Monday, November 12, 2012

നോവല്‍ - അദ്ധ്യായം - 54.

ഗോപാലകൃഷ്ണന്‍ നായരും അമ്മിണിയമ്മയും പൂമുഖത്ത് സംസാരിച്ച് ഇരിക്കുമ്പോഴാണ് കെ.എസ്. മേനോന്‍ എത്തിയത്.

'' എത്ര നാളായി ഇങ്ങോട്ടേക്ക് കണ്ടിട്ട് '' അമ്മിണിയമ്മ പറഞ്ഞു '' പാട്ടുകാരനേയും കൂട്ടുകാരനേയും കണ്ട കാലം മറന്നൂന്ന് ഞാന്‍ ഇന്നലീം കൂടി പറഞ്ഞിരുന്നു ''.

'' അമ്പലത്തില്‍ വായനയ്ക്ക് വന്നത് ഒരു റിട്ടയേഡ് മലയാളം മാഷാ. നല്ലൊരു പണ്ഡിതന്‍. ഒരു ദിവസം കേള്‍ക്കാന്‍ ചെന്നതാണ്. പറച്ചിലിന്‍റെ രസത്തില്‍ അവിടെയങ്ങോട്ട് കൂടി. ഇന്നലെ വൈകുന്നേരത്താണ് പരിപാടി തീര്‍ന്നത് '' മേനോന്‍ വിശദമായി പറഞ്ഞു '' ഒന്നു രണ്ടു തവണ ഗോപാലകൃഷ്ണനെ വിളിച്ച് ഞാന്‍ വിവരങ്ങല്‍ അന്വേഷിക്കും ചെയ്തിരുന്നു ''. '' ആ കാര്യോക്കെ ഇവിടെ പറഞ്ഞിട്ടുണ്ട് '' അമ്മിണിയമ്മ സമ്മതിച്ചു.

'' എന്‍റെ മനസ്സില്‍ തോന്നിയ കാര്യം പറയട്ടെ '' ഗോപാലകൃഷ്ണന്‍ പറഞ്ഞു '' ഈ ചങ്ങാതി വാനരന്മാരോടൊപ്പം ലങ്കയിലേക്ക് യുദ്ധം ചെയ്യാന്‍ പോയിട്ടുണ്ടാവും എന്നാ ഞാന്‍ കരുത്യേത്. ചിലപ്പൊ വിശിഷ്ട സേവനത്തിന്ന് വല്ല മെഡലോ മറ്റോ കിട്ടിയിട്ടുണ്ടാവും. ശ്രീരാമന്‍റെ കയ്യിന്ന് അതും വാങ്ങി താന്‍ നേരിട്ട് ഇങ്ങോട്ട് പോന്നതാണോഹേ ''.

'' വേണ്ടാത്ത ഓരോ വര്‍ത്തമാനം പറയണ്ടാ '' അമ്മിണിയമ്മ തടഞ്ഞു '' ഈശ്വരന്മാരെ പിടിച്ചാ തമാശ പറയാന്‍ കണ്ടത് ''.

'' അമ്മിണി, തനിക്ക് അറിയാന്‍ വയ്യാത്തതോണ്ടാ അങ്ങിനെ തോന്നുന്നത്. സ്നേഹം, വാത്സല്യം, ദയ, കാരുണ്യം ഒക്കെ ഇല്ലേ, അതേപോലത്തെ മറ്റൊരു നന്മയാടോ ഈ കുസൃതിത്തരൂം, തമാശയുമൊക്കെ. ഈശ്വരന്‍ ഈ വകയ്ക്ക് പത്തു മാര്‍ക്ക് എന്‍റെ പേരില് കൂട്ടി ഇടും ''.

'' അനൂപ് ഇങ്ങോട്ട് വരാറില്ലേ '' മേനോന്‍ ചോദിച്ചു.

'' കുറച്ചായി ഈ വഴിക്ക് കണ്ടിട്ട് ''.

'' വല്ലപ്പോഴും എന്‍റെ വീട്ടിലും വരാറുള്ളതാ.  അങ്ങോട്ടും കണ്ടില്ല ''.

'' ഒന്ന് വിളിച്ച് അന്വേഷിക്കാന്ന് വെച്ചാല്‍ അവന്‍റെ മൊബൈല്‍ നമ്പറ് വേണ്ടേ. അത് വാങ്ങി വെച്ചിട്ടില്ല.  അല്ലെങ്കിലും വേണ്ടതൊന്നും ചെയ്യില്ല ഇവിടുത്തെ ആള് '' അമ്മിണിയമ്മ പരിഭവം പറഞ്ഞു '' വയ്യാണ്ടെ ഞാന്‍ കിടപ്പിലായപ്പോള്‍ ആ കുട്ടി കുറെ അന്വേഷിച്ച് വന്നാതാ. അത് മറക്കാന്‍ പാടില്ലല്ലോ ''.

