Saturday, December 24, 2011

നോവല്‍ - അദ്ധ്യായം - 30.

തോട്ടിന്‍ പള്ളയില്‍ എത്തിയ മാപ്ല വൈദ്യര്‍ ഒരു മിനുട്ട് മടിച്ചു നിന്നു. കലക്കവെള്ളം കുതിച്ച് ഒഴുകുകയാണ്. ഇറങ്ങിയാല്‍ കാല് ഉറപ്പിച്ചു നിര്‍ത്താന്‍ ആവില്ല. വെള്ളം തട്ടി നീക്കും. ഇനി എന്താണ് വേണ്ടത്? തോട് കടക്കാനായാല്‍ കുറച്ചേ നടക്കേണ്ടു. അല്ലെങ്കില്‍ വന്ന വഴി തിരിച്ചു ചെന്ന് റോഡിലൂടെ അങ്ങാടി ചുറ്റി വളഞ്ഞ വഴിക്കു വേണം പോകുവാന്‍. ഒന്നൊന്നര നാഴിക ദൂരം അധികം നടക്കണം.

'' എന്താ വൈദ്യരേ, എങ്ങോട്ട് പോകാന്‍ വേണ്ടീട്ടാ നില്‍ക്കിണത് '' ചോദ്യം കേട്ട് നോക്കിയപ്പോള്‍ ചോഴിയാണ്. പച്ചമരുന്ന് കൊണ്ടു തരാറുള്ളവനാണ് അവന്‍.

'' പൊതുവാളുടെ മകന്‍ അന്വേഷിച്ച് വന്നൂന്ന് വീട്ടിലുള്ളോര് പറഞ്ഞു. കുറച്ച് ദിവസായി ഞാന്‍ സ്ഥലത്ത് ഉണ്ടാര്‍ന്നില്ല. എന്താന്ന് അറിയാലോ എന്ന് വിചാരിച്ച് ഇറങ്ങിയതാ ''.

'' നിങ്ങളല്ലാണ്ടെ ഈ മഴയത്തും തണുപ്പത്തും ഇതിനായിട്ട് കുടീന്ന് ഇറങ്ങ്വോ. മിണ്ടാണ്ടെ അവിടെ കുത്തിയിരുന്നാ പോരെ. വേണ്ടോര് വന്ന് കാണില്ലേ ''.

'' അങ്ങിനെ ചെയ്യാന്‍ പാടില്ല. ഒരിക്കലും വൈദ്യരെ കാത്ത് രോഗി നിക്കണ്ട അവസ്ഥ ഉണ്ടാവാന്‍ പാടില്ലാന്ന് നമ്മടെ ഉസ്താദ് പറയാറുണ്ട് '' വൈദ്യര്‍ പറഞ്ഞു '' എങ്ങിനേങ്കിലും അപ്പുറത്തേക്ക് കടക്കണോലോ ''.

'' തോട്ടിന്ന് ആഴവും വീതിയും ഇല്ലച്ചാലും വെള്ളത്തിന് നല്ല തട്ടലുണ്ട്. ചെരിപ്പ് അഴിച്ച് കയ്യില്‍ പിടിക്കിന്‍. ഞാന്‍ കടത്തി വിടാം '' ചോഴി സന്നദ്ധത അറിയിച്ചു.

വെള്ളത്തിന്ന് ഐസ് പോലത്തെ തണുപ്പ്. വിചാരിച്ചതുപോലെ ഒഴുക്കിന്ന് നല്ല ശക്തിയുമുണ്ട്. ചോഴി ബലമായി കയ്യില്‍ പിടിച്ചില്ലെങ്കില്‍ ഒഴുകി പോകുമെന്ന് തോന്നി.

'' മഴയൊന്ന് വിടട്ടെ '' വൈദ്യരെ മറുകരയില്‍ എത്തിച്ച ശേഷം അവന്‍ പറഞ്ഞു '' എന്നിട്ടേ മരുന്ന് പറിക്കാന്‍ ഇറങ്ങൂ ''.

'' വരുന്നത് കര്‍ക്കിടക മാസം ആണ്. അത് ഓര്‍മ്മ വേണം '' അതും പറഞ്ഞ് വൈദ്യര്‍ നടന്നു നീങ്ങി.

