Friday, March 16, 2012

നോവല്‍ - അദ്ധ്യായം - 37.

സാവിത്രിയും ഇന്ദിരയും കയറിയ ടാക്സി ആസ്പത്രി ഗെയിറ്റ് കടന്നു പോകുന്നതും നോക്കി അനൂപ് നിന്നു. പത്തര മണിക്ക് ഡോക്ടര്‍ വന്ന് നോക്കിയതു മുതല്‍ ഓരോരുത്തരുടെ പുറകെ നടന്നിട്ടാണ് ഇപ്പോഴെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്ത് പോവാന്‍ പറ്റിയത്. സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. അവരുടെ കാറിനോടൊപ്പം പോവാമായിരുന്നു. '' നീ പണി കളഞ്ഞ് ഇപ്പൊ വര്വോന്നും വേണ്ടാ '' എന്ന് അമ്മ പറഞ്ഞതുകൊണ്ട് പോവാതിരുന്നതാണ്.

സ്കൂട്ടറിനടുത്തേക്ക് ചെല്ലുമ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയായി. ഒരാഴ്ചയായി ടൌണില്‍ തന്നെ പണി ചെയ്യാന്‍ തുടങ്ങിയിട്ട്. അമ്മ പറഞ്ഞതിനാല്‍ എക്സ് സ്റ്റേഷന്‍ വര്‍ക്കിന്ന് പോയിരുന്നില്ല. ടൌണിലെ മിക്ക ഡോക്ടര്‍മാരേയും ഒന്നും രണ്ടും തവണ കണ്ടു കഴിഞ്ഞു. ഇനി കാണാന്‍ ചെല്ലുന്നത് മോശമാണ്. അല്ലെങ്കില്‍ തന്നെ കമ്പിനി മാറാനിരിക്കുകയാണ്. ഓടി നടന്ന് പണിയെടുത്തിട്ടൊന്നും കാര്യമില്ല.

'' ഉണ്ണുന്ന ചോറിന്ന് നന്ദി വേണം. പിരിയുന്നതു വരെ മര്യാദയ്ക്ക് പണിയെടുത്തോ '' എന്ന് അമ്മ പറയുന്നതുകൊണ്ട് ചെയ്യുകയാണ്. ഇല്ലെങ്കില്‍ റിസൈന്‍ ചെയ്യുന്നതു വരെ ഉഴപ്പി നടന്നേനെ.

കര്‍ക്കിടക മാസം തുടങ്ങും മുമ്പ് ഒരു സ്ഥലത്തിന്‍റെ കച്ചവടം ശരിപ്പെടുത്താനുണ്ട് എന്നും പറഞ്ഞ് രണ്ടു ദിവസമായി പ്രദീപ് വരാറില്ല. അവനില്ലാത്തതിനാല്‍ മറ്റു കൂട്ടുകാരും എത്താതായി. അതിനാല്‍ വര്‍ത്തമാനം പറഞ്ഞിരുന്ന് സമയം കളയാനും കഴിയില്ല. എന്തെങ്കിലും ആഹാരം കഴിച്ചതിന്നുശേഷം എന്തു വേണമെന്ന് തീരുമാനിക്കാം. സ്കൂട്ടര്‍ ഹോട്ടലിലേക്ക് വിട്ടു.

ആസ്പത്രിയില്‍ നിന്ന് അകലെയല്ലാതെ പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ ഹോട്ടലുണ്ട്. സസ്യ ഭക്ഷണം മാത്രമേ അവിടെയുള്ളു. അതിനാല്‍ മിക്കപ്പോഴും അവിടേക്കാണ് ചെല്ലാറ്. കൈ കഴുകി ഉണ്ണാനിരുന്നു. എതിര്‍ വശത്തെ ബെഞ്ചില്‍ ഇരിക്കുന്ന ആള്‍ക്ക് ഒരു സ്ത്രി ഭക്ഷണം വാരി കൊടുക്കുക്കുകയാണ്. ആ കാഴ്ച അനൂപിന്‍റെ ഉള്ളില്‍ വല്ലാത്തൊരു വിഷമം സൃഷ്ടിച്ചു.

