Tuesday, November 20, 2012

നോവല്‍ - അദ്ധ്യായം - 55.


'' നാട്ടിലുള്ള സകല പിള്ളര്‍ക്കും പനിയും കുരയും തൂറ്റലും ഉണ്ടാവണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന '' ബൈക്കിനടുത്തേക്ക് നടക്കുന്നതിന്നിടയില്‍ റഷീദ് പ്രദീപിനോട് പറഞ്ഞു.

അനൂപിനെ കാണാതായിട്ട് ദിവസങ്ങള്‍ കുറെയായി. അന്വേഷിക്കുമ്പോഴൊക്കെ '' സുഖമില്ല '' എന്ന ഒറ്റ മറുപടിയാണ് എപ്പോഴും കിട്ടാറുള്ളത്. രണ്ടുപേരും കൂടി സുഹൃത്തിനെ കാണാനിറങ്ങിയതാണ്.

'' ബെസ്റ്റ് മോഹം. കുട്ടികള്‍ക്ക് അസുഖം വന്നാല്‍ നിനക്ക് ലോട്ടറി കിട്ട്വോടാ ''.

'' ലോട്ടറി അടിച്ച ഫലം തന്നെ. ജോലി പോവാതെ ഞാന്‍ രക്ഷപ്പെടും. അതു പോരേ '' അവന്‍ പറഞ്ഞു തുടങ്ങി '' സീസണ്‍ മഹാ ഡള്ളാണ്. ഒരു ദിക്കിലും പേഷ്യന്‍റ്സ് ഇല്ല. നിനക്ക് കേള്‍ ക്കണോ ? ഇന്നു രാവിലെ ഞാനൊരു പീഡിയാട്രീഷ്യനെ കാണാന്‍ ചെന്നിരുന്നു. ആള് ടൌണിലെ നമ്പര്‍ വണ്‍ ചൈല്‍ഡ് സ്പെഷലിസ്റ്റാണ്. സാധാരണ പൂരത്തിനുള്ള ആളുകളുണ്ടാവും അയാളുടെ ക്ലിനിക്കില്‍. വൈകുന്നേരം അഞ്ചു മണിയാവാതെ ഒരിക്കലും ഡോക്ടറെ കാണാന്‍ പറ്റാറില്ല. ഞാന്‍ വെറുതെ പതിനൊന്നു മണിക്ക് ക്ലിനിക്കിലൊന്നു ചെന്നു നോക്കിയതാ. ഒരു മനുഷ്യക്കുട്ടിയില്ല അവിടെ. ക്യാബിനില്‍ കയറിയപ്പോള്‍  ഡോക്ടര്‍ ഏതോ പുസ്തകം വായിച്ചിരിപ്പാണ് ''.

'' അത് നന്നായി. അയാള്‍ക്ക് വല്ലപ്പോഴും ഒരു റെസ്റ്റ് വേണ്ടേ. നിനക്കെന്താ അതിനിത്ര ദെണ്ണം  ''.

'' നിനക്ക് അറിയാഞ്ഞിട്ടാണ്. കഴിഞ്ഞതിന്‍റെ മുമ്പിലത്തെ മാസം എണ്ണൂറ്റി തൊണ്ണൂറ് കഫ് സിറപ്പ് വിറ്റു. കഴിഞ്ഞ മാസം ആയിരത്തി പതിനേഴ്. ആ സ്ഥാനത്ത് ഈ മാസം ഇതുവരെ വിറ്റത് വെറും പതിനെട്ട്. ഇക്കണക്കില്‍ ഒരു മാസം കൂടി പോയാല്‍ എന്‍റെ പണി പൂക്കുറ്റിയാവും ''.

'' നീ പേടിക്കണ്ടടാ. നിന്‍റെ വാരിയര്‍ സാറില്ലേ നിന്നെ സഹായിക്കാന്‍ ''.

