Monday, September 26, 2011

നോവല്‍ - അദ്ധ്യായം - 20.

കാവിന്നു മുമ്പിലെ ആലിന്‍റെ നിഴലിന്ന് തെളിച്ചം കുറഞ്ഞു തുടങ്ങി. പടിഞ്ഞാറെ തൊടിയിലെ മുളങ്കാടുകള്‍ കടന്ന് ഇരുട്ട് മുറ്റത്ത് എത്തി. കെ. എസ്. മേനോന്‍ തളത്തിലെ ചാരുകസേലയില്‍ ഓരോന്ന് ആലോചിച്ച് കിടന്നു.

'' ഉമ്മറത്ത് വിളക്ക് കത്തിച്ചുവെക്കണ്ടേ '' രാമന്‍ ചോദിച്ചപ്പോഴാണ് ആ കാര്യം ഓര്‍ത്തത്.

'' നിലവിളക്കില്‍ എണ്ണയും തിരിയും ഇട്ട് വാതില്‍ക്കല്‍ കത്തിച്ചുവെയ്ക്ക് '' അവനെത്തന്നെ ആ ജോലി ഏല്‍പ്പിക്കാനാണ് തോന്നിയത്. കാലും മുഖവും കഴുകി വന്ന് ദീപം തൊഴുതു.

'' ഞാന്‍ പെരേല് ചെന്ന് ഇത്തിരി കഴിഞ്ഞ് വരാം '' രാമന്‍ പറഞ്ഞു '' രാത്രി ഒറ്റയ്ക്ക് കിടക്കണ്ടാ ''.

'' വേണ്ടാടോ. ഞാന്‍ വാതില്‍ അടച്ച് കിടന്നോളാം. രാവിലെ വന്നാല്‍ മതി '' വെറുതെ എന്തിനാണ് അന്യരെ ബുദ്ധിമുട്ടിക്കുന്നത്.

'' രാത്രീലിക്ക് കഴിക്കാന്‍ '' രാമന്‍ ചോദിച്ചു.

'' ഓര്‍മ്മപ്പെടുത്തിയത് നന്നായി. ഉച്ചയ്ക്ക് കൊണ്ടു വന്നതില്‍ കുറച്ച് എടുത്തു വെച്ചിട്ടുണ്ട്. അത് മുഴുവന്‍ ഞാന്‍ ഉണ്ണില്ലാ. ഒരു പ്ലേറ്റില് എനിക്ക് വേണ്ടത് വിളമ്പി വെച്ചിട്ട് ബാക്കി തരാം. കൊണ്ടു പൊയ്ക്കോ ''.

ആവശ്യമുള്ള ഭക്ഷണം എടുത്തു വെച്ച് ബാക്കി പാത്രങ്ങളിലാക്കി രാമന് കൊടുത്തു. പിന്‍ വശത്തെ വാതിലും ജനലുകളും അവന്‍ അടച്ചു.

'' ഞാന്‍ പോണൂ '' അവന്‍ പടി കടന്നു പോയി.

ഗെയിറ്റ് പൂട്ടി ഉമ്മറത്തെ വാതിലും അടച്ച് കട്ടിലില്‍ വന്നിരുന്നു. ചുമരിലെ ക്ലോക്കില്‍ സമയം ഏഴേ കാല്‍. ഇപ്പോള്‍ തന്നെ ഭക്ഷണം കഴിച്ചാല്‍ നേരം വെളുപ്പിക്കാന്‍ ബുദ്ധിമുട്ടാവും. സമയം പോവാന്‍ വഴിയൊന്നുമില്ല. ചെറിയൊരു ടി. വി. വാങ്ങണം.

ചുമരില്‍ തൂക്കിയ കലണ്ടറിലെ കൃഷ്ണന്‍ പുല്ലാങ്കുഴലും പിടിച്ച് മന്ദഹസിച്ചു നില്‍ക്കുകയാണ്. ഏകാന്തതയില്‍ ഒരു കൂട്ടിന്ന് എത്തിയതാണോ ? '' അച്ചുതാ ബാലനാം പച്ച നിറം പൂണ്ട കൊച്ചു കുമാരനെ കൈ തൊഴുന്നേന്‍ '' കുട്ടിക്കാലത്ത് ചൊല്ലിയിരുന്ന സന്ധ്യാനാമം മനസ്സില്‍ ഉരുവിട്ടു കൊണ്ട് കസേലയില്‍ ചാരി കിടന്നു.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ എഴുന്നേറ്റു. ഗോപാലകൃഷ്ണനാണ്.

'' എന്താടോ ചെയ്യുന്നത് '' മറുവശത്തു നിന്ന് ചോദ്യമെത്തി.

'' വെറുതെ ഇരിക്കുന്നു ''.

'' കൂട്ടിന് ആരുണ്ട് ''.

'' ചുമരിലെ കലണ്ടറില്‍ ശ്രീകൃഷ്ണന്‍റെ ഫോട്ടോ ഉണ്ട്. അയാളേയുള്ളു തുണയ്ക്ക് ''.

'' അത് നന്നായി '' ഗോപാലകൃഷ്ണന്‍ ചിരിക്കുകയാണ് '' മൂപ്പരായതോണ്ട് പരാതി പറച്ചില്‍ ഉണ്ടാവില്ല ''.

