Saturday, September 15, 2012

നന്മയിലേക്ക് ഒരു ചുവടുവെപ്പ് - നോവല്‍ - അദ്ധ്യായം - 50.

അനിരുദ്ധന്‍ സെറ്റിയില്‍ ചാഞ്ഞു കിടന്നു. മുന്നിലുള്ള ക്ലോക്കിന്‍റെ ചെറിയ സൂചി ഏഴിനോട് ചേര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. വലിയ സൂചി പന്ത്രണ്ടിനെ തൊടാന്‍ ശ്രമിക്കുന്നു. രാത്രി പകലിനെ ആട്ടിയോടിച്ചു കഴിഞ്ഞു. എച്ചില്‍പ്പാത്രങ്ങളേയും പാതി ഒഴിഞ്ഞ ഗ്ലാസ്സുകളേയും സാക്ഷി നിര്‍ത്തി സംഭാഷണം പൊടി പൊടിക്കുകയാണ്. രണ്ട് മൂന്ന് മണിക്കൂര്‍ നേരം സോറ പറഞ്ഞിരുന്നിട്ട് ഇവര്‍ക്ക് മതി വന്നിട്ടില്ല. എപ്പോഴാണാവോ ഇവിടെ നിന്ന് പോകാനാവുക. ഇതിനകം രാധിക ആറേഴു തവണ മൊബൈലില്‍ വിളിച്ചു കഴിഞ്ഞു. ബാറ്ററി ഡൌണായി ഇനി വിളിക്കണ്ടാ എന്ന് നുണ പറഞ്ഞ് സ്വിച്ച് ഓഫാക്കിവെച്ചു. അവളെ കുറ്റം പറയാനാവില്ല.പിറന്നാളാഘോഷത്തോടനുബന്ധിച്ച അയ്യപ്പന്‍ പാട്ടിന് എത്തിയവര്‍ കുട്ടിയുടെ അച്ഛനെ അന്വേഷിക്കുന്നുണ്ടാവും. നേരം കൊല്ലുന്ന അതിഥികളോട് ഉള്ളതിനേക്കാള്‍ മനസ്സില്‍ ദേഷ്യം റീജിണല്‍ മനേജരോട് തോന്നി. അയാളൊരുത്തനാണ് വേണ്ടാത്ത ഈ പൊല്ലാപ്പ് തലയില്‍ ഏറ്റിവെച്ചത്.


മകളുടെ പിറന്നാള്‍ പ്രമാണിച്ച് രണ്ടു ദിവസത്തെ ലീവിനുള്ള അപേക്ഷ മുന്‍കൂറായി നല്‍കിയതാണ്. ആ വിവരം റീജിണല്‍ മാനേജര്‍ക്കും അറിയാം. എന്നിട്ടാണ് തന്നെ അയാള്‍ രാവിലെ പത്തു മണിക്ക് വിളിക്കുന്നത്. ആ സമയത്ത് മുറ്റത്തെ പന്തലിലെ കസേലയില്‍ മൂത്ത അളിയനോടൊപ്പം സംസാരിച്ച് ഇരിക്കുകയാണ്. ഈ ചടങ്ങുകളൊന്നും മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.


'' അച്ഛന്‍റെ ഓരോ ഏര്‍പ്പാടുകളേ. ഈ പരിപാടി കല്യാണമണ്ഡപത്തില്‍ വെച്ചു നടത്തിയാല്‍ പോരേ. ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ നല്ലൊരു ഗാനമേള വെച്ചോട്ടെ. സംഗതി കലക്കില്ലേ ''.


മറുപടി ഒരു ചിരിയില്‍ ഒതുക്കി നില്‍ക്കുമ്പോഴാണ് രാധിക മൊബൈലുമായി എത്തുന്നത്.


'' അനിയേട്ടന് ഒരു കാളുണ്ട് '' മൊബൈല്‍ കയ്യില്‍ തന്ന് അവള്‍ തിരക്കിട്ട് അകത്തേക്ക് പോയി. ആര്‍. എം. വിളിച്ചതാണ്.


'' എന്താ സാര്‍ '' അന്വേഷിച്ചു.


'' അനിരുദ്ധന്‍, ഒരു പ്രോബ്ലം ഉണ്ട്. ഇന്നു വൈകുന്നേരത്തേക്ക് ഫിക്സ് ചെയ്ത പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റില്ല ''.


'' എന്തു പറ്റി സാര്‍ ''.


