Tuesday, August 9, 2011

നോവല്‍ - അദ്ധ്യായം - 14.

'' അമ്മേ , ഇന്ന് എന്‍റെ കൂട്ടുകാരികളൊക്കെ പാലക്കാട്ടേക്ക് പോണുണ്ട്. ഞാനും പൊയ്ക്കോട്ടെ '' കാലത്ത് രമ അമ്മയോട് ചോദിച്ചു.

'' എന്താ അവിടെ. വല്ലോരും മോരു പാര്‍ന്ന് വിളക്കുവെച്ച് നിങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടോ '' ഇന്ദിരയുടെ വാക്കുകളില്‍ മകള്‍ ചോദിച്ചതിലുള്ള അതൃപ്തി നിഴലിച്ചിരുന്നു.

'' ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടിടെ ചേച്ചിടെ കല്യാണമാണ്. എല്ലാരും കൂടി പോയി ഒരു ഗിഫ്റ്റ് സെലക്റ്റ് ചെയ്ത് വാങ്ങാനാണ് '' രമ കാരണം അറിയിച്ചു.

'' നീ ചെന്നില്ലെങ്കിലും മറ്റുള്ളോര് വാങ്ങിച്ചോളും ''.

'' എനിക്ക് സ്റ്റിക്കര്‍ പൊട്ടും നെയില്‍ പോളീഷും വാങ്ങാനുണ്ട്. കല്യാണത്തിന്ന് പോവാന്‍ വേണ്ടതാ ''.

'' ഇനി അതിന്‍റെ ഒരു കുറവേ ഉള്ളു. മിണ്ടാണ്ടെ അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത് ഇരുന്നോ ''.

'' എന്‍റെ ഒരു മോഹൂം ഈ അമ്മ സാധിച്ചു തരില്ല '' അവള്‍ കണ്ണും തുടച്ച് കുളിക്കാന്‍ പോയി.

ഇതെല്ലാം ശ്രദ്ധിച്ച് അനൂപ് നില്‍ക്കുന്നുണ്ടായിരുന്നു. അനിയത്തി പോയി കഴിഞ്ഞതും അവന്‍ അമ്മയെ സമീപിച്ചു.

'' രമ കൂട്ടുകാരികളുടെ കൂടെ പൊയ്ക്കോട്ടെ അമ്മേ. വല്ലതും വേണച്ചാല്‍ വാങ്ങും ചെയ്തോട്ടെ. അവള് ഒരു പെണ്‍കുട്ടിയല്ലേ. പൊട്ടോ മാലയോ ഒക്കെ വാങ്ങാന്‍ മോഹം കാണില്ലേ ''.

'' നീയാണ് അവളുടെ തോന്ന്യാസത്തിന്ന് വളം വെച്ചു കൊടുക്കുന്നത് '' എന്ന് ഇന്ദിര പറഞ്ഞുവെങ്കിലും രമ കുളിച്ചെത്തിയതും അവര്‍ മകളെ വിളിച്ചു.

'' ഇന്നാ. അമ്പത് ഉറുപ്പിക ഉണ്ട്. എന്താച്ചാല്‍ വാങ്ങിക്കോ '' അവര്‍ പറഞ്ഞു '' പിന്നെ ഒരു കാര്യം പറയാം. പോയ ആവശ്യം കഴിഞ്ഞാല്‍ തെണ്ടിത്തിരിഞ്ഞു നില്‍ക്കാതെ വീടെത്തിക്കോളണം ''.

ഏറെ സന്തോഷത്തോടെയാണ് രമ ക്ലാസ്സിലേക്ക് പോയത്. സമയം പന്തണ്ട് കഴിഞ്ഞതേയുള്ളു. അനൂപിന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു. നോക്കുമ്പോള്‍ പരിചയമില്ലാത്ത നമ്പര്‍. അവന്‍ ഫോണെടുത്തു.

'' ഏട്ടാ. ഇത് ഞാനാ, രമ. ഒരു ഫ്രണ്ടിന്‍റെ മൊബൈലില്‍ നിന്നാ വിളിക്കുന്നത് '' അവളുടെ ശബ്ദത്തില്‍ ഒരു പരിഭ്രമം ഉണ്ടായിരുന്നു.

'' എന്താ മോളേ '' അനൂപ് ചോദിച്ചു.