ഒന്നാം കള വലിച്ച് വരമ്പത്തിട്ടത് അവിടെ കിടന്ന് അളിഞ്ഞു തുടങ്ങിയിട്ടുണ്ട്. മുഴുവനും മങ്ങാണ്. അത് കന്നുകാലികള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ അവയ്ക്ക് തൂറ്റല്‍ പിടിക്കും. ചെരിപ്പ് വഴുക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ വീഴും. ചന്നം പിന്നം മഴ ചാറ്റുന്നത് നിന്നിരുന്നെങ്കില്‍ കുട മടക്കി കുത്തികൊണ്ട് നടക്കാമായിരുന്നു. സര്‍ക്കസ്സ് അഭ്യാസിയെപ്പോലെ ബാലന്‍സ് ചെയ്താണ് നടക്കുന്നത്.

എന്തിനാണാവോ പൊതുവാളുടെ മകന്‍ അന്വേഷിച്ചു വന്നത്. കൊടുത്ത മരുന്നുകളെല്ലാം തന്നെ സൂക്കടിന്ന് പറ്റിയതാണ്. കുറച്ചൊക്കെ ഭേദം കാണേണ്ട സമയമായി. രോഗം മാറാന്‍ മരുന്ന് മാത്രം പോരല്ലോ. രോഗിയുടെ മനസ്സില്‍ ഒരു വിശ്വാസം വേണം, അതിലും കൂടുതലായി ദൈവത്തിന്‍റെ അനുഗ്രഹവും. ദൈവത്തെക്കുറിച്ച് ഓര്‍ത്തതും അറിയാതെ'' അള്ളാ '' എന്ന് മനസ്സില്‍ വിളിച്ചു.

എതിരെ പാറു വരുന്നത് കണ്ടു. പൊതുവാളെ ചികിത്സിക്കാന്‍ അയാളുടെ വീട്ടിലേക്ക് അവളാണ് ആദ്യമായി കൂട്ടിക്കൊണ്ട് പോയത്. അവിടുത്തെ കാര്യങ്ങള്‍ അവള്‍ക്കറിയും.

'' എന്താ പാറൂ പൊതുവാളുടെ വീട്ടിലെ വിശേഷം '' വൈദ്യര്‍ ചോദിച്ചു.

'' തമ്പുരാന് ഇപ്പൊ നല്ല കുറവുണ്ട് '' അവള്‍ പറഞ്ഞു '' മൂപ്പര് എണീറ്റ് ഒറ്റയ്ക്കൊക്കെ നടക്കാന്‍ തുടങ്ങി. എന്താ അവിടെയുള്ളോരുടെ ഒരു സന്തോഷം ''.

'' അള്ളാ '' വൈദ്യര്‍ വീണ്ടും വിളിച്ചു.

'' എന്തിനാ ഈ കുണ്ടാമണ്ടി പിടിച്ച വഴീല്‍ കൂടി വന്നത്. നോക്കീലാച്ചാല്‍ മട്ട മലച്ച് വീഴും '' പാറു പറഞ്ഞു '' ഓട്ടോറിക്ഷേല് കേറി വന്നാല്‍ അമ്പലത്തിന്‍റെ അടുത്ത് എത്തില്ലേ. പിന്നെ നാലടി ദൂരം നടന്നാ പോരേ ''.

'' അത്രയങ്ങിട്ട് ആലോചിച്ചില്ല '' വൈദ്യര്‍ പറഞ്ഞു '' ഞാന്‍ നടക്കട്ടെ ''.

'' വീട്ടില്‍ ചെന്നാല് കുറച്ച് വെള്ളം ചൂടാക്കി കാലില് വീഴ്ത്തിന്‍. ചേറ്റുപ്പുണ്ണ് പിടിക്കണ്ടാ ''.

മാപ്ല വൈദ്യരും പാറുവും രണ്ടു ദിശകളിലേക്ക് നടന്നു. ചികിത്സ ഫലിക്കുന്നു എന്നറിഞ്ഞതോടെ മനസ്സില്‍ സന്തോഷം നിറഞ്ഞു. അത് അങ്ങിനെയാണ്. ചെയ്ത പ്രവര്‍ത്തി ഫലപ്രാപ്തിയായാല്‍ ഒരു ചാരിതാര്‍ത്ഥ്യം ഉണ്ടാവും.