'' കുടുംബത്തിലെ ഒരു കാരണോരുണ്ട്, എണ്‍പ്പത്തെട്ട് വയസ്സായ തന്തപ്പടി. മൂപ്പര്‍ക്ക് ചാവാന്‍ കണ്ട സമയം ഇന്നാണ് ''.


'' എന്നിട്ട് പരിപാടി മാറ്റിയോ ''.


'' അത് പറ്റില്ല. വരുന്ന ഗസ്റ്റുകള്‍ നമ്മളുടെ വെല്‍വിഷേഴ്സല്ലേ. അവരോട് എങ്ങിനേയാ ഇനി ഒരു ദിവസം കൂടാമെന്ന് പറയുക ''.


'' പിന്നെന്താ ചെയ്യുക ''.


'' എനിക്ക് പകരം അനിരുദ്ധന്‍ ചെല്ല്. പരിപാടി മുടക്കണ്ടാ ''.


'' അത് ശരിയാവില്ല സാര്‍. ഒന്നാമത് എനിക്ക് ഇങ്ങിനത്തെ പാര്‍ട്ടികളില്‍ പങ്കെടുത്ത പരിചയമില്ല. പോരാത്തതിന് ഇന്ന് എന്‍റെ മകളുടെ ബെര്‍ത്ത്‌ഡേ ആണ് ''.


'' അതൊന്നും സാരൂല്യാ. ഒന്നു രണ്ട് പ്രോഗ്രാമില്‍ കൂടിയാല്‍ ആര്‍ക്കും പരിചയം ആവും. മകളുടെ ബെര്‍ത്ത്‌ഡേ പരിപാടി ഒഴിവാക്കണ്ടാ. ഉച്ച ഭക്ഷണം കഴിഞ്ഞിട്ട് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ മതി ''.


'' വൈകുന്നേരവും ചില ആഘോഷങ്ങളുണ്ട്. ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി വീട്ടില് ഒരുപാട് ആളുകളും എത്തിയിട്ടുണ്ട്. അതുകൊണ്ട് സാറ് ദയവായി എന്നെ ഇതില്‍ നിന്ന് ഒഴിവാക്കണം ''.


'' താനൊരു മാനേജരല്ലേ? അതിന്‍റെ ഉത്തരവാദിത്വം ഇല്ലാതെ പീക്കിരി പിള്ളരെപ്പോലെ വര്‍ത്തമാനം പറയുന്നോ. കൈ നീട്ടി കാശ് വാങ്ങുമ്പോള്‍ ചിലതെല്ലാം കമ്പിനിക്കുവേണ്ടി ത്യജിക്കേണ്ടി വരും ''.


ഉണ്ടായ ദേഷ്യത്തിന് കണക്കില്ല. മുമ്പൊന്നും ഇത്തരം പരിപാടി ഇല്ലായിരുന്നു. ഇയാളുടെ തലയില്‍ ഉത്ഭവിച്ച ആശയമാണ് സപ്പോര്‍ട്ട് ചെയ്യുന്നവരെ എന്‍റര്‍റ്റൈന്‍ ചെയ്യുക എന്നത്. ഏതെങ്കിലും കുറച്ച് ഡൂക്കിലികളെ വിളിച്ചു കൂട്ടി പാര്‍ട്ടി നടത്തുക. എന്നിട്ട് അവരോടൊപ്പം ഇരുന്ന് അടിച്ച് ഫിറ്റാവുക. അതാണ് ഇയാളുടെ താല്‍പ്പര്യം. ഉപദേശിക്കാന്‍ വന്നിരിക്കുന്നു. ഇത്തരം വൃത്തികെട്ട പരിപാടിക്ക് മിനക്കെടാതെ നല്ല കരിയര്‍ റിക്കാര്‍ഡ് ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.


'' ഉത്തരവാദിത്വത്തിന്‍റെ കാര്യം സാറ് എന്നെ പഠിപ്പിക്കണ്ടാ. അതൊക്കെ എനിക്കറിയാം. സാറിന്‍റെ ഇന്‍ററസ്റ്റില്‍ അറേഞ്ച് ചെയ്ത പാര്‍ട്ടിയല്ലേ. സാറ് തന്നെ അത് നടത്തിക്കോ ''.


മൊബൈല്‍ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. പത്ത് മിനിട്ട് കഴിഞ്ഞില്ല. അതിനുമുമ്പ് അടുത്ത കാളെത്തി.വൈസ് പ്രസിഡണ്ടാണ്. നല്ല മനുഷ്യന്‍. ഒരിക്കലും അധികാരത്തിന്‍റെ ഭാഷയില്‍ സംസാരിച്ചിട്ടില്ല.


