Tuesday, January 1, 2013

നോവല്‍ - അദ്ധ്യായം - 60.

ആശങ്കകള്‍ മുഴുവനും വിട്ടകന്നിട്ടില്ല. എങ്കിലും ആശ്വാസത്തിന്‍റെ കുളിര്‍മഴയേറ്റത്തോടെ അനൂപിന്‍റെ കുടുംബത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകള്‍ കിളുര്‍ക്കാന്‍ തുടങ്ങി.

തളത്തില്‍ കത്തിച്ചുവെച്ച നിലവിളക്ക് അണഞ്ഞിട്ടില്ല. അതിന്‍റെ വെളിച്ചം കിടപ്പുമുറിയിലേക്ക്ഒഴുകി വരുന്നുണ്ട്. രാമകൃഷ്ണന്‍ അനൂപിനോടൊപ്പം കട്ടിലില്‍ കിടപ്പാണ്. നിലത്തു വിരിച്ച പുല്ലുപായയില്‍ രമയെ ചേര്‍ത്തു പിടിച്ചു കിടന്നുകൊണ്ട് ഇന്ദിര ചിന്തകളില്‍ മുഴുകി.

എല്ലാവരും ആഹാരം കഴിച്ചു എന്ന് ഉറപ്പു വരുത്തിയതിന്നു ശേഷമാണ് ഗോപാലകൃഷ്ണന്‍ നായരും പ്രദീപും പോയത്. ''പണത്തിനൊക്കെ ഞാന്‍ വഴി കണ്ടിട്ടുണ്ട് ''എന്ന് അദ്ദേഹം പറഞ്ഞതോടെ പകുതി സമാധാനമായി. അല്ലെങ്കിലെന്താ ചെയ്യുക? ചികിത്സിക്കാന്‍ കഴിയാതെ അനൂപ് കടന്നു പോകും. എത്ര നല്ല ആളാണ് അദ്ദേഹം. എന്‍റെ പെങ്ങളാണ് എന്നു പറഞ്ഞ് ചേര്‍ത്തുപിടിച്ചപ്പോള്‍ കണ്ണുകളോടൊപ്പം മനസ്സും തണുത്തു.

'' നോക്കൂ, എന്തൊരു സ്നേഹമുള്ള കൂട്ടക്കാരാ അവര് '' ഇന്ദിര ഭര്‍ത്താവിന്‍റെ ശബ്ദം കേട്ടു.

'' ഞാനും അതു തന്ന്യാ ആലോചിച്ചോണ്ടിരിക്കുന്നത് ''.

'' ഇപ്പഴാ എനിക്ക് ഒരു കാര്യം ഓര്‍മ്മ വരുന്നത് '' രാമകൃഷ്ണന്‍ മൌനത്തിന്ന് വിരാമമിടുകയാണ്.

'' എന്താ കാര്യം ''.

'' മുമ്പൊരിക്കല്‍ ഞാന്‍ ഒരു സ്വപ്നം കണ്ട കാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ. നമ്മുടെ അനു വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ രണ്ടു വയസ്സന്മാര്‍ ചേര്‍ന്ന് അവനെ രക്ഷപ്പെടുത്തിയത്. 

അന്നെന്ന്യാണ് ഇദ്ദേഹവും കൂട്ടുകാരനും കൂടി എന്നെ കാണാന്‍ വന്നത് ''.

'' ദൈവം സ്വപ്നത്തില്‍ കൂടി ഓരോന്ന് കാണിച്ചു തന്നതാവും ''.

'' നമുക്ക് ഒരു കാര്യം ചെയ്യാ '' രാമകൃഷ്ണന്‍ ചോദിച്ചു '' ഈ വീടങ്ങിട്ട് കൊടുക്ക്വാ. കിട്ടുന്ന പണം ആ സാറിന്‍റെ കയ്യില്‍ ഏല്‍പ്പിക്കാം. പോരാത്തതിനല്ലേ അവര് ബുദ്ധിമൂട്ടണ്ടൂ ''.

'' അതു ശര്യാണ്. നമ്മളുടെ കുട്ടിക്കുവേണ്ടി നമ്മളൊന്നും ചെയ്തില്ല എന്ന് തോന്നണ്ടല്ലോ ''.

'' പിന്നെ എവിടേയാ താമസിക്ക്യാ '' അനൂപ് ചോദിച്ചു.

