'' ഹല്ലോ '' ഗോപാലകൃഷ്ണന്‍ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടതും എടുത്തു.
'' അങ്കിള്‍ ഇപ്പോള്‍ എവിടെയാണ് '' പ്രദീപിന്‍റെ സ്വരമാണ്.
'' കുതിരാനില്‍. കോഴിക്കോടു നിന്ന് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്നേയും കാത്ത് ഒരു കൂട്ടുകാരന്‍ ഇരിക്കുന്നു. മൂപ്പര്‍ക്ക് മണ്ണൂത്തിയില്‍ നിന്ന് കുറെ ചെടികള്‍ വാങ്ങണം. അതിന് തുണ പോവാനായിട്ട് എന്നെ വിളിക്കാന്‍ വന്നതാണ് '' അയാള്‍ വിശദമായിത്തന്നെ മറുപടി പറഞ്ഞു '' ചെടികളൊക്കെ വാങ്ങി ഞങ്ങള്‍ കാറില്‍ തിരിച്ചു വരികയാണ്. എന്താ, വിശേഷമൊന്നുമില്ലല്ലോ ''.
'' ഉണ്ട് അങ്കിള്‍ '' പ്രദീപ് നടന്ന സംഭവങ്ങള്‍ വിവരിച്ചു '' എനിക്കെന്തോ ഒരു പിശക് തോന്നുന്നു ''.
ഗോപാലകൃഷ്ണനും പരിഭ്രമമായി. നിസ്സഹായാവസ്ഥയില്‍ മനുഷ്യര്‍ മരണത്തിലേക്ക് എടുത്തുചാടുക പതിവാണ്. അതിനെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ അനൂപിന്‍റെ വാക്കുകളിലുണ്ട്. എന്തെങ്കിലും ഉടനെ ചെയ്തേ മതിയാവൂ. അല്‍പ്പം ഉദാസീനത കാണിച്ചാല്‍ ആ കുടുംബം ഇല്ലാതാവും. അതിനുമുമ്പ് അവരെ ചെന്ന് ആശ്വസിപ്പിക്കണം, അവര്‍ക്ക് ആത്മവിശ്വാസം പകരണം. പറ്റുമെങ്കില്‍ ഇന്നുതന്നെ.
'' പ്രദീപേ. ഞാന്‍ എത്തിയതും നമുക്ക് അനൂപിന്‍റെ വീട്ടിലേക്ക് പോണം. വീട്ടില്‍ ചെന്ന് എന്‍റെ ബൈക്ക് എടുക്കാനുള്ള നേരം മാത്രേ വേണ്ടൂ ''.
'' അതു വേണ്ടാ അങ്കിള്‍. ഒട്ടും സമയം കളയണ്ടാ. നമുക്ക് എന്‍റെ ബൈക്കില്‍ പോവാം. ടൌണ്‍ ബസ്സ് സ്റ്റാന്‍ഡിന്‍റെ മുമ്പില്‍ ഞാന്‍ കാത്തു നില്‍ക്കാം ''. ഗോപാലകൃഷ്ണന്‍ സമ്മതിച്ചു.
പ്രദീപ് റഷീദിനെ വിളിച്ചു.
'' എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോവാനുണ്ട്. നമുക്ക് നാളെ കാണാം '' അവന്‍ പറഞ്ഞു. വിവേകിനോട് യാത്രപോലും പറയാതെ അവന്‍ ബൈക്ക് വിട്ടു.
