Tuesday, May 29, 2012

നോവല്‍ - അദ്ധ്യായം - 44.

ഒമ്പതരയോടെ ശെല്‍വന്‍ അച്ഛനോടൊപ്പം ബാങ്കിലെത്തി. ജീവനക്കാര്‍ വന്നു തുടങ്ങുന്നതേയുള്ളു. തൂപ്പുകാരി വൃത്തിയാക്കുന്ന പണി ചെയ്തുകൊണ്ടിരിക്കുകയാണ്.


'' അവന്‍ എവിടെ '' പ്രദീപിനെയാണ് അച്ഛന്‍ ഉദ്ദേശിച്ചതെന്ന് ശെല്‍വന് മനസ്സിലായി.


'' കാണാനില്ല '' അവന്‍ പറഞ്ഞു.


'' വരില്ലേ ''.


'' വരാതിരിക്കില്ല. ഉറപ്പായും എത്തും ''.


'' അതുവരെ വെളീല് നിക്കാം ''.


പത്തേ കാലോടെയാണ് പ്രദീപ് എത്തിയത് '' പോലീസ് സ്റ്റേഷന്‍ വരെ ഒന്ന് ചെല്ലാനുണ്ടായിരുന്നു. അതാ വൈകിയത് '' അവന്‍ കാരണം വെളിപ്പെടുത്തി.


'' എന്താടാ പ്രശ്നം ? ''ശെല്‍വന്‍ അന്വേഷിച്ചു. അവന്‍റെ അച്ഛന്‍ മിണ്ടാതെ കേട്ടു നില്‍ക്കുകയാണ്.


'' ഒരു ആക്സിഡന്‍റ് കേസ്. എനിക്ക് വേണ്ടപ്പെട്ട ഒരു കക്ഷിടെ ബൈക്കില്‍ ബസ്സിടിച്ചു. ആ പ്രശ്നം തീര്‍ക്കാന്‍ ചെന്നതാ ''. അവന്‍ സംഭവം വിവരിച്ചു. തലേന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഒരു പയ്യനാണ് ബൈക്ക് ഓടിച്ചിരുന്നത്. മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടപ്പോള്‍ റോഡോരത്ത് വണ്ടി നിര്‍ത്തി കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. ആ നേരത്താണ് പുറകില്‍ ബസ്സ് വന്ന് ഇടിച്ചത്.


'' എന്നിട്ട് എന്തു പറ്റി ''.


'' ഭാഗ്യത്തിന് അവന്‍ ദൂരെ പുല്ലിലേക്ക് തെറിച്ച് വീണു. ഒന്നും പറ്റിയില്ല. പക്ഷെ അവന്‍റെ ബൈക്ക് പപ്പടം പോലെ പൊടിഞ്ഞു. അഞ്ചു പൈസ കിട്ടില്ല ''.


'' ഇന്‍ഷൂറന്‍സ് കിട്ടില്ലേ ''.


'' പാടാണ്. ഒന്നാമത് അവന് ലൈസന്‍സ് ഇല്ല. ബുക്കും പേപ്പറും ശരിക്ക് ഉണ്ടോ എന്ന് അവനേ അറിയില്ല. ബസ്സുകാരാണെങ്കില്‍ ഒന്നും കൊടുക്കാതെ തടി കഴിച്ചിലാക്കാനാ നോട്ടം. ഒരു വിധം പത്തുറുപ്പിക വാങ്ങി കൊടുത്തു ''.


'' അതെങ്ങിനെ ''.


'' ആ ഡ്രൈവറുടെ അനുജന്‍ എന്‍റെ ക്ലാസ്സ്മേറ്റാണ്. സ്റ്റേഷനില്‍ അവനും ഉണ്ടായിരുന്നു. അടവിന് എടുത്ത വണ്ടിയാണ്, ചതിക്കരുത് എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്‍റെ മനസ്സ് അലിഞ്ഞു കാണും . എന്‍റെ വകേലൊരു അളിയന്‍ സ്റ്റേഷനില്‍ ഉള്ളതോണ്ട് കേസ്സാക്കാതെ ഒതുക്കാനും കഴിഞ്ഞു ''.


'' കണ്ണും മൂക്കും ഇല്ലാത്ത ഓട്ടമാണ് ബസ്സുകാരുടേത്. എത്ര അപകടം ഉണ്ടായാലും ഇവരൊന്നും പഠിക്കില്ല ''.


'' ചവിട്ടീട്ട് നിന്നില്ല എന്നാ ഡ്രൈവറ് പറഞ്ഞത് ''.


'' ലോക്കറ് നോക്ക്വല്ലേ '' ശെല്‍വന്‍റെ അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്ക് പരീക്ഷാഫലം അറിയാന്‍ വെമ്പി നില്‍ക്കുന്ന വിദ്യാര്‍ത്ഥിയുടെ മനോഭാവമായിരുന്നു.


'' അതിനു മുമ്പ് മാനേജരെ ഒന്ന് കണ്ടിട്ട് വരട്ടെ '' പ്രദീപ് അകത്തേക്ക് ചെന്നു. അല്‍പ്പ നേരം കഴിഞ്ഞതും അവന്‍ തിരിച്ചെത്തി.


'' അച്ഛന്‍ ഇവിടെ നിന്നോളൂ. ഞങ്ങള് പോയി നോക്കിയിട്ട് വരാം '' ശെല്‍വനേയും കൂട്ടി അകത്തേക്ക് ചെല്ലുമ്പോള്‍ അവന്‍ പറഞ്ഞു '' കൂട് പൊട്ടിച്ച് കിളി പറന്നു എന്നാ എനിക്ക് തോന്നുന്നത്. ഒരുപക്ഷെ അങ്ങിനെയാണെങ്കില്‍ ഒരു കുഴപ്പവും ഇല്ല എന്നും പറഞ്ഞ് നീ അച്ഛനെ കൂട്ടി വീട്ടിലേക്ക് വിട്ടോ. ഇവിടെ ഒരു സീന്‍ ഉണ്ടാക്കാതെ നോക്കണം ''.


തിരിച്ചു പോരുമ്പോള്‍ ശെല്‍വന്‍ അങ്ങിനെത്തന്നെ ചെയ്തുവെങ്കിലും അവന്‍റെ മനസ്സ് അപ്പോള്‍ തേങ്ങുകയായിരുന്നു.

*************************************

'' ഇന്ന് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു '' രാധിക പറഞ്ഞപ്പോള്‍ അനിരുദ്ധന്ന് പുതുമ തോന്നിയില്ല. ദിവസം ഒന്നിലേറെ തവണ അമ്മ മകളെ വിളിക്കുന്നതാണ്.


