Sunday, October 23, 2011

നോവല്‍ - അദ്ധ്യായം - 24.

അനൂപ് ബാഗുമെടുത്ത് ജോലിക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാറു എത്തിയത്.

'' അമ്മേ, ഇതാ പാറു വന്നിരിക്കിണൂ '' അവന്‍ വിളിച്ചു പറഞ്ഞു. ഇന്ദിര പുറത്തേക്ക് വന്നു.

'' എന്താ പാറു '' അവള്‍ ചോദിച്ചു.

'' ഇന്നലെ മകളും മരുമകനും കുട്ട്യേളും കൂടി വന്നിട്ടുണ്ട്. വരുമ്പഴേ മരുമകന് തൊണ്ടേല് വേദനീം ജലദോഷൂം കഫത്തിന്‍റെ ഉപദ്രവൂം ഉണ്ടായിരുന്നു. രാത്രി ആയപ്പൊ പനിക്കാനും തുടങ്ങി '' പാറു പറഞ്ഞു '' തമ്പുരാന്‍ കുട്ടിടെ അടുത്ത് വല്ല മരുന്നും ഉണ്ടോന്ന് ചോദിക്കാന്‍ വന്നതാ ''.

'' നിന്‍റേല് ഇതിനൊക്കെ പറ്റിയ മരുന്നുണ്ടോ അനൂ '' ഇന്ദിര ചോദിച്ചു.

'' പിന്നില്ലാണ്ടെ '' അവന്‍ ബാഗ് തുറന്ന് മരുന്ന് എടുത്ത് പാറുവിന്‍റെ നേരെ നീട്ടി '' ദിവസം മൂന്ന് നേരം ഭക്ഷണത്തിന്ന് ശേഷം ഓരോ ഗുളിക കൊടുക്കണം. മൂന്ന് ദിവസത്തേക്കുണ്ട് ''.

'' നോക്കീട്ട് കൊടുക്ക് '' ഇന്ദിര മകനെ ഉപദേശിച്ചു '' മരുന്ന് മാറിയാല്‍ ബുദ്ധിമുട്ടാവും ''.

'' എനിക്കെന്താ ഇത്രയ്ക്ക് അറിയില്ലേ അമ്മേ '' അവന്‍ പറഞ്ഞു '' ഇതേ അമോക്സിലിന്‍ വിത്ത് ക്ലാവലോണിക്ക് ആസിഡ് ആണ്. ആന്‍റിബയോട്ടിക്. തൊണ്ട വേദന ഇന്‍ഫെക്ഷന്‍ കൊണ്ടാവും. അതിന് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നാണ് ഇത്. വെറും ജലദോഷൂം പനിയും ആണച്ചാല്‍ ഞാന്‍ പാരാസ്റ്റെറ്റമോളല്ലേ കൊടുക്ക്വാ ''. സ്കൂട്ടര്‍ സ്റ്റാര്‍ടാക്കി അവന്‍ ഓടിച്ചു പോയി.

'' തമ്പുരാന്‍ കുട്ടിക്ക് മരുന്നിന്‍റെ കാര്യത്തില് നല്ല വിവരം ഉണ്ട് '' പാറു പറഞ്ഞു '' ദൈവം നിറയെ ആയുസ്സിട്ട് കൊടുക്കട്ടെ ''.

'' അതന്നെ എനിക്കും മോഹൂള്ളൂ '' ഇന്ദിര പറഞ്ഞു '' ഇത് രണ്ടെണ്ണത്തിനെ നമ്പീട്ടാ ഞാന്‍ ഭൂമീല് ജീവിക്കിണത് തന്നെ ''.

'' ദൈവൂല്യേ തമ്പുരാട്ട്യേ. കഷ്ടപ്പെടുത്തില്ല '' പാറു ആശ്വസിപ്പിച്ചു. അതിന് ഇന്ദിര മറുപടിയൊന്നും പറഞ്ഞില്ല.

'' മകള് പഠിക്കാന്‍ പോയോ '' പാറു ചോദിച്ചു.

'' ഓ. എപ്പഴോ പോയി. ഇന്ന് അവിടെ ചെന്നിട്ട് എന്തൊക്കെയോ എഴുതാനുണ്ടെന്ന് പറഞ്ഞു ''.

'' ഞാന്‍ ഓടിച്ചെന്ന് ഈ മരുന്ന് കൊടുത്തിട്ട് വെക്കം വരാം. ചോറും കൂട്ടാനും മകള് വെച്ചോട്ടെ. ഞാന്‍ ഉണ്ടാക്കിയിട്ട് വായയ്ക്ക് പിടിച്ചില്ലാന്ന് വരണ്ടാ '' പാറു തിരക്കിട്ട് നടന്നു.

ഇന്ദിരയുടെ മനസ്സ് മുഴുവന്‍ മകനാണ്. പാവം കുട്ടി. കളിച്ചു നടക്കണ്ട പ്രായത്തില്‍ കുടുംബഭാരം ഏറ്റേണ്ടി വന്നു. നല്ല കഷ്ടപ്പാടുള്ള പണിയായിരിക്കും. ഒട്ടും സന്തോഷത്തോടെയല്ല അവന്‍ ചില ദിവസങ്ങളില്‍ ജോലിക്ക് പോവാറ്. എന്താ കുട്ട്യേന്ന് ചോദിച്ചാല്‍ '' ഒന്നൂല്യാ അമ്മേ '' എന്നല്ലാതെ ഒരക്ഷരം പറയില്ല. പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി വലിയ ആഹ്ലാദത്തിലാണ്. അതന്നെ സമാധാനം.

രാവിലെത്തന്നെ പരമാവധി ഡോക്ടര്‍മാരെ കാണണമെന്ന തീരുമാനത്തിലായിരുന്നു അനൂപ്. ഒരു പക്ഷേ വൈകുന്നേരം ഇടിയോ മഴയോ വന്നെങ്കിലോ? ഒരു മൂളിപ്പാട്ടുമായി അവന്‍ സ്കൂട്ടര്‍ ഓടിച്ചു. ഈശ്വരാധീനം കൊണ്ട് കഴിഞ്ഞ മാസം ടാര്‍ജറ്റ് തികയ്ക്കാനായി. തല്‍ക്കാലം ജോലി പോവുമെന്ന് കരുതി സങ്കടപ്പെടേണ്ട. വാരിയര്‍ സാറാണ് അതിന്‍റെ കാരണക്കാരന്‍. '' മഴക്കാലം ആവാറായില്ലേ, പനിക്കും ചുമയ്ക്കും ഉള്ള മരുന്നുകള്‍ ഒന്ന് രണ്ട് ഹോസ്പിറ്റലുകളില്‍ കയറ്റാന്‍ നോക്ക് '' എന്ന അദ്ദേഹത്തിന്‍റെ ഉപദേശം ഫലിച്ചു.

അനൂപ് ആസ്പത്രിയില്‍ നില്‍ക്കുകയായിരുന്നു. നല്ല തിരക്കുണ്ട്. ഡോക്ടറെ എപ്പോള്‍ കാണാന്‍ പറ്റുമെന്ന് അറിയില്ല. പുറത്ത് ആരോ തൊട്ടപ്പോള്‍ തിരിഞ്ഞു നോക്കി. അനിരുദ്ധന്‍ സാറാണ്.

'' എന്താ സാര്‍ '' അവന്‍ ചോദിച്ചു.

'' വാ '' അയാള്‍ വിളിച്ചു. ഇരുവരും കാന്‍റീനിലേക്ക് നടന്നു. ചായയ്ക്കും വടയ്ക്കും ഉള്ള ടോക്കണ്‍ വാങ്ങി അനിരുദ്ധന്‍ തിരിച്ചു വന്നു.

'' അനൂപേ. നിന്‍റെ അറിവില്‍ റെപ്പായിട്ട് എടുക്കാന്‍ പറ്റിയ ആരെങ്കിലും ഉണ്ടോ '' അയാള്‍ ചായ കുടിക്കുന്നതിന്നിടെ ചോദിച്ചു.

'' ഏത് കമ്പിനിയിലേക്കാ സാറെ '' അനൂപ് തിരക്കി.

പണി ചെയ്യാതെ ഉഴപ്പി നടന്ന് ദുബായിയിലേക്ക് പോവുകയാണന്നു പറഞ്ഞ് ഒഴിവായ റെപ്പിന്‍റെ കാര്യം അനിരുദ്ധന്‍ വിവരിച്ചു.