മംഗളം ടവറിലേക്കുള്ള കവാടമൊഴിച്ച് റോഡിന്‍റെ ഒരുവശം മുഴുവന്‍ വഴിവാണിഭക്കാര്‍ കയ്യടക്കിയിട്ടുണ്ട്. ബസ്സുകളും ഓട്ടോറിക്ഷകളും കാറുകളും ബൈക്കുകളും ഇട കലര്‍ന്ന് അണമുറിയാതെ ഒഴുകുകയാണ്. ജോലി കഴിഞ്ഞു മടങ്ങി പോവുന്നവരും ഷോപ്പിങ്ങിന് ഇറങ്ങിയവരും വഴിയാത്രക്കാരുമായി ഏതെല്ലാം തരം ജനങ്ങളാണ് കടന്നു പോകുന്നത്. മറ്റെപ്പോഴെങ്കിലുമാണെങ്കില്‍ നേരം പോവാന്‍ ഇതൊക്കെ നോക്കി നിന്നാല്‍ മതി. പക്ഷെ ഇപ്പോള്‍ ഓരോ സെക്കണ്ടും കടന്നു പോവുന്നത് മനസ്സില്‍ തീ കോരി ചൊരിഞ്ഞു കൊണ്ടാണ്. ഗോപാലകൃഷ്ണനങ്കിള്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. കാത്തു നില്‍ക്കാതെ പറ്റില്ല. വിവേക് പറഞ്ഞ വിവരം കേട്ട ഉടനെ തന്നെ അനൂപിന്‍റെ വീട്ടിലേക്ക് പോവാമായിരുന്നു. വെറുതെ അങ്കിളിനെ വിളിക്കാന്‍ തോന്നി.
ഗോപാലകൃഷ്ണന്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയതും അയാള്‍ ബൈക്കില്‍ കയറി.
'' ഹൈവേ മഹാമോശം. കുണ്ടും കുഴിയും കാരണം വേഗത്തില്‍ പോരാന്‍ പറ്റില്ല. പോരാത്തതിന് കോട്ട മൈതാനത്ത് എത്തിയപ്പോഴൊരു ബ്ലോക്കും. അതാ ഇത്ര വൈകിയത് '' അയാള്‍ പറഞ്ഞു '' വീടെത്താന്‍ കുറച്ച് വൈകും എന്ന് കാറില്‍നിന്നന്നെ അമ്മിണിയെ വിളിച്ചു പറഞ്ഞു ''
പ്രദീപ് ഒന്നും പറഞ്ഞില്ല. തിരക്കിനിടയിലൂടെ ബൈക്ക് ഊളയിട്ട് പാഞ്ഞു. ടൌണ്‍ ലിമിറ്റ് കഴിഞ്ഞതും വീണ്ടും വേഗത കൂടി. പ്രകാശം തൂവി നില്‍ക്കുന്ന വൈദ്യുത വിളക്കുകള്‍ക്ക് ചുറ്റും ചെറുപ്രാണികള്‍ നൃത്തം ചെയ്യുന്നുണ്ട്.
'' അങ്കിള്‍, കണ്ണില്‍ പ്രാണി പെടാതെ സൂക്ഷിച്ചോളൂ '' പ്രദീപ് മുന്നറിയിപ്പ് നല്‍കി.
'' അല്ല പ്രദീപേ, എന്തിനാ ആ വിദ്വാന്‍ അനൂപിന്‍റെ വീട്ടില്‍ചെന്ന് വേണ്ടാത്തതൊക്കെ പറഞ്ഞ് അവരെ പേടിപ്പിച്ചത്. ഏഷണി പറയുന്ന തരത്തിലുള്ള ആളാണോ അവന്‍ ''.