'' എന്താ സംഗതി എന്ന് കേള്‍ക്കണ്ടേ '' അവള്‍ വീണ്ടും പറഞ്ഞു. '' പറഞ്ഞോളൂ '' ടൈ അഴിക്കുന്നതിന്നിടെ അയാള്‍ പറഞ്ഞു.


'' വീട്ടിന്ന് അവരൊക്കെ കൂടി നാലമ്പലം തൊഴുകാന്‍ പോണൂ. എന്നോട് വരാന്‍ പറഞ്ഞിട്ടുണ്ട് ''.


'' എന്നക്കാ യാത്ര ''.


'' ഞാന്‍ ഇല്ലാന്ന് പറഞ്ഞു ''.


അത് ഒരു അത്ഭുതമാണല്ലോ. വീട്ടുകാരോടൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന ഒരു സന്ദര്‍ഭവും രാധിക ഒഴിവാക്കാറില്ല. ചോദ്യ ഭാവത്തില്‍ അയാള്‍ ഭാര്യയെ നോക്കി.


'' അനിയേട്ടന്‍റെ അമ്മയെ തൃപ്രയാറ് തൊഴീക്കണം എന്ന് പറഞ്ഞതല്ലേ. എല്ലാവരേയും കൂട്ടി നമുക്ക് നാലമ്പലം തൊഴാന്‍ പോയാലോ ''.


അമ്പരപ്പാണ് തോന്നിയത്. രാധികയ്ക്ക് എന്തു പറ്റി.


'' നമുക്ക് ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോവാം. ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ടാലേ എല്ലാടത്തും തൊഴുത് പോരാന്‍ പറ്റു ''.


'' വേറെ വണ്ടി ഏര്‍പ്പാടാക്കണ്ടേ. നമ്മുടെ കാറില്‍ എല്ലാവരേയും കൊള്ളില്ല ''.


'' അത് ആലോചിച്ച് വിഷമിക്കണ്ടാ. ഞാന്‍ അച്ഛന്‍റെ അടുത്ത് പറഞ്ഞ് ഒരു ക്രൂയിസര്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് വണ്ടിയെത്തും ''.


അനിരുദ്ധന് തോന്നിയ സന്തോഷത്തിന് അളവില്ല. അയാള്‍ ഭാര്യയെ മാറോടടുപ്പിച്ചു.

Monday, May 14, 2012

നോവല്‍ - അദ്ധ്യായം - 43.

'' എന്താ ഇതിന്‍റെയൊക്കെ അര്‍ത്ഥം '' രവീന്ദ്രന്‍ പോയ്ക്കഴിഞ്ഞതും അനിരുദ്ധന്‍ ഭാര്യയോട് ചോദിച്ചു.


'' ഏതിന്‍റെ. അനിയേട്ടന്‍ ഉദ്ദേശിച്ചത് എന്താന്ന് പറയൂ ''.


'' ഫര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങുന്ന കാര്യം തന്നെ ''.


'' അതോ. ഇന്നലെ അച്ഛന്‍ വന്നപ്പോള്‍ പുതിയൊരു പ്ലാനിട്ടു എന്ന് ഞാന്‍ പറഞ്ഞില്ലേ. അതാണ്. മുഴുവന്‍ കേള്‍ക്കുന്നതിന്ന് മുമ്പ് എണീറ്റ് പോയതോണ്ടാ പറയാന്‍ പറ്റാഞ്ഞത് ''.


''അത് മനസ്സിലായി. എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്നാണ് എനിക്ക് അറിയാത്തത് ''.


'' കാര്യൂണ്ട്. വീട്ടിലെ കാര്യങ്ങളുടെ പോക്ക് അത്ര ശരിയായ വഴിക്കല്ല എന്ന് അച്ഛന് ഒരു തോന്നല്‍. അതോണ്ട് മുന്‍കൂട്ടി ഓരോന്ന് ചെയ്യാണ് ''.


'' മനസ്സിലാവുന്ന മട്ടില്‍ പറയൂ ''.


'' എന്നാല്‍ കേട്ടോളൂ. അല്‍പ്പം ക്ഷമയോടെ ഇരിക്കണംട്ടോ '' എന്ന മുഖവുരയോടെ രാധിക ആരംഭിച്ചു. വലിയേട്ടന്‍ എന്തെങ്കിലും ഏടാകൂടത്തില്‍ ചെന്ന് ചാടുംന്ന് അച്ഛന് ഒരു പേടി. കൂടെയുള്ള ചങ്ങാതിമാരുടെ കൂട്ടം കേട്ടിട്ട് ഇപ്പോ ഒരു സിനിമ പിടിക്കണം എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണത്രേ. അത് അച്ഛനോട് നേരിട്ട് പറയാനൊട്ട് ധൈര്യവും ഇല്ല. മൂപ്പര്‍ ആ മോഹം ഏടത്തിയമ്മയുടെ അടുത്ത് പറഞ്ഞ് അവരില്‍ നിന്ന് അമ്മ അറിഞ്ഞ് അച്ഛന്‍റെ ചെവിയിലെത്തിയതാണ്. ഒന്നാന്തരം ഒരു കഥ ഏട്ടന്‍റെ മനസ്സിലുണ്ടത്രേ. അത് വെച്ച് ഒരു പടം എടുത്താല്‍ സൂപ്പര്‍ ആവും ഇഷ്ടം പോലെ കാശ് വാരിക്കൂട്ടാം എന്നൊക്കെയാണ് ഏട്ടന്‍റെ പറച്ചില്.


അനിരുദ്ധന്ന് ചിരി വന്നു. അളിയന് ഓരോരിക്കല്‍ ഓരോ തോന്നലാണ്. നല്ലൊരു മ്യൂസിക്ക് ട്രൂപ്പ് ഉണ്ടാക്കണം എന്നായിരുന്നു ഇതിനു മുമ്പ് ഉണ്ടായിരുന്ന മോഹം. നാട്ടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് നടത്തി കുറെ പണം കളഞ്ഞ ചരിത്രവുമുണ്ട്.


'' എന്നിട്ട് അച്ഛന്‍ സമ്മതിച്ചോ ? ''.


'' നല്ല കഥയായി. സിനിമയല്ല എന്ത് തേങ്ങാക്കുല വേണെങ്കിലും ആയിക്കോട്ടെ, പക്ഷെ മുടക്കിയ പണം തിരിച്ചു കിട്ടും എന്ന് ഉറപ്പുള്ള ഏര്‍പ്പാടിനല്ലാതെ ഒന്നിനും പണം മുടക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അച്ഛന്‍ ആരാ ആള് ? കൈവിട്ട കളിക്കൊന്നും മൂപ്പരെ കിട്ടില്ല ''.


'' അതു ശരി. പക്ഷെ അതും ഇതും തമ്മില്‍ എന്താ ബന്ധം ''.


