Saturday, December 24, 2011

നോവല്‍ - അദ്ധ്യായം - 30.

തോട്ടിന്‍ പള്ളയില്‍ എത്തിയ മാപ്ല വൈദ്യര്‍ ഒരു മിനുട്ട് മടിച്ചു നിന്നു. കലക്കവെള്ളം കുതിച്ച് ഒഴുകുകയാണ്. ഇറങ്ങിയാല്‍ കാല് ഉറപ്പിച്ചു നിര്‍ത്താന്‍ ആവില്ല. വെള്ളം തട്ടി നീക്കും. ഇനി എന്താണ് വേണ്ടത്? തോട് കടക്കാനായാല്‍ കുറച്ചേ നടക്കേണ്ടു. അല്ലെങ്കില്‍ വന്ന വഴി തിരിച്ചു ചെന്ന് റോഡിലൂടെ അങ്ങാടി ചുറ്റി വളഞ്ഞ വഴിക്കു വേണം പോകുവാന്‍. ഒന്നൊന്നര നാഴിക ദൂരം അധികം നടക്കണം.

'' എന്താ വൈദ്യരേ, എങ്ങോട്ട് പോകാന്‍ വേണ്ടീട്ടാ നില്‍ക്കിണത് '' ചോദ്യം കേട്ട് നോക്കിയപ്പോള്‍ ചോഴിയാണ്. പച്ചമരുന്ന് കൊണ്ടു തരാറുള്ളവനാണ് അവന്‍.

'' പൊതുവാളുടെ മകന്‍ അന്വേഷിച്ച് വന്നൂന്ന് വീട്ടിലുള്ളോര് പറഞ്ഞു. കുറച്ച് ദിവസായി ഞാന്‍ സ്ഥലത്ത് ഉണ്ടാര്‍ന്നില്ല. എന്താന്ന് അറിയാലോ എന്ന് വിചാരിച്ച് ഇറങ്ങിയതാ ''.

'' നിങ്ങളല്ലാണ്ടെ ഈ മഴയത്തും തണുപ്പത്തും ഇതിനായിട്ട് കുടീന്ന് ഇറങ്ങ്വോ. മിണ്ടാണ്ടെ അവിടെ കുത്തിയിരുന്നാ പോരെ. വേണ്ടോര് വന്ന് കാണില്ലേ ''.

'' അങ്ങിനെ ചെയ്യാന്‍ പാടില്ല. ഒരിക്കലും വൈദ്യരെ കാത്ത് രോഗി നിക്കണ്ട അവസ്ഥ ഉണ്ടാവാന്‍ പാടില്ലാന്ന് നമ്മടെ ഉസ്താദ് പറയാറുണ്ട് '' വൈദ്യര്‍ പറഞ്ഞു '' എങ്ങിനേങ്കിലും അപ്പുറത്തേക്ക് കടക്കണോലോ ''.

'' തോട്ടിന്ന് ആഴവും വീതിയും ഇല്ലച്ചാലും വെള്ളത്തിന് നല്ല തട്ടലുണ്ട്. ചെരിപ്പ് അഴിച്ച് കയ്യില്‍ പിടിക്കിന്‍. ഞാന്‍ കടത്തി വിടാം '' ചോഴി സന്നദ്ധത അറിയിച്ചു.

വെള്ളത്തിന്ന് ഐസ് പോലത്തെ തണുപ്പ്. വിചാരിച്ചതുപോലെ ഒഴുക്കിന്ന് നല്ല ശക്തിയുമുണ്ട്. ചോഴി ബലമായി കയ്യില്‍ പിടിച്ചില്ലെങ്കില്‍ ഒഴുകി പോകുമെന്ന് തോന്നി.

'' മഴയൊന്ന് വിടട്ടെ '' വൈദ്യരെ മറുകരയില്‍ എത്തിച്ച ശേഷം അവന്‍ പറഞ്ഞു '' എന്നിട്ടേ മരുന്ന് പറിക്കാന്‍ ഇറങ്ങൂ ''.

'' വരുന്നത് കര്‍ക്കിടക മാസം ആണ്. അത് ഓര്‍മ്മ വേണം '' അതും പറഞ്ഞ് വൈദ്യര്‍ നടന്നു നീങ്ങി.

ഒന്നാം കള വലിച്ച് വരമ്പത്തിട്ടത് അവിടെ കിടന്ന് അളിഞ്ഞു തുടങ്ങിയിട്ടുണ്ട്. മുഴുവനും മങ്ങാണ്. അത് കന്നുകാലികള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ അവയ്ക്ക് തൂറ്റല്‍ പിടിക്കും. ചെരിപ്പ് വഴുക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ വീഴും. ചന്നം പിന്നം മഴ ചാറ്റുന്നത് നിന്നിരുന്നെങ്കില്‍ കുട മടക്കി കുത്തികൊണ്ട് നടക്കാമായിരുന്നു. സര്‍ക്കസ്സ് അഭ്യാസിയെപ്പോലെ ബാലന്‍സ് ചെയ്താണ് നടക്കുന്നത്.

എന്തിനാണാവോ പൊതുവാളുടെ മകന്‍ അന്വേഷിച്ചു വന്നത്. കൊടുത്ത മരുന്നുകളെല്ലാം തന്നെ സൂക്കടിന്ന് പറ്റിയതാണ്. കുറച്ചൊക്കെ ഭേദം കാണേണ്ട സമയമായി. രോഗം മാറാന്‍ മരുന്ന് മാത്രം പോരല്ലോ. രോഗിയുടെ മനസ്സില്‍ ഒരു വിശ്വാസം വേണം, അതിലും കൂടുതലായി ദൈവത്തിന്‍റെ അനുഗ്രഹവും. ദൈവത്തെക്കുറിച്ച് ഓര്‍ത്തതും അറിയാതെ'' അള്ളാ '' എന്ന് മനസ്സില്‍ വിളിച്ചു.

എതിരെ പാറു വരുന്നത് കണ്ടു. പൊതുവാളെ ചികിത്സിക്കാന്‍ അയാളുടെ വീട്ടിലേക്ക് അവളാണ് ആദ്യമായി കൂട്ടിക്കൊണ്ട് പോയത്. അവിടുത്തെ കാര്യങ്ങള്‍ അവള്‍ക്കറിയും.

'' എന്താ പാറൂ പൊതുവാളുടെ വീട്ടിലെ വിശേഷം '' വൈദ്യര്‍ ചോദിച്ചു.

'' തമ്പുരാന് ഇപ്പൊ നല്ല കുറവുണ്ട് '' അവള്‍ പറഞ്ഞു '' മൂപ്പര് എണീറ്റ് ഒറ്റയ്ക്കൊക്കെ നടക്കാന്‍ തുടങ്ങി. എന്താ അവിടെയുള്ളോരുടെ ഒരു സന്തോഷം ''.

'' അള്ളാ '' വൈദ്യര്‍ വീണ്ടും വിളിച്ചു.

'' എന്തിനാ ഈ കുണ്ടാമണ്ടി പിടിച്ച വഴീല്‍ കൂടി വന്നത്. നോക്കീലാച്ചാല്‍ മട്ട മലച്ച് വീഴും '' പാറു പറഞ്ഞു '' ഓട്ടോറിക്ഷേല് കേറി വന്നാല്‍ അമ്പലത്തിന്‍റെ അടുത്ത് എത്തില്ലേ. പിന്നെ നാലടി ദൂരം നടന്നാ പോരേ ''.

'' അത്രയങ്ങിട്ട് ആലോചിച്ചില്ല '' വൈദ്യര്‍ പറഞ്ഞു '' ഞാന്‍ നടക്കട്ടെ ''.

'' വീട്ടില്‍ ചെന്നാല് കുറച്ച് വെള്ളം ചൂടാക്കി കാലില് വീഴ്ത്തിന്‍. ചേറ്റുപ്പുണ്ണ് പിടിക്കണ്ടാ ''.

മാപ്ല വൈദ്യരും പാറുവും രണ്ടു ദിശകളിലേക്ക് നടന്നു. ചികിത്സ ഫലിക്കുന്നു എന്നറിഞ്ഞതോടെ മനസ്സില്‍ സന്തോഷം നിറഞ്ഞു. അത് അങ്ങിനെയാണ്. ചെയ്ത പ്രവര്‍ത്തി ഫലപ്രാപ്തിയായാല്‍ ഒരു ചാരിതാര്‍ത്ഥ്യം ഉണ്ടാവും.

കുളവരമ്പിലേക്ക് ഒരു എളുപ്പ വഴിയുണ്ട്. വീതി കുറഞ്ഞ വരമ്പാണ് എന്നൊരു ദൂഷ്യമേയുള്ളു. ആ വഴിയെ വൈദ്യര്‍ സൂക്ഷിച്ച് നടന്നു. പാടത്ത് നിറഞ്ഞ വെള്ളം വെട്ടി വാര്‍ക്കാനാണെന്ന് തോന്നുന്നു വരമ്പില്‍ വീതിയേറിയ ഒരു കഴായ വെട്ടിയിരിക്കുന്നു. നല്ല ആയവും നീളവും ഉള്ള ആളുകള്‍ക്ക് ഒറ്റ ചാട്ടത്തിന്ന് അപ്പുറത്തെത്താം. കഷ്ടിച്ച് അഞ്ചടി ഉയരവും അതിനൊത്ത ശരീരവും ഉള്ള തനിക്ക് അതിനാവുമോ എന്നൊരു ശങ്ക തോന്നി. എന്തായാലും പരീക്ഷിച്ച് നോക്കണമെന്ന് ഉറച്ചു. വൈദ്യര്‍ നിന്ന നില്‍പ്പില്‍ ഊക്കില്‍ കുതിച്ച് ചാടി. മറുഭാഗത്ത് എത്താന്‍ കഴിഞ്ഞെങ്കിലും ചെരിപ്പ് വഴുക്കി പാടത്തേക്ക് തെറിച്ചു വീണു.

ആകെ നനഞ്ഞു കുളിച്ചു. എഴുന്നേറ്റ് ചുറ്റും നോക്കി. ഭാഗ്യത്തിന്ന് ആരും കണ്ടിട്ടില്ല. വീഴുന്നതല്ല, ആരെങ്കിലും കാണുന്നതാണ് സങ്കടം.

ഉമ്മറത്തു നിന്ന് ശബ്ദം കേട്ട് ഇന്ദിര വന്നപ്പോള്‍ മാപ്ല വൈദ്യര്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്നു.

'' എന്താ വൈദ്യരെ പറ്റീത് '' അവള്‍ ചോദിച്ചു.

'' വരമ്പത്ത് ഒന്ന് വഴുക്കി വീണു. കാര്യായിട്ട് ഒന്നും പറ്റീലാ ''.

'' മഴക്കാലം ആയാല്‍ ആ വഴിക്ക് എത്തി പറ്റാന്‍ വല്യേ പാടാണ് '' ഇന്ദിര പറഞ്ഞു '' തൊട്ടീല് വെള്ളം നിറച്ച് വെച്ചിട്ടുണ്ട്. ചളി ആയത് കഴുകിക്കോളൂ ''.

കയ്യും കാലും കഴുകി വെടുപ്പാക്കി വൈദ്യര്‍ രാമകൃഷ്ണന്‍റെ അടുത്തേക്ക് ചെന്നു. കട്ടിലില്‍ കാലും നീട്ടി ഇരിക്കുകയാണ് അയാള്‍.

'' കുട്ടി അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല '' അയാള്‍ പറഞ്ഞു '' ഒരു കൂട്ടര് വന്ന് വിളിച്ചപ്പൊ അവരുടെ കൂടെ ഏര്‍വാടി വരെ പോയി. ചുറ്റിത്തിരിഞ്ഞ് ഇന്നലെ രാത്രിയാണ് മടങ്ങി എത്തീത് ''.

'' എങ്ങോട്ടോ പോയിരിക്ക്യാണ് എന്ന് കുട്ടി വന്നു പറഞ്ഞു '' ഇന്ദിരയാണ് മറുപടി പറഞ്ഞത്.

'' ആട്ടെ. ഇപ്പൊ എങ്ങനീണ്ട് '' വൈദ്യര്‍ ചോദിച്ചു.

'' ഭേദം തോന്നുണുണ്ട് '' രാമകൃഷ്ണന്‍ പറഞ്ഞു.

'' സമാധാനായി ഇരുന്നോളൂ. മുഴുവനും മാറും '' വൈദ്യര്‍ പറഞ്ഞു '' ഏത് സൂക്കടും വന്ന പോലെ ക്ഷണത്തില്‍ അങ്ങിട്ട് മാറില്ലല്ലോ. ചിലപ്പൊ കുറച്ച് സമയം എടുക്കും. അത്രേ ഉള്ളൂ ''.

'' ഈശ്വരന്‍റെ ഓരോ ലീലാ വിലാസങ്ങള് എന്നല്ലാണ്ടെ എന്താ പറയ്യാ. അല്ലെങ്കില്‍ പാറു ഇവിടെ പണിക്ക് വരാനും വൈദ്യരുടെ കാര്യം പറയാനും ചികിത്സ തുടങ്ങാനും സാധിക്ക്വോ '' ഇന്ദിര പറഞ്ഞു '' രാമേട്ടന്‍ ഇപ്പഴും കിടന്ന കിടപ്പന്നെ ആയിരിക്കില്ലേ ''.

'' അത് ശരിയാണ് '' വൈദ്യര്‍ ആ പറഞ്ഞത് ശരിവെച്ചു '' എന്‍റെ കാര്യം കേക്കണോ. പടച്ചോന്‍റെ കൃപ ഒന്നോണ്ട് മാത്രാണ് എനിക്ക് വൈദ്യരാവാനും ഇവിടെ ചികിത്സയ്ക്ക് വരാനും ഇട വന്നത് ''.

മാപ്ല വൈദ്യര്‍ കഴിഞ്ഞു പോയ കാലത്തിലേക്ക് കടന്നു. മീന്‍കാരന്‍ ബാപ്പുട്ടിയുടെ ഇളയ മകനായി പിറന്നതേ അസുഖക്കാരനായിട്ടായിരുന്നു. അത് കാരണം ശരിക്ക് സ്കൂളില്‍ കൂടി പോവാനായില്ല. പഠിച്ച് നേരാവാനാവില്ല എന്ന് അന്നേ വീട്ടുകാര്‍ ഉറപ്പിച്ചു. എങ്ങിനെയോ തട്ടി മുട്ടി ഹൈസ്കൂളില്‍ എത്തിയപ്പോഴേക്കും ബാപ്പ മരിച്ചു. മീന്‍കൊട്ട ഏറ്റാനുള്ള ആരോഗ്യം ഇല്ലാത്തവനെക്കൊണ്ട് എന്തു ചെയ്യും എന്ന ആധിയായി വീട്ടുകാര്‍ക്ക്. അതിന്‍റെ എടേലാണ് വലിവിന്‍റെ അസുഖം പിടിപെട്ടത്. ചികിത്സക്കായി വൈദ്യന്‍ തിരുമേനിയെ ചെന്നു കണ്ടതാണ്. ജീവിക്കാനുള്ള വഴി കാട്ടി തന്നത് ആ തമ്പുരാനാണ്. പച്ച മരുന്ന് പറിക്കലും അവ കൊത്തി നുറുക്കലുമായിരുന്നു തുടക്കത്തിലെ പണി. ഗുളികകള്‍ അരയ്ക്കാനും ഉരുട്ടാനും തുടങ്ങിയത് പിന്നീടാണ്. കഷായങ്ങളും കുഴമ്പുകളും പാകം നോക്കി ചെയ്യാറായതോടെ രോഗികളെ പരിശോദിക്കുമ്പോള്‍ അടുത്ത് വിളിച്ചു നിര്‍ത്തി ഓരോന്ന് പറഞ്ഞു തരാന്‍ തുടങ്ങി.

'' വൈദ്യന്‍ തമ്പുരാന്‍ അറിഞ്ഞു തന്ന കഞ്ഞിയാണ് എന്‍റേത്. ഇന്നും മൂപ്പരുടെ പടത്തിന്‍റെ മുമ്പില് നിന്ന് പ്രാര്‍ത്ഥിച്ചിട്ടേ ചികിത്സിക്കാന്‍ ഇറങ്ങൂ '' വൈദ്യര്‍ പറഞ്ഞവസാനിപ്പിച്ചു. ഭാര്യയും ഭര്‍ത്താവും ആ സംഭാഷണത്തില്‍ ലയിച്ചിരുന്നു

'' ഇനിയെന്താ വേണ്ടത് '' അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഇന്ദിര ചോദിച്ചു.

'' കര്‍ക്കിടക മാസം അല്ലേ വരുണത്. ഒരു കഷായ കഞ്ഞിയൊക്കെ കഴിച്ച് ദേഹം നന്നാക്കാനുണ്ട്. അതോടെ സൂക്കട് പടി കടക്കും ''.

'' വൈദ്യര് ചെയ്ത ഉപകാരം ഞങ്ങള് മറക്കില്ല '' ഇന്ദിര പറഞ്ഞു '' ഞാന്‍ ഇത്തിരി ചായ ഉണ്ടാക്കീട്ട് വരാം ''.

'' എനിക്കാണെച്ചാല്‍ വേണ്ടാ '' വൈദ്യര്‍ പറഞ്ഞു '' വളരെ കാലായിട്ട് അതൊന്നും പതിവില്ല ''.

വൈദ്യര്‍ എഴുന്നേറ്റു, രാമകൃഷ്ണനും .

'' ഇനി മുതല്‍ കഷായം ഒരു നേരം കൊടുത്താല്‍ മതി. രാവിലെ ആയിക്കോട്ടെ. ബാക്കിയൊക്കെ ഇതുവരെ ഉള്ള പോലെ തന്നെ '' വൈദ്യര്‍ പറഞ്ഞു '' വൈകുന്നേരം മകനെ അയയ്ക്കൂ. ഒരു ചൂര്‍ണ്ണം കൊടുത്തയയ്ക്കാം. രാത്രി കിടക്കുന്നതിന്ന് മുമ്പ് ചുടുവെള്ളത്തില്‍ കലക്കി കൊടുക്കണം ''.

പടി കടന്നു പോകുന്ന വൈദ്യരെ നോക്കി രാമകൃഷ്ണനും ഇന്ദിരയും വാതില്‍ക്കല്‍ നിന്നു. മഴ തോര്‍ന്നിരുന്നു.

Sunday, December 18, 2011

നോവല്‍ - അദ്ധ്യായം - 29.

( അച്ചാച്ചന്‍ ആയതിന്‍റെ തിരക്കില്‍ കുറച്ച് ദിവസങ്ങളായി എഴുതാന്‍ കഴിഞ്ഞില്ല. പ്രിയപ്പെട്ട വായനക്കാര്‍ ക്ഷമിക്കുമല്ലോ )

കുഴിയടിപ്പാത്തിയിലൂടെ കുതിച്ചൊഴുകി മുറ്റത്ത് വീണ മഴവെള്ളം തടാകമായി മാറിയിരിക്കുന്നു. ഓടിനിടയിലൂടെയുള്ള ചോര്‍ച്ച തടയാന്‍ ചില ഭാഗങ്ങളില്‍ തിരുകി വെച്ച പനയോല തുണ്ടുകളെ കബളിപ്പിച്ച് നിലത്തേക്ക് വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ട്. സര്‍വ്വത്ര വെള്ള മയം. മകീരം ഞാറ്റുവേല മതി മറന്ന് പെയ്യുകയാണ്.

സ്വെറ്റര്‍ ധരിച്ച്, മഫ്ളര്‍ തലയില്‍ കെട്ടി കെ. എസ്. മേനോന്‍ പൂമുഖത്തിന്‍റെ വാതില്‍ക്കല്‍ മഴയും നോക്കി നിന്നു. കേടുപാടുകള്‍ തീര്‍ക്കുന്ന പണി നടക്കുമ്പോള്‍ വീടിന്ന് പൂമുഖം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഗോപാലകൃഷ്ണന്‍ നായരായിരുന്നു.

'' എടോ സുകുമാരാ, വീട്ടില്‍ വരുന്നവര്‍ മൂന്ന് തരക്കാരാണ്. ചിലരെ മുറ്റത്തു നിന്നു തന്നെ നമുക്ക് പറഞ്ഞു വിടാം. ബാക്കിയുള്ളവരില്‍ രണ്ടു കൂട്ടരുണ്ട് ''.

ഒന്നും മനസ്സിലാവാതെ അയാള്‍ പറയുന്നതും കേട്ട് മിഴിച്ചു നിന്നതേയുള്ളു.

'' അത്രയും വേണ്ടപ്പെട്ടവരെ വീട്ടിലെ അടുക്കളയിലോ, കിടപ്പുമുറിയിലോ ഒക്കെ വിളിച്ചിരുത്താം. എല്ലാവരേയും അത് പറ്റില്ല. അതിനാണ് പണ്ടുള്ളവര്‍ പൂമുഖം പണിയാറ്. ഇന്നത് സിറ്റൌട്ടായി ''.

