Sunday, February 12, 2012

നോവല്‍ - അദ്ധ്യായം - 34.

എട്ടു മണി കഴിഞ്ഞതും പാറു എത്തി. അലക്കി വെളുപ്പിച്ച മുണ്ടും ജാക്കറ്റും കമ്പിക്കരയുള്ള വേഷ്ടിയുമാണ് വേഷം. നെറ്റിയില്‍ ഭസ്മക്കുറിയിട്ടിട്ടുണ്ട്. ഈറനുണങ്ങാത്ത മുടിയിലെ നനവ് ജാക്കറ്റിന്‍റെ പുറകിലേക്ക് പടര്‍ന്നു കയറിയിരിക്കുന്നു. കയ്യിലെ കാലന്‍കുട അവള്‍ ഉമ്മറത്തെ തിണ്ടില്‍ ചാരിവെച്ചു.

'' ഞാന്‍ നിന്നേം കാത്ത് നില്‍ക്ക്വാണ് '' ഇന്ദിര അവളോട് പറഞ്ഞു.

'' പണിയൊക്കെ മുടിഞ്ഞില്ലേ '' പാറു തിരക്കി.

'' എപ്പഴോ തീര്‍ന്നു ''. ആ പറഞ്ഞത് ശരിയായിരുന്നു. അടിച്ചു തുടക്കലും രാമകൃഷ്ണന്ന് മരുന്നു കൊടുക്കലും കാലത്തേക്കുള്ള പലഹാരം ഉണ്ടാക്കലും ഉച്ചയ്ക്കുള്ള ചോറും കറികളും വെക്കലും പശുവിനും കുട്ടിക്കും വെള്ളവും വൈക്കോലും കൊടുക്കലും ഒക്കെ കഴിഞ്ഞിരുന്നു. കന്നിനെ കഴുകുന്നത് മാത്രമേ വൈകുന്നേരത്തേക്ക് മാറ്റിവെച്ചിട്ടുള്ളു.

വാര്‍ത്ത കഞ്ഞിയില്‍ കുറെ വറ്റിട്ട് ഒരു കുണ്ടന്‍ പിഞ്ഞാണത്തില്‍ വിളമ്പി ഇല ചീന്തില്‍ വാഴയ്ക്ക ഉപ്പേരിയുമായി ഇന്ദിര പാറുവിനെ സമീപിച്ചു.

'' നീ വേഗം ഇത് കഴിച്ചോ. അപ്പഴയ്ക്കും ഞാന്‍ ഒരുങ്ങാം ''. ഇന്ദിര വസ്ത്രം മാറാന്‍ അകത്തേക്ക് പോയി. അമ്മ പാറുവിനോടൊപ്പം എവിടേക്കോ പോവുകയാണെന്ന് മക്കള്‍ക്ക് മനസ്സിലായി. രമ വിവരം അറിയാനുള്ള ആകാംക്ഷയില്‍ ഇന്ദിരയുടെ അടുത്തേക്ക് ചെന്നു. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു. കുറെ നേരം മടിച്ചു നിന്ന ശേഷം അവള്‍ വാതിലില്‍ മുട്ടി.

'' ആരാത് '' അകത്തു നിന്ന് ഇന്ദിരയുടെ സ്വരം ഉയര്‍ന്നു.

'' ഞാനാമ്മേ. വാതില്‍ തുറക്കൂ '' രമ ആവശ്യപ്പെട്ടു. തുറന്ന വാതിലിന്ന് അപ്പുറത്ത് നില്‍ക്കുന്ന അമ്മയെ അവള്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു. കുറെ കൊല്ലങ്ങള്‍ക്ക് ശേഷമാണ് അമ്മ സാരി ഉടുത്തു കാണുന്നത്. മുണ്ടും ജാക്കറ്റുമാണ് സാധാരണ അമ്മ ഇടാറ്. അമ്പലത്തില്‍ ഉത്സവത്തിന്ന് ചെല്ലുമ്പോള്‍ ഒരു വേഷ്ടി കൂടി ഉണ്ടാവും. അതിലപ്പുറം ഒന്നും ഉണ്ടാവാറില്ല. ഇന്നെന്താ അമ്മയ്ക്ക് പറ്റിയത് ആവോ ? അണിഞ്ഞൊരുങ്ങിയത് മാത്രമല്ല മുഖത്ത് പൌഡറിട്ട് നെറ്റിയില്‍ വട്ട പൊട്ടും ഇട്ടിട്ടുണ്ട്. മുടി ചീകി പിന്നിയിട്ടിരിക്കുന്നു. ഇപ്പോള്‍ അമ്മ ശരിക്കും ഒരു സുന്ദരി തന്നെ.