'' ഏട്ടന്‍  അത് ആലോചിച്ച് ബേജാറാവണ്ടാ. വാടകയ്ക്ക് വീട് കിട്ടില്ലേ. തല്‍ക്കാലം അങ്ങിനെ കഴിയ്യാ. കാശുണ്ടാവുമ്പോള്‍ നമുക്ക് വീടൊക്കെ ഉണ്ടാക്കാലോ ''രമയും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.

'' ഗോപാലകൃഷ്ണന്‍ സാറ് വിചാരിച്ചാല്‍ കുറച്ചെന്തെങ്കിലും പൈസ എടുക്കാന്‍ പറ്റും. മറ്റേ ആള്‍ക്ക് അത്ര കഴിവെടം ഇല്ലാന്നാ എനിക്ക് തോന്നുണത് '' ഇന്ദിര മനസ്സില്‍ തോന്നിയത് അറിയിച്ചു.

'' അമ്മയ്ക്ക് അറിയാഞ്ഞിട്ടാണ് '' അനൂപ് പറഞ്ഞു '' മേനോന്‍ അങ്കിള്‍ കോടീശ്വരനാണെന്ന് അമ്മൂമ പറഞ്ഞിട്ടുണ്ട്. വീട്ടുകാരോട് പിണങ്ങി ഇങ്ങോട്ട് പോന്നതാണത്രേ ''.

'' അങ്ങിനെയാണെച്ചാല്‍ മൂപ്പരും എന്തെങ്കിലും തരും ''.

'' അമ്മ ഇങ്ങനെ മനക്കണക്കും കൂട്ടിക്കോണ്ടിരിക്കണ്ടാ. ഒക്കെ ശരിയാവും എന്ന് സമാധാനിച്ച് കിടക്കൂ '' രമ അമ്മയെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.

'' വിവേക് വിളിച്ചിട്ട് അവന്‍റെ കരള് തരാന്ന് പറഞ്ഞു ''.

'' അങ്ങിനെയൊന്നും പാടില്ല. കുട്ടീം കുടുംബൂം ഉള്ള ആളാണ്. പത്തു ദിവസം അയാള് കിടപ്പിലായാല്‍ അവരുടെ സ്ഥിതിയെന്താവും '' ഇന്ദിര ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു

 '' എന്‍റെ കുട്ടിക്ക് അമ്മ തര്വോലോ ''.

'' എന്താ ഇങ്ങിനെ പറയിണത്. വീട് നോക്കാനുള്ള ആളാണ്. കിടക്കുന്നോരെ ശുശ്രൂഷിക്കും വേണം. അപ്പൊ എങ്ങിന്യാ ശരിയാവ്വാ '' രാമകൃഷ്ണന്‍ ഇടപെട്ടു '' മുടക്കാച്ചരക്കായിട്ട് ഞാനൊരാള് ഇവിടെ കിടക്കിണില്യേ. ഞാന്‍ കൊടുത്തോളാം ''.

 '' അച്ഛന് വയസ്സായി. പോരാത്തതിന്ന് ദേഹത്തിന് സുഖൂല്യാത്ത ആളും. ഞാന്‍ കൊടുത്തോളാം എന്‍റെ ഏട്ടന് ''.

'' അങ്ങിനെ തീരുമാനിക്കാന്‍ വരട്ടെ '' അനൂപ് തടഞ്ഞു '' എന്‍റെ ശരീരത്തിന് യോജിച്ചതേ പറ്റൂ. ആദ്യം അത് ഏതാന്ന് അറിയട്ടെ ''.

'' ഇനിയിപ്പൊ അത് കിട്ടാതെ വര്വോ '' ഇന്ദിരയ്ക്ക് ആധിയായി.

'' അമ്മ പേടിക്കണ്ടാ. എല്ലാം ശരിയാവും '' അനൂപ് അമ്മയെ ആശ്വസിപ്പിച്ചു.