'' നിറുത്ത്വോടോ തന്‍റെ പരാതി പറച്ചില്. ഒരു ദിവസം ഞാന്‍ നേരില്‍ ചെന്ന് അന്വേഷിക്കുന്നുണ്ട് ''.

'' എന്നാല്‍ ഞാനൂണ്ട് കൂടെ ''.

'' സുകുമാരാ, ഇനി തന്‍റെ വിശേഷങ്ങള് കേള്‍ക്കട്ടെ ''.

'' ഞാന്‍ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്ക്യാണ്. തെറ്റാണച്ചാലും ശരിയാണച്ചാലും മടിക്കാതെ പറയണം ''.

'' എന്തിനാടോ ഈ മുഖവുര. ഗോപാലകൃഷ്ണന്‍ ഇന്നേവരെ ആരുടെ അടുത്തും മനസ്സില്‍ തോന്നിയത്  അതുപോലെ പറഞ്ഞിട്ടേയുള്ളു. മരിക്കുന്നതുവരെ ആ ശീലം അങ്ങിനെത്തന്നെ ഉണ്ടാവും '
'.

'' മടങ്ങി പോയാലോ എന്ന് ഒരു  തോന്നല്‍. എന്താ വേണ്ടത് ''. ഗോപാലകൃഷ്ണന്‍ ഉറക്കെ ചിരിച്ചു.

'' അന്നേ ഞാന്‍ പറഞ്ഞതാണ്, ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ജീവിക്കാനാവില്ലാന്ന്. അപ്പോള്‍ എനിക്കിനി ആരും വേണ്ടാ എന്ന് ഒരേ വാശി. എന്നിട്ട് ഇപ്പോഴെന്തായി. ഉള്ള പുര പൊളിച്ച് ബംഗ്ലാവ് പണിയണം എന്നായിരുന്നല്ലോ തന്‍റെ മോഹം. അതുകൂടി ചെയ്തിരുന്നെങ്കില്‍ നല്ല വിശേഷായേനേ ''. കെ.എസ്.മേനോന്‍ മറുപടിയൊന്നും പറഞ്ഞില്ല. വിഷണ്ണഭാവത്തില്‍ താഴേക്ക് നോക്കി അയാളിരുന്നു.

'' എന്തേ ഇപ്പൊ ഇങ്ങിനെ തോന്നാന്‍ '' അമ്മിണിയമ്മ ചോദിച്ചു.

'' കഴിഞ്ഞ ആഴ്ച ഒരു ദിവസം നേരം പുലരാറാവുമ്പൊ ഞാനൊരു സ്വപ്നം കണ്ടു '' മേനോന്‍ പറഞ്ഞു തുടങ്ങി '' മകന്‍ തേങ്ങിക്കരഞ്ഞുകൊണ്ട് എന്‍റെ അടുത്തുണ്ട് ഇരിക്കുന്നു '' ഭാര്യാഭര്‍ത്താക്കന്മാര്‍ അയാള്‍  പറയുന്നതും കേട്ടിരുന്നു.

''  ഡാഡിക്ക് ഞങ്ങളെയൊന്നും വേണ്ടാതായി അല്ലേ, ഇങ്ങിനെ പോയാല്‍ അധിക കാലം ഞാനുണ്ടാവില്ല എന്നും പറഞ്ഞ് എനിക്കെന്തെങ്കിലും മറുപടി പറയാന്‍ പറ്റുന്നതിന്നു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പെട്ടെന്ന് അകലെയൊരു ട്രെയിനിന്‍റെ വിസില്‍ കേട്ടു. ഞെട്ടി ഉണര്‍ന്നപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു ''.

'' എന്നിട്ട് ''.

'' രാവിലെ ആദ്യം ചെയ്തത് അങ്ങോട്ട് ഫോണ്‍ ചെയ്യുകയായിരുന്നു ''.

'' അങ്ങിനെ താന്‍ അജ്ഞാതവാസം അവസാനിപ്പിച്ചു അല്ലേ '' ഗോപാലകൃഷ്ണന്‍ ചോദിച്ചു '' ആട്ടെ, എന്താ മകന്‍റെ പ്രതികരണം ''.

