Wednesday, January 23, 2013

നോവല്‍ - അദ്ധ്യായം - 62.

രമ മുറ്റമടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാപ്ലവൈദ്യര്‍ കയറി വരുന്നത്. '' അമ്മേ, ഇതാ വൈദ്യര്  വരുന്നൂ '' അവള്‍ അകത്തേക്കുനോക്കി വിളിച്ചു. അമ്പലത്തില്‍നിന്നു വന്ന് ഇന്ദിര ഈറന്‍തുണി മാറ്റുന്നതേയുള്ളു. കഴിഞ്ഞ രണ്ടു ദിവസമായി കുളിച്ച് അമ്പലത്തില്‍ തൊഴുതതിന്നു ശേഷമേ ഇന്ദിര മറ്റെന്തെങ്കിലും ചെയ്യാറുള്ളു. വസ്ത്രം മാറ്റി അവര്‍ വേഗത്തില്‍ ഉമ്മറത്തേക്ക് വന്നു.


'' വൈദ്യരേ, എന്‍റെ കുട്ടി '' ഇന്ദിര കരച്ചിലാരംഭിച്ചു.


'' കരയാതിരിക്കൂ '' വൈദ്യര്‍ ആശ്വസിപ്പിച്ചു '' വിപദി ധൈര്യം എന്ന് കേട്ടിട്ടില്ലേ. ആപത്തു വരുമ്പോഴാണ് മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ധൈര്യം വേണ്ടത് ''.


'' എന്നാലും എന്‍റെ കുട്ടിയ്ക്ക് ''.


'' വിഷമിക്കണ്ടാ. ഒക്കെ ശരിയാവും എന്ന് കരുതിക്കോളൂ '' വൈദ്യര്‍ പറഞ്ഞു '' ഇന്നലെ സന്ധ്യ മയങ്ങിയ ശേഷമാണ് പാറു വന്ന് വിവരം പറഞ്ഞത്. അസമയത്ത് വരണ്ടല്ലോ എന്നു കരുതി നേരം വെളുക്കാന്‍ കാത്തിരുന്നതാ ''.


'' പണി മാറി വരുമ്പോഴാണ് അവള് ഇവിടെ വന്നത്. വിവരം കേട്ടതും കരച്ചിലോട് കരച്ചില്. ഒടുക്കം എനിക്ക് അവളെ സമാധാനിപ്പിക്കേണ്ടി വന്നു ''.


 '' അവിടെ വരുമ്പളും കരച്ചിലുതന്നെ. പേടിക്കാനൊന്നൂല്യാന്ന് ഞാന്‍ പറഞ്ഞപ്പഴേ അവള്‍ക്ക് സമാധാനം വന്നുള്ളു ''.


'' ഇതു മനസ്സില്‍ കണ്ടിട്ടാണോ വൈദ്യര് അവനെ ചികിത്സിക്കാന്‍ മടിച്ചത് ''.


'' മടിച്ചതല്ല. ചികിത്സ ആരംഭിക്കുംമുമ്പ് വൈദ്യന്‍ രോഗിയുടെ ദേഹനില നോക്കണം. പിന്നെ ചികിത്സിച്ച് മാറ്റാന്‍ പറ്റും എന്ന് മനസ്സില്‍ ഒരു ഉറപ്പും ഉണ്ടാവണം. അല്ലാതെ ആളെ കാണും മുമ്പ് മരുന്ന് കുറിക്കുന്ന ഏര്‍പ്പാട് ശരിയല്ല. മകന്‍റെ കാര്യത്തില്‍ എനിക്കത്രക്കങ്ങിട്ട് ധൈര്യം തോന്നീല്ല. കയ്യിലൊതുങ്ങാത്തതിനെ പിടിക്കാന്‍ മിനക്കെടരുതല്ലോ ''.


'' അങ്ങിനെയൊക്കെ നോക്കി ചികിത്സിക്കാന്‍ സാധിക്ക്യോ ''.


'' ഗുരുനാഥന്‍ പറഞ്ഞു തന്ന ഒരു കാര്യമുണ്ട്. വൈദ്യം ഒരു തൊഴിലല്ല. അതൊരു ദൈവ നിയോഗമാണ്. മനുഷ്യന്‍റെ വേദന മാറ്റാന്‍ ഉഴിഞ്ഞു വെച്ച ജീവിതമാവണം വൈദ്യന്‍റേത്. ഗുരുനാഥന്‍റെ ആ വാക്കുകള്‍ ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് ''.