'' വാസ്തവം പറഞ്ഞാല്‍ അവന്‍ പോയതില്‍ എനിക്ക് സന്തോഷമേയുള്ളു. അരയ്ക്കാല്‍ പൈസടെ പണി എടുക്കില്ല. '' അയാള്‍ പറഞ്ഞു '' പക്ഷെ അവന്‍ പോയ ഒഴിവിലേക്ക് ഇവിടെ നിന്ന് സെലക്റ്റ് ചെയ്ത് ട്രെയിനിങ്ങിന്ന് അയച്ച പയ്യനെ എടുക്കാഞ്ഞതിലേ വിഷമമുള്ളു ''.

'' അതെന്താ സാറെ ''.

'' പയ്യന്‍ മിടുക്കനായിരുന്നു. ഡിഗ്രി കഴിഞ്ഞതേയുള്ളു. ബി. എസ്. സി. കെമിസ്ട്രി, ഫസ്റ്റ് ക്ലാസ്സ്. സന്തോഷത്തോടെയാണ് അവനെ ട്രെയിനിങ്ങിന്ന് അയച്ചത്. അവിടേയും അവന്‍ തന്നെ ഒന്നാമന്‍. പക്ഷെ കമ്പിനി അവനെ ജോലിക്ക് എടുത്തില്ല. അവന്‍റെ കുടുംബത്തില്‍പ്പെട്ട ആരോ കമ്പിനിയില്‍ ജോലി ചെയ്യുന്നുണ്ടത്രേ. ആ കാരണം പറഞ്ഞ് കമ്പിനി അവനെ ഒഴിവാക്കി. കമ്പിനിടെ പോളിസി അനുസരിച്ച് രക്ത ബന്ധത്തില്‍ പെട്ടവരെ ജോലിക്ക് എടുക്കാന്‍ പാടില്ലാത്രേ ''.

'' അത് വല്ലാത്ത ഏര്‍പ്പാടന്നെ ''.

'' ഒന്നും പറയണ്ടാ. പല കമ്പിനിക്കാര്‍ക്കും കാലം മാറിയത് അറിയില്ല. ഇഷ്ടം പോലെ ആള്‍ക്കാരെ ജോലിക്ക് കിട്ടാനുണ്ട് എന്നാ അവരുടെ വിശ്വാസം. വാസ്തവം നമുക്കല്ലേ അറിയൂ. നൂറ് പേരോട് പറഞ്ഞാലാണ് ഒരാളെ കിട്ടുക. ഒരുവിധം അയാളെ ട്രെയിനിങ്ങിന്ന് അയച്ചാലോ, പെര്‍ഫോമന്‍സ് പോരാ എന്നും പറഞ്ഞ് റിജക്റ്റ് ചെയ്യും. ഫീല്‍ഡിലെ ബുദ്ധിമുട്ട് അവര്‍ക്കറിയില്ലല്ലോ ''.

അത് ശരിയാണ്. യാതൊരു വിധ ദാക്ഷിണ്യവും കൂടാതെയാണ് ഉദ്യോഗാര്‍ത്ഥികളെ ട്രെയിനിങ്ങ് കാലത്ത് തിരസ്ക്കരിക്കുക. അതും കഠിനമായ പരിശീലനത്തിനിടയില്‍ ഏതു സമയത്തും.

ട്രെയിനിങ്ങ് കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അവന്‍ ഓര്‍ത്തു. നേരം വെളുക്കുമ്പോഴേക്കും എഴുന്നേല്‍ക്കണം, പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞതും പഠിക്കാനോ, എഴുതാനോ ഉള്ളത് തീര്‍ക്കണം, തിടുക്കത്തില്‍ കുളിച്ചൊരുങ്ങണം, ധൃതിയില്‍ ഭക്ഷണം കഴിച്ച് ട്രെയിനിങ്ങിന് എത്തണം, രാത്രി എട്ടോ ഒമ്പതോ മണിവരെ നീളുന്ന പഠിപ്പും, പരിശീലനവും കഴിഞ്ഞ് മുറിയിലെത്തിയതും അടുത്ത ദിവസം ചോദിക്കാനിടയുള്ളത് പഠിക്കണം, പന്ത്രണ്ട് മണി വരെ പഠിക്കാനുണ്ടാവും. ഇതിനൊക്കെ പുറമെയാണ് ജോലി കിട്ടുമോ എന്ന ആശങ്ക .

'' അനൂപേ, നീ എന്‍റെ കമ്പിനിയിലേക്ക് വരുന്നോ '' അനിരുദ്ധന്‍റെ ചോദ്യം അവന്‍ പ്രതീക്ഷിച്ചതല്ല. ഒരാഴ്ച മുമ്പാണെങ്കില്‍ ആലോചിക്കാതെ തന്നെ സമ്മതിച്ചേനെ.

'' ധൃതി പിടിച്ച് വേറൊരു കമ്പിനിയില്‍ ചേരരുത് '' എന്ന് വാരിയര്‍ സാര്‍ പറഞ്ഞത് ഓര്‍ത്തു, നിന്‍റെ ജോലി പോവും എന്നു വിചാരിച്ച് വിഷമിക്കണ്ടാ, നല്ലൊരു കമ്പിനിയില്‍ ഞാന്‍ പണി വാങ്ങിത്തരാം എന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനവും.

'' പെട്ടെന്ന് പറയാന്‍ പറ്റില്ല സാര്‍. ആലോചിച്ച് നോക്കട്ടെ '' എന്നു പറഞ്ഞ് തടി തപ്പി.

പറഞ്ഞതുപോലെ പാറു വൈകാതെ തിരിച്ചെത്തി. ഇന്ദിര അവളെ കാത്തിരിക്കുകയായിരുന്നു.

'' തമ്പുരാട്ടിയെ കണ്ട് ഞാന്‍ പറഞ്ഞ കാര്യം എന്തായി എന്ന് ചോദിക്കണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസായി '' അവള്‍ പറഞ്ഞു '' വേണെങ്കിലും ഇല്ലെങ്കിലും മകള് പോവുമ്പോ വിവരം പറഞ്ഞയക്കാലോ ''.

'' ഞാനും അത് ആലോചിച്ച് ഇരിക്ക്യായിരുന്നു '' ഇന്ദിര മറുപടി നല്‍കി '' ഒറ്റ അടിക്ക് വേണ്ടാന്ന് പറഞ്ഞാലോ എന്ന് വിചാരിച്ചതാ. രാമേട്ടന്‍റെ അടുത്ത് വിവരം പറഞ്ഞു. മൂപ്പരുടെ മനസ്സില് ഒരു മോഹം ഉണ്ടെന്ന് തോന്നി. അതിന്‍റെ അപ്പറം എനിക്ക് ഒന്നൂല്യാ ''.

'' അത് നന്നായി. നല്ല സ്വഭാവക്കാരാണ് അവര്. എന്തോണ്ടും നമുക്ക് ഗുണം തന്നേ ഉണ്ടാവുള്ളു . മകള് പോവുമ്പൊ വിവരം പറഞ്ഞയയ്ക്കാം '' പാറു ഒരു വീര്‍പ്പില്‍ പറഞ്ഞു നിര്‍ത്തി.

'' ചിലപ്പൊ തെറ്റാണ് ചെയ്യിണത് എന്ന് തോന്നാറുണ്ട് ''.

'' അതെന്താ തമ്പുരാട്ടി ''.

'' ഗുണദോഷം പറഞ്ഞു തരാന്‍ എനിക്ക് ആരൂല്യാ. അതോണ്ട് നിന്‍റടുത്ത് ചോദിക്ക്യാണ് '' ഇന്ദിര പറഞ്ഞു '' ഞങ്ങള്‍ക്ക് സ്വത്തും മുതലും ഒന്നൂല്യാ. കടം വാങ്ങിയത് ചോദിച്ച് ആരും വരാനും ഇല്ല. നാളെ മേലാല് പണം മാത്രം നോക്കി മകനെക്കൊണ്ട് പ്രാന്തിയുടെ മകളെ കെട്ടിച്ചൂന്ന് ആള്‍ക്കാര് പറയാന്‍ പാടില്ല. അത്രേള്ളൂ എനിക്ക് ''.