കുളവരമ്പിലേക്ക് ഒരു എളുപ്പ വഴിയുണ്ട്. വീതി കുറഞ്ഞ വരമ്പാണ് എന്നൊരു ദൂഷ്യമേയുള്ളു. ആ വഴിയെ വൈദ്യര്‍ സൂക്ഷിച്ച് നടന്നു. പാടത്ത് നിറഞ്ഞ വെള്ളം വെട്ടി വാര്‍ക്കാനാണെന്ന് തോന്നുന്നു വരമ്പില്‍ വീതിയേറിയ ഒരു കഴായ വെട്ടിയിരിക്കുന്നു. നല്ല ആയവും നീളവും ഉള്ള ആളുകള്‍ക്ക് ഒറ്റ ചാട്ടത്തിന്ന് അപ്പുറത്തെത്താം. കഷ്ടിച്ച് അഞ്ചടി ഉയരവും അതിനൊത്ത ശരീരവും ഉള്ള തനിക്ക് അതിനാവുമോ എന്നൊരു ശങ്ക തോന്നി. എന്തായാലും പരീക്ഷിച്ച് നോക്കണമെന്ന് ഉറച്ചു. വൈദ്യര്‍ നിന്ന നില്‍പ്പില്‍ ഊക്കില്‍ കുതിച്ച് ചാടി. മറുഭാഗത്ത് എത്താന്‍ കഴിഞ്ഞെങ്കിലും ചെരിപ്പ് വഴുക്കി പാടത്തേക്ക് തെറിച്ചു വീണു.

ആകെ നനഞ്ഞു കുളിച്ചു. എഴുന്നേറ്റ് ചുറ്റും നോക്കി. ഭാഗ്യത്തിന്ന് ആരും കണ്ടിട്ടില്ല. വീഴുന്നതല്ല, ആരെങ്കിലും കാണുന്നതാണ് സങ്കടം.

ഉമ്മറത്തു നിന്ന് ശബ്ദം കേട്ട് ഇന്ദിര വന്നപ്പോള്‍ മാപ്ല വൈദ്യര്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്നു.

'' എന്താ വൈദ്യരെ പറ്റീത് '' അവള്‍ ചോദിച്ചു.

'' വരമ്പത്ത് ഒന്ന് വഴുക്കി വീണു. കാര്യായിട്ട് ഒന്നും പറ്റീലാ ''.

'' മഴക്കാലം ആയാല്‍ ആ വഴിക്ക് എത്തി പറ്റാന്‍ വല്യേ പാടാണ് '' ഇന്ദിര പറഞ്ഞു '' തൊട്ടീല് വെള്ളം നിറച്ച് വെച്ചിട്ടുണ്ട്. ചളി ആയത് കഴുകിക്കോളൂ ''.

കയ്യും കാലും കഴുകി വെടുപ്പാക്കി വൈദ്യര്‍ രാമകൃഷ്ണന്‍റെ അടുത്തേക്ക് ചെന്നു. കട്ടിലില്‍ കാലും നീട്ടി ഇരിക്കുകയാണ് അയാള്‍.

'' കുട്ടി അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല '' അയാള്‍ പറഞ്ഞു '' ഒരു കൂട്ടര് വന്ന് വിളിച്ചപ്പൊ അവരുടെ കൂടെ ഏര്‍വാടി വരെ പോയി. ചുറ്റിത്തിരിഞ്ഞ് ഇന്നലെ രാത്രിയാണ് മടങ്ങി എത്തീത് ''.

'' എങ്ങോട്ടോ പോയിരിക്ക്യാണ് എന്ന് കുട്ടി വന്നു പറഞ്ഞു '' ഇന്ദിരയാണ് മറുപടി പറഞ്ഞത്.

'' ആട്ടെ. ഇപ്പൊ എങ്ങനീണ്ട് '' വൈദ്യര്‍ ചോദിച്ചു.

'' ഭേദം തോന്നുണുണ്ട് '' രാമകൃഷ്ണന്‍ പറഞ്ഞു.

'' സമാധാനായി ഇരുന്നോളൂ. മുഴുവനും മാറും '' വൈദ്യര്‍ പറഞ്ഞു '' ഏത് സൂക്കടും വന്ന പോലെ ക്ഷണത്തില്‍ അങ്ങിട്ട് മാറില്ലല്ലോ. ചിലപ്പൊ കുറച്ച് സമയം എടുക്കും. അത്രേ ഉള്ളൂ ''.

'' ഈശ്വരന്‍റെ ഓരോ ലീലാ വിലാസങ്ങള് എന്നല്ലാണ്ടെ എന്താ പറയ്യാ. അല്ലെങ്കില്‍ പാറു ഇവിടെ പണിക്ക് വരാനും വൈദ്യരുടെ കാര്യം പറയാനും ചികിത്സ തുടങ്ങാനും സാധിക്ക്വോ '' ഇന്ദിര പറഞ്ഞു '' രാമേട്ടന്‍ ഇപ്പഴും കിടന്ന കിടപ്പന്നെ ആയിരിക്കില്ലേ ''.

