Sunday, December 18, 2011

നോവല്‍ - അദ്ധ്യായം - 29.

( അച്ചാച്ചന്‍ ആയതിന്‍റെ തിരക്കില്‍ കുറച്ച് ദിവസങ്ങളായി എഴുതാന്‍ കഴിഞ്ഞില്ല. പ്രിയപ്പെട്ട വായനക്കാര്‍ ക്ഷമിക്കുമല്ലോ )

കുഴിയടിപ്പാത്തിയിലൂടെ കുതിച്ചൊഴുകി മുറ്റത്ത് വീണ മഴവെള്ളം തടാകമായി മാറിയിരിക്കുന്നു. ഓടിനിടയിലൂടെയുള്ള ചോര്‍ച്ച തടയാന്‍ ചില ഭാഗങ്ങളില്‍ തിരുകി വെച്ച പനയോല തുണ്ടുകളെ കബളിപ്പിച്ച് നിലത്തേക്ക് വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ട്. സര്‍വ്വത്ര വെള്ള മയം. മകീരം ഞാറ്റുവേല മതി മറന്ന് പെയ്യുകയാണ്.

സ്വെറ്റര്‍ ധരിച്ച്, മഫ്ളര്‍ തലയില്‍ കെട്ടി കെ. എസ്. മേനോന്‍ പൂമുഖത്തിന്‍റെ വാതില്‍ക്കല്‍ മഴയും നോക്കി നിന്നു. കേടുപാടുകള്‍ തീര്‍ക്കുന്ന പണി നടക്കുമ്പോള്‍ വീടിന്ന് പൂമുഖം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഗോപാലകൃഷ്ണന്‍ നായരായിരുന്നു.

'' എടോ സുകുമാരാ, വീട്ടില്‍ വരുന്നവര്‍ മൂന്ന് തരക്കാരാണ്. ചിലരെ മുറ്റത്തു നിന്നു തന്നെ നമുക്ക് പറഞ്ഞു വിടാം. ബാക്കിയുള്ളവരില്‍ രണ്ടു കൂട്ടരുണ്ട് ''.

ഒന്നും മനസ്സിലാവാതെ അയാള്‍ പറയുന്നതും കേട്ട് മിഴിച്ചു നിന്നതേയുള്ളു.

'' അത്രയും വേണ്ടപ്പെട്ടവരെ വീട്ടിലെ അടുക്കളയിലോ, കിടപ്പുമുറിയിലോ ഒക്കെ വിളിച്ചിരുത്താം. എല്ലാവരേയും അത് പറ്റില്ല. അതിനാണ് പണ്ടുള്ളവര്‍ പൂമുഖം പണിയാറ്. ഇന്നത് സിറ്റൌട്ടായി ''.

പറഞ്ഞതിന്‍റെ പിറ്റേന്ന് കാലത്ത് ട്രാക്ടറില്‍ കരിങ്കല്ലെത്തി, ഉച്ചയോടെ സിമന്‍റും മണലും വെട്ടുകല്ലും. കുറ്റി തറയ്ക്കലും, വാനം കീറലും, പണി തുടങ്ങലുമെല്ലാം അടുത്ത ദിവസം തന്നെ. പൂമുഖം ടെറസ്സ് ആക്കിയാലോ എന്ന മേസന്‍റെ അഭിപ്രായം പരിഗണിച്ചില്ല. പഴയ കെട്ടിടത്തിന്‍റെ മുന്‍ ഭാഗം മാത്രം പുതിയ മട്ടിലാക്കിയാല്‍ കാണാന്‍ ബോറാണ് എന്നു പറഞ്ഞ് അവസാനിപ്പിച്ചു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു വില്‍ക്കുന്നവരില്‍ നിന്ന് പനടെ കഴിക്കോലും പട്ടികയും തുലാക്കട്ടയും കൊണ്ടു വന്നു. വാതില് സഹിതം രണ്ടു പാളിയുടെ രണ്ട് ജനലുകളും ഒരു ഒറ്റ പാളിജനലും ഓടും അവരില്‍ നിന്നു തന്നെ വാങ്ങി.