പറഞ്ഞതിന്‍റെ പിറ്റേന്ന് കാലത്ത് ട്രാക്ടറില്‍ കരിങ്കല്ലെത്തി, ഉച്ചയോടെ സിമന്‍റും മണലും വെട്ടുകല്ലും. കുറ്റി തറയ്ക്കലും, വാനം കീറലും, പണി തുടങ്ങലുമെല്ലാം അടുത്ത ദിവസം തന്നെ. പൂമുഖം ടെറസ്സ് ആക്കിയാലോ എന്ന മേസന്‍റെ അഭിപ്രായം പരിഗണിച്ചില്ല. പഴയ കെട്ടിടത്തിന്‍റെ മുന്‍ ഭാഗം മാത്രം പുതിയ മട്ടിലാക്കിയാല്‍ കാണാന്‍ ബോറാണ് എന്നു പറഞ്ഞ് അവസാനിപ്പിച്ചു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു വില്‍ക്കുന്നവരില്‍ നിന്ന് പനടെ കഴിക്കോലും പട്ടികയും തുലാക്കട്ടയും കൊണ്ടു വന്നു. വാതില് സഹിതം രണ്ടു പാളിയുടെ രണ്ട് ജനലുകളും ഒരു ഒറ്റ പാളിജനലും ഓടും അവരില്‍ നിന്നു തന്നെ വാങ്ങി.

'' വാതില് കിട്ട്വോന്ന് നോക്കി. നല്ലതൊന്നൂല്യാ. മാവിന്‍റെ പലകകൊണ്ട് തല്ലിത്തറച്ചപോലെ ഒന്ന് കണ്ടു. അതിന്‍റെ കട്ടിളയും ദ്രവിച്ചിട്ടുണ്ട്. അതാ വാങ്ങാഞ്ഞത് '' സാധനങ്ങള്‍ വാങ്ങി വന്നതും ഗോപാലകൃഷ്ണന്‍ പറഞ്ഞതാണ്.

'' ഇനി അതിനെന്താ ചെയ്യാ '' ഒന്നും ചെയ്യാനാവില്ലെങ്കിലും വെറുതെ ചോദിച്ചു.

'' പുതിയത് ഉണ്ടാക്കും. അത്രേന്നെ ''.

'' മുന്‍വശത്തെ വാതിലല്ലേ, ആറുക്ക് നാല് കനത്തിലുള്ള വലിയ കട്ടിള ഉണ്ടാക്കിയാലോ '' എന്ന ആശാരിയുടെ ചോദ്യത്തിന് അതൊന്നും വേണ്ടാ സാധാരണ മട്ടില്‍ '' നാലുക്ക് മൂന്ന് കട്ടിള മതി '' എന്ന് പറഞ്ഞു. തേക്കിന്‍റെ ഉരുപ്പടികള്‍ വാങ്ങാനും സമ്മതിച്ചില്ല.

'' അത്ര ആലോചിച്ചില്ല. മരം വിറ്റപ്പൊ രണ്ട് കഷ്ണം എടുത്ത് വെക്ക്യേ വേണ്ടു. പോയ ബുദ്ധി ഇനി ആന പിടിച്ചാല്‍ പോരില്ലല്ലോ '' ഗോപാലകൃഷ്ണന്‍ ആശാരിയോട് പറഞ്ഞു '' കട്ടിള പല ജാതി മരം കൊണ്ട് ഉണ്ടാക്കിക്കോ. ഇരൂളോ, കരിവാകയോ, കഴനിയോ, മരുതോ, വേപ്പോ എന്തായാലും മതി. ഞാവിളാണച്ചാലും കൂടി വിരോധൂല്യാ. പക്ഷെ വേങ്ങ ഒഴിവാക്കിക്കോ. അത് ദേവ വൃക്ഷം ആണ്. അത് . അതോണ്ട് കട്ടിളടെ കുറുമ്പടി ഉണ്ടാക്കി അതില്‍ ചവിട്ടി ഒരു പാപം നേടണ്ടാ. പോരെങ്കില്‍ അതിന് കറയും ഉണ്ട്. വെള്ളത്തിന്‍റെ നനവ് തട്ടിയാല്‍ മതി, ചുമരില്‍ മഷിടെ മാതിരി കറ പടരും. വാതിലിന്ന് തേക്കിന്‍റെ ചട്ടവും, പ്ലാവിന്‍റെ പലകയും വാങ്ങാം '' എല്ലാ കാര്യങ്ങളിലും മൂപ്പര്‍ക്ക് നല്ല അറിവാണ്.

ഏതായാലും അയാളുടെ മോഹം പോലെ ഒരു പൂമുഖം ഉണ്ടായി. അടമഴ തുടങ്ങുന്നതിന്നു മുമ്പ് എല്ലാ പണികളും തീര്‍ക്കാന്‍ കഴിഞ്ഞതും അയാളുടെ കഴിവുകൊണ്ടാണ്.

കാറ്റിന്‍റെ കയ്യും പിടിച്ച് മഴവെള്ളം വാതില്‍പടിയിലെത്തി. രാമന്‍ പണിക്ക് വരാറില്ല. അല്ലെങ്കിലും ഈ മഴയത്ത് ഒന്നും ചെയ്യാന്‍ ആവില്ലല്ലോ. വാഴക്കുഴികള്‍ കുത്താന്‍ ഗോപാലകൃഷ്ണന്‍ അവനെ ഏല്‍പ്പിച്ചതാണ്. അയാളുടെ ഏതോ പരിചയക്കാരന്‍ കുറച്ച് നല്ലയിനം വാഴകള്‍ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടത്രേ. പിന്നെ കുറെ പച്ചക്കറി ചെടികളാണ്. നാടന്‍ വഴുതിനയുടേയും മുളകിന്‍റേയും നട്ട തൈകള്‍ മുഴുവനും പിടിച്ചു. കാനലിന്നായി കുത്തി കൊടുത്തിരുന്ന തേക്കിന്‍റെ ഇലകളെല്ലാം കരിഞ്ഞ് മണ്ണോട് ചേര്‍ന്നു കഴിഞ്ഞു. കോഴിക്കാട്ടം ഇട്ട് മണ്ണ് കയറ്റി കൊടുത്ത സമയം നന്നായി. മഴ തുടങ്ങിയതിനാല്‍ നനയ്ക്കാതെ കഴിഞ്ഞു. ഇല്ലെങ്കില്‍ കോഴിക്കാട്ടത്തിന്‍റെ ചൂടില്‍ ചെടികള്‍ വെന്തു പോയേനെ.

മഴ നോക്കിക്കൊണ്ട് നിന്നു . കുട്ടിക്കാലത്ത് ചാരുപടിയില്‍ മഴയെ നോക്കി മണിക്കൂറുകളോളം കിടക്കും. ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികളെ കാറ്റ് തട്ടി മാറ്റുന്നത് കാണാന്‍ നല്ല രസമാണ്.

ഗെയിറ്റ് തുറന്ന് രാമന്‍ വന്നു. ആകെ നനഞ്ഞ് കുളിച്ചിട്ടുണ്ട്.

'' ഗോപാലകൃഷ്ണന്‍ മൂത്താര് വര്വോ '' അവന്‍ ചോദിച്ചു.

'' ഈ മഴയത്ത് വരുംന്ന് തോന്നിണില്യാ. എന്തേ വിശേഷിച്ച് ''.

'' പുറവെള്ളം ഏന്തീട്ടുണ്ട്. നല്ല അസ്സല് പുഴ മീന്‍ കിട്ടും ''.

'' വെറുതെ അയാളെ വരുത്തി മഴ നനയിക്കണോ ''.

'' കുറെ ഞാന്‍ പിടിച്ച് കുടത്തിലെ വെള്ളത്തില്‍ ഇട്ടു വെച്ചിട്ടുണ്ട് '' രാമന്‍ പറഞ്ഞു '' എന്നാലും മൂപ്പര് വന്ന് ചൂണ്ട ഇട്ടോട്ടെ. നല്ലോണം മീന് ഉള്ള ദിവസം രണ്ടാള്‍ക്കും കൂടി ചൂണ്ടലിട്ട് കുറെ പിടിക്കണം എന്ന് മോഹം പറഞ്ഞിട്ടുണ്ട് ''.

മൊബൈല്‍ എടുത്ത് ഗോപാലകൃഷ്ണനെ വിളിച്ചു.

'' രാമന്‍റെ അടുത്ത് അവിടെ നില്‍ക്കാന്‍ പറയിന്‍. ഞാനിതാ പുറപ്പെട്ടു ''.

'' ഈ മഴയത്തോ ''.

'' അതിനല്ലടോ റെയിന്‍കോട്ട് ''. കാള്‍ കട്ട് ചെയ്ത് വെളിയില്‍ വന്ന് രാമനോട് വിവരം പറഞ്ഞു.

'' ചുടുക്കനെ ഇത്തിരി കാപ്പി കിട്ട്യാല്‍ '' രാമന്‍ പറഞ്ഞു. രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്ന് ഓര്‍മ്മ വന്നു.

'' നീ പോയി ചെട്ട്യാരുടെ കടേന്ന് ചായയും കഴിക്കാനും വാങ്ങീട്ട് വാ '' അവനോട് പറഞ്ഞു.

'' ഇഡ്ഡ്‌ളി മതിയോ, അതോ ദോശ വേണോ ''.

'' എന്താച്ചാ വാങ്ങിച്ചോ ''.

ഫ്ലാസ്കുമായി രാമന്‍ പടി കടന്നു. ഗോപാലകൃഷ്ണന്‍ നായര്‍ വരുന്നതും കാത്ത് കെ. എസ്. മേനോന്‍ വാതില്‍ക്കല്‍ തന്നെ നിന്നു.

=================================

അനിരുദ്ധന്‍ വൈകുന്നേരം എത്തുമ്പോള്‍ രാധികയും കുട്ടിയും വീട്ടിലുണ്ട്. അവര്‍ വരുന്ന കാര്യം അറിയിച്ചിരുന്നില്ല.

'' എപ്പൊ എത്തി '' അയാള്‍ ചോദിച്ചു.

'' ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതും പോന്നു ''.

'' പറഞ്ഞാല്‍ കൂട്ടീട്ട് വരാന്‍ ഞാന്‍ എത്തില്ലേ ''.

'' ജോലി തിരക്കുള്ള ആളല്ലേ. ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ചു '' രാധിക പറഞ്ഞു '' അച്ഛന്‍ ഇവിടെ ആക്കീട്ട് പോയി ''.

അതിലടങ്ങിയ കുത്തല്‍ അനിരുദ്ധന്ന് മനസ്സിലായി. അയാള്‍ ഒന്നും പറയാതെ അകത്തു ചെന്ന് വേഷം മാറാന്‍ തുടങ്ങി.

'' ദേഷ്യം വന്ന്വോ '' പുറകില്‍ രാധികയാണ്.

'' ങൂങ്ങും '' ഒന്ന് മൂളി.

'' അടുപ്പിച്ച് നാല് ദിവസം എനിക്ക് അനിയേട്ടനെ കാണാണ്ടെ ഇരിക്കാന്‍ പറ്റില്ല. എന്‍റെ സ്നേഹം അറിയിണില്യാന്ന് ചിലപ്പൊ തോന്നും ''.

ആ മനസ്സ് അറിയാഞ്ഞിട്ടല്ല. അവളുടെ ആഗ്രഹങ്ങള്‍ക്കൊപ്പിച്ച് കഴിയാനാവുന്നില്ല എന്നേയുള്ളു.

'' ഞാന്‍ കാണാന്‍ ഭംഗീല്ലാത്തതോണ്ടാണോ എന്നോട് ഇഷ്ടൂല്യാത്തത് '' രാധിക ചോദിച്ചു '' എന്‍റെ അനിയേട്ടന്‍റെ ഭംഗിക്ക് ഞാന്‍ തീരെ പോരാന്ന് അറിയാം. ഏഴ് അയലത്ത് നില്‍ക്കാനുള്ള യോഗ്യത എനിക്കില്ല ''.

വെളുത്ത് സുമുഖനായ അനിരുദ്ധനും കറുത്ത് വീതിയേറിയ നെറ്റിയുള്ള വീപ്പക്കുറ്റി പോലെ തടിച്ച രാധികയും തമ്മില്‍ യാതൊരു ചേര്‍ച്ചയും ഇല്ലെന്ന് എല്ലാവരും പറയാറുണ്ട്. പറയുന്നവര്‍ പറഞ്ഞു കൊള്ളട്ടെ. ഭാനുവിന്‍റെ കല്യാണവും, വീട് പണയപ്പെടുത്തി വാങ്ങിയ കടം വീട്ടലും രാധികയുടെ അച്ഛനില്ലെങ്കില്‍ നടക്കുമായിരുന്നില്ല. ആ ഓര്‍മ്മ എന്നും മനസ്സിലുണ്ട്. മുഖം കറുപ്പിച്ച് ഒരു വാക്ക് അവളോട് പറഞ്ഞിട്ടില്ല.

'' നോക്കൂ, എന്തിനാ താന്‍ വേണ്ടാത്തതൊക്കെ ആലോചിക്കുന്നത്. എപ്പഴങ്കിലും ഞാന്‍ രാധികടെ അടുത്ത് ഇഷ്ടക്കേട് കാണിച്ചിട്ടുണ്ടോ ''.

'' അതൊന്നൂല്യാ '' അവള്‍ പറഞ്ഞു '' എന്നാലും ദാമോദര മേനോന്‍ പണം കൊടുത്ത് മകള്‍ക്ക് നല്ല ചന്തമുള്ള ഭര്‍ത്താവിനെ വിലയ്ക്ക് വാങ്ങി എന്ന് ആളുകള്‍ പറയുമ്പൊ എന്തിനാ ഇങ്ങിനത്തെ ഒരു ജീവിതം എന്ന് തോന്നും ''.

സ്വര്‍ണ്ണ ഫ്രെയിമുള്ള അവളുടെ കണ്ണടയുടെ ചുവട്ടിലൂടെ കണ്ണുനീര്‍ കവിളിലേക്ക് ഒഴുകിയിറങ്ങി. അനിരുദ്ധന്‍ അത് തുടച്ചു മാറ്റി.

'' കുട്ടികളെപ്പോലെ കരയണ്ടാ എന്‍റെ രാധൂ '' അയാള്‍ പറഞ്ഞു. അവള്‍ ആ മാറത്ത് കുഴഞ്ഞു വീണു.

Monday, November 28, 2011

നോവല്‍ - അദ്ധ്യായം - 28.

വലിയ വരമ്പത്തുനിന്ന് സ്കൂട്ടറിന്‍റെ ഒച്ച കേട്ടതും രമ പടിക്കലേക്കോടി. അനൂപിനെ പടിക്കല്‍ വെച്ചേ അവള്‍ കൈ കാണിച്ചു നിര്‍ത്തി.

'' ഇന്ന് സന്തോഷൂള്ള ഒരു കാര്യം ഉണ്ടായിട്ടുണ്ട്. എന്താണെന്ന് ഏട്ടന്‍ പറ ''.

'' എനിക്കെങ്ങിനേയാ അറിയ്യാ. നീ തന്നെ പറയ് '' അനൂപ് ഒഴിഞ്ഞു മാറി.

'' അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഏട്ടന്‍ പറയണം '' അവള്‍ വാശി പിടിച്ചു.

'' ക്ലാസ്സ് ടെസ്റ്റില്‍ നിനക്ക് വട്ട പൂജ്യം കിട്ടീട്ടുണ്ടാവും '' രമ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.

'' പിന്നെപിന്നെ. ഞാന്‍ തോല്‍ക്ക്വാത്രേ '' രമ ചൊടിച്ചു '' ഏട്ടന്‍ തോറ്റൂന്ന് സമ്മതിച്ചാല്‍ മതി. ഞാന്‍ പറഞ്ഞോളാം ''.

'' ശരി. ഞാന്‍ തോറ്റു '' അവന്‍ തോല്‍വി സമ്മതിച്ചു.

'' ഇന്ന് നമ്മുടെ അച്ഛന്‍ തന്നെ നടന്നു '' അവള്‍ പറഞ്ഞത് അനൂപിന്ന് വിശ്വസിക്കാനായില്ല.

അവന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡിലിട്ട് അകത്തേക്ക് ഓടി.

'' ഇവള് പറയുണത് ശരിയാണോ അമ്മേ '' ശബ്ദം കേട്ട് വാതില്‍ക്കല്‍ എത്തിയ ഇന്ദിരയോട് അവന്‍ ചോദിച്ചു. അതെയെന്ന് അവള്‍ തലയാട്ടി. അനൂപ് അച്ഛന്‍റെ അടുത്തേക്ക് ചെന്നു. രാമകൃഷ്ണന്‍ കുഴമ്പ് പുരട്ടി ഒരു സ്റ്റൂളില്‍ ഇരിക്കുകയാണ്.

'' അച്ഛാ '' അവന്‍ വിളിച്ചു '' അച്ഛന്‍ നടന്നു അല്ലേ ''. ഉവ്വെന്ന് രാമകൃഷ്ണന്‍ തലയാട്ടി.

'' നീ വന്നിട്ടു വേണം മാപ്ല വൈദ്യര്‍ക്ക് വിവരം കൊടുക്കാന്‍ എന്നു വിചാരിച്ച് ഇരിക്ക്യാണ് '' ഇന്ദിര പറഞ്ഞു '' ചായ കുടിച്ചതും ചെന്ന് പറഞ്ഞിട്ടു വാ ''.

'' അമ്മേ, ഞാന്‍ അമ്പലത്തില്‍ ചെന്ന് അച്ഛന്‍റെ പേരില്‍ ഒരു അര്‍ച്ചന കഴിച്ചിട്ടു വരട്ടെ. എന്നിട്ടു മതി എനിക്ക് ചായ ''.

'' അപ്പൊ വൈദ്യരെ കാണാന്‍ പോണില്ലേ ''.

'' നോക്കൂ '' രാമകൃഷ്ണന്‍ ഇന്ദിരയെ വിളിച്ചു '' അവന്‍ അമ്പലത്തില്‍ പോയിട്ടു വരട്ടെ. എന്നിട്ടു പോരെ വൈദ്യരുടെ അടുത്തേക്ക് ''.

'' എന്നാല്‍ ഞാനൂണ്ട് നിന്‍റെ കൂടെ ''.

'' ഈ അമ്മയ്ക്ക് ഇന്ന് എന്താ പറ്റീത് '' രമ പറഞ്ഞു '' ഈശ്വരന്‍ ഇല്ലാന്ന് പറയിണ ആളല്ലേ ''.

'' മിണ്ടാണ്ടിരുന്നോ പെണ്ണേ '' ഇന്ദിര മകളെ ശാസിച്ചു.

അനൂപും ഇന്ദിരയും അമ്പലത്തിലെത്തുമ്പോള്‍ ദീപാരാധനയ്ക്കുള്ള സമയം ആവുന്നതേയുള്ളു. മതില്‍ക്കെട്ടിന്ന് വെളിയില്‍ സിഗററ്റ് വലിച്ച് രണ്ടുപേര്‍ നില്‍ക്കുന്നുണ്ട്. അകത്ത് തൊഴാനെത്തിയ മുന്നുനാല് സ്ത്രീകള്‍ പ്രദക്ഷിണം വെക്കുകയാണ്. വാരിയത്തമ്മ മാല കെട്ടുന്ന സ്ഥലത്ത് കാല് നീട്ടിയിരുന്ന്നാമം ജപിക്കുന്നു.

ഇന്ദിര അര്‍ച്ചനയ്ക്ക് ചീട്ടാക്കി തൃപ്പടിമേല്‍ വെച്ചു, അതിന്ന് മുകളിലായി രണ്ടു രൂപ നാണയവും. തൊഴുത് പ്രദക്ഷിണം വെക്കാന്‍ തുടങ്ങിയതും വാരിയത്തമ്മ വിളിച്ചു.

'' ഇന്ദിര ഇങ്ങോട്ടൊന്നും വരാത്തതല്ലേ. ഇന്നെന്തു പറ്റി '' അവര്‍ ചോദിച്ചതില്‍ അത്ഭുതപ്പെടാനില്ല. കുറച്ചു കാലമായി അമ്പലത്തിലേക്ക് വന്നിട്ട്.

'' ഇന്ന് രാമേട്ടന്‍ തന്നെ നടന്നു. ജോലി കഴിഞ്ഞു വന്ന് ആ വിവരം അറിഞ്ഞതും അച്ഛന്‍റെ പേരില്‍ ഒരു അര്‍ച്ചന നടത്തണംന്ന് ഇവന് ഒരേ നിര്‍ബന്ധം. ഞാനും കൂടെ പോന്നു ''.

'' അത് നന്നായി. സാവിത്രി വിവരം പറാഞ്ഞു. കഷ്ടകാലം തീരാറായീന്ന് കൂട്ടിക്കോളൂ ''.

'' ഏറെ കണ്ണീര് കുടിച്ചു. ഇനി അത് കൂടാതെ കഴിയണേന്നേ ഉള്ളു ''.

'' ഒരു രാത്രിക്ക് ഒരു പകലില്ലേ കുട്ട്യേ. എപ്പഴും ഒരുപോലെത്തന്നെ ഇരിക്ക്യോ '' ഒന്നു നിര്‍ത്തിയ ശേഷം അവര്‍ തുടര്‍ന്നു '' അല്ലെങ്കില്‍ എന്‍റെ സാവിത്രിടെ ജന്മം ആവണം ''.

'' വാരിയത്തമ്മ എന്താ ഇങ്ങിന്യോക്കെ പറയിണത്. അതിനു മാത്രം എന്താ ഇപ്പൊ ഉണ്ടായത് ''.

'' ഒക്കെ അവള് എന്നോട് പറഞ്ഞിട്ടുണ്ട്. പൂക്കാതെ കായ്ക്കാതെ ഉണങ്ങി പോണ ചെടിടെ ജന്മായി എന്‍റെ കുട്ടിടെ '' മുണ്ടിന്‍റെ കോന്തലകൊണ്ട് അവര്‍ കണ്ണീരൊപ്പി.