'' അയാള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാനാവും. സെയില്‍സ് കുത്തനെ വീണാല്‍ ആരു വിചാരിച്ചാലും രക്ഷയില്ല. പരിപാടി കഴിഞ്ഞതുതന്നെ ''. കുറച്ചു നേരം ആരുമൊന്നും പറഞ്ഞില്ല.

'' വല്ല ഡയബറ്റിക്ക് കാര്‍ഡിയാക്ക് ഡിവിഷനിലായാല്‍ മതിയായിരുന്നു '' റഷീദ് മൌനം ഭഞ്ജിച്ചു.

'' അതിലെന്താ പണി ചെയ്യണ്ടേ ''.

'' പ്രമേഹവും കൊളസ്ടോളും വന്നാല്‍ ഒരിക്കലും മാറില്ല. ചാവുന്നതു വരെ രോഗി അട്രോവാസ്റ്റാറ്റിനും മെറ്റ്ഫോര്‍മിനും ഒക്കെ കഴിച്ചോണ്ടേയിരിക്കും. ജെനറല്‍ മെഡിസിന്‍സ് അങ്ങിനെയാണോ. സുഖക്കേട് മാറുന്നതുവരെ മാത്രമല്ലേ കഴിക്കൂ ''. '' എന്നുവെച്ചാല്‍ എല്ലാ മനുഷ്യരും മാറാരോഗികളാവണം എന്നു പറ ''.

'' അങ്ങിനെ ആലോചിക്കുന്നത് തെറ്റാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ നിലനില്‍പ്പിന്‍റെ കാര്യം വരുമ്പോള്‍  ആരായാലും ആ വിധത്തില്‍ ചിന്തിക്കും ''.

'' നീയൊന്ന് പോടാ. എപ്പൊ നോക്കിയാലും നിനക്ക് ഒരോ ആവലാതിയുണ്ടാവും '' പ്രദീപ് അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

എന്നാല്‍ അതിലും വലിയ ആവലാതികളുമായാണ് അനൂപ് അവരെ സ്വീകരിച്ചത്. പണിക്കു പോയിട്ട് രണ്ടാഴ്ചയോളമായി. എന്നും പനിതന്നെ. വിശപ്പ് എന്നത് എന്താണ് എന്നറിയില്ല. എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. വല്ലാത്ത ക്ഷീണം. ഇതിനിടയില്‍ എ.ബി.എം. പല പ്രാവശ്യം വിളിച്ചു കഴിഞ്ഞു. കുറച്ച് ഭേദം തോന്നുന്നുണ്ട്, രണ്ടു ദിവസം കഴിഞ്ഞാല്‍ പണിക്ക് ചെല്ലാന്‍ പറ്റും എന്നൊക്കെ അവധി പറഞ്ഞു കഴിച്ചു. ഇന്നു കാലത്ത് ആര്‍.എം. വിളിച്ചു. ഇങ്ങിനെ പോയാല്‍ ശരിയാവില്ല, ഏതെങ്കിലും ഡോക്ടറെ കാണിച്ച് മരുന്നു വാങ്ങി കഴിച്ച് അസുഖം മാറ്റാന്‍ നോക്ക്, എത്രയും പെട്ടെന്ന് ജോലിക്ക് കയറിക്കോ, ഇല്ലെങ്കില്‍ കമ്പിനീന്ന് പിരിച്ചു വിടും, പ്രൊബേഷന്‍ കഴിയാത്ത ആളാണ് നീ, അത് ഓര്‍മ്മ ഉണ്ടാവണം എന്നൊക്കെ പറഞ്ഞു.

'' പ്രൊബേഷന്‍ കഴിഞ്ഞാല്‍ കമ്പിനിക്കാര് ആനമുട്ട പുഴുങ്ങിത്തരും. എനിക്ക് കേള്‍ക്കണ്ടാ അയാളുടെ ഒരു വര്‍ത്തമാനം '' റഷീദ് ചൊടിച്ചു '' വേണച്ചാല്‍ കമ്പിനി ഏതു സമയത്തും ആരെയും പിരിച്ചുവിടും. പ്രൊബേഷന്‍ കഴിഞ്ഞാല്‍ ഒരു മാസത്തെ നോട്ടീസ് തരും, അതിന്‍റെ ശമ്പളവും തരും. അതല്ലാതെ ഒരു തേങ്ങാക്കുലയും കിട്ടില്ല ''.

