'' നിങ്ങള്‍ പേഷ്യന്റിന്റെ ആരാ '' പരിശോധന ഫലങ്ങള്‍ സശ്രദ്ധം നോക്കിയശേഷം ഡോക്ടര്‍ ചോദിച്ചു. ഒരു നിമിഷം എന്താണ് മറുപടി പറയേണ്ടതെന്ന് ഗോപാലകൃഷ്ണന് ആലോചിച്ചു. പെട്ടെന്ന് ഉത്തരം കണ്ടെത്തുകയും ചെയ്തു.
'' അങ്കിള്‍ '' അയാള്‍ പറഞ്ഞു. അനൂപ് അങ്ങിനെയാണല്ലോ വിളിക്കാറ്.
'' നോക്കൂ, ലിവര്‍ ആകെ ഡാമേജായി കഴിഞ്ഞിരിക്കുന്നു '' ഡോക്ടര്‍ പറഞ്ഞു '' പേഷ്യന്റിന്റെ ക്ഷീണം, തളര്‍ച്ച, രുചിയില്ലായ്മ, ശരീരത്തിലെ മഞ്ഞ നിറം എന്നിവയൊക്കെ കണ്ടപ്പോഴേ എനിക്ക് ലിവറിന്റെ പ്രോബ്ലമാണെന്ന് തോന്നിയിരുന്നു. പക്ഷെ ഇത്രത്തോളം ക്രിട്ടിക്കല്‍ ആണെന്ന് വിചാരിച്ചില്ല '' .
കരളിന്റെ ഘടനയും പ്രവര്‍ത്തനവും ലിവര്‍ സിറോസിസ് വന്നാല്‍ ഉണ്ടാവുന്ന വ്യതിയാനവും ഡോക്ടര്‍ വിവരിക്കുന്നത് ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഗോപാലകൃഷ്ണന് കേട്ടിരുന്നു.
'' ഐ ഹോപ് യു അണ്ടര്‍സ്റ്റാന്‍ഡ് വാട്ട് ഐ സേ ''. മനസ്സിലായ മട്ടില്‍ ഗോപാലകൃഷ്ണന് തലയാട്ടി.
'' എന്താ സാര്‍ ഇനി വേണ്ടത് '' അയാള്‍ ചോദിച്ചു.
'' അതുതന്നെയാണ് പറയാന്‍ പോകുന്നത്. മരുന്നു കൊണ്ടൊന്നും പേഷ്യന്റ് ഇനി രക്ഷപ്പെടില്ല. ആ സ്റ്റേജൊക്കെ കഴിഞ്ഞു ''.
'' എന്നു വെച്ചാല്‍ ''.
'' സത്യം പറഞ്ഞാല്‍ രോഗി മരണത്തിലേക്ക് നീങ്ങുകയാണ്. കൂടി വന്നാല്‍ ഇനി ഏതാനും ആഴ്ചകള്‍. അത്രയേ ഉള്ളു ''.
ഗോപാലകൃഷ്ണന്റെ ഉള്ളൊന്ന് നടുങ്ങി. അനൂപിന്റെ ജീവിതത്തിന്ന് തിരശീല വീഴാറായി എന്ന ദുഃഖ സത്യം അയാളെ തളര്‍ത്തി. അയാള്‍ തല കുനിച്ചിരുന്നു. അനൂപിന്റെ ശബ്ദ സൌകുമാര്യമോ, സ്വഭാവ ഗുണമോ, സൌമ്യമായ പെരുമാറ്റമോ, നിഷ്ക്കളങ്കതയോ ഒന്നുമല്ല, മറിച്ച് അവനെ മാത്രം ആസ്പദിച്ചു കഴിയുന്ന പാവപ്പെട്ട കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്ക്ണ്ഠയായിരുന്നു മനസ്സ് മുഴുവന്‍ .
'' ഇനിയെന്താ ഉദ്ദേശം '' അല്‍പ്പനേരത്തിന്നു ശേഷം ഡോക്ടര്‍ ചോദിച്ചു.
'' ഏതെങ്കിലും വലിയ ഹോസ്പിറ്റലില്‍ കൊണ്ടുപോയാലോ ''.
'' അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാവില്ല. ഇവിടെ കിട്ടുന്നതില്‍ കൂടുതലൊന്നും മറ്റെവിടെ പോയാലും കിട്ടാനില്ല ''.
'' അപ്പോള്‍ അനൂപ് രക്ഷപ്പെടില്ലെന്നാണോ ''.
'' എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മരുന്നുകൊണ്ട് പ്രയോജനമില്ലന്നല്ലേ ഞാന്‍ പറഞ്ഞുള്ളു. വേറേയും മാര്‍ഗ്ഗമുണ്ട്. ലിവര്‍ ട്രാന്സ്പ്ലാന്റേഷന് നടത്താമല്ലോ ''.
'' സാര്‍, അതിന്റെ സക്സസ് '' ഗോപാലകൃഷ്ണന് അറിയാന്‍ ധൃതിയായി.