'' ഏട്ടാ '' അവള്‍ ഉറക്കെ വിളിച്ചു. എന്തോ അത്ഭുതം സംഭവിച്ചതുപോലെയാണ് അനൂപ് അമ്മയെ നോക്കിയത്. അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. എന്തൊരു ഭംഗിയാണ് അമ്മയ്ക്ക്. പക്ഷെ എന്തു ചെയ്യാം. നന്നായി നടക്കാന്‍ യോഗമില്ലാതെ പോയി.

'' എവിടേക്കാ അമ്മ പോണത് '' രണ്ടുപേരും മാറി മാറി ചോദിച്ചു.

'' അതൊന്നും ഇപ്പൊ നിങ്ങള് അറിയണ്ട. സമയം വരുമ്പൊ ഞാന്‍ തന്നെ അങ്ങോട്ട് പറയും '' എന്ന ഉത്തരം നല്‍കി.

'' രാമേട്ടാ, ഞാന്‍ ഇറങ്ങട്ടെ '' ഇന്ദിര ഭര്‍ത്താവിനെ കണ്ട് യാത്ര പറഞ്ഞു.

'' ഇന്നലെ പറഞ്ഞത് എടുത്തിട്ടില്ലേ '' അയാള്‍ ചോദിച്ചു.

'' ജാതകോല്ലേ. എന്‍റെ കയ്യിലുണ്ട് ''.

'' കുട്ടിയെ പിടിച്ചാല്‍ പണിക്കരെ കണ്ട് ഈ കല്യാണം നടക്ക്വോന്ന് നോക്കിക്കോട്ടെ '' എന്ന് തലേന്ന് ഇന്ദിര രാമകൃഷ്ണനോട് അഭിപ്രായം ചോദിച്ചിരുന്നു. '' പറ്റുംച്ചാല്‍ രമടെ കാര്യം കൂടി നോക്കിക്കൂ '' എന്ന് അപ്പോള്‍ മറുപടിയും പറഞ്ഞതാണ്. മകളുടെ മംഗല്യത്തെക്കുറിച്ച് അറിയാന്‍ അച്ഛനുള്ള മോഹം ഇന്ദിരയുടെ മനം കുളിര്‍പ്പിച്ചിരുന്നു.

'' പണിക്കരുടെ അടുത്തേക്കാച്ചാല്‍ എന്‍റെ ജാതകം കൂടി നോക്കൂ. നല്ല ജോലി വല്ലതും കിട്ട്വോന്ന് അറിയാനാ '' അനൂപ് ആവശ്യപ്പെട്ടു.

നിന്‍റെ ഭാവി എന്താന്ന് അറിയാനാ പോണത് എന്ന് മനസ്സില്‍ പറഞ്ഞുവെങ്കിലും '' ങും'' എന്നൊരു മൂളലില്‍ ഇന്ദിര മറുപടി ഒതുക്കി.

പാറുവിനോടൊപ്പം പടി കടന്ന് പോവുന്ന ഭാര്യയെ നോക്കി രാമകൃഷ്ണന്‍ ജനാലയ്ക്കല്‍ നിന്നു. പാവം. എത്ര സൌന്ദര്യം ഉണ്ടായിരുന്നതാണ്. കരി പിടിച്ച നിലവിളക്കുപോലെയായി അവള്‍. എങ്കിലും ഒരു പരിഭവവും പറയാറില്ല.