'' പണി പോയാല്‍ എങ്ങിനെ കഴിയും എന്നാ അവന്‍റെ വിഷമം '' ഇന്ദിര മകന്‍റെ ആധി വെളിപ്പെടുത്തി.

'' അത് ആലോചിച്ച് വിഷമിക്കണ്ടാ. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. നാട്ടിലെ മരുന്നു കമ്പിനികളുടെ എണ്ണവും  ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണവും ഒപ്പത്തിനൊപ്പമാണ് ''.

'' എന്താ നിന്‍റെ അസുഖം. ആരാ ചികിത്സിക്കുന്നത് '' പ്രദീപ് രോഗവിവരം അന്വേഷിച്ചു.

'' വായിനൊന്നും പിടിക്കിണില്ല, ചെറുക്കനെ ഒരു പനിയും. വല്ല കണ്ണോ കൊതിയോ പറ്റിയതാണോന്ന് കരുതി വെളിച്ചപ്പാടിനെക്കൊണ്ട് ചരട് ഊതിച്ച് കെട്ടി. എന്നിട്ടും ഭേദം കാണാഞ്ഞപ്പോള്‍ ഇന്നലെ മാപ്ല വൈദ്യരെ കാണിച്ചു '' ഇന്ദിര വിശദീകരിച്ചു.

'' അയാളെന്താ പറഞ്ഞത് ''.

'' നാഡി പിടിച്ചു നോക്കി. വയറിന്‍റെ പല ഭാഗത്തും തട്ടും കൊട്ടും അമര്‍ത്തും ചെയ്യേണ്ടായി. ഒടുക്കം  എത്രയും പെട്ടെന്ന് നല്ലൊരു ഡോക്ടറെ കാണിക്കണം എന്നു പറഞ്ഞു. മരുന്നൊന്നും തന്നില്ല '' ഇന്ദിര തുടര്‍ന്നു '' ഒരു കുടുംബത്തിലെ എല്ലാരുടെ ചികിത്സയും ഏറ്റെടുത്തു എന്ന് വരണ്ടാന്ന് വെച്ചിട്ടാവും  മൂപ്പര് കയ്യൊഴിഞ്ഞത് ''.

'' അതൊന്നും ആവില്ല. ചിലപ്പോള്‍ എന്തെങ്കിലും തകരാറ് ഉണ്ടെങ്കിലോ '' പ്രദീപ് പറഞ്ഞു '' അനൂപേ, നിനക്ക് ഇത്ര വിവരം ഇല്ലാതെ പോയല്ലോ. ഈ കാലത്ത് സുഖക്കേട് വന്നാല്‍ ഡോക്ടറെ കാണിക്കാതെ ആരെങ്കിലും ചരട് ജപിക്കാന്‍ പോവ്വോ. എത്ര ഡോക്ടര്‍മാരെ നിനക്ക് പരിചയമുണ്ട്.  ആരേയെങ്കിലും കാണിക്കായിരുന്നില്ലേ. ഇനി അതൊന്നും പറഞ്ഞിട്ട്  കാര്യമില്ല. നാളെത്തന്നെ നല്ലൊരു ഫിസീഷ്യനെ കാണണം. ഞങ്ങള്  രണ്ടാളും കൂടി വന്ന് നിന്നെ കൂട്ടീട്ട് പോവാം ''.

ഇന്ദിര കാപ്പിയും പാളയങ്കോടന്‍ പഴവുമായി എത്തി. അതിഥികളോടൊപ്പം അനൂപും രാമകൃഷ്ണനും കാപ്പിഗ്ലാസ്സ് ഏറ്റുവാങ്ങി

'' നമ്മുടെ കൂട്ടുകാര്‍ക്ക് വിശേഷിച്ചൊന്നുമില്ലല്ലോ '' അനൂപ് ചോദിച്ചു '' അനിരുദ്ധന്‍ സാറിന് ഭേദായോ ''.

