Friday, October 26, 2012

നോവല്‍ - അദ്ധ്യായം - 52.


അനിരുദ്ധന്‍ പോവുന്നതും നോക്കി രാധിക വാതില്‍ക്കല്‍ നിന്നു. നാലു ദിവസത്തെ മടി പിടിച്ച് ഇരുപ്പിന്ന് ശേഷം ജോലിക്ക് പോവുകയാണ്. സാധാരണ പണിക്കിറങ്ങുമ്പോള്‍ കാണാറുള്ള ഉത്സാഹമൊന്നും ഇന്ന് കാണാനില്ല. ആ    മനസ്സ് അത്രമാത്രം വിഷമിച്ചിട്ടുണ്ട്.


മകളുടെ പിറന്നാളിന്‍റെ പിറ്റേന്നുതന്നെ ശ്രദ്ധിച്ചിരുന്നു. അനിയേട്ടന്‍ ആകപ്പാടെ ഒരു മൂഡോഫിലാണ്. ഒന്നും ഒട്ടു പറയുന്നില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒന്നുമില്ലെന്ന മറുപടി മാത്രം. പക്ഷെ എന്തോ ഒരു അസ്വസ്ഥത ഉണ്ടെന്ന് മുഖഭാവം വിളിച്ചു പറഞ്ഞിരുന്നു.


അന്ന് കാലത്തുതന്നെ അനിയേട്ടന്‍റെ ബന്ധുക്കള്‍ തിരിച്ചു പോയിരുന്നു. കുളിയും കാപ്പി കുടിയും കഴിഞ്ഞ ശേഷം വീണ്ടും കിടപ്പുമുറിയിലേക്ക് പോവുന്നതു കണ്ടു. ആറേഴു തവണ മൊബൈല്‍ അടിച്ചിട്ടും എടുക്കുന്നില്ല. രാത്രി വൈകിയിട്ട് കിടന്നതല്ലേ, ഉറങ്ങുകയായിരിക്കും എന്നാണ് കരുതിയത്. കുറെ കഴിഞ്ഞ ശേഷം മുറിയില്‍ ചെന്നു നോക്കുമ്പോള്‍ കയ്യില്‍ മൊബൈലും പിടിച്ച് കട്ടിലില്‍ ഇരിപ്പാണ്.


'' എന്താ അനിയേട്ടാ മൊബൈല്‍ എടുക്കാത്തത് '' എന്ന് ചോദിച്ചതിന്ന് '' ആര്‍. എം. ആണ്. ആ മനുഷ്യന് വേറെ പണിയില്ല '' എന്ന തണുപ്പന്‍ മറുപടിയാണ് കേട്ടത്. മേലുദ്യോഗസ്ഥന്മാരെ ബഹുമാനിക്കുന്ന ആളാണ് അനിയേട്ടന്‍. എന്നിട്ടെന്താ ഇങ്ങിനെ. മകളുടെ പിറന്നാളായിട്ട് ജോലി ഏല്‍പ്പിച്ചതിനുള്ള നീരസമാണെന്ന് കരുതി.

ഞായറാഴ്ച ഉച്ച തിരിഞ്ഞപ്പോള്‍ ടൌണിലെ വീട്ടിലേക്ക് തിരിച്ചുപോരാന്‍ ഒരുങ്ങി. '' ഇന്നിനി പോവണ്ടാ. രാധിക റെസ്റ്റ് ചെയ്തോളൂ. നാളെ രാവിലെ പോയാല്‍ മതി '' എന്ന് അനിയേട്ടന്‍ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി. സ്വതവേ തിരിച്ചു പോകാന്‍ തിടുക്കം കൂട്ടുന്ന ആളാണ്. തിങ്കളാഴ്ച മാത്രമല്ല അടുത്ത രണ്ടു ദിവസവും ജോലിക്ക് പോയില്ല. മകളെ കളിപ്പിച്ചുകൊണ്ട് വീട്ടിലിരുന്നു. പലവട്ടം മൊബൈല്‍ റിങ്ങ് ചെയ്തിട്ടും എടുക്കാന്‍ മടി കാണിച്ചു. എന്ത് ചോദിച്ചാലും '' രാധിക വിഷമിക്കണ്ടാ. കുഴപ്പം ഒന്നൂല്യാ '' എന്ന് ആശ്വസിപ്പിക്കും. എപ്പോഴായാലും അറിയും എന്ന ധൈര്യത്തില്‍ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുനിഞ്ഞതുമില്ല.