'' സൂര്യനേം ചന്ദ്രനേം ഗ്രഹണം ബാധിക്കാറില്ലേ. അതുപോലെയാണ് മനുഷ്യര്‍ക്ക് കഷ്ടകാലം വരുണത് '' രാമകൃഷ്ണനും ഭാര്യക്ക് ആശ്വാസം പകര്‍ന്നു '' കുറച്ചു കഴിഞ്ഞാല്‍ വന്നത് വന്നതു പോലെ പോവും. ഗ്രഹണം കഴിഞ്ഞാല് നേരത്തെ ഉള്ളതിലും വെച്ച് പ്രഭ ഉണ്ടാവില്ലേ. അതുപോലെ നല്ലകാലം കേറി വരും. ഇപ്പൊ കുട്ടി പറഞ്ഞതുപോലെ ഒക്കെ ശരിയാവും എന്നു വിചാരിച്ചു കിടന്നോളൂ ''.

'' എനിക്കൊന്നും അറിയില്ലാന്‍റെ ഈശ്വരന്മാരേ. എന്‍റെ കുട്ടിക്ക് ഒരാപത്തും വരുത്തരുതേ. അവനെ കണ്ടുംകൊണ്ടു വേണം എന്‍റെ കണ്ണടയാന്‍ '' ഇന്ദിര വിമ്മിക്കരഞ്ഞു.

'' അവന് ഒന്നും വരില്ലാന്നേ. സമാധാനായിട്ട് കിടന്നോളൂ '' ഭര്‍ത്താവ് നല്‍കിയ ആ ഉറപ്പും വിശ്വസിച്ച് ഇന്ദിര കിടന്നു. കുളക്കരയിലെ ആല്‍മരക്കൊമ്പില്‍ നിന്ന് കൂമന്‍റെ കൂവല്‍ ഉയര്‍ന്നു. പ്രത്യാശയുടെ പ്രതീകമെന്ന മട്ടില്‍ നിലവിളക്കിന്‍റെ പ്രകാശരേണുക്കള്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി വന്നുകൊണ്ടിരുന്നു

കല്യാണവീട്ടില്‍ ഇരിക്കുമ്പോഴും റഷീദിന്‍റെ മനസ്സ് മുഴുവന്‍ അനൂപിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.എന്തൊരു ദുര്യോഗമാണ് അവന്‍റെ കുടുംബത്തിന്‍റേത്. ദാരിദ്ര്യത്തില്‍ നിന്ന് ഒരുവിധം കരകയറി വരാന്‍ തുടങ്ങിയതേയുള്ളു. അപ്പോഴേക്കും ഇതാ വേറൊരു പരീക്ഷണം. അവര്‍ക്ക് ഇത് മറി കടക്കാനാവുമോ. 

'' നീയെന്താ ഒരു മൂഡൌട്ട് മാതിരി ഇരിക്കുന്നത് '' നോക്കിയപ്പോള്‍ വധുവിന്‍റെ ആങ്ങളയാണ്.

'' ഏയ്, ഒന്നൂല്യാ. വര്‍ക്കിന്‍റെ കാര്യം ആലോചിച്ചിരുന്നതാ ''.

'' ഈ നേരത്തോ '' അയാള്‍ അകത്തേക്കു പോയി.

ഈ മാസം സെയില്‍സ് മെച്ചപ്പെടുമെന്ന് തോന്നുന്നു. സെക്കണ്ടറി സെയില്‍സ് കൂടിയിട്ടുണ്ട്. വീണ്ടും ക്ലിനിക്കുകളില്‍ പേഷ്യന്‍റ്സിന്‍റെ തിരക്കായി. ഇങ്ങിനെ പോയാല്‍ ടാര്‍ജെറ്റ് അച്ചീവ് ചെയ്യാനാവും . 

പോക്കറ്റിലിരുന്ന മൊബൈല്‍ ഒന്നു വിറച്ചു. വൈകീട്ട് ഡോക്ടറുടെ ക്യാബിനില്‍ കയറുമ്പോള്‍ സൈലന്‍റ് മോഡിലിട്ടതാണ്. പിന്നീടത് മാറ്റാന്‍ വിട്ടുപോയി. അനൂപിന്‍റെ വാര്‍ത്ത അറിഞ്ഞതിന്നുശേഷം ഒന്നിനും തോന്നിയില്ല എന്നതാണ് വാസ്തവം. പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു നോക്കി. അയാള്‍ തന്നെ. എത്രാമത്തെ തവണയാണ് ഇന്ന് വിളിക്കുന്നത്. രാത്രി പത്തുമണി ആവാറായിരിക്കുന്നു. ഈ നേരത്ത് വിളിച്ചതില്‍ റഷീദിന്ന് വിരോധം തോന്നി.