'' ഓപ്പറേഷന്‍ വേണംന്നാണ് പറയുന്നത്. അതു കഴിഞ്ഞാല്‍ രക്ഷ കിട്ട്വോ ''.


'' നോക്കൂ, എല്ലാ വൈദ്യന്മാരിലും വെച്ച് വലിയൊരു വൈദ്യന്‍ മുകളിലിരിപ്പുണ്ട്. അദ്ദേഹം വിചാരിച്ചാല്‍ ഭേദപ്പെടാത്ത എന്ത് സൂക്കടാ ഉള്ളത് ''.


ഇന്ദിരയുടെ പുറകിലായി അയാള്‍ അനൂപ് കിടക്കുന്ന ഇടത്തേക്ക് ചെന്നു. കട്ടിലില്‍ അവന്‍റെ അടുത്തിരുന്ന് അവന് ധൈര്യം നല്‍കിയിട്ടാണ് വൈദ്യര്‍ മടങ്ങിയത്.



സാവിത്രി വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നരയായി. ഒമ്പതു മണിക്ക് എത്തിയതാണ്. റൌണ്ട്സ് കഴിഞ്ഞ് ഡോക്ടറെത്തി പരിശോധന ആരംഭിച്ച് അധികനേരം ആയിട്ടില്ല. ഉറക്കം കണ്‍പോളകളെ വലിച്ചടപ്പിക്കാന്‍ നോക്കുന്നു. കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.


'' ടോക്കണ്‍ നമ്പര്‍ എട്ട് '' ഉറക്കെ വിളിച്ചു പറയുന്നതു കേട്ട് മുഖം അമര്‍ത്തി തുടച്ചു. അടുത്ത ഊഴമാണ്. റിപ്പോര്‍ട്ടുകളടങ്ങിയ ഫയല്‍ ചേര്‍ത്തു പിടിച്ച് വാതില്‍ക്കലേക്ക് നീങ്ങി.


'' ആരാ ഒമ്പത് '' ദ്വാരപാലകന്‍ ചോദിച്ചു.


'' ഞാനാണ് '' സാവിത്രി പറഞ്ഞു.


'' ഇങ്ങോട്ട് നീങ്ങി നിന്നോളൂ '' അയാള്‍ പറഞ്ഞതും മുന്നിലേക്ക് നീങ്ങി. അകത്തു ചെന്നവര്‍ പുറത്തേക്കു വന്നതോടെ അവള്‍ ഉള്ളിലേക്ക് നടന്നു.


മുന്നിലെത്തിയ ആളെ കണ്ടതും ഡോക്ടര്‍ രാജനൊന്നു ഞെട്ടി. അയാളുടെ മനസ്സാകെ പിടച്ചു. സാവിത്രിക്ക് പറയത്തക്ക മാറ്റങ്ങളൊന്നും കാണാനില്ല. തലമുടി വകയെടുത്ത് ചീകിയതിന്‍റെ ഇരുവശത്തും കാണുന്ന നര ഒഴിവാക്കിയാല്‍ പഴയ ആളുതന്നെ. രണ്ടു പതിറ്റാണ്ടിലേറെയായി തമ്മില്‍ കണ്ടിട്ട്. അമ്മാമന്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും ചെന്നു കാണുകയുണ്ടായില്ല. കുറ്റബോധമോ അവളെ നേരിടാനുള്ള ഭീതിയോ ഒക്കെയായിരുന്നു ആ സമയത്ത്. ഉയരങ്ങള്‍ കീഴടക്കാന്‍വേണ്ടി അവളെ കയ്യൊഴിഞ്ഞതാണല്ലോ. അറിയാതെ ഇരുന്ന ദിക്കില്‍നിന്ന് അയാള്‍ എഴുന്നേറ്റു.


'' സാവിത്രി, എന്താ ഇവിടെ '' ഡോക്ടറുടെ വാക്കുകള്‍ ഇടറിയിരുന്നു.


'' എന്തിനാ ആളുകള്‍ ഇവിടെ വരുന്നത്. ഡോക്ടറെ കാണാനല്ലേ '' സാവിത്രി ഒരു മറു ചോദ്യം ഉന്നയിച്ചു.


'' എന്താണ് സാവിത്രിക്ക്  '' കറങ്ങുന്ന കസേലയിലേക്ക് ചാഞ്ഞ് ഡോക്ടര്‍ ചോദിച്ചു.


മറുപടി പറയുന്നതിന്നു പകരം സാവിത്രി അനൂപിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ഫയല്‍ നീട്ടി. ഡോക്ടര്‍ അതു വാങ്ങി നോക്കാന്‍ തുടങ്ങി.