'' എന്തോ. കുറച്ചു ദിവസം കഴിഞ്ഞാല്‍ അയാളും പരിഭവം പറയാന്‍ തുടങ്ങ്വോന്നാ എന്‍റെ പേടി. കുടുംബക്കാര് അതല്ലേ ചെയ്തത് ''.

'' സുകുമാരാ '' ഗോപാലകൃഷ്ണന്‍റെ സ്വരത്തിന്ന് ഒരു കടുപ്പം '' വരുംവരായ്കകള്‍ എല്ലാം ഞാന്‍ നേരത്തെ പറഞ്ഞു തന്നതാണ്. അപ്പോള്‍ താനത് കേട്ടില്ല. രണ്ടു പെങ്ങന്മാരുടേയം മക്കളുടേയും അടുത്ത് മാറി മാറി കഴിയും, അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് ചെല്ലില്ല എന്നൊക്കെയല്ലേ താന്‍ വാശി പിടിച്ചത്. അതോണ്ട് എന്താ ഉണ്ടായത്. ഭാര്യ മകളുടെ കൂടെ സുഖമായി കഴിയുന്നു. ഹൈദരാബാദില് മകന്‍റെ കൂടെ കഴിയാന്‍ തന്നോട് പറഞ്ഞു. അതും താന്‍ കേട്ടില്ല. ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു വിളി തോന്നി എന്ന് പറഞ്ഞ മട്ടില് ഒരു ദിവസം മൂടും തുടച്ച് നാട്ടിലേക്ക് പോന്നു. ഇനി സങ്കടപ്പെട്ടിട്ട് എന്താ കാര്യം ? തന്‍റെ തലേല് എഴുതിയത് ഇതൊക്കെയാണെന്ന് വിചാരിച്ച് സമാധാനിക്ക്യാ. അതല്ലേ പറ്റു ''.

'' താനും എന്നെ കുറ്റപ്പെടുത്ത്വാണോ ''.

'' കുറ്റപ്പെടുത്തുന്നതല്ല. ആളും ആള്‍ത്തരവും അറിഞ്ഞ് പെരുമാറണം. തനിക്ക് അത് അറിയില്ല. രണ്ട് അനിയത്തിമാര്‍ക്കും താന്‍ കൊടുത്തതിന്ന് വല്ല കണക്കും ഉണ്ടോ ? തിരിച്ച് അവര് എന്താ ചെയ്തിട്ടുള്ളത്. തന്‍റെ ഭാര്യയെ അവര് രണ്ടാളും നാത്തൂനായി കണക്കാക്കിയിട്ടുണ്ടോ. ഏതോ ഒരു തെലുങ്കത്തി എന്ന നിലയ്ക്കല്ലേ കണ്ടിട്ടുള്ളു. ഇത്ര കാലത്തിനിടയ്ക്ക് അവിടെ വരികയോ തന്‍റെ മക്കളെ കാണുകയോ ഉണ്ടായിട്ടുണ്ടോ? അങ്ങിനെയുള്ളവരുടെ ഇടയിലേക്ക് താന്‍ ഭാര്യയെ വിളിച്ചാല്‍ അവര്‍ക്ക് വരാന്‍ തോന്ന്വോ ''.

ഗോപാലകൃഷ്ണന്‍ പറയുന്നത് മുഴുവന്‍ സത്യമാണ്. തിരിച്ചൊന്നും പറയാനില്ല.

'' എന്താടോ താന്‍ ഒന്നും മിണ്ടാത്തത്. ഞാന്‍ പറയുന്നത് തെറ്റാണെന്ന് തോന്നുന്നുണ്ടോ ''.

'' ഏയ്. ഒരു തെറ്റൂല്യാ ''.

'' എന്നാല്‍ ഞാന്‍ പറഞ്ഞു തന്നത് പോലെ നടക്ക്വാ. കയ്യില്‍ ഒന്നൂല്യാ എന്ന മട്ടില്‍ കഴിഞ്ഞാല്‍ മതി. അല്ലെങ്കില്‍ ഉള്ളത് പിടുങ്ങാന്‍ ആളുകളെത്തും. അതില് കുടുംബക്കാര് മാത്രോല്ല, നാട്ടുകാരും ഉണ്ടാവും ''.

'' അത് ശരിയാണ്. അമ്പലത്തിനോട് ചേര്‍ന്ന് കല്യാണമണ്ഡപം ഉണ്ടാക്കണം, അതിന്ന് കയ്യയച്ച് സംഭാവന ചെയ്യണം എന്നും പറഞ്ഞ് കുറച്ച് ആളുകള്‍ വന്നിരുന്നു ''.

'' അതാ ഞാന്‍ പറഞ്ഞത്. ആര് ചോദിച്ചാലും എന്‍റേല് ഒന്നൂല്യാ, കഴിഞ്ഞു കൂടാന്‍ തന്നെ വകയില്ല എന്നൊക്കെ പറഞ്ഞാല്‍ മതി '',

'' ശരി. അങ്ങിനെ ചെതോളാം ''.

'' അവിടെ നിന്ന് കൊണ്ടു വന്ന ഭക്ഷണം അനാഥശാലയിലെ കുട്ടികള്‍ക്ക് കൊടുത്തു. തന്‍റെ പേരും പറഞ്ഞ് അവര് തിന്നട്ടെ ''.

'' അത് നന്നായി ''.

'' ഞാന്‍ നാളെ വരാം '' ഫോണ്‍ കട്ടായി.