'' ഏയ്, അങ്ങിനെയൊന്നുമില്ല. അവനാളൊരു അപ്പാവിയാണ്. പിന്നെ വിവരം പോരാ എന്ന ഒറ്റ കുഴപ്പം മാത്രമേയുള്ളു. ശരിക്കു പറഞ്ഞാല്‍ ഉറുപ്പികയ്ക്ക് തൊണ്ണൂറ് പൈസ ഉള്ള ടൈപ്പ്. എന്‍റൊപ്പം പാരലല്‍ കോളേജില്‍ പഠിച്ചതാ അവന്‍. പഠിക്കാന്‍ തീരെ മോശമായതോണ്ട് കോഴ്സ് മുഴുമിപ്പിച്ചില്ല. കല്യാണം കഴിച്ച് ഒരു കുട്ടിയും ആയി. വീട്ടിലാണെങ്കില്‍ ഒന്നൂല്യാ. കാറുകളില്‍ എല്‍.പി.ജി. കിറ്റ് പിടിപ്പിക്കുന്ന കമ്പിനിയില്‍ കമ്മിഷന്‍ ബേസിസില്‍ പണി ഉണ്ടായിരുന്നു. ശമ്പളമൊന്നും കിട്ടാത്തതോണ്ട് അത് വിട്ടു. ഇപ്പോള്‍ ഞാനൊരു സ്പെയര്‍പാര്‍ട്ട് കടയില്‍ പണിയാക്കി കൊടുത്തിട്ടുണ്ട്. വലിയ വരുമാനമൊന്നും ഇല്ല. എങ്കിലും അതുകൊണ്ട് കഷ്ടിച്ചങ്ങിനെ കഴിയുന്നു ''.
'' സാധു ദുഷ്ടന്‍റെ ഫലം ചെയ്യും എന്നു പറയുന്നത് വെറുതെയല്ല ''.
തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു.
പാല്‍പ്പായസത്തിലേക്ക് കീടനാശിനി ഒഴിക്കുമ്പോള്‍ ഇന്ദിര തേങ്ങി. രമയുടെ മുഖത്ത് നോക്കാനാവുന്നില്ല. ജീവിച്ച് കൊതി തീരാത്ത കുട്ടി. അവളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നറിയാം. എന്തു ചെയ്യാം. പെണ്‍കുട്ടിയായി പോയില്ലേ. ഈ ലോകത്ത് എങ്ങിനെ അവളെ ഒറ്റയ്ക്കാക്കും. സംരക്ഷിക്കാന്‍ ആളുകള്‍ ഉള്ളപ്പോഴേ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാണ്. എന്തൊക്കെ ദ്രോഹങ്ങളാണ് അവര്‍ക്ക് ഈ ലോകത്ത് നേരിടാനുള്ളത്. ചോദിക്കാനും പറയാനും ആളില്ലെങ്കിലത്തെ അവസ്ഥ പറയാനുണ്ടോ.
കീടനാശിനിയുടെ ചൂര് മുറിയിലാകെ പരന്നു. രാമകൃഷ്ണന്‍ കിടന്നയിടത്തു നിന്ന് എഴുന്നേറ്റു.
'' ഒന്നിവിടെ വരൂ '' അയാള്‍ അകത്തേക്കു നോക്കി വിളിച്ചു. ഇന്ദിര അയാളുടെ മുന്നിലെത്തി.
'' എന്താ അവിടെ ചെയ്യുന്ന് ''.
'' പായസം കിണ്ണത്തില്‍ വിളമ്പുന്നു ''.
'' തൃസന്ധ്യ കഴിഞ്ഞിട്ട് കഴിക്കാട്ടോ. പിന്നെ നിലവിളക്കില് നിറച്ച് എണ്ണയൊഴിച്ചു കനം കുറഞ്ഞ തിരിയിട്ട് കത്തിച്ചു വെച്ചോളൂ. മരിച്ചു കഴിഞ്ഞാല്‍ തലയ്ക്കല്‍ വിളക്കു കത്തിച്ചു വെക്കണം. അത് നമുക്കന്നെ ചെയ്യാം. ചത്ത് കിടക്ക്വാണച്ചാലും അതിന്‍റെ ചെതംപോലെ ആവട്ടെ ''.
രാമേട്ടന്‍റെ അവസാനത്തെ മോഹമല്ലേ. അതെങ്കിലും സാധിച്ചോട്ടെയെന്ന് ഇന്ദിര കരുതി. നിലവിളക്കില്‍ എണ്ണയും തിരിയും ഇടാന്‍ അവര്‍ ചെന്നു.
