Saturday, January 26, 2013

നോവല്‍ - അദ്ധ്യായം - 63.

പകല്‍ സായഹ്നത്തിലേക്ക് ചുവടുമാറ്റം നടത്തിയതേയുള്ളു. ഓഡിറ്റോറിയത്തിന്‍റെ പരിസരം മുഴുവന്‍ വര്‍ണ്ണപ്രഭ തൂകുന്ന അലങ്കാരദീപങ്ങളുടെ മാലകള്‍ തെളിഞ്ഞ ആകാശത്തിന്നു കീഴേ മറ്റൊരു നക്ഷത്രജാലമായി. അതിഥികള്‍ എത്തുന്നതേയുള്ളു. ഹാളിന്നു മുമ്പില്‍ സജ്ജീകരിച്ച വെല്‍ക്കം ഡ്രിങ്ക്സിന്‍റെ രുചിഭേദങ്ങള്‍ പ്രദീപ് കഴിച്ചുനോക്കുകയാണ്. എന്തും അതിഥികള്‍ക്ക് കൊടുക്കുംമുമ്പ് നന്ന് എന്ന് ഉറപ്പു വരുത്തണം. 

'' നീയെന്താ മുഴുവനും കുടിച്ച് തീര്‍ക്ക്വോ '' തിരിഞ്ഞു നോക്കുമ്പോള്‍ ബ്രഹ്മദത്തന്‍. പ്രൈമറി ക്ലാസ്സ് മുതല്‍ സഹപാഠിയായിരുന്നവന്‍. ഇപ്പോള്‍ മുംബെയില്‍ എന്തോ ജോലിയിലാണ്.

 '' എല്ലാം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കിയതാ. നീ എപ്പോള്‍ വന്നു ''.

'' കഴിഞ്ഞ വ്യാഴാഴ്ചയെത്തി. കുറച്ചു ദിവസം ഇവിടെയുണ്ടാവും. അച്ഛനേയും അമ്മയേയും ഗുരുവായൂരും കാടാമ്പുഴയിലും കൊണ്ടുപോണം. തിരിച്ചുപോവുമ്പോള്‍ ബാംഗ്ലൂരിലിറങ്ങി അനിയത്തിയെ കാണണം '' ബ്രഹ്മദത്തന്‍ പറഞ്ഞു '' ഇവിടെ വന്നപ്പഴാ ഇവന്‍റെ കല്യാണക്കുറി കണ്ടത്. ഇപ്പോള്‍ വലിയ ആളായെങ്കിലും ഒന്നിച്ച് പഠിച്ചവനല്ലേ. ഒന്ന്കാണും ചെയ്യാലോ എന്ന് കരുതി ''.

'' അവന് അങ്ങിനെയൊന്നും ഇല്യാട്ടോ. എല്ലാവരോടും പഴയ മട്ടില്‍ തന്നെയാ പെരുമാറ്റം ''.

'' നിങ്ങളുടെ പഴയ ഗ്യാങ്ങൊക്കെ എന്തു പറയുന്നൂ ''.

'' ശെല്‍വന്‍റെ കല്യാണം കഴിഞ്ഞു. അവന് റെയില്‍വെയില്‍ ടി.ടി.ആര്‍. ആയി ജോലി കിട്ടി. സുമേഷ് ഗള്‍ഫിലാണ്. രണ്ടു ദിവസം മുമ്പ് അവനെത്തി. ഈ ലീവില്‍ അവന്‍റെ കല്യാണം ഉണ്ടാവും. പെരുനാള്‍ കഴിഞ്ഞാല്‍ റഷീദും പെണ്ണുകെട്ടും ''.

'' അപ്പൊ നീയോ ''.

'' റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി കൂടുന്നു. കുറച്ച് കാശുണ്ടാക്കാന്‍ പറ്റി. അതോണ്ട് ടൌണില്‍
ഒരു ബേക്കറിയും കൂള്‍ബാറും തുടങ്ങി. ഭൂമി ഇടപാട് നിര്‍ത്തിയിട്ടില്ല ''.

'' എങ്ങിനേയാ രണ്ടും കൂടി ''.

'' വിവേകില്ലേ. നീയൊക്കെ വട്ടന്‍ എന്ന് വിളിക്കാറുള്ളവന്‍. ഇപ്പോള്‍ എന്‍റെ അസിസ്റ്റന്‍റാണ്.  ഇനി നിന്‍റെ കാര്യം പറ ''.

'' മുംബെയില്‍ കടിച്ചു പിടിച്ചു നില്‍ക്കുന്നു. അനിയത്തിയുടെ കല്യാണം നടത്തണം. പിന്നെ എന്‍റെ കാര്യം ''.

'' നിനക്ക് വല്ലതും നോക്കിയിട്ടുണ്ടോ ''.

'' ഒരു ലൈനുണ്ട്. അതാ പ്രശ്നം. കക്ഷി കോട്ടയംകാരി ചേട്ടത്തിയാണ്. എന്തെങ്കിലും ചെയ്യുന്നതിന്നു മുമ്പ് അനിയത്തിയുടെ കാര്യം നടത്തണം. അല്ലെങ്കില്‍ അവളുടെ കാര്യം കട്ടപ്പൊകയാവും ''.

'' ബെസ്റ്റ് കഥ. നമ്പൂരിച്ചെക്കന് നസ്രാണിപ്പെണ്ണ്. ഉം നടക്കട്ടെ നടക്കട്ടെ '' പ്രദീപ് കൂട്ടുകാരനെ ഹാളിലേക്ക് കൂട്ടിക്കൊണ്ടു നടന്നു.




'' നോക്കെടി മകളേ, ആ വരുന്ന ആളെ '' കാറില്‍ നിന്ന് ഇറങ്ങി വരുന്ന ആളെ ചൂണ്ടിക്കാട്ടി പാറു മകളോട് പറഞ്ഞു.

'' ആരാമ്മാ അത് ''.

'' തമ്പുരാട്ടിടെ മൂത്ത ആങ്ങളയാ. തമ്പുരാട്ടിയുടേയും തമ്പുരാന്‍റേയും വേണ്ടപ്പെട്ടോരൊക്കെ കാശും പണവും ഉണ്ടായപ്പോ വരാനും പോവാനും തുടങ്ങി. എന്നാലും അവരുടെ അടുത്ത് ഒരു കാര്യത്തിനും തമ്പുരാട്ടി അഭിപ്രായം ചോദിക്കിണ പതിവില്ല ''.


'' ഗോപീകൃഷ്ണാ, ഇവിടെ വാടാ '' റഷീദ് വിളിച്ചു '' നീ പോയ കാര്യം എന്തായി ''.