അവനവന്‍റെ കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ജീവിതം അസഹ്യം തന്നെ. ലോകത്തില്‍ ആര്‍ക്കും അങ്ങിനത്തെ വിഷമം വന്നുകൂടാ. അച്ഛനും കുറെ കാലം ഈ വിധം കഷ്ടപ്പാട് സഹിച്ചതാണ്. ഒരു കൊല്ലത്തോളം അമ്മയാണ് അച്ഛന്ന് ആഹാരം വാരി കൊടുത്തിരുന്നത്. ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോള്‍ സ്വന്തം കാര്യം കുറച്ചൊക്കെ ചെയ്യാറായി. മാപ്ല വൈദ്യരുടെ മരുന്നിന്‍റെ ഗുണമാണ് അത്.

പെട്ടെന്ന് അനൂപിന്‍റെ മനസ്സില്‍ അമ്മിണിയമ്മയുടെ രൂപം എത്തി. ഒരു പ്രാവശ്യം മാത്രമേ അവരെ കണ്ടിട്ടുള്ളു. പക്ഷെ എന്തുകൊണ്ടോ അവരോട് ഒരു മമത തോന്നുന്നു. ആ ആന്‍റിയും അങ്കിളും എത്ര നല്ല ആള്‍ക്കാരാണ്. ഓട്ടോറിക്ഷ തട്ടി വീണ സുഹൃത്തിന്‍റെ വിവരം അറിയിക്കാന്‍ ചെന്നതാണ്. ഒപ്പം രമ ഉണ്ടായിരുന്നു. കൂട്ടുകാരന്‍റെ അപകട വാര്‍ത്ത കേട്ട് അദ്ദേഹം പരിഭ്രമിച്ചു.

'' അധികം വല്ലതും ഉണ്ടോ '' പതറിയ സ്വരമാണ് കേട്ടത്.

'' നെറ്റിയില്‍ ഒരു മുറിവുണ്ട്. കയ്യിലെ തൊലി പോയി ചോര വന്നിട്ടുണ്ട് ''.

'' എനിക്ക് കാണണംന്നുണ്ട് ''.

'' വന്നോളു. ഞങ്ങളും ആസ്പത്രിയിലേക്കാണ് ''.

'' വരായിരുന്നു. എന്‍റെ ഭാര്യ അനങ്ങാന്‍ വയ്യാതെ കിടപ്പിലാണ് '' അദ്ദേഹം പറഞ്ഞു '' ഇവിടെ എപ്പഴും എന്‍റെ കൂട്ടുകാര്‍ ആരെങ്കിലും ഉണ്ടാവും. ഇന്ന് അവളുടെ പിറന്നാളാണ്. കിടപ്പിലായതിനാല്‍ ഒന്നും വേണ്ടാന്ന് പറഞ്ഞതോണ്ട് അവരോടൊക്കെ വൈകുന്നേരം വന്നാല്‍ മതീന്ന് പറഞ്ഞു. അതാ ആരും ഇല്ലാത്തത് ''.

'' എന്നാല്‍ ഞങ്ങള് പൊയ്ക്കോട്ടെ ''.

'' കുറച്ചു നേരം ഈ കുട്ടിയെ ഇവിടെ നിര്‍ത്ത്വോ. ഞാന്‍ ആസ്പത്രീല്‍ ചെന്ന് ഒന്നു നോക്കി ഉടനെ മടങ്ങി വരാം ''.

അങ്ങിനെ രമയെ അവര്‍ക്ക് തുണയ്ക്ക് നിര്‍ത്തി. അതിന് അമ്മ ദേഷ്യപ്പെട്ടതിന്ന് കണക്കില്ല. '' എടാ വങ്കാ ശിരോമണി. ഒന്നിനോളം പോന്ന പെണ്‍കുട്ടിയെ കണ്ട വീട്ടില്‍ നിര്‍ത്തി പോരാന്‍ നിനക്കെന്താ പ്രാന്തുണ്ടോ '' എന്ന് ചോദിച്ചത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. മേമ ഇടപെട്ടതോണ്ട് മാത്രമാണ് അമ്മ ശകാരം നിര്‍ത്തിയത്.