'' വാതില് കിട്ട്വോന്ന് നോക്കി. നല്ലതൊന്നൂല്യാ. മാവിന്‍റെ പലകകൊണ്ട് തല്ലിത്തറച്ചപോലെ ഒന്ന് കണ്ടു. അതിന്‍റെ കട്ടിളയും ദ്രവിച്ചിട്ടുണ്ട്. അതാ വാങ്ങാഞ്ഞത് '' സാധനങ്ങള്‍ വാങ്ങി വന്നതും ഗോപാലകൃഷ്ണന്‍ പറഞ്ഞതാണ്.

'' ഇനി അതിനെന്താ ചെയ്യാ '' ഒന്നും ചെയ്യാനാവില്ലെങ്കിലും വെറുതെ ചോദിച്ചു.

'' പുതിയത് ഉണ്ടാക്കും. അത്രേന്നെ ''.

'' മുന്‍വശത്തെ വാതിലല്ലേ, ആറുക്ക് നാല് കനത്തിലുള്ള വലിയ കട്ടിള ഉണ്ടാക്കിയാലോ '' എന്ന ആശാരിയുടെ ചോദ്യത്തിന് അതൊന്നും വേണ്ടാ സാധാരണ മട്ടില്‍ '' നാലുക്ക് മൂന്ന് കട്ടിള മതി '' എന്ന് പറഞ്ഞു. തേക്കിന്‍റെ ഉരുപ്പടികള്‍ വാങ്ങാനും സമ്മതിച്ചില്ല.

'' അത്ര ആലോചിച്ചില്ല. മരം വിറ്റപ്പൊ രണ്ട് കഷ്ണം എടുത്ത് വെക്ക്യേ വേണ്ടു. പോയ ബുദ്ധി ഇനി ആന പിടിച്ചാല്‍ പോരില്ലല്ലോ '' ഗോപാലകൃഷ്ണന്‍ ആശാരിയോട് പറഞ്ഞു '' കട്ടിള പല ജാതി മരം കൊണ്ട് ഉണ്ടാക്കിക്കോ. ഇരൂളോ, കരിവാകയോ, കഴനിയോ, മരുതോ, വേപ്പോ എന്തായാലും മതി. ഞാവിളാണച്ചാലും കൂടി വിരോധൂല്യാ. പക്ഷെ വേങ്ങ ഒഴിവാക്കിക്കോ. അത് ദേവ വൃക്ഷം ആണ്. അത് . അതോണ്ട് കട്ടിളടെ കുറുമ്പടി ഉണ്ടാക്കി അതില്‍ ചവിട്ടി ഒരു പാപം നേടണ്ടാ. പോരെങ്കില്‍ അതിന് കറയും ഉണ്ട്. വെള്ളത്തിന്‍റെ നനവ് തട്ടിയാല്‍ മതി, ചുമരില്‍ മഷിടെ മാതിരി കറ പടരും. വാതിലിന്ന് തേക്കിന്‍റെ ചട്ടവും, പ്ലാവിന്‍റെ പലകയും വാങ്ങാം '' എല്ലാ കാര്യങ്ങളിലും മൂപ്പര്‍ക്ക് നല്ല അറിവാണ്.

ഏതായാലും അയാളുടെ മോഹം പോലെ ഒരു പൂമുഖം ഉണ്ടായി. അടമഴ തുടങ്ങുന്നതിന്നു മുമ്പ് എല്ലാ പണികളും തീര്‍ക്കാന്‍ കഴിഞ്ഞതും അയാളുടെ കഴിവുകൊണ്ടാണ്.