'' ഉമ്മറത്തെ വാതില്‍ ചാരിയിരിക്കുന്നു. ആളും അനക്കവും കേള്‍ക്കാനും ഇല്ല '' ബൈക്കില്‍
നിന്നിറങ്ങി പരിസരം വീക്ഷിച്ചതും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
''അങ്കിള്‍ ഉള്ളില് ലൈറ്റ് കാണുന്നുണ്ട്. ചിലപ്പോള്‍ എല്ലാവരും സങ്കടപ്പെട്ട് കിടക്കുന്നുണ്ടാവും '' പ്രദീപ് മൊബൈലിലെ ടോര്‍ച്ച് തെളിച്ചു. ആ വെളിച്ചത്തില്‍ ഇരുവരും മുറ്റത്തുകൂടെ നടന്നു.
ബെല്ലടിച്ച് അല്‍പ്പം കഴിഞ്ഞാണ് വാതില്‍ തുറന്നത്. ആഗതരെ കണ്ടതും ഇന്ദിര ഉച്ചത്തില്‍
കരഞ്ഞു.
'' എന്താ ഈ കാട്ടുന്നത്. ആരെങ്കിലും കേട്ടാല്‍ പേടിക്ക്വോലോ '' ഗോപാലകൃഷ്ണന്‍ ശാസിച്ചു.
'' ഞങ്ങളുടെ എല്ലാം കഴിഞ്ഞു. ഇനി ഞങ്ങള്‍ ജീവിച്ചിരിക്കിണില്യാ '' കരച്ചില്‍ ഒന്നുകൂടി ശക്തിയായി. വീടിനകത്തേക്ക് കയറിയതും കീടനാശിനിയുടെ കുത്തുന്ന മണം ഗോപാലകൃഷ്ണന് അനുഭവപ്പെട്ടു. അയാളൊന്ന് പതറി. ഇവര് വിഷം കഴിച്ചു കഴിഞ്ഞുവോ ?
'' പറ്റിച്ചു അല്ലേ '' അയാള്‍ ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല.
'' കഴിച്ചിട്ട് എത്ര നേരമായി '' ഉദ്വേഗഭരിതമായിരുന്നു അടുത്ത ചോദ്യം.
'' ഞങ്ങള്....ഞങ്ങള് കഴിക്കാന്‍ പോണേള്ളൂ ''. ചുട്ടു പൊള്ളുന്ന ദേഹത്ത് പനിനീര് വര്‍ഷിച്ചതുപോലെ ആശ്വാസകരമായി ആ മറുപടി.
'' എന്താ ഇതിന്‍റെ അര്‍ത്ഥം '' അല്‍പ്പം ദേഷ്യത്തിലാണ് ചോദ്യം '' മനുഷ്യ ജന്മത്തില് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദുരന്തങ്ങളുമൊക്കെ നേരിടാനുണ്ടാവും. അതില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. വരുന്നതുപോലെ കാണാം എന്ന ധൈര്യത്തില്‍ ഇരിക്കണം ''.
'' ഞങ്ങള്‍ക്ക് ആകെക്കൂടി ഒരു താങ്ങായിട്ടുള്ളത് ഈ മകനാണ്. അവനും കൂടി പോയാലോ ''.
'' അതിന് നിങ്ങളുടെ മകന്‍ എവിടേക്കും പോയിട്ടില്ലല്ലോ ''.
'' ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത സൂക്കടാണ്, ഓപ്പറേഷന്‍ വേണം, പത്തു മുപ്പത് ലക്ഷം ഉറുപ്പിക വേണ്ടി വരും, എന്നിട്ടും ഉറപ്പ് പറയാന്‍ ആവില്ല എന്നൊക്കെ കേട്ടാല്‍ എന്താ ചെയ്യാ. ഞങ്ങള് കൂട്ടിയാല്‍ ഇത്ര വലിയ സംഖ്യ ഉണ്ടാക്കാനാവ്വോ '' വിതുമ്പി കരഞ്ഞുകൊണ്ട് ഇന്ദിര അത്രയും പറഞ്ഞു തീര്‍ത്തു.