'' ശെല്‍വന്‍റെ ചേച്ചി പെട്ടു. അവളെ കെട്ടിയാല്‍ വീട്ടില്‍ നിന്ന് പുറത്താക്കും എന്ന് അയാളുടെ വീട്ടുകാര്‍  പറഞ്ഞ്വോത്രേ. ചെക്കന്‍ കയ്യൊഴിയും എന്നാ കേട്ടത് ''

 '' അനിരുദ്ധന്‍ സാറിന്‍റെ കയ്യിലെ പ്ലാസ്റ്റര്‍ എടുത്തിട്ടില്ല. ഇന്നലെ ഞാന്‍ സാറിനെ കണ്ടിരുന്നു '' റഷീദ് പറഞ്ഞു '' സാറ് കമ്പിനീലെ ജോലി രാജി വെച്ചു. കോടീശ്വരന്‍റെ മകളെയല്ലേ അങ്ങേര് കെട്ടിയിട്ടുള്ളത്. പിന്നെന്തിനാ ഈ തുക്കടാ ജോലി ''.

'' കൂടെയുണ്ടായിരുന്ന റെപ്പോ ''.

'' അവന് ഒരു ആറുമാസം കൂടി കിടക്കേണ്ടി വരും എന്നാണ് അറിഞ്ഞത് ''.

'' പാവം. അപ്പോഴേക്ക് അവന്‍റെ പോസ്റ്റില് വേറെ ആള് കേറീട്ടുണ്ടാവും '' അനൂപ് ഖേദം പ്രകടിപ്പിച്ചു.

'' എല്ലാവരുടെ കാര്യവും ഇങ്ങിനെത്തന്നെയാണ്. ജോലിസ്ഥിരത ഇല്ലാത്ത പണിയല്ലേ നമ്മുടേത് ''.

''ഗോപാലകൃഷ്ണന്‍ സാറിനെ കണ്ടാല്‍ ഞാന്‍ അന്വേഷിച്ചു എന്ന് പറയണം ''.

'' നോക്കൂ, എന്നും ഇതന്ന്യാ ഇവന്‍റെ വര്‍ത്തമാനം. അമ്മമ്മയ്ക്ക് ഇപ്പൊ എങ്ങിനെയുണ്ട് എന്നറിയില്ല എന്ന വിഷമമാ അവന് '' ഇന്ദിര പറഞ്ഞു '' വെറുതെ അവരെ വിളിച്ച് ശല്യം ചെയ്യരുത് എന്ന് ഞാന്‍  പറയ്യേ. അവര് നൂറുകൂട്ടം കാര്യങ്ങള്‍ ഉള്ളോരാവും ''.

'' ഞങ്ങള്‍ പോവുന്ന വഴിക്ക് സാറിന്‍റെ വീട്ടില്‍ ചെന്ന് പറയാം '' പ്രദീപ് ഏറ്റു. പോവാനായി അവനും  റഷീദും എഴുന്നേറ്റു.

അവര്‍ പടിക്കലെത്തുമ്പോഴേക്കും ഗോപാലകൃഷ്ണന്‍ നായരും കെ.എസ്. മേനോനും വന്ന ബുള്ളറ്റ് എത്തിക്കഴിഞ്ഞിരുന്നു.

Monday, November 12, 2012

നോവല്‍ - അദ്ധ്യായം - 54.

ഗോപാലകൃഷ്ണന്‍ നായരും അമ്മിണിയമ്മയും പൂമുഖത്ത് സംസാരിച്ച് ഇരിക്കുമ്പോഴാണ് കെ.എസ്. മേനോന്‍ എത്തിയത്.