കാറ്റിന്‍റെ കയ്യും പിടിച്ച് മഴവെള്ളം വാതില്‍പടിയിലെത്തി. രാമന്‍ പണിക്ക് വരാറില്ല. അല്ലെങ്കിലും ഈ മഴയത്ത് ഒന്നും ചെയ്യാന്‍ ആവില്ലല്ലോ. വാഴക്കുഴികള്‍ കുത്താന്‍ ഗോപാലകൃഷ്ണന്‍ അവനെ ഏല്‍പ്പിച്ചതാണ്. അയാളുടെ ഏതോ പരിചയക്കാരന്‍ കുറച്ച് നല്ലയിനം വാഴകള്‍ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടത്രേ. പിന്നെ കുറെ പച്ചക്കറി ചെടികളാണ്. നാടന്‍ വഴുതിനയുടേയും മുളകിന്‍റേയും നട്ട തൈകള്‍ മുഴുവനും പിടിച്ചു. കാനലിന്നായി കുത്തി കൊടുത്തിരുന്ന തേക്കിന്‍റെ ഇലകളെല്ലാം കരിഞ്ഞ് മണ്ണോട് ചേര്‍ന്നു കഴിഞ്ഞു. കോഴിക്കാട്ടം ഇട്ട് മണ്ണ് കയറ്റി കൊടുത്ത സമയം നന്നായി. മഴ തുടങ്ങിയതിനാല്‍ നനയ്ക്കാതെ കഴിഞ്ഞു. ഇല്ലെങ്കില്‍ കോഴിക്കാട്ടത്തിന്‍റെ ചൂടില്‍ ചെടികള്‍ വെന്തു പോയേനെ.

മഴ നോക്കിക്കൊണ്ട് നിന്നു . കുട്ടിക്കാലത്ത് ചാരുപടിയില്‍ മഴയെ നോക്കി മണിക്കൂറുകളോളം കിടക്കും. ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികളെ കാറ്റ് തട്ടി മാറ്റുന്നത് കാണാന്‍ നല്ല രസമാണ്.

ഗെയിറ്റ് തുറന്ന് രാമന്‍ വന്നു. ആകെ നനഞ്ഞ് കുളിച്ചിട്ടുണ്ട്.

'' ഗോപാലകൃഷ്ണന്‍ മൂത്താര് വര്വോ '' അവന്‍ ചോദിച്ചു.

'' ഈ മഴയത്ത് വരുംന്ന് തോന്നിണില്യാ. എന്തേ വിശേഷിച്ച് ''.

'' പുറവെള്ളം ഏന്തീട്ടുണ്ട്. നല്ല അസ്സല് പുഴ മീന്‍ കിട്ടും ''.

'' വെറുതെ അയാളെ വരുത്തി മഴ നനയിക്കണോ ''.

'' കുറെ ഞാന്‍ പിടിച്ച് കുടത്തിലെ വെള്ളത്തില്‍ ഇട്ടു വെച്ചിട്ടുണ്ട് '' രാമന്‍ പറഞ്ഞു '' എന്നാലും മൂപ്പര് വന്ന് ചൂണ്ട ഇട്ടോട്ടെ. നല്ലോണം മീന് ഉള്ള ദിവസം രണ്ടാള്‍ക്കും കൂടി ചൂണ്ടലിട്ട് കുറെ പിടിക്കണം എന്ന് മോഹം പറഞ്ഞിട്ടുണ്ട് ''.

മൊബൈല്‍ എടുത്ത് ഗോപാലകൃഷ്ണനെ വിളിച്ചു.

'' രാമന്‍റെ അടുത്ത് അവിടെ നില്‍ക്കാന്‍ പറയിന്‍. ഞാനിതാ പുറപ്പെട്ടു ''.

'' ഈ മഴയത്തോ ''.

'' അതിനല്ലടോ റെയിന്‍കോട്ട് ''. കാള്‍ കട്ട് ചെയ്ത് വെളിയില്‍ വന്ന് രാമനോട് വിവരം പറഞ്ഞു.