'' ബന്ധൂണ്ട്. അച്ഛന്‍ പാര്‍ട്ടീഷന്‍ നടത്താന്‍ പോവ്വാണ്. ജ്വല്ലറിയും, തുണിഷോപ്പും ഇപ്പഴേ എന്‍റെ പേരിലാണ്. ഈ വീടും തറവാടും നാട്ടിലെ ലൈന്‍ ബില്‍ഡിങ്ങും എനിക്ക്. ബാങ്കിന് വാടകയ്ക്ക് കൊടുത്ത കെട്ടിടം കൂടി എനിക്ക് തരും ''.


അനിരുദ്ധന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ഭാര്യ പറയുന്നതും കേട്ടിരുന്നു.


'' ബസ്സുകള്‍ക്ക് എന്‍റെ പേരാണെങ്കിലും അവയുടെ ആര്‍. സി. അച്ഛന്‍റെ പേരിലാണ്. വല്ല തട്ടോ മുട്ടോ ഉണ്ടായി കേസ്സായാല്‍ എനിക്ക് ബുദ്ധിമുട്ട് ആവരുത് എന്ന് വെച്ചിട്ട് അന്ന് അങ്ങിനെ ചെയ്തതാണ്. അതൊക്കെ എന്താ ചെയ്യണ്ട് എന്ന് നിശ്ചയിച്ചിട്ടില്ല ''. രാധിക തുടര്‍ന്നു.


'' സാമില്ലും, പേട്ട നില്‍ക്കുന്ന സ്ഥലവും രണ്ട് റബ്ബര്‍ എസ്റ്റേറ്റുകളും വലിയേട്ടന്. പുതുതായി ഒരു വീടും ഉണ്ടാക്കി കൊടുക്കും. പക്ഷെ വസ്തുക്കള്‍ മക്കളുടെ പേരിലാണ് എഴുതി വെക്കുക. അവര് മേജറാവാതെ ഏട്ടന് ഒരു സാധനൂം വില്‍ക്കാന്‍ പറ്റില്ല ''.


'' അയാള് കളഞ്ഞു കുളിക്കാതിരിക്കാനുള്ള പണി അല്ലേ ''.


'' പിന്നല്ലാതെ. ചെറിയേട്ടന് അബ്കാരി ബിസിനസ്സും ഫിനാന്‍സ് കമ്പിനിയും ടൌണില്‍ ഒരു വീടും. കൃഷി മതി, എസ്റ്റേറ്റ് വേണ്ടാ എന്ന് മൂപ്പര് പറഞ്ഞിരിക്കുന്നു. ഓവര്‍ ബ്രിഡ്ജ്ജ് വരുമ്പോള്‍ അപ്പ്രോച്ച് റോഡ് ആ സ്ഥലത്തിന്‍റെ അടുത്ത് കൂടിയാണ് വരിക. പിന്നെ ആ ഭൂമിക്ക് പറഞ്ഞ വില കിട്ടും. ആ കണക്കുകൂട്ടലിലാ ഏട്ടന്‍ ''.


'' ഞാന്‍ ചോദിച്ചതിനല്ലല്ലോ മറുപടി പറഞ്ഞത് ''.


'' പറയാന്നേ, പുതുതായി വാങ്ങുന്ന കെട്ടിടം അനിയേട്ടന്‍റെ പേരിലാണ്. പക്ഷെ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങുന്നത് നമ്മള് രണ്ടാളുടേയും കൂടി പേരിലാവും. ടാക്സ് ലാഭം
കിട്ടാനാണത്രേ ''.


'' എന്തിനാ എന്‍റെ പേരില് തുടങ്ങുന്നത് എന്നാ ചോദിച്ചത്. ഞാന്‍ വല്ലതും ആവശ്യപ്പെട്ടിട്ടുണ്ടോ ''.


'' ഇല്ല. അതന്നെ കാരണം ''.


'' എന്നുവെച്ചാല്‍ ''.


'' അച്ഛന്‍ എന്താ പറഞ്ഞത് എന്ന് അറിയ്യോ. ഉള്ള ദിക്കിലെ പെണ്‍കുട്ടിയെ കെട്ടുന്നവന്‍ കഴുത്തില് താലി കെട്ടിയ നിമിഷം മുതല്‍ കിട്ടാവുന്നതൊക്കെ ചുരണ്ടി സ്വന്തം വീട്ടിലേക്ക് കടത്താന്‍ നോക്കും. എന്‍റെ മരുമകന്‍ തീരെ പാവം ആണ്. ഇന്നേവരെ ഒറ്റ പൈസ എന്‍റടുത്ത് ചോദിച്ചിട്ടില്ല. മനസ്സറിഞ്ഞ് അവന് എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നീട് മനസ്സാക്ഷിക്കുത്ത് ഉണ്ടാവും എന്നാണ് ''.


അനിരുദ്ധന്‍ മനസ്സില്‍ ചില കൂട്ടിക്കിഴിക്കലുകള്‍ നടത്തി. വിലയ്ക്ക് വാങ്ങിയ ഒരു അടിമയായിട്ടല്ല തന്നെ കാണുന്നത് എന്നതില്‍ അയാള്‍ ആശ്വസിച്ചു. എന്നാലും വേണ്ടപ്പെട്ടവരെ തികച്ചും അന്യരായിട്ടാണ് രാധികയും വീട്ടുകാരും കണക്കാക്കുന്നത് എന്ന ദുഃഖം അവശേഷിക്കുന്നു.


'' എന്താ അനിയേട്ടന്‍ ആലോചിക്കുന്നത് '' രാധികയുടെ സ്വരം അയാളെ ചിന്തകളില്‍ നിന്ന് അകറ്റി '' വീതം വെച്ചത് പോരാന്ന് തോന്നുന്നുണ്ടോ ? ഇനി എന്തെങ്കിലും വേണോ ''.


'' വേണം '' അയാള്‍ അറിയാതെ പറഞ്ഞു.


'' എന്താ വേണ്ടത്ച്ചാല്‍ പറയൂ. കിട്ടുമ്പോഴേ കിട്ടുള്ളു ''.


'' ഈ സ്വത്തൊന്നും ഞാന്‍ മോഹിച്ചിട്ടേയില്ല. ഇതൊന്നും കിട്ടിയില്ലെങ്കിലും രാധികയെ എനിക്ക് ജീവനാണ്. പക്ഷെ എനിക്ക് ഒരു മോഹം ഉണ്ട്, ഒരു അപേക്ഷയാണെന്ന് കരുതിക്കോളൂ '' അയാള്‍ പറഞ്ഞു ''എനിക്ക് വയസ്സായ അമ്മയുണ്ട്, കൂടപ്പിറപ്പുകളും, വേണ്ടപ്പെട്ടവരുമുണ്ട്. രാധിക അവരെ അന്യരായി കാണരുത്. എനിക്ക് അതു മാത്രം മതി ''.