'' തമ്പുരാട്ട്യേ, ആയിരം കുടത്തിന്‍റെ വായ മൂടിക്കെട്ടാം. അര മനുഷ്യന്‍റെ വായ മൂടാന്‍ പറ്റില്ല '' പാറു പറഞ്ഞു '' നൂറ് കൂട്ടം കുറ്റം പറയാന്‍ ആളുണ്ടാവും. അതിനൊന്നും ചെവി കൊടുക്കണ്ടാ. നമ്മടെ മനസ്സില് ഒരു സത്യം ഉണ്ടാവണം. പെണ്‍കുട്ടിടെ വീട്ടിലെ സ്ഥിതീല് നമ്മള് കണ്ണ് വെക്കാന്‍ പാടില്ല. കൊണ്ടു വരുന്ന കുട്ടീനെ മകളായി കാണ്വാ. അപ്പൊ കുറ്റം പറയുന്നത് കേട്ടാലും ഒന്നും തോന്നില്ല ''.

'' അങ്ങിനെയാണെങ്കില് അവന്‍റെ ജാതകക്കുറിപ്പ് ഞാന്‍ തരാം. അവര് നോക്കിച്ചിട്ട് ചേരുംച്ചാലല്ലേ ബാക്കി ആലോചിക്കേണ്ടൂ ''.

'' അതന്യാ ശരി ''.

പഴയ പെട്ടിയില്‍ സൂക്ഷിച്ച അനൂപിന്‍റെ ജാതകം ഇന്ദിര എടുത്തു. രമയുടെ നോട്ടുപുസ്തകത്തില്‍ നിന്ന് ഒരേട് കീറി അവള്‍ ജനന തീയതിയും, സമയവും, ഗ്രഹനിലയും, അംശകവും, ഗര്‍ഭശിഷ്ടവും പകര്‍ത്തി.

'' നോക്കൂ '' പുറത്തേക്ക് പോവാന്‍ ഒരുങ്ങിയ ഇന്ദിരയെ രാമകൃഷ്ണന്‍ വിളിച്ചു.

'' എന്താ രാമേട്ടാ '' അവള്‍ അടുത്തേക്ക് ചെന്നു.

'' പാറൂനെ അകത്തേക്ക് വരാന്‍ പറയൂ. എന്നിട്ട് ഭഗവാനെ നല്ലോണം പ്രാര്‍ത്ഥിച്ച് ഇത് അവളുടെ കയ്യില്‍ കൊടുക്കൂ '' അയാള്‍ പറഞ്ഞു.

'' രാമേട്ടന്‍റെ കയ്യോണ്ടന്നെ കൊടുത്തോളൂ. അതാ നല്ലത് ''.

തളര്‍ന്ന കയ്യില്‍ കുറിപ്പ് പിടിപ്പിച്ച് ഇന്ദിര പാറുവിനെ വിളിക്കാന്‍ പുറത്തേക്ക് നടന്നു.

Wednesday, October 19, 2011

നോവല്‍ - അദ്ധ്യായം - 23.

സന്ധ്യാദീപം തെളിയിച്ച ശേഷം കെ. എസ് മേനോന്‍ നാമം ചൊല്ലി തുടങ്ങി. ചന്ദനത്തിരിയുടെ സുഗന്ധം തളത്തില്‍ നിന്ന് മുറ്റത്തേക്കിറങ്ങി. ഉരുവിടുന്ന നാമങ്ങള്‍ക്ക് കാതോര്‍ത്ത് ചുമരിലെ ഉണ്ണികൃഷ്ണന്‍റെ പടം മന്ദഹാസം ചൊരിഞ്ഞു നിന്നു.

പെട്ടെന്ന് മൊബൈല്‍ അടിക്കുന്നത് കേട്ടു. ഗോപാലകൃഷ്ണന്‍ നായരാണ് വിളിക്കാനുള്ള ഏക വ്യക്തി. അയാള്‍ക്ക് മാത്രമേ ഈ നമ്പര്‍ അറിയൂ. പക്ഷെ ഇത് അയാളാവില്ല. അഞ്ചരയ്ക്ക് പണി മാറിയ രാമന്ന് കൂലി കൊടുത്ത് അയച്ചതിന്നു ശേഷം കഷ്ടിച്ച് അര മണിക്കൂര്‍ നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നിട്ടാണ് അയാള്‍ പോയത്. വീട്ടില്‍ എത്താനുള്ള നേരമല്ലേ ആയിട്ടുള്ളു. ഇപ്പോള്‍ അത്ര അത്യാവശ്യ കാര്യമൊന്നുമില്ലല്ലോ വിളിക്കാനായിട്ട്. ചിലപ്പോള്‍ മൊബൈല്‍ കമ്പിനിക്കാര്‍ ആയിരിക്കും, പാട്ട് വേണോ എന്ന് അന്വേഷിക്കാന്‍.

'' സുകുമാരാ , ഇത് ഞാനാണ് '' ഗോപാലകൃഷ്ണന്‍ തന്നെയാണ് വിളിച്ചത്.

'' എന്താ വിശേഷിച്ച് '' പോയ ഉടനെ തന്നെ വിളിച്ചതിനാല്‍ സ്വല്‍പ്പം പരിഭ്രമം തോന്നി.

'' പേടിക്കാനൊന്നും ഇല്ലാടോ. വരുന്ന വഴിക്കു തന്‍റെ അളിയനെ കാണ്വേണ്ടായി. അത് പറയാനാ വിളിച്ചത് ''. സമാധാനമായി, അളിയന്മാര്‍ രണ്ടുപേര് ഉണ്ടല്ലോ. മൂത്ത പെങ്ങള്‍ ലീലയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍. മിലിട്ടറിയില്‍ നിന്ന് പിരിഞ്ഞു വന്ന ശേഷം ഡ്രൈവറായി കഴിയുന്ന ആള്‍. മറ്റേത് പരമേശ്വരന്‍. ആരേയാണാവോ കണ്ടത്.

'' ഏത് അളിയനേയാ താന്‍ കണ്ടത് ''

'' ചെറിയ പെങ്ങള് ദാക്ഷായണിടെ കെട്ട്യോനെ, വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നത് അയാളല്ലേ ''.

'' അതെ. എവിടുന്നാ അയാളെ കണ്ടത് ''.

'' റേഷന്‍ കട മുക്കിന്‍റെ അടുത്ത് ഞാന്‍ എത്തിയപ്പോള്‍ വേപ്പിന്‍ ചോട്ടില് ബസ്സും കാത്ത് അയാള് നില്‍ക്കുന്നു. ടൌണിലേക്ക് ആണെങ്കില്‍ കൂട്ടിക്കൊണ്ട് പോരാന്ന് വിചാരിച്ച് നിര്‍ത്തി. ഇടുപ്പിന്ന് തകരാറാണ്, ബൈക്കില്‍ ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ''.

'' അത് ശരി ''.

'' താന്‍ കുടി പാര്‍ക്കുമ്പൊ എന്തേ വരാഞ്ഞത് എന്ന് ചോദിച്ചു. മനസ്സിലിരിപ്പ് അറിയണോലോ ''.

'' എന്നിട്ട് അയാളെന്താ പറഞ്ഞത് ''.

'' ആളൊരു മര്യാദക്കാരനാണെന്നാ എനിക്ക് തോന്നിയത്. ആ വിദ്വന്‍ ഒരു കുറ്റവും തന്നെ കുറിച്ച് പറഞ്ഞില്ല. എന്ന് മാത്രോല്ല ഉള്ള കാലത്ത് ഏട്ടന്‍ മനസ്സറിഞ്ഞ് തന്നിട്ടുണ്ട്, ഇത്തിരി ബുദ്ധിമുട്ടായി മൂപ്പര് നാട്ടില്‍ എത്തിയപ്പോള്‍ പെങ്ങന്മാര്‍ തിരിഞ്ഞു നോക്കാത്തത് മോശമായി എന്നും പറഞ്ഞു ''.

'' അവനെങ്കിലും ചെയ്തതൊക്കെ ഓര്‍മ്മയുണ്ടല്ലോ ''.

'' അയാള്‍ക്ക് വരണം എന്ന് നല്ല മോഹം ഉണ്ടായിരുന്നു. എനിക്ക് ഇല്ലാത്തൊരു ബന്ധം നിങ്ങള്‍ക്ക് ഉണ്ടാവ്വോ എന്ന് തന്‍റെ പെങ്ങള് പറഞ്ഞതോണ്ടാ അയാള് വരാഞ്ഞത് ''.