രമയെ തിരിച്ചു കൂട്ടീട്ട് വരാന്‍ പോയപ്പോള്‍ അങ്കിള്‍ അകത്തേക്ക് ക്ഷണിച്ചു. കട്ടിലിന്‍റെ തല ഭാഗത്ത് തലയണ നിവര്‍ത്തി വെച്ച് അമ്മൂമ അതില്‍ ചാരിയിരിക്കുകയാണ്. രമയുടെ കയ്യില്‍ അവര്‍ മുറുകെ പിടിച്ചിട്ടുണ്ട്.

'' പാട്ടുകാരനാണല്ലേ. പെങ്ങള് പറഞ്ഞു. ഒരു ദിവസം വന്ന് ഈ അമ്മമ്മയ്ക്ക് കുറെ പാട്ട് കേള്‍പ്പിച്ചു തരണം '' സ്നേഹം തുളുമ്പുന്ന വാക്കുകളായിരുന്നു അവ. അന്ന് വരാമെന്ന് പറഞ്ഞ് പോന്നതാണ്.പക്ഷെ കഴിഞ്ഞില്ല. അവരുടെ അസുഖം മാറിയാല്‍ എത്ര നന്നായിരുന്നു. അവരെ മാപ്ല വൈദ്യര്‍ക്ക് കാണിച്ചാലോ ? ചിലപ്പോള്‍ സുഖക്കേട് മാറി കൂടായ്കയില്ല. ഏതായാലും ഊണ് കഴിഞ്ഞ ശേഷം അവരെ ചെന്നു കണ്ട് വിവരം പറയണം.

സ്കൂട്ടര്‍ മുറ്റത്തു നിര്‍ത്തി ചെല്ലുമ്പോള്‍ ഉമ്മറത്ത് നിറയെ ചെരുപ്പുകളാണ്. എന്താണ് ഇത്ര തോനെ ആളുകള്‍ വരാന്‍ കാരണം. ഈശ്വരാ, അവര്‍ക്ക് എന്തെങ്കിലും പറ്റിയോ ? ശബ്ദം കേട്ട് വാതില്‍ക്കല്‍ വന്നത് അങ്കിള്‍ തന്നെയാണ്.

'' വാടോ '' അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു '' മോന്‍ പിന്നെ വന്നതേ ഇല്ലാ എന്ന് അമ്മിണിയ്ക്ക് ഒരേ ആവലാതി. ഇനി അത് പറയില്ലല്ലോ ''.

'' തിരക്കായിരുന്നു. അതാ വരാഞ്ഞത് ''.

'' അത് അവള്‍ക്ക് അറിയണ്ടേ ''.

'' ആരാ ഈ കുട്ടി '' പൂമുഖത്തെ സദസ്സിലുള്ള ഒരാള്‍ ചോദിക്കുന്നത് കേട്ടു .

'' സുകുമാരനെ ഓട്ടോ ഇടിച്ച വിവരം പറയാന്‍ വന്ന കുട്ടിയാണ്. ഇയാളും കൂട്ടുകാരും കൂടിയാണ് അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്തത് ''.

'' ഈ കാലത്തും ഇമ്മാതിരി കുട്ടികളുണ്ടോ ''.

'' എല്ലാ കാലത്തും നല്ലതും ചീത്തയും ഉണ്ടാവും. ഏറ്റക്കുറച്ചില്‍ ഉണ്ടാവും. അത്രേ ഉള്ളു ''.

'' ആ അങ്കിളിന്ന് എങ്ങിനെയുണ്ട് '' അനൂപ് അന്വേഷിച്ചു.

'' കുഴപ്പോന്നൂല്യാ. അകത്ത് കിടന്ന് ഉറങ്ങുന്നുണ്ട് ''.

'' എനിക്ക് അമ്മമ്മയെ ഒന്ന് കാണണം '' അനൂപ് പറഞ്ഞു.

'' അതിനെന്താ വരൂ '' ഗോപാലകൃഷ്ണന്‍ നായര്‍ അവനേയും കൂട്ടി മുറിയിലേക്ക് ചെന്നു.

'' അമ്മിണി, താന്‍ അന്വേഷിച്ച ആള് വന്നിട്ടുണ്ട് '' അയാള്‍ പറഞ്ഞു. അമ്മിണിയമ്മ കണ്ണു തുറന്ന് നോക്കി. അനൂപ് കൈ കുപ്പി. ഗോപാലകൃഷ്ണന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് മടങ്ങി.

