Sunday, September 23, 2012

നോവല്‍ - അദ്ധ്യായം - 51.

'' ഇന്നും നീ ചോറ് ബാക്കി വെച്ചു '' ചോറ്റുപാത്രം തുറന്നു നോക്കിയ ഇന്ദിര അനൂപിനോട് പറഞ്ഞു      '' രണ്ടുമൂന്ന് ദിവസായി ഞാന്‍ ശ്രദ്ധിക്കുന്നു. കൊണ്ടുപോയ ചോറ് പകുതി ബാക്കി വെക്കുന്നുണ്ട് ''. '' എന്തോ എനിക്ക് വായയ്ക്ക് പിടിക്കിണില്ല അമ്മേ ''.

'' കണ്ണില്‍ കണ്ട ഹോട്ടലില്‍ നിന്നൊക്കെ തിന്ന് രുചി കണ്ടു. അതാ പിടിക്കാത്തത് ''.

'' അതൊന്ന്വോല്ല. ആഹാരം കഴിക്കുമ്പൊ ഒരു മനംപുരട്ടല് തോന്നുണുണ്ട് ''.

കുറച്ചു ദിവസമായി അനൂപിന് ഭക്ഷണത്തില്‍ താല്‍പ്പര്യക്കുറവ് തോന്നാന്‍ തുടങ്ങിയിട്ട്. ജോലിക്ക് പോവുമ്പോള്‍ വീട്ടില്‍ നിന്ന് കൊടുത്തയച്ച ഉച്ച ഭക്ഷണം കഴിച്ച ശേഷം ബാക്കി വരുന്നത് തിരിച്ചു കൊണ്ടു വരും. വെറുതെ കളയുന്നത് പശുവിന് കൊടുക്കാമല്ലോ.

'' വയറ്റില് അജീര്‍ണ്ണം വല്ലതും ഉണ്ടാവും. അയമോദകം വറുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചു തരാം. ഒറ്റ പ്രാവശ്യം കഴിച്ചാല്‍ മതി. സൂക്കട് മാറും ''.

'' അമ്മ എനിക്ക് നല്ലൊരു കാപ്പി തരൂ. ഇത്തിരി തണുപ്പ് തോന്നുന്നുണ്ട് ''. ഇന്ദിര മകന്‍റെ ദേഹത്ത് തൊട്ടു നോക്കി.

'' പനിക്കിണൊന്നും ഇല്ല. തണുപ്പത്ത് അലഞ്ഞിട്ടാ. വേണച്ചാല്‍ കുറച്ചു നേരം കിടന്നോ. ഞാന്‍ കാപ്പി ഉണ്ടാക്കി കൊണ്ട് വരാം ''. 

ഇന്ദിര കാപ്പിയുമായി വരുമ്പോള്‍ അനൂപ് അച്ഛന്‍റെ കട്ടിലില്‍ മൂടിപ്പുതച്ചു കിടപ്പാണ്. മകന്‍റെ അരികിലായി രാമകൃഷ്ണന്‍ ഇരിപ്പുണ്ട്. കട്ടിലിന്‍റെ ഒരു ഓരത്ത് ഇന്ദിര ഇരുന്നു.

'' നാളെ കുറച്ച് ഉപ്പും പുളിയും കൂടി വെളിച്ചപ്പാട് വേലൂന്‍റെ അടുത്ത് കൊണ്ടുപോയി കൊതിക്ക്  ഊതിച്ചിട്ട് വരൂ. ആരടേങ്കിലും കണ്ണ് പറ്റിയിട്ടുണ്ടെങ്കില്‍ വായയ്ക്ക് പിടിക്കാതെ വരും. എനിക്ക് അതാ തോന്നുണ് '' രാമകൃഷ്ണന്‍ ഭാര്യയോട് പറഞ്ഞു. അനൂപ് കാപ്പി ഊതി കുടിക്കാന്‍ തുടങ്ങി.

'' ഞങ്ങള് നിന്നോട് ഒരു കാര്യം പറയണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസായി. ആ പെണ്ണിനെ അറിയിക്കണ്ട എന്നു കരുതി മിണ്ടാതിരുന്നതാ '' മകന്‍റെ മുടിയിലൂടെ വിരലോടിച്ച് അമ്മ  പറഞ്ഞു തുടങ്ങി. 

'' അവളില്ലേ ഇവിടെ '' രാമകൃഷ്ണന്‍ ചോദിച്ചു.

'' ഇല്ല. കുളത്തിലിക്ക് മേല് കഴുകാന്‍ പോയി. അമ്പലത്തില്‍ തൊഴുതിട്ടേ ഇനി മടങ്ങി വരവ് ഉണ്ടാവൂ. ആ തക്കം നോക്കി ഇവനോട് പറയാലോന്ന് വെച്ചിട്ടാ ''.