'' അത് ശരിയല്ലേ. കൂടപ്പിറപ്പിന്ന് ഇല്ല. പിന്നല്ലേ അവളുടെ സമ്മന്തക്കാരന് ''.

'' അതിലും രസൂള്ള കാര്യൂണ്ട്. തന്‍റെ പെങ്ങളുടെ മനസ്സിലിരുപ്പ് കേക്കണോ. തിരിഞ്ഞു നോക്കാന്‍ ആരും ഇല്ലാതെ വന്നാല്‍ താന്‍ ഹൈദരബാദിലിക്കന്നെ തിരിച്ചു പോവും. അപ്പോള്‍ എന്തെങ്കിലും ഒട്ട വെച്ച് തന്‍റെ സ്ഥലം എഴുതി വാങ്ങിക്കണം എന്ന് കാത്തിരിക്കുകയാണത്രേ അനിയത്തി ''.

'' അങ്ങിനെയാണെങ്കില്‍ ലീല എന്തേ വരാതിരുന്നത് ''.

'' അവളുടെ മനസ്സിലിരിപ്പ് എന്താണെന്ന് നമുക്ക് അറിയ്യോ. എന്‍റെ സംശയം താന്‍ ഒരു ബാദ്ധ്യത ആവുംന്ന് കരുതീട്ട് ഒഴിഞ്ഞ് മാറീതാണെന്നാ ''.

'' ഞാന്‍ ഇവിടം വിട്ട് പോണില്ല എന്ന് താന്‍ പരമേശ്വരനോട് പറഞ്ഞില്ലേ ''.

'' അതിന്‍റെ ആവശ്യൂല്യാ. പ്രവര്‍ത്തിയില്‍ കാണിച്ചു കൊടുക്കണം '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' ആട്ടെ. താന്‍ മനസ്സ് മാറി പെട്ടെന്നെങ്ങാനും ഇവിടം വിട്ട് പോവ്വോ ''.

'' അത് ഉണ്ടാവില്ല ''.

'' അങ്ങിനെയാണെങ്കില്‍ ചിലതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ആകെയുള്ള ഒരു മുറിയിലാണ് തന്‍റെ വെപ്പും തീനും. കിടപ്പ് ചെന്നു കേറുന്ന തളത്തിലും. അത് പോരാ ''.

'' പിന്നെന്താ വേണ്ടത് ''.

'' പിന്നാലത്തെ ചായ്പ്പ് തുറന്ന് കിടക്ക്വേല്ലേ. അത് അടച്ചു കെട്ടണം. ഒരു ഭാഗത്ത് അടുക്കളയാക്കാം. മറുഭാഗത്ത് കുളിമുറി. അതില്‍ ഒരു ക്ലോസറ്റും വെക്കാം. വയ്യാണ്ടെ ആവുന്ന കാലത്ത് തനിക്ക് ദൂരെ പോവാതെ കഴിക്കാലോ. വിറക് പുരയുടെ തൂണുകള്‍ പൊളിച്ചാല്‍ കെട്ടാനുള്ള ചെങ്കല്ല് ആയി ''.

'' എന്താ വേണ്ടത്ച്ചാല്‍ താന്‍ ചെയ്യിച്ചോളൂ ''.

'' ഒരു മുറി ഉള്ളതിനും തളത്തിനും ഇരുമ്പിന്‍റെ കീടം പോലത്തെ അസ്സല് കരിമ്പനടെ തുലാക്കട്ട നിരത്തിയിട്ടുണ്ടല്ലോ. അതിന്ന് തട്ടുപലക അടിച്ച് ബന്തവസ്സാക്കണം ''.

'' ശരി ''.

'' തൊടീലെ കുറെ മരം കൊടുക്കാനുണ്ട്. വേങ്ങയും പുല്ലമരുതും ഞാവിളും വേപ്പും ഒക്കെയാണ്. അതൊക്കെ വില്‍ക്കാം. ഒന്നുരണ്ട് മാവും പ്ലാവും പുളിയും നിന്നോട്ടെ. കായ്ഫലം ഉള്ളതല്ലേ ''.

'' ശരി ''.

'' ഞാന്‍ രാവിലെ വരാം. രാത്രി മുഴുവന്‍ പെങ്ങന്മാരുടെ കാര്യം ആലോചിച്ച് ഖേദിച്ചിരിക്കണ്ടാട്ടോ. രണ്ട് അച്ഛന്മാര്‍ക്ക് പിറന്നവരല്ലേ താനും അവരും. അതിന്‍റെ കുറവാണെന്ന് കൂട്ടി സമാധാനിക്ക്യാ ''.

ശരിയെന്ന് സമ്മതിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല. നാമജപം അവസാനിപ്പിച്ച് എഴുന്നേറ്റു. പുല്ലു പായ മടക്കി വെച്ച് ചാരുകസേലയില്‍ ഇരുന്നു. കെ. എസ്. മേനോന്‍, സുകുമാരന്‍ എന്ന കുട്ടിയായി മാറുകയാണ്. പരിഭ്രമം മുഖത്തെ സ്ഥായിയായ ഒരു ആവരണമായിരുന്ന ബാല്യകാലം. വല്ലപ്പോഴും വിരുന്നുകാരനെ പോലെ വീട്ടിലെത്താറുള്ള അച്ഛനെ കുറിച്ച് അധികമൊന്നും ഓര്‍മ്മ തോന്നുന്നില്ല. വെളുത്തു മെലിഞ്ഞ ശരീരം. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം.ദൂരത്ത് എവിടേയോ കണക്കെഴുത്തായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വരുമ്പോഴെല്ലാം മകന് തരാനായി കയ്യില്‍ ഒരു പൊതി കല്‍ക്കണ്ടം ഉണ്ടാവും. ഇത്രയും അറിവില്‍ അച്ഛന്‍ ഒതുങ്ങുന്നു.

പക്ഷെ എട്ട് വയസ്സുകാരനോട് '' ഇനി മുതല്‍ ഇതാണ് നിന്‍റെ അച്ഛന്‍ '' എന്ന് ഒരു അപരിചിതനെ കാണിച്ച് പറഞ്ഞപ്പോഴത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അടയ്ക്ക, മാങ്ങ, പുളി എന്നിവ വീടുകളില്‍ നിന്ന് വാങ്ങി അങ്ങാടിയില്‍ വില്‍ക്കുന്നതും കൃഷിക്കാരില്‍ നിന്ന് മില്ലുകാര്‍ക്ക് നെല്ലളക്കുന്നതും അയാളുടെ ജോലികളായിരുന്നു. കറുത്ത് തടിച്ച് പൊക്കം കുറഞ്ഞ ആ മനുഷ്യന്‍ ബീഡി വലിച്ച് മുറ്റത്തേക്ക് തുപ്പിക്കൊണ്ടിരിക്കും.

ഒരിക്കലും അയാള്‍ സ്നേഹത്തോടെ ഒരു വാക്ക് സംസാരിച്ചിട്ടില്ല. അനുജത്തിമാര്‍ ജനിച്ചതോടെ കുറച്ചു കൂടി മോശമായ അവസ്ഥയിലായി. കുറ്റപ്പെടുത്തലും ശകാരവും ഒഴിഞ്ഞ നേരമില്ല. വീടു വിട്ട് എങ്ങോട്ടെങ്കിലും പോവണമെന്ന് മോഹിച്ചിരുന്ന നാളുകളിലൊന്ന്. പതിനാറാമത്തെ വയസ്സ് തികയുന്നതേയുള്ളു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയം. ഇനിയെന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍ നിന്ന് ഒളിച്ചോടാനുള്ള കാരണം അപ്പോഴാണ് ഉണ്ടായത്.

അമ്പലത്തില്‍ തൊഴുത് വരുന്ന വഴിക്ക് ബ്രഹ്മദത്തനെ കണ്ടു. ഇല്ലത്തിന്‍റെ പടിപ്പുരയ്ക്ക് മുന്നില്‍ കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കുകയാണ്. വലിയ ആളാണ് എന്ന ഭാവം അയാള്‍ക്കുണ്ട്. ഒരേ ക്ലാസ്സില്‍ പഠിച്ചതാണെങ്കിലും അതു കാരണം അയാളോട് സംസാരിക്കാറില്ല.