ഇന്നലെ ഹെഡോഫീസില്‍ നിന്ന് വൈസ്പ്രസിഡണ്ട് വിളിച്ചപ്പോഴാണ് ഫോണെടുത്തത്. മാറി നിന്ന് അവരുടെ സംഭാഷണം ശ്രദ്ധിച്ചു. ശനിയാഴ്ച നടത്തിയ പാര്‍ട്ടിയാണ് വിഷയം. അനിയേട്ടന് അത് തീരെ പിടിച്ചിട്ടില്ല.

'' സേര്‍ , ഐ ഹാവ് നോ വേര്‍ഡ്സ് ടു ഡിസ്ക്രൈബ് ദി ഹുമിലിയേഷന്‍ അന്‍ഡ് മെന്‍റല്‍ ആഗണി ഐ വാസ് സബ്‌ജക്റ്റഡ് ടു '' മൂപ്പര്‍ മനസ്സിലുള്ള സങ്കടം പറയുകയാണ്.

'' അങ്ങിനെയല്ല സേര്‍ , ഇതൊന്നും ഇല്ലാതെ തന്നെ ഇത്ര കാലം നമ്മള്‍ ബിസിനസ്സ് നന്നായി നടത്തിയിട്ടുണ്ടല്ലോ. പിന്നെന്തിനാ വേണ്ടാത്ത ഓരോ പരിപാടികള് ''. മറുഭാഗത്ത് എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ല.

'' അതൊന്ന്വോല്ല സേര്‍, പത്ത് പേഷ്യന്‍റ്സ് തികച്ചും ഇല്ലാത്തവരാണ് പാര്‍ട്ടീല് പങ്കെടുത്തത്. ഒന്നു ഞാന്‍ പറയാം. ഇനി ഇമ്മാതിരി പണിക്ക് എന്നെ കിട്ടില്ല. ഞാന്‍ വേറെ കമ്പിനി നോക്ക്വാണ് ''.

സംഭാഷണം നീണ്ടുപോയി. മറുഭാഗത്തു നിന്ന് അനുനയിപ്പിക്കലാവുമെന്ന് തോന്നി. അനിയേട്ടന്‍റെ മുഖഭാവം അത് വിളിച്ചോതുന്നുണ്ട്.

'' ശരി സേര്‍. നാളെ ഞാന്‍ പൊയ്ക്കോളാം '' മൊബൈല്‍ ഓഫ് ചെയ്തു വന്ന അനിയേട്ടന്‍ നടന്നതെല്ലാം വിവരിച്ചു.

'' ഇത്രയേറെ വിഷമിച്ചിട്ടും അനിയേട്ടന്‍ എന്താ എന്നോടൊന്നും പറയാഞ്ഞത് ''.

'' രാധികയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി. ബുദ്ധി ഉറച്ച കാലം മുതല്‍ കഷ്ടപ്പാടുകള്‍ സഹിച്ച് ജീവിക്കുന്നവരാണ് ഞങ്ങളൊക്കെ. രാധിക അങ്ങിനെയല്ലല്ലോ ''.

'' എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ട് ഇങ്ങിനെ കഷ്ടപ്പെടണോ '' ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

'' ഏതായാലും ഇനി അധിക കാലം ഈ പണിക്കില്ല. അത് നിശ്ചയിച്ചു. ചിലതൊക്കെ ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് '' അപ്പോഴും മനസ്സിലുള്ളത് എന്താണെന്ന് പറഞ്ഞില്ല. മകളെ വാങ്ങി മാറത്ത് അടക്കിപ്പിടിച്ച് കൊഞ്ചിക്കാന്‍ തുടങ്ങി.

ടെലഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. വീട്ടില്‍ നിന്നായിരിക്കും. രാധിക അകത്തേക്ക് നടന്നു.

**************************

സ്റ്റേറ്റ് ഹൈവേയിലൂടെ മോട്ടോര്‍ ബൈക്ക് പായുന്നുണ്ട്. വണ്ടി ഓടിക്കുന്ന റെപ്രസന്‍റേറ്റീവ് ബിസിനസ്സിനെക്കുറിച്ച് ആവലാതിപ്പെടുകയാണ്. നാലഞ്ച് പ്രോഡക്റ്റുകളുടെ സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു. സീസണായതിനാല്‍ ഡോക്ടര്‍മാര്‍ മുറയ്ക്ക് എഴുതുന്നുണ്ട്. സാധനം കിട്ടാതായാല്‍ ഡോക്ടര്‍മാര്‍ മറ്റു ബ്രാന്‍ഡുകള്‍ എഴുതും. എന്താണ് ചെയ്യേണ്ടത്. അയാള്‍ ചോദിക്കുന്നത് ന്യായമായ കാര്യമാണ്.