'' എന്താ അമ്മേ കാര്യം ''.

'' നിനക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് '' ഇന്ദിര വെട്ടിത്തുറന്ന് പറഞ്ഞു.
 
രമ നേരത്തെ ഈ വിവരം പറഞ്ഞതാണ്. അത് സൂചിപ്പിച്ചാല്‍ അവള്‍ക്ക് ഉറപ്പായും ചീത്ത കേള്‍ക്കും. അറിയാത്ത മട്ടിലിരുന്നാല്‍ അമ്മയെ വഞ്ചിക്കുകയാവും. അതിലും ഭേദം സംഭാഷണം വഴി തിരിച്ചു വിടുകയാണ്.

'' അമ്മേ, ആദ്യം രമയുടെ കാര്യം അല്ലേ നമുക്ക് നോക്കണ്ടത്. ഒരു പെണ്‍കുട്ടി ഉള്ളതിനെ കല്യാണം കഴിപ്പിച്ചയയ്ക്കാതെ ആണിന് പെണ്ണു കൊണ്ടു വന്നാല്‍ ആള്‍ക്കാര് എന്താ പറയ്യാ. പോരാത്തതിന് എനിക്ക് അത്ര വയസ്സൊന്നും ആയിട്ടില്ലല്ലോ ''.

'' വയസ്സിന്‍റെ കാര്യം നി വിട്ടളാ. ചോദിക്കുന്നോരടെ അടുത്ത് അരുമക്കല്യാണം ആയി നടത്തീന്ന് ഞാനങ്ങിട്ട് പറയും. രമടെ കാര്യാണെങ്കില്‍ അവള്‍ക്കും നല്ലൊരു ആലോചന ഒത്തു വന്നിട്ടുണ്ട് ''.

'' ആരാ ആള്. എവിടുന്നാ '' അനൂപിന്‍ ആകാംക്ഷയായി.

 '' നിനക്ക് നോക്കിയ കുട്ടിടെ വകേലൊരു വലിയച്ഛന്‍റെ മകനാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകന്‍. ബി.എസ്.സി പാസാണ് എന്നാ പറഞ്ഞത്. താസില്‍ദാരുടെ ആപ്പീസില് ജോലീണ്ട്. വീട്ടില് കുറച്ച് കൃഷിയും റബ്ബറും തെങ്ങും ഒക്കെ ഉണ്ടത്രേ  ''.

'' അപ്പൊ തെറ്റില്ലല്ലോ. അവര്‍ക്ക് നമ്മളെ ഇഷ്ടപ്പെട്വോ ''.

'' അവരുക്ക് വിരോധൂല്യാ. പെണ്ണിന്‍റെ ഫോട്ടൊ കണ്ട് ഇഷ്ടപ്പെട്ടു. ജാതകം ചേരും ചെയ്തു. പക്ഷെ ചെറിയൊരു കുഴപ്പൂണ്ട് ''.

'' അതെന്താ ''.

'' ചെക്കന്‍ കാണാനൊക്കെ നല്ല ആളാണ്. പക്ഷെ കുട്ടീല് പനി വന്നിട്ട് ഒരു കാലിന് ഇത്തിരി ശേഷി കമ്മിയായി. നടക്കുമ്പോ ഒരു ചതുക്കലുണ്ട് ''.

അനൂപ് ഒന്നും പറഞ്ഞില്ല. അനിയത്തിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള തന്‍റെ സങ്കല്‍പ്പത്തില്‍ നിന്ന് ഒരുപാട് അകലെയാണ് പറഞ്ഞുകേട്ട ഈ രൂപം. വില കൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും ഇല്ലെങ്കിലും തന്‍റെ പെങ്ങള്‍ കാണാന്‍ കൊള്ളാം. ആരും കുറ്റം പറയില്ല. എന്നിട്ട് അവള്‍ക്ക് ? പാവം എന്‍റെ രമ. അനൂപിന് വല്ലാത്ത സങ്കടം തോന്നി. മകന്‍റെ മുഖഭാവത്തില്‍ നിന്ന് ഇന്ദിര ചിലതൊക്കെ മനസ്സിലാക്കി.

'' ചന്തൂം സൌന്ദര്യൂം മാത്രം നോക്കിയാല്‍ മതിയോ എന്‍റെ മകനേ '' അവര്‍ പറഞ്ഞു '' കെട്ടിച്ചു വിട്ട ദിക്കില് പെങ്ങള് കഷ്ടപ്പെടുന്നു എന്ന് കേള്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ കെട്ടിയ ചെക്കന് ഇത്തിരി ഭംഗി കുറഞ്ഞാലും അവള് നന്നായി കഴിയുന്നൂ എന്ന് കേക്കുണത് ''.