'' എവിടെ പോയിട്ടാടോ താന്‍ വരുന്ന് '' മുന്നിലെത്തിയപ്പോള്‍ ചോദ്യം ഉയര്‍ന്നു.

'' അമ്പലത്തിലേക്ക് ''.

'' ഇന്നലെ തന്‍റെ അനുജത്തിമാര് രണ്ടെണ്ണൂം ഗോവിന്ദന്‍റെ കൂടെ വരുന്നത് കണ്ടല്ലോ ''. പെങ്ങന്മാര്‍ അവരുടെ അച്ഛനോടൊപ്പം പോയിരുന്നത് ശരിയാണ്.

'' ങും '' എന്നൊരു മൂളലില്‍ മറുപടിയൊതുക്കി.

'' എന്താ അവിറ്റകളുടെ പേര് ''.

'' മൂത്തത് ലീല, ഇളയത് ദാക്ഷായിണി '' ദേഷ്യം കടിച്ചമര്‍ത്തി മറുപടി നല്‍കി.

'' യോജിച്ച പേര് അതൊന്ന്വൊല്ല. ഒന്ന് താടക, മറ്റത് പൂതന. പലക പല്ലും കരി വീട്ടിടെ നിറൂം ഒക്കെ ഉള്ളപ്പോള്‍ അതാ ചേര്വാ ''. കൂട്ടുകാരോടൊപ്പം ആര്‍ത്ത് ചിരിച്ചത് കണ്ടപ്പോള്‍ സഹിച്ചില്ല. സ്വന്തം അനിയത്തിമാരെക്കുറിച്ചാണ് പറഞ്ഞത്. പിന്നെ ആലോചിച്ചില്ല. കഴുത്തില്‍ പിടിച്ച് തള്ളിയതും നിലത്ത് വീണു. മാറത്ത് കയറിയിരുന്ന് കഴുത്ത് ഞെരിക്കാന്‍ തുടങ്ങിയതാണ്. ആരോ പിടിച്ചു മാറ്റി.

രണ്ടാനച്ഛന്‍റെ വക അതിനുള്ള ശിക്ഷ കിട്ടി. ഇല്ലത്തേക്ക് പോയ ആള്‍ പെട്ടെന്ന് മടങ്ങിയെത്തി. പുര മേയാനുള്ള പനമ്പട്ട മുറ്റത്തില്‍ കിടപ്പുണ്ട്. വഴുക പൊളിര് എത്ര തവണ ദേഹത്ത് മുറിവേല്‍പ്പിച്ചു എന്നറിയില്ല.

'' ഇനി എന്നെ തല്ലിയാല്‍ ഞാന്‍ വെട്ടിക്കൊല്ലും '' തീരെ സഹിക്ക വയ്യാതായപ്പോള്‍ പറഞ്ഞു. അന്ന് ആരും ഒന്നും കഴിച്ചില്ല. രാത്രി അമ്മ അടുത്ത് വന്നു.

'' എന്‍റെ കുട്ടി ഈ നരകത്തിന്ന് എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ '' കുറെ ചില്ലറയും മൂന്ന് നാല് നോട്ടും കയ്യില്‍ തന്നു, ഇടത്തെ കയ്യില്‍ കിടന്നിരുന്ന ഒരു കോണുവളയും. എവിടെയെല്ലാമോ ചുറ്റി തിരിഞ്ഞ് ജീവിതത്തിന്ന് ഒരു അര്‍ത്ഥം കണ്ടെത്തി. നേടിയതില്‍ നല്ലൊരു പങ്ക് ഒരേ വയറ്റില്‍ നിന്ന് പിറന്നവര്‍ക്ക് നല്‍കി. എന്നിട്ടും ? കണ്ണുകള്‍ നിറഞ്ഞുവോ.

ക്ലോക്ക് എട്ടു തവണ ശബ്ദിച്ചു. ഗെയിറ്റ് അടക്കാനായി കെ. എസ്. മെനോന്‍ എഴുന്നേറ്റു.








Sunday, October 9, 2011

നോവല്‍ - അദ്ധ്യായം - 22.

'' തമ്പുരാട്ട്യേ '' എന്ന വിളി കേട്ട് ഇന്ദിര വെളിയില്‍ വന്നപ്പോള്‍ കണ്ടത് പാറുവിനെയാണ്.

'' പണി കഴിഞ്ഞ് പോയപ്പിന്നെ നിന്നെ ഈ വഴിക്ക് കണ്ടതേ ഇല്ലല്ലോ '' അവര്‍ പറഞ്ഞു.

'' ഞാന്‍ മകളുടെ വീട്ടില് പോയിരുന്നു. നടീലും പണിയും തുടങ്ങിയാല്‍ പിന്നെ പോവാന്‍ ഒഴിവ് കിട്ടില്ലല്ലോ. ചെന്നപ്പൊ പത്ത് ദിവസം അവളുടെ അടുത്ത് കൂടി ''.

'' അത് നന്നായി. നിനക്ക് ചെന്ന് നില്‍ക്കാന്‍ അങ്ങിനെ ഒരു ഇടം എങ്കിലും ഉണ്ടല്ലോ. ഞങ്ങളുടെ കാര്യം നോക്ക്. അച്ഛന്‍ , അമ്മ , രണ്ടു മക്കള്‍. എന്‍റേന്ന് പറയാന്‍ ഒരാളും ഇല്ല ''.

'' ഇല്ലാഞ്ഞിട്ടല്ലല്ലോ തമ്പുരാട്ട്യേ. കൂടപ്പിറപ്പാണ് എന്ന് അവര്‍ക്ക് തോന്നാഞ്ഞിട്ടല്ലേ '' പാറു ഉള്ള കാര്യം പറഞ്ഞു.

'' എങ്ങിനെയായാലും ഫലത്തില്‍ ഒന്നന്നെ '' ഇന്ദിര നെടുവീര്‍പ്പിട്ടു.

'' ആശാരിപ്പണി തീര്‍ന്നോ, തമ്പുരാട്ട്യേ '' പാറു വിഷയം മാറ്റി.

'' എങ്ങിനേയാ തീരുണത്. ഒരു ദിവസം വന്നാല്‍ പിന്നെ നാല് ദിവസം വരില്ല. ജനലുകളുടെ പണി തീര്‍ന്നു. പെണ്‍കുട്ടി കിടക്കുന്ന മുറിടെ വാതിലും വെച്ചു. തിങ്കളാഴ്ച വരാന്ന് പറഞ്ഞു പോയതാ. പിന്നെ കണ്ടിട്ടില്ല ''.

'' വേറെ എവിടെയെങ്കിലും പണി പിടിച്ചിട്ടുണ്ടാകും. ഇവിടെ വാതില് വെക്കുന്ന പണിയല്ലേ ഉള്ളൂ. ഏറിയാല്‍ പത്തിരുപത് ദിവസത്തെ പണി. അതിന് തിരക്ക് കൂട്ടില്ല എന്ന് കരുതീട്ടായിരിക്കും ''.

'' എല്ലാ വാതിലൊന്നും വെക്കിണില്ല. ആകെ രണ്ടണ്ണേ വെക്കുണുള്ളു. ഒന്ന് ഞങ്ങടെ മുറീലിക്ക്. പിന്നൊന്ന് അടുക്കളക്കും. ഇപ്പൊ അത്രയ്ക്കൊക്കേ ആവൂ '' ഇന്ദിര പറഞ്ഞു '' നിന്‍റെ മകള്‍ക്കും കുട്ട്യേളക്കും ഒക്കെ സുഖോല്ലേ ''.

'' ദൈവം സഹായിച്ചിട്ട് ഒരു മട്ടിലങ്ങിനെ പോണൂ. ഒരു സമാധാനം എന്താച്ചാല്‍ മരുമകന്‍റെ അപ്പനും അമ്മയും നല്ല കൂട്ടക്കാരാണ്. പെറ്റ മകളെപ്പോലെയാണ് അവര് അവളെ നോക്കുന്നത് ''.

'' അതല്ലേ വേണ്ടത്. കുറെ കെട്ടി കൊടുത്തിട്ട് കാര്യോന്നൂല്യാ. സ്നേഹം ഉണ്ടാവണം. അതിലും വലുതായിട്ട് ഒന്നൂല്യാ ''.