'' തൃസന്ധ്യ നേരത്ത് കണ്ണിലെ വെള്ളം കളയണ്ടാ. നടയ്ക്കല് നിന്ന് സങ്കടം പറഞ്ഞോളൂ. നിവൃത്തി മാര്‍ഗ്ഗം ഉണ്ടാക്കാതെ ഇരിക്കില്ല. വാരിയത്തമ്മ എന്നെ മാതിരിയൊന്നും അല്ലല്ലോ. പകല് മുഴുവന്‍ ഈശ്വരാ എന്നും പറഞ്ഞ് ഇതിനകത്തല്ലേ ''.

'' ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ഇന്ദിരയ്ക്ക് വിഷമാവ്വോ ''.

'' എന്താന്ന് പറയൂ ''.

''ഓപ്പറേഷന്‍ കഴിഞ്ഞാല്‍ രണ്ടുമൂന്ന് ദിവസം ആസ്പത്രീല് കിടക്കണ്ടി വരുംന്ന് പറയുണു. നിനക്ക് അവളുടെ ഒപ്പം നില്‍ക്കാന്‍ ആവ്വോ ''.

'' രമേട്ടന്‍ ഇങ്ങിനെ കിടക്കുമ്പൊ എങ്ങിന്യാ ''.

'' ഞാന്‍ അത് ആലോചിക്കാഞ്ഞിട്ടല്ല. വിശ്വാസം ഉള്ള ഒരാള് വേണ്ടേ കൂട്ടത്തില്‍ ''.

പ്രദക്ഷിണം വെച്ചിരുന്ന അനൂപ് അവരുടെ അരികിലെത്തിയിരുന്നു.

'' എന്താമ്മേ സംഗതി '' അവന്‍ ചോദിച്ചു.

ഇന്ദിര വിവരങ്ങള്‍ പറഞ്ഞു.

'' മാപ്ല വൈദ്യരുടെ ചികിത്സ നോക്കാന്ന് ഞാന്‍ പറഞ്ഞതാ. എന്നെക്കൊണ്ട് ഒരു പരീക്ഷണത്തിന്ന് വയ്യാ എന്നാ പറഞ്ഞത് ''.

'' ഗൈനക്കോളജിസ്റ്റ് പറയുന്നതാ ശരി. എന്തെങ്കിലും മരുന്ന് കഴിച്ചോണ്ടിരുന്ന് കോംപ്ലിക്കേഷന്‍ ആയാലോ. ഓപ്പറേഷന്‍ വേണച്ചാല്‍ അത് വൈകിക്കാണ്ടെ ചെയ്യണം '' അനൂപ് പറഞ്ഞു.

'' നിന്‍റെ അച്ഛന്‍റെ സൂക്കട് ആരാ ഭേദാക്കീത് ''.

'' അല്ലാന്ന് ഞാന്‍ പറയില്ല. എന്നാലും റിസ്ക് എടുക്കണ്ടാന്നേ പറയൂ ''.

'' ആസ്പത്രീല് തുണയ്ക്ക് നില്‍ക്ക്വോന്ന് വാരിയത്തമ്മ എന്നോട് ചോദിക്ക്യാണ് '' ഇന്ദിര പറഞ്ഞു ' രാമേട്ടന്‍റെ ഈ അവസ്ഥേല് ഞാന്‍ എന്താ പറയ്യാ ''.

'' മേമടെ കാര്യത്തിനല്ലേ. അമ്മ പൊയ്ക്കോളൂ. അച്ഛന്‍റെ കാര്യം ഞാനും രമയും കൂടി നോക്കാം ''.

'' ഈശ്വരാ. ഈ കുട്ടിയ്ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ '' വാരിയത്തമ്മ ശ്രീകോവിലിലേക്ക് നോക്കി തൊഴുതു .

'' സാവിത്രി ഇങ്ങോട്ട് വരില്ലേ '' ഇന്ദിര ചോദിച്ചു.

'' കുറച്ച് തുണി തിരുമ്പാനുണ്ട്. അത് കഴിഞ്ഞ് മേല്‍ കഴുകിയിട്ട് ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട് '' വാരിയത്തമ്മ സ്വന്തം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി.

'' ദീപാരാധനയ്ക്ക് നട അടയ്ക്കാന്‍ പോണൂ '' തിരുമേനി പറഞ്ഞതും എല്ലാവരും നടയ്ക്കലേക്ക് ങ്ങി.

'' ഏതായാലും താന്‍ ഇവിടെ ഉണ്ടല്ലോ '' അയാള്‍ അനൂപിനോട് പറഞ്ഞു '' അച്ഛന്‍റെ ചെണ്ട അവിടെ തൂങ്ങുന്നുണ്ട്. അതെടുത്ത് ദേവനെ കൊട്ട് കേള്‍പ്പിക്കടോ ''.

അനൂപ് അമ്മയെ നോക്കി. ഇന്ദിര സമ്മത ഭാവത്തില്‍ തലയാട്ടി. അവന്‍ ചെണ്ട എടുക്കാന്‍ നടന്നു.

**************************************

കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ചേച്ചിയെ ബസ്സ് കയറ്റി വിട്ടിട്ട് പോയാല്‍ മതി എന്നു പറഞ്ഞാണ് ശെല്‍വന്‍റെ അച്ഛന്‍ ബാങ്കില്‍ നിന്ന് ഇറങ്ങിയ ശേഷം ജോലിക്ക് പോയത്. ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഒരു ഫ്രന്‍ഡ് വരാനുണ്ട്, അവള്‍ എത്തിയിട്ട് ഞങ്ങള്‍ ഒന്നിച്ച് പൊയ്ക്കോളാം, അതുവരെ നീ കാത്തു നില്‍ക്കണ്ടാ എന്നും പറഞ്ഞ് ചേച്ചി അവനെ അയച്ചു .

ശെല്‍വന്‍ കോട്ട മൈതാനത്തേക്ക് ബൈക്ക് വിട്ടു. കൂട്ടുകാര്‍ എത്താറായിട്ടില്ല. അതുവരെ അവിടെ തനിച്ചിരിക്കാം. ജോലിക്ക് പോവാന്‍ ഒരു മൂഡ് തോന്നുന്നില്ല. ചേച്ചിയുടെ വിവാഹത്തിന്ന് ആദ്യ പടിയായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി കഴിഞ്ഞതിന്‍റെ സംതൃപ്തിക്കൊപ്പം വീട്ടിലെ സാഹചര്യം മനസ്സിലാക്കാതെ കണ്ടമാനം പണം ചിലവാക്കാനുള്ള ചേച്ചിയുടെ പ്രവണത സൃഷ്ടിച്ച വിഷമവും മനസ്സില്‍ നിറഞ്ഞു നില്‍പ്പാണ്.

ആഭരണം നോക്കി വാങ്ങാന്‍ പെങ്ങള്‍ തലേന്ന് ലീവെടുത്ത് വന്നതാണ്. പ്രദീപ് ഒരു ജ്വല്ലറിയിലെ സെയില്‍സ് മാനേജറോട് നേരത്തെ പറഞ്ഞുവെച്ചിരുന്നു. വീട് വിറ്റിട്ടാണ് കല്യാണം നടത്തുന്നത്, വരന്‍റെ വീട്ടുകാരോട് കൊടുക്കാന്‍ ഉദ്ദേശിച്ച സ്വര്‍ണ്ണത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, പറഞ്ഞതില് കൂടുതലൊന്നും അവര്‍ ചോദിച്ചിട്ടില്ല, കല്യാണം കഴിഞ്ഞ് ബാക്കി പണം കൊണ്ടു വേണം ദൂരെ എങ്ങോട്ടെങ്കിലും മാറി ചെറിയൊരു വീട് വാങ്ങാന്‍ എന്നൊക്കെ ചേച്ചിയോട് അമ്മ പറഞ്ഞിരുന്നു. അതിന്ന് അവള്‍ മറുത്തൊന്നും പറയാഞ്ഞപ്പോള്‍ അനുകൂലിച്ചിട്ടാണെന്ന് കരുതിയത് തെറ്റായി.

ജ്വല്ലറിയില്‍ ചെന്നപ്പോള്‍ ചേച്ചിയുടെ ഭാവം മാറി. ഇഷ്ടാനുസരണം ആഭരണങ്ങള്‍ വാങ്ങി കൂട്ടാന് ഒരുങ്ങിയപ്പോള്‍ അമ്മ എതിര്‍ത്തു. വാക്കു തര്‍ക്കത്തിന്നുള്ള സാദ്ധ്യത കണ്ടപ്പോള്‍ ഇടപെടേണ്ടി വന്നു.

'' ഇതുകൂടി കഴിഞ്ഞാല്‍ അവള്‍ക്കുവേണ്ടി ഒന്നും ചെയ്യാനില്ലല്ലോ '' എന്നു പറഞ്ഞത് അമ്മയെ സമാധാനിപ്പിച്ചില്ല.

'' സമ്പാദിച്ചത് മുക്കാലും അവള്‍ക്കാണ് ചിലവാക്കിയത്. പഠിക്കാന്‍ മിടുക്കനായിട്ടും നിന്നെ പഠിപ്പിച്ചില്ല. ഇരിക്കാനുള്ള വീടും പോയി. എല്ലാം ഇവള്‍ക്ക് മതിയോ, നമുക്കും ജീവിക്കണ്ടേ '' അമ്മയുടെ വാദം അതായിരുന്നു.

എങ്കില്‍ എനിക്ക് കല്യാണം വേണ്ടാ എന്ന് ചേച്ചി പറഞ്ഞതോടെ അമ്മ അയഞ്ഞു. ഉദ്ദേശിച്ചതിലും വളരെ കൂടുതല്‍ ജ്വല്ലറിയില്‍ ചിലവായി. വീട്ടില്‍ എത്തിയിട്ടും അമ്മയും മകളും മിണ്ടിയില്ല.

ആഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് റിസ്കാണ്, ബാങ്ക് ലോക്കര്‍ വേണം എന്നതായി അടുത്ത ആവശ്യം. വീണ്ടും പ്രദീപിന്‍റെ സഹായം തേടി. രാവിലെ ബാങ്കില്‍ ചെന്ന് അവളുടെ പേരില്‍ ഒരു ലോക്കറെടുത്ത് ആഭരണങ്ങള്‍ അതില്‍ വെച്ചിട്ടാണ് അവള്‍ പോയത്.

'' നിന്‍റെ ചേച്ചി നല്ല അസ്സല് സാധനാണ് '' അച്ഛനെ ഏല്‍പ്പിക്കാതെ ലോക്കറിന്‍റെ താക്കോല്‍ അവള്‍ കയ്യില്‍ വെച്ചത് പ്രദീപിന്ന് ഇഷ്ടമായില്ല.

'' എപ്പോഴായാലും അവള്‍ക്കുള്ളതല്ലേ. അവളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ '' എന്നു മറുപടി പറഞ്ഞു.

''എന്താടാ ഒറ്റയ്ക്കിരുന്ന് സ്വപ്നം കാണുന്നത് '' മുമ്പില്‍ റഷീദും പ്രദീപുമാണ്.

'' ഓരോന്ന് ആലോചിച്ചോണ്ട് ഇരുന്നു ''.

'' നോക്കടാ, ഇവന്‍റെ ചേച്ചിടെ കല്യാണം ആവാറായി '' പ്രദീപ് റഷീദിനോട് പറഞ്ഞു '' അതാണ് ഇത്ര വലിയ ആലോചന ''.

'' നമുക്കത് അടിപൊളിയാക്കണം '' റഷീദ് പറഞ്ഞു.

'' അതിന് ഇവന്‍ നിന്നേയും അനൂപിനേയും വിളിക്കില്ലല്ലോ ''.

'' അതെന്താ ''.

'' ഇവന്‍റെ ചേച്ചി ഡോക്ടറല്ലേ. കല്യാണ പന്തലില്‍ വെച്ച് നിങ്ങള് രണ്ടാളും മരുന്ന് എഴുതണ്ട കാര്യം പറഞ്ഞാലോ ''.

ശെല്‍വന്‍ ഉറക്കെ ചിരിച്ചു. റഷീദിനും ആ ചിരിയില്‍ പങ്കു ചേരാതിരിക്കാനായില്ല.

Monday, November 14, 2011

നോവല്‍ - അദ്ധ്യായം - 27.

മുറ്റത്ത് കാര്‍ നിര്‍ത്തി അനിരുദ്ധന്‍ ഇറങ്ങി. ഉമ്മറത്തിണ്ടില്‍ വെറ്റിലയും മുറുക്കി അമ്മ ഇരിപ്പാണ്.

'' നീ ഒറ്റയ്ക്കേ ഉള്ളൂ '' അമ്മ ചോദിച്ചു.

'' അതെ '' അയാള്‍ പറഞ്ഞു.

'' എന്തേ രാധികയേയും കുട്ടിയേയും കൊണ്ടുവരാഞ്ഞത് ''.

'' കുട്ടിക്ക് നല്ല സുഖം ഇല്ല. രാത്രി പനിച്ചിരുന്നു. അതോണ്ട് അവരെ കൊണ്ടു വന്നില്ല ''.

പ്രതീക്ഷിച്ചിരുന്ന ചോദ്യത്തിന്നുള്ള ഉത്തരം നേരത്തെ തയ്യാറാക്കി വെച്ചതിനാല്‍ എളുപ്പം മറുപടി പറയാനായി. എങ്കിലും മനസ്സില്‍ ആത്മനിന്ദ തോന്നി. ഭാര്യയെ അനുസരിപ്പിക്കാന്‍ കഴിവില്ലാതെ നുണ പറഞ്ഞ് തടി തപ്പുന്നു.

മകന്‍ വന്നതില്‍ അമ്മയ്ക്കുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല. അടുത്തെത്തിയതും അമ്മ ചേര്‍ത്തുപിടിച്ചു ശിരസ്സിലും മുഖത്തും തലോടി. അമ്മയുടെ അടുത്തായി അയാള്‍ ഇരുന്നു.

'' നീ വല്ലാണ്ടെ ക്ഷീണിച്ചിരിക്കുന്നല്ലോ '' അമ്മ പറഞ്ഞു.

എപ്പോള്‍ വന്നാലും അമ്മ അതുതന്നെയാണ് പറയാറ്.

'' അമ്മയ്ക്ക് തോന്നുന്നതാണ് '' അയാള്‍ പറഞ്ഞു '' കഴിഞ്ഞ തവണ വന്നപ്പോഴത്തേക്കാളും നാല് കിലോ തൂക്കം കൂടിയിരിക്കുകയാണ് ''.

'' അത് നീ എന്നെ സന്തോഷിപ്പിക്കാന്‍ പറയിണതല്ലേ '' അമ്മ ചിരിച്ചു.

'' അപ്പു എവിടെ '' അയാള്‍ ചോദിച്ചു.

'' ഇത്ര നേരം കളിയായിരുന്നു. ഭാനു കുളിക്കാന്‍ പോയപ്പോള്‍ കുളത്തിലേക്ക് ഒപ്പം പോയതാണ്. നീ വന്നൂന്ന് അറിഞ്ഞാല്‍ ഓടി വരും ''.

അതു ശരിയായിരുന്നു. കാറിന്‍റെ ശബ്ദം കേട്ട് അപ്പു ഓടിയെത്തി. അനിരുദ്ധന്‍ കടലമുഠായിയുടെ പൊതി അവന്‍റെ നേര്‍ക്ക് നീട്ടി. അവന്‍ അത് വാങ്ങി അമ്മാമനോട് ചേര്‍ന്നു നിന്നു.

'' എന്തൊരു വികൃതിയാ ഇതിന്. തീരെ തോറ്റു. അടുത്ത കൊല്ലം നഴ്സറിയിലേക്ക് അയക്കണം '' കുട്ടിയുടെ പുറകെ എത്തിയ ഭാനുമതി പറഞ്ഞു. അവളുടെ നനഞ്ഞ തലമുടി തോര്‍ത്തുകൊണ്ട് കെട്ടിയിട്ടുണ്ട്.

'' നീ വികൃതി കാട്ടാറുണ്ടോ '' അനിരുദ്ധന്‍ കുട്ടിയോട് ചോദിച്ചു. ഇല്ലെന്ന് അവന്‍ തലയാട്ടി.

'' ഏട്ടന്‍റെ അടുത്ത് മര്യാദക്കാരനായി നില്‍ക്കുന്നത് കണക്കാക്കണ്ടാ. ദേഷ്യം വന്നാല്‍ അവന്‍ പുര മലര്‍ത്തി വെക്കും ''.

കൊണ്ടുവന്ന പൊതികള്‍ തുറന്നു നോക്കി, മൂത്തചേച്ചിയെ വിളിച്ച് എല്ലാവര്‍ക്കും കൊടുക്കാനും ഊണിന് ഉണക്കമീന്‍ വറുക്കാനും അമ്മ ഏല്‍പ്പിച്ചു.

'' വറക്കണച്ചാല്‍ ഇതിലെ ഉപ്പ് പോണ്ടേ അമ്മേ '' ചേച്ചി ചോദിച്ചു.

'' നീ അത് മുറിച്ച് വെള്ളത്തിലിട്. ഒരു പേപ്പറിന്‍റെ കഷ്ണം കീറീട്ട് അതിലിട്ടോ. ഉപ്പ് പോവും ''.

അനിരുദ്ധനോടൊപ്പമാണ് അമ്മ ഭക്ഷണം കഴിക്കാനിരുന്നത്. സ്രാവ് വറുത്തതും കൂട്ടി അമ്മ ഊണ് കഴിക്കുന്നത് അയാള്‍ നോക്കിയിരുന്നു. മനസ്സ് നിറയുന്നതുപോലെ തോന്നി.

'' ശാരദേ, വൈകുന്നേരത്തെ ചായയ്ക്ക് കുമ്പിളപ്പവും കൊത്തിപ്പൊടി ഉപ്പുമാവും ഉണ്ടാക്കണേ. അനിക്ക് അത് രണ്ടും വലിയ ഇഷ്ടാണ് '' അമ്മ മൂത്ത ചേച്ചിയെ ഏല്‍പ്പിക്കുന്നത് കേട്ടു ''വല്ലപ്പഴും അല്ലേ അവന്‍ വരുന്നത് ''.

മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അമ്മമാര്‍ക്ക് ഹൃദിസ്ഥമാണ്. മക്കള്‍ എത്ര കാലം അകന്നിരുന്നാലും അതൊന്നും അവര്‍ക്ക് മറക്കാനാവില്ല. ചായകുടി കഴിഞ്ഞ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് അമ്മ ഒരു ആഗ്രഹം പറഞ്ഞത്.

'' എനിക്ക് ചീറമ്പത്തെ കാവില് ഒന്ന് തൊഴുകണംന്നുണ്ട്. നീയും കൂടി വാ. അവിടെ തൊഴുതിട്ട് കുറെയായില്ലേ ''.

സ്ഥിരമായി വിളക്കു വെക്കലോ പൂജയോ ഇല്ലാത്ത കാവാണ് അത്. വല്ലപ്പോഴും ആരെങ്കിലും മുന്‍വശത്തെ കല്‍വിളക്കില്‍ തിരി വെക്കും. പണ്ടൊക്കെ മണ്ഡല കാലത്ത് ഒരു പൂജാരി വന്ന് നിത്യവും പൂജ കഴിയ്ക്കും. രാത്രിപൂജ കഴിഞ്ഞാല്‍ വെള്ളപ്പയര്‍ പുഴുങ്ങി ശര്‍ക്കര ചേര്‍ത്തത് കൂടിയവര്‍ക്ക് വിതരണം ചെയ്യും. ആ പ്രസാദത്തിന്‍റെ സ്വാദ് നാവിലെത്തി.

'' മീന്‍ കഴിച്ചതല്ലേ അമ്മേ. കുളിക്കാതെ കാവില്‍ ചെല്ലാന്‍ പാട്വോ ''.

'' അതിന് നീ തിരുമുറ്റത്ത് കേറണ്ടാ. വെളില് നിന്ന് തൊഴുതാല്‍ മതി. ഞാന്‍ കുളിച്ചിട്ടു വരാം. അപ്പൊ എനിക്ക് വിളക്കില് തിരി വെക്കാലോ ''.

അമ്മയുടെ മോഹം സാധിച്ചു കൊടുത്തില്ല എന്നുവേണ്ടാ. കുളിച്ചൊരുങ്ങിക്കൊള്ളാന്‍ പറഞ്ഞു. കിണറിന്നരികിലെ കുളിമുറിയിലേക്ക് അമ്മ പോയപ്പോള്‍ ചേച്ചി വന്നു.

'' വിളക്കുവെച്ച് തൊഴാനൊന്നും അല്ല നിന്‍റൊപ്പം കാറില് ഇരിക്കാനാ അമ്മ കാവിലിക്ക് വരുണത് '' അവര്‍ പറഞ്ഞു.

അമ്പലപ്പറമ്പില്‍ കാര്‍ നിര്‍ത്തി.

'' ഇറങ്ങാറായോ അമ്മാമേ '' അപ്പു ചോദിച്ചു. കാറില്‍ ഇരിക്കാനുള്ള മോഹംകൊണ്ട് പുറപ്പെട്ടതാണ് അവന്‍. എണ്ണയും തിരിയും തീപ്പെട്ടിയുമായി അമ്മ കാവിന്‍റെ മുറ്റത്തേക്കിറങ്ങി. ഭാനുവും അപ്പുവും വെളിയില്‍ ഒപ്പം നിന്നു. അമ്മ തിരി തെളിയിക്കുമ്പോള്‍ അവര്‍ പുറത്ത് തൊഴുതു നിന്നു.