ജോലി നഷ്ടപ്പെട്ട് ഇരിക്കുന്ന മെഡിക്കല്‍ റെപ്രസന്‍റ്റേറ്റീവ് ആണ് ഗോപീകൃഷ്ണന്‍. ഒന്നുരണ്ട് കമ്പിനികളില്‍ ഇന്‍റര്‍വ്യൂകള്‍ക്ക് പോയെങ്കിലും ഒന്നും ശരിപ്പെട്ടില്ല. അപ്പോഴാണ് റഷീദ് ഒരു കമ്പിനിയിലെ വേക്കന്‍സി അറിയിച്ചത്. അതിനെക്കുറിച്ച് അറിയാന്‍ വിളിച്ചതാണ്.

'' എന്‍റെ അല്ലേടാ തല. അതും നടന്നില്ല ''.

'' എന്തു പറ്റി ''.

'' എല്ലാം ഓക്കെയായി. അപ്പോഴാണ് ആര്‍.എം. നമ്മുടെ അസ്സോസിയേഷന്‍റെ ട്രഷററെ വിളിച്ച് അന്വേഷിക്കുന്നത്. ആ പഹയന്‍ എല്ലാം തകര്‍ത്തു ''.

'' എന്തേ ഉണ്ടായത് ''.

'' എന്‍റെ സ്വഭാവത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആളൊക്കെ നന്ന്. യൂണിയന്‍റെ സ്ട്രോങ്ങ് മെമ്പറാണ്. ടാര്‍ജ്ജറ്റ് പറഞ്ഞ് നിങ്ങള് അവനെ ചൊറിയാന്‍ നോക്കണ്ടാ. ചിലപ്പോള്‍ പണി കിട്ടും എന്ന ഒറ്റ കാച്ചല്. അതോടെ എന്‍റെ പണി പാളി ''.

'' കുറ്റിക്കൊന്ന് കൊടുക്കണം ആ കഴുതടെ ''.

'' ഞാന്‍ അയാളെ വിളിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞതും കൂടി കേള്‍ക്ക്. കമ്പിനിയില്‍ ചേര്‍ന്നാല്‍ മാനേജര്‍ എന്നെ ചൊറിഞ്ഞുംകൊണ്ട് വരാതിരിക്കാന്‍ മുന്‍കൂട്ടി പറഞ്ഞതാണത്രേ ''.

ശിവശങ്കര മേനോന്‍റെ കാര്‍ ഗെയിറ്റ് കടന്നെത്തി. അനിരുദ്ധനെ കണ്ടതും റഷീദ് അയാളുടെ അടുത്തേക്ക് നീങ്ങി.




'' ഏടത്ത്യേമ്മേ, എന്തിനാ ഇങ്ങിനെ ചെയ്തത് '' ഇന്ദിരയോട് നാത്തൂന്‍ ചോദിച്ചു.

'' എന്താ കുട്ടീ പറയൂ ''.

'' രമടെ കല്യാണത്തിന്‍റെ അന്നന്നെ ഏടത്ത്യേമ്മടെ അടുത്ത് ചോദിക്കണം എന്ന് വിചാരിച്ചതാ എന്തിനാ അവളെ ഒരു നൊണ്ടിച്ചെക്കനെക്കോണ്ട് കെട്ടിച്ചത് എന്ന്. അതോ പോട്ടെ, ഇപ്പഴാണ് ഞങ്ങള് അറിയിണത് ഇവന്‍റെ അമ്മായിയമ്മയ്ക്ക് ബുദ്ധിക്ക് സ്ഥിരത ഇല്ല എന്ന്. നിങ്ങളുടെ ഇപ്പഴത്തെ അവസ്ഥയ്ക്ക് വേറെ എത്ര നല്ല കേസ്സ് കിട്ടും ''.

'' ഇപ്പഴത്തെ നില നോക്കി കഴിഞ്ഞതൊക്കെ മറക്കാന്‍ പാട്വോ. പെണ്ണ് കണ്ടിട്ടില്ല, എടുക്കാന്നും കൊടുക്കാന്നും വെച്ചിട്ടില്ല, എന്നിട്ടും അനൂന്‍റെ ഓപ്പറേഷന്‍ സമയത്ത് മരുമകന്‍ ലീവെടുത്ത് ഞങ്ങളുടെ ഒപ്പം ആസ്പത്രിയിലിരുന്നു. അതു കഴിഞ്ഞ് അനു വീട്ടില്‍ വന്ന് കിടപ്പായപ്പോള്‍ അവന്‍റെ ഭാര്യടെ അച്ഛനാ ഞങ്ങളുടെ ചിലവ് നടത്തിയിരുന്നത്. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും കേട്ടില്ല. ആപത്തില്‍ ഒപ്പം നിന്നോരല്ലേ നല്ല ബന്ധുക്കള് ''.

നാത്തൂന് അടി കൊണ്ടതുപോലായി. അവര്‍ മെല്ലെ അവിടെ നിന്ന് മാറി.




മുന്‍ നിരയിലിരിക്കുന്ന അമ്മിണിയമ്മയെയാണ് ഹാളിലേക്ക് കയറുമ്പോള്‍ അനൂപ് കണ്ടത്. അവന്‍ ഭാര്യയേയും കൂട്ടി അവരുടെ അടുത്തു ചെന്ന് പാദങ്ങള്‍ തൊട്ടു വണങ്ങി. അനൂപിന്‍റെ ഭാര്യയുടെ കയ്യില്‍ അമ്മിണിയമ്മ പിടിച്ചു.

'' മോളേ, ഇവന്‍ പച്ച പാവാണ്. നല്ലോണം നോക്കണം കേട്ടോ ''. പെണ്‍കുട്ടി തലയാട്ടി.

'' അമ്മമേ, അങ്കിള്‍ എവിടെ '' അനൂപ് ചോദിച്ചു.

'' അങ്കിളും മേനോനങ്കിളും നിന്‍റെ കൂട്ടുകാരും എല്ലാം താഴെ ഡൈനിങ്ങ് ഹാളിലുണ്ട്. തിരക്ക് കഴിഞ്ഞ ശേഷമേ അവരെ കാണാന്‍ കിട്ടു ''.

'' ഞങ്ങള് സ്റ്റേജിലേക്ക് കയറിക്കോട്ടേ '' അവന്‍ ചോദിച്ചു.