ആ വാക്കുകള്‍ രാധികയുടെ മനസ്സിനെ സ്പര്‍ശിച്ചു. പാവം അനിയേട്ടന്‍. ആരേയും അറിയിക്കാതെ ഇങ്ങിനെയൊരു ദുഃഖം ഇത്ര കാലം ആ മനസ്സില്‍ കൊണ്ടു നടക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കളെ ഒരിക്കലും അവഗണിച്ചിട്ടില്ല. എന്തുകൊണ്ടോ അവരോട് അടുക്കാന്‍ കഴിഞ്ഞില്ല. വളര്‍ന്ന ചുറ്റുപാടില്‍ നിന്ന് ഏറെ വ്യത്യസ്തമായ കുടുംബാന്തരീക്ഷമായതിനാലാവാം അങ്ങിനെ സംഭവിച്ചത്.


'' എനിക്ക് ഈ മനസ്സ് കാണാന്‍ കഴിഞ്ഞില്ല. ഇതേവരെ എന്നോടൊട്ടു പറഞ്ഞതുമില്ല '' രാധികയുടെ ശബ്ദം ഇടറി '' അനിയേട്ടന്‍റെ സന്തോഷമാണ് എനിക്ക് വലുത്. എന്‍റെ ഭാഗത്തു നിന്ന് അങ്ങിനെ ഒരു വീഴ്ച ഇനി ഉണ്ടാവില്ല '' അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.
+++++++++++++++++++

കൂട്ടുകാരനോടൊപ്പം വടക്കന്തറക്കാവില്‍ തൊഴുത് പുറത്തേക്ക് വരുമ്പോഴാണ് ഗോപാലകൃഷ്ണന്‍ നായര്‍ രവീന്ദ്രനെ കാണുന്നത്.


'' എടോ, തന്നെ കണ്ടിട്ട് കുറെ ആയല്ലോ. എന്തൊക്കെയുണ്ട് വിശേഷം '' അയാള്‍ ചോദിച്ചു.


'' ഇങ്ങിനെ പോവുന്നു '' രവീന്ദ്രന്‍ ചിരിച്ചു.


'' മുമ്പത്തെ കമ്പിനീല്‍ തന്ന്യാണോ ഇപ്പഴും ''.


'' അതിന്ന് വിട്ടു. വേറെ നോക്കിക്കൊണ്ട് ഇരിക്ക്യാണ് ''.


'' എന്നും അലച്ചിലുള്ള പണിയാണ് നിങ്ങളുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ അത് പറ്റാണ്ടാവും. എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് ചെയ്യാന്‍ പറ്റുന്ന ഒരു പണി നോക്ക് ''.


രവീന്ദ്രന് ഒരു പിടിവള്ളി കിട്ടിയതുപോലെയായി. ജോലി പോയ കാര്യം പറയാതെ കഴിഞ്ഞു. '' ആലോചിക്കായ്കയല്ല. ഇപ്പോഴാണ് അങ്ങിനെ ഒന്ന് ഒത്തു വന്നത് '' അയാള്‍ പറഞ്ഞു.


'' അത് നന്നായി. എന്താ ഏര്‍പ്പാട് ''.


'' ഒരു മെഡിക്കല്‍ ഡിസ്ട്രിബ്യൂഷനില്‍ മാനേജരായിട്ടാണ് ''.


'' കഴിഞ്ഞു കൂടാനുള്ള വക അവിടെ നിന്ന് കിട്ട്വോ ''.


'' ആ കാര്യം ഒന്നും സംസാരിച്ചിട്ടില്ല ''.


'' അതല്ലേടോ ആദ്യം ചോദിച്ചറിയേണ്ടത് ''.


'' എന്നെപ്പോലത്തെ ഒരു മെഡിക്കല്‍ കമ്പിനി മാനേജരുടെയാണ് സ്ഥാപനം. അയാള്‍ക്കുവേണ്ടി അമ്മായിയച്ഛന്‍ തുടങ്ങുന്നതാണെന്നാ തോന്നുന്നത്. സത്യം പറഞ്ഞാല്‍ അയാളെ കണ്ടിട്ട് വരുന്ന വഴിയാണ് ''.


'' അത് കൊള്ളാലോ. ആരാ ആള്‍ക്കാര് ''.


'' പുള്ളിടെ പേര് അനിരുദ്ധന്‍. ചിലപ്പോള്‍ അയാളുടെ അമ്മായിയച്ഛനെക്കുറിച്ച് കേട്ടിട്ടുണ്ടാവും. ഒരുപാട് ബിസിനസ്സ് സ്ഥാപനങ്ങള്‍ ഉള്ള ആളാണ്. പേര് ശിവശങ്കര മേനോന്‍ ''.


'' അത് ശരി, ഇത്ര കാലം സമ്പാദിച്ചു കൂട്ടിയതൊന്നും പോരാഞ്ഞിട്ടാണോ ആ ചങ്ങാതി പുതിയ പരിപാടിക്ക് ഇറങ്ങുന്നത് ''.


'' സാറിന് ആളെ പരിചയം ഉണ്ടോ ''.


'' ഉണ്ടോന്നോ, ധാരാളം ഉണ്ട് . അതും ഇന്നും ഇന്നലേയും തുടങ്ങിയ അടുപ്പം ഒന്ന്വോല്ല. പത്ത് നാല്‍പ്പത് കൊല്ലായിട്ട് അറിയുന്ന ആളാണ് ''.


'' സാറ് ദിവസൂം തൊഴാന്‍ വരാറുണ്ടോ '' രവി വിഷയം മാറ്റി.


'' അങ്ങിനെയൊന്നൂല്യാ. കുറച്ചായിട്ട് ഭാര്യ കിടപ്പിലാണ്. അതിനു ശേഷം ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വന്ന് തൊഴുത് പ്രസാദം വാങ്ങിപ്പോവും ''.


'' എന്നാല്‍ ഞാന്‍ ചെന്ന് തൊഴുതോട്ടെ '' രവീന്ദ്രന്‍ അകത്തേക്ക് പോയി.


'' നമുക്ക് ഓട്ടോവില്‍ പോണോ, അതോ നടക്കണോ '' ഗോപാലകൃഷ്ണന്‍ കൂട്ടുകാരനോട് ചോദിച്ചു. ബൈക്ക് റിപ്പയര്‍ ചെയ്യാന്‍ കൊടുത്തിട്ട് കിട്ടിയിട്ടില്ല.


'' എന്നെക്കൊണ്ട് വയ്യ ഓട്ടോവില്‍ കയറാന്‍ ''.


'' തനിക്ക് പഴയ പേടി വിടാത്തതോണ്ടാണ്. എന്നാല്‍ നടക്കാം. ഒരു കഥ പറയും ചെയ്യാം ''.


'' കഥയോ, എന്ത് കഥ ''.