'' മോന്‍ അമ്മമ്മടെ അടുത്ത് ഇരിയ്ക്ക് '' അവര്‍ ക്ഷണിച്ചു '' രണ്ട് ദിവസം കാണാഞ്ഞപ്പോള്‍ ഇനി വരില്ലാന്ന് കരുതി ''.

'' അമ്മ ആസ്പത്രീലായിരുന്നു. അച്ഛന് സുഖമില്ലാത്തതോണ്ട് ഞാന്‍ ഉച്ചയ്ക്ക് പെങ്ങളുടെ കൂടെ വീട്ടിലേക്ക് പോവും. അതാ വരാന്‍ പറ്റാഞ്ഞത് ''. അവന്‍ കട്ടിലില്‍ ഒരു ഓരത്ത് ഇരുന്നു.

'' എന്താ അച്ഛന്. പെങ്ങള് ഒന്നും പറഞ്ഞില്ലല്ലോ ''.

രാമകൃഷ്ണന്‍റെ അസുഖത്തെക്കുറിച്ചും മാപ്ല വൈദ്യരുടെ ചികിത്സയില്‍ ഭേദം കണ്ടതിനെക്കുറിച്ചും അവന്‍ വിസ്തരിച്ച് പറഞ്ഞു.

'' അമ്മമ്മയ്ക്ക് ആ വൈദ്യരെക്കൊണ്ട് ചികിത്സിപ്പിച്ചാലോ '' അവന്‍ അന്വേഷിച്ചു.

'' ഭേദം കിട്ടുംച്ചാല്‍ പരീക്ഷിക്കാലോ ''.

'' എന്നാല്‍ ഞാന്‍ സൌകര്യംപോലെ ഒരു ദിവസം കൂട്ടീട്ട് വരാം ''.

'' എന്‍റെ മോന്‍ നന്നായി വരും '' അവര്‍ അവന്‍റെ കരം കവര്‍ന്നു '' ഇനി കുട്ടന്‍ ഒരു പാട്ട് പാട്. അമ്മമ്മ കേള്‍ക്കട്ടെ ''.

'' ഏത് പാട്ടാ വേണ്ടത് ''.

'' ആദ്യം ഒരു കീര്‍ത്തനം. കൃഷ്ണന്‍റെ ആയിക്കോട്ടേ ''.

'' മരതക മണിമയ ചേലാ '' അനൂപ് സ്വയം മറന്ന് പാടി. പാട്ട് കഴിയുമ്പോള്‍ മുറി ആളുകളെക്കൊണ്ട് നിറഞ്ഞു.

'' സന്തോഷം ആയീട്ടോ '' അമ്മിണിയമ്മ ചിരിച്ചു '' ഇനി ഒരു പഴയ ഹിന്ദി പാട്ട് ആവട്ടെ. അങ്കിളിന്ന് അതാ ഇഷ്ടം ''.

'' ചൌദ് വിന്‍ കാ ചാന്ദ് ഹോ '' അനൂപ് പാടി തുടങ്ങി. മുഹമ്മദ് റാഫിയുടെ സ്വര മാധുര്യം അവിടെ നിറഞ്ഞൊഴുകി. മറ്റുള്ളവര്‍ അതില്‍ ലയിച്ചു നിന്നു. പാട്ട് കഴിഞ്ഞിട്ടും ശ്രോതാക്കള്‍ അതിന്‍റെ നിര്‍വൃതിയാലായിരുന്നു.

'' ഇത്രയൊക്കെ കഴിവുണ്ടായിട്ട് അതെന്താ ഉപയോഗിക്കാത്തത് '' ഗോപാലകൃഷ്ണന്‍ അത്ഭുതം പ്രകടിപ്പിച്ചു '' മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി അലയേണ്ട ആളല്ല താന്‍ ''.

'' അമ്മയ്ക്ക് ഞാന്‍ പാട്ടുകാരനാവുണത് ഇഷ്ടൂല്യാ '' അനൂപ് പറഞ്ഞു '' പാട്ടും കൊണ്ട് നടന്നാല്‍ കഞ്ഞികുടി ഉണ്ടാവില്ല എന്നാ അമ്മ പറയാറ് ''.

'' അങ്ങിനെ കരുതണ്ടാ. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ഞങ്ങളൊന്ന് നോക്കാട്ടെ ''.