'' അനിരുദ്ധന്‍. ഇന്ന് ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒന്ന് സഹകരിക്കണം, '' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുവിധം രാധികയെ പറഞ്ഞു സമ്മതിപ്പിച്ച് പോന്നതാണ്. ആറു മണിക്ക് മുമ്പ് മടങ്ങിയെത്താമെന്നാണ് കരാര്‍. ആ സമയപരിധി എപ്പോഴോ കഴിഞ്ഞു.


സംഭാഷണം അവസാനിപ്പിച്ച് പോവാനുള്ള ഒരുക്കമാണെന്ന് തോന്നി. ഒന്നു രണ്ടുപേര്‍ എഴുന്നേറ്റു കഴിഞ്ഞു. എല്ലാവരേയും യാത്രയയച്ച് ബില്ല് പേ ചെയ്തു കഴിഞ്ഞാല്‍ തനിക്ക് തിരിച്ചു പോകാം. അനിരുദ്ധന്‍ എഴുന്നേറ്റ് അതിഥികളുടെ അടുത്തേക്ക് ചെന്നു.


'' ആര്‍ യു എ ടീട്ടോട്ടലെര്‍ '' ചോദിച്ചയാള്‍ പ്രമുഖനാണ്. അതെയെന്ന് തലയാട്ടി.


'' എന്താ നിങ്ങളുടെ പേര് '' അപരന് അറിയേണ്ടത് അതാണ്. കിഴവന് തനിയെ എണീറ്റ് നില്‍ക്കാന്‍ വയ്യ. എന്നിട്ടാണ് വെള്ളം അടിക്കാന്‍ വന്നിരിക്കുന്നത്.


'' പി.വി.എ. നായര്‍ '' മറുപടി നല്‍കി.


'' ഇംഗ്ലീഷ് അക്ഷരമാലയല്ല തന്‍റെ പേരാടോ ചോദിച്ചത് '' കക്ഷി ചൂടാവുകയാണ്.


'' അനിരുദ്ധന്‍ ''.


'' അങ്ങിനെ പറയ്. കല്യാണം കഴിച്ചതാണോ ''. ഇയാള്‍ക്ക് എന്തൊക്കെ അറിയണം.


'' അതെ '' നീരസം പ്രകടിപ്പിക്കാതെ പറഞ്ഞു.


'' ഭാര്യയുടെ പേര് ''.


'' രാധിക ''.


'' അവിടെ തെറ്റി. അനിരുദ്ധന്‍ ഉഷയെയല്ലേ കല്യാണം കഴിക്കേണ്ടത് '' വലിയൊരു ഫലിതം പറഞ്ഞ മട്ടില്‍ കക്ഷി ഉറക്കെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. എഴുന്നേല്‍ക്കുന്നതിന്നിടെ അയാളുടെ കയ്യ് തട്ടി ഗ്ലാസ്സില്‍ ബാക്കിയുള്ള മദ്യം അനിരുദ്ധന്‍റെ വസ്ത്രത്തിലേക്ക് തെറിച്ചു. ഷര്‍ട്ടിലും പാന്‍റിലും നനവ് പടര്‍ന്നു. എങ്ങിനെ ഈ വേഷത്തില്‍ വീട്ടിലേക്ക് പോവും ? അയാള്‍ വിഷമത്തിലായി.


'' സോറി. റിയലി സോറി '' അതിഥി മാപ്പു പറഞ്ഞു. കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത്. അത് ചെയ്യാന്‍ പറ്റില്ലല്ലോ.


'' നെവര്‍ മൈന്‍ഡ് '' വിനയത്തോടെ പറഞ്ഞു.


'' അടുത്ത വിസിറ്റിന് വരുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിക്കണം ''.


ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏഴര കഴിഞ്ഞു. വസ്ത്രങ്ങളില്‍ നിന്ന് മദ്യത്തിന്‍റെ മണം ഉയരുന്നു. ഇതുമായി എങ്ങിനെ ബസ്സില്‍ യാത്ര ചെയ്യും. '' കാറില്‍ പോയിട്ട് വരൂ '' എന്ന് രാധിക പറഞ്ഞതാണ്. കുണ്ടും കുഴിയും നിറഞ്ഞ നാഷണല്‍ ഹൈവേയിലൂടെ അത് ഓടിക്കാന്‍ മടിച്ച് ബസ്സില്‍ പോന്നത് അബദ്ധമായി. തിങ്ങി നിറഞ്ഞ ബസ്സില്‍ തൂങ്ങി പിടിച്ചു നില്‍ക്കുമ്പോള്‍ മുക്കാല്‍ മണിക്കൂറിനകം ടൌണില്‍ എത്താമെന്നുള്ള ആശ്വാസമാണ് മനസ്സില്‍ തോന്നിയത്.