'' നമ്മള് ഇപ്പോള്‍ കണ്ട പയ്യനില്ലേ, രവീന്ദ്രന്‍, അയാളുടെ അച്ഛന്‍ ഫോറസ്റ്റ് ഗാര്‍ഡായിരുന്നു. എന്‍റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. അങ്ങിനെയുള്ള അടുപ്പം ആണ് ''.


'' എന്താ അയാളുടെ കഥ ''.


'' ആ വിദ്വാന്‍റെ കാര്യം അല്ല പറയാനുള്ളത്. അയാള് പറഞ്ഞ ബിസിനസ്സ് മാഗ്നറ്റിന്‍റെ കഥയാണ് ''.


'' എന്താദ് ''.


'' പണ്ടേയ്ക്ക് പണ്ടേ സ്വത്തുള്ള കുടുംബത്തിലെ അംഗമാണ് അയാള്‍. ആനയൊക്കെ ഉണ്ടായിരുന്ന തറവാടായിരുന്നു. നാട്ടില് ഒരു സോമില്ല് അവര്‍ക്കുണ്ട്. കൂപ്പ് ലേലത്തിനും വരാറുണ്ട്. അങ്ങിനെ പരിചയപ്പെട്ടതാണ്. പിന്നീടെപ്പോഴോ അബ്കാരി ഫീല്‍ഡിലേക്ക് കടന്നു. അതോടെ ഒരു കുതിച്ചു കയറ്റം ആണ് ഉണ്ടായത്. സമ്പാദിച്ച് കൂട്ടിയതിന് കണക്കില്ല. ഇന്ന് അയാള്‍ക്ക് എത്ര സ്വത്തുണ്ട് എന്ന് അയാള്‍ക്കന്നെ അറിയില്ല ''.


'' എന്നിട്ടെന്താ മകളെ ഡോക്ടര്‍ക്കോ, എഞ്ചിനീയര്‍ക്കോ, വലിയ ഉദ്യോഗസ്ഥന്മാര്‍ക്കോ കല്യാണം കഴിച്ചു കൊടുക്കാഞ്ഞത് ''.


'' അതല്ലേ രസം. സ്വത്തുണ്ട് എന്നേയുള്ളു. പെണ്‍കുട്ടി കാണാന്‍ തീരെ പോരാ. അടുപ്പത്തു വെച്ച് കരി പിടിച്ച അലുമിനിയം പാത്രത്തിന്‍റെ നിറം. മുഖലക്ഷണം ഒട്ടും ഇല്ല. കല്യാണ ബ്രോക്കര്‍ രാമനെഴുത്തശ്ശന്‍റെ കയ്യില്‍ പെണ്ണിന്‍റെ തലക്കുറി കൊടുത്ത് പറ്റിയ കേസ്സ് കണ്ടെത്താന്‍ ഏല്‍പ്പിച്ചിരുന്നു. ചെക്കനും കല്യാണം നോക്കുന്ന സമയം. പലതും നോക്കിയ കൂട്ടതില്‍ ഈ രണ്ട് ജാതകൂം അയാള്‍ നോക്കിച്ചു. നല്ല ചേര്‍ച്ച കണ്ടപ്പോള്‍ ചെക്കനെ പെണ്ണ് കാണാന്‍ കൂട്ടീട്ട് പോയി. എന്തോ ഭാഗ്യത്തിന്പെണ്ണിന്‍റെ അച്ഛന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അയാള്‍ പെണ്ണിനെ കാണിക്കാതെ മടക്കി അയച്ചേനെ ''.


'' അതെന്താ അങ്ങിനെ ''.


'' എടോ, ശിവശങ്കരന്‍ നായരുടെ യോഗ്യതയ്ക്ക് കോല്‍ക്കാരന്‍ ഗോവിന്ദന്‍ നായരുടെ മകന്‍ എങ്ങിന്യാ യോജിക്ക്യാ ''.


'' പിന്നെന്താ അയാളെ എടുത്തത് ''.


'' അതാ യോഗം എന്ന് പറയുന്നത്. ചെക്കന്‍ കാണാന്‍ പരമ യോഗ്യന്‍. അതി സുന്ദരന്‍ എന്നന്നെ പറയണം. ബ്രോക്കറല്ലേ ആള്, കുറച്ചെന്തെങ്കിലും കൂട്ടി പറഞ്ഞിട്ടുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ പെണ്ണിന് ചെക്കനെ ക്ഷ പിടിച്ചു. എനിക്ക് ഇതന്നെ മതീന്ന് ഒറ്റ വാശി. അയാള്‍ക്കാണെങ്കില്‍ മകള്‍ പറഞ്ഞതിനപ്പുറം ഒന്നൂല്യാ. അങ്ങിനെ നടന്ന കല്യാണം ആണ്. കഴിഞ്ഞിട്ട് ഇപ്പൊ രണ്ടോ, മൂന്നോ കൊല്ലം ആവുംന്ന് തോന്നുന്നു. ഞാനും കല്യാണത്തിന് പോയിരുന്നു ''.


''ഓരോരുത്തരുടെ തലയില്‍ ഭഗവാന്‍ ഓരോ വിധത്തില്‍ വരച്ചിട്ടുണ്ടാവും. അല്ലാണ്ടെന്താ ''.


'' പക്ഷെ ഒരു കാര്യൂണ്ട്. നല്ല സ്വഭാവ ഗുണം ഉള്ള പയ്യനാണ്. ഒരു വിധത്തിലുള്ള ചീത്തത്തൂം ഇല്ല. പിന്നെ അവന്‍റെ കുടുംബത്തിന്‍റെ സര്‍വ്വ സംരക്ഷണൂം അയാള് അറിഞ്ഞ് ചെയ്യുന്നുണ്ട് ''.


'' ആരോ നന്നാവട്ടെ ''.


ഗെയിറ്റ് തുറന്ന് അവര്‍ മുറ്റത്തേക്ക് കയറി.

Saturday, May 5, 2012

നോവല്‍ - അദ്ധ്യായം - 42.

ഞായറാഴ്ചകളില്‍ അനിരുദ്ധന്‍ വൈകിയാണ് എഴുന്നേല്‍ക്കാറ്. ഉണര്‍ന്നാലും കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് കുറെ നേരം കിടക്കും. കുട്ടിക്കും അത് സന്തോഷമുള്ള കാര്യമാണ്. എട്ട് മണി കഴിഞ്ഞാണ് അയാള്‍ എഴുന്നേറ്റത്. കുഞ്ഞിനെ നോക്കിക്കൊണ്ട് കുറെനേരം കട്ടിലില്‍ തന്നെയിരുന്നു. വെളുത്ത് സുന്ദരിയാണ് മകള്‍. ആരു കണ്ടാലും അവളെ ഒന്ന് നോക്കും. അച്ഛനെ കണ്ടാല്‍ മകളെ കാണണ്ടാ , അത്രയ്ക്ക് ഛായ ഉണ്ട് രണ്ടാള്‍ക്കും എന്ന് എല്ലാവരും പറയും. അത് കേള്‍ക്കുമ്പോള്‍ രാധികയ്ക്ക് ഉണ്ടാവുന്ന സന്തോഷം പറയാനാവില്ല.