'' ഈ കുട്ടി ഒരു വൈദ്യരുടെ കാര്യം പറഞ്ഞു '' അമ്മിണിയമ്മ ഭര്‍ത്താവിനോട് പറഞ്ഞു '' അവന്‍റെ അച്ഛന്ന് എന്‍റെ അതേ സൂക്കട് ആയിരുന്നുത്രേ. ആ വൈദ്യര് ചികിത്സിച്ചിട്ട് മാറീന്ന് പറഞ്ഞു ''.

'' അങ്ങിനെയാണെങ്കില്‍ നമുക്കും നോക്കാലോ ''.

അനൂപ് അച്ഛന്‍റെ അസുഖത്തെക്കുറിച്ചും മാപ്ല വൈദ്യരുടെ ചികിത്സയെക്കുറിച്ചും വിവരിച്ചു.

'' വൈദ്യരോട് അമ്മിണിടെ വിവരം പറയൂ. അദ്ദേഹത്തിന് വരാന്‍ വയ്യെങ്കില്‍ നമുക്ക് അങ്ങോട്ട് പോവാം '' ഗോപാലകൃഷ്ണന്‍ അവനെ ചുമതലപ്പെടുത്തി.

'' ഞാന്‍ അന്വേഷിച്ച് വിവരം പറയാം '' അവന്‍ പോവാനൊരുങ്ങി.

'' ചായ കുടിച്ചിട്ട് പോയാല്‍ മതി '' അമ്മിണിയമ്മയ്ക്ക് അവനെ സല്‍ക്കരിക്കാതെ വയ്യ.

'' വേണ്ടാ അമ്മമ്മേ. ഇപ്പൊ ഊണ്ണ് കഴിച്ചതേയുള്ളു. ഇനി ഒരു ദിവസം ആവാം ''.

'' ഏത് കമ്പിനീലാ ജോലി ചെയ്യുന്നത് '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.

അനൂപ് നിലവില്‍ ജോലി ചെയ്യുന്ന കമ്പിനിയുടെ പേര് പറഞ്ഞു.

'' ഞാന്‍ കമ്പിനി മാറാന്‍ പോവ്വാണ്. വേറൊന്ന് ശരിയായിട്ടുണ്ട്. കുറച്ചു കൂടി ശമ്പളം കിട്ടും. പത്ത് ദിവസം കഴിഞ്ഞാല്‍ രണ്ടാഴ്ചത്തെ ട്രെയിനിങ്ങിന്ന് പോണം ''.

'' എവിടെ വെച്ചാ ട്രെയിനിങ്ങ് ''.

'' ലോണാവാലയില്‍. പൂനടെ അടുത്താണ് ''.

പൂമുഖത്ത് കെ. എസ്. മേനോന്‍ അവനെ കാത്ത് ഇരിപ്പാണ്. നെറ്റിയില്‍ മരുന്നു വെച്ച് കെട്ടിയിട്ടുണ്ട്. അനൂപ് അയാളുടെ അടുത്തേക്ക് ചെന്നു.

'' അങ്കിള്‍ ഇപ്പോള്‍ എങ്ങിനെയുണ്ട് '' അവന്‍ ചോദിച്ചു.

'' സാരൂല്യാ. ഇത്തിരീശ്ശെ പനി തോന്നുന്നുണ്ട് '' ഒന്ന് നിര്‍ത്തിയ ശേഷം അയാള് തുടര്‍ന്നു '' പാട്ട് കേട്ടു. നന്നായിട്ടുണ്ട് ''.

സ്കൂട്ടര്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം കേട്ടു.

'' നല്ല പയ്യന്‍ അല്ലേ അമ്മിണി. ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ടിയാണെന്ന് തോന്നുന്നു ''.

'' അതിനെന്താ സംശയം. ആ പെണ്‍കുട്ടിയെ കണ്ടപ്പോഴേ എനിക്ക് തോന്നി '' അമ്മിണിയമ്മ ശരി വെച്ചു '' കാതിലെ ചെറിയ കമ്മലല്ലാതെ ഒരു പൊട്ട് പൊന്ന് ആ കുട്ടിടെ മേത്ത് കണ്ടില്ല ''.

