Monday, November 28, 2011

നോവല്‍ - അദ്ധ്യായം - 28.

വലിയ വരമ്പത്തുനിന്ന് സ്കൂട്ടറിന്‍റെ ഒച്ച കേട്ടതും രമ പടിക്കലേക്കോടി. അനൂപിനെ പടിക്കല്‍ വെച്ചേ അവള്‍ കൈ കാണിച്ചു നിര്‍ത്തി.

'' ഇന്ന് സന്തോഷൂള്ള ഒരു കാര്യം ഉണ്ടായിട്ടുണ്ട്. എന്താണെന്ന് ഏട്ടന്‍ പറ ''.

'' എനിക്കെങ്ങിനേയാ അറിയ്യാ. നീ തന്നെ പറയ് '' അനൂപ് ഒഴിഞ്ഞു മാറി.

'' അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഏട്ടന്‍ പറയണം '' അവള്‍ വാശി പിടിച്ചു.

'' ക്ലാസ്സ് ടെസ്റ്റില്‍ നിനക്ക് വട്ട പൂജ്യം കിട്ടീട്ടുണ്ടാവും '' രമ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.

'' പിന്നെപിന്നെ. ഞാന്‍ തോല്‍ക്ക്വാത്രേ '' രമ ചൊടിച്ചു '' ഏട്ടന്‍ തോറ്റൂന്ന് സമ്മതിച്ചാല്‍ മതി. ഞാന്‍ പറഞ്ഞോളാം ''.

'' ശരി. ഞാന്‍ തോറ്റു '' അവന്‍ തോല്‍വി സമ്മതിച്ചു.

'' ഇന്ന് നമ്മുടെ അച്ഛന്‍ തന്നെ നടന്നു '' അവള്‍ പറഞ്ഞത് അനൂപിന്ന് വിശ്വസിക്കാനായില്ല.

അവന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡിലിട്ട് അകത്തേക്ക് ഓടി.

'' ഇവള് പറയുണത് ശരിയാണോ അമ്മേ '' ശബ്ദം കേട്ട് വാതില്‍ക്കല്‍ എത്തിയ ഇന്ദിരയോട് അവന്‍ ചോദിച്ചു. അതെയെന്ന് അവള്‍ തലയാട്ടി. അനൂപ് അച്ഛന്‍റെ അടുത്തേക്ക് ചെന്നു. രാമകൃഷ്ണന്‍ കുഴമ്പ് പുരട്ടി ഒരു സ്റ്റൂളില്‍ ഇരിക്കുകയാണ്.

'' അച്ഛാ '' അവന്‍ വിളിച്ചു '' അച്ഛന്‍ നടന്നു അല്ലേ ''. ഉവ്വെന്ന് രാമകൃഷ്ണന്‍ തലയാട്ടി.

'' നീ വന്നിട്ടു വേണം മാപ്ല വൈദ്യര്‍ക്ക് വിവരം കൊടുക്കാന്‍ എന്നു വിചാരിച്ച് ഇരിക്ക്യാണ് '' ഇന്ദിര പറഞ്ഞു '' ചായ കുടിച്ചതും ചെന്ന് പറഞ്ഞിട്ടു വാ ''.

'' അമ്മേ, ഞാന്‍ അമ്പലത്തില്‍ ചെന്ന് അച്ഛന്‍റെ പേരില്‍ ഒരു അര്‍ച്ചന കഴിച്ചിട്ടു വരട്ടെ. എന്നിട്ടു മതി എനിക്ക് ചായ ''.

'' അപ്പൊ വൈദ്യരെ കാണാന്‍ പോണില്ലേ ''.

'' നോക്കൂ '' രാമകൃഷ്ണന്‍ ഇന്ദിരയെ വിളിച്ചു '' അവന്‍ അമ്പലത്തില്‍ പോയിട്ടു വരട്ടെ. എന്നിട്ടു പോരെ വൈദ്യരുടെ അടുത്തേക്ക് ''.

'' എന്നാല്‍ ഞാനൂണ്ട് നിന്‍റെ കൂടെ ''.

'' ഈ അമ്മയ്ക്ക് ഇന്ന് എന്താ പറ്റീത് '' രമ പറഞ്ഞു '' ഈശ്വരന്‍ ഇല്ലാന്ന് പറയിണ ആളല്ലേ ''.

'' മിണ്ടാണ്ടിരുന്നോ പെണ്ണേ '' ഇന്ദിര മകളെ ശാസിച്ചു.