'' എന്‍റെ അനിയേട്ടാ. നേരം എത്രയായി എന്നറിയ്യോ. എണീക്കൂന്നേ '' രാധിക അടുക്കളയില്‍ നിന്ന് വിളിച്ചു.


'' ഞാന്‍ എപ്പോഴോ എണീറ്റൂ '' എന്ന് പറഞ്ഞുവെങ്കിലും അയള്‍ ഇരിപ്പ് തുടര്‍ന്നു. '' ഇതെന്താ എണീറ്റതും മകളെ നോക്കിക്കൊണ്ട് ഇരിക്കുന്ന് '' രാധിക അനിരുദ്ധന്‍റെ തോളില്‍ കൈ വെച്ചു '' ഇന്നലെ, വന്നിട്ട് പോണതു വരെ മുത്തശ്ശനും കണ്ണിന്‍റെ ഇമ കൂട്ടാതെ അവളെതന്നെ നോക്കി ഇരിക്ക്യായിരുന്നു. നൂറ് കൂട്ടം തിരക്കുകള്‍ ഉണ്ടെങ്കിലും മുത്തശ്ശന്‍ ഇടയ്ക്കിടെ ഓടിയെത്തുന്നത് എന്തിനാണെന്ന് അറിയ്യോ ? പേരക്കുട്ടിയുടെ ചന്തം കാണാനാ ''.


'' ഈശ്വരന്‍ സഹായിച്ച് ഇവള്‍ക്ക് നമ്മുടെ കുടുംബത്തിലെ ആരുടേയും കോലം കിട്ടിയില്ല '' എന്ന് അദ്ദേഹം പറയുന്നത് അയാളും കേട്ടിട്ടുണ്ട്.


'' അച്ഛന്‍ എപ്പൊഴാ വന്നത് '' അനിരുദ്ധന്‍ ചോദിച്ചു. അന്വേഷിച്ചില്ലെന്നു വേണ്ടാ.


'' ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതും വന്നിരിക്കുന്നു. ആറു മണിക്കാണ് പോയത് ''. രാധിക അനിരുദ്ധന്‍റെ അരികിലിരുന്നു '' ഇന്നലെ വന്നപ്പോള്‍ അച്ഛന്‍ ഒരു കാര്യം പറഞ്ഞു ''.


'' ങും '' അയാള്‍ ഭാര്യയെ നോക്കി.


'' മിനിഞ്ഞാന്ന് അച്ഛന്‍ വക്കീലിനെ കണ്ടിട്ട് എറണാകുളത്തിന്ന് പോരുമ്പോള്‍ തൃശ്ശൂരിനടുത്തു വെച്ച് ഏതോ ഒരു ചെക്കന്‍റെ പിന്നാലെ ബൈക്കില്‍ മഴയും കൊണ്ട് അനിയേട്ടന്‍ പോണത് കണ്ട്വോത്രേ. എന്തിനാ ഈ പണിക്ക് നില്‍ക്കുന്ന് എന്ന് ചോദിച്ചു ''.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനി മാനേജര്‍ എന്നത് വലിയ പദവിയൊന്നുമല്ല. കാറ്റും വെയിലും മഴയും വക വെക്കാതെ അലഞ്ഞു നടക്കേണ്ടതുണ്ട്. കീഴിലുള്ള റെപ്രസന്‍റേറ്റീവുമാരെ പിണക്കാതേയും , മേലുദ്യോഗസ്ഥന്മാരെ പ്രീണിപ്പിച്ചും ഞാണിന്മേല്‍ കളിക്കാരനെപ്പോലെ കഴിയണം. എന്നാലും ജോലിസ്ഥിരത എന്നൊന്നില്ല. കച്ചവടത്തില്‍ നേരിയ കുറവ് വന്നാല്‍ മതി, ഉദ്യോഗം തെറിക്കും.


'' ബുദ്ധിമുട്ടാതെ ജീവിക്കാന്‍ കഴിയ്യോ ''.


'' ഈ ജോലി വേണ്ടാന്ന് വെക്കാന്‍ എത്ര പ്രാവശ്യമായി അച്ഛന്‍ പറയുന്നൂ. ജ്വല്ലറിയും, ടെക്സ്റ്റൈല്‍ ഷോപ്പും ,എസ്റ്റേറ്റും , കൃഷിയും ഒക്കെക്കൂടി അച്ഛന് നോക്കാന്‍ വയ്യാണ്ടായിട്ടുണ്ട്. ഇതിനൊക്കെ പുറമെ എന്നും തലവേദന ഉണ്ടാക്കാനായിട്ട് ഒരു ബസ്സ് കമ്പിനീം. ഏതെങ്കിലും ഒന്ന് അനിയേട്ടന് നോക്കി നടത്തിക്കൂടേ ''.


അല്ലെങ്കിലേ ഭാര്യ വീട്ടുകാര്‍ക്ക് തീരെ മതിപ്പില്ല. അവരുടെ ശമ്പളക്കാരന്‍ ആയാലത്തെ അവസ്ഥ എന്തായിരിക്കും ?


'' എന്താ ഒന്നും പറയാത്തത് '' രാധിക തിരക്കി.


'' അതിനെന്താ. എപ്പൊ വേണമെങ്കിലും ആവാലോ '' അയാള്‍ പറഞ്ഞു. വെറുതെ എന്തിനാണ് ഭാര്യയെ വിഷമിപ്പിക്കുന്നത്.


'' ഇതന്നെ എല്ലായ്പ്പോഴും പറയാറ്. ഇന്നലെ ഞങ്ങളൊരു പുതിയ പ്ലാന്‍ ഇട്ടിട്ടുണ്ട് ''. എന്തെന്ന് ചോദിക്കാന്‍ നിന്നില്ല. കുഞ്ഞിന്‍റെ കവിളില്‍ ഒരു ഉമ്മ കൊടുത്ത് അനിരുദ്ധന്‍ എഴുന്നേറ്റു. ദിനചര്യകള്‍ കഴിഞ്ഞ് പത്രവും ചായയുമായി സെറ്റിയില്‍ ഇരുന്നു. എപ്പോഴും സപ്ലിമെന്‍റ് ഷീറ്റാണ് ആദ്യം നോക്കാറ്. ഒരു ഓടിച്ച് നോക്കല്‍. വാര്‍ത്തകള്‍ വിസ്തരിച്ച് വായിക്കണം.


ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ഭിക്ഷക്കാര്‍ വല്ലവരും ആയിരിക്കും. കയ്യിലൊരു ഭാണ്ഡവുമായി നേരം വെളുക്കുമ്പോഴേക്കും അവരെത്തും. ഈയിടെയായി ഭിക്ഷ യാചിക്കാന്‍ ഗ്രാമങ്ങളില്‍ നിന്നു എത്തുന്നവുടെ എണ്ണം കൂടി വരുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കണ്ണില്‍ പെട്ടതൊക്കെ എടുത്ത് സ്ഥലം വിടുന്നവരും ഉണ്ട്.


ജനലിലൂടെ വെളിയിലേക്ക് നോക്കി. രവീന്ദ്രനാഥാണ്. ഒരു പഴയ സുഹൃത്താണ് അയാള്‍. ഏതാണ്ട് ഒരേ സമയത്താണ് രണ്ടു പേരും മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലിയില്‍ കയറുന്നത്. എ. ബി. എം ആയി പ്രമോഷന്‍ ലഭിച്ച ശേഷവും ഇടയ്ക്കൊക്കെ കണ്ടുമുട്ടം. കുറച്ചു ദിവസം മുമ്പ് രവിയുടെ ജോലി നഷ്ടപ്പെട്ടതായി പറഞ്ഞു കേട്ടു. ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയില്ല. വേറെ വല്ല കമ്പിനിയിലും കയറി പറ്റിയിട്ടുണ്ടാവും .


'' വരൂ സാറേ '' അനിരുദ്ധന്‍ ഉപചാരപൂര്‍വ്വം അതിഥിയെ എതിരേറ്റു '' വീട് കണ്ടെത്താന്‍ പ്രയാസം ആയോ ''.


'' ഏയ്, ഒട്ടും ബുദ്ധിമുട്ടിയില്ല '' അയാള്‍ പറഞ്ഞു '' നമ്മുടെ മോഹനന്‍ സാറാണ് സാറിന്‍റെ വീട് പറഞ്ഞു തന്നത് ''. വളരെ പരിക്ഷീണിതനായിട്ടാണ് രവി കാണപ്പെട്ടത്.


മോഹനന്‍ സാര്‍ എ. ബി. എം ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. റീജിയണല്‍ മാനേജരും, സെയില്‍സ് മാനേജരും, കമ്പിനി വൈസ് പ്രസിഡണ്ടും ഒക്കെയായി ശോഭിച്ച ആദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.


'' ടൌണിന്‍റെ നടുവിലായതോണ്ട് വീടിന്ന് നല്ല വാടക ഉണ്ടാവും അല്ലേ '' രവി ചോദിച്ചു.


ഭാര്യാപിതാവ് മകളുടെ പേരില്‍ വാങ്ങിയ വീടാണ്. അതെങ്ങിനെയാണ് പറയുക.


'' സ്വന്തം വീടാണ് '' എന്നു മാത്രം പറഞ്ഞു.


'' ഭാഗ്യവാന്‍. പറഞ്ഞു കേട്ടതൊക്കെ ശരിയാണെന്ന് മനസ്സിലായി. ഈശ്വരന്‍ എന്നും തനിക്ക് നല്ലത് വരുത്തട്ടെ ''.


സംഭാഷണം മാര്‍ക്കറ്റിനെ കുറിച്ചായി. നിത്യേന പുതിയ കമ്പിനികള്‍ രംഗത്ത് എത്തുന്നുണ്ട്. കയറി പറ്റാന്‍ അവര്‍ പാടുപേടുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് നിലവിലുള്ളവര്‍.


'' ഈ കണക്കിന്ന് പോയാല്‍ എവിടെ ചെന്നെത്തും '' രവിയ്ക്ക് അതാണ് വിഷമം.


'' അതൊന്നും സാരൂല്യാ സാറേ '' അനിരുദ്ധന്‍ പറഞ്ഞു '' മനുഷ്യര്‍ ഉള്ള കാലത്തോളം രോഗങ്ങള്‍ ഉണ്ടാവും. അത് മാറാന്‍ മരുന്നുകള്‍ വേണം. പിന്നെന്തിനാ പേടിക്കുന്നത് ''.


'' നിങ്ങള്‍ക്ക് പേടിക്കാനില്ല. ജോലി വേണ്ടെന്ന് വെച്ചാലും കഴിഞ്ഞു കൂടാന്‍ ബുദ്ധിമുട്ട് വരില്ലല്ലോ. എല്ലാവര്‍ക്കും അതു പോലാണോ ''.


അടുക്കളയില്‍ നിന്ന് രാധിക വിളിച്ചു. ഭക്ഷണം ആയിട്ടുണ്ട്. ഇപ്പോള്‍ തന്നെ നേരം വൈകി.


'' വരൂ സാറേ. ആഹാരം കഴിക്കാം '' അനിരുദ്ധന്‍ ക്ഷണിച്ചു.


'' വേണ്ടാ, നിങ്ങള്‍ കഴിച്ചിട്ട് വരൂ '' എന്ന് രവി പറഞ്ഞുവെങ്കിലും അനിരുദ്ധന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ ഒപ്പം ചെന്നു. പുട്ടും കടലക്കറിയും , വെള്ളേപ്പവും സ്റ്റൂവും , നേന്ത്രപ്പഴം പുഴുങ്ങിയതും മേശപ്പുറത്ത് നിരന്നിട്ടുണ്ട്. രാധികയ്ക്ക് എന്തെങ്കിലും രണ്ട് വിഭവങ്ങളെങ്കിലും വേണം. അതാണ് ശീലം. ഭാഗ്യത്തിന് നല്ല കൈപ്പുണ്യമുള്ള വേലക്കാരിയാണ് ഇപ്പോഴുള്ളത്.


'' സാറിനോട് ഒരു സഹായം ചോദിക്കാനാണ് ഞാന്‍ വന്നത് '' ഭക്ഷണം കഴിക്കുന്നതിന്നിടെ രവി പറഞ്ഞു.


'' എന്താ സാറേ '' അനിരുദ്ധന്‍ ചോദിച്ചു. രവീന്ദ്രന്‍റെ വരവിന്‍റെ പിന്നില്‍ എന്തോ കാര്യമുണ്ടെന്ന് നേരത്തെതന്നെ തോന്നിയിരുന്നു.


'' എന്‍റെ ജോലി പോയി '' രവീന്ദ്രന്‍ പറഞ്ഞു.


'' എന്താ സെയില് കുറഞ്ഞ്വോ? ''.