'' ദേവകിടെ വീടിന്‍റെ മുമ്പില് ഒരു മിനുട്ട് നിര്‍ത്തണേ '' തിരിച്ചു പോരുമ്പോള്‍ അമ്മ പറഞ്ഞു. രണ്ടു പേരും സമപ്രായക്കാരാണ്.

'' വെറുതെ എന്തിനാ ഏട്ടനെ നേരം വൈകിക്കിണത് '' ഭാനു ചോദിച്ചു.

'' അവന് അതോണ്ട് വിരോധം ഒന്നൂണ്ടവില്ല ''.

'' മകന്‍റെ കാറ് കാണിച്ചു കൊടുക്കാനാണ് അല്ലേ '' ഭാനു അമ്മയെ ദേഷ്യം പിടിപ്പിക്കുകയാണ്.

ഭാര്യ വീട്ടിലെത്തുമ്പോള്‍ മണി ഏഴ്. രാധികയുടെ മുഖത്ത് ഒട്ടും തെളിച്ചമില്ല.

'' എന്തേ ഇത്ര വൈകിയത് '' അവള്‍ ചോദിച്ചു '' അച്ഛന്‍ എത്ര നേരം കാത്തിരുന്നു എന്ന് അറിയ്യോ ''.

'' ലേശം വൈകി. പുറപ്പെട്ടോളൂ '' അയാള്‍ പറഞ്ഞു.

'' ഈ നേരത്തോ. അച്ഛന്‍ വന്നു കണ്ടിട്ട് നാളെ പോയാല്‍ മതി ''.

'' അതുപോരാ. നാളെ ഒമ്പത് മണിക്ക് എറണാകുളത്ത് എത്താനുള്ളതാ. അഞ്ച് മണിയ്ക്ക് മുമ്പ് പാലക്കാടെത്തണം. എന്നാലേ ആലപ്പുഴ വണ്ടി കിട്ടൂ ''.

'' എന്നാല്‍ നിങ്ങള് പൊയ്ക്കോളിന്‍. ഞാന്‍ പിന്നെ വന്നോളാം ''.

അനിരുദ്ധന്‍ കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. കുട്ടിയുടെ അടുത്തേക്ക് ചെന്നു. കവിളിലൊന്ന് തലോടി അയാള്‍ കാറിനടുത്തേക്ക് നടന്നു.

***********************************

രാമകൃഷ്ണനെ കുളിപ്പിച്ച് കഞ്ഞിയും കൊടുത്ത് കോസറി കുടഞ്ഞു വിരിച്ച് കിടത്തി. രാവിലത്തെ ആഹാരം കഴിച്ചിട്ടില്ല. ദൂരെ പത്തര മണിക്കുള്ള ബസ്സ് ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം. കൂട്ടുപാത വഴിക്ക് പോവുന്ന ഒരു ബസ്സ് ഈ വഴിക്കായിട്ട് രണ്ടാഴ്ചയേ ആയുള്ളു. ഇന്ദിര കിണ്ണത്തില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങി.

'' ഇന്ദിര ചേച്ച്യേ '' പുറത്തു നിന്ന് ആരോ വിളിക്കുന്നു. ശബ്ദം കേള്‍ക്കുമ്പോള്‍ സാവിത്രിയുടേതു മാതിരിയുണ്ട്. അവളാവില്ല. ഇന്ന് ബുധനാഴ്ച. ബാങ്കുള്ള ദിവസമാണ്. സാധാരണ ശനിയാഴ്ച വൈകുന്നേരമേ അവള്‍ വാരിയത്ത് എത്തൂ. തിങ്കളാഴ്ച പുലര്‍ച്ചെ പോവുകയും ചെയ്യും. ഇന്ദിര പുറത്തേക്ക് വന്നു. സാവിത്രിതന്നെയാണ് ഉമ്മറത്ത്.

'' എന്താ നീ മടിച്ചു നില്‍ക്കുന്നത്. കേറി വന്നൂടെ '' ഇന്ദിര ക്ഷണിച്ചു.

'' ചേച്ചി എന്താ ചെയ്യുന്നത് '' സാവിത്രി അന്വേഷിച്ചു.

'' രാവിലത്തെ ആഹാരം കഴിക്കാന്‍ ഇരുന്നതാണ്. മക്കള് രണ്ടാള്‍ക്കും ആഹാരം കൊടുത്ത് അയച്ചു. രാമേട്ടനെ കുഴുമ്പ് പുരട്ടി കുറച്ചു നേരം ഇരുത്തിയിട്ട് കുളിപ്പിച്ചു കഞ്ഞി കൊടുത്ത് കിടത്തി. ഒക്കെ കഴിഞ്ഞപ്പൊ ഈ നേരായി ''.

'' ഞാന്‍ വന്നതോണ്ട് ആഹാരം കഴിക്കല് മുടങ്ങി അല്ലേ ? ''.

'' എനിക്ക് അങ്ങിനെയൊന്നൂല്യാ. എപ്പഴങ്കിലും എന്തെങ്കിലും വാരി തിന്നും. ജീവന്‍ കിടക്കണ്ടേ. സമയവും വായസ്വാദും നോക്കി ആഹാരം കഴിച്ച കാലം മറന്നു.''.

'' നമുക്ക് അടുക്കളേല് ഇരിക്കാം. ചേച്ചിക്ക് ആഹാരം കഴിക്കാം, വര്‍ത്തമാനം പറയും ചെയ്യാം ''.

രണ്ടുപേരും അടുക്കളയിലേക്ക് നടന്നു.

'' വീടു പണിയൊക്കെ ഏതാണ്ട് തീര്‍ന്നല്ലോ. കുറച്ചായി ഞാന്‍ ഇങ്ങട്ട് വന്നിട്ട് ''.

'' നീയ് ആഴ്ച്ചേല് ഒരു ദിവസം വീട്ടില് മുഖം കാണിച്ച് ഓടി പോവും. ഒഴിവോടെ വന്നാലല്ലേ ചുറ്റു വട്ടത്ത് കേറാന്‍ സമയം കിട്ടൂ ''.

'' വരുമ്പോ ഒരാഴ്ചത്തെ തുണിയുണ്ടാവും തിരുമ്പാന്‍. അത് കഴിയുമ്പൊത്തന്നെ ഉച്ചയാവും. അത് കഴിഞ്ഞാല്‍ തലേ ആഴ്ച തിരുമ്പിയിട്ടത് തേച്ചിട്ട് കൊണ്ടുപോവാന്‍ അടുക്കി വെക്കണം. അതോടെ ഒരു ദിവസം തീര്‍ന്നു '' സാവിത്രി പറഞ്ഞു '' നീ ഞങ്ങളെ കാണാനല്ല, തുണി അലക്കാനാണ് ഇങ്ങോട്ട് വരുന്നത് എന്ന് അമ്മ പറയും ''.

'' എന്താ പതിവില്ലാണ്ടെ ഇന്ന് ഇവിടെ കാണുണത്. സാധാരണ ശനിയാഴ്ചയല്ലേ നീ വരാറ് ''.

'' എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പതിവ് തെറ്റിക്കണ്ടി വരില്ലേ ''.

'' എന്തേ വിശേഷിച്ച് വല്ലതും ഉണ്ടോ ''.

'' എന്ത് വിശേഷം ചേച്ചി. ഒരു ഓപ്പറേഷന്‍ വേണ്ടി വരുംന്ന് തോന്നുന്നു. അത് പറയാനാ ''.

'' ആര്‍ക്കാ ഓപ്പറേഷന്‍ ''.

'' എനിക്കന്നെ. അല്ലാണ്ടാര്‍ക്കാ ''.

'' എന്താ സംഗതീന്ന് പറയ് ''.

സാവിത്രി പറയാന്‍ തുടങ്ങി. ബ്ലീഡിങ്ങ് തുടങ്ങിയിട്ട് കുറച്ചായി. ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. കുറച്ചു കാലം മരുന്നും കഴിച്ചു. മരുന്ന് കഴിക്കുമ്പോള്‍ അസുഖത്തിന്ന് കുറവുണ്ടാവും. മരുന്ന് നിര്‍ത്തിയാല്‍ വീണ്ടും തുടങ്ങും. ഗര്‍ഭപാത്രം എടുത്ത് കളയണം എന്നാണ് ഡോക്ടര്‍ ഇപ്പോള്‍ പറയുന്നത്.

'' നീ വേണ്ടാത്ത പണിക്ക് നില്‍ക്കാതെ '' ഇന്ദിര പറഞ്ഞു '' നമുക്ക് മാപ്ല വൈദ്യരുടെ അടുത്ത് ഒന്ന് ചെല്ലാം. അയാളുടെ കഷായവും മരുന്നും കഴിച്ചാല്‍ ഭേദാവാനുള്ളതേയുള്ളു ഇതൊക്കെ. രാമേട്ടന് അയാളുടെ ചികിത്സ തുടങ്ങിയതിന്ന് ശേഷം നല്ല ഭേദംണ്ട്. കയ്യില്‍ പിടിച്ചാല്‍ കുറേശ്ശെ നടക്കും ''.

'' എന്തിനാ ചേച്ചി ഒരു പരീക്ഷണം '' സാവിത്രി പറഞ്ഞു '' ഏതായാലും എനിക്ക് ഈ ജന്മം അതോണ്ട് ഒരാവശ്യം വരില്ല. പിന്നെന്തിനാ കൂലിയില്ലാത്ത ഭാരം വെറുതെ ചുമക്കുന്നത് ''.

ആ വാക്കുകള്‍ ഇന്ദിരയുടെ മനസ്സില്‍ തട്ടി. പാവം സാവിത്രി. കല്യാണം നടന്നിരുന്നുവെങ്കില്‍ രമയേക്കാള്‍ മുതിര്‍ന്ന ഒരു കുട്ടി ഉണ്ടായിരുന്നേനേ.

'' എന്താ കുട്ട്യേ നീ പറയിണത് '' അവളുടെ സ്വരം ഇടറിയിരുന്നു '' ഞാന്‍ നിന്നെ കുറ്റം പറയ്വേല്ല. വേണച്ചാല്‍ ആ വിധി മാറ്റാന്‍ പറ്റിയേനേ. ഇനി അത് പറഞ്ഞിട്ട് കാര്യൂല്ലല്ലോ. പക്ഷെ നിന്നെ ഈ നിലയ്ക്കാക്കിയ ആ ദുഷ്ടനെ ''.

'' വേണ്ടാ ചേച്ചി '' ഇന്ദിരയെ തുടരാന്‍ സാവിത്രി അനുവദിച്ചില്ല '' രാജേട്ടനെ ശപിക്കണ്ടാ. എനിക്ക് യോഗൂല്യാന്ന് കൂട്ട്യാല്‍ മതി ''.

'' നീ എന്തൊക്കെ പറഞ്ഞാലും അയാള്‍ ചെയ്തതിന്... ''.

'' ചേച്ചി, ചിലര്‍ക്ക് മോഹിച്ചത് കിട്ടാനുള്ള യോഗം ഉണ്ടാവും. എനിക്ക് മോഹിക്കാനുള്ള യോഗം മാത്രേ ഉള്ളു ''.

'' പണം മോഹിച്ച് കാണാന്‍ കൊള്ളാത്ത ഒന്നിന്‍റെ കഴുത്തില്‍ കെട്ടി. അതിന് വേണ്ടത് ഈശ്വരന്‍ കൊടുത്തില്ലേ. തലസ്ഥാനത്തെ വലിയ ഡോക്ടറായി. പണം കുന്നുപോലെ ഉണ്ടാക്കി. പക്ഷെ ഒരു കുട്ടിയെ കൊടുത്തില്ല. അതും പോരാത്തതിന് സന്തോഷത്തോടെ കഴിയുന്നുണ്ടോ. നാട്ടിലെ ജന സംസാരം ചിലതൊക്കെ ഞാനും കേള്‍ക്കുണുണ്ട്. അയാളുടെ ഭാര്യ ഡ്രൈവറുടൊപ്പം ഒളിച്ചോടി പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടാ വീട്ടില് മടങ്ങി വന്നതത്രേ. അതിന് ശേഷം സന്ധ്യയായാല്‍ മരുന്ന് കുത്തി വെച്ചിട്ട് അയാള് ബോധം കെട്ട് കിടപ്പാണെന്നാ പറച്ചില് ''.

'' എനിക്ക് ഒന്നും കേള്‍ക്കണ്ടാ ചേച്ചി '' സാവിത്രി തടഞ്ഞു '' ഏത് നാട്ടിലെങ്കിലും സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിയുണൂന്ന് കേട്ടാല്‍ മതി. എനിക്കത്രയേ വേണ്ടൂ ''.

'' ഇന്ദിരേ, സാവിത്രിക്കുട്ട്യേ ഓരോന്ന് പറഞ്ഞ് സങ്കടപ്പെടുത്തണ്ടാ '' അടുക്കള വാതിലും ചാരി നിന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

'' എന്‍റെ രാമേട്ടന്‍ തന്നെ നടന്നൂ '' ഇന്ദിരയുടെ വാക്കുകളില്‍ അത്ഭുതം നിറഞ്ഞു. എച്ചില്‍ കയ്യോടെ അവള്‍ അയാളുടെ അടുത്തേക്ക് ഓടി.


Sunday, November 6, 2011

നോവല്‍ - അദ്ധ്യായം - 26..

ഏട്ടു മണിയായിട്ടും പ്രദീപ് എഴുന്നേറ്റില്ല. എപ്പോഴേ ഉറക്കം തെളിഞ്ഞു. വല്ലാത്ത ക്ഷീണം. രാത്രി മിനക്കെട്ടിരുന്ന് സിനിമ കണ്ടതാണ്. അല്ലെങ്കിലും തിരക്കിട്ട് ജോലിക്കൊന്നും പോവാനില്ലല്ലോ. മാനേജരുടെ അടുത്ത് തരികിട പറഞ്ഞ് മടുത്തു. അയാള്‍ക്ക് മതിയായിട്ടുണ്ടാവും. അതാണ് പുള്ളി വിളിക്കാത്തത്. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ ശെല്‍വനാണ്. ഇനി എന്താണാവോ അവന്‍റെ പ്രശ്നം.


'' എന്താടാ '' പ്രദീപ് ചോദിച്ചു.

'' ഇന്നലെ രാത്രി മനസ്സില് ഒരു കാര്യം തോന്നി '' മറുവശത്തു നിന്നും കേട്ടു.

'' തോന്നും. അതല്ലേ പ്രായം ''.

'' അതല്ലെടാ. നിന്‍റെ അച്ഛന്‍റെ സ്വത്ത് ഇളയച്ഛന്മാര്‍ തട്ടിയെടുത്തു എന്ന് നീ പറയാറില്ലേ. ആ കേസ്സ് അന്‍വറണ്ണനെ ഏല്‍പ്പിച്ചൂടേ ''.

'' ഇത് പറയാനാണോ നീ എന്നെ വിളിച്ചുണര്‍ത്തിയത്. വേറെ പണിയൊന്നും ഇല്ലേടാ നിനക്ക് ''.


'' നിന്നെക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയതാണ്. അവര്‍ ചെയ്ത ദ്രോഹത്തിന്ന് പകരം ചെയ്യണം എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ ''.

'' നോക്ക്. എല്ലാ കാര്യവും ഒരേ മാതിരി ചെയ്യാന്‍ പറ്റില്ല. അത് മനസ്സിലാക്കിക്കോ ''.

'' അതെന്താ ''.

'' ഒന്നാമത് നിന്‍റെ ഇളയച്ഛന്മാരെപ്പോലെ കാശിന് വകയില്ലാത്തോരല്ല അവര് . നമ്മള് അന്‍വറണ്ണന് ക്വൊട്ടേഷന്‍ കൊടുത്തൂന്ന് അവര് അറിഞ്ഞാല്‍ മതി, അതിലും വലിയ ഗ്യംഗിനെ എന്നെ തട്ടാന്‍ ഏല്‍പ്പിക്കും. കൂടാതെ പോയ മുതലൊന്നും തിരിച്ചു കിട്ടാന്‍ പോണില്ല. രേഖകളൊക്കെ അവര് പെര്‍ഫക്റ്റ് ആക്കിയിട്ടുണ്ടാവും. കോടതീല്‍ ചെന്നാലും കൂടി രക്ഷയുണ്ടാവില്ല. പിന്നൊരു കാര്യം കൂടിയുണ്ട് ''.


'' എന്താടാ അത് ''.

'' എന്‍റെ ഉള്ളിലെ പക പോണച്ചാല്‍ ഞാന്‍ തന്നെ അവരോട് പകരം വീട്ടണം. സമയം വരുമ്പോള്‍ ഞാന്‍ അത് ചെയ്യും ''.

**********************

'' അതേയ്, നല്ല ബേക്കറിടെ മുമ്പില്‍ നിര്‍ത്തണം കേട്ടോ. വീട്ടിലേക്ക് എങ്ങിനേയാ വെറും കയ്യും വീശി ചെല്ലുണത് '' കാര്‍ നീങ്ങി തുടങ്ങിയതും രാധിക പറഞ്ഞു.

ഇതു കേട്ടാല്‍ ഇത്രയും കാലം ഒന്നും വാങ്ങാതെയാണ് വീട്ടില്‍ പോയിരുന്നത് എന്ന് തോന്നും. ഉള്ളില്‍ ഇരച്ചു വന്ന ദേഷ്യം കടിച്ചമര്‍ത്തി . '' ശരി '' എന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

എക്ലയേഴ്സ് മുതല്‍ ഐസ് ക്രീമിന്‍റെ ഫാമിലി പാക്കും ചിക്കന്‍ റോളും വരെ പാക്കറ്റുകള്‍ പലത് സെയില്‍സ്മാന്‍ തയ്യാറാക്കി വെച്ചു.

'' മാഡം , ഇനി വല്ലതും '' അയാള്‍ ചോദിച്ചു.

'' ങാ. ഒരു കാര്യം മറന്നു. ഓട്ട്സ് വേണം ഒരു കിലോ '' രാധിക അനിരുദ്ധനെ നോക്കി '' അച്ഛന്ന് അതേ വേണ്ടൂ ''.


വീട്ടിലെത്തിയതും രാധിക അവരിലൊരാളായി. അനിരുദ്ധന്‍ ഒറ്റയ്ക്ക് ഡ്രായിങ്ങ് റൂമിലിരുന്ന് മടുത്തു. അകത്ത് സംഭാഷണം പൊടിപൊടിക്കുകയാണ്. വെറുതെയിരുന്ന് സമയം കളഞ്ഞാല്‍ വീട്ടിലെത്താന്‍ വൈകും. അനിരുദ്ധന്‍ വാതില്‍ക്കല്‍ ചെന്ന് ഭാര്യയെ വിളിച്ചു.

'' ഞാന്‍ ഇറങ്ങുന്നു. ആറ് മണിക്ക് എത്താം '' അയാള്‍ പറഞ്ഞു.

'' നിക്കൂന്നേ. അച്ഛന്‍ മീറ്റിങ്ങ് കഴിഞ്ഞ് ഇപ്പൊ എത്തും. ഊണ് കഴിച്ചിട്ട് പോയാല്‍ മതി. അതല്ലേ ചായ ഉണ്ടാക്കാഞ്ഞത് ''.

അനിരുദ്ധന്ന് എത്രയും പെട്ടെന്ന് അമ്മയുടെ അരികിലെത്തണമെന്ന് കലശലായി മോഹം തോന്നി. അമ്മയോടൊപ്പം ആഹാരം കഴിക്കണം. നാല്‍പ്പത് കിലോമീറ്റര്‍ ദൂരം ഓടാനുള്ളതാണ്.

'' അച്ഛനെ വൈകുന്നേരം കാണാം ''. രാധികയുടെ മുഖഭാവം ശ്രദ്ധിക്കാതെ അയാള്‍ കാറില്‍ കയറി.

അടുത്ത ടൌണിലെത്തിയപ്പോഴാണ് വീട്ടിലേക്ക് എന്തെങ്കിലും വാങ്ങണമെന്ന് അനിരുദ്ധന്ന് തോന്നിയത്. അയാള്‍ കാറ് ഒരു ഭാഗത്ത് ഒതുക്കി നിര്‍ത്തി.

എന്താണ് വാങ്ങേണ്ടത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഷോപ്പിങ്ങിന്ന് ചെന്നിട്ടുള്ള പരിചയം കമ്മി. അപ്പുവിന്ന് കടല മിഠായി ഇഷ്ടമാണ്. കാണുമ്പോഴൊക്കെ '' ഇനി അമ്മാമ വരുമ്പോള്‍ കടല മിഠായി കൊണ്ടു വര്വോ '' എന്ന് അവന്‍ ചോദിക്കാറുള്ളതാണ്. ചുവന്ന ഹല്‍വയും വാഴ്യ്ക്ക വറുത്തതും കടല മിഠായിയും വാങ്ങി പുറത്തിറങ്ങി.


അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങണം. കോളേജില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സ് കഴിഞ്ഞു വരുമ്പോള്‍ അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങിയിരുന്നത് ഓര്‍മ്മ വന്നു. വെറ്റിലയും നീറ്റടയ്ക്കയും പുകയിലയും വാങ്ങി കാറിലേക്ക് നടക്കുമ്പോള്‍ ഉണക്ക മീന്‍ വില്‍ക്കുന്ന പീടിക കണ്ടു.