'' സെവന്റി ടു എയ്റ്റി പെര്‍സന്റ്. ഓര് ഈവന്‍ മോര് '' ഡോക്ടര്‍ പറഞ്ഞു '' ഹാര്‍ട്ടും കിഡ്നിയും ഒക്കെ ട്രാന്‍സ്പ്ലാന്റ് ചെയ്യാറില്ലേ. അത്ര റിസ്ക്കില്ല. എന്നാലും പ്രശ്നങ്ങള്‍ ഒരുപാടുണ്ട് ''.
'' എന്താ സാര്‍, അത് ''.
'' ഒന്നാമത് പണം. ഓപ്പറേഷനുതന്നെ വലിയൊരു തുക വരും. അത് കഴിഞ്ഞാലും ചുരുങ്ങിയത് അഞ്ചാറു മാസത്തെ ചികിത്സ വേണ്ടി വരും. പത്തു മുപ്പത്ത് ലക്ഷം രൂപ വേണ്ടി വന്നേക്കും ''.
ഭീമമായ സംഖ്യയാണത്. അനൂപിന്റെ കുടുംബത്തിന് അത് വഹിക്കാനാവില്ല. മറ്റെന്തെങ്കിലും വഴി കാണണം. അവനെ മരണത്തിന് വിട്ടു കൊടുത്തു കൂടാ.
'' പണം എങ്ങിനെയെങ്കിലും സ്വരൂപിക്കാം എന്നു വെക്കുക. പിന്നെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ ''.
'' ഇല്ല എന്നു പറയാനാവില്ല. രോഗിക്ക് അനുയോജ്യമായ ലിവര്‍ നല്കാന് തയ്യാറുള്ള ആരേയെങ്കിലും കണ്ടെത്തണം. രക്തബന്ധത്തിലുള്ളവരായാല്‍ വളരെ നന്ന്. നിയമപരമായ നൂലാമാലകളൊന്നും പിന്നെ ഉണ്ടാവില്ല ''.
'' ലിവര്‍ ഡോണേറ്റ് ചെയ്യുന്ന ആള്‍ക്ക് പ്രശ്നമെന്തെങ്കിലും ''.
'' സാധാരണ ഗതിയില്‍ ഒന്നുമില്ല. വളരെ പെട്ടെന്നു തന്നെ ലിവര്‍ പഴയ സ്ഥിതിയിലാവും ''.
'' സര്‍ജറി എപ്പോഴാണ് സാര്‍, നടത്തേണ്ടി വരിക ''.
'' ഏര്‍ളിയര്‍ ദി ബെറ്റര്‍ ''. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. റിപ്പോര്‍ട്ടുകളെല്ലാം സൂക്ഷിച്ച കവര്‍ ഡോക്ടര്‍ നീട്ടി. ഗോപാലകൃഷ്ണന് യാന്ത്രികമായി അതേറ്റു വാങ്ങി.
'' ശരി സാര്‍, ഞാന്‍ താമസിയാതെ വരാം ''. അയാള്‍ എഴുന്നേറ്റു. ആകെ അസ്വസ്ഥമായ മനസ്സോടെയാണ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയത്. കൂട്ടിന് ആരെങ്കിലുമുണ്ടെങ്കില്‍ ഉള്ള വിഷമം പങ്കുവെക്കാനായേനെ. സുകുമാരന്‍ വരാനൊരുങ്ങിയതാണ്. റിപ്പോര്‍ട്ടുകള്‍ കാണിച്ച് വിവരം അന്വേഷിക്കുകയല്ലേ വേണ്ടൂ എന്നു പറഞ്ഞ് ഒറ്റയ്ക്ക് പോന്നു. ഒരുകണക്കില് അത് നന്നായി. എന്തെങ്കിലും കേട്ടാല്‍ പരിഭ്രമിക്കുന്ന ആളാണ് അയാള്‍. എല്ലാ കാര്യങ്ങളും ഒരുവിധം ശരിപ്പെടുത്തിയ ശേഷമേ അനൂപിന്റെ വീട്ടുകാരെ അറിയിക്കാവൂ. ഇല്ലെങ്കില്‍ അവര്‍ ആകെ തകര്‍ന്നു പോവും.
ട്രെയിന്‍ ഫറോക്ക് കടന്നതും മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ പ്രദീപാണ്. മിടുക്കനാണ് അവന്. കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാനും വേണ്ടതുപോലെ ചെയ്യാനും കഴിവുള്ളവന്. പലതരം ടെസ്റ്റുകളും ബയോപ്സിയും ചെയ്യിക്കാന്‍ ചെന്നപ്പോഴൊക്കെ അനൂപിനോടൊപ്പം അവനുണ്ടായിരുന്നു.
'' ഹല്ലോ '' അയാള്‍ ഫോണെടുത്തു.
'' അങ്കിള്‍, ഡോക്ടറെന്താ പറഞ്ഞത് ''. രോഗവിവരം ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.
'' ഞാന്‍ വന്നിട്ട് ബാക്കി പറയാം. നമുക്ക് ആലോചിച്ച് ചിലതൊക്കെ ചെയ്യാനുണ്ട്. അതിനു മുമ്പ് ഈ വിവരം അനൂപിന്റെ വീട്ടില്‍ അറിയിക്കരുത് '' ഫോണ്‍ കട്ട് ചെയ്തു.