'' ഞാനും കൂട്ടുകാരികളും കൂടി നടന്നു വരുമ്പോള്‍ രണ്ട് ചെക്കന്മാര് വേണ്ടാത്തതും പറഞ്ഞും കൊണ്ട് പിന്നാലെ വരുന്നു ''.

'' ആരാ അവര് ''.

'' ഞങ്ങള്‍ക്കറിയില്ല ''.

'' എവിടേയാ നിങ്ങളിപ്പോള്‍ '' .

പെണ്‍കുട്ടി സ്ഥലം പറഞ്ഞു കൊടുത്തു.

'' നിങ്ങള്‍ അവിടെ നിന്നോളിന്‍. ഞാന്‍ ഇപ്പൊ എത്താം '' അങ്ങിനെ പറഞ്ഞുവെങ്കിലും ആ തെമ്മാടികളെ നേരിടാനാവുമോ എന്ന സംശയം അവന്‍റെ ഉള്ളിലുണ്ടായി. പ്രദീപ് എത്താറായിട്ടില്ല. റഷീദ് സ്ഥലത്തുണ്ട്. അവനെ വിളിക്കാം.

അനൂപ് എത്തുമ്പോഴേക്ക് റഷീദ് സ്ഥലത്ത് എത്തി കഴിഞ്ഞിരുന്നു. കൂട്ടത്തില്‍ ശെല്‍വനും. പെണ്‍കുട്ടികളെ കളിയാക്കിയവരോട് അവര്‍ കയര്‍ക്കുകയാണ്. രമയും വേറെ മൂന്ന് പെണ്‍കുട്ടികളും പേടിച്ചു നില്‍പ്പുണ്ട്. ആ വഴി വരുന്നവരെല്ലാം ഒന്ന് നോക്കി അവരവരുടെ വഴിക്ക് പോവുന്നതേയുള്ളു.

'' എന്താ രമേ '' അനൂപ് ചോദിച്ചു.

'' ഈ രണ്ടെണ്ണൂം ഓരോന്ന് പറഞ്ഞും കൊണ്ട് പിന്നാലെ നടക്ക്വാണ് ''.

'' എന്താ ഇതൊക്കെ '' അവന്‍ അവരോട് ചോദിച്ചു.

'' നീയാരാ ചോദിക്കാന്‍ '' ഒരുവന്‍ ചോദിച്ചു. കാര്‍ഗോസും ഇറുകിയ ഷര്‍ട്ടുമാണ് അവന്‍റെ വേഷം.

'' ഇവളുടെ ഏട്ടന്‍ ''.

'' അത് ശരി. അപ്പൊ നമ്മള് തമ്മില്‍ ഒരു ബന്ധം ആയി. ഇനി ധൈര്യായിട്ട് അളിയാന്ന് വിളിക്കാലോ ''.

'' തെമ്മാടിത്തരം പറഞ്ഞാല്‍ ഞങ്ങളുടെ സ്വഭാവം മാറും '' റഷീദ് ഏറ്റുമുട്ടാന്‍ ഒരുങ്ങി കഴിഞ്ഞു.

സംഭാഷണം കയ്യാങ്കളിയിലേക്ക് നീങ്ങുകയാണെന്ന് അനൂപിന്ന് തോന്നി. അവന്‍ ഉടനെ പ്രദീപിനെ വിളിച്ചു. എന്തിനും അവന്‍ ഉള്ളത് ഒരു ധൈര്യമാണ്.

'' എന്താ അനൂപേ '' പ്രദീപ് ചോദിച്ചു. അനൂപ് വിവരങ്ങള്‍ പറഞ്ഞു.

'' ഒട്ടും പേടിക്കണ്ടാടാ. ഞാന്‍ ഇതാ വരുന്നു. അപ്പോഴേക്കും നിങ്ങളെ സഹായിക്കാന്‍ കുറച്ച് ആള്‍ക്കാര് അവിടെ എത്തും ''.