ഉണക്കസ്രാവ് അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. ഒരു കഷ്ണം സ്രാവ് വറുത്തത് ഉണ്ടെങ്കില്‍ ചോറ് തന്നെ പോവും എന്ന് അമ്മ പറയും. വില കൂടുതലായതിനാല്‍ സ്രാവ് വല്ലപ്പോഴുമേ വാങ്ങൂ. അധികവും മാന്തളാണ് വാങ്ങാറ്.ഉണക്ക മാന്തളും സ്രാവും പൊതിഞ്ഞു വാങ്ങി കാറില്‍ കയറി. അമ്മ ഉണ്ണാറാവുമ്പോഴേക്കും വീടെത്തണം . മീന്‍ വറുത്തതും കൂട്ടി ഉണ്ടോട്ടെ. സ്പീഡോ മീറ്ററിന്‍റെ സൂചി എണ്‍പതിനെ തലോടി.

Wednesday, November 2, 2011

നോവല്‍ - അദ്ധ്യായം - 25.

ക്ലോക്കില്‍ പത്തു മണി അടിച്ചതിന്ന് പുറകെ കാളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടു. രാധിക വാതില്‍ തുറന്നപ്പോള്‍ അനിരുദ്ധനാണ്.

'' കോഴിക്കോട്ടേക്ക് പോണം എന്നും പറഞ്ഞ് പുലര്‍ച്ചെ പോയതല്ലേ. ഇത്ര ക്ഷണത്തില്‍ അവിടെ ചെന്ന് തിരിച്ചെത്തിയോ '' ഭാര്യ പറഞ്ഞ തമാശ അനിരുദ്ധന് ആസ്വദിക്കാനായില്ല. ഷൂസ് അഴിച്ചു വെച്ച് അയാള്‍ അകത്തേക്ക് നടന്നു.

'' എന്താ ഞാന്‍ ചോദിച്ചത് കേട്ടില്ലേ '' ഭാര്യ പുറകെ തന്നെയുണ്ട്.

'' വണ്ടി ഷൊര്‍ണ്ണൂര്‍ വിട്ടപ്പോഴാ കോഴിക്കോടുകാരന്‍ പയ്യന്‍റെ അച്ഛന്‍ വിളിക്കുന്നത്. പനി പിടിച്ച് അവനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണത്രേ. അത് കേട്ടതും ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഇങ്ങോട്ടുള്ള വണ്ടിയില്‍ കയറി ''.

'' അപ്പോള്‍ ഇന്ന് എങ്ങോട്ടും പോണില്ല ''.

'' ഇല്ല. നേരം വൈകി. ഇനി നാളയേ പോണുള്ളൂ ''.

ലാപ്പ്‌ട്ടോപ്പ് തുറന്നു. കുറെയധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാനുണ്ട്. അതെങ്കിലും നടക്കട്ടെ. ഏറെ കഴിയുന്നതിന്ന് മുമ്പ് ഭാര്യ എത്തി.

'' നമുക്കൊന്ന് വീട്ടില്‍ പോയാലോ '' അവള്‍ ചോദിച്ചു. അനിരുദ്ധനും അതില്‍ താല്‍പ്പര്യം തോന്നി. അമ്മയെ ചെന്നു കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. പാവം മകന്‍ വരുന്നതും കാത്ത് ഇരിക്കുകയാവും. ജോലിത്തിരക്കും വീട്ടിലെ പ്രാരബ്ധങ്ങളും അമ്മയ്ക്ക് അറിയില്ലല്ലോ. അച്ഛന്‍ മരിക്കുന്നതിന്ന് മുമ്പ് ഇങ്ങിനെയായിരുന്നില്ല. ആഴ്ച തോറും വീട്ടിലെത്തും. ഒരാഴ്ച തെറ്റിയാല്‍ അച്ഛന്‍റെ വിധം മാറും.

'' ശരി. വേഗം ഒരുങ്ങിക്കോളൂ '' അയാള്‍ സമ്മതം മൂളി.

ബിഗ് ഷോപ്പറില്‍ കേടുവന്ന മിക്സിയുമായിട്ടാണ് രാധിക ഒരുങ്ങിയെത്തിയത്.

'' എന്തിനാ വീട്ടിലേക്ക് പോവുമ്പൊ ഈ കേടു വന്ന സാധനം. റിപ്പയര്‍ ചെയ്യാന്‍ മിനക്കെടേണ്ടാ എന്നു പറഞ്ഞ് പുതിയ മിക്സി ഞാന്‍ വാങ്ങി തന്നതല്ലേ ''.


'' അതോണ്ടെന്താ. ഇത് എന്‍റെ അച്ഛന്‍ വാങ്ങി തന്നതാ. അവിടെ ചെല്ലുമ്പൊ കൊടുത്താല്‍ അച്ഛന്‍ നേരാക്കിച്ച് തരും ''.

'' അതിന് നമ്മള്‍ എന്‍റെ വീട്ടിലേക്കല്ലേ പോണത് '' അനിരുദ്ധന്‍ ചോദിച്ചു.

'' ഇതാപ്പൊ പറ്റിയത്. വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ശരീന്ന് സമ്മതിച്ച് ഇപ്പൊ വാക്ക് മാറ്റുന്നോ '' ഭാര്യ പരിഭവിച്ചു '' വീട്ടില്‍ ചെന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. നിങ്ങളുടെ ജോലിത്തിരക്ക് കാരണം കുട്ടിമാമടെ പിറന്നാളിനും കൂടി പോവാനായില്ല ''.

'' അപ്പൊ എന്‍റെ അമ്മയെ കാണണ്ടേ ''.

'' എന്നെ എന്‍റെ വീട്ടില്‍ ഇറക്കി വിട്ടിട്ട് നിങ്ങള് വേണച്ചാല്‍ പൊയ്ക്കോളിന്‍. മടങ്ങി വരുമ്പൊ കൂട്ടീട്ട് വന്നാല്‍ മതി ''.

'' അമ്മയ്ക്ക് കുട്ടിയെ കാണണം എന്ന് മോഹം ഉണ്ടാവും ''.

'' അതന്യാ ഞാന്‍ വരാത്തത്. അവിടെ കൊണ്ടു ചെന്നാല്‍ മുത്ത്യേമ്മ തൊട്ട് നാല് വയസ്സുള്ള അപ്പു വരെ കുട്ടിയെ എടുക്കും. ഒടുക്കം അതിന് വയ്യാണ്ടായാല്‍ ഞാനേ ഉള്ളു ബുദ്ധിമുട്ടാന്‍ ''.

ഇനി സംസാരിച്ചിട്ട് കാര്യമില്ല. എന്തെങ്കിലും മനസ്സില്‍ തീരുമാനിച്ചാല്‍ അതില്‍ നിന്ന് പിന്‍മാറുന്ന സ്വഭാവക്കാരിയല്ല രാധിക. കൂടുതല്‍ പറഞ്ഞ് ലഹള കൂടിയിട്ട് എന്താ കാര്യം. കുട്ടിയേയും എടുത്ത് ഭാര്യ വാതില്‍ പൂട്ടി ഇറങ്ങുമ്പോഴേക്കും അനിരുദ്ധന്‍ മാരുതി 800 ന്‍റെ പിന്‍സീറ്റില്‍ ബിഗ്ഷോപ്പര്‍ എടുത്തു വെച്ചു.

********************************

'' ഒരുപാട് നന്ദിയുണ്ടെടാ നീ ചെയ്ത സഹായത്തിന് '' പ്രദീപിനെ കെട്ടിപ്പിടിച്ച് അതു പറയുമ്പോള്‍ ശെല്‍വന്‍റെ തൊണ്ട ഇടറിയിരുന്നു. ഹോട്ടലിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ നില്‍ക്കുകയാണ് അവര്‍.

'' വല്ലാതെ സെന്‍റി ആവാതെടാ ചെക്കാ '' പ്രദീപ് അവന്‍റെ മുതുകത്ത് തടവിക്കൊണ്ട് പറഞ്ഞു '' ആരും ചെയ്യുന്നതല്ലേ ഞാനും ചെയ്തുള്ളൂ ''.

അവന്‍ അങ്ങിനെ പറഞ്ഞിരുന്നുവെങ്കിലും വാസ്തവം അങ്ങിനെയല്ലെന്ന് രണ്ട് കൂട്ടര്‍ക്കും അറിയാം. വാടകയ്ക്ക് ഒരു വീട് സംഘടിപ്പിച്ച് കൊടുത്തതോ, ഫര്‍ണിച്ചറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ സഹായിച്ചതോ വലിയ കാര്യമല്ല. എന്നാല്‍ വീട് വില്‍പ്പനയ്ക്കിടയില്‍ പൊന്തി വന്ന പ്രതിബന്ധങ്ങള്‍ തീര്‍ത്തത് അങ്ങിനെയാണോ.

രണ്ടാഴ്ച മുമ്പാണ് ആദ്യത്തെ സംഭവം. ശെല്‍വന്‍റെ വീട് വില്‍ക്കുന്ന വിവരം അറിഞ്ഞ് മൂന്ന് നാല് ആവശ്യക്കാര്‍ അന്നു വീട് നോക്കാന്‍ വന്നിരുന്നു. വൈകുന്നേരം അച്ഛന്‍ പണി കഴിഞ്ഞ് എത്തിയ സമയം. അച്ഛന്‍റെ രണ്ട് അനുജന്മാര്‍ വീട്ടിലെത്തി.

'' നിങ്ങള് വീട് വില്‍ക്കാന്‍ പോണൂന്ന് കേട്ടു. അറിയാന്‍ വന്നതാ '' അച്ഛന്‍റെ തൊട്ട് താഴെയുള്ള ആള്‍ ചോദിക്കുന്നത് കേട്ടു.

'' ഉവ്വ് '' അച്ഛന്‍ പറഞ്ഞു '' പെണ്ണിന് ഒരു ആലോചന വന്നിട്ടുണ്ട്. ഇത് വിറ്റിട്ട് വേണം അവളുടെ കല്യാണം നടത്താന്‍ ''.

'' അതെങ്ങിനേയാ നിങ്ങള്‍ ഒറ്റയ്ക്ക് വില്‍ക്ക്വാ. നമ്മടെ അച്ഛന്‍റെ പേരിലുള്ള സ്ഥലമാണ്. അതില് എല്ലാവര്‍ക്കും അവകാശം ഉണ്ട് ''.

'' എന്‍റെ കയ്യിലെ പണം കൊടുത്താണ് ഇത് വാങ്ങിയത്. തല ഇരിക്കുമ്പോ വാല് ആടണ്ടാ എന്നു വെച്ച് അച്ഛന്‍റെ പേരില്‍ സ്ഥലം റയിഷാക്കി. നിങ്ങള്‍ക്ക് അറിയുന്നതല്ലേ ആ കാര്യങ്ങള്. ഒരാളും ഒരു പൈസ ഇതിലിക്ക് മുടക്കീട്ടില്ല ''.

'' ഇതൊക്കെ പറഞ്ഞോണ്ടിരിക്കാനേ പറ്റു. കോടതീല് കയറിയാല്‍ അടുത്തകാലത്തൊന്നും കേസ്സ് തീരില്ല ''.

'' ഞാനെന്താ വേണ്ടത് '' അച്ഛന്‍ കരയുകയാണോ എന്ന് ശെല്‍വന് തോന്നി.

'' അങ്ങിനെ വഴിക്ക് വരിന്‍. പെങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്ത് അവളെ കെട്ടിച്ചയച്ചു. ഇനി അവള്‍ക്കൊന്നും കൊടുക്കണ്ടാ. പിന്നെ നമ്മള് നാല് ആണുങ്ങള്. കിട്ടുന്ന പണം ഒപ്പൊപ്പം ''.

'' അത് എങ്ങിന്യാ ശരിയാവ്വാ. അര പൈസ ഇറക്കാത്ത നിങ്ങള്‍ക്കും വില കൊടുത്ത് വാങ്ങിയ എനിക്കും ഒരു പോലെ. ഞാന്‍ തരില്ലാച്ചാലോ ''.

'' എങ്കില്‍ ഇത് വില്‍ക്കുന്നത് കാണട്ടെ ''.

രണ്ടുപേരും പോയതും അച്ഛന്‍ കരയാന്‍ തുടങ്ങി. കല്യാണത്തിന്ന് പുറപ്പെട്ടതേ വീട് വിറ്റ് പണം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. അത് തടസ്സപ്പെടാന്‍ പോവുകയാണ്. കല്യാണം മുടങ്ങാനാണ് ഇട വരിക. സമുദായക്കാരോട് വിവരം പറയാന്‍ അമ്മ അച്ഛനെ ഉപദേശിക്കുന്നത് കണ്ടു. മദ്ധ്യസ്ഥം പറഞ്ഞ് കേസ്സും കൂട്ടവും ഒഴിവാക്കാന്‍ പറ്റിയാലോ. അപ്പോള്‍ തന്നെ അച്ഛന്‍ പോയി.

'' അതൊന്നും നടക്കില്ല '' അച്ഛന്‍ തിരിച്ചു വന്നത് കുറെക്കൂടി സങ്കടത്തിലാണ് '' വലിയ നിലയില്‍ മകളെ അയക്കാന്‍ നോക്കരുത്. സ്ഥലം വിറ്റ് കിട്ടുന്ന പണം വീതം വെച്ച് ഉള്ളതോണ്ട് കല്യാണം നടത്താനാണ് അവര് പറഞ്ഞത് ''.

'' മകള് പഠിച്ച് ഡോക്ടറാവുന്നതിലേ കണ്ണുകടി ഉള്ളോരാണ്. അതാ സഹായിക്കാത്തത് '' അമ്മ പറഞ്ഞു.

'' ഇത് മുടങ്ങിയാല്‍ ഞാന്‍ തൂങ്ങിച്ചാവും '' അച്ഛന്‍ പായ വിരിച്ച് കിടന്നു. ഉണ്ടാക്കിയ ആഹാരം ആരും രാത്രി കഴിച്ചില്ല. അച്ഛനേയും അമ്മയേയും എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് പ്രദീപിനെ ഓര്‍മ്മ വന്നത്. അപ്പോള്‍ തന്നെ അവനെ വിളിച്ച് വിവരം പറഞ്ഞു.

'' പേടിക്കണ്ടടാ. വഴിയുണ്ടാക്കാം '' എന്ന് അവന്‍ പറഞ്ഞപ്പോള്‍ കുറച്ച് ആശ്വാസം തോന്നി. പിറ്റേ ദിവസം അവന്‍ വീട്ടിലെത്തി. ആധാരം വാങ്ങി വായിച്ചു നോക്കി.

'' മര്യാദയ്ക്ക് പോയാല്‍ അവര്‍ക്ക് പണം കൊടുക്കണം, അല്ലെങ്കില്‍ കേസ്സിന്ന് പോണം '' അവന്‍ പറഞ്ഞു '' നമുക്ക് വേറെ വഴി നോക്കാം ''.

അന്ന് വൈകുന്നേരം ഏറ്റവും താഴെയുള്ള ഇളയച്ചനെത്തി. സ്വതവേ ആര്‍ക്കും ഗുണത്തിന്നും ദോഷത്തിന്നും പോകാത്ത ആള്‍.

'' അണ്ണന്‍റെ കൂടെ ഞാനുണ്ട്. ഏത് കോടതീല് വേണച്ചാലും ഞാന്‍ സത്യം പറയാം '' അയാള്‍ പറഞ്ഞു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. രണ്ട് ദിവസം കഴിഞ്ഞതും ദേഷ്യപ്പെട്ടുപോയ ഇളയച്ഛന്മാര്‍ എത്തി.

'' വീട് വിറ്റോളിന്‍. ഞങ്ങള്‍ കേസ്സിനും കൂട്ടത്തിനും ഒന്നും വരുന്നില്ല '' മൂത്ത ആള്‍ പറഞ്ഞു '' എന്നാ വേണ്ടത് എന്ന് പറഞ്ഞാല്‍ മതി, ഞങ്ങള്‍ റജിസ്ട്രാപ്പീസില്‍ വന്ന് ഒപ്പിട്ടു തരാം ''.

'' നിന്‍റെ ഏറ്റവും താഴത്തെ ചെറിയച്ഛന്‍ അര്‍ജുനന്‍ അളൊരു പാവമാണ്. കാര്യം പറഞ്ഞ ഉടനെ അങ്ങേര് സഹായിക്കാമെന്ന് ഏറ്റു. മറ്റേ രണ്ടാളോടും കുറച്ച് ഭീഷണി വേണ്ടി വന്നു '' പിറ്റേന്ന് കോട്ടമൈതാനത്ത് കണ്ടു മുട്ടിയപ്പോള്‍ പ്രദീപ് പറയുകയുണ്ടായി.

ബാക്കി കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. കിട്ടിയ സംഖ്യ ബാങ്കില്‍ ഇടുന്നതിന്ന് മുമ്പ് ഇളയച്ഛന്മാര്‍ക്ക് അച്ഛന്‍ അറിഞ്ഞു കൊടുത്ത പണം കൂടി അവര്‍ സ്വീകരിച്ചില്ല.

'' ആ പ്രദീപിന്ന് എന്തെങ്കിലും കൊടുക്കണം '' എന്ന് അന്ന് അച്ഛന്‍ പറഞ്ഞു. മടിയോടു കൂടിയാണ് ആ വിവരം അവനോട് പറഞ്ഞത്.

'' എനിക്കൊന്നും വേണ്ടാടാ. നിര്‍ബന്ധം ആണച്ചാല്‍ നമ്മടെ അന്‍വറണ്ണനും സെറ്റിനും ഒരു പാര്‍ട്ടി കൊടുക്ക്. പത്ത് പൈസ വാങ്ങാതെയാണ് അവര് ക്വൊട്ടേഷന്‍ എടുത്ത് നിന്‍റെ ഇളയച്ചന്മാരെ ഒതുക്കിയത് ''. ശെല്‍വന് അത് ഒരു പുതിയ അറിയായിരുന്നു.

'' എന്നിട്ട് ഇളയച്ഛന്മാരെന്താ പോലീസില്‍ കംപ്ലൈന്‍റ് ചെയ്തില്ല '' അവന്‍ ചോദിച്ചു.

'' ജീവനില്‍ കൊതി ഉള്ളതോണ്ടന്നെ '' പ്രദീപ് ചിരിച്ചു.

അന്‍വറും കൂട്ടാളികളും പ്രദീപും സംഘവും ഒന്നിച്ച് ഹോട്ടലില്‍ നിന്ന് ഇറങ്ങിയതാണ്. യാത്ര പറഞ്ഞ് എല്ലാവരും പോയ്ക്കഴിഞ്ഞു.

'' സാധനങ്ങള്‍ കടത്താന്‍ സഹായിക്കണോ '' പ്രദീപ് ചോദിച്ചു.

'' ഒന്നും വേണ്ടാടാ. അകെക്കൂടി പെങ്ങളുടെ ഒരു കട്ടിലേ ഉള്ളു. പിന്നെ അവളുടെ മേശയും ഒരു ടി.വിയും കുറച്ച് പാത്രങ്ങളും . ഒരു പെട്ടി ഓട്ടോയില്‍ അതൊക്കെ കടത്താം. കുറച്ച് ചട്ടികള്‍ ഉള്ളതും ഞങ്ങള്‍ യൂസ് ചെയ്യുന്ന പായകളും അവിടെ തന്നെ കളയും എന്നാണ് അമ്മ പറഞ്ഞത് ''.

'' ഇനി എന്താ വേണ്ടത്. വല്ലതും ചെയ്യാനുണ്ടോ ''.

'' കുറച്ച് ആഭരണങ്ങള്‍ വാങ്ങാനുണ്ട്. പെങ്ങള് വന്നിട്ടേ ഉണ്ടാവൂ. അന്ന് നീ കൂടെ വരണം ''

'' ഉറപ്പായിട്ടും വരാം. നിനക്ക് എന്ത് വേണമെങ്കിലും ധൈര്യമായിട്ട് എന്നോട് പറഞ്ഞോ. നിന്‍റെ കൂടെ ഞാന്‍ ഉണ്ടാവും '' പ്രദീപ് പറഞ്ഞു.

'' അതല്ലേടാ എന്‍റെ ഒരു സമാധാനം '' ശെല്‍വന്‍ കണ്ണ് തുടച്ചു.

'' നോക്ക്, സമയം മൂന്നായി '' പ്രദീപ് പറഞ്ഞു '' ഞാന്‍ പോയി കുറച്ച് നേരം റെസ്റ്റ് ചെയ്യട്ടെ ''. അവര്‍ പുറപ്പെട്ടു.

Sunday, October 23, 2011

നോവല്‍ - അദ്ധ്യായം - 24.

അനൂപ് ബാഗുമെടുത്ത് ജോലിക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാറു എത്തിയത്.

'' അമ്മേ, ഇതാ പാറു വന്നിരിക്കിണൂ '' അവന്‍ വിളിച്ചു പറഞ്ഞു. ഇന്ദിര പുറത്തേക്ക് വന്നു.

'' എന്താ പാറു '' അവള്‍ ചോദിച്ചു.

'' ഇന്നലെ മകളും മരുമകനും കുട്ട്യേളും കൂടി വന്നിട്ടുണ്ട്. വരുമ്പഴേ മരുമകന് തൊണ്ടേല് വേദനീം ജലദോഷൂം കഫത്തിന്‍റെ ഉപദ്രവൂം ഉണ്ടായിരുന്നു. രാത്രി ആയപ്പൊ പനിക്കാനും തുടങ്ങി '' പാറു പറഞ്ഞു '' തമ്പുരാന്‍ കുട്ടിടെ അടുത്ത് വല്ല മരുന്നും ഉണ്ടോന്ന് ചോദിക്കാന്‍ വന്നതാ ''.