'' അത് നല്ലോണൂണ്ട്. എന്തിനാ നിങ്ങള് ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുണത്, ഇങ്ങോട്ട് പോന്നോളിന്‍ എന്ന് എപ്പഴും എന്നോട് പറയും. ആവുന്നതും അതൊന്നും കൂടാണ്ടെ കഴിക്കണംന്നുണ്ട്. മകളുടെ കെട്ട്യോന്‍റെ വീട്ടിലാണ് പാര്‍ക്കണത് എന്ന് ആര് കേട്ടാലും മോശക്കേടായി എന്ന് പറയില്ലേ. നമ്മടെ ഉള്ള വില നമ്മളായിട്ട് കളയണോ ''.

'' അതൊക്കെ ഓരോരുത്തരുടെ ഇഷ്ടോല്ലേ. നീ പത്ത് ദിവസം വയ്യാണ്ടായി കിടന്നാല്‍ പറയുന്നോര് വന്ന് നോക്ക്വോ. അപ്പൊ അവരൊക്കെന്ന്യേ ഉണ്ടാവൂ. വെറുതേല്ല മനുഷ്യന് ബന്ധുബലം, മരത്തിന് വേര് ബലം എന്ന് പറയിണത് ''.

'' അങ്ങിനെ പറയിന്‍ '' പാറു പറഞ്ഞു '' നല്ലൊരു ബന്ധത്തിന്‍റെ കാര്യം പറയാനാ ഞാന്‍ വന്നത് ''.

'' എന്താ നീ പറഞ്ഞോണ്ട് വരുന്നത് '' ഇന്ദിരയുടെ വാക്കുകളില്‍ ആകാംക്ഷ തുടിച്ചു നിന്നു.

'' മകളുടെ കെട്ട്യോന്‍റെ നാട്ടിന്നാണ്. കേട്ടാല് തമ്പുരാട്ടി വേണ്ടാന്ന് പറയില്ല '' പാറു പറഞ്ഞു '' നല്ല ഒന്നാന്തരം കുടുംബക്കാര്. ഇട്ടു മൂടാനുള്ള സ്വത്തും മുതലും ഉണ്ട്. ഒരേ ഒരു കുട്ടി. എന്തോണ്ടും ചേരും ''.

വിവാഹാലോചനയുമായിട്ടാണ് പാറു വന്നത് എന്ന് ഇന്ദിരയ്ക്ക് മനസ്സിലായി. എപ്പോഴായാലും വേണ്ടതാണ്. പക്ഷെ കുട്ടിക്ക് അതിന് മാത്രം പ്രായം ആയിട്ടില്ലല്ലോ. പോരാത്തതിന്ന് അവളുടെ പഠിപ്പ് എവിടേയും എത്തിയിട്ടില്ല. ഒക്കെ പോട്ടേന്ന് വിചാരിച്ചാലും കല്യാണം നടത്താന്‍ പറ്റിയ ചുറ്റുപാടല്ല ഇപ്പോഴുള്ളത്.

'' എന്താ തമ്പുരാട്ടി ഒന്നും പറയാത്തത് '' പാറു ചോദിച്ചു.

'' ഞങ്ങളുടെ അവസ്ഥ നിനക്കറിയിണതല്ലേ '' ഇന്ദിര ചോദിച്ചു '' കല്യാണം നടത്തി കൊടുക്കാന്‍ ഞങ്ങടേല് വല്ലതും വേണ്ടേ ''.

'' അതൊന്നും ആലോചിച്ച് വെഷമിക്കണ്ടാ. ശരീന്ന് ഒരു വാക്ക് പറഞ്ഞാല്‍ മതി. ബാക്കിയൊക്കെ അവര് നടത്തിക്കോളും ''.

'' എന്നാലും ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍റേല് പിടിച്ചു കൊടുക്കുമ്പോള്‍ അതിന്‍റെ കയ്യും കാലും മുടക്കണ്ടേ. അതിന് മീന്‍ചെളുക്കടെ സ്വര്‍ണ്ണം ഈ വീട്ടിലില്ല ''.

'' അതിന് പെണ്‍കുട്ടിക്കല്ലാ ആലോചന ''.

'' പിന്നെ ''.

'' മകന് '' പാറു പറഞ്ഞു '' മരുമകന്‍റെ അമ്മ മുമ്പ് പെണ്‍കുട്ടിടെ വീട്ടില്പണിക്ക് നിന്നതാണ്. എന്നെ ആ വീട്ടിലേക്ക് അവര് കൂട്ടിക്കൊണ്ട് പോയിരുന്നു. പെണ്‍കുട്ടീനെ ഞാന്‍ കാണും ചെയ്തു. ഉള്ള കാര്യം പറയാലോ. കുട്ട്യേ കണ്ടാല് കണ്ണ് തട്ടും. നറുക്ക് കുത്ത്യേത് പോലെണ്ട്. എന്താ ഒരു മുടി. ചന്തിക്ക് കീപ്പട്ട് കിടക്കിണുണ്ട്. വെളുത്ത് തുടുതുടേന്നുള്ള നിറം. ആര് കണ്ടാലും ഒന്ന് നോക്കും ''.

'' നിനക്കെന്താ പാറൂ പ്രാന്തുണ്ടോ. ഇതെന്താ കുട്ടി കളിയാണോ '' ഇന്ദിര പറഞ്ഞു '' അനൂന്ന് എത്ര്യാ പ്രായംന്ന് നിനക്കറിയ്യോ ''..

'' അതൊന്നും നോക്കണ്ടാ. ഇതുപോലെ ഒരു ആലോചന നടന്ന നാട്ടിന്ന് കിട്ടില്ല. തമ്പുരാന്‍റെ പേര് പറഞ്ഞതും അവര്‍ക്ക് മനസ്സിലായി. നിങ്ങടെ കൂട്ടക്കാര് അധികം ഇല്ലാത്തതല്ലേ. പാകം പോലത്തെ ആലോചന വന്നപ്പൊ സമ്മതിച്ചതാണ്. പക്ഷെ ഒരു കുറവുണ്ട്ട്ടോ. പറഞ്ഞില്ലാന്ന് പിന്നെ പറയാന്‍ പാടില്ല.

ഇന്ദിര അവളെത്തന്നെ നോക്കിയിരുന്നു.

'' കുട്ടിടെ അമ്മയ്ക്ക് തലയ്ക്ക് നല്ല സുഖൂല്യാ. എന്നു വെച്ച് ആരേം ഉപദ്രവിക്ക്വോന്നൂല്യാ. എപ്പഴും പിറുപിറെ പറഞ്ഞോണ്ടിരിക്കും. അത് കാര്യാക്കാനില്ല '' പാറു പറഞ്ഞു '' ഇങ്ങിനെയൊരു കുറവ് ഇല്ലാച്ചാല്‍ ഈ ബന്ധം കിട്ടാനും പോണില്ല ''.

'' എന്തോ എനിക്കിത് ശരിയാവുംന്ന് തോന്നുന്നില്ല '' ഇന്ദിര പറഞ്ഞു.

'' കേറി വന്ന മഹാലക്ഷ്മിയെ ആട്ടി പറഞ്ഞയക്കാന്‍ നിക്കണ്ടാ. നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാ മതി. പിന്നെ സങ്കടപ്പെട്ടിട്ട് കാര്യൂല്യാ ''. പാറു എഴുന്നേറ്റു.

'' നില്‍ക്ക്. വന്നിട്ട് ഒരു തുള്ളി വെള്ളം കുടിക്കാണ്ടെ പോവ്വേ '' ഇന്ദിര അകത്തേക്ക് പോയി.

ചായ കുടിച്ചതും '' പിന്നെ വരാ ''മെന്നു പറഞ്ഞ് പാറു പോയി. ഇന്ദിര രാമകൃഷ്ണന്‍റെ അടുത്തേക്ക് ചെന്നു.

'' പാറു പറഞ്ഞത് കേട്ട്വോ '' അവള്‍ ചോദിച്ചു.

'' ങും '' അയാള്‍ മൂളി.

'' എന്താ അഭിപ്രായം ''.

'' തേവര് ഒരു വഴി കണിച്ചതാണെന്ന് തോന്നി ''.