'' ഇത് ആരാന്ന് നിനക്ക് മനസ്സിലായോ '' തൊട്ടടുത്തിരിക്കുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി അവര്‍ ചോദിച്ചു. അവന്‍ അവരെ നോക്കി. കറുത്തു തടിച്ച ഒരു സ്ത്രീ. തലമുടി കുറേശ്ശ നരച്ചിട്ടുണ്ട്. അവര്‍ ധരിച്ച പട്ടുവസ്ത്രങ്ങളും കഴുത്തിലും കയ്യിലും അണിഞ്ഞ ആഭരണങ്ങളും വൈരക്കല്ല് പതിച്ച കമ്മലും ആളൊരു ധനികയാണെന്ന് അറിയിക്കുന്നുണ്ട്.

'' അമ്മമ്മേ, എനിക്ക് ഓര്‍മ്മ വരുന്നില്ല '' അവന്‍ പറഞ്ഞു.

'' അതിന് നീ മുമ്പ് കണ്ടിട്ടു വേണ്ടേ '' അവര്‍ ചിരിച്ചു '' മേനോനങ്കിളിന്‍റെ ഭാര്യയാണ് ഇത് ''.

അനൂപും ഭാര്യയും അവരേയും വന്ദിച്ചു. സ്റ്റേജില്‍ നിന്ന് ആരോ വിളിച്ചതോടെ അവര്‍ നടന്നു.
അണമുറിയാതെ അതിഥികള്‍ ഹാളിലേക്ക് ഒഴുകി. തിളങ്ങുന്ന വെട്ടത്തില്‍ അനൂപും ഭാര്യയും
ജ്വലിച്ചു നിന്നു.




അതിഥികള്‍ സ്ഥലം വിട്ടു കഴിഞ്ഞു. ചില അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമേ അവശേഷിച്ചിട്ടുള്ളു. അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ വധൂവരന്മാരോട് ഡൈനിങ്ങ് ഹാളിലേക്ക് ചെല്ലാന്‍ അമ്മാമന്‍ വന്നു പറഞ്ഞപ്പോഴാണ് ഒരു ലോക്കല്‍ ടി.വി. ചാനല്‍കാരന്‍റെ വരവ്. അവര്‍ക്ക് പത്തു മിനുട്ട് അനൂപിനോട് സംസാരിക്കണം.

'' കല്യാണത്തിന്‍റെ എടേലാടോ നിങ്ങളുടെ ഇന്‍റര്‍വ്യൂ '' മൂത്ത അമ്മാമന്‍ ചൂടായി.

'' ഗോപാലകൃഷ്ണന്‍ സാറിനോട് നേരത്തെ പറഞ്ഞിട്ടുണ്ട് '' ചാനല്‍കാരന്‍ പറഞ്ഞു.

'' ഇത്ര നേരം അവര്‍ കാത്തുകെട്ടി നിന്നതല്ലേ. അഞ്ചു മിനുട്ട് നേരത്തെ കാര്യോല്ലേയുള്ളു '' ഗോപാലകൃഷ്ണന്‍ അതു പറഞ്ഞതോടെ അനൂപ് തയ്യാറായി.

'' ഒട്ടേറെ കഷ്ടപ്പാടുകള്‍ കടന്നാണ് താങ്കള്‍ ഇന്നത്തെ നിലയിലെത്തിയത്. ജന്മസിദ്ധമായ കഴിവ് ഉള്ളതുകൊണ്ടല്ലേ അത് സാധിച്ചത് ''.

'' തീര്‍ച്ചയായും അല്ല. എന്നേക്കാള്‍ കഴിവുള്ള എത്രയോ പേരുണ്ട്. കഴിവ് മാത്രമാണ് കാരണം  എന്ന് ഒരിക്കലും പറയാനാവില്ല ''.

'' ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ആരാണ് ''.

'' ഗോപാലകൃഷ്ണനങ്കിളാണ്എന്നെ കൈ പിടിച്ച് ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ മകന്‍ എന്‍റെ അരുണേട്ടന്‍ ചെന്നയില്‍ കൊണ്ടുപോയി സിനിമ രംഗത്തുള്ള ഒരുപാട് സുഹൃത്തുക്കാള്‍ക്ക് എന്നെ പരിചയപ്പെടുത്തി. അങ്ങിനെയാണ് ഈ രംഗത്തേക്ക് കടന്നു വരാനായത്  ''.

'' തെലുങ്കിലും കന്നഡയിലും തമിഴിലും പാടി പേരെടുത്തിട്ടും മലയാളത്തില്‍ പാടാനുള്ള അവസരം കിട്ടാന്‍ എന്തേ ഇത്ര വൈകിയത് ''.

'' ഓരോന്നിനും ഓരോ സമയമില്ലേ. അതാവും കാരണം ''.

'' ജീവിതത്തില്‍ ആരോടാണ് ഏറ്റവും കടപ്പാട്  ''.

'' രണ്ടു കൊല്ലം മുമ്പ് ഞാന്‍ മരണത്തിന്‍റെ വക്കത്ത് എത്തിയതാണ്. ഒട്ടേറെ പേരുടെ നന്മ കാരണമാണ് ഇന്ന് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. അവരോടൊക്കെ എനിക്ക് കടപ്പാടുണ്ട് ''.

'' താങ്കള്‍ക്ക് ഒരു അവാര്‍ഡ് കിട്ടിയാല്‍ ആര്‍ക്കാണ് അത് സമര്‍പ്പിക്കുക ''.

'' സ്വന്തം കരളിന്‍റെ പാതി മുറിച്ച് എനിക്ക് നല്‍കിയ എന്‍റെ അനിയത്തിക്കുട്ടിക്ക് ''.

'' മതി, മതി. പോവുക '' എന്നു പറഞ്ഞ് അമ്മാമന്‍ തിരക്കു കൂട്ടി.

'' ഒരേയൊരു ചോദ്യം. ജീവിതത്തില്‍ നിന്ന് താങ്കള്‍ പഠിച്ച പാഠം ''.

'' ഞാന്‍ പറഞ്ഞല്ലോ, ഒരുപാടു പേരുടെ നന്മ കാരണമാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന്. മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. അതുകൊണ്ട് ഓരോ പ്രവര്‍ത്തിയും ഓരോ ചുവടുവെപ്പും നന്മയിലേക്കായിരിക്കണം ''.


ആഹാരം കഴിഞ്ഞ് അനൂപും ബന്ധുക്കളും  ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഗോപാലകൃഷ്ണന്‍ അവരുടെ അടുത്തെത്തി

'' ഒരുപാട് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പ്രദീപും കൂട്ടുകാരും അതൊക്കെ വീട്ടിലെത്തിക്കും ''അയാള്‍  പറഞ്ഞു '' അരുണ്‍ സുകുമാരനേയും ഭാര്യയേയും വീട്ടിലെത്തിക്കാന്‍ പോയതാണ്. അവന്‍ വരുമ്പോഴേക്കും എനിക്ക് ഓഡിറ്റോറിയത്തിന്‍റേയും  കാറ്ററിങ്ങ് കാരുടേയും  കണക്ക് സെറ്റില്‍ ചെയ്യാനുണ്ട്. അതു കഴിഞ്ഞാല്‍ ഞങ്ങള്‍ വീട്ടിലേക്ക് പോവും. ഞാന്‍ നാളെ വന്ന് കണ്ടോളാം ''.