'' ആരാ ഈ കുട്ടി ''.


'' എന്‍റെ മകന്‍ ''.


ഡോക്ടര്‍ രാജന്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.


'' അപ്പോള്‍ .... '' പകുതി വഴിക്ക് ചോദ്യം അവസാനിച്ചു.


'' കല്യാണം കഴിച്ചുവോ എന്നല്ലേ '' സാവിത്രി മന്ദഹസിച്ചു ''  കല്യാണം കഴിച്ചാല്‍ മാത്രമേ മക്കളുണ്ടാവൂ എന്നില്ലല്ലോ അല്ലേ ഡോക്ടര്‍''.


ഡോക്ടര്‍ രാജന്‍ വിളറി വെളുത്തു. വിയര്‍പ്പു കണങ്ങള്‍ മുടിയില്ലാത്ത ശിരസ്സില്‍ പൊടിഞ്ഞു
തുടങ്ങി. ഗൂഡമായ ഒരാനന്ദം സാവിത്രിയുടെ മനസ്സില്‍ ഉണ്ടായി.


'' ഞാന്‍ കല്യാണം കഴിച്ചില്ല, പ്രസവിച്ചിട്ടില്ല, ദത്തെടുത്തിട്ടുമില്ല. എങ്കിലും അവനെന്‍റെ മകനാണ് '' സാവിത്രി ഉറച്ച സ്വരത്തില്‍ പറഞ്ഞു '' ഓര്‍മ്മയുണ്ടോ രാമകൃഷ്ണ പൊതുവാളിനെ. എന്‍റെ അച്ഛന്‍ ഡോക്ടറുടെ മനസ്സറിയാന്‍ ഒടുവില്‍ അയച്ച രാമേട്ടന്‍. അദ്ദേഹത്തിന്‍റെ മകനാണ് ഈ അനൂപ് ''.


എന്താണ് പറയേണ്ടത് എന്ന് ഡോക്ടര്‍ രാജന് അറിയാതായി. അയാള്‍ സാവിത്രിയെത്തന്നെ നോക്കിയിരുന്നു.


'' എങ്ങിനെയെങ്കിലും അവനെ രക്ഷിക്കണം. അത് അപേക്ഷിക്കാനാണ് ഞാന്‍ വന്നത് ''.


'' പക്ഷെ അതിന് ''.


'' ധാരാളം പണം വേണ്ടിവരും എന്നല്ലേ. അതൊരു പ്രശ്നമല്ല. കഴിഞ്ഞ ഇരുപത് കൊല്ലമായി ഞാന്‍ സമ്പാദിച്ചതിന്‍റെ വലിയൊരുപങ്ക് നീക്കിയിരിപ്പുണ്ട്. അതും പോരെങ്കില്‍ വാരിയത്തെ വീടും പറമ്പും ഞാന്‍ വില്‍ക്കും. എന്നാലും ഡോക്ടര്‍ക്ക് തരാനുള്ളത് ഞാന്‍ തരാതിരിക്കില്ല ''.


'' സാവിത്രി എന്നെ തെറ്റിദ്ധരിച്ചിരിക്കയാണ്. എന്‍റെ മനസ്സില്‍ അതല്ല. അനൂപിന്‍റെ ഓപ്പറേഷന്‍  വൈകിക്കാന്‍ പറ്റില്ല. അതിനു മുമ്പ് ലിവര്‍ നല്‍കാന്‍ പറ്റിയൊരു ഡോണറെ കണ്ടെത്തണം. ഒരുപാട് ഫോര്‍മാലിറ്റികളുണ്ട്. അതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത് ''.


'' എല്ലാം ശരിയായാലോ ''.


''  ഞാന്‍ ഓപ്പറേഷന്‍ നടത്തും ''.


'' എങ്കില്‍ എന്നാണ് ഞങ്ങള്‍ വരേണ്ടത് ''.


'' അധികം നീട്ടേണ്ടാ. പറ്റിയാല്‍ തിങ്കളാഴ്ചതന്നെ പോന്നോളൂ ''.


'' ശരി. ഞാന്‍ പോണൂ '' സാവിത്രി എഴുന്നേറ്റു.


'' സാവിത്രീ '' ഡോക്ടര്‍ വിളിച്ചു '' എന്‍റെ കാര്യം വല്ലതും അറിയ്യോ ''.


'' വലിയ ആള്‍ക്കാരുടെ കാര്യം ഞങ്ങളൊക്കെ എങ്ങിന്യാ അറിയുന്നത് ''.


