Thursday, May 5, 2011

നോവല്‍ - അദ്ധ്യായം - 1

'' ഏക ദന്തായ വിദ്മഹേ
വക്ത്ര തുണ്ഡായ ധീ മഹി
തന്വോ ദന്തി പ്രചോദയാത് ''.


വിഷ്ണു നമ്പൂതിരിയുടെ ശബ്ദം ശ്രീ കോവിലിന്‍റെ പടവുകള്‍ ഇറങ്ങി പുറത്തെത്തി.

''ഭഗവാനെ. നാളത്തെ മീറ്റിങ്ങില്‍ കുഴപ്പമൊന്നും വരാതെ എന്നെ കടാക്ഷിക്കണേ '' അനൂപ് നിറഞ്ഞ മനസ്സോടെ കൈകൂപ്പി. കമ്പനി പുതുക്കി നിശ്ചയിച്ച ടാര്‍ജറ്റ് കൈവരിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് മനസ്സ് മുഴുവ
ന്‍ .

''ആരുടെ പിറന്നാളാ ഇന്ന് '' പ്രസാദവുമായി വന്ന ശാന്തിക്കാരന്‍ തിരുമേനി ചോദിച്ചു.

''പിറന്നാളൊന്നും ഇല്ല ''.

''ഗണപതി ഹോമം ഉള്ളതോണ്ട് ചോദിച്ചതാ '' ഇലച്ചീന്തിലുള്ള പ്രസാദം അനൂപിന്‍റെ കൈവെള്ളയിലേക്ക് ഇട്ടു കൊണ്ട് അയാള്‍ ചോദിച്ചു '' ആട്ടെ, അച്ഛന്ന് ഇപ്പൊ എങ്ങിനീണ്ട് ''.

''കിടപ്പാണ്. ഒരു ഭാഗം അനങ്ങുന്നില്ല. ഫിസിയോ തെറാപ്പി വേണം എന്ന് ഡോക്ടര്‍ പറഞ്ഞു ''.

''ഗണപതി ഹോമത്തിന്‍റെ പ്രസാദം തിടപ്പള്ളീലാണ്. വന്നോളൂ. എടുത്തു തരാം ''.

തിരുമേനിയുടെ പുറകെ അനൂപ് നടന്നു. ശര്‍ക്കരപ്പാവില്‍ കൊട്ട നാളികേരത്തിന്‍റെ കഷ്ണങ്ങളും, മലരും, കരിമ്പിന്‍ തുണ്ടുകളും, ഗണപതി നാരങ്ങ ചെറുതായി നുറുക്കിയിട്ടതും ചേര്‍ത്ത പ്രസാദം അയാള്‍ക്ക് വളരെ ഇഷ്ടമാണ്.

''പൊതുവാള് കിടപ്പിലായതോടെ അമ്പലത്തിലെ കൊട്ട് മുടങ്ങി '' തിരുമേനി പറഞ്ഞു '' തനിക്കത് ചെയ്യേ വേണ്ടൂ. മുമ്പൊക്കെ പൊതുവാള് വരാത്തപ്പൊ താന്‍ മുട്ടിന് വന്ന് കൊട്ടാറുള്ളതല്ലേ ''.

അനൂപ് ഒന്നും പറഞ്ഞില്ല.

''ആയിരത്തി അഞ്ഞൂറ് ഉറുപ്പിക ശമ്പളം. രണ്ടു നേരം ഓരോ പടച്ചോറും. നാട്ടില്‍ ഇത് കിട്ട്യാ എന്താ മോശം '' തിരുമേനി തുടര്‍ന്നു '' ഇഷ്ടാണെച്ചാല്‍ പറഞ്ഞോളൂ. ഞാന്‍ എക്സിക്യുട്ടീവ് ഓഫീസറുടെ അടുത്ത് പറഞ്ഞ് ശരിയാക്കാം. അച്ഛന്‍റെ പകരം മകന്‍. ഒരു തെറ്റും വരില്ല. എന്താ ഞാന്‍ പറഞ്ഞോട്ടെ ''.