പല തവണ റീജിണല്‍ മാനേജരോട് ഈ കാര്യം സൂചിപ്പിച്ചതാണ്. അയാള്‍ക്ക് അതൊന്നും അന്വേഷിക്കാന്‍ നേരമില്ല.    മറ്റു പല കാര്യങ്ങളിലുമാണ് പുള്ളിക്ക് താല്‍പ്പര്യം. അതൊന്നും ഇയാളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.

'' സി അന്‍ഡ് എഫില്‍ സ്റ്റോക്കില്ല എന്നാണ് അറിഞ്ഞത് '' അനിരുദ്ധന്‍ പറഞ്ഞു '' ഞാന്‍ വൈസ്പ്രസിഡണ്ടിനെ വിളിച്ച് പറഞ്ഞ് ശരിപ്പെടുത്താം ''.

നേരം പതിനൊന്ന് ആവാറായി. എങ്കിലും വെയിലിന്ന് ചൂട് തോന്നുന്നില്ല. തണുത്ത കാറ്റ് മുഖത്ത് തലോടുകയാണ്.  അനിരുദ്ധന് ഉന്മേഷം തോന്നി. അയാള്‍ ഭാവി പരിപാടികള്‍ ആലോചിച്ചുകൊണ്ടിരുന്നു. അടുത്ത മാസം നാലിനാണ്  ഓണം. അത് കഴിഞ്ഞതും കമ്പിനി വിടണം. എത്രയും പെട്ടെന്ന് കൂട്ടുകാരന്‍ ഏര്‍പ്പാടാക്കി തന്ന ജോലിക്ക് ചേരണം. ഒരു സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ മാനേജര്‍ പോസ്റ്റിലാണ് നിയമനം. ആകര്‍ഷണീയമായ ശമ്പളം ലഭിക്കും . പക്ഷെ ഒരു ദോഷമുണ്ട്. അഭ്യന്തര കലാപമുള്ള രാജ്യമാണത്രേ അത്. എന്തായാലെന്താ. സ്ഥിരമായി താമസമാക്കാന്‍ ഉദ്ദേശിച്ചല്ലല്ലോ പോവുന്നത്. കുറെകാലം പണി ചെയ്യണം. എന്തെങ്കിലും സമ്പാദ്യമുണ്ടാക്കി തിരിച്ചുപോരണം.

പെട്ടെന്ന് ബൈക്ക് വലത്തോട്ട് വെട്ടിക്കുന്നതായി തോന്നി. അനിരുദ്ധന്‍ നോക്കുമ്പോള്‍ ഒരു ഓട്ടോറിക്ഷ റോഡിന്ന് കുറുകെ തിരിക്കുകയാണ്. കൂട്ടിമുട്ടുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചെങ്കിലും ബൈക്ക് ഓട്ടോവിനെ സമീപിച്ചു കഴിഞ്ഞു. എതിരെ ഒരു കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് അലറി പാഞ്ഞടുക്കുന്നു. അനിരുദ്ധന്‍ സീറ്റില്‍ പിടി മുറുക്കി.

5 comments:

  1. ഞാൻ വിട്ടുപോയതും കൂടി വായിക്കുകയായിരുന്നു..
    നന്നാവുന്നുണ്ട്..
    ആശംസകൾ...

    ReplyDelete
  2. വായിച്ചു. ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് നന്നായി.

    ReplyDelete
  3. itzzzzzzzz gud uncle.........
    where s anoop????????????

    ReplyDelete
  4. വി.കെ,
    പ്രോത്സാഹനത്തിന്ന് നന്ദി.

    രാജഗോപാല്‍,
    വളരെ സന്തോഷം.

    Anoymous,
    Thank you

    ReplyDelete
  5. മനസ്സിന് പിടിക്കാത്ത ജോലി ചെയ്യുന്നതോളം ദുരിതം വേറെ എന്തുണ്ട്?
    എല്ലാ മനസ്സുകളില്‍ കൂടിയും ഏട്ടന്‍ എത്ര വിദഗ്ദ മായാണ് കയറി ഇറങ്ങുന്നത് എന്ന്അത്ഭുതത്തോടെ നോക്കി കാണുകയാണ് ഞാന്‍ ...

    ReplyDelete