മോന്തായത്തിലൂടെ ഒരു എലി പോവുന്നത് കണ്ടു, പുറകിലായി രണ്ട് കുട്ടികളും. ജീവനുള്ളതായി അവയെങ്കിലും ഇതിനകത്തുണ്ടല്ലോ. കുറച്ചു കഴിഞ്ഞതും അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടു. എലി പാത്രങ്ങള്‍ തട്ടി മറിച്ചതാണ്. ഇരുന്ന ദിക്കില്‍ നിന്ന് എഴുന്നേറ്റില്ല. പാവം, ജീവികള്‍. അവ വേണ്ടത് തിന്നോട്ടെ എന്നും കരുതി കെ. എസ്. മേനോന്‍ അവിടെത്തന്നെയിരുന്നു.

**************************************************************

അനൂപും പ്രദീപും ഭക്ഷണം കഴിച്ച് എത്തുമ്പോഴേക്ക് മറ്റു കൂട്ടുകാരൊക്കെ എത്തിക്കഴിഞ്ഞിരുന്നു.

'' വണ്ടി ഇവിടെ വെച്ച് രണ്ടാളും കൂടി എങ്ങോട്ട് പോയി എന്ന് ഞങ്ങള്‍ ആലോചിക്കുകയായിരുന്നു '' റഷീദ് പറഞ്ഞു.

'' കയ്യില്‍ മൊബൈല്‍ ഇല്ലേ, വിളിക്കായിരുന്നില്ലേ '' പ്രദീപ് അവനോട് ചോദിച്ചു.

'' വെറുതെ ഒരു കാളിന്‍റെ പൈസ കളയണ്ടാന്ന് വിചാരിച്ച് വിളിക്കാഞ്ഞതാ ''.

'' എങ്കില്‍ മിണ്ടാണ്ടിരുന്നോ '' പ്രദീപിന്ന് ആ മറുപടി ഇഷ്ടപ്പെട്ടില്ല.

'' നീ പറയെടാ. എവിടേക്കാ നിങ്ങള് പോയത് '' റഷീദ് അനൂപിന്‍റെ നേരെ തിരിഞ്ഞു.

'' ഭക്ഷണം കഴിക്കാന്‍ '' അനൂപ് പറഞ്ഞു.

'' അതെന്താ ഇന്ന് നീ കൊണ്ടു വന്നില്ലേ ''.

'' ഇല്ല. ഹോട്ടലിന്ന് കഴിച്ചോളാന്‍ അമ്മ പറഞ്ഞു ''.

'' എന്നാല്‍ ഇന്ന് ഇടിവെട്ടി മഴ പെയ്യും '' റഷീദ് പ്രദീപിനെ നോക്കി '' നിനക്ക് എന്തുപറ്റി. നീ വീട്ടില് ഉണ്ണാന്‍ പോണതല്ലേ ''.

അനൂപിന്ന് മാനേജരുടെ മെസ്സേജ് വന്നതും അവന്‍ വിഷമിച്ച് ആഹാരം കഴിക്കാതിരുന്നതുമെല്ലാം പ്രദീപ് വിവരിച്ചു.

'' നിന്‍റെ വിഷമം തീര്‍ന്ന്വോടാ '' ശെല്‍വന്‍ ചോദിച്ചു.

അനൂപ് ഒന്നും പറഞ്ഞില്ല.

'' പണി പോയാല്‍ ഗാനമേള ട്രൂപ്പില്‍ പാടാന്‍ ഏര്‍പ്പാടാക്കി കൊടുക്കാമെന്ന് പറഞ്ഞതാ '' പ്രദീപ് പറഞ്ഞു '' അവനത് പറ്റില്ല. ഈ തൊഴിലന്നെ പറ്റൂ ''.

'' നീ എന്‍റെ കൂടെ വാടാ '' റഷീദ് അനൂപിനെ വിളിച്ചു '' വാരിയര്‍ സാറ് വന്നിട്ടുണ്ട്. ഊണു കഴിഞ്ഞ് റെസ്റ്റിലാ. നമുക്ക് പോയി കാണാം. സാറ് വിചാരിച്ചാല്‍ നിനക്ക് നല്ലൊരു കമ്പിനീല് പണി വാങ്ങി തരാന്‍ പറ്റും ''.

'' അവന്‍റെ ചുറ്റുപാടൊക്കെ പറഞ്ഞു കൊടുക്ക് '' പ്രദീപ് റഷീദിന്ന് നിര്‍ദ്ദേശം നല്‍കി.

ബൈക്കിന്ന് പുറകിലായി സ്കൂട്ടര്‍ റോഡിലേക്കിറങ്ങി.

Sunday, September 18, 2011

നോവല്‍ - അദ്ധ്യായം - 19.

നാല് ദിവസം അനിരുദ്ധന്‍ ശ്രമിച്ചിട്ടും പയ്യന്‍ ഫോണെടുത്തില്ല. മൊബൈല്‍ റിങ്ങ് ചെയ്യുന്നുമുണ്ട്. നമ്പര്‍ കണ്ടപ്പോള്‍ കല്‍പ്പിച്ചു കൂട്ടി എടുക്കാത്തതാവും. ഇവനെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. ടൌണിലെ ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി അവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. മറു വശത്ത് ഫോണ്‍ എടുത്തു.

'' എന്താടോ താന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തത് '' അയാള്‍ ചോദിച്ചു. പയ്യന്‍ തിരിച്ചൊന്നും പറയുന്നില്ല.