'' നിന്‍റേല് ഇതിനൊക്കെ പറ്റിയ മരുന്നുണ്ടോ അനൂ '' ഇന്ദിര ചോദിച്ചു.

'' പിന്നില്ലാണ്ടെ '' അവന്‍ ബാഗ് തുറന്ന് മരുന്ന് എടുത്ത് പാറുവിന്‍റെ നേരെ നീട്ടി '' ദിവസം മൂന്ന് നേരം ഭക്ഷണത്തിന്ന് ശേഷം ഓരോ ഗുളിക കൊടുക്കണം. മൂന്ന് ദിവസത്തേക്കുണ്ട് ''.

'' നോക്കീട്ട് കൊടുക്ക് '' ഇന്ദിര മകനെ ഉപദേശിച്ചു '' മരുന്ന് മാറിയാല്‍ ബുദ്ധിമുട്ടാവും ''.

'' എനിക്കെന്താ ഇത്രയ്ക്ക് അറിയില്ലേ അമ്മേ '' അവന്‍ പറഞ്ഞു '' ഇതേ അമോക്സിലിന്‍ വിത്ത് ക്ലാവലോണിക്ക് ആസിഡ് ആണ്. ആന്‍റിബയോട്ടിക്. തൊണ്ട വേദന ഇന്‍ഫെക്ഷന്‍ കൊണ്ടാവും. അതിന് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നാണ് ഇത്. വെറും ജലദോഷൂം പനിയും ആണച്ചാല്‍ ഞാന്‍ പാരാസ്റ്റെറ്റമോളല്ലേ കൊടുക്ക്വാ ''. സ്കൂട്ടര്‍ സ്റ്റാര്‍ടാക്കി അവന്‍ ഓടിച്ചു പോയി.

'' തമ്പുരാന്‍ കുട്ടിക്ക് മരുന്നിന്‍റെ കാര്യത്തില് നല്ല വിവരം ഉണ്ട് '' പാറു പറഞ്ഞു '' ദൈവം നിറയെ ആയുസ്സിട്ട് കൊടുക്കട്ടെ ''.

'' അതന്നെ എനിക്കും മോഹൂള്ളൂ '' ഇന്ദിര പറഞ്ഞു '' ഇത് രണ്ടെണ്ണത്തിനെ നമ്പീട്ടാ ഞാന്‍ ഭൂമീല് ജീവിക്കിണത് തന്നെ ''.

'' ദൈവൂല്യേ തമ്പുരാട്ട്യേ. കഷ്ടപ്പെടുത്തില്ല '' പാറു ആശ്വസിപ്പിച്ചു. അതിന് ഇന്ദിര മറുപടിയൊന്നും പറഞ്ഞില്ല.

'' മകള് പഠിക്കാന്‍ പോയോ '' പാറു ചോദിച്ചു.

'' ഓ. എപ്പഴോ പോയി. ഇന്ന് അവിടെ ചെന്നിട്ട് എന്തൊക്കെയോ എഴുതാനുണ്ടെന്ന് പറഞ്ഞു ''.

'' ഞാന്‍ ഓടിച്ചെന്ന് ഈ മരുന്ന് കൊടുത്തിട്ട് വെക്കം വരാം. ചോറും കൂട്ടാനും മകള് വെച്ചോട്ടെ. ഞാന്‍ ഉണ്ടാക്കിയിട്ട് വായയ്ക്ക് പിടിച്ചില്ലാന്ന് വരണ്ടാ '' പാറു തിരക്കിട്ട് നടന്നു.

ഇന്ദിരയുടെ മനസ്സ് മുഴുവന്‍ മകനാണ്. പാവം കുട്ടി. കളിച്ചു നടക്കണ്ട പ്രായത്തില്‍ കുടുംബഭാരം ഏറ്റേണ്ടി വന്നു. നല്ല കഷ്ടപ്പാടുള്ള പണിയായിരിക്കും. ഒട്ടും സന്തോഷത്തോടെയല്ല അവന്‍ ചില ദിവസങ്ങളില്‍ ജോലിക്ക് പോവാറ്. എന്താ കുട്ട്യേന്ന് ചോദിച്ചാല്‍ '' ഒന്നൂല്യാ അമ്മേ '' എന്നല്ലാതെ ഒരക്ഷരം പറയില്ല. പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി വലിയ ആഹ്ലാദത്തിലാണ്. അതന്നെ സമാധാനം.

രാവിലെത്തന്നെ പരമാവധി ഡോക്ടര്‍മാരെ കാണണമെന്ന തീരുമാനത്തിലായിരുന്നു അനൂപ്. ഒരു പക്ഷേ വൈകുന്നേരം ഇടിയോ മഴയോ വന്നെങ്കിലോ? ഒരു മൂളിപ്പാട്ടുമായി അവന്‍ സ്കൂട്ടര്‍ ഓടിച്ചു. ഈശ്വരാധീനം കൊണ്ട് കഴിഞ്ഞ മാസം ടാര്‍ജറ്റ് തികയ്ക്കാനായി. തല്‍ക്കാലം ജോലി പോവുമെന്ന് കരുതി സങ്കടപ്പെടേണ്ട. വാരിയര്‍ സാറാണ് അതിന്‍റെ കാരണക്കാരന്‍. '' മഴക്കാലം ആവാറായില്ലേ, പനിക്കും ചുമയ്ക്കും ഉള്ള മരുന്നുകള്‍ ഒന്ന് രണ്ട് ഹോസ്പിറ്റലുകളില്‍ കയറ്റാന്‍ നോക്ക് '' എന്ന അദ്ദേഹത്തിന്‍റെ ഉപദേശം ഫലിച്ചു.

അനൂപ് ആസ്പത്രിയില്‍ നില്‍ക്കുകയായിരുന്നു. നല്ല തിരക്കുണ്ട്. ഡോക്ടറെ എപ്പോള്‍ കാണാന്‍ പറ്റുമെന്ന് അറിയില്ല. പുറത്ത് ആരോ തൊട്ടപ്പോള്‍ തിരിഞ്ഞു നോക്കി. അനിരുദ്ധന്‍ സാറാണ്.

'' എന്താ സാര്‍ '' അവന്‍ ചോദിച്ചു.

'' വാ '' അയാള്‍ വിളിച്ചു. ഇരുവരും കാന്‍റീനിലേക്ക് നടന്നു. ചായയ്ക്കും വടയ്ക്കും ഉള്ള ടോക്കണ്‍ വാങ്ങി അനിരുദ്ധന്‍ തിരിച്ചു വന്നു.

'' അനൂപേ. നിന്‍റെ അറിവില്‍ റെപ്പായിട്ട് എടുക്കാന്‍ പറ്റിയ ആരെങ്കിലും ഉണ്ടോ '' അയാള്‍ ചായ കുടിക്കുന്നതിന്നിടെ ചോദിച്ചു.

'' ഏത് കമ്പിനിയിലേക്കാ സാറെ '' അനൂപ് തിരക്കി.

പണി ചെയ്യാതെ ഉഴപ്പി നടന്ന് ദുബായിയിലേക്ക് പോവുകയാണന്നു പറഞ്ഞ് ഒഴിവായ റെപ്പിന്‍റെ കാര്യം അനിരുദ്ധന്‍ വിവരിച്ചു.

'' വാസ്തവം പറഞ്ഞാല്‍ അവന്‍ പോയതില്‍ എനിക്ക് സന്തോഷമേയുള്ളു. അരയ്ക്കാല്‍ പൈസടെ പണി എടുക്കില്ല. '' അയാള്‍ പറഞ്ഞു '' പക്ഷെ അവന്‍ പോയ ഒഴിവിലേക്ക് ഇവിടെ നിന്ന് സെലക്റ്റ് ചെയ്ത് ട്രെയിനിങ്ങിന്ന് അയച്ച പയ്യനെ എടുക്കാഞ്ഞതിലേ വിഷമമുള്ളു ''.

'' അതെന്താ സാറെ ''.

'' പയ്യന്‍ മിടുക്കനായിരുന്നു. ഡിഗ്രി കഴിഞ്ഞതേയുള്ളു. ബി. എസ്. സി. കെമിസ്ട്രി, ഫസ്റ്റ് ക്ലാസ്സ്. സന്തോഷത്തോടെയാണ് അവനെ ട്രെയിനിങ്ങിന്ന് അയച്ചത്. അവിടേയും അവന്‍ തന്നെ ഒന്നാമന്‍. പക്ഷെ കമ്പിനി അവനെ ജോലിക്ക് എടുത്തില്ല. അവന്‍റെ കുടുംബത്തില്‍പ്പെട്ട ആരോ കമ്പിനിയില്‍ ജോലി ചെയ്യുന്നുണ്ടത്രേ. ആ കാരണം പറഞ്ഞ് കമ്പിനി അവനെ ഒഴിവാക്കി. കമ്പിനിടെ പോളിസി അനുസരിച്ച് രക്ത ബന്ധത്തില്‍ പെട്ടവരെ ജോലിക്ക് എടുക്കാന്‍ പാടില്ലാത്രേ ''.

'' അത് വല്ലാത്ത ഏര്‍പ്പാടന്നെ ''.

'' ഒന്നും പറയണ്ടാ. പല കമ്പിനിക്കാര്‍ക്കും കാലം മാറിയത് അറിയില്ല. ഇഷ്ടം പോലെ ആള്‍ക്കാരെ ജോലിക്ക് കിട്ടാനുണ്ട് എന്നാ അവരുടെ വിശ്വാസം. വാസ്തവം നമുക്കല്ലേ അറിയൂ. നൂറ് പേരോട് പറഞ്ഞാലാണ് ഒരാളെ കിട്ടുക. ഒരുവിധം അയാളെ ട്രെയിനിങ്ങിന്ന് അയച്ചാലോ, പെര്‍ഫോമന്‍സ് പോരാ എന്നും പറഞ്ഞ് റിജക്റ്റ് ചെയ്യും. ഫീല്‍ഡിലെ ബുദ്ധിമുട്ട് അവര്‍ക്കറിയില്ലല്ലോ ''.

അത് ശരിയാണ്. യാതൊരു വിധ ദാക്ഷിണ്യവും കൂടാതെയാണ് ഉദ്യോഗാര്‍ത്ഥികളെ ട്രെയിനിങ്ങ് കാലത്ത് തിരസ്ക്കരിക്കുക. അതും കഠിനമായ പരിശീലനത്തിനിടയില്‍ ഏതു സമയത്തും.

ട്രെയിനിങ്ങ് കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അവന്‍ ഓര്‍ത്തു. നേരം വെളുക്കുമ്പോഴേക്കും എഴുന്നേല്‍ക്കണം, പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞതും പഠിക്കാനോ, എഴുതാനോ ഉള്ളത് തീര്‍ക്കണം, തിടുക്കത്തില്‍ കുളിച്ചൊരുങ്ങണം, ധൃതിയില്‍ ഭക്ഷണം കഴിച്ച് ട്രെയിനിങ്ങിന് എത്തണം, രാത്രി എട്ടോ ഒമ്പതോ മണിവരെ നീളുന്ന പഠിപ്പും, പരിശീലനവും കഴിഞ്ഞ് മുറിയിലെത്തിയതും അടുത്ത ദിവസം ചോദിക്കാനിടയുള്ളത് പഠിക്കണം, പന്ത്രണ്ട് മണി വരെ പഠിക്കാനുണ്ടാവും. ഇതിനൊക്കെ പുറമെയാണ് ജോലി കിട്ടുമോ എന്ന ആശങ്ക .

'' അനൂപേ, നീ എന്‍റെ കമ്പിനിയിലേക്ക് വരുന്നോ '' അനിരുദ്ധന്‍റെ ചോദ്യം അവന്‍ പ്രതീക്ഷിച്ചതല്ല. ഒരാഴ്ച മുമ്പാണെങ്കില്‍ ആലോചിക്കാതെ തന്നെ സമ്മതിച്ചേനെ.

'' ധൃതി പിടിച്ച് വേറൊരു കമ്പിനിയില്‍ ചേരരുത് '' എന്ന് വാരിയര്‍ സാര്‍ പറഞ്ഞത് ഓര്‍ത്തു, നിന്‍റെ ജോലി പോവും എന്നു വിചാരിച്ച് വിഷമിക്കണ്ടാ, നല്ലൊരു കമ്പിനിയില്‍ ഞാന്‍ പണി വാങ്ങിത്തരാം എന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനവും.

'' പെട്ടെന്ന് പറയാന്‍ പറ്റില്ല സാര്‍. ആലോചിച്ച് നോക്കട്ടെ '' എന്നു പറഞ്ഞ് തടി തപ്പി.

പറഞ്ഞതുപോലെ പാറു വൈകാതെ തിരിച്ചെത്തി. ഇന്ദിര അവളെ കാത്തിരിക്കുകയായിരുന്നു.

'' തമ്പുരാട്ടിയെ കണ്ട് ഞാന്‍ പറഞ്ഞ കാര്യം എന്തായി എന്ന് ചോദിക്കണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസായി '' അവള്‍ പറഞ്ഞു '' വേണെങ്കിലും ഇല്ലെങ്കിലും മകള് പോവുമ്പോ വിവരം പറഞ്ഞയക്കാലോ ''.

'' ഞാനും അത് ആലോചിച്ച് ഇരിക്ക്യായിരുന്നു '' ഇന്ദിര മറുപടി നല്‍കി '' ഒറ്റ അടിക്ക് വേണ്ടാന്ന് പറഞ്ഞാലോ എന്ന് വിചാരിച്ചതാ. രാമേട്ടന്‍റെ അടുത്ത് വിവരം പറഞ്ഞു. മൂപ്പരുടെ മനസ്സില് ഒരു മോഹം ഉണ്ടെന്ന് തോന്നി. അതിന്‍റെ അപ്പറം എനിക്ക് ഒന്നൂല്യാ ''.

'' അത് നന്നായി. നല്ല സ്വഭാവക്കാരാണ് അവര്. എന്തോണ്ടും നമുക്ക് ഗുണം തന്നേ ഉണ്ടാവുള്ളു . മകള് പോവുമ്പൊ വിവരം പറഞ്ഞയയ്ക്കാം '' പാറു ഒരു വീര്‍പ്പില്‍ പറഞ്ഞു നിര്‍ത്തി.

'' ചിലപ്പൊ തെറ്റാണ് ചെയ്യിണത് എന്ന് തോന്നാറുണ്ട് ''.

'' അതെന്താ തമ്പുരാട്ടി ''.

'' ഗുണദോഷം പറഞ്ഞു തരാന്‍ എനിക്ക് ആരൂല്യാ. അതോണ്ട് നിന്‍റടുത്ത് ചോദിക്ക്യാണ് '' ഇന്ദിര പറഞ്ഞു '' ഞങ്ങള്‍ക്ക് സ്വത്തും മുതലും ഒന്നൂല്യാ. കടം വാങ്ങിയത് ചോദിച്ച് ആരും വരാനും ഇല്ല. നാളെ മേലാല് പണം മാത്രം നോക്കി മകനെക്കൊണ്ട് പ്രാന്തിയുടെ മകളെ കെട്ടിച്ചൂന്ന് ആള്‍ക്കാര് പറയാന്‍ പാടില്ല. അത്രേള്ളൂ എനിക്ക് ''.

'' തമ്പുരാട്ട്യേ, ആയിരം കുടത്തിന്‍റെ വായ മൂടിക്കെട്ടാം. അര മനുഷ്യന്‍റെ വായ മൂടാന്‍ പറ്റില്ല '' പാറു പറഞ്ഞു '' നൂറ് കൂട്ടം കുറ്റം പറയാന്‍ ആളുണ്ടാവും. അതിനൊന്നും ചെവി കൊടുക്കണ്ടാ. നമ്മടെ മനസ്സില് ഒരു സത്യം ഉണ്ടാവണം. പെണ്‍കുട്ടിടെ വീട്ടിലെ സ്ഥിതീല് നമ്മള് കണ്ണ് വെക്കാന്‍ പാടില്ല. കൊണ്ടു വരുന്ന കുട്ടീനെ മകളായി കാണ്വാ. അപ്പൊ കുറ്റം പറയുന്നത് കേട്ടാലും ഒന്നും തോന്നില്ല ''.

'' അങ്ങിനെയാണെങ്കില് അവന്‍റെ ജാതകക്കുറിപ്പ് ഞാന്‍ തരാം. അവര് നോക്കിച്ചിട്ട് ചേരുംച്ചാലല്ലേ ബാക്കി ആലോചിക്കേണ്ടൂ ''.

'' അതന്യാ ശരി ''.

പഴയ പെട്ടിയില്‍ സൂക്ഷിച്ച അനൂപിന്‍റെ ജാതകം ഇന്ദിര എടുത്തു. രമയുടെ നോട്ടുപുസ്തകത്തില്‍ നിന്ന് ഒരേട് കീറി അവള്‍ ജനന തീയതിയും, സമയവും, ഗ്രഹനിലയും, അംശകവും, ഗര്‍ഭശിഷ്ടവും പകര്‍ത്തി.

'' നോക്കൂ '' പുറത്തേക്ക് പോവാന്‍ ഒരുങ്ങിയ ഇന്ദിരയെ രാമകൃഷ്ണന്‍ വിളിച്ചു.

'' എന്താ രാമേട്ടാ '' അവള്‍ അടുത്തേക്ക് ചെന്നു.

'' പാറൂനെ അകത്തേക്ക് വരാന്‍ പറയൂ. എന്നിട്ട് ഭഗവാനെ നല്ലോണം പ്രാര്‍ത്ഥിച്ച് ഇത് അവളുടെ കയ്യില്‍ കൊടുക്കൂ '' അയാള്‍ പറഞ്ഞു.

'' രാമേട്ടന്‍റെ കയ്യോണ്ടന്നെ കൊടുത്തോളൂ. അതാ നല്ലത് ''.

തളര്‍ന്ന കയ്യില്‍ കുറിപ്പ് പിടിപ്പിച്ച് ഇന്ദിര പാറുവിനെ വിളിക്കാന്‍ പുറത്തേക്ക് നടന്നു.

Wednesday, October 19, 2011

നോവല്‍ - അദ്ധ്യായം - 23.

സന്ധ്യാദീപം തെളിയിച്ച ശേഷം കെ. എസ് മേനോന്‍ നാമം ചൊല്ലി തുടങ്ങി. ചന്ദനത്തിരിയുടെ സുഗന്ധം തളത്തില്‍ നിന്ന് മുറ്റത്തേക്കിറങ്ങി. ഉരുവിടുന്ന നാമങ്ങള്‍ക്ക് കാതോര്‍ത്ത് ചുമരിലെ ഉണ്ണികൃഷ്ണന്‍റെ പടം മന്ദഹാസം ചൊരിഞ്ഞു നിന്നു.

പെട്ടെന്ന് മൊബൈല്‍ അടിക്കുന്നത് കേട്ടു. ഗോപാലകൃഷ്ണന്‍ നായരാണ് വിളിക്കാനുള്ള ഏക വ്യക്തി. അയാള്‍ക്ക് മാത്രമേ ഈ നമ്പര്‍ അറിയൂ. പക്ഷെ ഇത് അയാളാവില്ല. അഞ്ചരയ്ക്ക് പണി മാറിയ രാമന്ന് കൂലി കൊടുത്ത് അയച്ചതിന്നു ശേഷം കഷ്ടിച്ച് അര മണിക്കൂര്‍ നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നിട്ടാണ് അയാള്‍ പോയത്. വീട്ടില്‍ എത്താനുള്ള നേരമല്ലേ ആയിട്ടുള്ളു. ഇപ്പോള്‍ അത്ര അത്യാവശ്യ കാര്യമൊന്നുമില്ലല്ലോ വിളിക്കാനായിട്ട്. ചിലപ്പോള്‍ മൊബൈല്‍ കമ്പിനിക്കാര്‍ ആയിരിക്കും, പാട്ട് വേണോ എന്ന് അന്വേഷിക്കാന്‍.

'' സുകുമാരാ , ഇത് ഞാനാണ് '' ഗോപാലകൃഷ്ണന്‍ തന്നെയാണ് വിളിച്ചത്.

'' എന്താ വിശേഷിച്ച് '' പോയ ഉടനെ തന്നെ വിളിച്ചതിനാല്‍ സ്വല്‍പ്പം പരിഭ്രമം തോന്നി.

'' പേടിക്കാനൊന്നും ഇല്ലാടോ. വരുന്ന വഴിക്കു തന്‍റെ അളിയനെ കാണ്വേണ്ടായി. അത് പറയാനാ വിളിച്ചത് ''. സമാധാനമായി, അളിയന്മാര്‍ രണ്ടുപേര് ഉണ്ടല്ലോ. മൂത്ത പെങ്ങള്‍ ലീലയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍. മിലിട്ടറിയില്‍ നിന്ന് പിരിഞ്ഞു വന്ന ശേഷം ഡ്രൈവറായി കഴിയുന്ന ആള്‍. മറ്റേത് പരമേശ്വരന്‍. ആരേയാണാവോ കണ്ടത്.

'' ഏത് അളിയനേയാ താന്‍ കണ്ടത് ''

'' ചെറിയ പെങ്ങള് ദാക്ഷായണിടെ കെട്ട്യോനെ, വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നത് അയാളല്ലേ ''.

'' അതെ. എവിടുന്നാ അയാളെ കണ്ടത് ''.