എതിരാളികളും പലരേയും ഫോണിലൂടെ വിളിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം പല വഴിക്കായി ബൈക്കുകള്‍ എത്തി തുടങ്ങി. വായ്‌പ്പോര് ഒന്നു കൂടി ശക്തി കൂടി. വെല്ലുവിളികള്‍ ഉയര്‍ന്നു. ആ നേരത്താണ് പ്രദീപിന്‍റെ ബൈക്ക് എത്തുന്നത്. അവന്‍ നോക്കുമ്പോള്‍ എതിര്‍ചേരിയിലുള്ളവരും പരിചയക്കാരാണ്

'' എന്താടാ ഷാജി പ്രശ്നം '' അവന്‍ പെണ്‍കുട്ടികളെ കളിയാക്കിയവന്‍റെ അടുത്തേക്ക് ചെന്നു. അനൂപും
കൂട്ടുകാരും അത്ഭുതത്തോടെ അവനെ നോക്കുകയാണ്.

'' ഞാന്‍ പറയാം '' ഒറ്റ നോട്ടത്തില്‍ തന്നെ ഗുണ്ടയാണ് എന്ന് തോന്നുന്നവന്‍ പറഞ്ഞു '' ഇവര്‍ക്ക് ഇവനെ തല്ലണം എന്ന് ഒരു മോഹം. എന്നാല്‍ അതൊന്ന് കാണട്ടെ എന്ന് ഞാനും വിചാരിച്ചു. അവന്‍റെ ദേഹത്ത് തൊട്ടവന്‍റെ കയ്യ് വെട്ടി നിലത്തിട്ടിട്ടേ ഞാന്‍ പോവൂ ''.

'' അതൊന്നും വേണ്ട അന്‍വറണ്ണാ. ഇവരൊക്കെ എന്‍റെ കൂട്ടുരാണ് '' പ്രദീപ് പറഞ്ഞു '' വിവരം അറിഞ്ഞിട്ട് ഞാന്‍ വന്നതാണ് ''.

'' പ്രദീപേ, നീ വന്നില്ലെങ്കില്‍ സംഗതി കുളമായേനെ '' അന്‍വര്‍ അവനെ കെട്ടി പിടിച്ചു '' ഇവര് എന്തെങ്കിലും ചെയ്യും. തിരിച്ച് ഞങ്ങളും. അത് കൂടാതെ കഴിഞ്ഞു ''.

പ്രദീപ് അനൂപിനേയും റഷീദിനേയും മറ്റു കൂട്ടുകാരേയും എതിര്‍പാര്‍ട്ടിക്ക് പരിചയപ്പെടുത്തി കൊടുത്തു. അതോടെ മുറുകി പിടിച്ച അന്തരീക്ഷം ഒന്നയഞ്ഞു.

'' പ്രദീപേ, എനിക്ക് ഒരു അബദ്ധം പറ്റി. ഈ കുട്ടികള് നിന്‍റെ കൂട്ടുകാരന്ന് വേണ്ടപ്പെട്ടോരാണെന്ന് ഞാന്‍ അറിഞ്ഞില്ല '' ഷാജിയുടെ വാക്കുകള്‍ ഒരു ക്ഷമാപണം പോലെ തോന്നി.

'' ഇതൊക്കെ സഹജം അല്ലേടാ. കഴിഞ്ഞത് കഴിഞ്ഞു. രണ്ടു കൂട്ടരും കൈ കൊടുത്ത് പിരിയിന്‍ ''.

എല്ലാവരും അന്യോന്യം ലോഹ്യം പറഞ്ഞു എന്നു മാത്രമല്ല ഷാജി പെണ്‍കുട്ടികളോട് '' ക്ഷമിക്കണം. ഒന്നും മനസ്സില്‍ വെക്കരുത് '' എന്ന് പറയുകയും ചെയ്തു.

'' അന്‍വറണ്ണാ. ഇവര് ദിവസവും ടൌണില്‍ ഉണ്ടാവും. എപ്പോഴെങ്കിലും അവര്‍ക്ക് വല്ല ആവശ്യം വന്നാല്‍ സഹായിക്കണം കേട്ടോ '' പ്രദീപ് അന്‍വറിന്ന് കൈ കൊടുത്തു.

'' അത് പറയണോടാ. നിന്‍റെ ആള്‍ക്കാര് ഞങ്ങളുടേയും ആള്‍ക്കാരല്ലേ ''. സംഘം തിരിച്ചു പോയി.

'' നമുക്ക് ആദ്യം ഇവരെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിക്കാം '' പെണ്‍കുട്ടികളെ പറ്റി പ്രദീപ് പറഞ്ഞു. വഴിയെ ഓട്ടം കഴിഞ്ഞ് പോവുന്ന ഒരു ഓട്ടോയില്‍ അവരെ കയറ്റി വിട്ടു.