'' താന്‍ പണിക്ക് പോവാറുണ്ടോ '' അനിരുദ്ധന്ന് ദേഷ്യം വന്നു.

'' ഉവ്വ് സാര്‍ '' അവന്‍ പറഞ്ഞു.

'' ഇന്നലെ എവിടേയായിരുന്നു ''.

'' ഒറ്റപ്പാലത്തേക്ക് പോയി ''.

'' ആരേയൊക്കെ കണ്ടു ''.

പയ്യന്‍ ഡോക്ടര്‍മാരുടെ പേരുകള്‍ പറയാന്‍ തുടങ്ങി.

'' ഇവരെയൊക്കെ ഉറപ്പായിട്ടും കണ്ടിട്ടുണ്ടല്ലോ. ഞാന്‍ വിളിച്ച് അന്വേഷിക്കും ''.

മറുപടിയില്ല. പയ്യന്‍ പറഞ്ഞത് ശുദ്ധനുണയാണെന്ന് ബോദ്ധ്യമായി.

'' എന്താടോ താനൊന്നും പറയാത്തത് ''.

'' സാര്‍, എന്നെക്കൊണ്ടാവില്ല '' പയ്യന്‍ പറഞ്ഞു '' ഞാന്‍ റിസൈന്‍ ചെയ്യാന്‍ പോവ്വാണ് ''.

അല്ലെങ്കിലും ഇവനെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ ആവില്ലെന്ന് കരുതിയതാണ്. എങ്കിലും ഒരു ഭംഗിവാക്ക് ചോദിച്ചേക്കാം.

'' എന്താ പ്രയാസം എന്നു വെച്ചാല്‍ പറയ്. നമുക്ക് വഴിയുണ്ടാക്കാം ''.

'' അതൊന്നും ശരിയാവില്ല സാര്‍. ഞാന്‍ ഗള്‍ഫില്‍ പോവ്വാണ് ''.

'' നല്ലവണ്ണം ആലോചിച്ച് വിവരം പറയ് '' അനിരുദ്ധന്‍ ഫോണ്‍ വെച്ചു. ഇനി പറ്റിയ വേറൊരാളെ കണ്ടെത്തണം. അത് അത്ര എളുപ്പമല്ല. നൂറുപേരോട് പറഞ്ഞാലാണ് ഒരാളെ കിട്ടുക. ട്രെയിനിങ്ങ് കഴിഞ്ഞ് പുതിയ ആള്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും മാസം ഒന്ന് കഴിയും. അതോടെ സെയില്‍ മിക്കവാറും ഇല്ലാത്ത മട്ടാകും. വരുമ്പോലെ വരട്ടെ, അല്ലാതെ എന്ത് ചെയ്യാനാണ് എന്ന് മനസ്സില്‍ കരുതി.

*************************************

പ്രദീപ് കോട്ടമൈതാനത്ത് എത്തിയപ്പോള്‍ കൂട്ടുകാര്‍ ആരും എത്തിയിട്ടില്ല. ടോള്‍ പിരിവുകാരന്‍ പരിചയക്കാരനാണ്.

'' ഇന്ന് ആരും എത്തിയില്ലല്ലോ '' അവന്‍ അയാളോട് പറഞ്ഞു.

'' പതിനൊന്ന് മണി കഴിഞ്ഞതും സ്കൂട്ടറില്‍ വരുന്ന കുട്ടിയെ ഇവിടെ കണ്ടു. കുറച്ച് മുമ്പും കൂടി ഇവിടെ ഉണ്ടായിരുന്നതാണ് ''.

അത് അനൂപായിരിക്കും. അവനെന്താണ് ഇന്ന് നേരത്തെ വരാന്‍ കാരണം. എവിടേക്കാണ്ഇപ്പോള്‍ പോയിട്ടുണ്ടാവുക. അസുഖം വല്ലതും ഉണ്ടോ ? ഏതായാലും ഒന്ന് വിളിച്ച് അന്വേഷിക്കാം.

'' നീ എവിടെയാടാ '' അനൂപ് മൊബൈല്‍ എടുത്തതും പ്രദീപ് ചോദിച്ചു.

'' സുല്‍ത്താന്‍ പേട്ടയില് ''.

'' എന്താ അവിടെ ''.

'' ഒരാളെ കൊണ്ടു വിടാന്‍ വന്നതാണ് ''.

'' എന്നാല്‍ വേഗം വാ. ഞാന്‍ കോട്ടടെ മുമ്പിലുണ്ട് ''.

അനൂപ് എത്തുമ്പോള്‍ പ്രദീപ് കോട്ടയുടെ കവാടത്തില്‍ കാത്തു നില്‍ക്കുകയാണ്.

'' നീ ആരെ കൊണ്ടുപോയി ആക്കാനാണ് സുല്‍ത്താന്‍പേട്ടയിലേക്ക് പോയത് '' അവന്‍ ചോദിച്ചു.

സോഫ്റ്റ് ഡ്രിങ്ക്‌സ് കമ്പിനിയിലെ റെപ്രസെന്‍റ്റേറ്റീവിന്‍റെ അനുഭവം അനൂപ് വിവരിച്ചു. '' കഷ്ടപ്പെട്ട് പഠിച്ച് ഒരു ഡിഗ്രി സമ്പാദിച്ചു. എന്നിട്ടും കണ്ണില്‍ കണ്ടവന്‍റെ വായില്‍ കിടക്കുന്നത് കേള്‍ക്കാനാണ് യോഗം '' എന്നും പറഞ്ഞ് അയാള്‍ സങ്കടപ്പെട്ടു എന്ന് പറയുമ്പോഴേക്കും അനൂപിന്‍റെ തൊണ്ട ഇടറി.