'' റേഷന്‍ കട മുക്കിന്‍റെ അടുത്ത് ഞാന്‍ എത്തിയപ്പോള്‍ വേപ്പിന്‍ ചോട്ടില് ബസ്സും കാത്ത് അയാള് നില്‍ക്കുന്നു. ടൌണിലേക്ക് ആണെങ്കില്‍ കൂട്ടിക്കൊണ്ട് പോരാന്ന് വിചാരിച്ച് നിര്‍ത്തി. ഇടുപ്പിന്ന് തകരാറാണ്, ബൈക്കില്‍ ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ''.

'' അത് ശരി ''.

'' താന്‍ കുടി പാര്‍ക്കുമ്പൊ എന്തേ വരാഞ്ഞത് എന്ന് ചോദിച്ചു. മനസ്സിലിരിപ്പ് അറിയണോലോ ''.

'' എന്നിട്ട് അയാളെന്താ പറഞ്ഞത് ''.

'' ആളൊരു മര്യാദക്കാരനാണെന്നാ എനിക്ക് തോന്നിയത്. ആ വിദ്വന്‍ ഒരു കുറ്റവും തന്നെ കുറിച്ച് പറഞ്ഞില്ല. എന്ന് മാത്രോല്ല ഉള്ള കാലത്ത് ഏട്ടന്‍ മനസ്സറിഞ്ഞ് തന്നിട്ടുണ്ട്, ഇത്തിരി ബുദ്ധിമുട്ടായി മൂപ്പര് നാട്ടില്‍ എത്തിയപ്പോള്‍ പെങ്ങന്മാര്‍ തിരിഞ്ഞു നോക്കാത്തത് മോശമായി എന്നും പറഞ്ഞു ''.

'' അവനെങ്കിലും ചെയ്തതൊക്കെ ഓര്‍മ്മയുണ്ടല്ലോ ''.

'' അയാള്‍ക്ക് വരണം എന്ന് നല്ല മോഹം ഉണ്ടായിരുന്നു. എനിക്ക് ഇല്ലാത്തൊരു ബന്ധം നിങ്ങള്‍ക്ക് ഉണ്ടാവ്വോ എന്ന് തന്‍റെ പെങ്ങള് പറഞ്ഞതോണ്ടാ അയാള് വരാഞ്ഞത് ''.

'' അത് ശരിയല്ലേ. കൂടപ്പിറപ്പിന്ന് ഇല്ല. പിന്നല്ലേ അവളുടെ സമ്മന്തക്കാരന് ''.

'' അതിലും രസൂള്ള കാര്യൂണ്ട്. തന്‍റെ പെങ്ങളുടെ മനസ്സിലിരുപ്പ് കേക്കണോ. തിരിഞ്ഞു നോക്കാന്‍ ആരും ഇല്ലാതെ വന്നാല്‍ താന്‍ ഹൈദരബാദിലിക്കന്നെ തിരിച്ചു പോവും. അപ്പോള്‍ എന്തെങ്കിലും ഒട്ട വെച്ച് തന്‍റെ സ്ഥലം എഴുതി വാങ്ങിക്കണം എന്ന് കാത്തിരിക്കുകയാണത്രേ അനിയത്തി ''.

'' അങ്ങിനെയാണെങ്കില്‍ ലീല എന്തേ വരാതിരുന്നത് ''.

'' അവളുടെ മനസ്സിലിരിപ്പ് എന്താണെന്ന് നമുക്ക് അറിയ്യോ. എന്‍റെ സംശയം താന്‍ ഒരു ബാദ്ധ്യത ആവുംന്ന് കരുതീട്ട് ഒഴിഞ്ഞ് മാറീതാണെന്നാ ''.

'' ഞാന്‍ ഇവിടം വിട്ട് പോണില്ല എന്ന് താന്‍ പരമേശ്വരനോട് പറഞ്ഞില്ലേ ''.

'' അതിന്‍റെ ആവശ്യൂല്യാ. പ്രവര്‍ത്തിയില്‍ കാണിച്ചു കൊടുക്കണം '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' ആട്ടെ. താന്‍ മനസ്സ് മാറി പെട്ടെന്നെങ്ങാനും ഇവിടം വിട്ട് പോവ്വോ ''.

'' അത് ഉണ്ടാവില്ല ''.

'' അങ്ങിനെയാണെങ്കില്‍ ചിലതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ആകെയുള്ള ഒരു മുറിയിലാണ് തന്‍റെ വെപ്പും തീനും. കിടപ്പ് ചെന്നു കേറുന്ന തളത്തിലും. അത് പോരാ ''.

'' പിന്നെന്താ വേണ്ടത് ''.

'' പിന്നാലത്തെ ചായ്പ്പ് തുറന്ന് കിടക്ക്വേല്ലേ. അത് അടച്ചു കെട്ടണം. ഒരു ഭാഗത്ത് അടുക്കളയാക്കാം. മറുഭാഗത്ത് കുളിമുറി. അതില്‍ ഒരു ക്ലോസറ്റും വെക്കാം. വയ്യാണ്ടെ ആവുന്ന കാലത്ത് തനിക്ക് ദൂരെ പോവാതെ കഴിക്കാലോ. വിറക് പുരയുടെ തൂണുകള്‍ പൊളിച്ചാല്‍ കെട്ടാനുള്ള ചെങ്കല്ല് ആയി ''.

'' എന്താ വേണ്ടത്ച്ചാല്‍ താന്‍ ചെയ്യിച്ചോളൂ ''.

'' ഒരു മുറി ഉള്ളതിനും തളത്തിനും ഇരുമ്പിന്‍റെ കീടം പോലത്തെ അസ്സല് കരിമ്പനടെ തുലാക്കട്ട നിരത്തിയിട്ടുണ്ടല്ലോ. അതിന്ന് തട്ടുപലക അടിച്ച് ബന്തവസ്സാക്കണം ''.

'' ശരി ''.

'' തൊടീലെ കുറെ മരം കൊടുക്കാനുണ്ട്. വേങ്ങയും പുല്ലമരുതും ഞാവിളും വേപ്പും ഒക്കെയാണ്. അതൊക്കെ വില്‍ക്കാം. ഒന്നുരണ്ട് മാവും പ്ലാവും പുളിയും നിന്നോട്ടെ. കായ്ഫലം ഉള്ളതല്ലേ ''.

'' ശരി ''.

'' ഞാന്‍ രാവിലെ വരാം. രാത്രി മുഴുവന്‍ പെങ്ങന്മാരുടെ കാര്യം ആലോചിച്ച് ഖേദിച്ചിരിക്കണ്ടാട്ടോ. രണ്ട് അച്ഛന്മാര്‍ക്ക് പിറന്നവരല്ലേ താനും അവരും. അതിന്‍റെ കുറവാണെന്ന് കൂട്ടി സമാധാനിക്ക്യാ ''.

ശരിയെന്ന് സമ്മതിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല. നാമജപം അവസാനിപ്പിച്ച് എഴുന്നേറ്റു. പുല്ലു പായ മടക്കി വെച്ച് ചാരുകസേലയില്‍ ഇരുന്നു. കെ. എസ്. മേനോന്‍, സുകുമാരന്‍ എന്ന കുട്ടിയായി മാറുകയാണ്. പരിഭ്രമം മുഖത്തെ സ്ഥായിയായ ഒരു ആവരണമായിരുന്ന ബാല്യകാലം. വല്ലപ്പോഴും വിരുന്നുകാരനെ പോലെ വീട്ടിലെത്താറുള്ള അച്ഛനെ കുറിച്ച് അധികമൊന്നും ഓര്‍മ്മ തോന്നുന്നില്ല. വെളുത്തു മെലിഞ്ഞ ശരീരം. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം.ദൂരത്ത് എവിടേയോ കണക്കെഴുത്തായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വരുമ്പോഴെല്ലാം മകന് തരാനായി കയ്യില്‍ ഒരു പൊതി കല്‍ക്കണ്ടം ഉണ്ടാവും. ഇത്രയും അറിവില്‍ അച്ഛന്‍ ഒതുങ്ങുന്നു.

പക്ഷെ എട്ട് വയസ്സുകാരനോട് '' ഇനി മുതല്‍ ഇതാണ് നിന്‍റെ അച്ഛന്‍ '' എന്ന് ഒരു അപരിചിതനെ കാണിച്ച് പറഞ്ഞപ്പോഴത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അടയ്ക്ക, മാങ്ങ, പുളി എന്നിവ വീടുകളില്‍ നിന്ന് വാങ്ങി അങ്ങാടിയില്‍ വില്‍ക്കുന്നതും കൃഷിക്കാരില്‍ നിന്ന് മില്ലുകാര്‍ക്ക് നെല്ലളക്കുന്നതും അയാളുടെ ജോലികളായിരുന്നു. കറുത്ത് തടിച്ച് പൊക്കം കുറഞ്ഞ ആ മനുഷ്യന്‍ ബീഡി വലിച്ച് മുറ്റത്തേക്ക് തുപ്പിക്കൊണ്ടിരിക്കും.

ഒരിക്കലും അയാള്‍ സ്നേഹത്തോടെ ഒരു വാക്ക് സംസാരിച്ചിട്ടില്ല. അനുജത്തിമാര്‍ ജനിച്ചതോടെ കുറച്ചു കൂടി മോശമായ അവസ്ഥയിലായി. കുറ്റപ്പെടുത്തലും ശകാരവും ഒഴിഞ്ഞ നേരമില്ല. വീടു വിട്ട് എങ്ങോട്ടെങ്കിലും പോവണമെന്ന് മോഹിച്ചിരുന്ന നാളുകളിലൊന്ന്. പതിനാറാമത്തെ വയസ്സ് തികയുന്നതേയുള്ളു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയം. ഇനിയെന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍ നിന്ന് ഒളിച്ചോടാനുള്ള കാരണം അപ്പോഴാണ് ഉണ്ടായത്.

അമ്പലത്തില്‍ തൊഴുത് വരുന്ന വഴിക്ക് ബ്രഹ്മദത്തനെ കണ്ടു. ഇല്ലത്തിന്‍റെ പടിപ്പുരയ്ക്ക് മുന്നില്‍ കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കുകയാണ്. വലിയ ആളാണ് എന്ന ഭാവം അയാള്‍ക്കുണ്ട്. ഒരേ ക്ലാസ്സില്‍ പഠിച്ചതാണെങ്കിലും അതു കാരണം അയാളോട് സംസാരിക്കാറില്ല.

'' എവിടെ പോയിട്ടാടോ താന്‍ വരുന്ന് '' മുന്നിലെത്തിയപ്പോള്‍ ചോദ്യം ഉയര്‍ന്നു.

'' അമ്പലത്തിലേക്ക് ''.

'' ഇന്നലെ തന്‍റെ അനുജത്തിമാര് രണ്ടെണ്ണൂം ഗോവിന്ദന്‍റെ കൂടെ വരുന്നത് കണ്ടല്ലോ ''. പെങ്ങന്മാര്‍ അവരുടെ അച്ഛനോടൊപ്പം പോയിരുന്നത് ശരിയാണ്.

'' ങും '' എന്നൊരു മൂളലില്‍ മറുപടിയൊതുക്കി.

'' എന്താ അവിറ്റകളുടെ പേര് ''.

'' മൂത്തത് ലീല, ഇളയത് ദാക്ഷായിണി '' ദേഷ്യം കടിച്ചമര്‍ത്തി മറുപടി നല്‍കി.

'' യോജിച്ച പേര് അതൊന്ന്വൊല്ല. ഒന്ന് താടക, മറ്റത് പൂതന. പലക പല്ലും കരി വീട്ടിടെ നിറൂം ഒക്കെ ഉള്ളപ്പോള്‍ അതാ ചേര്വാ ''. കൂട്ടുകാരോടൊപ്പം ആര്‍ത്ത് ചിരിച്ചത് കണ്ടപ്പോള്‍ സഹിച്ചില്ല. സ്വന്തം അനിയത്തിമാരെക്കുറിച്ചാണ് പറഞ്ഞത്. പിന്നെ ആലോചിച്ചില്ല. കഴുത്തില്‍ പിടിച്ച് തള്ളിയതും നിലത്ത് വീണു. മാറത്ത് കയറിയിരുന്ന് കഴുത്ത് ഞെരിക്കാന്‍ തുടങ്ങിയതാണ്. ആരോ പിടിച്ചു മാറ്റി.

രണ്ടാനച്ഛന്‍റെ വക അതിനുള്ള ശിക്ഷ കിട്ടി. ഇല്ലത്തേക്ക് പോയ ആള്‍ പെട്ടെന്ന് മടങ്ങിയെത്തി. പുര മേയാനുള്ള പനമ്പട്ട മുറ്റത്തില്‍ കിടപ്പുണ്ട്. വഴുക പൊളിര് എത്ര തവണ ദേഹത്ത് മുറിവേല്‍പ്പിച്ചു എന്നറിയില്ല.

'' ഇനി എന്നെ തല്ലിയാല്‍ ഞാന്‍ വെട്ടിക്കൊല്ലും '' തീരെ സഹിക്ക വയ്യാതായപ്പോള്‍ പറഞ്ഞു. അന്ന് ആരും ഒന്നും കഴിച്ചില്ല. രാത്രി അമ്മ അടുത്ത് വന്നു.

'' എന്‍റെ കുട്ടി ഈ നരകത്തിന്ന് എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ '' കുറെ ചില്ലറയും മൂന്ന് നാല് നോട്ടും കയ്യില്‍ തന്നു, ഇടത്തെ കയ്യില്‍ കിടന്നിരുന്ന ഒരു കോണുവളയും. എവിടെയെല്ലാമോ ചുറ്റി തിരിഞ്ഞ് ജീവിതത്തിന്ന് ഒരു അര്‍ത്ഥം കണ്ടെത്തി. നേടിയതില്‍ നല്ലൊരു പങ്ക് ഒരേ വയറ്റില്‍ നിന്ന് പിറന്നവര്‍ക്ക് നല്‍കി. എന്നിട്ടും ? കണ്ണുകള്‍ നിറഞ്ഞുവോ.

ക്ലോക്ക് എട്ടു തവണ ശബ്ദിച്ചു. ഗെയിറ്റ് അടക്കാനായി കെ. എസ്. മെനോന്‍ എഴുന്നേറ്റു.








Sunday, October 9, 2011

നോവല്‍ - അദ്ധ്യായം - 22.

'' തമ്പുരാട്ട്യേ '' എന്ന വിളി കേട്ട് ഇന്ദിര വെളിയില്‍ വന്നപ്പോള്‍ കണ്ടത് പാറുവിനെയാണ്.

'' പണി കഴിഞ്ഞ് പോയപ്പിന്നെ നിന്നെ ഈ വഴിക്ക് കണ്ടതേ ഇല്ലല്ലോ '' അവര്‍ പറഞ്ഞു.

'' ഞാന്‍ മകളുടെ വീട്ടില് പോയിരുന്നു. നടീലും പണിയും തുടങ്ങിയാല്‍ പിന്നെ പോവാന്‍ ഒഴിവ് കിട്ടില്ലല്ലോ. ചെന്നപ്പൊ പത്ത് ദിവസം അവളുടെ അടുത്ത് കൂടി ''.

'' അത് നന്നായി. നിനക്ക് ചെന്ന് നില്‍ക്കാന്‍ അങ്ങിനെ ഒരു ഇടം എങ്കിലും ഉണ്ടല്ലോ. ഞങ്ങളുടെ കാര്യം നോക്ക്. അച്ഛന്‍ , അമ്മ , രണ്ടു മക്കള്‍. എന്‍റേന്ന് പറയാന്‍ ഒരാളും ഇല്ല ''.

'' ഇല്ലാഞ്ഞിട്ടല്ലല്ലോ തമ്പുരാട്ട്യേ. കൂടപ്പിറപ്പാണ് എന്ന് അവര്‍ക്ക് തോന്നാഞ്ഞിട്ടല്ലേ '' പാറു ഉള്ള കാര്യം പറഞ്ഞു.

'' എങ്ങിനെയായാലും ഫലത്തില്‍ ഒന്നന്നെ '' ഇന്ദിര നെടുവീര്‍പ്പിട്ടു.

'' ആശാരിപ്പണി തീര്‍ന്നോ, തമ്പുരാട്ട്യേ '' പാറു വിഷയം മാറ്റി.

'' എങ്ങിനേയാ തീരുണത്. ഒരു ദിവസം വന്നാല്‍ പിന്നെ നാല് ദിവസം വരില്ല. ജനലുകളുടെ പണി തീര്‍ന്നു. പെണ്‍കുട്ടി കിടക്കുന്ന മുറിടെ വാതിലും വെച്ചു. തിങ്കളാഴ്ച വരാന്ന് പറഞ്ഞു പോയതാ. പിന്നെ കണ്ടിട്ടില്ല ''.

'' വേറെ എവിടെയെങ്കിലും പണി പിടിച്ചിട്ടുണ്ടാകും. ഇവിടെ വാതില് വെക്കുന്ന പണിയല്ലേ ഉള്ളൂ. ഏറിയാല്‍ പത്തിരുപത് ദിവസത്തെ പണി. അതിന് തിരക്ക് കൂട്ടില്ല എന്ന് കരുതീട്ടായിരിക്കും ''.

'' എല്ലാ വാതിലൊന്നും വെക്കിണില്ല. ആകെ രണ്ടണ്ണേ വെക്കുണുള്ളു. ഒന്ന് ഞങ്ങടെ മുറീലിക്ക്. പിന്നൊന്ന് അടുക്കളക്കും. ഇപ്പൊ അത്രയ്ക്കൊക്കേ ആവൂ '' ഇന്ദിര പറഞ്ഞു '' നിന്‍റെ മകള്‍ക്കും കുട്ട്യേളക്കും ഒക്കെ സുഖോല്ലേ ''.

'' ദൈവം സഹായിച്ചിട്ട് ഒരു മട്ടിലങ്ങിനെ പോണൂ. ഒരു സമാധാനം എന്താച്ചാല്‍ മരുമകന്‍റെ അപ്പനും അമ്മയും നല്ല കൂട്ടക്കാരാണ്. പെറ്റ മകളെപ്പോലെയാണ് അവര് അവളെ നോക്കുന്നത് ''.

'' അതല്ലേ വേണ്ടത്. കുറെ കെട്ടി കൊടുത്തിട്ട് കാര്യോന്നൂല്യാ. സ്നേഹം ഉണ്ടാവണം. അതിലും വലുതായിട്ട് ഒന്നൂല്യാ ''.

'' അത് നല്ലോണൂണ്ട്. എന്തിനാ നിങ്ങള് ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുണത്, ഇങ്ങോട്ട് പോന്നോളിന്‍ എന്ന് എപ്പഴും എന്നോട് പറയും. ആവുന്നതും അതൊന്നും കൂടാണ്ടെ കഴിക്കണംന്നുണ്ട്. മകളുടെ കെട്ട്യോന്‍റെ വീട്ടിലാണ് പാര്‍ക്കണത് എന്ന് ആര് കേട്ടാലും മോശക്കേടായി എന്ന് പറയില്ലേ. നമ്മടെ ഉള്ള വില നമ്മളായിട്ട് കളയണോ ''.

'' അതൊക്കെ ഓരോരുത്തരുടെ ഇഷ്ടോല്ലേ. നീ പത്ത് ദിവസം വയ്യാണ്ടായി കിടന്നാല്‍ പറയുന്നോര് വന്ന് നോക്ക്വോ. അപ്പൊ അവരൊക്കെന്ന്യേ ഉണ്ടാവൂ. വെറുതേല്ല മനുഷ്യന് ബന്ധുബലം, മരത്തിന് വേര് ബലം എന്ന് പറയിണത് ''.

'' അങ്ങിനെ പറയിന്‍ '' പാറു പറഞ്ഞു '' നല്ലൊരു ബന്ധത്തിന്‍റെ കാര്യം പറയാനാ ഞാന്‍ വന്നത് ''.

'' എന്താ നീ പറഞ്ഞോണ്ട് വരുന്നത് '' ഇന്ദിരയുടെ വാക്കുകളില്‍ ആകാംക്ഷ തുടിച്ചു നിന്നു.

'' മകളുടെ കെട്ട്യോന്‍റെ നാട്ടിന്നാണ്. കേട്ടാല് തമ്പുരാട്ടി വേണ്ടാന്ന് പറയില്ല '' പാറു പറഞ്ഞു '' നല്ല ഒന്നാന്തരം കുടുംബക്കാര്. ഇട്ടു മൂടാനുള്ള സ്വത്തും മുതലും ഉണ്ട്. ഒരേ ഒരു കുട്ടി. എന്തോണ്ടും ചേരും ''.

വിവാഹാലോചനയുമായിട്ടാണ് പാറു വന്നത് എന്ന് ഇന്ദിരയ്ക്ക് മനസ്സിലായി. എപ്പോഴായാലും വേണ്ടതാണ്. പക്ഷെ കുട്ടിക്ക് അതിന് മാത്രം പ്രായം ആയിട്ടില്ലല്ലോ. പോരാത്തതിന്ന് അവളുടെ പഠിപ്പ് എവിടേയും എത്തിയിട്ടില്ല. ഒക്കെ പോട്ടേന്ന് വിചാരിച്ചാലും കല്യാണം നടത്താന്‍ പറ്റിയ ചുറ്റുപാടല്ല ഇപ്പോഴുള്ളത്.

'' എന്താ തമ്പുരാട്ടി ഒന്നും പറയാത്തത് '' പാറു ചോദിച്ചു.