പുറകില്‍ നിന്ന് ആരോ പിടിച്ചു തള്ളുന്നതുപോലെ. കുറച്ചു നേരമായി തുടങ്ങിയിട്ട്. തിരിഞ്ഞു നോക്കിയപ്പോള്‍ ഏതോ ഒരു ചെറുപ്പക്കാരന്‍.


'' എന്താ '' അയാളോട് ചോദിച്ചു.


'' കുറച്ച് മാറി നില്‍ക്ക് ''.


'' തിരക്കല്ലേ. നീങ്ങാന്‍ സ്ഥലം ഇല്ലല്ലോ ''.


'' കള്ളു കുടിക്കുന്നത് വലിയ തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ അതുകൊണ്ട് അഭിഷേകം ചെയ്തിട്ട് വന്നാല്‍ മറ്റുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. തന്നെ നാറീട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ ''.
അയാള്‍ തള്ളി മാറ്റാന്‍ നോക്കുകയാണ്. ചുറ്റുമുള്ളവര്‍ എന്തോ വലിയ കുറ്റം ചെയ്ത ആളെ എന്നപോലെ നോക്കുന്നുണ്ട്. ചിലരൊക്കെ മുറുമുറുക്കാന്‍ തുടങ്ങി. ഇനിയും മിണ്ടാതെ നിന്നാല്‍ വിമര്‍ശനം കൂടും.


'' മിസ്റ്റര്‍, താന്‍ വിചാരിക്കുന്ന മട്ടില്‍ ഞാന്‍ മദ്യപിച്ച് വന്ന ആളല്ല. മദ്യപിക്കുന്ന ശീലവും എനിക്കില്ല '' തള്ളി മാറ്റാന്‍ തുനിഞ്ഞവനോട് പറഞ്ഞു '' വേണമെങ്കില്‍ ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് പോവാം ''.


'' അപ്പോള്‍ സ്മെല്ലടിക്കുന്നതോ ''.


'' ഒരു പാര്‍ട്ടി നടക്കുന്ന ദിക്കില്‍ ചെല്ലാനുണ്ടായിരുന്നു. അവിടെ വെച്ച് ഒരാളുടെ കൈ തട്ടി ഡ്രസ്സില്‍ കുറച്ചായി. മാറ്റിയിട്ട് വരാന്‍ വേറെ തുണി ഇല്ല. സ്പെയര്‍ ഡ്രസ്സ് കരുതിയിട്ടല്ലല്ലോ ആരും പാര്‍ട്ടിക്ക് ചെല്ലാറ് ''.


പിന്നെ ആരും ശല്യം ചെയ്തില്ല. പെട്ടെന്ന് ഈ വേഷത്തില്‍ ഭാര്യ വീട്ടില്‍ ചെന്നാലുണ്ടാകാവുന്ന അവസ്ഥയെക്കുറിച്ചോര്‍ത്തു. ഉള്ള സല്‍പ്പേര് നഷ്ടപ്പെടാന്‍ വേറൊന്നും വേണ്ട. എന്തോ ഭാഗ്യത്തിന് ടൌണിലുള്ള വീടിന്‍റെ താക്കോല്‍ ബാഗിലുണ്ട്. ഏതായാലും വൈകി. ഇനി അവിടെ ചെന്ന് കുളിച്ച് വസ്ത്രം മാറി പോകാം.


ബസ്സിറങ്ങി ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിട്ടു. വാച്ച്‌മാന്‍ ഉറങ്ങിയിട്ടില്ല. അകത്തു കേറി വസ്ത്രം ഊരി വാഷിങ്ങി മെഷീനില്‍ കഴുകാന്‍ ഇട്ടു. ചായയ്ക്ക് വെള്ളം തിളക്കാന്‍ വെച്ചിട്ട് കുളിമുറിയില്‍ കയറി. തണുത്ത വെള്ളം ദേഹത്ത് തട്ടിയപ്പോള്‍ എന്തൊന്നില്ലാത്ത സുഖം തോന്നി. ക്ഷീണവും വിഷമവും വിട്ടകന്നു.