'' എത്ര നാളായി ഇങ്ങോട്ടേക്ക് കണ്ടിട്ട് '' അമ്മിണിയമ്മ പറഞ്ഞു '' പാട്ടുകാരനേയും കൂട്ടുകാരനേയും കണ്ട കാലം മറന്നൂന്ന് ഞാന്‍ ഇന്നലീം കൂടി പറഞ്ഞിരുന്നു ''.

'' അമ്പലത്തില്‍ വായനയ്ക്ക് വന്നത് ഒരു റിട്ടയേഡ് മലയാളം മാഷാ. നല്ലൊരു പണ്ഡിതന്‍. ഒരു ദിവസം കേള്‍ക്കാന്‍ ചെന്നതാണ്. പറച്ചിലിന്‍റെ രസത്തില്‍ അവിടെയങ്ങോട്ട് കൂടി. ഇന്നലെ വൈകുന്നേരത്താണ് പരിപാടി തീര്‍ന്നത് '' മേനോന്‍ വിശദമായി പറഞ്ഞു '' ഒന്നു രണ്ടു തവണ ഗോപാലകൃഷ്ണനെ വിളിച്ച് ഞാന്‍ വിവരങ്ങല്‍ അന്വേഷിക്കും ചെയ്തിരുന്നു ''. '' ആ കാര്യോക്കെ ഇവിടെ പറഞ്ഞിട്ടുണ്ട് '' അമ്മിണിയമ്മ സമ്മതിച്ചു.

'' എന്‍റെ മനസ്സില്‍ തോന്നിയ കാര്യം പറയട്ടെ '' ഗോപാലകൃഷ്ണന്‍ പറഞ്ഞു '' ഈ ചങ്ങാതി വാനരന്മാരോടൊപ്പം ലങ്കയിലേക്ക് യുദ്ധം ചെയ്യാന്‍ പോയിട്ടുണ്ടാവും എന്നാ ഞാന്‍ കരുത്യേത്. ചിലപ്പൊ വിശിഷ്ട സേവനത്തിന്ന് വല്ല മെഡലോ മറ്റോ കിട്ടിയിട്ടുണ്ടാവും. ശ്രീരാമന്‍റെ കയ്യിന്ന് അതും വാങ്ങി താന്‍ നേരിട്ട് ഇങ്ങോട്ട് പോന്നതാണോഹേ ''.

'' വേണ്ടാത്ത ഓരോ വര്‍ത്തമാനം പറയണ്ടാ '' അമ്മിണിയമ്മ തടഞ്ഞു '' ഈശ്വരന്മാരെ പിടിച്ചാ തമാശ പറയാന്‍ കണ്ടത് ''.

'' അമ്മിണി, തനിക്ക് അറിയാന്‍ വയ്യാത്തതോണ്ടാ അങ്ങിനെ തോന്നുന്നത്. സ്നേഹം, വാത്സല്യം, ദയ, കാരുണ്യം ഒക്കെ ഇല്ലേ, അതേപോലത്തെ മറ്റൊരു നന്മയാടോ ഈ കുസൃതിത്തരൂം, തമാശയുമൊക്കെ. ഈശ്വരന്‍ ഈ വകയ്ക്ക് പത്തു മാര്‍ക്ക് എന്‍റെ പേരില് കൂട്ടി ഇടും ''.

'' അനൂപ് ഇങ്ങോട്ട് വരാറില്ലേ '' മേനോന്‍ ചോദിച്ചു.

'' കുറച്ചായി ഈ വഴിക്ക് കണ്ടിട്ട് ''.

'' വല്ലപ്പോഴും എന്‍റെ വീട്ടിലും വരാറുള്ളതാ.  അങ്ങോട്ടും കണ്ടില്ല ''.