'' എന്തൊക്കേയോ നേടണം എന്ന് വിചാരിച്ചതാണ്. കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കുമ്പോഴേക്കും ജീവിതംതന്നെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായി ''.


'' ഓരോരുത്തരുടെ ശിരോലിഖിതം ഓരോവിധമല്ലേ. അത് അവനവന്‍തന്നെ അനുഭവിക്കണം. അല്ലാതെ പറ്റില്ലല്ലോ ''.


 '' തലയിലെഴുത്തിനെ എന്തിനാ കുറ്റം പറയുന്നത്. ഒക്കെ ഞാന്‍ വരുത്തി വെച്ചതല്ലേ. ചെയ്ത തെറ്റ് വലുതാണ്. അപ്പോള്‍ അതിന്‍റെ ശിക്ഷയും കഠിനമാവണ്ടേ ''.


സംഭാഷണം തുടരുന്നതില്‍ സാവിത്രിക്ക് താല്‍പ്പര്യമില്ലെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് ഡോക്ടര്‍ക്ക് മനസ്സിലായി.


'' ഒരു റിക്വസ്റ്റുണ്ട് '' അയാള്‍ പറഞ്ഞു '' ഈ കുട്ടിയെ ചികിത്സിക്കുന്നതിന്ന് ഒന്നും വേണ്ടാ. എനിക്ക് നിങ്ങളോടൊക്കെ ഒരുപാട് കടപ്പാടുണ്ട് ''.


'' കടപ്പാടിന്‍റെ കണക്കു പറഞ്ഞ് സൌജന്യം ഇരന്നു വാങ്ങാനല്ല ഞാന്‍ വന്നത്. ശസ്ത്രക്രിയ ചെയ്യാന്‍ വിദഗ്ദനായ ഒരു ഡോക്ടറുടെ സേവനം വേണം. അവന്‍ അത് ലഭ്യമാക്കണം എന്ന ഒരു ലക്ഷ്യം മാത്രമേ എനിക്കുള്ളു. മറ്റേതെങ്കിലും രോഗിയെ ചികിത്സിച്ചാല്‍ ഈടാക്കുന്ന തുക എന്താണോ അത് വാങ്ങണം.അല്ലെങ്കില്‍ ഞങ്ങള്‍ ഇങ്ങോട്ട്  പോരില്ല ''.


 '' സാവിത്രിക്ക് നിര്‍ബന്ധമാണെങ്കില്‍ അങ്ങിനെ ചെയ്യാം. എന്നാലെങ്കിലും എനിക്ക് അവനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാമല്ലോ''.


'' എങ്കില്‍ തിങ്കളാഴ്ച ഞങ്ങളെത്തും '' സാവിത്രി തിരിഞ്ഞു നടന്നു.



കോട്ടമൈതാനത്തെ സ്ഥിരം താവളത്തില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടി. ശെല്‍വന്‍ ജോലിക്കു പോവാന്‍ തുടങ്ങിയ ശേഷം എല്ലാവരേയും ഒത്തു കിട്ടാറില്ല. അനൂപിനു വേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന്ചര്‍ച്ച ചെയ്യാന്‍ പ്രദീപ് എല്ലാവരേയും വിളിച്ചു വരുത്തിയതാണ്. അവന്‍റെ അവസ്ഥയില്‍ എല്ലാവരും ദുഃഖിതരാണ്.


'' ഇന്നു രാവിലെ സങ്കടമുള്ള ഒരു കാര്യം ഉണ്ടായി '' ചര്‍ച്ച കഴിഞ്ഞതും പ്രദീപ് കൂട്ടുകാരോട് പറഞ്ഞു
.


'' ഇപ്പൊ ഉള്ളതിലുംവെച്ച് സങ്കടമുള്ള എന്തു കാര്യാണ് ഇനിയുള്ളത് '' റഷീദ് ചോദിച്ചു.


'' ഞാന്‍ രാവിലെ നമ്മുടെ സുമേഷിന്‍റെ വീട്ടില്‍ പോയിരുന്നു.  അനൂപിന്‍റെ സുഖക്കേടിന്‍റെ വിവരം പറയണം എന്നു കരുതി ചെന്നതാണ് ''.


'' എന്നിട്ട് ''.


'' വിവരം പറഞ്ഞതും അവന്‍റെ അച്ഛന്‍ ഇരുപത്തഞ്ച് രൂപ എടുത്തു തന്നു ''.


'' നിനക്ക് വല്ല കാര്യൂണ്ടോ ഒറ്റയ്ക്ക് ചെല്ലാന്‍ '' റഷീദ് ചൂടായി.