'' ആള് അറിയാതെ കയ്യാങ്കളിക്ക് പുറപ്പെട്ടാല്‍ വിവരം അറിയും '' റഷീദിനോട് പ്രദീപ് പറഞ്ഞു.

'' അനൂപിന്‍റെ പെങ്ങളെ കളിയാക്കിയവനെ വെറുതെ വിടണോ '' റഷീദ് ചോദിച്ചു.

'' ആ ഷാജി ആളൊരു ഊളനാണ്. കൈ നിവര്‍ത്തി ഒന്ന് പൊട്ടിച്ചാല്‍ മതി അവന്‍റെ കയ്യിരുപ്പ് തീരും '' പ്രദീപ് പറഞ്ഞു '' പക്ഷെ അവനെ സഹായിക്കാന്‍ വന്നോര് അങ്ങിനെയല്ല. ക്വട്ടേഷന്‍ ടീമാണ് അവരൊക്കെ ''.

അതറിഞ്ഞതോടെ ഉള്ളില്‍ തോന്നിയ ദേഷ്യം ഭീതിക്ക് വഴി മാറി.

'' ഇനി എപ്പോഴെങ്കിലും അവര് നമ്മളെ വല്ലതും ചെയ്യോ '' ശെല്‍വന്‍ ചോദിച്ചു.

'' ഏയ്. അതൊന്നും ഉണ്ടാവില്ല '' പ്രദീപ് പറഞ്ഞു '' പക്ഷെ മേലാല്‍ ആള്‍ക്കാരോട് ഇടപെടുമ്പോള്‍ കുറച്ച് സൂക്ഷിച്ച് പെരുമാറ് ''.

'' നിനക്ക് ഇവരെ എങ്ങിനേയാടാ പരിചയം '' റഷീദ് ചോദിച്ചു.

'' എടാ, ഞാന്‍ പറയാറില്ലേ, എനിക്ക് ഒരു പാട് ആള്‍ക്കാരെ പരിചയം ഉണ്ട്. അതില്‍ ഇവരും പെടും '' പ്രദീപ് പറഞ്ഞു '' ഈ ഷാജി ടൌണിലെ വമ്പന്‍ പണക്കാരനാണ്. പക്ഷെ കയ്യിലുള്ളത് തനിച്ച് തെണ്ടിത്തരം ആണ് . അന്‍വറണ്ണനും സെറ്റും വണ്ടി പിടിക്കാനും കൂലി തല്ലിനും പോണ ആള്‍ക്കാരാണ്. ഷാജി നിങ്ങളെ തല്ലാന്‍ അവരെ വിളിച്ചു വരുത്തിയതാണ് ''.

'' ദൈവാധീനം '' അനൂപ് പറഞ്ഞു '' അബദ്ധം പറ്റാതെ തേവര് കാത്തു ''.

'' നിന്‍റെ തേവരൊന്ന്വൊല്ല, ഇവനാ കാത്തത് '' റഷീദ് പ്രദീപിനെ ചൂണ്ടി പറഞ്ഞു.

സൂര്യനെ മറച്ചു നിന്ന മേഘക്കീറ് നീങ്ങി. വെയിലിന്ന് ശക്തി കൂടി.

******************************************************

അനിരുദ്ധന്‍റെ മനസ്സ് മുഴുവന്‍ മരുന്നുകള്‍ മടക്കി അയയ്ക്കാതിരിക്കാന്‍ എങ്ങിനെയാണ് സ്റ്റോക്കിസ്റ്റിനെ അനുനയിപ്പിക്കേണ്ടത് എന്ന ചിന്തയായിരുന്നു. കുട്ടിയുടെ അസുഖം മുഴുവന്‍ ഭേദമായിട്ടില്ല. പക്ഷെ അതു കാരണം എത്ര ദിവസം ജോലി ചെയ്യാതിരിക്കാന്‍ കഴിയും. കാലത്ത് പുറപ്പെടുമ്പോള്‍ കുട്ടി ഉണര്‍ന്നിട്ടില്ല. അല്ലെങ്കിലും അഞ്ചര മണിക്കൊന്നും അവന്‍ എഴുന്നേല്‍ക്കാറില്ല. തൊട്ട് നോക്കിയപ്പോള്‍ ചെറിയൊരു ചൂട് തോന്നിയിരുന്നു. മരുന്നുകള്‍ കൊടുക്കാന്‍ ഭാര്യയെ ഏല്‍പ്പിച്ച് പുറപ്പെട്ടതാണ്.