'' ശകുനം നന്നായിട്ടുണ്ട്ട്ടോ ' വരമ്പത്തേക്ക് കയറിയതും ഇന്ദിര പാറുവിനോട് പറഞ്ഞു. എതിരെ പത്തു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കയ്യില്‍ പാല്‍പ്പാത്രവുമായി എതിരെ വരുന്നു.

'' കമലാക്ഷിടെ പേരക്കുട്ട്യല്ലേ. എന്താ വിശേഷം ''.

'' ഇന്ന് എന്‍റെ പിറന്നാളാണ്. പായസം വെക്കാന്‍ പാല് വാങ്ങാന്‍ പോയതാ ''.

'' പായസം കുടിക്കുമ്പോള്‍ എന്നെ ഓര്‍ക്കണം കെട്ടോ ''ഇന്ദിര അവളുടെ കവിളില്‍ വാത്സല്യത്തോടെ തടവി.

'' നിന്‍റടുത്ത് ഒരു കാര്യം ചോദിച്ചാലോ എന്നുണ്ട് '' വാരിയത്തെ പടിക്കലെത്തിയപ്പോള്‍ ഇന്ദിര പാറുവിനോട് പറഞ്ഞു.

'' എന്താ തമ്പുരാട്ട്യേ ''.

'' മറ്റന്നാള്‍ സാവിത്രിയെ ആസ്പത്രീലാക്കും. ബുധനാഴ്ച അവളുടെ ഓപ്പറേഷനാണ്. ആസ്പത്രീല് നാല് ദിവസം ഞാന്‍ നിക്കാന്ന് പറഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞാലത്തെ കാര്യത്തിനാ നിന്‍റെ സഹായം വേണ്ടത് ''.

'' എന്താ വേണ്ടത് ''.

'' വന്നാല്‍ കുറച്ച് ദിവസത്തേക്ക് അവളുടെ തുണിയൊക്കെ തിരുമ്പാനുണ്ടാവും. എനിക്ക് ചെയ്തു കൊടുക്കാന്‍ മടീണ്ടായിട്ടല്ല. രാമേട്ടന്ന് കഷായക്കഞ്ഞി കൊടുക്കലും തിരുമ്മലും ഒക്കെയാവുമ്പൊ നടക്ക്വോന്ന് അറിയില്ല. നിനക്ക് കുറച്ച് ദിവസത്തേക്ക് ഒന്ന് സഹായിച്ചൂടെ ''.

'' അതിനെന്താ. ആവുന്ന ഒരു ഉപകാരം ചെയ്യാന്‍ എനിക്കൊരു മടീം ഇല്ല ''.

'' വാരിയത്തമ്മ എന്താ വേണ്ടത്ച്ചാല്‍ തരും ''.

'' കാശും പണൂം കിട്ടുംന്ന് കരുതീട്ടല്ല. നമ്മള് പെണ്ണുങ്ങള് ഇതിനൊക്കെ സഹായിക്കണ്ടേ. രാവിലെ പണിക്ക് പോണതിന്ന് മുപ്പിട്ടും പണി മാറി വരുമ്പളും ഞാന്‍ പോയി ആവത് ചെയ്തു കൊടുക്കാം ''.

രണ്ട് ബസ്സ് മാറി കയറി സ്ഥലത്തെത്തുമ്പോള്‍ സമയം പത്തര. പാറുവിന്‍റെ മരുമകന്‍ ഓട്ടോയുമായി കാത്ത് നില്‍പ്പുണ്ട്.

'' ഇതാണ് എന്‍റെ മരുമകന്‍. അവന്‍റെ സ്വന്തം ഓട്ടോയാണ് '' പാറു അഭിമാനത്തോടെ പറഞ്ഞു '' നമുക്ക് അവന്‍റെ വീട്ടിലൊന്ന് പൊയ്ക്കൂടേ ''.