'' നീ അത് വിട്. ഈ ലോകത്ത് അങ്ങിനെ പലതും ഉണ്ടാവും. നമ്മള് വിചാരിച്ചാല്‍ പരിഹരിക്കാന്‍ പറ്റുന്നതല്ല അതൊക്കെ '' പ്രദീപ് പറഞ്ഞു ''നീ രാവിലെത്തന്നെ ഇവിടെ എത്തിയെന്ന് അറിഞ്ഞല്ലോ. എന്താ ഇന്ന് ജോലിയില്ലേ ''.

മാനേജര്‍ മെസ്സേജ് അയച്ച കാര്യം അനൂപ് പറഞ്ഞു.

'' എന്‍റെ പണി പോവും എന്ന് ഏകദേശം ഉറപ്പായി '' അവന്‍ പറഞ്ഞു '' ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ച് ഒരു എത്തുംപിടീം കിട്ടുന്നില്ല ''.

'' പണി പോയാല്‍ പോട്ടടാ '' പ്രദീപ് കൂട്ടുകാരന്‍റെ തോളില്‍ തട്ടി '' തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതുക്ക് മീതെ തോണി ''.

'' നിനക്ക് അങ്ങിനെയൊക്കെ തോന്നും. നിന്‍റെ അമ്മയുടെ പെന്‍ഷന്‍ ഉള്ള കാലത്തോളം നിനക്ക് പേടിക്കണ്ടാ. എന്‍റെ കാര്യം അതല്ല. അച്ഛന്‍ അനങ്ങാന്‍ വയ്യാതെ കിടപ്പിലായിട്ട് കുറച്ചായി. എന്‍റെ ശമ്പളം കൊണ്ടു വേണം കുടുംബം കഴിയാന്‍ ''.

'' എടാ അനൂപേ, ഞാന്‍ നിന്നെ കളിയാക്കിയതല്ല. നിന്‍റെ വിഷമം എനിക്ക് അറിയും. അത് ആലോചിച്ചു നടന്നിട്ട് പ്രയോജനം ഇല്ല എന്ന് മനസ്സിലാക്ക് ''.

'' പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത് ''.

'' നോക്ക്, ഒരു കണക്കില്‍ നീ ഞങ്ങള്‍ എല്ലാവരേക്കാളും ഭാഗ്യവാനാണ്. ദൈവം നിനക്ക് നന്നായി പാടാനുള്ള കഴിവ് തന്നിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തണം. എന്‍റെ പരിചയത്തില്‍ രണ്ട് മ്യൂസിക്ക് ട്രൂപ്പുകള്‍ ഉണ്ട്. ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം ''.

'' അതുവേണ്ടാ. അമ്മ സമ്മതിക്കില്ല. രാത്രി നേരത്തെ പരിപാടിക്ക് പോവാന്‍ തുടങ്ങിയാല്‍ സ്വഭാവം കേടുവരും എന്നാണ് അമ്മടെ തോന്നല്‍ ''.

'' വേണ്ടെങ്കില്‍ വേണ്ടാ. നമുക്ക് വേറെന്തെങ്കിലും കണ്ടെത്താം '' പ്രദീപ് അവനെ ആശ്വസിപ്പിച്ചു '' നീ ഊണ്ണ്- കഴിച്ചോടാ ''.

'' എനിക്ക് ഒന്നും വേണ്ടാ. മനസ്സിന്ന് നല്ല സുഖം ഇല്ല ''.

'' അത് പറഞ്ഞാല്‍ പറ്റില്ല. എന്‍റെ കൂടെ വാ. നമുക്ക് ഒന്നിച്ച് ഊണ്ണ് കഴിക്കാം ''.

പ്രദീപ് കൂട്ടുകാരന്‍റെ കയ്യും പിടിച്ച് നടന്നു.



Sunday, September 11, 2011

നോവല്‍ - അദ്ധ്യായം - 18.

നേരം രാവിലെ പതിനൊന്ന് മണി. അനൂപ് ആസ്പത്രി വരാന്തയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുകയാണ്. പൊടുന്നനെ മൊബൈല്‍ ഇളകി. മെസ്സേജ് ആണ്. മൊബൈലില്‍ വന്ന സന്ദേശം അവന്‍ വായിച്ചു.

'' യു നൊ യുവര്‍ ടാര്‍ജറ്റ് ഫോര്‍ ദി മന്ത് ഈസ് എയ്റ്റിഫൈവ് തൌസന്‍ഡ്, ബട്ട് യൂ ഹാവ് സോ ഫാര്‍ അച്ചീവ്ഡ് സിക്സ്റ്റി ടു ഓണ്‍ലി. ഫോര്‍ മോര്‍ ഡെയ്സ് ആര്‍ ലെഫ്റ്റ് ബിഹൈന്‍ഡ്. ഹറി അപ്പ് അന്‍ഡ് അച്ചീവ് യുവര്‍ ടാര്‍ജറ്റ് ''.