'' എന്‍റെ ശബ്ദം കേട്ടതും മകന്‍ കരയാന്‍ തുടങ്ങി. എന്തിനാ ഡാഡി പോയത്, എന്നാണ് തിരിച്ചെത്തുക എന്നൊക്കെയുള്ള ആളുകളുടെ ചോദ്യം കേട്ടു മതിയായി, ആകപ്പാടെ നാണക്കേടായി, അതു കാരണം അമേരിക്കയില്‍ നിന്ന് തിരിച്ചു പോരാനിരുന്ന അമ്മയോട് വരണ്ടാ എന്ന് പറഞ്ഞിരിക്കുകയാണ്, കുറെ  കാലമായി ഈ സങ്കടം സഹിക്കുന്നു, ഇനി എനിക്ക് വയ്യാ, അച്ഛന്‍ മടങ്ങി വന്നില്ലെങ്കില്‍ എന്നെ പിന്നെ കാണില്ല, ഞാന്‍ എന്തെങ്കിലും ചെയ്ത് മരിക്കും എന്നൊക്കെ അവന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് കേട്ട മുതല്‍ക്ക് എനിക്ക് പേടിയാണ് ''.

'' പിന്നെന്താ ഇത്ര കാലം ആരും അന്വേഷിച്ച് വരാഞ്ഞത് ''.

'' ഒന്നാമത് എന്‍റെ പെരുമാറ്റം എന്താന്ന് അറിയില്ല. പിന്നെ ഇന്നു വരും നാളെ വരും എന്നു വിചാരിച്ച് ഇരുന്നിട്ടുണ്ടാവും ''.

''എന്നാ താന്‍ തിരിച്ചു പോണത് ''.

'' ഓണം കഴിഞ്ഞിട്ടേയുള്ളു. ഇതുവരെ നാട്ടില്‍ നിന്നിട്ട് നല്ലൊരു സമയത്ത് മടങ്ങി പോവുന്നില്ല ''.

'' വീട് എന്താ ചെയ്യുന്നത്. വില്‍ക്ക്വാണോ അതോ അനുജത്തിമാര്‍ക്ക് കൊടുക്ക്വാണോ ''.

'' രണ്ടുമല്ല. മാസത്തില്‍ പത്തു ദിവസം ഞാനും ഭാര്യയും കൂടി ഇവിടെ കൂടും. അപ്പോള്‍ രണ്ടാള്‍ക്കും ജനിച്ച നാട് വിട്ടു എന്ന ഖേദം ഉണ്ടാവില്ല. വാസ്തവം പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെയൊക്കെയൊപ്പം കഴിഞ്ഞിട്ട് പൂതി മാറിയിട്ടില്ല ''.

'' അതിന് ഭാര്യക്കും മക്കള്‍ക്കും സമ്മതാവ്വോ ''.

'' നൂറുവട്ടം സമ്മതമാണ്. മകനെ വിളിച്ച ശേഷം അവളെന്നെ വിളിച്ചിരുന്നു. എന്താ ഞാന്‍ പറയുന്നത് അതുപോലെ ചെയ്യാം എന്ന് പറഞ്ഞു ''.

'' വയസ്സാന്‍ കാലത്ത് മേനോന്‍ ഒറ്റയ്ക്കായല്ലോ എന്ന് ഞങ്ങളെന്നും പറയാറുണ്ട്. ഇപ്പൊ ഞങ്ങള്‍ക്കും സമാധാനമായി '' അമ്മിണിയമ്മയുടെ വാക്കുകളില്‍ ആശ്വാസം തുളുമ്പി.

'' ഒരു കോപംകൊണ്ടങ്ങോട്ട് ചാടിയാല്‍ ഇരുകോപംകൊണ്ടിങ്ങോട്ട് ചാടാമോ എന്ന് പറഞ്ഞ മട്ടിലായി തന്‍റെ കാര്യം ''.

'' ക്രോധമൂലം മനസ്താപമുണ്ടായ് വരും
  ക്രോധമൂലം നൃണാം സംസാരബന്ധനം
  ക്രോധമല്ലോ നിജ ധര്‍മ്മ ക്ഷയകരം
  ക്രോധം പരിത്യജിക്കേണം ബുധജനം.
 

എന്നല്ലേ ഭഗവാന്‍ ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിച്ചത് '' കെ. എസ്. മേനോന്‍ പറഞ്ഞു '' ഞാന്‍ ആ തത്വം സ്വീകരിച്ചു ''.