'' ചുടുക്കനെ ഇത്തിരി കാപ്പി കിട്ട്യാല്‍ '' രാമന്‍ പറഞ്ഞു. രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്ന് ഓര്‍മ്മ വന്നു.

'' നീ പോയി ചെട്ട്യാരുടെ കടേന്ന് ചായയും കഴിക്കാനും വാങ്ങീട്ട് വാ '' അവനോട് പറഞ്ഞു.

'' ഇഡ്ഡ്‌ളി മതിയോ, അതോ ദോശ വേണോ ''.

'' എന്താച്ചാ വാങ്ങിച്ചോ ''.

ഫ്ലാസ്കുമായി രാമന്‍ പടി കടന്നു. ഗോപാലകൃഷ്ണന്‍ നായര്‍ വരുന്നതും കാത്ത് കെ. എസ്. മേനോന്‍ വാതില്‍ക്കല്‍ തന്നെ നിന്നു.

=================================

അനിരുദ്ധന്‍ വൈകുന്നേരം എത്തുമ്പോള്‍ രാധികയും കുട്ടിയും വീട്ടിലുണ്ട്. അവര്‍ വരുന്ന കാര്യം അറിയിച്ചിരുന്നില്ല.

'' എപ്പൊ എത്തി '' അയാള്‍ ചോദിച്ചു.

'' ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതും പോന്നു ''.

'' പറഞ്ഞാല്‍ കൂട്ടീട്ട് വരാന്‍ ഞാന്‍ എത്തില്ലേ ''.

'' ജോലി തിരക്കുള്ള ആളല്ലേ. ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ചു '' രാധിക പറഞ്ഞു '' അച്ഛന്‍ ഇവിടെ ആക്കീട്ട് പോയി ''.

അതിലടങ്ങിയ കുത്തല്‍ അനിരുദ്ധന്ന് മനസ്സിലായി. അയാള്‍ ഒന്നും പറയാതെ അകത്തു ചെന്ന് വേഷം മാറാന്‍ തുടങ്ങി.

'' ദേഷ്യം വന്ന്വോ '' പുറകില്‍ രാധികയാണ്.

'' ങൂങ്ങും '' ഒന്ന് മൂളി.

'' അടുപ്പിച്ച് നാല് ദിവസം എനിക്ക് അനിയേട്ടനെ കാണാണ്ടെ ഇരിക്കാന്‍ പറ്റില്ല. എന്‍റെ സ്നേഹം അറിയിണില്യാന്ന് ചിലപ്പൊ തോന്നും ''.

ആ മനസ്സ് അറിയാഞ്ഞിട്ടല്ല. അവളുടെ ആഗ്രഹങ്ങള്‍ക്കൊപ്പിച്ച് കഴിയാനാവുന്നില്ല എന്നേയുള്ളു.

'' ഞാന്‍ കാണാന്‍ ഭംഗീല്ലാത്തതോണ്ടാണോ എന്നോട് ഇഷ്ടൂല്യാത്തത് '' രാധിക ചോദിച്ചു '' എന്‍റെ അനിയേട്ടന്‍റെ ഭംഗിക്ക് ഞാന്‍ തീരെ പോരാന്ന് അറിയാം. ഏഴ് അയലത്ത് നില്‍ക്കാനുള്ള യോഗ്യത എനിക്കില്ല ''.

വെളുത്ത് സുമുഖനായ അനിരുദ്ധനും കറുത്ത് വീതിയേറിയ നെറ്റിയുള്ള വീപ്പക്കുറ്റി പോലെ തടിച്ച രാധികയും തമ്മില്‍ യാതൊരു ചേര്‍ച്ചയും ഇല്ലെന്ന് എല്ലാവരും പറയാറുണ്ട്. പറയുന്നവര്‍ പറഞ്ഞു കൊള്ളട്ടെ. ഭാനുവിന്‍റെ കല്യാണവും, വീട് പണയപ്പെടുത്തി വാങ്ങിയ കടം വീട്ടലും രാധികയുടെ അച്ഛനില്ലെങ്കില്‍ നടക്കുമായിരുന്നില്ല. ആ ഓര്‍മ്മ എന്നും മനസ്സിലുണ്ട്. മുഖം കറുപ്പിച്ച് ഒരു വാക്ക് അവളോട് പറഞ്ഞിട്ടില്ല.

'' നോക്കൂ, എന്തിനാ താന്‍ വേണ്ടാത്തതൊക്കെ ആലോചിക്കുന്നത്. എപ്പഴങ്കിലും ഞാന്‍ രാധികടെ അടുത്ത് ഇഷ്ടക്കേട് കാണിച്ചിട്ടുണ്ടോ ''.

'' അതൊന്നൂല്യാ '' അവള്‍ പറഞ്ഞു '' എന്നാലും ദാമോദര മേനോന്‍ പണം കൊടുത്ത് മകള്‍ക്ക് നല്ല ചന്തമുള്ള ഭര്‍ത്താവിനെ വിലയ്ക്ക് വാങ്ങി എന്ന് ആളുകള്‍ പറയുമ്പൊ എന്തിനാ ഇങ്ങിനത്തെ ഒരു ജീവിതം എന്ന് തോന്നും ''.

സ്വര്‍ണ്ണ ഫ്രെയിമുള്ള അവളുടെ കണ്ണടയുടെ ചുവട്ടിലൂടെ കണ്ണുനീര്‍ കവിളിലേക്ക് ഒഴുകിയിറങ്ങി. അനിരുദ്ധന്‍ അത് തുടച്ചു മാറ്റി.

'' കുട്ടികളെപ്പോലെ കരയണ്ടാ എന്‍റെ രാധൂ '' അയാള്‍ പറഞ്ഞു. അവള്‍ ആ മാറത്ത് കുഴഞ്ഞു വീണു.

5 comments:

  1. മുത്തച്ചന്‍ ആയതിനു ആശംസകള്‍!!
    ഒരു മഴ നനയുന്ന സുഖത്തോടെ വായിച്ചു!!

    ReplyDelete
  2. വായിച്ചു. അധികം വൈകാതെ തിരിച്ചു വന്നതിൽ സന്തോഷം.

    ReplyDelete
  3. ഒന്നു രണ്ട് പ്രാവശ്യം വന്നു നോക്കി പോയിരുന്നു. മുത്തശ്ശനായതിന്റെ സന്തോഷത്തിലാണല്ലേ. ആശംസകൾ.


    കഥ ഉഷാറാവുന്നുണ്ട്,ട്ടോ.

    ReplyDelete
  4. ഞാന്‍ : ഗന്ധര്‍വ്വന്‍,
    ആശംസകള്‍ക്ക് നന്ദി. വായന സുഖകരമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്.

    രാജ്ഗോപാല്‍,
    ഇനി മുടങ്ങാതെ പോസ്റ്റ് ചെയ്യണം എന്നുണ്ട്.

    Typist / എഴുത്തുകാരി,
    മുത്തശ്ശനായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആശംസകള്‍ക്ക് നന്ദി. കഥ ഇഷ്ടപ്പെട്ടു എന്നത് വലിയ കാര്യമാണ്.

    ReplyDelete
  5. പഴയ വീടുകള്‍ പൊളിക്കുമ്പോള്‍ കിട്ടുന്ന സാധനങ്ങള്‍ നമ്മുടെ വീട് പണിയാന്‍ ഉപയോഗിക്കുന്നത് വാസ്തു പ്രകാരം നല്ലതാണോ?
    അതുപോലെ പലതരം മരങ്ങള്‍ കൂട്ടി ഉമ്മറ വാതില്‍ പണിയാന്‍ പാടുണ്ടോ..?

    മനസ്സറിയുന്ന ഒരു കൂട്ടുകാരി(കാരന്‍))) എന്തൊരു സുഖമാണ്...

    ReplyDelete