അനൂപിന്ന് ജോലി ചെയ്യാനുള്ള ഉത്സാഹം മുഴുവന്‍ തീര്‍ന്നു. എങ്ങിനെയാണ് ഈശ്വരാ ഈ മാസത്തെ ടാര്‍ജറ്റ് ഒപ്പിച്ചെടുക്കുക. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ടാര്‍ജറ്റ് എത്താതെ പോവുന്നത്. ഇങ്ങിനെ പോയാല്‍ ഒരു മാസം കൂടിയേ കമ്പിനിയില്‍ പിടിച്ചു നില്‍ക്കാനാവൂ. അതു കഴിഞ്ഞാല്‍ കമ്പിനി പറഞ്ഞു വിടും. മറ്റൊരു ജോലി അന്വേഷിച്ച് കിട്ടുന്നതുവരെ എന്തു ചെയ്യും ? എങ്ങിനെ കഴിഞ്ഞു കൂടും ? അച്ഛന്‍ കിടപ്പിലായതിന്ന് ശേഷം കിട്ടുന്ന ശമ്പളം കൊണ്ടാണ് കുടുംബം പുലരുന്നത്. അത് നിലച്ചാല്‍ ?


'' ഇയാളെന്താ അകത്ത് കേറുന്നില്ലേ '' വാതില്‍ക്കല്‍ ടോക്കണ്‍ വാങ്ങിക്കാന്‍ നില്‍ക്കുന്ന നേഴ്സ് ചോദിച്ചപ്പോള്‍ അനൂപ് ഉള്ളിലേക്ക് ചെന്നു.

****************************************************

ഉച്ചയാവാറായിട്ടും ആരേയും കാണാനില്ല. രാവിലെത്തന്നെ പോരണമെന്ന് തറവാട്ടിലെ എല്ലാവരോടും പറഞ്ഞതാണ്. പാല് കാച്ചുന്ന നേരത്ത് ആരും എത്തിയില്ല. രാവിലത്തെ ഭക്ഷണം ഏര്‍പ്പാടാക്കാഞ്ഞത് നന്നായി. ഉണ്ണാറാവുമ്പോഴേകും എത്തിയാല്‍ മതിയെന്ന് കരുതി ഇരിക്കുകയാവും അവരൊക്കെ. കെ. എസ്. മേനോന് വല്ലാത്ത വിഷമം തോന്നി. എല്ലാവരും ഉണ്ട് എന്ന് കരുതിയത് വലിയ പാളിച്ചയായി. ആവശ്യം വരുമ്പോഴാണല്ലോ മറ്റുള്ളവരുടെ തനി സ്വരൂപം മനസ്സിലാവുക. അയാള്‍ തളത്തിലെ ചാരുകസേലയിലേക്ക് ചാഞ്ഞു.

അരികിലായി ഗണപതി ഹോമത്തിന്ന് ഇഷ്ടികകൊണ്ട് തയ്യാറാക്കിയഹോമ കുണ്ഡവും, എണ്ണ തീര്‍ന്ന് കരിന്തിരി കത്തിയ നില വിളക്കും ഇരിപ്പുണ്ട്. കത്തി തീര്‍ന്ന ചന്ദനത്തിരി നിലത്ത്ചാരം വിതറിയിരിക്കുന്നു. കുഞ്ഞിക്കിണ്ണത്തിലെ ചന്ദനവും, താലത്തില്‍ വെച്ച പൂക്കളും, സ്റ്റീല്‍ തളികയിലെ പ്രസാദവുമെല്ലാം അങ്ങിനെത്തന്നെയിരിപ്പാണ്.

ഈ ലോകത്ത് താന്‍ ഒറ്റയ്ക്കാണ് എന്ന തോന്നല്‍ പൊടുന്നനെ കെ. എസ്. മേനോന്‍റെ ഉള്ളില്‍ ഉടലെടുത്തു. ജീവിതത്തിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗവും ഇവരില്‍ നിന്നൊക്കെ അകന്നാണ് കഴിഞ്ഞത്. ബന്ധുക്കളുടെ കൂടെ വയസ്സു കാലത്ത്കഴിഞ്ഞു കൂടണം എന്ന് ആഗ്രഹിച്ചത് തെറ്റായി. ഭാര്യയേയും മക്കളേയും വിട്ടു പോന്നത് അതിലേറെ അബദ്ധം.

പടിക്കല്‍ ഒരുവാഹനത്തിന്‍റെ ശബ്ദം കേട്ടു. കാറ്ററിങ്ങ്‌ സര്‍വീസുകാര്‍ എത്താനുള്ള സമയമായിട്ടുണ്ട്. ഉമ്മറത്ത് ചെന്നു നോക്കുമ്പോള്‍ അവര്‍ തന്നെ. ഓംനി വാനിന്‍റെ വാതില്‍ തുറന്ന് പാത്രങ്ങള്‍ എടുക്കുകയാണ്.

'' എവിടെയാണ് സാര്‍ ഇറക്കേണ്ടത് '' വലിയൊരു പാത്രം ചുമന്നു വന്ന രണ്ടു പേരില്‍
ഒരുവന്‍ ചോദിച്ചു. അടുക്കളയുടെ നേരെ കൈ ചൂണ്ടി.

സാധനങ്ങള്‍ ഓരോന്നായി അവര്‍ അടുക്കി വെച്ചു.