'' അതിനെന്താ '' ഒട്ടും മടിക്കാതെ ഇന്ദിര പാറുവിനോടൊപ്പം വണ്ടിയില്‍ കയറി. മെയിന്‍ റോഡില്‍ നിന്ന് കരിങ്കല്ല് മുഴച്ചു നില്‍ക്കുന്ന കനാല്‍ വരമ്പിലൂടെ നൂറടിയോളം ദൂരം ഓടി ഓട്ടോ ചെറിയൊരു വീട്ടിലെത്തി. നാല് ഇരുമ്പ് പൈപ്പില്‍ മേല്‍ക്കൂര തീര്‍ത്ത ഷെഡ്ഡിനകത്തേക്ക് വണ്ടി കയറ്റി നിര്‍ത്തി. പാറുവിന്‍റെ പിന്നാലെ ഇന്ദിര ചെന്നു.

ഊഷ്മളമായ സ്വീകരണമാണ് ഇന്ദിരയ്ക്ക് ലഭിച്ചത്. പാറുവിന്‍റെ മകളും ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും അവരെ കാത്തിരിക്കുകയായിരുന്നു. അമ്മയ്ക്ക് പിറകിലായി പാറുവിന്‍റെ പേരക്കുട്ടി മറഞ്ഞു നിന്നു.

'' ഇവിടെ വാടി. ഇതാരാ വന്നതേന്ന് നോക്ക് '' പാറു അവളെ ക്ഷണിച്ചു. കുട്ടി ഒന്നു കൂടി മറഞ്ഞു നിന്നു.

'' ഇതൊന്നും കണക്കാക്കണ്ടാ. പത്ത് മിനുട്ട് കഴിയട്ടെ. ആട്ടി തല്ലിയാല്‍ അവള് അടുത്തിന്ന് പോവില്ല '' പാറുവിന്‍റെ മകള്‍ കുഞ്ഞിന്‍റെ സ്വഭാവം വെളിപ്പെടുത്തി.

'' ഇങ്ങിട്ട് വരുന്ന കാര്യം പാറു എന്നോട് മിണ്ട്യേതേ ഇല്ല. അല്ലെങ്കില്‍ ചെറിയ കുട്ടിയുള്ള വീട്ടിലേക്ക് കയ്യും വീശി വര്വോ ''.

'' അതൊന്നും സാരൂല്യാ തമ്പുരാട്ട്യേ '' പാറു ആശ്വസിപ്പിച്ചു.

'' അച്ഛനും അമ്മയും ഇപ്പൊ വന്നതേയുള്ളു. ലക്ഷം വീട് കോളനിടെ അടുത്താ അവരുടെ താമസം ''. പാറുവിന്‍റെ മരുമകന്‍ അച്ഛനമ്മമാരെ പരിചയപ്പെടുത്തി.

'' വരുന്ന കാര്യത്തിന് വിവരം കൊടുത്തിട്ടുണ്ടോടി '' പാറു മകളോട് ചോദിച്ചു.

'' ഉവ്വ് ''.

''പെണ്‍കുട്ടിടെ വീട്ടിലേക്ക് പോവുമ്പൊ മകളും മരുമകനും അവന്‍റെ അമ്മയും കൂടെ വരും '' പാറു പറഞ്ഞു '' നല്ലൊരു കാര്യത്തിന് പോവുമ്പൊ മൂന്നാള് ആയിട്ട് പോവന്‍ പാടില്ല. പിന്നെ കെട്ട്യോന്‍ ചത്ത ഞാനും വേണ്ടാ ''.

'' നീയില്ലെങ്കില്‍ ശരിയാവ്വോ ''ഇന്ദിരയ്ക്ക് ആശങ്കയായി.

'' എന്താ ശരിയാവാതെ. സമാധാനായിട്ട് പോയി വരിന്‍ ''.

'' തമ്പുരാട്ടിക്ക് കുടിക്കാന്‍ കരിക്ക് ഇട്ടു തരട്ടെ. ചായീം കാപ്പീം ഒന്നും പറ്റില്ലല്ലോ ''.