ഓഡിറ്റോറിയത്തിന്നു വെളിയില്‍ റോഡോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എപ്പോഴേ പോയി കഴിഞ്ഞു. പാര്‍ക്കിങ്ങ് ഏരിയയില്‍ ആറേഴു കാറുകള്‍ മാത്രമേ ബാക്കിയുള്ളു. ഗെയ്റ്റ് കടന്ന് കല്യാണത്തിന്ന് അനൂപ് വാങ്ങിയ വോള്‍സ് വാഗന്‍ വെന്‍റോ കാര്‍ നിരത്തിലേക്കിറങ്ങി. പൌര്‍ണ്ണമി ചന്ദ്രന്‍റെ പ്രഭയില്‍ അത് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.

( അവസാനിച്ചു )

Wednesday, January 23, 2013

നോവല്‍ - അദ്ധ്യായം - 62.

രമ മുറ്റമടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാപ്ലവൈദ്യര്‍ കയറി വരുന്നത്. '' അമ്മേ, ഇതാ വൈദ്യര്  വരുന്നൂ '' അവള്‍ അകത്തേക്കുനോക്കി വിളിച്ചു. അമ്പലത്തില്‍നിന്നു വന്ന് ഇന്ദിര ഈറന്‍തുണി മാറ്റുന്നതേയുള്ളു. കഴിഞ്ഞ രണ്ടു ദിവസമായി കുളിച്ച് അമ്പലത്തില്‍ തൊഴുതതിന്നു ശേഷമേ ഇന്ദിര മറ്റെന്തെങ്കിലും ചെയ്യാറുള്ളു. വസ്ത്രം മാറ്റി അവര്‍ വേഗത്തില്‍ ഉമ്മറത്തേക്ക് വന്നു.


'' വൈദ്യരേ, എന്‍റെ കുട്ടി '' ഇന്ദിര കരച്ചിലാരംഭിച്ചു.


'' കരയാതിരിക്കൂ '' വൈദ്യര്‍ ആശ്വസിപ്പിച്ചു '' വിപദി ധൈര്യം എന്ന് കേട്ടിട്ടില്ലേ. ആപത്തു വരുമ്പോഴാണ് മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ധൈര്യം വേണ്ടത് ''.


'' എന്നാലും എന്‍റെ കുട്ടിയ്ക്ക് ''.


'' വിഷമിക്കണ്ടാ. ഒക്കെ ശരിയാവും എന്ന് കരുതിക്കോളൂ '' വൈദ്യര്‍ പറഞ്ഞു '' ഇന്നലെ സന്ധ്യ മയങ്ങിയ ശേഷമാണ് പാറു വന്ന് വിവരം പറഞ്ഞത്. അസമയത്ത് വരണ്ടല്ലോ എന്നു കരുതി നേരം വെളുക്കാന്‍ കാത്തിരുന്നതാ ''.


'' പണി മാറി വരുമ്പോഴാണ് അവള് ഇവിടെ വന്നത്. വിവരം കേട്ടതും കരച്ചിലോട് കരച്ചില്. ഒടുക്കം എനിക്ക് അവളെ സമാധാനിപ്പിക്കേണ്ടി വന്നു ''.


 '' അവിടെ വരുമ്പളും കരച്ചിലുതന്നെ. പേടിക്കാനൊന്നൂല്യാന്ന് ഞാന്‍ പറഞ്ഞപ്പഴേ അവള്‍ക്ക് സമാധാനം വന്നുള്ളു ''.


'' ഇതു മനസ്സില്‍ കണ്ടിട്ടാണോ വൈദ്യര് അവനെ ചികിത്സിക്കാന്‍ മടിച്ചത് ''.


'' മടിച്ചതല്ല. ചികിത്സ ആരംഭിക്കുംമുമ്പ് വൈദ്യന്‍ രോഗിയുടെ ദേഹനില നോക്കണം. പിന്നെ ചികിത്സിച്ച് മാറ്റാന്‍ പറ്റും എന്ന് മനസ്സില്‍ ഒരു ഉറപ്പും ഉണ്ടാവണം. അല്ലാതെ ആളെ കാണും മുമ്പ് മരുന്ന് കുറിക്കുന്ന ഏര്‍പ്പാട് ശരിയല്ല. മകന്‍റെ കാര്യത്തില്‍ എനിക്കത്രക്കങ്ങിട്ട് ധൈര്യം തോന്നീല്ല. കയ്യിലൊതുങ്ങാത്തതിനെ പിടിക്കാന്‍ മിനക്കെടരുതല്ലോ ''.


'' അങ്ങിനെയൊക്കെ നോക്കി ചികിത്സിക്കാന്‍ സാധിക്ക്യോ ''.


'' ഗുരുനാഥന്‍ പറഞ്ഞു തന്ന ഒരു കാര്യമുണ്ട്. വൈദ്യം ഒരു തൊഴിലല്ല. അതൊരു ദൈവ നിയോഗമാണ്. മനുഷ്യന്‍റെ വേദന മാറ്റാന്‍ ഉഴിഞ്ഞു വെച്ച ജീവിതമാവണം വൈദ്യന്‍റേത്. ഗുരുനാഥന്‍റെ ആ വാക്കുകള്‍ ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് ''.


'' ഓപ്പറേഷന്‍ വേണംന്നാണ് പറയുന്നത്. അതു കഴിഞ്ഞാല്‍ രക്ഷ കിട്ട്വോ ''.


'' നോക്കൂ, എല്ലാ വൈദ്യന്മാരിലും വെച്ച് വലിയൊരു വൈദ്യന്‍ മുകളിലിരിപ്പുണ്ട്. അദ്ദേഹം വിചാരിച്ചാല്‍ ഭേദപ്പെടാത്ത എന്ത് സൂക്കടാ ഉള്ളത് ''.


ഇന്ദിരയുടെ പുറകിലായി അയാള്‍ അനൂപ് കിടക്കുന്ന ഇടത്തേക്ക് ചെന്നു. കട്ടിലില്‍ അവന്‍റെ അടുത്തിരുന്ന് അവന് ധൈര്യം നല്‍കിയിട്ടാണ് വൈദ്യര്‍ മടങ്ങിയത്.