'' അത് ശരിയാണ് '' വൈദ്യര്‍ ആ പറഞ്ഞത് ശരിവെച്ചു '' എന്‍റെ കാര്യം കേക്കണോ. പടച്ചോന്‍റെ കൃപ ഒന്നോണ്ട് മാത്രാണ് എനിക്ക് വൈദ്യരാവാനും ഇവിടെ ചികിത്സയ്ക്ക് വരാനും ഇട വന്നത് ''.

മാപ്ല വൈദ്യര്‍ കഴിഞ്ഞു പോയ കാലത്തിലേക്ക് കടന്നു. മീന്‍കാരന്‍ ബാപ്പുട്ടിയുടെ ഇളയ മകനായി പിറന്നതേ അസുഖക്കാരനായിട്ടായിരുന്നു. അത് കാരണം ശരിക്ക് സ്കൂളില്‍ കൂടി പോവാനായില്ല. പഠിച്ച് നേരാവാനാവില്ല എന്ന് അന്നേ വീട്ടുകാര്‍ ഉറപ്പിച്ചു. എങ്ങിനെയോ തട്ടി മുട്ടി ഹൈസ്കൂളില്‍ എത്തിയപ്പോഴേക്കും ബാപ്പ മരിച്ചു. മീന്‍കൊട്ട ഏറ്റാനുള്ള ആരോഗ്യം ഇല്ലാത്തവനെക്കൊണ്ട് എന്തു ചെയ്യും എന്ന ആധിയായി വീട്ടുകാര്‍ക്ക്. അതിന്‍റെ എടേലാണ് വലിവിന്‍റെ അസുഖം പിടിപെട്ടത്. ചികിത്സക്കായി വൈദ്യന്‍ തിരുമേനിയെ ചെന്നു കണ്ടതാണ്. ജീവിക്കാനുള്ള വഴി കാട്ടി തന്നത് ആ തമ്പുരാനാണ്. പച്ച മരുന്ന് പറിക്കലും അവ കൊത്തി നുറുക്കലുമായിരുന്നു തുടക്കത്തിലെ പണി. ഗുളികകള്‍ അരയ്ക്കാനും ഉരുട്ടാനും തുടങ്ങിയത് പിന്നീടാണ്. കഷായങ്ങളും കുഴമ്പുകളും പാകം നോക്കി ചെയ്യാറായതോടെ രോഗികളെ പരിശോദിക്കുമ്പോള്‍ അടുത്ത് വിളിച്ചു നിര്‍ത്തി ഓരോന്ന് പറഞ്ഞു തരാന്‍ തുടങ്ങി.

'' വൈദ്യന്‍ തമ്പുരാന്‍ അറിഞ്ഞു തന്ന കഞ്ഞിയാണ് എന്‍റേത്. ഇന്നും മൂപ്പരുടെ പടത്തിന്‍റെ മുമ്പില് നിന്ന് പ്രാര്‍ത്ഥിച്ചിട്ടേ ചികിത്സിക്കാന്‍ ഇറങ്ങൂ '' വൈദ്യര്‍ പറഞ്ഞവസാനിപ്പിച്ചു. ഭാര്യയും ഭര്‍ത്താവും ആ സംഭാഷണത്തില്‍ ലയിച്ചിരുന്നു

'' ഇനിയെന്താ വേണ്ടത് '' അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഇന്ദിര ചോദിച്ചു.

'' കര്‍ക്കിടക മാസം അല്ലേ വരുണത്. ഒരു കഷായ കഞ്ഞിയൊക്കെ കഴിച്ച് ദേഹം നന്നാക്കാനുണ്ട്. അതോടെ സൂക്കട് പടി കടക്കും ''.

'' വൈദ്യര് ചെയ്ത ഉപകാരം ഞങ്ങള് മറക്കില്ല '' ഇന്ദിര പറഞ്ഞു '' ഞാന്‍ ഇത്തിരി ചായ ഉണ്ടാക്കീട്ട് വരാം ''.

'' എനിക്കാണെച്ചാല്‍ വേണ്ടാ '' വൈദ്യര്‍ പറഞ്ഞു '' വളരെ കാലായിട്ട് അതൊന്നും പതിവില്ല ''.

വൈദ്യര്‍ എഴുന്നേറ്റു, രാമകൃഷ്ണനും .

'' ഇനി മുതല്‍ കഷായം ഒരു നേരം കൊടുത്താല്‍ മതി. രാവിലെ ആയിക്കോട്ടെ. ബാക്കിയൊക്കെ ഇതുവരെ ഉള്ള പോലെ തന്നെ '' വൈദ്യര്‍ പറഞ്ഞു '' വൈകുന്നേരം മകനെ അയയ്ക്കൂ. ഒരു ചൂര്‍ണ്ണം കൊടുത്തയയ്ക്കാം. രാത്രി കിടക്കുന്നതിന്ന് മുമ്പ് ചുടുവെള്ളത്തില്‍ കലക്കി കൊടുക്കണം ''.