മുപ്പത്തഞ്ച് ബോക്സ് മരുന്നാണ് സി അന്‍ഡ് എഫില്‍ നിന്ന് അയച്ചത്. പതിനഞ്ചോളം ബോക്സ് നേരത്തെ സ്റ്റോക്കുണ്ട്. ആകെ അമ്പതിനടുത്തുണ്ട്. പകുതി ലിക്വിഡേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ മടക്കി അയക്കില്ല. രണ്ട് സോഴ്സ് കണ്ടിട്ടുണ്ട്. അനിരുദ്ധന്‍ വാച്ചില്‍ നോക്കി. സമയം ഏഴര കഴിഞ്ഞു. റെപ്പിനെ വിളിച്ചാലോ എന്ന് അയാള്‍ ആലോചിച്ചു. നല്ല ഉത്തരവാദിത്വമുള്ള പയ്യനാണ്. മൊബൈല്‍ എടുത്ത് അവനെ വിളിച്ചു.

'' ഞാന്‍ വരുന്നുണ്ട് '' അയാള്‍ പറഞ്ഞു '' ഇന്നലെ പറഞ്ഞത് അന്വേഷിക്കണം ''.

'' ഇന്നലെത്തന്നെ ചോദിച്ചു സാര്‍ '' മറുപടി കേട്ടു '' കുട്ടിക്ക് സുഖമില്ലാതെ ഇരിക്കുമ്പോള്‍ വിളിക്കണ്ടാ എന്ന് വെച്ചിട്ടാണ് ''.

ഉദ്ദേശിച്ച പദ്ധതി നടക്കില്ല എന്നാണോ ? മനസ്സില്‍ വേവലാതി ആയി.

'' എന്താ കാര്യം നടക്കില്ലേ ''.

'' നടക്കും സാര്‍ . നൂറിന്ന് മുപ്പത് ഓഫര്‍ കൊടുത്താല്‍ ഇരുപത്തഞ്ച് ബോക്സ് എടുക്കാമെന്ന് ഫാര്‍മസിസ്റ്റ് പറഞ്ഞു. പിന്നെ അയാള്‍ക്ക് മറ്റേത് വാങ്ങി കൊടുക്കണം ''.

ഹോസ്പിറ്റല്‍ കേസാണ്. ഇരുപത്തഞ്ചും ഏഴരയും മുപ്പത്തിരണ്ടര ബോക്സ് ബില്ലടിയ്ക്കാം. പിന്നെ ഒരു ഫുള്‍ ബോട്ടില്‍. അതിന്‍റെ പൈസ കയ്യില്‍ നിന്ന് പൊയ്ക്കോട്ടെ ''.

അനിരുദ്ധന്ന് സമാധാനമായി. അയാള്‍ നെഞ്ചില്‍ തടവി.



7 comments:

  1. ചില മരുന്നുകൾക്ക് ഒന്നിനു മൂന്നു വരെ ഓഫർ ഉണ്ടത്രെ..കച്ചവടക്കാർക്ക്.. ഭാരമെല്ലാം പാവപ്പെട്ട ജനങ്ങളുടെ പുറത്തും

    ReplyDelete
  2. ponmalakkaran / പൊന്മളക്കാരന്‍ ,

    ശരിയാണ്. എല്ലാ ഭാരവും ജനങ്ങളുടെ ചുമലില്‍ തന്നെ.

    രഘുനാഥന്‍ ,

    നന്ദി.

    ReplyDelete
  3. ഇവിടെ വരെ വായിച്ചു

    ReplyDelete
  4. പുതിയ അദ്ധ്യായവും വായിച്ചു. മരുന്ന് കച്ചവടത്തിലെ കാണാച്ചരടുകളിൽ കുരുങ്ങുന്ന രോഗികളുടെ അവസ്ഥ.

    ReplyDelete
  5. ajith ,

    തുടര്‍ന്നും വായിക്കുമല്ലോ.

    രാജഗോപാല്‍ ,

    രോഗികളുടെ അവസ്ഥ കഷ്ടം തന്നെയാണ്.

    ReplyDelete
  6. രെപ്പുകളുടെ വിഷമങ്ങള്‍ ആരറിയുന്നു വിഭോ...

    ReplyDelete