സാവിത്രി വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നരയായി. ഒമ്പതു മണിക്ക് എത്തിയതാണ്. റൌണ്ട്സ് കഴിഞ്ഞ് ഡോക്ടറെത്തി പരിശോധന ആരംഭിച്ച് അധികനേരം ആയിട്ടില്ല. ഉറക്കം കണ്‍പോളകളെ വലിച്ചടപ്പിക്കാന്‍ നോക്കുന്നു. കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.


'' ടോക്കണ്‍ നമ്പര്‍ എട്ട് '' ഉറക്കെ വിളിച്ചു പറയുന്നതു കേട്ട് മുഖം അമര്‍ത്തി തുടച്ചു. അടുത്ത ഊഴമാണ്. റിപ്പോര്‍ട്ടുകളടങ്ങിയ ഫയല്‍ ചേര്‍ത്തു പിടിച്ച് വാതില്‍ക്കലേക്ക് നീങ്ങി.


'' ആരാ ഒമ്പത് '' ദ്വാരപാലകന്‍ ചോദിച്ചു.


'' ഞാനാണ് '' സാവിത്രി പറഞ്ഞു.


'' ഇങ്ങോട്ട് നീങ്ങി നിന്നോളൂ '' അയാള്‍ പറഞ്ഞതും മുന്നിലേക്ക് നീങ്ങി. അകത്തു ചെന്നവര്‍ പുറത്തേക്കു വന്നതോടെ അവള്‍ ഉള്ളിലേക്ക് നടന്നു.


മുന്നിലെത്തിയ ആളെ കണ്ടതും ഡോക്ടര്‍ രാജനൊന്നു ഞെട്ടി. അയാളുടെ മനസ്സാകെ പിടച്ചു. സാവിത്രിക്ക് പറയത്തക്ക മാറ്റങ്ങളൊന്നും കാണാനില്ല. തലമുടി വകയെടുത്ത് ചീകിയതിന്‍റെ ഇരുവശത്തും കാണുന്ന നര ഒഴിവാക്കിയാല്‍ പഴയ ആളുതന്നെ. രണ്ടു പതിറ്റാണ്ടിലേറെയായി തമ്മില്‍ കണ്ടിട്ട്. അമ്മാമന്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും ചെന്നു കാണുകയുണ്ടായില്ല. കുറ്റബോധമോ അവളെ നേരിടാനുള്ള ഭീതിയോ ഒക്കെയായിരുന്നു ആ സമയത്ത്. ഉയരങ്ങള്‍ കീഴടക്കാന്‍വേണ്ടി അവളെ കയ്യൊഴിഞ്ഞതാണല്ലോ. അറിയാതെ ഇരുന്ന ദിക്കില്‍നിന്ന് അയാള്‍ എഴുന്നേറ്റു.


'' സാവിത്രി, എന്താ ഇവിടെ '' ഡോക്ടറുടെ വാക്കുകള്‍ ഇടറിയിരുന്നു.


'' എന്തിനാ ആളുകള്‍ ഇവിടെ വരുന്നത്. ഡോക്ടറെ കാണാനല്ലേ '' സാവിത്രി ഒരു മറു ചോദ്യം ഉന്നയിച്ചു.


'' എന്താണ് സാവിത്രിക്ക്  '' കറങ്ങുന്ന കസേലയിലേക്ക് ചാഞ്ഞ് ഡോക്ടര്‍ ചോദിച്ചു.


മറുപടി പറയുന്നതിന്നു പകരം സാവിത്രി അനൂപിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ഫയല്‍ നീട്ടി. ഡോക്ടര്‍ അതു വാങ്ങി നോക്കാന്‍ തുടങ്ങി.


'' ആരാ ഈ കുട്ടി ''.


'' എന്‍റെ മകന്‍ ''.


ഡോക്ടര്‍ രാജന്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.


'' അപ്പോള്‍ .... '' പകുതി വഴിക്ക് ചോദ്യം അവസാനിച്ചു.


'' കല്യാണം കഴിച്ചുവോ എന്നല്ലേ '' സാവിത്രി മന്ദഹസിച്ചു ''  കല്യാണം കഴിച്ചാല്‍ മാത്രമേ മക്കളുണ്ടാവൂ എന്നില്ലല്ലോ അല്ലേ ഡോക്ടര്‍''.


ഡോക്ടര്‍ രാജന്‍ വിളറി വെളുത്തു. വിയര്‍പ്പു കണങ്ങള്‍ മുടിയില്ലാത്ത ശിരസ്സില്‍ പൊടിഞ്ഞു
തുടങ്ങി. ഗൂഡമായ ഒരാനന്ദം സാവിത്രിയുടെ മനസ്സില്‍ ഉണ്ടായി.


'' ഞാന്‍ കല്യാണം കഴിച്ചില്ല, പ്രസവിച്ചിട്ടില്ല, ദത്തെടുത്തിട്ടുമില്ല. എങ്കിലും അവനെന്‍റെ മകനാണ് '' സാവിത്രി ഉറച്ച സ്വരത്തില്‍ പറഞ്ഞു '' ഓര്‍മ്മയുണ്ടോ രാമകൃഷ്ണ പൊതുവാളിനെ. എന്‍റെ അച്ഛന്‍ ഡോക്ടറുടെ മനസ്സറിയാന്‍ ഒടുവില്‍ അയച്ച രാമേട്ടന്‍. അദ്ദേഹത്തിന്‍റെ മകനാണ് ഈ അനൂപ് ''.


എന്താണ് പറയേണ്ടത് എന്ന് ഡോക്ടര്‍ രാജന് അറിയാതായി. അയാള്‍ സാവിത്രിയെത്തന്നെ നോക്കിയിരുന്നു.


'' എങ്ങിനെയെങ്കിലും അവനെ രക്ഷിക്കണം. അത് അപേക്ഷിക്കാനാണ് ഞാന്‍ വന്നത് ''.


'' പക്ഷെ അതിന് ''.


'' ധാരാളം പണം വേണ്ടിവരും എന്നല്ലേ. അതൊരു പ്രശ്നമല്ല. കഴിഞ്ഞ ഇരുപത് കൊല്ലമായി ഞാന്‍ സമ്പാദിച്ചതിന്‍റെ വലിയൊരുപങ്ക് നീക്കിയിരിപ്പുണ്ട്. അതും പോരെങ്കില്‍ വാരിയത്തെ വീടും പറമ്പും ഞാന്‍ വില്‍ക്കും. എന്നാലും ഡോക്ടര്‍ക്ക് തരാനുള്ളത് ഞാന്‍ തരാതിരിക്കില്ല ''.