പടി കടന്നു പോകുന്ന വൈദ്യരെ നോക്കി രാമകൃഷ്ണനും ഇന്ദിരയും വാതില്‍ക്കല്‍ നിന്നു. മഴ തോര്‍ന്നിരുന്നു.

5 comments:

  1. പുതിയ അദ്ധ്യായവും വായിച്ചു. മാപ്ലവൈദ്യരുടെ കഥാപാത്രം അല്പം കൂടി വികസിപ്പിക്കാൻ സാധ്യതയുള്ള, വ്യക്തിത്വമുള്ള ഒരു ആവിഷ്കാരം ആവുമെന്ന് തോന്നി. കാത്തിരിക്കേണ്ടി വരാതെ തന്നെ രോഗികൾക്ക് വൈദ്യരുടെ സേവനം കിട്ടുക എന്ന ആശയം എത്ര മഹത്തരമാണ്.കുന്നും പുഴയും താണ്ടി കാൽനടയായി രോഗികളുടെ വീട്ടിൽ ചെന്ന് ചികിത്സിച്ചിരുന്ന മനുഷ്യസ്നേഹികളായ അലോപ്പതി ഡോക്റ്റർമാരും ഉണ്ടായിരുന്നു പഴയകാലത്ത്.

    ReplyDelete
  2. “അങ്ങിനെ ചെയ്യാന്‍ പാടില്ല. ഒരിക്കലും വൈദ്യരെ കാത്ത് രോഗി നിക്കണ്ട അവസ്ഥ ഉണ്ടാവാന്‍ പാടില്ലാന്ന് നമ്മടെ ഉസ്താദ് പറയാറുണ്ട് '' വൈദ്യര്‍ പറഞ്ഞു.

    ഇന്ന് കണികാണാൻ പോലും കിട്ടാത്ത എത്ര മഹത്തരമായ ആശയമാണത്. പണ്ടത്തെ വൈദ്യന്മാർ ഒന്നു നോക്കിയാൽ മതി രോഗം മാറുമെന്ന് വെറുതെ പറയുന്നതല്ലെന്ന് മാപ്ല വൈദ്യർ ഓർമ്മിപ്പിക്കുന്നു.
    അടുത്തതിനായി കാത്തിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  3. രോഗിയെ അങ്ങോട്ടു പോയി കാണുന്ന വൈദ്യർ.. അങ്ങിനെയുമുണ്ടാവും അല്ലേ ചിലർ.

    ReplyDelete
  4. രാജഗോപാല്‍,
    മാപ്ല വൈദ്യര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് കുറെക്കൂടി എഴുതാനുണ്ട്. വരുന്ന അദ്ധ്യായങ്ങളില്‍ അത് ഉണ്ടാവും. വീട്ടില്‍ വന്ന് ഞങ്ങളെ ചികിത്സിച്ചിരുന്ന ഒരു അലോപതി ഡോക്ടര്‍ ഉണ്ടായിരുന്നു.

    വി.കെ,
    എക്സ്റേയും സ്കാനിങ്ങും രക്ത പരിശോദനയും ഇല്ലാതെ ചികിത്സിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ 
    രോഗം നിര്‍ണ്ണയിക്കുന്ന ഭിഷഗ്വരന്മാര്‍ ജീവിച്ച നാടല്ലേ നമ്മുടേത്.

    Typist / എഴുത്തുകാരി,
    ഉവ്വ്.വിരലെണ്ണാവുന്നവര്‍ മാത്രമാണെങ്കിലും, ഇന്നും 
    അത്തരത്തിലുള്ളവരുണ്ട്.

    ReplyDelete
  5. എന്‍റെ അച്ഛനെ നമ്പൂതിരി ഇല്ലങ്ങളില്‍ നിന്ന് പോലും ആളുകള്‍ വന്നു വിളിച്ചു കൊണ്ട് പോകുമായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്,. ആതെമ്മാരെ ചികിത്സിക്കാന്‍ അവര്‍ കിടക്കുന്ന അറയില്‍ ഒരു മറയാക്കി ഇട്ട തുണിക്കപ്പുറത്ത് നിന്ന് കയ്യ് മാത്രം നീട്ടി കൊടുക്കുമത്രേ,. ആ കൈ പിടിച്ചു നാഡി നോക്കിയാണ് അച്ഛന്‍ ചികിത്സ നിശ്ചയിച്ചിരുന്നതത്രേ

    ReplyDelete