'' അതിന് ഞാന്‍ സംഭാവന ചോദിച്ച് ചെന്നതല്ല. വിവരം അറിയിക്കാം എന്നേ കരുതിയുള്ളു ''.


'' അവന്‍റെ വീട്ടില്‍ പറഞ്ഞാല്‍ ഗള്‍ഫില്‍ ഉള്ള അവന്‍ എങ്ങിനേയാ അറിയുക '' വിവേകിനൊരു സംശയം തോന്നി.


'' അവര് ഫോണ്‍ ചെയ്യുമ്പോള്‍ പറയില്ലേ ''.


'' അമ്മ പറഞ്ഞത് കേള്‍ക്കാതെ അവന്‍ ഗള്‍ഫിലേക്ക് കടന്നു. അതോടെ ആ കൊരണ്ടി തന്ത ഉള്ള പണി കളഞ്ഞ് നാട്ടിലെത്തി. ഇപ്പോള്‍ അയാളാ കാര്യം നോക്കുന്നത് '' വിവേക് പറഞ്ഞു '' വല്ലപ്പോഴും പത്തോ നൂറോ കടം ചോദിക്കാന്‍ പറ്റിയ ആളായിരുന്നു അവന്‍ ''.


'' ഒടുക്കം എന്തുണ്ടായി. അതു പറ ''.റഷീദ് തിടുക്കം കൂട്ടി.


'' സുമേഷിന്‍റെ ഒപ്പം പഠിച്ച ആളാണ്, അവന്‍റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ അഞ്ഞൂറു രൂപ തന്നു. ഇനി ഒന്നും ചോദിച്ച് വരരുത് എന്നൊരു കല്‍പ്പന വേറേയും ''.


'' നിനക്കത് അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞ് പോരായിരുന്നില്ലേ ''.


'' അറിയാഞ്ഞിട്ടല്ല. പക്ഷെ എന്നെങ്കിലും സുമേഷ് വിവരം അറിഞ്ഞാല്‍ അവന് സങ്കടമാവും. അതോണ്ട് ഒന്നും പറയാതെ വാങ്ങി പോക്കറ്റിലിട്ടു പോന്നൂ ''.


'' പോട്ടെടാ. ദൈവൂല്യേ മോളില്. അങ്ങിനെ നമ്മളെ കൈവിടില്ല '' ശെല്‍വന്‍ ആശ്വസിപ്പിച്ചു.


കോട്ടയ്ക്കകത്തു നിന്ന് കുടമണിയുടെ നിര്‍ത്താതെയുള്ള ഒച്ച പൊങ്ങി വന്നു. ഉച്ചപ്പൂജ കഴിഞ്ഞ് ഹനുമാന്‍ കോവിലിലെ നട തുറന്നതാണ്.


'' ഏതായാലും ഇതുവരെ വന്നതല്ലേ. ഞാനൊന്ന് തൊഴുതിട്ട് വരട്ടെ '' ശെല്‍വന്‍ എഴുന്നേറ്റു.


'' ഞങ്ങളും പോണൂ '' കൂട്ടുകാര്‍ ബൈക്കുകളുടെ അടുത്തേക്ക് നടന്നു.

8 comments:

  1. ഒരുപാട് കാലമായി ഈ വഴിയൊക്കെ വന്നിട്ട്. പഴയ ലക്കങ്ങള്‍ ഒരുപാടുണ്ട് വായിക്കാന്‍. സാവകാശം വായിക്കാം. നോവല്‍ കഴിഞ്ഞിട്ടുണ്ടാവുമോ എന്നു പേടിച്ചിട്ടാ വന്നതു്.

    ReplyDelete
  2. Typist I എഴുത്തുകാരി,
    സാവകാശം വായിച്ച് അഭിപ്രായം അറിയിക്കൂ. നോവല്‍ അടുത്ത അദ്ധ്യായത്തില്‍ 
    അവസാനിക്കുകയാണ്.

    ReplyDelete
  3. please do keep writing. I love to read it, please let me know your contact details. I never thought i cgange my mind. Now thinking to come back to kerala to live there.

    ReplyDelete
  4. Thank you very much. My e- mail id is keraladasanunni@gmail.com

    ReplyDelete
  5. പൊന്മളക്കാരന്‍,
    അതെ. നോവല്‍ തീരുകയാണ്. തുഞ്ചന്‍പറമ്പില്‍ വെച്ച് ഒന്നുകൂടി കണ്ടുമുട്ടാം 

    ReplyDelete
  6. Good work

    http://novelcontinent.blogspot.com/

    ReplyDelete