'' നിങ്ങള്‍ക്കിത് എന്തിന്‍റെ കേടാ '' ഇന്ദിരയ്ക്ക് ആ മറുപടി ഇഷ്ടപ്പെട്ടില്ല '' ചെക്കന്‍റെ ചെവീല് ഇത് എത്തണ്ടാ. പിന്നെ മനസ്സില് ആ നിനവും വെച്ചോണ്ട് നടക്കും ''.

'' എന്‍റെ കണ്ണടയും മുമ്പ് അവന്‍ ഒരു നിലയ്ക്ക് എത്തുന്നത് കണാന്‍ പറ്റിയാല്‍ സമധാനമായിട്ട് പോവായിരുന്നു ''.

ആ വാക്കുകള്‍ ഇന്ദിരയ്ക്ക് സഹിക്കാനായില്ല.

'' എന്‍റെ രാമേട്ടനെ ഞാന്‍ എവിടേക്കും വിടില്ല '' അവള്‍ തളര്‍ന്ന ശരീരത്തെ കെട്ടി പിടിച്ചു.

Monday, October 3, 2011

നോവല്‍ - അദ്ധ്യായം - 21.

നേരം പുലര്‍ന്നത് അറിഞ്ഞില്ല. രാത്രി മുഴുവന്‍ ഓരോന്ന് ആലോചിച്ച് കിടന്നതുകൊണ്ട് ഉറങ്ങാന്‍ വല്ലാതെ വൈകി. പുലരാറായപ്പോഴാണ് മിഴികള്‍ അടഞ്ഞത്. പടിക്കല്‍ നിന്ന് ഉച്ചത്തില്‍ രാമന്‍റെ ശബ്ദം കേള്‍ക്കാനുണ്ട്. ഗെയിറ്റ് പൂട്ടിയതുകാരണം അവന് അകത്ത് വരാന്‍ ആവില്ലല്ലോ.

വലത്തെ കൈപ്പത്തിയിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു. കരാഗ്രേ വസതേ ലക്ഷ്മി കര മദ്ധ്യേ സരസ്വതി കര മൂലേ സ്ഥിതേ ഗൌരി പ്രഭാതേ കര ദര്‍ശനം എന്നാണ് വിശ്വാസം. ഭൂമിയെ തൊട്ടു വന്ദിച്ചതിന്നു ശേഷം എഴുന്നേറ്റു. കലണ്ടറിലെ കൃഷ്ണനെ കൈകൂപ്പി വാതില്‍ തുറന്ന് ഇറങ്ങി.

'' എണീറ്റിട്ടുണ്ടാവുംന്നാ വിചാരിച്ചത് '' പടിക്കല്‍ എത്തിയപ്പോള്‍ രാമന്‍ പറഞ്ഞു.

'' ഉറക്കത്തില്‍പ്പെട്ടു. സമയം ആയത് അറിഞ്ഞില്ല ''. ഗെയിറ്റ് തുറന്ന് രാമനോടൊപ്പം തിരിച്ചു നടന്നു.

'' ഇന്ന് എന്താ ചെയ്യണ്ടത് '' അവന്‍ ചോദിച്ചു.

'' തൊടിയൊക്കെ വെട്ടി അയര്‍ക്ക്. വല്ലതും വന്നു കിടന്നാല്‍ അറിയില്ല ''.

'' അത് ശരിയാണ്. വല്ല പന്നിയോ മറ്റൊ വന്നു കിടന്നാല്‍ പിഴപ്പായി. അത് പെറ്റു കൂട്ടും. തരം തെറ്റി അതിന്‍റെ മുമ്പില്‍ പെട്ടാല്‍ ആള് ബാക്കി കാണില്ല ''.

'' ഞാന്‍ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് വേഗം വരാം ''. രാമന്‍ കൈക്കോട്ടും മടവാളുമായി തൊടിയിലേക്ക് പോയതും കെ.എസ്. മേനോന്‍ അകത്തേക്ക് കയറി. പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ കാലത്തെ ആഹാരത്തെ കുറിച്ചായി ചിന്ത. അടുത്തുള്ള ചായ പീടികയില്‍ ചെന്ന് കഴിക്കണോ, രാമനെക്കൊണ്ട് വാങ്ങിക്കണോ എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടു. പടി കടന്ന് വന്നത് ഗോപാലകൃഷ്ണന്‍ നായര്‍ . ഈ പ്രായത്തിലും അയാള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതില്‍ അത്ഭുതം തോന്നാറുണ്ട്.

'' ഈ ബാഗ് ഒന്ന് പിടിക്കിന്‍ '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' എന്‍റെ ബൈക്ക് ഈ മൂച്ചിടെ തണലത്ത് കൊണ്ടുവന്ന് വെക്കട്ടെ ''. ഗെയിറ്റിന്ന് വെളിയില്‍ റോഡോരത്ത് നിറുത്തിയ ബൈക്ക് സ്റ്റാര്‍ട്ടാക്കി അയാള്‍ തണലിലേക്ക് ഓടിച്ചു വന്നു.

'' എന്താ ബാഗില്. നല്ല കനം ഉണ്ടല്ലോ '' മേനോന്‍ ചോദിച്ചു.

'' താന്‍ എന്താ രാവിലെ കഴിച്ചത് '' തിരിച്ച് ഒരു ചോദ്യമാണ് ഉണ്ടായത്.

'' ഒന്നും കഴിച്ചില്ല. എന്താ വേണ്ടത് എന്ന ആലോചനയിലാണ് ''.

'' എന്നാല്‍ തനിക്ക് പ്രാതലിന്നുള്ള ഇഡ്ഡലിയും നമുക്ക് ഉച്ചയ്ക്കുള്ള ചോറും ആണ് അതിലുള്ളത്. ഞാന്‍ വൈകുന്നേരത്തെ പോണുള്ളൂ ''.

വലിയ ആശ്വാസം തോന്നി. അത്ര നേരം വല്ലതും സംസാരിച്ചിരിക്കാന്‍ ആളായല്ലോ.

അടുക്കളയിലെ ഡെസ്കിന്നു മീതെ ബാഗ് വെച്ച് പൊതിയെടുത്ത് തുറന്നു. വാട്ടിയ വാഴയിലയില്‍ ഇഡ്ഡലിയും കട്ടിച്ചട്ടിണിയും പൊതിഞ്ഞു വെച്ചിട്ടുണ്ട്. ഒരു ഗ്ലാസ്സില്‍ വെള്ളം എടുത്ത് ഡെസ്ക്കിന്ന് അടുത്തെ ബെഞ്ചില്‍ വന്നിരുന്നു. ഭക്ഷണം കഴിക്കുന്നതും നോക്കി ഗോപാലകൃഷ്ണന്‍ അരികത്തും.

'' വയസ്സുകാലത്ത് ബൈക്ക് ഓടിക്കാന്‍ തനിക്ക് പ്രയാസം തോന്നിണില്യേ '' മനസ്സില്‍ തോന്നിയ സംശയം ചോദിച്ചു.

'' എന്ത് പ്രയാസം. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടില്‍ ഞാന്‍ വാങ്ങിയതാണ് ഈ ബുള്ളറ്റ്. അത് കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞിട്ടാണ് അമ്മിണിയെ കല്യാണം കഴിച്ചത്. ഇന്നും എന്‍റെ ബൈക്കിന്ന് ഒരു കേടും ഇല്ലാടോ. കൊടുത്താല്‍ വാങ്ങിയതിന്‍റെ മുപ്പതോ മുപ്പത്തഞ്ചോ ഇരട്ടി പണം കിട്ടും. മക്കള് കൊടുക്കാന്‍ പറയുന്നുണ്ട്. വലിച്ച് സ്റ്റാന്‍ഡില്‍ ഇടാനും ഉരുട്ടാനും കുറച്ച് വിഷമം ഉണ്ട്. എന്നാലും കൊടുക്കില്ല. മരിക്കുന്നത് വരെ അത് എന്‍റെ മാത്രമായിട്ട് ഉണ്ടാവണം. ഒരു തരം പാശം ആണെന്ന് കരുതിക്കോളൂ ''.

'' ഓടിക്കാന്‍ വയ്യാണ്ടെ ആവുന്ന കാലത്തോ ''.