അനൂപും ഇന്ദിരയും അമ്പലത്തിലെത്തുമ്പോള്‍ ദീപാരാധനയ്ക്കുള്ള സമയം ആവുന്നതേയുള്ളു. മതില്‍ക്കെട്ടിന്ന് വെളിയില്‍ സിഗററ്റ് വലിച്ച് രണ്ടുപേര്‍ നില്‍ക്കുന്നുണ്ട്. അകത്ത് തൊഴാനെത്തിയ മുന്നുനാല് സ്ത്രീകള്‍ പ്രദക്ഷിണം വെക്കുകയാണ്. വാരിയത്തമ്മ മാല കെട്ടുന്ന സ്ഥലത്ത് കാല് നീട്ടിയിരുന്ന്നാമം ജപിക്കുന്നു.

ഇന്ദിര അര്‍ച്ചനയ്ക്ക് ചീട്ടാക്കി തൃപ്പടിമേല്‍ വെച്ചു, അതിന്ന് മുകളിലായി രണ്ടു രൂപ നാണയവും. തൊഴുത് പ്രദക്ഷിണം വെക്കാന്‍ തുടങ്ങിയതും വാരിയത്തമ്മ വിളിച്ചു.

'' ഇന്ദിര ഇങ്ങോട്ടൊന്നും വരാത്തതല്ലേ. ഇന്നെന്തു പറ്റി '' അവര്‍ ചോദിച്ചതില്‍ അത്ഭുതപ്പെടാനില്ല. കുറച്ചു കാലമായി അമ്പലത്തിലേക്ക് വന്നിട്ട്.

'' ഇന്ന് രാമേട്ടന്‍ തന്നെ നടന്നു. ജോലി കഴിഞ്ഞു വന്ന് ആ വിവരം അറിഞ്ഞതും അച്ഛന്‍റെ പേരില്‍ ഒരു അര്‍ച്ചന നടത്തണംന്ന് ഇവന് ഒരേ നിര്‍ബന്ധം. ഞാനും കൂടെ പോന്നു ''.

'' അത് നന്നായി. സാവിത്രി വിവരം പറാഞ്ഞു. കഷ്ടകാലം തീരാറായീന്ന് കൂട്ടിക്കോളൂ ''.

'' ഏറെ കണ്ണീര് കുടിച്ചു. ഇനി അത് കൂടാതെ കഴിയണേന്നേ ഉള്ളു ''.

'' ഒരു രാത്രിക്ക് ഒരു പകലില്ലേ കുട്ട്യേ. എപ്പഴും ഒരുപോലെത്തന്നെ ഇരിക്ക്യോ '' ഒന്നു നിര്‍ത്തിയ ശേഷം അവര്‍ തുടര്‍ന്നു '' അല്ലെങ്കില്‍ എന്‍റെ സാവിത്രിടെ ജന്മം ആവണം ''.

'' വാരിയത്തമ്മ എന്താ ഇങ്ങിന്യോക്കെ പറയിണത്. അതിനു മാത്രം എന്താ ഇപ്പൊ ഉണ്ടായത് ''.

'' ഒക്കെ അവള് എന്നോട് പറഞ്ഞിട്ടുണ്ട്. പൂക്കാതെ കായ്ക്കാതെ ഉണങ്ങി പോണ ചെടിടെ ജന്മായി എന്‍റെ കുട്ടിടെ '' മുണ്ടിന്‍റെ കോന്തലകൊണ്ട് അവര്‍ കണ്ണീരൊപ്പി.

'' തൃസന്ധ്യ നേരത്ത് കണ്ണിലെ വെള്ളം കളയണ്ടാ. നടയ്ക്കല് നിന്ന് സങ്കടം പറഞ്ഞോളൂ. നിവൃത്തി മാര്‍ഗ്ഗം ഉണ്ടാക്കാതെ ഇരിക്കില്ല. വാരിയത്തമ്മ എന്നെ മാതിരിയൊന്നും അല്ലല്ലോ. പകല് മുഴുവന്‍ ഈശ്വരാ എന്നും പറഞ്ഞ് ഇതിനകത്തല്ലേ ''.

'' ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ഇന്ദിരയ്ക്ക് വിഷമാവ്വോ ''.

'' എന്താന്ന് പറയൂ ''.

''ഓപ്പറേഷന്‍ കഴിഞ്ഞാല്‍ രണ്ടുമൂന്ന് ദിവസം ആസ്പത്രീല് കിടക്കണ്ടി വരുംന്ന് പറയുണു. നിനക്ക് അവളുടെ ഒപ്പം നില്‍ക്കാന്‍ ആവ്വോ ''.