'' ഞങ്ങളുടെ അവസ്ഥ നിനക്കറിയിണതല്ലേ '' ഇന്ദിര ചോദിച്ചു '' കല്യാണം നടത്തി കൊടുക്കാന്‍ ഞങ്ങടേല് വല്ലതും വേണ്ടേ ''.

'' അതൊന്നും ആലോചിച്ച് വെഷമിക്കണ്ടാ. ശരീന്ന് ഒരു വാക്ക് പറഞ്ഞാല്‍ മതി. ബാക്കിയൊക്കെ അവര് നടത്തിക്കോളും ''.

'' എന്നാലും ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍റേല് പിടിച്ചു കൊടുക്കുമ്പോള്‍ അതിന്‍റെ കയ്യും കാലും മുടക്കണ്ടേ. അതിന് മീന്‍ചെളുക്കടെ സ്വര്‍ണ്ണം ഈ വീട്ടിലില്ല ''.

'' അതിന് പെണ്‍കുട്ടിക്കല്ലാ ആലോചന ''.

'' പിന്നെ ''.

'' മകന് '' പാറു പറഞ്ഞു '' മരുമകന്‍റെ അമ്മ മുമ്പ് പെണ്‍കുട്ടിടെ വീട്ടില്പണിക്ക് നിന്നതാണ്. എന്നെ ആ വീട്ടിലേക്ക് അവര് കൂട്ടിക്കൊണ്ട് പോയിരുന്നു. പെണ്‍കുട്ടീനെ ഞാന്‍ കാണും ചെയ്തു. ഉള്ള കാര്യം പറയാലോ. കുട്ട്യേ കണ്ടാല് കണ്ണ് തട്ടും. നറുക്ക് കുത്ത്യേത് പോലെണ്ട്. എന്താ ഒരു മുടി. ചന്തിക്ക് കീപ്പട്ട് കിടക്കിണുണ്ട്. വെളുത്ത് തുടുതുടേന്നുള്ള നിറം. ആര് കണ്ടാലും ഒന്ന് നോക്കും ''.

'' നിനക്കെന്താ പാറൂ പ്രാന്തുണ്ടോ. ഇതെന്താ കുട്ടി കളിയാണോ '' ഇന്ദിര പറഞ്ഞു '' അനൂന്ന് എത്ര്യാ പ്രായംന്ന് നിനക്കറിയ്യോ ''..

'' അതൊന്നും നോക്കണ്ടാ. ഇതുപോലെ ഒരു ആലോചന നടന്ന നാട്ടിന്ന് കിട്ടില്ല. തമ്പുരാന്‍റെ പേര് പറഞ്ഞതും അവര്‍ക്ക് മനസ്സിലായി. നിങ്ങടെ കൂട്ടക്കാര് അധികം ഇല്ലാത്തതല്ലേ. പാകം പോലത്തെ ആലോചന വന്നപ്പൊ സമ്മതിച്ചതാണ്. പക്ഷെ ഒരു കുറവുണ്ട്ട്ടോ. പറഞ്ഞില്ലാന്ന് പിന്നെ പറയാന്‍ പാടില്ല.

ഇന്ദിര അവളെത്തന്നെ നോക്കിയിരുന്നു.

'' കുട്ടിടെ അമ്മയ്ക്ക് തലയ്ക്ക് നല്ല സുഖൂല്യാ. എന്നു വെച്ച് ആരേം ഉപദ്രവിക്ക്വോന്നൂല്യാ. എപ്പഴും പിറുപിറെ പറഞ്ഞോണ്ടിരിക്കും. അത് കാര്യാക്കാനില്ല '' പാറു പറഞ്ഞു '' ഇങ്ങിനെയൊരു കുറവ് ഇല്ലാച്ചാല്‍ ഈ ബന്ധം കിട്ടാനും പോണില്ല ''.

'' എന്തോ എനിക്കിത് ശരിയാവുംന്ന് തോന്നുന്നില്ല '' ഇന്ദിര പറഞ്ഞു.

'' കേറി വന്ന മഹാലക്ഷ്മിയെ ആട്ടി പറഞ്ഞയക്കാന്‍ നിക്കണ്ടാ. നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാ മതി. പിന്നെ സങ്കടപ്പെട്ടിട്ട് കാര്യൂല്യാ ''. പാറു എഴുന്നേറ്റു.

'' നില്‍ക്ക്. വന്നിട്ട് ഒരു തുള്ളി വെള്ളം കുടിക്കാണ്ടെ പോവ്വേ '' ഇന്ദിര അകത്തേക്ക് പോയി.

ചായ കുടിച്ചതും '' പിന്നെ വരാ ''മെന്നു പറഞ്ഞ് പാറു പോയി. ഇന്ദിര രാമകൃഷ്ണന്‍റെ അടുത്തേക്ക് ചെന്നു.

'' പാറു പറഞ്ഞത് കേട്ട്വോ '' അവള്‍ ചോദിച്ചു.

'' ങും '' അയാള്‍ മൂളി.

'' എന്താ അഭിപ്രായം ''.

'' തേവര് ഒരു വഴി കണിച്ചതാണെന്ന് തോന്നി ''.

'' നിങ്ങള്‍ക്കിത് എന്തിന്‍റെ കേടാ '' ഇന്ദിരയ്ക്ക് ആ മറുപടി ഇഷ്ടപ്പെട്ടില്ല '' ചെക്കന്‍റെ ചെവീല് ഇത് എത്തണ്ടാ. പിന്നെ മനസ്സില് ആ നിനവും വെച്ചോണ്ട് നടക്കും ''.

'' എന്‍റെ കണ്ണടയും മുമ്പ് അവന്‍ ഒരു നിലയ്ക്ക് എത്തുന്നത് കണാന്‍ പറ്റിയാല്‍ സമധാനമായിട്ട് പോവായിരുന്നു ''.

ആ വാക്കുകള്‍ ഇന്ദിരയ്ക്ക് സഹിക്കാനായില്ല.

'' എന്‍റെ രാമേട്ടനെ ഞാന്‍ എവിടേക്കും വിടില്ല '' അവള്‍ തളര്‍ന്ന ശരീരത്തെ കെട്ടി പിടിച്ചു.

Monday, October 3, 2011

നോവല്‍ - അദ്ധ്യായം - 21.

നേരം പുലര്‍ന്നത് അറിഞ്ഞില്ല. രാത്രി മുഴുവന്‍ ഓരോന്ന് ആലോചിച്ച് കിടന്നതുകൊണ്ട് ഉറങ്ങാന്‍ വല്ലാതെ വൈകി. പുലരാറായപ്പോഴാണ് മിഴികള്‍ അടഞ്ഞത്. പടിക്കല്‍ നിന്ന് ഉച്ചത്തില്‍ രാമന്‍റെ ശബ്ദം കേള്‍ക്കാനുണ്ട്. ഗെയിറ്റ് പൂട്ടിയതുകാരണം അവന് അകത്ത് വരാന്‍ ആവില്ലല്ലോ.

വലത്തെ കൈപ്പത്തിയിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു. കരാഗ്രേ വസതേ ലക്ഷ്മി കര മദ്ധ്യേ സരസ്വതി കര മൂലേ സ്ഥിതേ ഗൌരി പ്രഭാതേ കര ദര്‍ശനം എന്നാണ് വിശ്വാസം. ഭൂമിയെ തൊട്ടു വന്ദിച്ചതിന്നു ശേഷം എഴുന്നേറ്റു. കലണ്ടറിലെ കൃഷ്ണനെ കൈകൂപ്പി വാതില്‍ തുറന്ന് ഇറങ്ങി.

'' എണീറ്റിട്ടുണ്ടാവുംന്നാ വിചാരിച്ചത് '' പടിക്കല്‍ എത്തിയപ്പോള്‍ രാമന്‍ പറഞ്ഞു.

'' ഉറക്കത്തില്‍പ്പെട്ടു. സമയം ആയത് അറിഞ്ഞില്ല ''. ഗെയിറ്റ് തുറന്ന് രാമനോടൊപ്പം തിരിച്ചു നടന്നു.

'' ഇന്ന് എന്താ ചെയ്യണ്ടത് '' അവന്‍ ചോദിച്ചു.

'' തൊടിയൊക്കെ വെട്ടി അയര്‍ക്ക്. വല്ലതും വന്നു കിടന്നാല്‍ അറിയില്ല ''.

'' അത് ശരിയാണ്. വല്ല പന്നിയോ മറ്റൊ വന്നു കിടന്നാല്‍ പിഴപ്പായി. അത് പെറ്റു കൂട്ടും. തരം തെറ്റി അതിന്‍റെ മുമ്പില്‍ പെട്ടാല്‍ ആള് ബാക്കി കാണില്ല ''.

'' ഞാന്‍ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് വേഗം വരാം ''. രാമന്‍ കൈക്കോട്ടും മടവാളുമായി തൊടിയിലേക്ക് പോയതും കെ.എസ്. മേനോന്‍ അകത്തേക്ക് കയറി. പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ കാലത്തെ ആഹാരത്തെ കുറിച്ചായി ചിന്ത. അടുത്തുള്ള ചായ പീടികയില്‍ ചെന്ന് കഴിക്കണോ, രാമനെക്കൊണ്ട് വാങ്ങിക്കണോ എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടു. പടി കടന്ന് വന്നത് ഗോപാലകൃഷ്ണന്‍ നായര്‍ . ഈ പ്രായത്തിലും അയാള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതില്‍ അത്ഭുതം തോന്നാറുണ്ട്.

'' ഈ ബാഗ് ഒന്ന് പിടിക്കിന്‍ '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' എന്‍റെ ബൈക്ക് ഈ മൂച്ചിടെ തണലത്ത് കൊണ്ടുവന്ന് വെക്കട്ടെ ''. ഗെയിറ്റിന്ന് വെളിയില്‍ റോഡോരത്ത് നിറുത്തിയ ബൈക്ക് സ്റ്റാര്‍ട്ടാക്കി അയാള്‍ തണലിലേക്ക് ഓടിച്ചു വന്നു.

'' എന്താ ബാഗില്. നല്ല കനം ഉണ്ടല്ലോ '' മേനോന്‍ ചോദിച്ചു.

'' താന്‍ എന്താ രാവിലെ കഴിച്ചത് '' തിരിച്ച് ഒരു ചോദ്യമാണ് ഉണ്ടായത്.

'' ഒന്നും കഴിച്ചില്ല. എന്താ വേണ്ടത് എന്ന ആലോചനയിലാണ് ''.

'' എന്നാല്‍ തനിക്ക് പ്രാതലിന്നുള്ള ഇഡ്ഡലിയും നമുക്ക് ഉച്ചയ്ക്കുള്ള ചോറും ആണ് അതിലുള്ളത്. ഞാന്‍ വൈകുന്നേരത്തെ പോണുള്ളൂ ''.

വലിയ ആശ്വാസം തോന്നി. അത്ര നേരം വല്ലതും സംസാരിച്ചിരിക്കാന്‍ ആളായല്ലോ.

അടുക്കളയിലെ ഡെസ്കിന്നു മീതെ ബാഗ് വെച്ച് പൊതിയെടുത്ത് തുറന്നു. വാട്ടിയ വാഴയിലയില്‍ ഇഡ്ഡലിയും കട്ടിച്ചട്ടിണിയും പൊതിഞ്ഞു വെച്ചിട്ടുണ്ട്. ഒരു ഗ്ലാസ്സില്‍ വെള്ളം എടുത്ത് ഡെസ്ക്കിന്ന് അടുത്തെ ബെഞ്ചില്‍ വന്നിരുന്നു. ഭക്ഷണം കഴിക്കുന്നതും നോക്കി ഗോപാലകൃഷ്ണന്‍ അരികത്തും.

'' വയസ്സുകാലത്ത് ബൈക്ക് ഓടിക്കാന്‍ തനിക്ക് പ്രയാസം തോന്നിണില്യേ '' മനസ്സില്‍ തോന്നിയ സംശയം ചോദിച്ചു.

'' എന്ത് പ്രയാസം. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടില്‍ ഞാന്‍ വാങ്ങിയതാണ് ഈ ബുള്ളറ്റ്. അത് കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞിട്ടാണ് അമ്മിണിയെ കല്യാണം കഴിച്ചത്. ഇന്നും എന്‍റെ ബൈക്കിന്ന് ഒരു കേടും ഇല്ലാടോ. കൊടുത്താല്‍ വാങ്ങിയതിന്‍റെ മുപ്പതോ മുപ്പത്തഞ്ചോ ഇരട്ടി പണം കിട്ടും. മക്കള് കൊടുക്കാന്‍ പറയുന്നുണ്ട്. വലിച്ച് സ്റ്റാന്‍ഡില്‍ ഇടാനും ഉരുട്ടാനും കുറച്ച് വിഷമം ഉണ്ട്. എന്നാലും കൊടുക്കില്ല. മരിക്കുന്നത് വരെ അത് എന്‍റെ മാത്രമായിട്ട് ഉണ്ടാവണം. ഒരു തരം പാശം ആണെന്ന് കരുതിക്കോളൂ ''.

'' ഓടിക്കാന്‍ വയ്യാണ്ടെ ആവുന്ന കാലത്തോ ''.

'' അപ്പോഴും വില്‍ക്കില്ല. നിത്യം അതിന്‍റെ അടുത്ത് ചെല്ലും. തുടച്ച് മിനുക്കി വെക്കും. കുറെ നേരം അതിനെ നോക്കി നില്‍ക്കും. തനിക്കറിയ്യോ, ദിവസവും രാവിലെ എഴുന്നേറ്റ് പുറത്തേക്ക് വന്നാല്‍ ഞാന്‍ ആദ്യം എന്‍റെ ബൈക്കിനെയാണ് നോക്കുക. അതാണ് എന്‍റെ കണി ''.

'' തന്‍റെ ഓരോ ശിലങ്ങളേ ''.

'' ശീലങ്ങളാണെടോ മനുഷ്യരെ വെവ്വേറെ ആളുകളാക്കുന്നത്. ഒരു ശീലം ഉപേക്ഷിക്കുന്നതോടെ ആ വ്യക്തി മാറുകയാണ്. ഇന്നും രാത്രി ഭക്ഷണത്തിന്നു മുമ്പ് ഞാന്‍ രണ്ട് പെഗ്ഗടിക്കാറുണ്ട്. എത്രയോ കൊല്ലങ്ങളായിട്ടുള്ള ശീലമാണ്. അത് നിര്‍ത്തിയാലോ ? ഇപ്പോള്‍ ഞാനെന്ത് കഴിച്ചാലും ദഹിക്കും, ചിലപ്പോള്‍ അതുണ്ടാവില്ല. എന്‍റെ സ്വഭാവത്തിന്ന്, ഞാന്‍ ചിന്തിക്കുന്ന രീതിക്ക് ഒക്കെ മാറ്റം വരും ''.

വിസ്തരിച്ച് ഭക്ഷണം കഴിച്ചു. ആവശ്യത്തിലേറെ ഇഡ്ഡലിയുണ്ട്. ബാക്കി രാമന്ന് മാറ്റി വെച്ചു. പാവം അദ്ധ്വാനിക്കുന്നതല്ലേ. പാത്രം കഴുകി വെച്ച് തളത്തിലേക്ക് പോന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ പത്രം വായിച്ച് കസേലയില്‍ ഇരിപ്പാണ്.

'' താന്‍ വായിച്ചോട്ടെ എന്നു കരുതി വരുന്ന വഴിക്ക് വാങ്ങിയതാണ് '' അയാള്‍ പത്രം നീട്ടി.

'' ഞാന്‍ വൈകുന്നേരം വായിച്ചോളാം. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ നേരം പോവാനായി ''.

മാവിന്‍ ചുവട്ടില്‍ ഇരുവരും രാമന്‍ ജോലി ചെയ്യുന്നതും നോക്കി നിന്നു. കാടും പടലും അയര്‍ത്ത് അവന്‍ നാലഞ്ച് തെങ്ങുകളുള്ളതിന്‍റെ ചുവട്ടില്‍ തൂപ്പും തോലും ഇടുകയാണ്.

'' പുതിയ വീട് ഉണ്ടാക്കണം എന്ന് താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തത് ഓര്‍മ്മയുണ്ടോ. ഇപ്പോള്‍ എന്തു തോന്നുന്നു '' ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചു.

മുമ്പൊരു വിറക് പേട്ടയായിരുന്ന ഈ സ്ഥലത്ത്, വിറക് ഷെഡ്ഡ്നോടനുബന്ധിച്ച് ഉണ്ടായിരുന്ന ഒരു കൊച്ചു പുര. അതിലാണ് ഏതോ നാട്ടുകാരനായ ഉടമസ്ഥന്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് രണ്ട് നാഴികയില്‍ കൂടുതല്‍ ദൂരമുണ്ടെങ്കിലും അമ്മയുടെ അച്ഛന്‍ ദിവസവും അവിടെ ചെന്നിരുന്നു. കച്ചവടം നിര്‍ത്തി ഉടമസ്ഥന്‍ നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ പേട്ട നിന്നിരുന്ന സ്ഥലം അമ്മയുടെ അച്ഛന്‍ വാങ്ങി. തറവാട് വീതം വെച്ചപ്പോള്‍ അമ്മ നിര്‍ബന്ധിച്ച് ആ അരയേക്കര്‍ ഭൂമി മൂത്ത മകന്‍റെ പേരില്‍ എഴുതി വെപ്പിക്കുകയായിരുന്നു. അങ്ങിനെ കിട്ടിയതാണ് ഇവിടം.

'' എന്താടോ, താന്‍ ചോദിച്ചതിന്ന് മറുപടി പറയാത്തത് '' കൂട്ടുകാരന്‍റെ ശബ്ദം ഉയര്‍ന്നു.

'' ഞാന്‍ ആ കാര്യം ആലോചിച്ചതാണ്. രണ്ട് പെങ്ങമ്മാര്‍ക്കും അവരുടെ കുടുംബത്തിന്നും എന്‍റെ കൂടെ ഒന്നിച്ച് കഴിയാന്‍ പറ്റിയ വലിയൊരു വീട്. അങ്ങിനെ വല്ലതും ചെയ്തിരുന്നെങ്കില്‍ എന്‍റെ കാലശേഷം അവര് രണ്ടാള്‍ക്കും തമ്മില്‍ തല്ലാന്‍ ഒരു വഴിയായി. അത് കൂടാതെ ദൈവം കാത്തു ''.

'' ഫൂ '' ഗോപാലകൃഷ്ണന്‍ നായര്‍ നീട്ടിത്തുപ്പി '' പെങ്ങമ്മാര് വെച്ചിരിക്കുന്നു. എനിക്ക് കേള്‍ക്കണ്ടാ അവിറ്റകളുടെ കാര്യം. തനി സ്വാര്‍ത്ഥികള് ''.

അയാള്‍ രാമന്‍ പണി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. ഇള വെയില്‍ ഏറ്റ് ക്ഷീണം തോന്നി. ഫാനിട്ടിട്ട് തളത്തിലെ ചാരുകസേലയില്‍ കിടന്നു. അറിയാതെ കണ്ണുകള്‍ അടഞ്ഞു.

മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം ഉണര്‍ത്തിച്ചു. എഴുന്നേറ്റ് പുറത്ത് വന്ന് നോക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ പോവാന്‍ ഒരുങ്ങുകയാണ്. പുറകില്‍ രാമനുമുണ്ട്.

'' എവിടേക്കാ '' മുറ്റത്തേക്ക് ചെന്നു.

'' നല്ലൊരു കാര്യത്തിന്ന് പോവ്വാണ്. ഇപ്പൊ വരാടോ '' കൂട്ടുകാരന്‍ ചിരിച്ചു. ബൈക്ക് ഗെയിറ്റ് കടന്ന് റോഡിലൂടെ വടക്കോട്ട് പാഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞതും അവര്‍ തിരിച്ചെത്തി. രാമന്‍റെ കയ്യില്‍ ഒരു പൊതി. ബൈക്ക് സ്റ്റാന്‍ഡിലിട്ട് സുഹൃത്ത് പൊതിയും വാങ്ങി അകത്തേക്ക് വന്നു, മുറ്റത്ത് വെച്ച കൈക്കോട്ട് എടുത്ത് രാമന്‍ തൊടിയിലേക്കും.

'' എന്താ ഇത് '' പൊതി ചൂണ്ടിക്കാട്ടി ചോദിച്ചു.

'' എടോ, അത് കുറച്ച് ഇറച്ചിയാണ്. കാട്ടുപന്നിടെ ''.

'' എവിടുന്നു കിട്ടി ''.

'' പനടെ നൊങ്ക് വെട്ടാന്‍ ആരെങ്കിലും സഹാറ മരുഭൂമിയിലേക്ക് പോവ്വോ. ഉള്ള സ്ഥലത്തല്ലേ ചെല്ലുള്ളു. അതുപോലെ ഈ സാധനം കിട്ട്വോ എന്ന് അന്വേഷിച്ചു. ഇന്നലെ ആരോ കുരുക്ക് വെച്ച് പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടെ ചെന്നു വാങ്ങി ''.

'' താന്‍ ശരിക്കും ഒരു കാട്ടാളന്‍ തന്നെ ''.

'' മുപ്പത്തി മൂന്ന് കൊല്ലം വനം വകുപ്പില്‍ ജോലി ചെയ്തവനെ അങ്ങിനെ വിളിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല '' ഉച്ചത്തില്‍ ചിരിച്ച് പൊതിയുമായി അയാള്‍ അടുക്കളയിലേക്ക് പോയി.