''പറയാന്‍ വരട്ടെ . വീട്ടില് അച്ഛന്‍റെടുത്തും അമ്മടടുത്തും ചോദിക്കണം. '' അനൂപ് ഒഴിഞ്ഞു മാറി. ഈ പറഞ്ഞ വരുമാനം കൊണ്ടൊന്നും ഇന്നത്തെ കാലത്ത് ഒരു കുടുംബം പോറ്റാനാവില്ല.

''അമ്പലത്തില്‍ കൊട്ടാന്‍ നിന്നാല്‍ തനിക്ക് പാന്‍റും കോട്ടും ഒക്കെ ഇട്ട് വിലസി നടക്കാന്‍ പറ്റില്ലല്ലോ ''അയാളുടെ സ്വരത്തില്‍ പരിഭവം നിഴലിച്ചിരുന്നു '' ഒരു കാര്യം താന്‍ മനസ്സിലാക്കിക്കോളൂ. എത്ര വലിയ ഉദ്യോഗം കിട്ട്യാലും ഇതിന്‍റെ സുകൃതം വേറെ എവിടുന്നും കിട്ടില്ല ''.

ഒരു നാക്കിലയില്‍ ഗണപതി ഹോമത്തിന്‍റെ പ്രസാദവുമായി തിരുമേനി ഇറങ്ങി വന്നു.

''തനിക്ക് തിരക്കൊന്നും ഇല്ലല്ലോ '' അയാള്‍ ചോദിച്ചു '' ചില കാര്യങ്ങളൊക്കെ തന്നെ പറഞ്ഞ് മനസ്സിലാക്കി തരണംന്നുണ്ട് ''.

അനൂപ് ഓഫീസ് മുറിയിലെ ക്ലോക്കിലേക്ക് നോക്കി. സമയം എട്ടാവാറായി. വീട്ടില്‍ ചെന്ന് ഷര്‍ട്ടും പാന്‍റും തേക്കണം. മീറ്റിങ്ങിനുള്ള കടലാസ്സുകളും വസ്ത്രങ്ങളും ബാഗില്‍ ഒതുക്കി വെക്കണം. പത്തര മണിയോടെ വിട്ടില്‍ നിന്ന് ഇറങ്ങണം. കൂട്ടുപാത വരെ ഓട്ടോവില്‍ ചെന്നാല്‍ മതി. അവിടെ നിന്ന് ഒലവക്കോട്ടേക്ക് അഞ്ച് മിനുട്ട് കൂടുമ്പോള്‍ ബസ്സുണ്ട്. ട്രെയിന്‍ എത്തുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം.

''എനിക്ക് മിറ്റിങ്ങിന്ന് പോവാനുണ്ട്. ഒരു ദിവസം ഒഴിവോടെ വരാം ''. അനൂപ് നടക്കാന്‍ തുടങ്ങി.

''ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കാച്ചാല്‍ കേള്‍ക്കാന്‍ നേരൂല്യാ. വെറുതെയല്ല ഒറ്റൊന്നും ഗുണം പിടിക്കാത്തത് ''.

ആ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ചു. എന്തിനാ വെറുതെ മുതിര്‍ന്നവരുമായി തര്‍ക്കിക്കാന്‍ നില്‍ക്കുന്നത്. വല്ലതും പറഞ്ഞാല്‍ അത് മതി നിഷേധിയാണ് എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് നടക്കാന്‍ .

അനൂപ് വീട്ടിലെത്തുമ്പോള്‍ ഇന്ദിര ആകെ ചൂടിലാണ്.