'' സാവിത്രി എന്നെ തെറ്റിദ്ധരിച്ചിരിക്കയാണ്. എന്‍റെ മനസ്സില്‍ അതല്ല. അനൂപിന്‍റെ ഓപ്പറേഷന്‍  വൈകിക്കാന്‍ പറ്റില്ല. അതിനു മുമ്പ് ലിവര്‍ നല്‍കാന്‍ പറ്റിയൊരു ഡോണറെ കണ്ടെത്തണം. ഒരുപാട് ഫോര്‍മാലിറ്റികളുണ്ട്. അതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത് ''.


'' എല്ലാം ശരിയായാലോ ''.


''  ഞാന്‍ ഓപ്പറേഷന്‍ നടത്തും ''.


'' എങ്കില്‍ എന്നാണ് ഞങ്ങള്‍ വരേണ്ടത് ''.


'' അധികം നീട്ടേണ്ടാ. പറ്റിയാല്‍ തിങ്കളാഴ്ചതന്നെ പോന്നോളൂ ''.


'' ശരി. ഞാന്‍ പോണൂ '' സാവിത്രി എഴുന്നേറ്റു.


'' സാവിത്രീ '' ഡോക്ടര്‍ വിളിച്ചു '' എന്‍റെ കാര്യം വല്ലതും അറിയ്യോ ''.


'' വലിയ ആള്‍ക്കാരുടെ കാര്യം ഞങ്ങളൊക്കെ എങ്ങിന്യാ അറിയുന്നത് ''.


'' എന്തൊക്കേയോ നേടണം എന്ന് വിചാരിച്ചതാണ്. കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കുമ്പോഴേക്കും ജീവിതംതന്നെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായി ''.


'' ഓരോരുത്തരുടെ ശിരോലിഖിതം ഓരോവിധമല്ലേ. അത് അവനവന്‍തന്നെ അനുഭവിക്കണം. അല്ലാതെ പറ്റില്ലല്ലോ ''.


 '' തലയിലെഴുത്തിനെ എന്തിനാ കുറ്റം പറയുന്നത്. ഒക്കെ ഞാന്‍ വരുത്തി വെച്ചതല്ലേ. ചെയ്ത തെറ്റ് വലുതാണ്. അപ്പോള്‍ അതിന്‍റെ ശിക്ഷയും കഠിനമാവണ്ടേ ''.


സംഭാഷണം തുടരുന്നതില്‍ സാവിത്രിക്ക് താല്‍പ്പര്യമില്ലെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് ഡോക്ടര്‍ക്ക് മനസ്സിലായി.


'' ഒരു റിക്വസ്റ്റുണ്ട് '' അയാള്‍ പറഞ്ഞു '' ഈ കുട്ടിയെ ചികിത്സിക്കുന്നതിന്ന് ഒന്നും വേണ്ടാ. എനിക്ക് നിങ്ങളോടൊക്കെ ഒരുപാട് കടപ്പാടുണ്ട് ''.


'' കടപ്പാടിന്‍റെ കണക്കു പറഞ്ഞ് സൌജന്യം ഇരന്നു വാങ്ങാനല്ല ഞാന്‍ വന്നത്. ശസ്ത്രക്രിയ ചെയ്യാന്‍ വിദഗ്ദനായ ഒരു ഡോക്ടറുടെ സേവനം വേണം. അവന്‍ അത് ലഭ്യമാക്കണം എന്ന ഒരു ലക്ഷ്യം മാത്രമേ എനിക്കുള്ളു. മറ്റേതെങ്കിലും രോഗിയെ ചികിത്സിച്ചാല്‍ ഈടാക്കുന്ന തുക എന്താണോ അത് വാങ്ങണം.അല്ലെങ്കില്‍ ഞങ്ങള്‍ ഇങ്ങോട്ട്  പോരില്ല ''.


 '' സാവിത്രിക്ക് നിര്‍ബന്ധമാണെങ്കില്‍ അങ്ങിനെ ചെയ്യാം. എന്നാലെങ്കിലും എനിക്ക് അവനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാമല്ലോ''.


'' എങ്കില്‍ തിങ്കളാഴ്ച ഞങ്ങളെത്തും '' സാവിത്രി തിരിഞ്ഞു നടന്നു.



കോട്ടമൈതാനത്തെ സ്ഥിരം താവളത്തില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടി. ശെല്‍വന്‍ ജോലിക്കു പോവാന്‍ തുടങ്ങിയ ശേഷം എല്ലാവരേയും ഒത്തു കിട്ടാറില്ല. അനൂപിനു വേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന്ചര്‍ച്ച ചെയ്യാന്‍ പ്രദീപ് എല്ലാവരേയും വിളിച്ചു വരുത്തിയതാണ്. അവന്‍റെ അവസ്ഥയില്‍ എല്ലാവരും ദുഃഖിതരാണ്.


'' ഇന്നു രാവിലെ സങ്കടമുള്ള ഒരു കാര്യം ഉണ്ടായി '' ചര്‍ച്ച കഴിഞ്ഞതും പ്രദീപ് കൂട്ടുകാരോട് പറഞ്ഞു
.


'' ഇപ്പൊ ഉള്ളതിലുംവെച്ച് സങ്കടമുള്ള എന്തു കാര്യാണ് ഇനിയുള്ളത് '' റഷീദ് ചോദിച്ചു.


'' ഞാന്‍ രാവിലെ നമ്മുടെ സുമേഷിന്‍റെ വീട്ടില്‍ പോയിരുന്നു.  അനൂപിന്‍റെ സുഖക്കേടിന്‍റെ വിവരം പറയണം എന്നു കരുതി ചെന്നതാണ് ''.


'' എന്നിട്ട് ''.


'' വിവരം പറഞ്ഞതും അവന്‍റെ അച്ഛന്‍ ഇരുപത്തഞ്ച് രൂപ എടുത്തു തന്നു ''.


'' നിനക്ക് വല്ല കാര്യൂണ്ടോ ഒറ്റയ്ക്ക് ചെല്ലാന്‍ '' റഷീദ് ചൂടായി.


'' അതിന് ഞാന്‍ സംഭാവന ചോദിച്ച് ചെന്നതല്ല. വിവരം അറിയിക്കാം എന്നേ കരുതിയുള്ളു ''.


'' അവന്‍റെ വീട്ടില്‍ പറഞ്ഞാല്‍ ഗള്‍ഫില്‍ ഉള്ള അവന്‍ എങ്ങിനേയാ അറിയുക '' വിവേകിനൊരു സംശയം തോന്നി.


'' അവര് ഫോണ്‍ ചെയ്യുമ്പോള്‍ പറയില്ലേ ''.