'' എപ്പോഴും ഒരുപോലെ ഇരിക്കില്ലല്ലോ. വലിയവന്‍ ചെറുതാവാനും ചെറിയവന്‍ വലുതാവാനും അധിക സമയോന്നും വേണ്ടല്ലോ '' ഗോപാലകൃഷ്ണന്‍ തത്വം പറഞ്ഞു '' ഏതെങ്കിലും കാലത്ത് അവനും നന്നാവും ''.

'' നമ്മുടെ മൂത്ത മകള് ഉണ്ടെങ്കില്‍ ഇതുപോലെ ഒരു പേരക്കുട്ടി ഉണ്ടാവേണ്ടതാണ് '' അമ്മിണിയമ്മ മുഖം തുടച്ചു.

'' കഴിഞ്ഞത് ആലോചിച്ചിട്ട് എന്താ കാര്യം. യോഗൂല്യാ. അല്ലെങ്കില്‍ രണ്ടാമത്തെ കുട്ടി ജനിക്കാന്‍ എട്ടു കൊല്ലം കാത്തിരിക്കേണ്ടി വര്വോ ''.

'' എനിക്ക് അവനെ കാണുമ്പൊ എന്തോ ഒരു സ്നേഹം ''.

അമ്മിണിയമ്മ ദീര്‍ഘ നിശ്വാസം ചെയ്തു. അവരുടെ മനസ്സില്‍ വാത്സല്യത്തിന്‍റെ പെരുവെള്ളം ഉയരാന്‍ തുടങ്ങി.


8 comments:

  1. എന്തൊ ഒരു മുജ്ജന്മ ബന്ധം അവർ തമ്മിലുണ്ടൊ..?
    തുടരട്ടെ..
    ആശംസകൾ...

    ReplyDelete
  2. എത്ര തിരക്കും പ്രയാസങ്ങളുമുണ്ടെങ്കിലും എഴുതാതിരിക്കരുത്. അത്രത്തോളം നന്നാവുന്നുണ്ട്, വായനക്കാർ ഇഷ്ടപ്പെടുന്നുണ്ട്.

    ReplyDelete
  3. എല്ലാം ഹൃദ്യമായ രംഗങ്ങള്‍ ..
    കഥാപാത്രങ്ങളിലേക്കും സംഭവങ്ങളിലേക്കുമുള്ള കഥയുടെ കയറ്റിറക്കങ്ങള്‍ അനായാസം മനോഹരമാക്കുന്ന കൈപ്പുണ്യം.
    അഭിനന്ദനങ്ങളോടെ ..

    ReplyDelete
  4. പഴയ അധ്യായങ്ങള്‍ കൂടി നോക്കട്ടെ ..
    ആശംസകള്‍

    ReplyDelete
  5. കഥ ഭംഗിയായി പോകുന്നുണ്ട്.

    ReplyDelete
  6. വി.കെ,
    ചില ബന്ധങ്ങള്‍ തുടങ്ങുന്നതേ അങ്ങിനെയാണ്.

    രാജഗോപാല്‍,
    ഇടയ്ക്ക് വയ്യാതെ വരുന്നുണ്ടെങ്കിലും സുഖം തോന്നുമ്പോള്‍ എഴുതും.

    ആറങ്ങോട്ടുകര മുഹമ്മദ്,
    വളരെ സന്തോഷം. അഭിപ്രായത്തിന്ന് നന്ദി.

    Anonymous,
    Thanks.

    വേണുഗോപാല്‍,
    വായിച്ചു നോക്കൂ. അഭിപ്രായം അറിയിക്കുമല്ലോ.

    Typist / എഴുത്തുകാരി,
    സന്തോഷം തരുന്ന അഭിപ്രായം.

    ReplyDelete
  7. അമ്മ പറഞ്ഞതിനാല്‍ എക്സ് സ്റ്റേഷന്‍ വര്‍ക്കിന്ന്പോയിരുന്നില്ല.
    അമ്മ പറയുന്നതുകൊണ്ട് ചെയ്യുകയാണ്. ഇല്ലെങ്കില്‍ റിസൈന്‍ ചെയ്യുന്നതു വരെ ഉഴപ്പി നടന്നേനെ.

    ' ഈ കാലത്തും ഇമ്മാതിരി കുട്ടികളുണ്ടോ ''.

    ReplyDelete