'' മുപ്പത് ആളുകള്‍ക്കുള്ളതാണ് ഏല്‍പ്പിച്ചത്. മുപ്പത്തഞ്ച് പേര്‍ക്ക് തികയും '' ഒരാള്‍ പറഞ്ഞു '' പാത്രങ്ങള്‍ കൊണ്ടുപോവാന്‍ ഞങ്ങള്‍ എപ്പോഴാ വരേണ്ടത്. അഞ്ച് മണിക്ക് മതിയോ ''.

'' ശരി '' എന്ന് പറഞ്ഞതോടെ അവര്‍ പോയി.

പന്ത്രണ്ട് മണിയും, ഒരു മണിയും കടന്നു പോയി. കുടുംബക്കാരാരും എത്തിയില്ല. പണിക്ക് വരാറുള്ള രാമന്‍ മാത്രം ഉമ്മറത്തുണ്ട്.

'' തമ്പ്‌രാനേ, ആരേം കാണാനില്ലല്ലോ '' അവന്‍ ചോദിച്ചു '' കുടുംബത്തിലുള്ളോരെ വിളിച്ചിട്ടില്ലേ ''.

'' ഉവ്വ്. ഇന്നലെ കൂടി എല്ലാവരോടും പറഞ്ഞിട്ടുണ്ട് ''.

'' വരില്യാന്ന് ഉണ്ടോ '' അവന്‍ സംശയം പ്രകടിപ്പിച്ചു.

നേരം വൈകിയ സ്ഥിതിക്ക് അതിനുള്ള സാദ്ധ്യത തള്ളി കളയാന്‍ പറ്റില്ല. എല്ലാവരും
തന്നെ കൈവിടുകയാണ്. നാട്ടിലേക്ക് മടങ്ങി പോരണം എന്ന് ശഠിച്ചപ്പോള്‍ ഭാര്യയും
മക്കളും ഒഴിവായി. ഒറ്റയ്ക്ക് താമസിക്കുകയാണ് എന്ന് പറഞ്ഞതോടെ ബന്ധുക്കളും. എല്ലാവര്‍ക്കും പണം മാത്രമേ വേണ്ടൂ.

'' വയസ്സായില്ലേ. എന്തിനാ ഒറ്റയ്ക്ക് കഴിയിണത്. ഞങ്ങള് തരുന്നതും കഴിച്ച് ഇവിടെ കൂടിയാല്‍ പോരെ. വല്ലതും കയ്യിലുണ്ടെങ്കില്‍ അത് എനിക്കും കുട്ടികള്‍ക്കും തന്നാല്‍ തെറ്റൊന്നും വരില്ല. ഒരേ വയറ്റില്‍ കിടന്ന ആളല്ലേ ഞാന്‍ '' എന്ന് ലീല പറഞ്ഞത് ഒരു സൂചനയാണ്.

'' കഴിഞ്ഞ മുപ്പത് കൊല്ലം എന്‍റെ കയ്യിലുണ്ടായിരുന്ന സ്ഥലം കണക്ക് പറഞ്ഞ് വാങ്ങി '' എന്ന് അവളുടെ താഴെയുള്ള ദാക്ഷായണി ആരോടൊക്കെയോ ആവലാതി പറഞ്ഞതായി കേട്ടിരുന്നു.

ആരെങ്കിലും വന്നാല്‍ കുറച്ചു നേരം സംസാരിച്ച് ഇരിക്കാമായിരുന്നു. മനസ്സിലുള്ള വിഷമം പറഞ്ഞു തീര്‍ക്കുകയെങ്കിലും ചെയ്യാം.

ഗോപാലകൃഷ്ണന്‍ വരാതിരിക്കില്ല. കുട്ടിക്കാലം തൊട്ടുള്ള കുട്ടുകാരനാണ്. ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ കാണും, വല്ലപ്പോഴും കത്തയയ്ക്കും, കുറെ കാലമായി ഫോണില്‍ ബന്ധപ്പെടാറുള്ളതാണ്. നാട്ടില്‍ താമസമാക്കാനുള്ള ഉദ്ദേശം അറിയിച്ചപ്പോള്‍ ഒരിക്കലും ഭാര്യയേയും മക്കളേയും വിട്ട് നാട്ടിലേക്ക് പോരരുതെന്ന് അയാള്‍ ഉപദേശിച്ചതാണ്.

സങ്കടംകൊണ്ട് വീര്‍പ്പ് മുട്ടിത്തുടങ്ങി. ഗോപാലകൃഷ്ണനും വരാതിരിക്കുമോ ? ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടു. വാതില്‍ക്കല്‍ എത്തുമ്പോഴേക്കും ഗോപാലകൃഷ്ണന്‍ നായര്‍ പടി കടന്നു വരുന്നു. മുറ്റത്തേക്ക് ഇറങ്ങി ചെന്ന് ആ കൈകളില്‍ പിടിച്ചു. ഇരുവരും അകത്തേക്ക് കയറി.

''തനിക്ക് വേണ്ടപ്പെട്ടോരൊക്കെ എവിടെയാടോ സുകുമാരാ '' ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.

'' എനിയ്ക്ക് ആരൂല്യാ '' കെ. എസ്. മേനോന്‍ തേങ്ങി കരഞ്ഞു.