'' അമ്മ പറഞ്ഞത് കേള്‍ക്കാതെ അവന്‍ ഗള്‍ഫിലേക്ക് കടന്നു. അതോടെ ആ കൊരണ്ടി തന്ത ഉള്ള പണി കളഞ്ഞ് നാട്ടിലെത്തി. ഇപ്പോള്‍ അയാളാ കാര്യം നോക്കുന്നത് '' വിവേക് പറഞ്ഞു '' വല്ലപ്പോഴും പത്തോ നൂറോ കടം ചോദിക്കാന്‍ പറ്റിയ ആളായിരുന്നു അവന്‍ ''.


'' ഒടുക്കം എന്തുണ്ടായി. അതു പറ ''.റഷീദ് തിടുക്കം കൂട്ടി.


'' സുമേഷിന്‍റെ ഒപ്പം പഠിച്ച ആളാണ്, അവന്‍റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ അഞ്ഞൂറു രൂപ തന്നു. ഇനി ഒന്നും ചോദിച്ച് വരരുത് എന്നൊരു കല്‍പ്പന വേറേയും ''.


'' നിനക്കത് അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞ് പോരായിരുന്നില്ലേ ''.


'' അറിയാഞ്ഞിട്ടല്ല. പക്ഷെ എന്നെങ്കിലും സുമേഷ് വിവരം അറിഞ്ഞാല്‍ അവന് സങ്കടമാവും. അതോണ്ട് ഒന്നും പറയാതെ വാങ്ങി പോക്കറ്റിലിട്ടു പോന്നൂ ''.


'' പോട്ടെടാ. ദൈവൂല്യേ മോളില്. അങ്ങിനെ നമ്മളെ കൈവിടില്ല '' ശെല്‍വന്‍ ആശ്വസിപ്പിച്ചു.


കോട്ടയ്ക്കകത്തു നിന്ന് കുടമണിയുടെ നിര്‍ത്താതെയുള്ള ഒച്ച പൊങ്ങി വന്നു. ഉച്ചപ്പൂജ കഴിഞ്ഞ് ഹനുമാന്‍ കോവിലിലെ നട തുറന്നതാണ്.


'' ഏതായാലും ഇതുവരെ വന്നതല്ലേ. ഞാനൊന്ന് തൊഴുതിട്ട് വരട്ടെ '' ശെല്‍വന്‍ എഴുന്നേറ്റു.


'' ഞങ്ങളും പോണൂ '' കൂട്ടുകാര്‍ ബൈക്കുകളുടെ അടുത്തേക്ക് നടന്നു.

Thursday, January 17, 2013

നോവല്‍ - അദ്ധ്യായം - 61.

മിക്ക ഒഴിവു ദിവസങ്ങളിലും രാവിലെ സാവിത്രിയാണ് അമ്പലത്തിലെ ജോലിക്ക് ചെല്ലാറ്. അന്നെങ്കിലും അമ്മ കുറെ നേരം വിശ്രമിച്ചോട്ടെ. കഴകം നിറുത്തിക്കൂടെ എന്ന് പല തവണ ചോദിച്ചിരുന്നു. വയ്ക്കുന്ന കാലം ഭഗവാനു വേണ്ടതൊക്കെ ഒരുക്കികൊടുക്കും എന്ന നിലപാടാണ് അമ്മയുടേത്. പൂജയ്ക്ക് വേണ്ട പുഷ്പങ്ങളും കഴുകിയ പാത്രങ്ങളും ഏല്‍പ്പിച്ച ശേഷം മാല കെട്ടാനിരുന്നു. വഴിപാട് ശീട്ടാക്കുന്ന പയ്യന്‍  എത്തി എന്നു തോന്നുന്നു. മൈക്കിന്‍റെ  ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.


മാല കെട്ടുന്നതിന്നിടയില്‍ സാവിത്രി തലയുയര്‍ത്തി നോക്കി. ബലിക്കല്‍പുരയില്‍ ആരോ എത്തിയിട്ടുണ്ട്. വെളിച്ചക്കുറവു കാരണം ആളെ തിരിച്ചറിയാനാവുന്നില്ല. ആരാണാവോ ഇത്ര നേരത്തെ വന്നിരിക്കുന്നത്. നട തുറന്ന് തിരുമേനി വിളക്ക് വെച്ചിട്ടേയുള്ളു. അകത്തേക്കു കടന്നതും ആളെ മനസ്സിലായി. ഇന്ദിര ചേച്ചി. കുളിച്ച് ഈറനോടെയുള്ള വരവാണ്. നേരെ ശ്രീകോവിലിന്നു മുന്നില്‍ ചെന്ന് സാഷ്ടാംഗം നമസ്ക്കരിക്കുന്നു. ഇതെന്തു പറ്റി. ചേച്ചി അധികമൊന്നും അമ്പലത്തിലെത്താത്ത ആളാണ്. നൂറുകൂട്ടം പ്രാരബ്ധങ്ങള്‍ ഉള്ളതോണ്ടായിരിക്കാം വരാത്തത്. ഇന്ന് വിശേഷം വല്ലതും ഉണ്ടോ ആവോ.


കുറെ നേരമായിട്ടും
ഇന്ദിര എഴുന്നേല്‍ക്കുന്ന ലക്ഷണം കാണഞ്ഞപ്പോള്‍ സാവിത്രി കെട്ടിക്കൊണ്ടിരിക്കുന്ന മാല താഴെവെച്ച് എഴുന്നേറ്റ് ചെന്നു. സോപാനത്തിന്‍റേയും നമസ്ക്കാര മണ്ഡപത്തിന്‍റേയും ഇടയിലായി ഇന്ദിര കിടപ്പാണ്. വിതുമ്പി കരയുന്നതിനനുസരിച്ച് ദേഹം ഉലയുന്നുണ്ട്. തോളില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.




'' എന്താ ചേച്ചി ഇത്. ചേച്ചിക്കെന്താ പറ്റിയത് '' പരിഭ്രമം കാരണം ചോദിക്കുമ്പോള്‍ തൊണ്ട വിറച്ചു.



'' മോളേ പോയി. എന്‍റെ എല്ലാം പോയി '' അവര്‍ കെട്ടിപിടിച്ച് തേങ്ങിക്കരഞ്ഞു.


ഈശ്വരാ, രാമേട്ടന് വല്ലതും പറ്റിയോ. കഴിഞ്ഞ തവണ കണ്ടപ്പോള്‍ സൂക്കട് നല്ലോണം ഭേദമായി എന്നു പറഞ്ഞതാണല്ലോ. പിന്നെ എന്താണ് ?




'' എന്താ ചേച്ചി രാമേട്ടന് ''. ഇന്ദിര ഒന്നുമില്ലെന്ന് തലയാട്ടി.