'' ഒന്ന് വിളിച്ച് അന്വേഷിക്കാന്ന് വെച്ചാല്‍ അവന്‍റെ മൊബൈല്‍ നമ്പറ് വേണ്ടേ. അത് വാങ്ങി വെച്ചിട്ടില്ല.  അല്ലെങ്കിലും വേണ്ടതൊന്നും ചെയ്യില്ല ഇവിടുത്തെ ആള് '' അമ്മിണിയമ്മ പരിഭവം പറഞ്ഞു '' വയ്യാണ്ടെ ഞാന്‍ കിടപ്പിലായപ്പോള്‍ ആ കുട്ടി കുറെ അന്വേഷിച്ച് വന്നാതാ. അത് മറക്കാന്‍ പാടില്ലല്ലോ ''.

'' നിറുത്ത്വോടോ തന്‍റെ പരാതി പറച്ചില്. ഒരു ദിവസം ഞാന്‍ നേരില്‍ ചെന്ന് അന്വേഷിക്കുന്നുണ്ട് ''.

'' എന്നാല്‍ ഞാനൂണ്ട് കൂടെ ''.

'' സുകുമാരാ, ഇനി തന്‍റെ വിശേഷങ്ങള് കേള്‍ക്കട്ടെ ''.

'' ഞാന്‍ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്ക്യാണ്. തെറ്റാണച്ചാലും ശരിയാണച്ചാലും മടിക്കാതെ പറയണം ''.

'' എന്തിനാടോ ഈ മുഖവുര. ഗോപാലകൃഷ്ണന്‍ ഇന്നേവരെ ആരുടെ അടുത്തും മനസ്സില്‍ തോന്നിയത്  അതുപോലെ പറഞ്ഞിട്ടേയുള്ളു. മരിക്കുന്നതുവരെ ആ ശീലം അങ്ങിനെത്തന്നെ ഉണ്ടാവും '
'.

'' മടങ്ങി പോയാലോ എന്ന് ഒരു  തോന്നല്‍. എന്താ വേണ്ടത് ''. ഗോപാലകൃഷ്ണന്‍ ഉറക്കെ ചിരിച്ചു.

'' അന്നേ ഞാന്‍ പറഞ്ഞതാണ്, ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ജീവിക്കാനാവില്ലാന്ന്. അപ്പോള്‍ എനിക്കിനി ആരും വേണ്ടാ എന്ന് ഒരേ വാശി. എന്നിട്ട് ഇപ്പോഴെന്തായി. ഉള്ള പുര പൊളിച്ച് ബംഗ്ലാവ് പണിയണം എന്നായിരുന്നല്ലോ തന്‍റെ മോഹം. അതുകൂടി ചെയ്തിരുന്നെങ്കില്‍ നല്ല വിശേഷായേനേ ''. കെ.എസ്.മേനോന്‍ മറുപടിയൊന്നും പറഞ്ഞില്ല. വിഷണ്ണഭാവത്തില്‍ താഴേക്ക് നോക്കി അയാളിരുന്നു.

'' എന്തേ ഇപ്പൊ ഇങ്ങിനെ തോന്നാന്‍ '' അമ്മിണിയമ്മ ചോദിച്ചു.

'' കഴിഞ്ഞ ആഴ്ച ഒരു ദിവസം നേരം പുലരാറാവുമ്പൊ ഞാനൊരു സ്വപ്നം കണ്ടു '' മേനോന്‍ പറഞ്ഞു തുടങ്ങി '' മകന്‍ തേങ്ങിക്കരഞ്ഞുകൊണ്ട് എന്‍റെ അടുത്തുണ്ട് ഇരിക്കുന്നു '' ഭാര്യാഭര്‍ത്താക്കന്മാര്‍ അയാള്‍  പറയുന്നതും കേട്ടിരുന്നു.

''  ഡാഡിക്ക് ഞങ്ങളെയൊന്നും വേണ്ടാതായി അല്ലേ, ഇങ്ങിനെ പോയാല്‍ അധിക കാലം ഞാനുണ്ടാവില്ല എന്നും പറഞ്ഞ് എനിക്കെന്തെങ്കിലും മറുപടി പറയാന്‍ പറ്റുന്നതിന്നു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പെട്ടെന്ന് അകലെയൊരു ട്രെയിനിന്‍റെ വിസില്‍ കേട്ടു. ഞെട്ടി ഉണര്‍ന്നപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു ''.