'' വായന കേള്‍ക്കാന്‍ പോയതോണ്ട് അങ്ങിനെ ഒരു ഗുണമെങ്കിലും ഉണ്ടായി. അല്ലാതെ  ഉറക്കം തൂങ്ങി അവിടെ ഇരുന്നിട്ട് പോന്നില്ലല്ലോ ''. ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍ കേട്ട് മറ്റുള്ളവര്‍ ചിരിച്ചു.

*************************************

'' അനിയേട്ടാ, കുളിച്ച് ഒരുങ്ങിക്കോളൂ '' രാധിക ഭര്‍ത്താവിനോട് പറഞ്ഞു '' ഇന്ന് ഒന്നാം തിയ്യതിയാണ്. നമുക്ക് ജ്വല്ലറിയിലും തുണിക്കടയിലും പോണം ''.

'' ആഗസ്റ്റ് മുപ്പത്തി ഒന്നിനേ ഞാന്‍ റിസൈന്‍ ചെയ്യൂ. അതിനു മുമ്പ്....''

'' അതിന് വേറെ ഏതെങ്കിലും കമ്പിനിയില്‍ ചേരാനല്ലല്ലോ പോണത്. അല്ലെങ്കിലും ഈ കണ്ടീഷനില്‍  ഇപ്പോഴത്തെ ജോലിക്ക് പോവാനും കഴിയില്ല ''

'' ഇന്നന്നെ വേണോ. കയ്യിലെ പ്ലാസ്റ്റര്‍ അഴിച്ചിട്ട് പോരേ ''.

'' തുടക്കത്തിലേ മുടക്കം പറയണ്ട. പണി ചെയ്യാനൊന്ന്വോല്ല നമ്മള് അവിടേക്ക് പോണത് ''. കുളിയും ഭക്ഷണവും കഴിഞ്ഞ് ഭാര്യ നല്‍കിയ ഷര്‍ട്ടും മുണ്ടും ധരിച്ച് അയാള്‍ തയ്യാറായി. രാധിക ഡ്രൈവിങ്ങ് സീറ്റില്‍ കയറി. കുട്ടിയെ മടിയില്‍വെച്ച് അനിരുദ്ധന്‍ അടുത്തിരുന്നു.

രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരും ബഹുമാനത്തോടെ നോക്കി നില്‍ക്കുന്നത് അനിരുദ്ധന്‍ ശ്രദ്ധിച്ചു. ഏതെങ്കിലും ഡോക്ടറെ കാണാന്‍ കാത്തു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. അല്ലെങ്കില്‍ റെപ്രസന്‍റേറ്റീവ് ഓടിക്കുന്ന ബൈക്കിന്‍റെ പുറകില്‍ യാത്ര ചെയ്യുകയാവും.  അലച്ചിലിന്‍റെ നാളുകള്‍ അവസാനിക്കുന്നു. വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അയാള്‍ തയ്യാറായി.

5 comments:

  1. മേനോന്റെ വൈകി വന്ന തിരിച്ചറിവ് ഒരു കുടുംബത്തിന്റെ കൂടിച്ചേരലിന് ഇടയാക്കും. മകന് അഛനേയും ഭാര്യക്ക് ഭർത്താവിനേയും, ഭർത്താവിന് ഭാര്യയേയും മകനേയും തിരിച്ചു കിട്ടുന്നത് എത്രയോ വലിയ കാര്യം...!!
    ആശംസകൾ...

    ReplyDelete
  2. എല്ലാരുടെ ജീവിതവും നന്നായി വരുന്നു..കഥ അന്ത്യത്തിലേക്കു അടുക്കുകയാണോ ഏട്ടാ.?

    ReplyDelete
  3. “ശ്രീരാമസ്വാമിയുടെ വിശിഷ്ടസേവാ മെഡൽ“ കിട്ടിയ മേനോന്റെ വൈകി ഉദിച്ച വിവേകം..

    ReplyDelete
  4. UNCLE THIS IS ANNA FRM BANGALORE... REALLY NICE... WHERE IS ANOOP?EVERYDAY I AM WAITING 4THE NEXT CHAPTER....... PLZ GET READY TO POST NEXT CHAPTER SOON.............

    ReplyDelete
  5. വി.കെ,
    തീര്‍ച്ചയായും അതൊരു സന്തോഷം പകരുന്ന കൂടിച്ചേരലാകും.

    Nalina,
    അതെ. കഥ അന്ത്യഘട്ടത്തിലെത്തി.

    രാജഗോപാല്‍,
    ഈശ്വരാനുഗ്രഹമാവും അങ്ങിനെ തോന്നാന്‍.

    Anonymous,
    Next chapter is ready for posting.

    ReplyDelete