'' രമേട്ടന്‍ ഇങ്ങിനെ കിടക്കുമ്പൊ എങ്ങിന്യാ ''.

'' ഞാന്‍ അത് ആലോചിക്കാഞ്ഞിട്ടല്ല. വിശ്വാസം ഉള്ള ഒരാള് വേണ്ടേ കൂട്ടത്തില്‍ ''.

പ്രദക്ഷിണം വെച്ചിരുന്ന അനൂപ് അവരുടെ അരികിലെത്തിയിരുന്നു.

'' എന്താമ്മേ സംഗതി '' അവന്‍ ചോദിച്ചു.

ഇന്ദിര വിവരങ്ങള്‍ പറഞ്ഞു.

'' മാപ്ല വൈദ്യരുടെ ചികിത്സ നോക്കാന്ന് ഞാന്‍ പറഞ്ഞതാ. എന്നെക്കൊണ്ട് ഒരു പരീക്ഷണത്തിന്ന് വയ്യാ എന്നാ പറഞ്ഞത് ''.

'' ഗൈനക്കോളജിസ്റ്റ് പറയുന്നതാ ശരി. എന്തെങ്കിലും മരുന്ന് കഴിച്ചോണ്ടിരുന്ന് കോംപ്ലിക്കേഷന്‍ ആയാലോ. ഓപ്പറേഷന്‍ വേണച്ചാല്‍ അത് വൈകിക്കാണ്ടെ ചെയ്യണം '' അനൂപ് പറഞ്ഞു.

'' നിന്‍റെ അച്ഛന്‍റെ സൂക്കട് ആരാ ഭേദാക്കീത് ''.

'' അല്ലാന്ന് ഞാന്‍ പറയില്ല. എന്നാലും റിസ്ക് എടുക്കണ്ടാന്നേ പറയൂ ''.

'' ആസ്പത്രീല് തുണയ്ക്ക് നില്‍ക്ക്വോന്ന് വാരിയത്തമ്മ എന്നോട് ചോദിക്ക്യാണ് '' ഇന്ദിര പറഞ്ഞു ' രാമേട്ടന്‍റെ ഈ അവസ്ഥേല് ഞാന്‍ എന്താ പറയ്യാ ''.

'' മേമടെ കാര്യത്തിനല്ലേ. അമ്മ പൊയ്ക്കോളൂ. അച്ഛന്‍റെ കാര്യം ഞാനും രമയും കൂടി നോക്കാം ''.

'' ഈശ്വരാ. ഈ കുട്ടിയ്ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ '' വാരിയത്തമ്മ ശ്രീകോവിലിലേക്ക് നോക്കി തൊഴുതു .

'' സാവിത്രി ഇങ്ങോട്ട് വരില്ലേ '' ഇന്ദിര ചോദിച്ചു.

'' കുറച്ച് തുണി തിരുമ്പാനുണ്ട്. അത് കഴിഞ്ഞ് മേല്‍ കഴുകിയിട്ട് ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട് '' വാരിയത്തമ്മ സ്വന്തം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി.

'' ദീപാരാധനയ്ക്ക് നട അടയ്ക്കാന്‍ പോണൂ '' തിരുമേനി പറഞ്ഞതും എല്ലാവരും നടയ്ക്കലേക്ക് ങ്ങി.

'' ഏതായാലും താന്‍ ഇവിടെ ഉണ്ടല്ലോ '' അയാള്‍ അനൂപിനോട് പറഞ്ഞു '' അച്ഛന്‍റെ ചെണ്ട അവിടെ തൂങ്ങുന്നുണ്ട്. അതെടുത്ത് ദേവനെ കൊട്ട് കേള്‍പ്പിക്കടോ ''.

അനൂപ് അമ്മയെ നോക്കി. ഇന്ദിര സമ്മത ഭാവത്തില്‍ തലയാട്ടി. അവന്‍ ചെണ്ട എടുക്കാന്‍ നടന്നു.