'' അതു മാത്രോല്ല '' രാമകൃഷ്ണന്‍ ബാക്കി കൂട്ടിച്ചേര്‍ത്തു '' എല്ലാം തികഞ്ഞ ഒരു ബന്ധം നോക്കി പോവാനുള്ള സ്ഥിതി നമുക്കില്ലല്ലോ അനു ''.

ഓരോരുത്തരുടെ വിധിയാണ്. അവള്‍ക്ക് അതാണ് യോഗമെങ്കില്‍ അങ്ങിനെയല്ലേ വരൂ. അനൂപ് മനസ്സിലായ മട്ടില്‍ തലയാട്ടി.

'' ഇനി നിന്‍റെ കാര്യം കൂടി പറയാം '' ഇന്ദിര കാര്യത്തിലേക്ക് കടന്നു '' നമ്മടെ പാറു കൊണ്ടു വന്ന ആലോചനയാണ്. ഞാന്‍ അവിടെ ചെന്ന് കുട്ടിയെ കാണും ചെയ്തു. തങ്കം പോലത്തെ പെണ്ണ്. എല്ലാം കൂടി ഒത്തു വരില്ല എന്ന് പറയാറില്ലേ ? അതുപോലെ അവിടേം ഒരു കുറവുണ്ട് ''.

അവന്‍ അമ്മയുടെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കി.

'' എല്ലാം കൊണ്ടും ഒന്നാന്തരം കേസാണ്. പറഞ്ഞിട്ടെന്താ, കുട്ടിടെ അമ്മയ്ക്ക് സ്വല്‍പ്പം ചിത്തഭ്രമം ഉണ്ട്. എന്നാലോ കാണുമ്പഴോ വര്‍ത്തമാനം പറയുമ്പോഴോ അങ്ങിനെ തോന്ന്വോന്നൂല്യാ. എങ്കിലും ഉള്ള കാര്യം പറയണോലോ ''.

മനസ്സില്‍ മോഹങ്ങളൊന്നും ഇല്ലാത്തതിനാല്‍ അനൂപിന് വിഷമമോ സങ്കടമോ തോന്നിയില്ല. അവന്‍ ഒന്നും പറയാതെ കിടന്നു. മകന്‍റെ മൌനം ഇഷ്ടക്കേടുകൊണ്ടാണ് എന്ന് ഇരുവര്‍ക്കും തോന്നി.

'' അച്ഛനും അമ്മയും കൂടി മക്കളെ ചതിക്കുഴീല്‍ ചാടിച്ചൂന്ന് നിങ്ങള് രണ്ടാള്‍ക്കും തോന്നരുത്. ഒരു കാര്യേ ഞങ്ങളുടെ മനസ്സിലുള്ളു. ഞങ്ങളുടെ കാലം കഴിഞ്ഞാലും നിങ്ങള് സുഖമായി കഴിയണം. അതിന് ഇതേ വഴി കണ്ടുള്ളു '' ഇന്ദിര മുണ്ടിന്‍റെ കോന്തലകൊണ്ട് മുഖം തുടച്ചു.

'' നമ്മുടെ നിവൃത്തികേടോണ്ടാണ് ഇതിന് ഒരുങ്ങുണത്. എന്‍റെ മക്കള് പ്രാകരുത് '' രാമകൃഷ്ണന്‍  വിതുമ്പി. 

അനൂപ് പിടഞ്ഞെഴുന്നേറ്റു. അവന്‍ അച്ഛനേയും അമ്മയേയും മാറി മാറി കെട്ടിപ്പിടിച്ചു.

'' ഈ ജന്മം ഞങ്ങള് അച്ഛനേയും അമ്മയേയും കുറ്റം പറയില്ല '' അവന്‍ തേങ്ങി '' ഞങ്ങളെ വളര്‍ത്തി ഈ നിലയിലാക്കാന്‍ രണ്ടാളും എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലേ ''.

'' ഈ വാക്ക് മതി. സന്തോഷായി. കഷ്ടപ്പെട്ടതിന്‍റെ കൂലി മുഴുവന്‍ ഞങ്ങള്‍ക്ക് കിട്ടി '' അച്ഛന്‍ മകന്‍റെ തോളില്‍ കൈവെച്ചു.

'' നോക്ക്, ആ പെണ്ണ് നിന്നെപോലെയല്ല '' ഇന്ദിര പറഞ്ഞു '' ചിലപ്പൊ എടന്തീന്ന് വല്ല വര്‍ത്തമാനൂം പറയും. നീ അവളെ പറഞ്ഞ് സമ്മതിപ്പിക്കണം ''.

'' അമ്മ അതാലോചിച്ച് വിഷമിക്കണ്ടാ. ഞാന്‍ അവളെ പറഞ്ഞ് സമ്മതിപ്പിച്ചോളാം '' അനൂപ് ഏറ്റു.