'' ഏ, അതൊന്ന്വൊല്ല '' രവി പറഞ്ഞു '' പുതിയ ആര്‍. എം. ചാര്‍ജ്ജെടുക്കുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ആ മനുഷ്യനൊരു പ്രത്യേക സൈസ്സാണ്. കീഴുദ്യോഗസ്ഥന്മാരെ കുറിച്ച് ഇല്ലാത്ത കുറ്റവും കുറവുകളും മേലധികാരികളോട് പറഞ്ഞ് സ്വയം കേമനാവുന്ന സ്വഭാവക്കാരന്‍. എനിക്ക് പ്രോഡക്റ്റ് നോളേജ് പോരാ, ഫ്ലുവന്‍റായി ഇംഗ്ലീഷ് സംസാരിക്കാന്‍ ആവില്ല, പേഴ്സനാലിറ്റി കമ്മി എന്നൊക്കെ പറഞ്ഞു കൊടുത്ത് എന്നെ ഒഴിവാക്കിച്ചതാണ് ''.


'' എപ്പൊഴാ സംഭവം ''.


'' കുറച്ചായി '' അയാള്‍ പറഞ്ഞു തുടങ്ങി.


കമ്പിനിയില്‍ നിന്ന് പിരിഞ്ഞു പോകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു മാസത്തെ മുന്‍കൂര്‍ നോട്ടീസ് ഫെബ്രുവരിയിലാണ് കിട്ടിയത്. അന്ന് വലിയ മനപ്രയാസമൊന്നും തോന്നിയില്ല. ഈ തൊഴിലില്‍ പിരിച്ചുവിടല്‍ അസാധാരണമായ സംഭവമൊന്നും അല്ലല്ലോ. അധികം വൈകാതെ മറ്റൊരു കമ്പിനിയില്‍ കയറി കൂടാമെന്നായിരുന്നു കണക്ക് കൂട്ടല്‍. മരിച്ചു പോയ പെങ്ങളുടെ ഏക മകന്‍ കൂടെയുണ്ട്. എസ്.എസ്.എല്‍. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവനെ പഠിപ്പിക്കാന്‍ വേണ്ടി ലീവെടുത്തതാണെന്നു പറഞ്ഞ് കുറച്ചു ദിവസം കഴിച്ചു കൂട്ടി. ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ച് വീട്ടിലുള്ളവരെ വിഷമിപ്പിക്കരുതല്ലോ. മരുമകാന്‍റെ പരീക്ഷ കഴിയുമ്പോഴേക്ക് വേറെ എന്തെങ്കിലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അഞ്ചു മാസം കഴിഞ്ഞു. ഒന്നും ആയില്ല .


'' വേറെ കമ്പിനികളിലൊന്നും ശ്രമിച്ചു നോക്കിയില്ലേ ''.


'' ശ്രമിക്കാഞ്ഞിട്ടല്ല. ഏഴെട്ട് കമ്പിനികളില്‍ ഇന്‍റര്‍വ്യു കഴിഞ്ഞു. ചിലര് എടുത്തില്ല. വേറെ ചിലര്‍ സെലക്ട് ചെയ്തു. പക്ഷെ ഹോം ഡിസ്ട്രിക്ടില്‍ അല്ല. എനിക്കാണെങ്കില്‍ സുഖമില്ലാത്ത ഭാര്യയെ വിട്ട് ദൂരെ പോവാനും പറ്റില്ല. പിന്നെ പഴയ കാലം മാതിരിയാണോ ? ബി. ഫാം. കാരും എം. ബി. എ. ക്കാരും ഇഷ്ടംപോലെ ഈ തൊഴിലിന്ന് വരാന്‍ തുടങ്ങിയില്ലേ. അപ്പോള്‍ എവിടേയാ നമ്മളെ പ്പോലെ ഉള്ളവര്‍ക്ക് ചാന്‍സ് ''.


രവീന്ദ്രന്‍റെ വിഷമം അനിരുദ്ധന് മനസ്സിലായി. എന്താണ് വേണ്ടത് എന്നയാള്‍ പറയുന്നില്ല.


'' എന്താ ഞാന്‍ ചെയ്യേണ്ടത് '' അയാള്‍ ചോദിച്ചു.


'' വരുമാനം നിന്നതോടെ അല്‍പ്പസ്വല്‍പ്പം കയ്യിരിപ്പ് ഉള്ളതോണ്ട് ഇതുവരെ കഴിഞ്ഞു. ഇനി പിടിച്ചു നില്‍ക്കാന്‍ ആവില്ല. സാറ് എന്തെങ്കിലും ഒരു പണി സംഘടിപ്പിച്ച് തരണം ''.


'' ഞാനോ ? '' അത്ഭുതമാണ് തോന്നിയത്.


'' ഇപ്പോഴത്തെ ചുറ്റുപാടില്‍ സാറിന് അതൊരു ബുദ്ധിമുട്ടാവില്ല. എനിക്ക് ഒരു സഹായം ആവും ചെയ്യും. നിങ്ങളുടെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ തല്‍ക്കാലം ഒരു ജോലി തന്ന് സഹായിക്കണം ''.


എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ അനിരുദ്ധന്‍ കുഴങ്ങി. അപ്പോഴാണ് രാധിക ഇടപെട്ടത്.


'' അനിയേട്ടന്‍റെ പേരില്‍ തുടങ്ങാന്‍ പോണ ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂഷനിലേക്ക് നല്ല ഒരു മാനേജരെ നോക്കണമെന്ന് ഇന്നലെ അച്ഛന്‍ പറഞ്ഞിരുന്നു. സാറിന് അത് മതീച്ചാല്‍ കൊടുക്കാം അല്ലേ ''.


ഇന്നലെ അച്ഛന്‍ പുതിയ പ്ലാന്‍ ഉണ്ടാക്കി എന്ന് രാധിക നേരത്തെ പറഞ്ഞത് ഇതാണല്ലേ. അയാള്‍ എന്തെങ്കിലും പറയും മുമ്പ് ഭാര്യ തന്നെ ബാക്കി പറഞ്ഞു.


'' അനിയേട്ടന് പരിചയമുള്ള ഫീല്‍ഡ് ആയതോണ്ട് തുടങ്ങുന്നതാണ്. പണി മുഴുവനാവാത്ത ഒരു കെട്ടിടം വാങ്ങീട്ടുണ്ട്. അത് ശരിപ്പെടുത്തി കര്‍ക്കിടകം കഴിഞ്ഞ ഉടനെ ആരംഭിക്കണം എന്നാണ് ഉദ്ദേശം. സാറിന് ഇഷ്ടമാണെങ്കില്‍ അനിയേട്ടന്‍റെ അടുത്ത് മൊബൈല്‍ നമ്പര്‍ കൊടുത്തോളൂ. നല്ല ദിവസം നോക്കി ജോലിക്ക് ചേരാം ''.


അനിരുദ്ധന്‍ നിര്‍വ്വികാരനായി ഇരുന്നു. രവീന്ദ്രന്‍റെ കണ്ണുകള്‍ നിറഞ്ഞത് അയാള്‍ കണ്ടില്ല.