'' അങ്ങിനെയുള്ള സമയത്ത് വേണ്ടപ്പെട്ടവര് ഉണ്ടാവും സഹായിക്കാനായിട്ട് ''.
'' ഞങ്ങള്‍ക്ക് ആരൂല്യാ സഹായിക്കാന്‍ ''.
ഗോപാലകൃഷ്ണന്‍ നായര്‍ അവരുടെ അടുത്തേക്ക് ചെന്നു.
'' അനൂപ് എന്നെ എങ്ങിനേയാ വിളിക്കാറ് എന്നറിയ്യോ '' അയാള്‍ ചോദിച്ചു. ഇന്ദിര ആ മുഖത്തേക്കു നോക്കി മിഴിച്ചു നിന്നു.
'' അങ്കിള്‍. അതായത് അമ്മാമന്‍. അപ്പോള്‍ ഇന്ദിര എനിക്കാരാണ്. അനിയത്തി. ഇപ്പോള്‍ മനസ്സിലായോ ''.
'' എന്‍റെ ഏട്ടാ '' എന്ന് വിളിച്ചുംകൊണ്ട് ഇന്ദിര അയാളുടെ കാല്‍ക്കല്‍ വീണു. ഗോപാലകൃഷ്ണന്‍ അവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് ചേര്‍ത്തു നിര്‍ത്തി. രാമകൃഷ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു.
'' അനൂപിന്‍റെ അമ്മാമനോ ഇന്ദിരയുടെ ആങ്ങളയോ അല്ല നിങ്ങള്. ഈശ്വരനാണ്. സാക്ഷാല്‍ ഈശ്വരന്‍ ''.
'' രാമകൃഷ്ണന്‍ വളരെ കാലം അമ്പലത്തില് പണി ചെയ്തതല്ലേ. എന്‍റെ രൂപത്തിലാണോ അതിനകത്തുള്ള വിഗ്രഹം ''. അല്ലെന്ന് അയാള്‍ തലയാട്ടി.
'' ജന്മംകൊണ്ടല്ലെങ്കിലും സ്നേഹവും അടുപ്പവുംകൊണ്ട് നമ്മളൊക്കെ ബന്ധുക്കളാണ്. എന്നും അതൊക്കെ ഉണ്ടാവും ചെയ്യും ''. രാമകൃഷ്ണന്‍റെ ചുമലില്‍ അയാള്‍ കൈ വെച്ചു. എല്ലാ കണ്ണുകളും ഈറനണിഞ്ഞു.
'' അനൂപിന്‍റെ അമ്മാമനോ ഇന്ദിരയുടെ ആങ്ങളയോ അല്ല നിങ്ങള്. ഈശ്വരനാണ്. സാക്ഷാല്‍ ഈശ്വരന്‍ ''.
'' രാമകൃഷ്ണന്‍ വളരെ കാലം അമ്പലത്തില് പണി ചെയ്തതല്ലേ. എന്‍റെ രൂപത്തിലാണോ അതിനകത്തുള്ള വിഗ്രഹം ''. അല്ലെന്ന് അയാള്‍ തലയാട്ടി.
'' ജന്മംകൊണ്ടല്ലെങ്കിലും സ്നേഹവും അടുപ്പവുംകൊണ്ട് നമ്മളൊക്കെ ബന്ധുക്കളാണ്. എന്നും അതൊക്കെ ഉണ്ടാവും ചെയ്യും ''. രാമകൃഷ്ണന്‍റെ ചുമലില്‍ അയാള്‍ കൈ വെച്ചു. എല്ലാ കണ്ണുകളും ഈറനണിഞ്ഞു.
'' ഞങ്ങള് രണ്ടാളുടെ വീട്ടുകാരും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല''.