**************************************

കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ചേച്ചിയെ ബസ്സ് കയറ്റി വിട്ടിട്ട് പോയാല്‍ മതി എന്നു പറഞ്ഞാണ് ശെല്‍വന്‍റെ അച്ഛന്‍ ബാങ്കില്‍ നിന്ന് ഇറങ്ങിയ ശേഷം ജോലിക്ക് പോയത്. ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഒരു ഫ്രന്‍ഡ് വരാനുണ്ട്, അവള്‍ എത്തിയിട്ട് ഞങ്ങള്‍ ഒന്നിച്ച് പൊയ്ക്കോളാം, അതുവരെ നീ കാത്തു നില്‍ക്കണ്ടാ എന്നും പറഞ്ഞ് ചേച്ചി അവനെ അയച്ചു .

ശെല്‍വന്‍ കോട്ട മൈതാനത്തേക്ക് ബൈക്ക് വിട്ടു. കൂട്ടുകാര്‍ എത്താറായിട്ടില്ല. അതുവരെ അവിടെ തനിച്ചിരിക്കാം. ജോലിക്ക് പോവാന്‍ ഒരു മൂഡ് തോന്നുന്നില്ല. ചേച്ചിയുടെ വിവാഹത്തിന്ന് ആദ്യ പടിയായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി കഴിഞ്ഞതിന്‍റെ സംതൃപ്തിക്കൊപ്പം വീട്ടിലെ സാഹചര്യം മനസ്സിലാക്കാതെ കണ്ടമാനം പണം ചിലവാക്കാനുള്ള ചേച്ചിയുടെ പ്രവണത സൃഷ്ടിച്ച വിഷമവും മനസ്സില്‍ നിറഞ്ഞു നില്‍പ്പാണ്.

ആഭരണം നോക്കി വാങ്ങാന്‍ പെങ്ങള്‍ തലേന്ന് ലീവെടുത്ത് വന്നതാണ്. പ്രദീപ് ഒരു ജ്വല്ലറിയിലെ സെയില്‍സ് മാനേജറോട് നേരത്തെ പറഞ്ഞുവെച്ചിരുന്നു. വീട് വിറ്റിട്ടാണ് കല്യാണം നടത്തുന്നത്, വരന്‍റെ വീട്ടുകാരോട് കൊടുക്കാന്‍ ഉദ്ദേശിച്ച സ്വര്‍ണ്ണത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, പറഞ്ഞതില് കൂടുതലൊന്നും അവര്‍ ചോദിച്ചിട്ടില്ല, കല്യാണം കഴിഞ്ഞ് ബാക്കി പണം കൊണ്ടു വേണം ദൂരെ എങ്ങോട്ടെങ്കിലും മാറി ചെറിയൊരു വീട് വാങ്ങാന്‍ എന്നൊക്കെ ചേച്ചിയോട് അമ്മ പറഞ്ഞിരുന്നു. അതിന്ന് അവള്‍ മറുത്തൊന്നും പറയാഞ്ഞപ്പോള്‍ അനുകൂലിച്ചിട്ടാണെന്ന് കരുതിയത് തെറ്റായി.

ജ്വല്ലറിയില്‍ ചെന്നപ്പോള്‍ ചേച്ചിയുടെ ഭാവം മാറി. ഇഷ്ടാനുസരണം ആഭരണങ്ങള്‍ വാങ്ങി കൂട്ടാന് ഒരുങ്ങിയപ്പോള്‍ അമ്മ എതിര്‍ത്തു. വാക്കു തര്‍ക്കത്തിന്നുള്ള സാദ്ധ്യത കണ്ടപ്പോള്‍ ഇടപെടേണ്ടി വന്നു.

'' ഇതുകൂടി കഴിഞ്ഞാല്‍ അവള്‍ക്കുവേണ്ടി ഒന്നും ചെയ്യാനില്ലല്ലോ '' എന്നു പറഞ്ഞത് അമ്മയെ സമാധാനിപ്പിച്ചില്ല.

'' സമ്പാദിച്ചത് മുക്കാലും അവള്‍ക്കാണ് ചിലവാക്കിയത്. പഠിക്കാന്‍ മിടുക്കനായിട്ടും നിന്നെ പഠിപ്പിച്ചില്ല. ഇരിക്കാനുള്ള വീടും പോയി. എല്ലാം ഇവള്‍ക്ക് മതിയോ, നമുക്കും ജീവിക്കണ്ടേ '' അമ്മയുടെ വാദം അതായിരുന്നു.

എങ്കില്‍ എനിക്ക് കല്യാണം വേണ്ടാ എന്ന് ചേച്ചി പറഞ്ഞതോടെ അമ്മ അയഞ്ഞു. ഉദ്ദേശിച്ചതിലും വളരെ കൂടുതല്‍ ജ്വല്ലറിയില്‍ ചിലവായി. വീട്ടില്‍ എത്തിയിട്ടും അമ്മയും മകളും മിണ്ടിയില്ല.

ആഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് റിസ്കാണ്, ബാങ്ക് ലോക്കര്‍ വേണം എന്നതായി അടുത്ത ആവശ്യം. വീണ്ടും പ്രദീപിന്‍റെ സഹായം തേടി. രാവിലെ ബാങ്കില്‍ ചെന്ന് അവളുടെ പേരില്‍ ഒരു ലോക്കറെടുത്ത് ആഭരണങ്ങള്‍ അതില്‍ വെച്ചിട്ടാണ് അവള്‍ പോയത്.

'' നിന്‍റെ ചേച്ചി നല്ല അസ്സല് സാധനാണ് '' അച്ഛനെ ഏല്‍പ്പിക്കാതെ ലോക്കറിന്‍റെ താക്കോല്‍ അവള്‍ കയ്യില്‍ വെച്ചത് പ്രദീപിന്ന് ഇഷ്ടമായില്ല.

'' എപ്പോഴായാലും അവള്‍ക്കുള്ളതല്ലേ. അവളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ '' എന്നു മറുപടി പറഞ്ഞു.

''എന്താടാ ഒറ്റയ്ക്കിരുന്ന് സ്വപ്നം കാണുന്നത് '' മുമ്പില്‍ റഷീദും പ്രദീപുമാണ്.

'' ഓരോന്ന് ആലോചിച്ചോണ്ട് ഇരുന്നു ''.

'' നോക്കടാ, ഇവന്‍റെ ചേച്ചിടെ കല്യാണം ആവാറായി '' പ്രദീപ് റഷീദിനോട് പറഞ്ഞു '' അതാണ് ഇത്ര വലിയ ആലോചന ''.

'' നമുക്കത് അടിപൊളിയാക്കണം '' റഷീദ് പറഞ്ഞു.

'' അതിന് ഇവന്‍ നിന്നേയും അനൂപിനേയും വിളിക്കില്ലല്ലോ ''.

'' അതെന്താ ''.

'' ഇവന്‍റെ ചേച്ചി ഡോക്ടറല്ലേ. കല്യാണ പന്തലില്‍ വെച്ച് നിങ്ങള് രണ്ടാളും മരുന്ന് എഴുതണ്ട കാര്യം പറഞ്ഞാലോ ''.

ശെല്‍വന്‍ ഉറക്കെ ചിരിച്ചു. റഷീദിനും ആ ചിരിയില്‍ പങ്കു ചേരാതിരിക്കാനായില്ല.

6 comments:

  1. വായിക്കുന്നുണ്ട്...
    ആശംസകൾ...

    ReplyDelete
  2. വായിച്ചു. ഇടയ്ക്ക് നോക്കാറുണ്ട്, പുതിയ അദ്ധ്യായം വല്ലതും വന്നിട്ടുണ്ടോ എന്ന്. ഈയിടെയായി എഴുത്ത് അല്പം കുറച്ചുവോ?

    ReplyDelete
  3. വായിച്ചു..
    കഥ കണ്മുന്നില്‍ നടക്കുന്ന രചനാശൈലി.
    ആശംസകള്‍

    ReplyDelete
  4. വി.കെ,
    വളരെ നന്ദി.

    രാജഗോപാല്‍,
    അല്‍പ്പം തിരക്ക് കാരണം കുറച്ചു ദിവസങ്ങളായി എഴുതാന്‍ 
    പറ്റുന്നില്ല. ഉടനെ അടുത്ത അദ്ധ്യായം എഴുതുന്നുണ്ട്.

    ആറങ്ങോട്ടുകര മുഹമ്മദ്,
    കഥയുടെ പ്രത്യേതകത കൊണ്ടാവും അല്ലേ. ആശംസകള്‍ക്ക് നന്ദി.

    Typist I എഴുത്തുകാരി,
    കഥ ഇഷ്ടപ്പെട്ടില്ലേ.

    ReplyDelete
  5. വീട്ടിലെ ദാരിദ്ര്യം അറിഞ്ഞിട്ടും വഴക്ക് കൂടി ആഭരണം വാങ്ങി താക്കോല് സ്വന്തം കസ്ടടിയില്‍ വെച്ചപ്പോള്‍ ഒരു ദുശ്ചിന്ത... അവള്‍ മറ്റെന്തോ കണ്ടിട്ടുണ്ടോ.?

    ReplyDelete