സെയില്‍സ് കുറഞ്ഞപ്പോള്‍ വേറെ ഏതെങ്കിലും കമ്പിനിയിലേക്ക് മാറിയാലോ എന്നു തോന്നി. നല്ല ഏതെങ്കിലും കമ്പിനിയുടെ സ്പെഷാലിറ്റി ഡിവിഷനാണ് ആഗ്രഹിച്ചത്. ആ മോഹം കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു ലോഞ്ചിങ്ങ് കമ്പിനിയുടെ ആര്‍. എം ന്‍റെ നമ്പര്‍ പറഞ്ഞുതന്നു. അതിലേക്ക്  വിളിച്ചതാണ് പൊല്ലാപ്പായത്. '' നിങ്ങള്‍ക്ക് ഈ മാസം എത്ര സെയില്‍ ഉണ്ടാക്കാന്‍ കഴിയും. അടുത്ത മാസം എത്ര ശതമാനം കൂട്ടാനാവും '' എന്നിങ്ങനെയുള്ള അന്വേഷണമാണ് പിന്നീട് ഓരോ തവണ വിളിക്കുമ്പോഴും. പിടിച്ചതിലും വെച്ച് വലുതാണ് പോട്ടില്‍ കിടക്കുന്നത് എന്ന ചൊല്ലുപോലെയായി കാര്യങ്ങള്‍. ജോലിക്ക് ചേരുന്നതിന്നു മുമ്പ് ഇങ്ങിനെയാണെങ്കില്‍ ചേര്‍ന്നാല്‍ എന്തായിരിക്കും ?

'' എന്താ സാര്‍ '' ചെറിയൊരു മുഷിവോടെയാണ് ചോദിച്ചത്.

'' നിങ്ങള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ലല്ലോ ''.

'' ലോഞ്ചിങ്ങ് കമ്പിനിയല്ലേ. ഡോക്ടര്‍മാരെ പല പ്രാവശ്യം കണ്ടു പറഞ്ഞാലേ അവര് എഴുതാന്‍ തുടങ്ങൂ. പോരാത്തതിന്ന് ഡയബറ്റിക്ക് കാര്‍ഡിയാക്ക് പ്രോഡക്റ്റ്സും. അത്ര പെട്ടെന്നൊന്നും ആരും എഴുതില്ല ''.

'' അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. എപ്പോഴും കാര്യങ്ങള്‍ ക്ലിയറായിരിക്കണം. ഇനി തന്‍റെ ഐഡിയ പറയ് ''.

'' എന്താ സാര്‍ ഞാന്‍ പറയേണ്ടത് ''.

'' ഞാന്‍ ചോദിച്ചത് ഓര്‍മ്മയില്ലേ. ഈ മാസം നിങ്ങള്‍ക്ക് എത്ര സെയില്‍ ചെയ്യാനാവും. അടുത്ത മാസം എത്ര. അതിനടുത്ത മാസം എന്ത്. അപ്പോള്‍ ഒരു ക്വാര്‍ട്ടറിലെ ആയില്ലേ ''.

'' സാറിന്‍റെ ഐം എത്രയാണെന്ന് അറിഞ്ഞാലല്ലേ എനിക്ക് പറയാനാവൂ '' റഷീദ് വഴുതി മാറി.

'' ശരി. ഞാന്‍ പറയാം. ഈ മാസം ഒരു മുപ്പത് മുപ്പത്തഞ്ച് . അടുത്തതില്‍ സെവന്‍റി ഫൈവ്, അതിന്‍റെ അടുത്തതില്‍ വണ്‍ ലാക്ക് ''.

കാലിന്‍റെ ചെറുവിരലില്‍ നിന്നും  തലയിലേക്ക് ദേഷ്യം ഇരച്ചു കയറുന്നതുപോലെ തോന്നി. ഇയാളെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. മേലാല്‍ ആരേയും വിളിച്ച് ശല്യം ചെയ്യരുത്.

'' ഉള്ളത് ഉള്ളതുപോലെ പറയാലോ, എന്നെക്കൊണ്ട് ഇതൊന്നും ആവില്ല '' റഷീദ് തുടര്‍ന്നു 

'' പക്ഷെ സാറിന് പറ്റിയ ഒരാള് എന്‍റെ അറിവിലുണ്ട്. ആ കക്ഷി വിചാരിച്ചാല്‍ ഇതും ഇതിനപ്പുറവും ചെയ്യാന്‍ പറ്റും ''.