'' അപ്പോഴും വില്‍ക്കില്ല. നിത്യം അതിന്‍റെ അടുത്ത് ചെല്ലും. തുടച്ച് മിനുക്കി വെക്കും. കുറെ നേരം അതിനെ നോക്കി നില്‍ക്കും. തനിക്കറിയ്യോ, ദിവസവും രാവിലെ എഴുന്നേറ്റ് പുറത്തേക്ക് വന്നാല്‍ ഞാന്‍ ആദ്യം എന്‍റെ ബൈക്കിനെയാണ് നോക്കുക. അതാണ് എന്‍റെ കണി ''.

'' തന്‍റെ ഓരോ ശിലങ്ങളേ ''.

'' ശീലങ്ങളാണെടോ മനുഷ്യരെ വെവ്വേറെ ആളുകളാക്കുന്നത്. ഒരു ശീലം ഉപേക്ഷിക്കുന്നതോടെ ആ വ്യക്തി മാറുകയാണ്. ഇന്നും രാത്രി ഭക്ഷണത്തിന്നു മുമ്പ് ഞാന്‍ രണ്ട് പെഗ്ഗടിക്കാറുണ്ട്. എത്രയോ കൊല്ലങ്ങളായിട്ടുള്ള ശീലമാണ്. അത് നിര്‍ത്തിയാലോ ? ഇപ്പോള്‍ ഞാനെന്ത് കഴിച്ചാലും ദഹിക്കും, ചിലപ്പോള്‍ അതുണ്ടാവില്ല. എന്‍റെ സ്വഭാവത്തിന്ന്, ഞാന്‍ ചിന്തിക്കുന്ന രീതിക്ക് ഒക്കെ മാറ്റം വരും ''.

വിസ്തരിച്ച് ഭക്ഷണം കഴിച്ചു. ആവശ്യത്തിലേറെ ഇഡ്ഡലിയുണ്ട്. ബാക്കി രാമന്ന് മാറ്റി വെച്ചു. പാവം അദ്ധ്വാനിക്കുന്നതല്ലേ. പാത്രം കഴുകി വെച്ച് തളത്തിലേക്ക് പോന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ പത്രം വായിച്ച് കസേലയില്‍ ഇരിപ്പാണ്.

'' താന്‍ വായിച്ചോട്ടെ എന്നു കരുതി വരുന്ന വഴിക്ക് വാങ്ങിയതാണ് '' അയാള്‍ പത്രം നീട്ടി.

'' ഞാന്‍ വൈകുന്നേരം വായിച്ചോളാം. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ നേരം പോവാനായി ''.

മാവിന്‍ ചുവട്ടില്‍ ഇരുവരും രാമന്‍ ജോലി ചെയ്യുന്നതും നോക്കി നിന്നു. കാടും പടലും അയര്‍ത്ത് അവന്‍ നാലഞ്ച് തെങ്ങുകളുള്ളതിന്‍റെ ചുവട്ടില്‍ തൂപ്പും തോലും ഇടുകയാണ്.

'' പുതിയ വീട് ഉണ്ടാക്കണം എന്ന് താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തത് ഓര്‍മ്മയുണ്ടോ. ഇപ്പോള്‍ എന്തു തോന്നുന്നു '' ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചു.

മുമ്പൊരു വിറക് പേട്ടയായിരുന്ന ഈ സ്ഥലത്ത്, വിറക് ഷെഡ്ഡ്നോടനുബന്ധിച്ച് ഉണ്ടായിരുന്ന ഒരു കൊച്ചു പുര. അതിലാണ് ഏതോ നാട്ടുകാരനായ ഉടമസ്ഥന്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് രണ്ട് നാഴികയില്‍ കൂടുതല്‍ ദൂരമുണ്ടെങ്കിലും അമ്മയുടെ അച്ഛന്‍ ദിവസവും അവിടെ ചെന്നിരുന്നു. കച്ചവടം നിര്‍ത്തി ഉടമസ്ഥന്‍ നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ പേട്ട നിന്നിരുന്ന സ്ഥലം അമ്മയുടെ അച്ഛന്‍ വാങ്ങി. തറവാട് വീതം വെച്ചപ്പോള്‍ അമ്മ നിര്‍ബന്ധിച്ച് ആ അരയേക്കര്‍ ഭൂമി മൂത്ത മകന്‍റെ പേരില്‍ എഴുതി വെപ്പിക്കുകയായിരുന്നു. അങ്ങിനെ കിട്ടിയതാണ് ഇവിടം.

'' എന്താടോ, താന്‍ ചോദിച്ചതിന്ന് മറുപടി പറയാത്തത് '' കൂട്ടുകാരന്‍റെ ശബ്ദം ഉയര്‍ന്നു.

'' ഞാന്‍ ആ കാര്യം ആലോചിച്ചതാണ്. രണ്ട് പെങ്ങമ്മാര്‍ക്കും അവരുടെ കുടുംബത്തിന്നും എന്‍റെ കൂടെ ഒന്നിച്ച് കഴിയാന്‍ പറ്റിയ വലിയൊരു വീട്. അങ്ങിനെ വല്ലതും ചെയ്തിരുന്നെങ്കില്‍ എന്‍റെ കാലശേഷം അവര് രണ്ടാള്‍ക്കും തമ്മില്‍ തല്ലാന്‍ ഒരു വഴിയായി. അത് കൂടാതെ ദൈവം കാത്തു ''.

'' ഫൂ '' ഗോപാലകൃഷ്ണന്‍ നായര്‍ നീട്ടിത്തുപ്പി '' പെങ്ങമ്മാര് വെച്ചിരിക്കുന്നു. എനിക്ക് കേള്‍ക്കണ്ടാ അവിറ്റകളുടെ കാര്യം. തനി സ്വാര്‍ത്ഥികള് ''.

അയാള്‍ രാമന്‍ പണി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. ഇള വെയില്‍ ഏറ്റ് ക്ഷീണം തോന്നി. ഫാനിട്ടിട്ട് തളത്തിലെ ചാരുകസേലയില്‍ കിടന്നു. അറിയാതെ കണ്ണുകള്‍ അടഞ്ഞു.

മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം ഉണര്‍ത്തിച്ചു. എഴുന്നേറ്റ് പുറത്ത് വന്ന് നോക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ പോവാന്‍ ഒരുങ്ങുകയാണ്. പുറകില്‍ രാമനുമുണ്ട്.

'' എവിടേക്കാ '' മുറ്റത്തേക്ക് ചെന്നു.

'' നല്ലൊരു കാര്യത്തിന്ന് പോവ്വാണ്. ഇപ്പൊ വരാടോ '' കൂട്ടുകാരന്‍ ചിരിച്ചു. ബൈക്ക് ഗെയിറ്റ് കടന്ന് റോഡിലൂടെ വടക്കോട്ട് പാഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞതും അവര്‍ തിരിച്ചെത്തി. രാമന്‍റെ കയ്യില്‍ ഒരു പൊതി. ബൈക്ക് സ്റ്റാന്‍ഡിലിട്ട് സുഹൃത്ത് പൊതിയും വാങ്ങി അകത്തേക്ക് വന്നു, മുറ്റത്ത് വെച്ച കൈക്കോട്ട് എടുത്ത് രാമന്‍ തൊടിയിലേക്കും.

'' എന്താ ഇത് '' പൊതി ചൂണ്ടിക്കാട്ടി ചോദിച്ചു.

'' എടോ, അത് കുറച്ച് ഇറച്ചിയാണ്. കാട്ടുപന്നിടെ ''.

'' എവിടുന്നു കിട്ടി ''.

'' പനടെ നൊങ്ക് വെട്ടാന്‍ ആരെങ്കിലും സഹാറ മരുഭൂമിയിലേക്ക് പോവ്വോ. ഉള്ള സ്ഥലത്തല്ലേ ചെല്ലുള്ളു. അതുപോലെ ഈ സാധനം കിട്ട്വോ എന്ന് അന്വേഷിച്ചു. ഇന്നലെ ആരോ കുരുക്ക് വെച്ച് പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടെ ചെന്നു വാങ്ങി ''.

'' താന്‍ ശരിക്കും ഒരു കാട്ടാളന്‍ തന്നെ ''.

'' മുപ്പത്തി മൂന്ന് കൊല്ലം വനം വകുപ്പില്‍ ജോലി ചെയ്തവനെ അങ്ങിനെ വിളിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല '' ഉച്ചത്തില്‍ ചിരിച്ച് പൊതിയുമായി അയാള്‍ അടുക്കളയിലേക്ക് പോയി.