'' എന്താ പറ്റാണ്ടെ ''.

'' എന്നാലും ഞങ്ങളുടെ അടുത്തിന്ന് ''.

'' തൊണ്ടേന്ന് ഇറങ്ങാണ്ടെ വര്വോ. എന്നാല്‍ ഒന്ന് കാണണോലോ '' ഒന്ന് നിര്‍ത്തി ഇന്ദിര തുടര്‍ന്നു '' ഉള്ളോനും ഇല്യാത്തോനും എന്ന് രണ്ട് വിധം ആള്‍ക്കാരേ ഭൂമീല്‍ ഉള്ളു. അത് എനിക്ക് നല്ലോണം നിശ്ചയം ഉണ്ട് ''.

എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞു.

'' ഇല്ലാത്തോരുക്ക് തമ്മില്‍തമ്മില്‍ ഉള്ളിലൊരു സ്നേഹം ഉണ്ടാവും '' അതുവരെ ഒന്നും പറയതെ നിന്ന മരുമകന്‍റെ അച്ഛന്‍ ഒരു തത്വം പറഞ്ഞു '' വലിയോരക്ക് വെറും കാട്ടിക്കൂട്ടലേ ഉണ്ടാവൂ ''.

ചായ കുടി കഴിഞ്ഞു സംഘം പുറപ്പെട്ടു. പേരക്കുട്ടി മകളുടെ ഒക്കത്ത് കയറിക്കൂടി. ഓട്ടോ പോവുന്നതും നോക്കി പാറു പടിക്കല്‍ നിന്നു.

6 comments:

  1. നാട്ടുകാഴ്ച്ചകള്‍ ..നാട്ടുനടപ്പുള്ള കാര്യങ്ങള്‍ ..നാടന്‍ ഭാഷണങ്ങള്‍ ..
    അയല്‍പക്കത്തെ വിശേഷങ്ങള്‍ പോലെ..
    തുടരുക..

    ReplyDelete
  2. എഴുത്ത് തുടരുക ഇടതടവില്ലാതെ.

    ReplyDelete
    Replies
    1. വായിച്ചുകൊണ്ടേ ഇരിക്കുന്നു!
      തുടരുക!
      ആശംസകള്‍!!!

      Delete
  3. "ഉള്ളോനും ഇല്യാത്തോനും എന്ന് രണ്ട് വിധം ആള്‍ക്കാരേ ഭൂമീല്‍ ഉള്ളു. അത് എനിക്ക് നല്ലോണം നിശ്ചയം ഉണ്ട് ''.
    എനിക്കും....

    ReplyDelete
  4. ആറങ്ങോട്ടുകര മുഹമ്മദ്,
    പരിചിതമായ ചുറ്റുപാട് ആയതിനാല്‍ എളുപ്പം ഉള്‍ക്കൊള്ളാനാവും.

    രാജഗോപാല്‍,
    എഴുതിക്കൊണ്ടേയിരിക്കുന്നു.

    ഞാന്‍ : ഗന്ധര്‍വ്വന്‍,
    വളരെ നന്ദി.

    വി.കെ,
    സമാന ചിന്താഗതിക്കാര്‍ അല്ലേ.

    ReplyDelete
  5. കാശും പണൂം കിട്ടുംന്ന് കരുതീട്ടല്ല. നമ്മള് പെണ്ണുങ്ങള് ഇതിനൊക്കെ സഹായിക്കണ്ടേ. രാവിലെ പണിക്ക് പോണതിന്ന് മുപ്പിട്ടും പണി മാറി വരുമ്പളും ഞാന്‍ പോയി ആവത് ചെയ്തു കൊടുക്കാം ''.
    ഈ പാറുവിനെ പ്പോലെ ഒരാള്‍ .ഇത്ര സേവന സന്നദ്ധത ഞാന്‍ ആരെയും കണ്ടിട്ടില്ല...
    എനിക്കെന്തു കിട്ടും എന്നുള്ളവരെ ചുറ്റിനും ഉള്ളു

    ReplyDelete