'' ആരാ ആള് ''.

'' പറഞ്ഞാല്‍ സാറിനന്നെ ആളെ അറിയും. ഒന്ന് ഊഹിച്ചു നോക്കൂ ''.

'' എനിക്ക് ഊഹിക്കാനൊന്നും നേരൂല്യാ. താന്‍ തന്നെ പറയ് ''.

'' ഗോപിനാഥ് മുതുകാട് എന്നാ പുള്ളിടെ പേര് ''. കൂടുതല്‍ എന്തെങ്കിലും കേള്‍ക്കുന്നതിന്നു മുമ്പ് അവന്‍ ഫോണ്‍ കട്ട് ചെയ്തു. 

അല്‍പ്പ സമയം കഴിഞ്ഞതും വീണ്ടുമൊരു കാള്‍. റഷീദ് ഫോണെടുത്തു. അയാളാണെങ്കില്‍ നന്നായിട്ട് നാലെണ്ണം കൂടി പറയണം. പക്ഷെ വിളിച്ചത് കൂട്ടുകാരനാണ്.

'' എന്താടാ നീ ആ ആര്‍.എമ്മിനോട് പറഞ്ഞത്. അയാള്‍ നിന്നെ കുറിച്ച് എന്നോട് കുറെയധികം പരാതി പറഞ്ഞു ''. റഷീദ് നടന്നതെല്ലാം വിസ്തരിച്ചു.

'' അതാ സംഗതി അല്ലേ. അയാള്‍ ആളൊരു ചേനയാണ്. വെറുതെ ചൊറിഞ്ഞും കൊണ്ടിരിക്കും. ഞാന്‍ നിന്നോടത് പറയാന്‍ വിട്ടുപോയതാ ''.

'' സാരൂല്യാ. ഞാന്‍ നല്ലോണം പുളിവെള്ളം ഒഴിച്ചിട്ടുണ്ട്. ഇനി അയാളങ്ങിനെ ആരേയും ചൊറിയില്ല ''. രണ്ടുപേരും ചിരിച്ചു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ .

9 comments:

  1. കാറൊഴിഞ്ഞ മാനം പോലെ സ്വഛസുന്ദരമാകട്ടെ ഇനിയുള്ള അനൂപിന്റെ ജീവിതം. മുതുകാടിന്റെ മാജിക് വാന്റിനു പോലും അച്ചീവ് ചെയ്യാനാവാത്ത റ്റാർഗറ്റ് ഫിക്സ് ചെയ്യുന്ന ആർ.എം.

    ReplyDelete
    Replies
    1. രാജഗോപാല്‍,
      പല മാനേജര്‍മാരും ജോലിക്ക് ചേരുമ്പോള്‍ എത്തിപ്പിടിക്കാനാവാത്തവിധം
      വലിയ സെയില്‍സ് നേടാമെന്ന് കമ്പിനിക്ക് വാക്ക് നല്‍കും. പിന്നെ അതിനുവേണ്ടി കീഴ്ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തും.

      Delete
  2. Nothing will happen to anoop, uncle this is Ann from bangalore.
    Ur writing style is fabulous>>>>>>>>>
    One doubt uncle,wat Rasheed mean by DHURYOGAM I didnt get that word??????????

    ReplyDelete
  3. Hi Rajgopal uncle u r rightt,Even magician's cant achieve those targets>>>>>>>>bt that R.M also under work pressure.......:)

    Ann,Bangalore

    ReplyDelete
  4. ആശ്വാസത്തിന്‍റെ കുളിര്‍മഴയേറ്റത്തോടെ അനൂപിന്‍റെ കുടുംബത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകള്‍ കിളുര്‍ക്കാന്‍ തുടങ്ങി.

    ആ കുടുംബത്തിനു മേല്‍ ഈശ്വരന്‍ കടാക്ഷിക്കട്ടെ

    ReplyDelete
    Replies
    1. അതെ അവര്‍ക്ക് നല്ലത് വരുന്നത് നമുക്ക് കാണാം 

      Delete
  5. Replies
    1. വിശ്വാസം കൈ വിടണ്ട...
      വിശ്വാസം അതല്ലെ എല്ലാം...!

      Delete