'' വേണ്ടാ, അവര് നോക്കണ്ടാ. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. ഞങ്ങള്‍ എന്നുവെച്ചാല്‍ ഞാനും പ്രദീപും എന്നല്ല അര്‍ത്ഥം. അനൂപിനെ രക്ഷിക്കാന്‍ ഒരുപാട് ആളുകളുണ്ട്. എല്ലാവരും കൂടി ആലോചിച്ച് വേണ്ടതൊക്കെ ചെയ്യും '' അയാള്‍ ഉറപ്പു നല്‍കി '' നിങ്ങള്‍ ഒന്നേ ചെയ്യണ്ടൂ. ദൈവത്തെ പ്രാര്‍ത്ഥിച്ച് സമാധാനമായി അടങ്ങി ഇരിക്കണം. നല്ലതേ വരൂ ''. പിന്നെ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. എല്ലാവരും കണ്ണു തുടച്ചു. കഴിക്കാനായി വിഷം ചേര്‍ത്ത് വിളമ്പി വെച്ച പായസം പ്രദീപ് കൊണ്ടുപോയി പാടത്തേക്ക് കളഞ്ഞു.
'' എന്താ രാത്രീലിക്ക് കഴിക്കാന്‍ . ഞാന്‍ പോയി വല്ലതും വാങ്ങീട്ടു വരണോ '' അവന്‍ ചോദിച്ചു.
'' ഒന്നും വേണ്ടാ. അരിമാവുണ്ട്. ദോശ ചുടാം. കുറച്ച് ചായയും ഉണ്ടാക്കാം '' ഇന്ദിര പറഞ്ഞു.
'' ശരി. ചായ ഉണ്ടാക്കൂ. അത് കുടിച്ചിട്ടേ ഞങ്ങള് പോണുള്ളൂ '' ഗോപാലകൃഷ്ണന്‍ കസേലയിലേക്ക് ചാഞ്ഞു. പ്രദീപ് അനൂപിന്‍റെ കയ്യും പിടിച്ച് കട്ടിലില്‍ ഇരുന്നു.
......,
ReplyDeleteThis comment has been removed by the author.
ReplyDeleteവായിച്ചു. വിഷം കഴിക്കാനൊരുങ്ങുമ്പോൾ വാരികയിലെ തുടർക്കഥ/ചാനലിലെ സീരിയൽ രീതിയിൽ “ശേഷം അടുത്ത ലക്കത്തിൽ/എപ്പിസോഡിൽ“ എന്ന് വായനക്കാരനെ “ഉദ്വേഗത്തിന്റെ മുൾമുന“യിൽ നിർത്താതിരുന്നത് നന്നായി.
ReplyDeleteചില നേരങ്ങളിൽ മനുഷ്യർ അങ്ങനെയാണ്. വിവേകത്തോടെ ചിന്തിക്കാൻ സാധിക്കാതെ വരും...!
ReplyDeleteതുടരട്ടെ...
ആശംസകൾ..
ponmalakkaran / പൊന്മളക്കാരന്‍,
ReplyDeleteവളരെ നാള്‍ക്കു ശേഷമുള്ള താങ്കളുടെ സാന്നിദ്ധ്യം സന്തോഷം തോന്നിക്കുന്നു.
രാജഗോപാല്‍,
സ്ഥിരമായി കണ്ടു വരുന്ന ഒരു പ്രവണതയാണ്- അത്.
വി.കെ,
സാഹചര്യങ്ങളാണല്ലോ പലപ്പോഴും തെറ്റായ തീരുമാനത്തിലെത്തിക്കുന്നത്.
ജന്മംകൊണ്ടല്ലെങ്കിലും സ്നേഹവും അടുപ്പവുംകൊണ്ട് നമ്മളൊക്കെ ബന്ധുക്കളാണ്. എന്നും അതൊക്കെ ഉണ്ടാവും ചെയ്യും ''.
ReplyDeleteഏട്ടാ.. വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു