Tuesday, July 31, 2012

നോവല്‍ - അദ്ധ്യായം - 48.

ഗോപാലകൃഷ്ണന്‍ നായര്‍ തിരിച്ചെത്തിയതും പെണ്‍കുട്ടികള്‍ പുറപ്പെട്ടു. നാലു മണിക്ക് ചായ കുടിച്ചിട്ട് പോവാമെന്ന് പറഞ്ഞതാണ്. ഒരു കൂട്ടുകാരിക്ക് തൃശൂരില്‍ പോകാനുണ്ടെന്നു പറഞ്ഞ് അവര്‍ യാത്രയായി.

'' കുറച്ചു നേരം ഉമ്മറത്ത് ഇരുന്നാലോ '' അമ്മിണിയമ്മ ചോദിച്ചു. ഈയിടെയായി ഭര്‍ത്താവിന്‍റെ കയ്യില്‍ പിടിച്ച് മെല്ലെമെല്ലെ നടന്നു സോഫയില്‍ വന്നിരിക്കാറുണ്ട്. ഗോപാലകൃഷ്ണന്‍ അവരെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു.

'' പഴയ കൂട്ടുകാരെയൊക്കെ കണ്ടില്ലേ '' അവര്‍ ചോദിച്ചു.

'' ആകെ എത്തിയത് എട്ടാള്. രണ്ടു മൂന്ന് ആളുകള്‍ പനിയായി കിടപ്പിലാണെന്ന് പറഞ്ഞു കേട്ടു. മഴക്കാലം അല്ലേ. ചിലരൊക്കെ നിത്യരോഗികളായി മാറീന്നും പറയുന്നു ''.

'' നിങ്ങള് മോട്ടോര്‍ സൈക്കിളില്‍ പോയത് കണ്ടിട്ട് വല്ലോരും വല്ലതും പറഞ്ഞ്വോ ''.

'' പറഞ്ഞ്വോന്നോ. സകല എണ്ണത്തിനും അതിശയം ''.

'' അവരുടെ കണ്ണ് തട്ടീട്ടുണ്ടാവും. ഉഴിഞ്ഞ് ഇടണം. പിന്നെ ചെറിയ മോള് എന്താ പറഞ്ഞത് എന്ന് നിശ്ചംണ്ടോ ''.

'' എന്താ ആ വായാടി എഴുന്നള്ളിച്ചത് ''.

'' വലിയമ്മേ, നിങ്ങള് രണ്ടാളുടേം ഹണിമൂണ്‍ ഇനീം കഴിഞ്ഞില്ലേ എന്ന്. ഞാന്‍ ആകെക്കൂടി നാണം കെട്ടു ''.

'' ഹ ഹ ഹ '' ഗോപാലകൃഷ്ണന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. '' അത് നേരത്തെ പറയണ്ടേ. എന്നാല്‍
ഞാന്‍ ആ പെണ്ണിന് ഒരു പ്രസന്‍റ് വാങ്ങി കൊടുക്ക്വായിരുന്നു ''.

'' നിങ്ങള്‍ക്ക് ഞാന്‍ എന്തു പറഞ്ഞാലും തമാശയാണ് '' അമ്മിണിയമ്മ പരിഭവിച്ചു. പടിക്കല്‍ കാറ് നിറുത്തുന്ന ശബ്ദം കേട്ടു.

'' എന്നെ കൊണ്ടുപോയി കിടത്തിക്കോളൂ. വല്ലോരും കേറി വരുമ്പൊ ഉമ്മറത്ത് കൊഴവാതം പിടിച്ച ഒന്ന് ഇരിക്കിണത് കാണണ്ടാലോ ''.

'' ആരു കണ്ടാലെന്താ. സൂക്കട് വരുന്നതിന് നാണിക്കണ്ട വല്ല കാര്യൂണ്ടോ '' എന്ന് ചോദിച്ചെങ്കിലും അമ്മിണിയമ്മയെ അയാള്‍ കിടപ്പറയിലെത്തിച്ചു. തിരിച്ചു വന്നപ്പോള്‍ ശിവശങ്കര മേനോന്‍ ഉമ്മറത്ത് എത്തിയിരിക്കുന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്. രാവിലെ കണ്ട കാറല്ല ഇപ്പോഴുള്ളത്. വരുന്ന വഴിക്ക് കണ്ടപ്പോള്‍ വെറുമൊരു ഭംഗിവാക്ക് പറഞ്ഞാതാണെന്ന് കരുതി. ക്ഷണിക്കാന്‍ എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

'' എന്തെങ്കിലും വിചാരിച്ചാല്‍ എനിക്കത് ഉടനെ നടത്തണം. പിന്നെക്ക് വെച്ചാല്‍ ചിലപ്പൊ മറക്കും '' ശിവശങ്കര മേനോന്‍ അകത്തേക്ക് കയറി '' ഇത് എന്‍റെ മൂത്തമകനാണ്. സാറിന് ഇവനെ അറിയില്ലേ ''.

'' പിന്നല്ലാണ്ടെ. കല്യാണത്തിനൊക്കെ ഞാന്‍ വന്നിട്ടുള്ളതല്ലേ ''.

'' എന്നാല്‍ നീ പോയി ഗോപിനായരെ കണ്ട് ഒരുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് വാങ്ങീട്ടുവാ. ആ വിദ്വാന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ നില്‍ക്കുണുണ്ടാവും, പഴനിക്ക് പോവാനായിട്ട് '' മേനോന്‍
മകനോട് ആവശ്യപ്പെട്ടു '' അതുവരെ ഞാന്‍ സാറിനോട് ഓരോന്ന് പറഞ്ഞ് ഇവിടെ ഇരുന്നോളാം ''. മകന്‍ കാറ് സ്റ്റാര്‍ട്ട് ചെയ്തു നീങ്ങി.

'' വെപ്പുകാരന്‍റെ അടുത്തേക്ക് അയച്ചതാ അവനെ. കാറ്ററിങ്ങ്‌കാരെ ഏല്‍പ്പിക്കാമെന്നു വിചാരിച്ചതാ ഭാര്യക്ക് അത് പറ്റില്ല. ഇതൊക്കെ മിനക്കേട് പിടിച്ച ഏര്‍പ്പാടാണ്. എന്താ ചെയ്യാ. പറഞ്ഞാല്‍ തലേല് കേറണ്ടേ '' മേനോന്‍ സംഭാഷണം തുടങ്ങി '' ഉള്ള കാര്യം പറയാലോ, ഇത്തിരി ഗംഭീരം ആയിട്ടന്നെ നടത്താന്ന് വെച്ചു. ഒരു മകളുള്ളതിന് ആദ്യായിട്ട് ഉണ്ടായ കുട്ടിയല്ലേ. അതും നടാടത്തെ പിറന്നാള്. പിന്നെ എനിക്ക് ആ കുട്ടീന്ന് വെച്ചാല്‍ ജീവനാ. നല്ല ചന്തക്കാരി പെണ്‍കുട്ടി. അതിന്‍റെ മുഖത്തുന്ന് കണ്ണെടുക്കാന്‍ തോന്നില്ല. അച്ഛന്‍റെ തനി സ്വരൂപാണ് പെണ്ണ് ''.

മേനോന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലെന്ന് ഗോപാലകൃഷ്ണന്‍ ഓര്‍ത്തു. ഉള്ളത് ഉള്ളപോലെ പറയുന്ന പ്രകൃതമാണ് പണ്ടുതന്നെ. സമ്പത്ത് കുമിഞ്ഞ് കൂടുമ്പോഴും പഴയ മട്ടില്‍ പെരുമാറുന്നത് അയാളുടെ മഹത്വമാണ്.

'' പുതുതായി ഒരു ബിസിനസ്സും കൂടി തുടങ്ങുന്നുന്ന് കേട്ടല്ലോ. മരുന്നിന്‍റെ ഡിസ്ട്രിബ്യൂഷനോ സ്റ്റോക്കോ എന്തോ ''.

'' ശരിയാ. മരുമകന് വേണ്ടീട്ടാ അത് ''.

'' അപ്പോള്‍ അയാളുടെ ജോലി ''.

'' അതൊക്കെ ശാശ്വതം എന്ന് പറയാന്‍ പറ്റില്ല. ഉള്ള ദിവസം ഉണ്ടാവും അത്രേന്നെ. വലിച്ചെറിഞ്ഞ് പോരാന്‍ ഞാന്‍ നൂറു തവണ പറയാറുണ്ട്. അവനോന്‍റെ ബിസിനസ്സ് നോക്കി നടന്നത് അന്യരാണ്. അത് ഏറ്റെടുത്താ മതി. കേക്കണ്ടേ ''.

'' അതിന് മക്കളില്ലേ ''.

'' ഉവ്വുവ്വ്. ഇപ്പൊ കണ്ടില്ലേ ഒരാളെ. എങ്ങിനെ പത്തുറുപ്പിക ഉണ്ടാക്കാം എന്നല്ല എങ്ങിനെ കളയാം എന്നാ മൂപ്പരുടെ നോട്ടം. ഇനിയൊരുത്തനുള്ളതിന് അബ്കാരി മാത്രം മതി ''.

'' മരുമകന്‍ ആള് എങ്ങിനീണ്ട് ''.

'' ഉള്ളത് പറയാലോ. ഇങ്ങിനത്തെ ഒരുത്തനെ കിട്ടില്ല. എനിക്ക് ആദ്യം പേടിയൊക്കെ ഉണ്ടായിരുന്നു. വലിയ വീട്ടിലെ പെണ്‍കുട്ടി. കാണാന്‍ അത്രയ്ക്ക് പോരാനും. ചന്തകാരനായ ഒരുത്താന്‍ കല്യാണം കഴിക്കാന്‍ സമ്മതിച്ചാല്‍ എന്തെങ്കിലും ഊരണം എന്ന് വിചാരിച്ചിട്ടാണ് എന്നല്ലേ കരുതാന്‍ പറ്റുള്ളു. എന്നാല്‍ അങ്ങിനെ ഒന്നും അല്ലാട്ടോ. ഇന്നേവരെ വായ തുറന്ന് ഒരു സാധനം അവന്‍ ചോദിച്ചിട്ടില്ല. പിന്നെ എന്‍റെ മകളേം കുട്ട്യേം അവന് ജീവനാ. നമുക്ക് അത്രേല്ലെ വേണ്ടൂ ''.

പടിക്കല്‍ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടു. നോക്കുമ്പോള്‍ അനൂപാണ്.

'' അമ്മമ്മ '' അപരിചിതനായ ഒരാളെ കണ്ട് അവന്‍ മടിച്ചു നിന്നു.

'' അകത്തുണ്ട്. പൊയ്ക്കോളൂ ''. അവന്‍ ഉള്ളിലേക്ക് നടന്നു.

'' ഏതാ ഈ കുട്ടി '' മേനോന്‍ ചോദിച്ചു.

'' അടുത്ത കാലത്ത് പരിചയപ്പെട്ടതാ. അമ്മിണി കിടപ്പിലായതില്‍ പിന്നെ മിക്ക ദിവസൂം വരാറുണ്ട്. അവള്‍ക്കും ഇവനെ വലിയ കാര്യാണ് ''.

'' വീട്ടുകാരി കിടപ്പിലാണോ. എന്താ സൂക്കട് '' മേനോന്‍ ചോദിച്ചു. രോഗത്തേയും ചികിത്സയേയും കുറിച്ച് ഗോപാലകൃഷ്ണന്‍ വിശദമായി പറഞ്ഞു.

'' ഞാനും വിചാരിച്ചു '' മേനോന്‍ പറഞ്ഞു '' ഉമ്മറത്ത് ഒരാളുടെ ഒച്ച കേട്ടാല്‍ ചായ കൊണ്ടു വരുന്ന ആളാണ്. കണ്ടില്ലല്ലോ എന്ന് ''.