''ഇത്ര നേരം നീ എവിടെ പോയി കിടക്ക്വായിരുന്നു '' അവര്‍ ചോദിച്ചു '' ഒരു യാത്ര പോണ്ടതാണെന്നുള്ള കാര്യം ഓര്‍മ്മയുണ്ടോ നിനക്ക്. വഴിക്ക് കാണുന്ന അപ്പയോടും തൃത്താവിനോടും വര്‍ത്തമാനം പറഞ്ഞ് നിന്നിട്ടുണ്ടാവും. മനുഷ്യരായാല്‍ അല്‍പ്പം വക തിരിവ് വേണം. പണ്ടേ അങ്ങിനെ ഒരു സാധനം നിന്നെ കൂട്ടി തൊടീച്ചിട്ടില്ലല്ലോ ''.

''അതല്ലാ അമ്മേ. പ്രസാദം കിട്ടാന്‍ വൈകി '' അനൂപ് പറഞ്ഞു.

''ഒമ്പത് മണിക്കാണ് ബസ്സ്. അതാ ഞാന്‍ പറഞ്ഞത് ''.

''ഞാന്‍ അതിന്ന് പോണില്ലാ '' അനൂപ് പറഞ്ഞു '' പത്തര മണിക്കേ ഞാന്‍ ഇറങ്ങുണുള്ളു ''.

''അപ്പൊ ഏതാ ബസ്സ്. ഒമ്പത് മണിടെ പോയി കഴിഞ്ഞാല്‍ പന്ത്രണ്ടരക്കല്ലേ പിന്നെ ഇവിടുന്ന് ബസ്സുള്ളു ''.

''ഞാന്‍ കൂട്ടുപാതയില്‍ ചെന്ന് അവിടുന്ന് ബസ്സിന്ന് പോകും ''.

''അതു വരെ എങ്ങിന്യാ പോണത് ''.

''ഓട്ടോറിക്ഷയ്ക്ക് ''.

''എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ. നിന്‍റെ മുത്തശ്ശന്‍ അപ്പുക്കുട്ടി പൊതുവാള് ഓട്ടോറിക്ഷ വാങ്ങി നിര്‍ത്തീട്ടുണ്ടോ കേറി സവാരി പോവാന്‍. ഓട്ടോറിക്ഷയ്ക്ക് പത്തിരുപത് ഉറുപ്പിക വാടക കൊടുക്കണം കൂട്ടുപാതേല് എത്താന്‍. ആ കാശോണ്ട് കടലപിണ്ണാക്ക് വാങ്ങ്യാല്‍ രണ്ട് ദിവസം പശൂന് കൊടുക്കാം ''.

''ഒമ്പതിന്‍റെ ബസ്സിന്ന് പോയാല്‍ ഒരുപാട് നേര്‍ത്തെ എത്തും. അതാ '' അനൂപ് പറഞ്ഞു നോക്കി.

''ഇവിടെ ഇരുന്നിട്ട് മല മറിക്കാനൊന്നും ഇല്ലല്ലോ. അതോ ഇത്തിരി നേരത്തെ ചെന്നൂന്ന് വെച്ചിട്ട് നിന്നെ തീവണ്ടീല്‍ കേറ്റില്ലാന്നുണ്ടോ ''.

''ഇന്ദിരേ '' അകത്തു നിന്ന് ദുര്‍ബ്ബലമായ ശബ്ദം പൊങ്ങി '' ആ കുട്ടി ഒരു വഴിക്ക് പോണതല്ലേ. വെറുതെ അതിനെ ചീത്ത പറയണ്ടാ ''.

''ദേഹം മാത്രേ തളര്‍ന്നിട്ടുള്ളു '' ഇന്ദിര പ്രതികരിച്ചു '' നാവിന് കേടൊന്നൂല്യാ. അതിങ്ങനെ ഇടക്കിടക്ക് ഇളകിക്കോളും കൊട്ടക്കണക്കിന്ന് ഉപദേശം തരാന്‍ ''.

''ഞാന്‍ വേഗം ഷര്‍ട്ടും പാന്‍റും തേക്കട്ടെ '' അനൂപ് വിഷയം മാറ്റി '' അപ്പഴയ്ക്കും അമ്മ ആഹാരം ഉണ്ടാക്കൂ ''.

''വേണ്ടതൊതൊന്നും ചെയ്തിട്ടുണ്ടാവില്ലാന്ന് എനിക്കറിയില്ലേ . ഒക്കെ ഞാന്‍ ഒരുക്കി വെച്ചിട്ടുണ്ട്. വേഗം ആഹാരം കഴിച്ച് പോവാന്‍ നോക്ക് ''.

അടുക്കളയിലെ മാവിന്‍റെ പലക തല്ലിത്തറച്ചുണ്ടാക്കിയ മേശപ്പുറത്ത് പ്ലേറ്റില്‍ ഇഡ്ഡലി വിളമ്പി വെച്ചിട്ടുണ്ട്. ചായയ്ക്ക് പകരം ഒരു ഗ്ലാസ്സ് പാലും. അനൂപ് സ്റ്റൂളില്‍ ഇരുന്നു.

''ഇന്നെന്താ പാല് '' അവന്‍ ചോദിച്ചു '' അച്ഛന് കൊടുക്കണ്ടേ ''.

''വാരിയത്ത് കൊടുക്കുന്നത് ഇന്ന് ഇത്തിരി കുറച്ചു. പകലന്ത്യോളം നീ വണ്ടീല് ഇരിക്കണ്ടതല്ലേ ''.

അമ്മ ഇങ്ങിനെയാണ് . വേഗത്തില്‍ ദേഷ്യം വരും, അതുപോലെ തന്നെ തണുക്കും ചെയ്യും. അനുജത്തി രമ ഒരുങ്ങി വന്നു. ട്യൂഷന്‍ ക്ലാസ്സിലേക്ക് അവള്‍ ബസ്സിനാണ് പോവാറ്.

''അമ്മേ '' രമ വിളിച്ചു '' ഏട്ടന്‍ സ്കൂട്ടര്‍ എടുത്തോട്ടെ. ഞാന്‍ ഏട്ടന്‍റെ പിന്നാലെ ഇരുന്ന് ട്യൂഷന് പോവാം. കൂട്ടുപാതയിലെത്തിയാല്‍ ഏട്ടന്‍ എന്‍റടുത്ത് വണ്ടി തന്നോട്ടെ. ഇങ്ങിട്ട് ഞാന്‍ ഓടിച്ച് വരാം ''.

ഇന്ദിരയ്ക്ക് കലിയാണ് വന്നത്. ജോലിക്ക് വണ്ടി കൂടിയേ കഴിയൂ എന്ന് മകന്‍ പറഞ്ഞപ്പോള്‍ കയ്യില്‍ കിടന്ന മോതിരം അഴിച്ചു വിറ്റ് പഴയതൊന്ന് വാങ്ങി കൊടുത്തതാണ്. പണിക്ക് പോവുമ്പോള്‍ വാഹനം കൂടാതെ കഴിയില്ല. അല്ലാത്തപ്പോള്‍ വാഹനം എടുക്കേണ്ട കാര്യമില്ല. പെട്രോള്‍ ഒഴിക്കാതെ അത് ഓടില്ലല്ലോ.

''മിണ്ടാണ്ടിരുന്നോ. എന്നിട്ട് വേണം അതില്‍ നിന്ന് വീണ് കയ്യും കാലും ഒടിക്കാന്‍ ''. അതോടെ രമ അടങ്ങി.

''വേണ്ടെങ്കില്‍ വേണ്ടാ '' പെണ്‍കുട്ടി പറഞ്ഞു '' ഏട്ടന്‍ പൊരിയണ്ടാ. ബസ്സിന് ഇനീം നേരംണ്ട് ''

ഭക്ഷണം കഴിഞ്ഞ ശേഷം അനൂപ് ബാഗ് പരിശോധിച്ചു. മീറ്റിങ്ങിനു വേണ്ട പേപ്പറുകളും വസ്ത്രങ്ങളും അമ്മ ഒതുക്കി വെച്ചിട്ടുണ്ട്. അലക്കി തേച്ച ടൈ ഏറ്റവും മുകളിലായി വെച്ചിരിക്കുന്നു. മിറ്റിങ്ങിന്ന് ഒഴിവാക്കാന്‍ പറ്റാത്ത വസ്തുവാണ് അത്.

ഇന്ദിര അകത്തു നിന്നും ഒരു ക്യാരിബാഗ് കൊണ്ടു വന്നു.

''ഉച്ചയ്ക്കും രാത്രീലിക്കും ഉള്ള ആഹാരം ഇതിലുണ്ട്. ഇഞ്ചിയും പച്ചമുളകും അരിഞ്ഞിട്ട് തൈരും ചേര്‍ത്ത് കുഴച്ച ചോറും നാരങ്ങ ഉപ്പിലിട്ടതും ആണ്. കേട് വരില്ല '' ഒന്ന് നിര്‍ത്തി അവര്‍ പറഞ്ഞു '' വണ്ടീലെ ആഹാരം ചിലപ്പൊ വയറ്റിന് പിടിക്കില്ല. തൊള്ളേല്‍ തോന്ന്യേ കാശും വാങ്ങും ''.

''എന്നാല്‍ പിന്നെ നാളെയ്ക്ക് ഉള്ളതും കൂടി പൊതിഞ്ഞു കെട്ടി കൊടുക്കായിരുന്നില്ലേ '' രമ ചോദിച്ചു.

''പെണ്ണേ ചിലക്കാണ്ടിരുന്നോ. മക്കാറാക്കാന്‍ വന്നാല്‍ നിന്‍റെ തലയ്ക്ക് ഞാനൊരു കിഴുക്ക് വെച്ചു തരും ''ഇന്ദിരയ്ക്ക് ദേഷ്യം വന്നു. അല്‍പ്പനേരം അവര്‍ എന്തോ ആലോചിക്കുന്നത് പോലെ നിന്നു.

''അവിടെ എത്ത്യാല്‍ പിന്നെ കമ്പിനിക്കാരുടെ ചിലവല്ലേ. നല്ല നല്ല സാധനങ്ങള് ഇഷ്ടം പോലെ തിന്നാന്‍ കിട്ടും എന്ന് പറയാറുണ്ട് . അവന്‍ സുഭിക്ഷായി കഴിച്ചോട്ടെ. ഒരു ദിവസം എങ്കില്‍ ഒരു ദിവസം ഇവിടുത്തെ കഷ്ടപ്പാട് കൂടാതെ കഴിയാലോ ''.

അനൂപ് വേഗം പുറപ്പെട്ടു. ഇറങ്ങുന്നതിന്ന് മുമ്പ് അച്ഛന്‍റെ കാല് തൊട്ട് വന്ദിച്ചു. അനുഗ്രഹിക്കാന്‍ കൈകള്‍ ഉയര്‍ത്താനാവാത്തതിന്‍റെ ദുഖം കണ്ണീരായി ഒഴുകി.

''മൂന്നാളും കൂടി ഒരു വഴിക്ക് ഇറങ്ങാന്‍ പാടില്ല '' ഇന്ദിര മകളോട് പറഞ്ഞു '' നീ മുമ്പേ നടന്നോ. ഞങ്ങള് പിന്നാലെ വരാം ''. പുസ്തകക്കെട്ടുമായി അവള്‍ പടിയിറങ്ങി. പുറകിലായി അനൂപിനോടൊപ്പം ഇന്ദിരയും. കുളക്കരയിലെത്തിയപ്പോള്‍ അവര്‍ നിന്നു.