'' എന്നിട്ട് ''.

'' രാവിലെ ആദ്യം ചെയ്തത് അങ്ങോട്ട് ഫോണ്‍ ചെയ്യുകയായിരുന്നു ''.

'' അങ്ങിനെ താന്‍ അജ്ഞാതവാസം അവസാനിപ്പിച്ചു അല്ലേ '' ഗോപാലകൃഷ്ണന്‍ ചോദിച്ചു '' ആട്ടെ, എന്താ മകന്‍റെ പ്രതികരണം ''.

'' എന്‍റെ ശബ്ദം കേട്ടതും മകന്‍ കരയാന്‍ തുടങ്ങി. എന്തിനാ ഡാഡി പോയത്, എന്നാണ് തിരിച്ചെത്തുക എന്നൊക്കെയുള്ള ആളുകളുടെ ചോദ്യം കേട്ടു മതിയായി, ആകപ്പാടെ നാണക്കേടായി, അതു കാരണം അമേരിക്കയില്‍ നിന്ന് തിരിച്ചു പോരാനിരുന്ന അമ്മയോട് വരണ്ടാ എന്ന് പറഞ്ഞിരിക്കുകയാണ്, കുറെ  കാലമായി ഈ സങ്കടം സഹിക്കുന്നു, ഇനി എനിക്ക് വയ്യാ, അച്ഛന്‍ മടങ്ങി വന്നില്ലെങ്കില്‍ എന്നെ പിന്നെ കാണില്ല, ഞാന്‍ എന്തെങ്കിലും ചെയ്ത് മരിക്കും എന്നൊക്കെ അവന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് കേട്ട മുതല്‍ക്ക് എനിക്ക് പേടിയാണ് ''.

'' പിന്നെന്താ ഇത്ര കാലം ആരും അന്വേഷിച്ച് വരാഞ്ഞത് ''.

'' ഒന്നാമത് എന്‍റെ പെരുമാറ്റം എന്താന്ന് അറിയില്ല. പിന്നെ ഇന്നു വരും നാളെ വരും എന്നു വിചാരിച്ച് ഇരുന്നിട്ടുണ്ടാവും ''.

''എന്നാ താന്‍ തിരിച്ചു പോണത് ''.

'' ഓണം കഴിഞ്ഞിട്ടേയുള്ളു. ഇതുവരെ നാട്ടില്‍ നിന്നിട്ട് നല്ലൊരു സമയത്ത് മടങ്ങി പോവുന്നില്ല ''.

'' വീട് എന്താ ചെയ്യുന്നത്. വില്‍ക്ക്വാണോ അതോ അനുജത്തിമാര്‍ക്ക് കൊടുക്ക്വാണോ ''.

'' രണ്ടുമല്ല. മാസത്തില്‍ പത്തു ദിവസം ഞാനും ഭാര്യയും കൂടി ഇവിടെ കൂടും. അപ്പോള്‍ രണ്ടാള്‍ക്കും ജനിച്ച നാട് വിട്ടു എന്ന ഖേദം ഉണ്ടാവില്ല. വാസ്തവം പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെയൊക്കെയൊപ്പം കഴിഞ്ഞിട്ട് പൂതി മാറിയിട്ടില്ല ''.

'' അതിന് ഭാര്യക്കും മക്കള്‍ക്കും സമ്മതാവ്വോ ''.

'' നൂറുവട്ടം സമ്മതമാണ്. മകനെ വിളിച്ച ശേഷം അവളെന്നെ വിളിച്ചിരുന്നു. എന്താ ഞാന്‍ പറയുന്നത് അതുപോലെ ചെയ്യാം എന്ന് പറഞ്ഞു ''.

'' വയസ്സാന്‍ കാലത്ത് മേനോന്‍ ഒറ്റയ്ക്കായല്ലോ എന്ന് ഞങ്ങളെന്നും പറയാറുണ്ട്. ഇപ്പൊ ഞങ്ങള്‍ക്കും സമാധാനമായി '' അമ്മിണിയമ്മയുടെ വാക്കുകളില്‍ ആശ്വാസം തുളുമ്പി.