'' ഇനി എന്താ വേണ്ടേന്ന് ആലോചിക്കണ്ടേ '' രാമകൃഷ്ണന്‍ അടുത്ത ചുവട് വെക്കാനൊരുങ്ങി. കുളവരമ്പ് കടന്ന് രമ വരുന്നത് ഇന്ദിര കണ്ടു.

'' ഇപ്പൊ വേണ്ടാ. പെണ്ണ് വരുണുണ്ട് '' അവര്‍ തടഞ്ഞു. പടി കടന്ന് രമ മുറ്റത്തെത്തി.

***************************************

'' മറ്റന്നാള്‍ ഞായറാഴ്ചയാണ്. അന്ന് രാവിലെ ആറരയ്ക്ക് എല്ലാവരും ശെല്‍വന്‍റെ വീട്ടിലെത്തണം '' കൂട്ടുകാരോട് പ്രദീപ് പറഞ്ഞു.

'' എന്താടാ കാര്യം '' റഷീദ് അന്വേഷിച്ചു.

'' പഴനിവരെ നമുക്കൊന്ന് പോണം ''.

'' എന്തിന് തല മൊട്ടയടിക്കാനോ '' പ്രദീപ് കാര്യം വ്യക്തമാക്കാത്തതിലുള്ള അമര്‍ഷം സുമേഷിന്‍റെ വാക്കുകളില്‍ തുളുമ്പി.

'' അല്ല. നമ്മുടെ ശെല്‍വന്‍റെ കല്യാണത്തില്‍ കൂടാന്‍  ''.

'' കല്യാണോ. എന്നിട്ട് ഇതുവരെ അവനൊന്നും പറഞ്ഞില്ലല്ലോ ''.

'' എങ്ങിനെയാടാ അവന്‍ പറയുക. പെങ്ങള് ചാടിപ്പോയതിലുള്ള നാണക്കേട് തീര്‍ക്കാന്‍ ബന്ധുക്കള് ധൃതീല് ഒപ്പിച്ചതാ ഈ കല്യാണം. നിങ്ങളെയൊക്കെ വിളിക്കാന്‍ എന്നെ ഏല്‍പ്പിച്ചതാണ്. നമ്മുടെ വിവേകിന്‍റെ അടുത്തും കൂടി പറയണം ''.

'' അന്‍വറണ്ണനോട് പറഞ്ഞ്വോടാ ''.

'' നീ ഓര്‍മ്മപ്പെടുത്തിയത് നന്നായി. ശെല്‍വന് അണ്ണന്‍റെ സഹായം വേണ്ടി വന്നിട്ടുള്ളതാ ''.

'' ഇതു കാരണമാണോ നാലഞ്ച് ദിവസമായിട്ട് അവനെ കാണാത്തത് '' അനൂപ് ചോദിച്ചു.

'' ആയിരിക്കും. മകള് പോയതില്‍ പിന്നെ അവന്‍റെ അച്ഛന്‍ വീട്ടിന്ന് ഇറങ്ങിയിട്ടില്ല. വേണ്ടപ്പെട്ടോരെ വിളിക്കാന്‍ വേറെ ആരാ പോവാനുള്ളത് ''.

'' എവിടുന്നാ പെണ്‍കുട്ടി '' സുമേഷ് ചോദിച്ചു.

'' ഡീറ്റെയ്‌ല്‍സ് ഒന്നും എനിക്കറിയില്ല. ഒക്കെ സാവധാനത്തില്‍ ചോദിച്ചറിയാലോ ''.

'' നാളെ നമുക്കെന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം. എല്ലാവരും പൈസ കയ്യില്‍ വെച്ചോളിന്‍ '' റഷീദ് ചട്ടം കെട്ടി. 

വിനോദയാത്രയ്ക്കെത്തിയ സ്കൂള്‍ കുട്ടികള്‍ കിടങ്ങിന്‍റെ പാലം കടന്ന് വരിയായി അവരുടെ മുന്നിലൂടെ നടന്നുപോയി

4 comments:

  1. Adutha postinayi kattirikkunnu...

    ReplyDelete
  2. ഞങ്ങളെ വളര്‍ത്തി ഈ നിലയിലാക്കാന്‍ രണ്ടാളും എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലേ ''.

    '' ഈ വാക്ക് മതി. സന്തോഷായി. കഷ്ടപ്പെട്ടതിന്‍റെ കൂലി മുഴുവന്‍ ഞങ്ങള്‍ക്ക് കിട്ടി '' അച്ഛന്‍ മകന്‍റെ തോളില്‍ കൈവെച്ചു.

    ReplyDelete
  3. taking too much time for new post....please avoid that

    ReplyDelete
  4. Nalina,
    വളരെ നന്ദി.
    Anoymous,
    Dear friend. I am not well. I cannot sit for a long time. Treatment is going on. That is why the delay. Please excuse me

    ReplyDelete