''ഇനി നീ പൊയ്ക്കോ '' അവര്‍ പറഞ്ഞു '' പോയിട്ട് അച്ഛന്‍റെ മേലില് കുഴമ്പ് പുരട്ടി ആവി പിടിക്കാനുണ്ട്. മരുന്നും കൊടുക്കണം '' കയ്യില്‍ ചുരുട്ടി വെച്ച നൂറിന്‍റെ ഒറ്റനോട്ട് അവര്‍ അനുപിന്‍റെ നേരെ നിട്ടി.

''എന്‍റേല് ഇതേ ഉള്ളു '' അവര്‍ പറഞ്ഞു '' വാരസ്യാര്‍ക്ക് പൂവ് ഉണ്ടാക്കി കൊടുത്ത് സ്വരൂപിച്ചതാ ''.

''വേണ്ടാമ്മേ. എന്‍റേല് ആവശ്യത്തിന്ന് കാശുണ്ട് '' അനൂപ് വാങ്ങാന്‍ മടിച്ചു

''എന്നാലും ഒരു വഴിക്ക് പോണതല്ലേ. എന്‍റെ കുട്ടി കയ്യില്‍ വെച്ചോളൂ. സൂക്ഷിച്ച് ചിലവാക്ക്യാല്‍ മതി ''.

തോടിന്‍റെ വരമ്പ് കടന്ന് റോഡില്‍ കയറിയപ്പോള്‍ അനൂപ് തിരിഞ്ഞു നോക്കി. അമ്മ കുളവരമ്പത്ത് തന്നെ നില്‍ക്കുന്നു.

അനൂപ് കൈ ഉയര്‍ത്തി കാട്ടി. ഇന്ദിര വേഷ്ടിത്തലപ്പുകൊണ്ട് കണ്ണ് തുടച്ചു.



12 comments:

  1. അങ്ങനെ രണ്ടാം നോവല്‍ ആദ്യം മുതല്‍ തന്നെ വായിക്കാന്‍ തുടങ്ങി.

    ആശംസകള്‍!!

    ReplyDelete
  2. ഈ നോവല്‍ ആദ്യമായി വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്നും
    ആശംസകള്‍ക്കും നന്ദി.

    ReplyDelete
    Replies
    1. ELLAM KONDUM ORU MIKACHA THUDAKKAM.. BAAKKI MUZHUVANUM VAAYICHITT PARAYAM...RAMESH.M.P.

      Delete
  3. ആശംസകൾ...
    ജാലകത്തിൽ ലിസ്റ്റു ചെയ്‌തൂടെ?.....

    ReplyDelete
  4. puthiya novalum valare mikacha nilavaram pularthunnu.... bhavukangal....

    ReplyDelete
  5. നോവൽ ഇന്നലെ തന്നെ വായിച്ചു. തുടക്കം നന്നായിട്ടുണ്ട്.

    ReplyDelete
  6. ponmalakkaran,
    ജാലകത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആശംസകള്‍ക്ക് നന്ദി.
    jayarajmurukkumpuzha,
    വളരെ സന്തോഷം.
    രാജഗോപാല്‍ ,
    അതേ രീതിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  7. ഞാന്‍ ഇന്നാണ് തുടങ്ങുന്നത്..

    ReplyDelete
  8. ORU REPRESENTATIVINTE MAANASIKA VYATHAYUM AASANKAYUM PARAYAATHE PARANJU... NJANUM ORU REP AAYATHU KONDAAVAM... I CAN FEEL WHILE I AM READING THROUGH...

    ReplyDelete
  9. നല്ല തുടക്കം ഒരു പാട് പ്രതീക്ഷയുമായി പുണ്യാളനും യാത്ര തുടങ്ങുന്നു

    ReplyDelete
  10. തുടക്കം നന്നായി.. ഞാനും വായനക്കായി കൂടിയിട്ടുണ്ട്..

    ReplyDelete
  11. കുറെ ഭാഗങ്ങളായി കഴിഞ്ഞു. വായിച്ച് എത്തിക്കോളൂ.

    ReplyDelete