'' ഒരു കോപംകൊണ്ടങ്ങോട്ട് ചാടിയാല്‍ ഇരുകോപംകൊണ്ടിങ്ങോട്ട് ചാടാമോ എന്ന് പറഞ്ഞ മട്ടിലായി തന്‍റെ കാര്യം ''.

'' ക്രോധമൂലം മനസ്താപമുണ്ടായ് വരും
  ക്രോധമൂലം നൃണാം സംസാരബന്ധനം
  ക്രോധമല്ലോ നിജ ധര്‍മ്മ ക്ഷയകരം
  ക്രോധം പരിത്യജിക്കേണം ബുധജനം.
 

എന്നല്ലേ ഭഗവാന്‍ ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിച്ചത് '' കെ. എസ്. മേനോന്‍ പറഞ്ഞു '' ഞാന്‍ ആ തത്വം സ്വീകരിച്ചു ''.

'' വായന കേള്‍ക്കാന്‍ പോയതോണ്ട് അങ്ങിനെ ഒരു ഗുണമെങ്കിലും ഉണ്ടായി. അല്ലാതെ  ഉറക്കം തൂങ്ങി അവിടെ ഇരുന്നിട്ട് പോന്നില്ലല്ലോ ''. ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍ കേട്ട് മറ്റുള്ളവര്‍ ചിരിച്ചു.

*************************************

'' അനിയേട്ടാ, കുളിച്ച് ഒരുങ്ങിക്കോളൂ '' രാധിക ഭര്‍ത്താവിനോട് പറഞ്ഞു '' ഇന്ന് ഒന്നാം തിയ്യതിയാണ്. നമുക്ക് ജ്വല്ലറിയിലും തുണിക്കടയിലും പോണം ''.

'' ആഗസ്റ്റ് മുപ്പത്തി ഒന്നിനേ ഞാന്‍ റിസൈന്‍ ചെയ്യൂ. അതിനു മുമ്പ്....''

'' അതിന് വേറെ ഏതെങ്കിലും കമ്പിനിയില്‍ ചേരാനല്ലല്ലോ പോണത്. അല്ലെങ്കിലും ഈ കണ്ടീഷനില്‍  ഇപ്പോഴത്തെ ജോലിക്ക് പോവാനും കഴിയില്ല ''

'' ഇന്നന്നെ വേണോ. കയ്യിലെ പ്ലാസ്റ്റര്‍ അഴിച്ചിട്ട് പോരേ ''.

'' തുടക്കത്തിലേ മുടക്കം പറയണ്ട. പണി ചെയ്യാനൊന്ന്വോല്ല നമ്മള് അവിടേക്ക് പോണത് ''. കുളിയും ഭക്ഷണവും കഴിഞ്ഞ് ഭാര്യ നല്‍കിയ ഷര്‍ട്ടും മുണ്ടും ധരിച്ച് അയാള്‍ തയ്യാറായി. രാധിക ഡ്രൈവിങ്ങ് സീറ്റില്‍ കയറി. കുട്ടിയെ മടിയില്‍വെച്ച് അനിരുദ്ധന്‍ അടുത്തിരുന്നു.

രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരും ബഹുമാനത്തോടെ നോക്കി നില്‍ക്കുന്നത് അനിരുദ്ധന്‍ ശ്രദ്ധിച്ചു. ഏതെങ്കിലും ഡോക്ടറെ കാണാന്‍ കാത്തു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. അല്ലെങ്കില്‍ റെപ്രസന്‍റേറ്റീവ് ഓടിക്കുന്ന ബൈക്കിന്‍റെ പുറകില്‍ യാത്ര ചെയ്യുകയാവും.  അലച്ചിലിന്‍റെ നാളുകള്‍ അവസാനിക്കുന്നു. വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അയാള്‍ തയ്യാറായി.