വീശക്കുന്നുണ്ട്. ചായയും ബിസ്ക്കറ്റും കഴിച്ചു. അലമാറ തുറന്നപ്പോള്‍ രാധിക വാങ്ങിയ വെള്ള ഷര്‍ട്ടും ഡബ്ബിള്‍ വേഷ്ടിയും ഇരിക്കുന്നു. അനിയേട്ടന് ഇത് നല്ല ഭംഗിയുണ്ടാവും എന്നും പറഞ്ഞ് തന്നതാണ്. '' അയ്യേ. ഇതിട്ടാല്‍ കല്യാണചെക്കനെപോലെ ഉണ്ടാവും. എനിക്കു വേണ്ടാ '' എന്നും പറഞ്ഞ് മാറ്റി വെച്ചു.


മുടി ഒന്നുകൂടി ചീകി പൌഡറിട്ട് ആ ഡ്രസ്സും ധരിച്ച് പുറത്തിറങ്ങി വാതില്‍ പൂട്ടി. പോര്‍ച്ചിലുള്ള മാരുതി 800ല്‍ കയറി. വില്‍ക്കാതെ അത് നിര്‍ത്തിയതുകൊണ്ട് ഇപ്പോള്‍ ഉപകാരപ്പെട്ടു.


'' ഗെയിറ്റ് പൂട്ടിക്കോളൂ. ഞാന്‍ പോണൂ '' വാച്ച്‌മാനോട് പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.


പൂരത്തിനുള്ള തിരക്കാണ് ഭാര്യ വീട്ടില്‍. വീടും പരിസരവും പ്രകാശത്തില്‍ മുങ്ങി കുളിച്ചിരിക്കുന്നു. അയ്യപ്പന്‍പാട്ട് തുടങ്ങി കഴിഞ്ഞു. ആരേയും നോക്കാതെ ആളുകള്‍ക്കിടയിലൂടെ അകത്തേക്ക് നടന്നു. രാധികയുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. വൈകിയതിന്‍റെ പരിഭവം ആ മുഖത്ത് ഒട്ടുമില്ല.


'' അനിയേട്ടന്‍ വീട്ടില്‍ പോയോ '' അവള്‍ ചോദിച്ചു.


'' ഉവ്വ്. രാധികയുടെ മോഹം പോലെ ഡ്രസ്സ് ചെയ്യാമെന്ന് കരുതി ''.


'' എനിക്ക് സന്തോഷായി '' അവള്‍ പറഞ്ഞു '' അനിയേട്ടന്‍ ഭക്ഷണം കഴിച്ചോ ''.


'' ഇല്ല ''.


'' ഞാനും കഴിച്ചിട്ടില്ല. അനിയേട്ടന്‍ വന്നിട്ടേ കഴിക്കൂ എന്ന് വിചാരിച്ച് ഇരുന്നതാണ് ''.


ഡൈനിങ്ങ് ടേബിളില്‍ വിഭവങ്ങള്‍ എടുത്തു വെച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം കഴിക്കാനിരുന്നു. അമ്മ കടന്നു വന്നത് അപ്പോഴാണ്.


'' എപ്പൊ നോക്കിയാലും നിനക്ക് തിരക്കാണ്. ഇന്നെങ്കിലും വീട്ടിലിരുന്നൂടേ. എത്ര നേരായി ഈ കുട്ടി കാത്തിരിക്കാന്‍ തുടങ്ങീട്ട് '' അമ്മ പരിഭവിച്ചു.

'' വേണന്ന് വെച്ചിട്ടില്ല അമ്മേ. ഇനി ഇങ്ങിനെ സംഭവിക്കില്ല ''. അതൊരു കുറ്റസമ്മതമായിരുന്നില്ല. ആ മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ നടക്കുകയായിരുന്നു.

4 comments:

  1. മനസ്സില്‍ പതിയുന്നുണ്ട് ഓരോ രംഗങ്ങളും.ആശംസകളോടെ

    ReplyDelete
  2. ചില നേരങ്ങളിൽ അങ്ങനെയാണ്...ഇഷ്ടമില്ലെങ്കിൽ കൂടി പലതും ചെയ്യാൻ നമ്മൾനിർബ്ബന്ധിതരാവും...
    ആശംസകൾ...

    ReplyDelete
  3. ആറങ്ങോട്ടുകര മുഹമ്മദ്,
    വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും ആശംസകള്‍ക്കും ഒരുപാട് നന്ദി.

    വി.കെ,
    ശരിയാണ്. ജീവിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത പലതും ചെയ്യാന്‍ ചിലപ്പോള്‍
    മനുഷ്യര്‍ നിര്‍ബന്ധിതരാവും 

    ReplyDelete
  4. ഇഷ്ടമായി.. വായിച്ചു കൊണ്ടേ ഇരിക്കുന്നു..

    ReplyDelete