'' അതിനെന്താ ഞാന്‍ ഉണ്ടാക്കാലോ ''.

'' വേണ്ടാ സാറേ. എനിക്ക് വീട്ടുകാരിയെ ഒന്ന് കാണണം ''. രണ്ടുപേരും ചെല്ലുമ്പോള്‍ അനൂപ് കട്ടിലില്‍ ഇരിപ്പാണ്. അമ്മിണിയമ്മയുടെ കയ്യ് അവന്‍ തടവുന്നുണ്ട്. അവരെ കണ്ടതും അവന്‍
എഴുന്നേറ്റു.

'' എന്നെ ഓര്‍മ്മീണ്ടോ '' മേനോന്‍ ചോദിച്ചു.

'' പിന്നില്യാണ്ടേ. ഉമ്മറത്തിന്ന് ഒച്ച കേട്ടതും എനിക്ക് മനസ്സിലായി. ഇപ്പൊ കണ്ടിട്ട് ഇത്തിരി കാലം ആയീച്ചാലും മുമ്പ് ഒന്നുക്ക് ഒന്നരാടം കാണാറുള്ളതല്ലേ ''.

'' പേരക്കുട്ടിടെ പിറന്നാളിന്ന് രണ്ടാളേം വിളിക്കാന്‍ വന്നതാ ഞാന്‍. ഇവിടെ ഇതാ അവസ്ഥ എന്ന് അറിയില്ലല്ലോ ''.

'' എന്താ ചെയ്യാ. മൂപ്പര് വന്നോളും ''.

'' അയ്യപ്പന്‍ കടാക്ഷിച്ച് വേഗം ഭേദാവട്ടെ ''മേനോന്‍ പറഞ്ഞു '' ഈ കുട്ടിക്ക് എന്താ പണീന്നാ പറഞ്ഞത് '' അനൂപിനെ കുറിച്ചായിരുന്നു ആ ചോദ്യം .

'' മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ''.

'' ങാഹാ, അപ്പൊ അനിരുദ്ധനെ അറിയണോലോ ''.

'' അനിരുദ്ധന്‍ സാറിനെ എനിക്ക് അറിയാം ''.

'' ഈ കുട്ടി നന്നായി പാട്ടുപാടും '' അമ്മിണിയമ്മ പറഞ്ഞു.

'' അത് ശരി. ഒരു ദിവസം ഒഴിവോടെ ഇയാളുടെ പാട്ട് കേള്‍ക്കണം ''.

പുറത്ത് കാറിന്‍റെ ശബ്ദം കേട്ടു. മേനോന്‍ യാത്ര പറഞ്ഞിറങ്ങി.

6 comments:

  1. വായിക്കുന്നുണ്ട്...
    ആശംസകൾ...

    ReplyDelete
  2. വായന തുടരുന്നു. രാമന്റെ നിഴലായി എന്നുമൊപ്പമുള്ള ലക്ഷ്മണന്റെ കഥയും മുടങ്ങാതെ വായിക്കുന്നു.

    ReplyDelete
  3. ഒന്നുരണ്ടെണ്ണം കഴിഞ്ഞിട്ടുണ്ടാവുമെന്നു വിചാരിച്ചാ വന്നതു്. ഭാഗ്യം, ഇല്ല. അടുത്തതിനുള്ള സമയമായല്ലോ,അല്ലേ?

    ReplyDelete
  4. വി.കെ,
    വളരെ നന്ദി

    രാജഗോപാല്‍,
    രാമായണ കഥ മുഴുമിച്ചു. ഇനി ഈ നോവല്‍ തീര്‍ക്കണം 

    Typist / എഴുത്തുകാരി,
    മറ്റൊരു നോവലിന്‍റെ തിരക്കിലായിരുന്നു.

    Manickethaar,
    നന്ദി.

    ReplyDelete
  5. ഇപ്പോള്‍ പലവഴിക്ക് ഒഴുകിയ നീര്‍ ചാല് കള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു വലിയ പുഴയായി ഒഴുകാന്‍ തുടങ്ങുന്നു..

    ReplyDelete