************************************

അനൂപിന്ന് ഒന്നും കഴിക്കണമെന്ന് തോന്നിയില്ല. എന്താണ് സംഭവിക്കുക എന്ന ചിന്ത വിശപ്പ് കെടുത്തി. ഒരുവിധം ഡോക്ടറുടെ മുമ്പില്‍ നിന്ന് ഡീറ്റേയില്‍ ചെയ്ത് ഇറങ്ങി പോന്നതാണ്. വേറെ ആരേയും കാണാന്‍ തോന്നിയില്ല. ജോലി നഷ്ടമായാല്‍ എന്താണ് അമ്മയോട് പറയുക. കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങിയത് കര്‍ച്ചീഫ് എടുത്ത് തുടച്ചു.

കോട്ടയ്ക്ക് മുമ്പില്‍ സ്കൂട്ടര്‍ നിര്‍ത്തി നേരെ ഉള്ളിലേക്ക് നടന്നു. വ്യാഴാഴ്ച ആയതു കൊണ്ടാവാം ഹനുമാന്‍ കോവിലില്‍ തിരക്കാണ്. ഷൂസ് അഴിച്ചു വെച്ച് തൊഴാനുള്ള ക്യൂവില്‍ നിന്നു.

ദര്‍ശനം കഴിഞ്ഞതും പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്‍റെ മുന്നിലുള്ള മരത്തിന്‍റെ തറയില്‍ കയറി ഇരുന്നതാണ്. എന്തെങ്കിലും ഒരു നല്ല ജോലി കിട്ടിയിരുന്നെങ്കില്‍. എന്തു ചെയ്താലും തൃപ്തിപ്പെടാത്ത യജമാനനെ സേവിക്കുന്നതുപോലെ ഒരു നരകമില്ല.

നല്ല ദാഹം തോന്നുന്നുണ്ട്. എവിടെയെങ്കിലും ചെന്ന് ഒരു ഫ്രഷ് ജ്യൂസ് കുടിക്കണം. വാരിയത്തമ്മയുടെ എഴുപതാമത്തെ പിറന്നാളാണ് ഇന്ന്. അമ്മയും രമയും അവിടെ സദ്യയ്ക്ക് ചെന്നിട്ടുണ്ടാവും. അച്ഛന്നുള്ളത് കൊണ്ടു പോരുകയും ചെയ്യും.

'' എന്‍റെ കുട്ടി ഇന്ന് ഹോട്ടലില്‍ നിന്ന് കഴിച്ചോ '' എന്ന് അമ്മ പറഞ്ഞതാണ്. കഴിച്ചാല്‍ ഇറങ്ങണ്ടേ ?

ഒരു കടയുടെ മുമ്പില്‍ സ്കൂട്ടര്‍ നിര്‍ത്തി. പീടികക്കാരന്‍ ആരോടോ ചൂടായി ഉച്ചത്തില്‍ സംസാരിക്കുന്നു. നോക്കിയപ്പോള്‍ യൂണിയന്‍ മീറ്റിങ്ങില്‍ വെച്ച് കാണാറുള്ള ആളാണ്.
ഏതോ സോഫ്റ്റ് ഡ്രിങ്ക്‌സിന്‍റെ റെപ്രസന്‍റ്റേറ്റീവ്.

'' നിന്‍റെ കമ്പിനിയുടെ ഫ്രിഡ്ജും സാധനങ്ങളും എടുത്തിട്ട് പൊയ്ക്കോ '' കടക്കാരന്‍ പറയുകയാണ് ''ഗിഫ്റ്റായിട്ട് ഓരോന്ന് തരാന്ന്പറയും. കാര്യം കഴിഞ്ഞാല്‍ വഴിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കില്ല. ആ പറ്റിക്കല്‍ പരിപാടി എന്‍റടുത്ത് വേണ്ടാ. ഇതിലും നല്ല ഓഫര്‍ തരുന്ന വേറെ കമ്പിനികള്‍ നാട്ടില്‍ ഇഷ്ടം പോലെയുണ്ട് ''.

ആ ചെറുപ്പക്കാരന്‍ അവിടെ കൂടിയവരുടെ മുമ്പില്‍ ചെറുതാവുകയാണ്. എന്തെങ്കിലും
തിരിച്ചു പറഞ്ഞാല്‍ ഉള്ള ജോലി പോവും. അതുകൊണ്ട് ക്ഷമിക്കുകയാണ് ആ പാവം.

'' ഞാന്‍ മാനേജരോട് പറഞ്ഞ് ശരിയാക്കാം '' അയാള്‍ താഴ്മയോടെ പറയുന്നത് കേട്ടു.

'' ഇല്ലെങ്കില്‍ ഞാന്‍ ഇതൊക്കെ എടുത്ത് പാതച്ചാലില്‍ ഇടും '' പീടികക്കാരന്‍ മുന്നറിയിപ്പ് നല്‍കി.

ദാഹം തനിയെ തീര്‍ന്നതായി അനൂപിന്ന് തോന്നി. അവന്‍ ആ ചേറുപ്പക്കാരന്‍റെ അടുത്തു ചെന്നു. ആ രംഗത്തില്‍ നിന്നും രക്ഷപ്പെടണമെന്ന് അയള്‍ക്കുള്ളതുപോലെ തോന്നി.

'' ടൌണിലേക്കാണോ പോണ്ടത് '' അവന്‍ അയാളോട് ചോദിച്ചു '' എങ്കില്‍ എന്‍റെ കൂടെ പോന്നോളൂ ''.

'' അതെ ''യെന്നും പറഞ്ഞ് അയാള്‍ സ്കൂട്ടറിന്ന് പുറകില്‍ കയറി.