'' ആരോടാ നീ ഇത്ര കാര്യായിട്ട് സംസാരിച്ചത് '' വിവേക് പ്രദീപിനോട് ചോദിച്ചു. അവന് പണി ചെയ്യുന്ന കടയിലിരുന്നാണ് പ്രദീപ് ഫോണ്‍ ചെയ്തത്. കേട്ട വിവരങ്ങള്‍ അവന് കൈമാറി.
'' നോക്കെടാ ഞാന്‍ അവന്റേന്ന് അഞ്ഞൂറ് ഉറുപ്പിക കടം വാങ്ങിയിട്ടുണ്ട്. ഇനി എന്താ ഞാന്‍ ചെയ്യാ '' കരയുന്ന മട്ടിലാണ് വിവേക് അത് പറഞ്ഞത്.
പ്രദീപിന്ന് ദേഷ്യമാണ് തോന്നിയത്. ഒരുത്തന് മരിക്കാറായി കിടക്കുന്നു. അതിനിടയിലാണ് ഇവന്റെ അഞ്ഞൂറ് ഉറുപ്പിക.
'' നീ അത് കൊണ്ടുപോയി പുഴുങ്ങി തിന്നോ '' പ്രദീപ് ദേഷ്യപ്പെട്ട് ഇറങ്ങി.
നട്ടുച്ച നേരത്ത് വിയര്‍ത്തു കുളിച്ചാണ് വിവേക് അനൂപിന്റെ വീട്ടിലെത്തിയത്. അനൂപിന്റെ അടുത്ത് എത്തിയതും അവന് കയ്യില്‍ കരുതിയ അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി. '' നിനക്ക് തരാനുള്ളതാണ് '' അവന് പറഞ്ഞു '' എന്നാലും നിനക്കിങ്ങിനെ വന്നല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് വരുന്ന സങ്കടം പറയാന്‍ പറ്റില്ല '' അവന് വിങ്ങിക്കരഞ്ഞു.
'' എന്താ കുട്ടീ ഇത്. മനുഷ്യരായാല്‍ സൂക്കട് വരും. കുറച്ചു കഴിഞ്ഞാല്‍ അത് മാറും '' ഇന്ദിര പറഞ്ഞു '' അതിന് ആരെങ്കിലും ഇങ്ങിനെ കരയാറുണ്ടോ ''.
'' ഇത് അങ്ങിനെയല്ലല്ലൊ അനൂപിന്റെ അമ്മേ '' അവന് അറിഞ്ഞ വിവരങ്ങള്‍ അവതരിപ്പിച്ചു. ഇന്ദിരയും രാമകൃഷ്ണനും നെഞ്ചിടിപ്പോടെയാണ് അതെല്ലാം കേട്ടത്. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'' കുട്ടി പറഞ്ഞത് ശരി തന്ന്യാണോ '' ഇന്ദിര വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
'' ദൈവത്താണെ സത്യം. ഡോക്ടറെ റിസള്‍ട്ട് കാണിക്കാന്‍ ചെന്ന ഗോപാലകൃഷ്ണനങ്കിള്‍ പ്രദീപിനോട് പറഞ്ഞിട്ട് ഞാന്‍ അറിഞ്ഞതാ ''.
'' എന്റെ മകനേ '' ഇന്ദിര അനൂപിന്റെ ദേഹത്തേക്ക് വീണു. അവരുടേയും രാമകൃഷ്ണന്റേയും കരച്ചില് ഉയര്‍ന്നു. അനൂപ് അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പാന്‍ തുടങ്ങി. കണ്ണു തുടച്ചുകൊണ്ട്
വിവേക് ഇറങ്ങി നടന്നു.
എന്നായാലും അറിയേണ്ടതു തന്നെ...
ReplyDeleteകുറച്ചു ക്രുരമായിപ്പോയെങ്കിലും...!
ശുദ്ധനായ പാവം സുഹൃത്ത്,പക്ഷെ വിവേകം കുറവ്. അനൂപുമായി കരൾ പങ്ക് വെക്കുവാൻ ആര് തയ്യാറാവും എന്നറിയാൻ ആകംക്ഷ.
ReplyDeleteആരോടും ഇപ്പോള്‍ പറയേണ്ട എന്ന് പ്രദീപ് വിവേകിനോട് പറയാന്‍ മറന്നു അല്ലെ.. ഇത്ര പെട്ടെന്ന് ആ വിവരം അറിഞ്ഞ അനൂപിനും മാതാപിതാക്കള്‍ക്കും എന്തൊരു ഷോക്ക് ആവും അത്... അമ്മ കരളു കൊടുക്കും ചെരുമെങ്കില്. തീര്‍ച്ച.
ReplyDeleteവി.കെ,
ReplyDeleteചിലപ്പോള്‍ വിധി വില്ലനാവും. ഇത് അത്തരമൊരു അവസ്ഥ.
രാജഗോപാല്‍,
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നല്ലേ പറയാറ്.
Nalina,
തീര്‍ച്ചയായും