'' പിന്നെന്താ ചേച്ചി ''.



'' എന്‍റെ അനൂന്......... '' അവര്‍ പകുതിക്ക് നിര്‍ത്തി. അനൂപിന് എന്താണ്. മഴ കൊണ്ടിട്ട് പനി പിടിച്ചു എന്നു കേട്ടു. ചിക്കന്‍ ഗുനിയയോ ഡെങ്കിപ്പനിയോ മറ്റോ ആയിരിക്കുമോ.


'' ചേച്ചി കരയണ്ടാ. വരൂ, നമുക്ക് വെളിയില്‍ ചെന്ന് സമാധാനമായി സംസാരിക്കാം '' ഇന്ദിരയുടെ കയ്യും പിടിച്ച് സാവിത്രി പുറത്തേക്കു നടന്നു.


'' ഇനി പറയൂ. എന്താ നമ്മുടെ അനൂന് ''.


ഇന്ദിര കരച്ചിലിന്‍റെ അകമ്പടിയോടെ വിവരമെല്ലാം പറഞ്ഞു. എങ്ങിനെ അവരെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. '' ചേച്ചി, തേവര് കൈവിടില്ല എന്ന് സമാധാനിക്കൂ. ഒക്കെ ശരിയാവും '' ആശ്വാസവാക്കുകള്‍  പറഞ്ഞുവെങ്കിലും ഈ വിഷയത്തില്‍ നിന്ന് ചേച്ചിയുടെ മനസ്സ് മാറ്റണം. 


'' ഇന്നലെ സന്ധ്യ മയങ്ങിയ ശേഷം ഒരു മോട്ടോര്‍ സൈക്കിള്‍ കടക്കുന്നതു കണ്ടു. അനൂപിന്‍റെ കൂട്ടുകാര്‍  ആരെങ്കിലുമാണെന്നാണ് ഞാന്‍ കരുതിയത് '' സാവിത്രി പറഞ്ഞു.



'' ഗോപാലകൃഷ്ണന്‍ സാറും അനൂന്‍റെ കൂട്ടുകാരനും ആ സമയത്ത് എത്തിയില്ലെങ്കില്‍ ഞങ്ങള് നാലാളും ഇപ്പൊ മരിച്ചു കിടക്കുന്നുണ്ടാവും '' ഇന്ദിര കണ്ണു തുടച്ചു.



'' എന്നാലും എന്‍റെ  ചേച്ചി, ഇങ്ങിനത്തെ ബുദ്ധിമോശം തോന്ന്യേലോ. പോവുന്നോര്‍ക്ക് പോവാം. ഇരിക്കുന്നോര്‍ക്ക് ബാക്കീള്ള കാലം ദുഃഖം മാത്രം '' സാവിത്രി തുടര്‍ന്നു '' എന്‍റെ അച്ഛന്‍ അന്നു ചെയ്ത കടുംകൈ ഇന്നും മനസ്സില്‍ നിന്ന് വിട്ടു മാറീട്ടില്ല ''.


കുറെ നേരത്തേക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല. എന്തു വേണമെന്ന് അറിയാതെ ഇന്ദിരയും എന്താണ്  ചെയ്യേണ്ടത് എന്നോര്‍ത്ത് സാവിത്രിയും നിന്നു.



'' ചേച്ചി പരിഭ്രമിക്കാതിരിക്കൂ. ഞാന്‍ വാരിയത്തു ചെന്നതും അങ്ങോട്ട് വരാം. എന്തെങ്കിലും ചെയ്യാന്‍  പറ്റുമോന്ന് നോക്കട്ടെ ''.



പറഞ്ഞതുപോലെ സാവിത്രി അനൂപിനെ കാണാനെത്തി. കട്ടിലില്‍ അവനോട് ചേര്‍ന്നിരുന്ന് അവള്‍ അവന്‍റെ മുടിയിലൂടെ വിരലോടിച്ചു.


'' നീ ഒട്ടും വിഷമിക്കണ്ടാ. നിന്‍റെ റിപ്പോര്‍ട്ടുകളുംകൊണ്ട് മേമ ഇന്നന്നെ ഒരാളെ കാണാന്‍ പോണുണ്ട്. ചിലപ്പൊ അയാള് എന്തെങ്കിലും ചെയ്തു തരും ''. എല്ലാ റിപ്പോര്‍ട്ടുകളുമായിട്ടാണ് സാവിത്രി തിരിച്ചു പോയത്.



'' റിട്ടേണ്‍ ടിക്കറ്റു കൂടി ഓക്കെ ആക്കിയിട്ടാണ് സമസ്ത ജീവജാലങ്ങളും ഭൂമിയിലെത്തുന്നത്, അതിനാല്‍ മരണത്തെ ഭയപ്പെടുകയോ അതില്‍ ദുഖിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല '' ഒന്നുനിര്‍ത്തി എല്ലാവരേയും  നോക്കിയ ശേഷം ഗോപാലകൃഷ്ണന്‍ നായര്‍ തുടര്‍ന്നു '' ആര്‍ക്കു വേണമെങ്കിലും ഇത്തരത്തിലുള്ള വേദാന്തം പറയാനാവും. പക്ഷെ അതെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. വേര്‍പാടിന്‍റെ വേദന എന്താണ് എന്നത് അവനവനെ ബാധിക്കുമ്പോഴേ അറിയൂ ''.  


അനൂപിന്‍റെ രോഗവിവരം അറിയിക്കാനും ചികിത്സയ്ക്ക് വേണ്ടുന്ന സഹായം നല്‍കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിന്നും വേണ്ടി തന്‍റെ വീട്ടില്‍വെച്ചു കൂടിയ യോഗത്തില്‍ അയാള്‍ സംസാരിക്കുകയായിരുന്നു. കേള്‍വിക്കാറായി അനൂപിന്‍റെ ഏതാനും സുഹൃത്തുക്കളെ ക്കൂടാതെ കെ.എസ്. മേനോന്‍ മാത്രമേയുള്ളു.ശിവശങ്കരമേനോനേയും വിളിച്ചിരുന്നു. ബിസിനസ്സ് സംബന്ധമായ കാര്യങ്ങള്‍ക്കായി അദ്ദേഹം അപ്പോള്‍ ബാംഗ്ലൂരിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അനൂപിന്‍റെ രോഗത്തിന്‍റെ ഗൌരവം വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും അനിരുദ്ധനും രാധികയും എത്തി.



'' അച്ഛന്‍ വിളിച്ചിരുന്നു. ഇവിടെ വന്ന് വിവരങ്ങളെല്ലാം അറിയാന്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് '' രാധിക പറഞ്ഞു '' തിരിച്ചെത്തിയതും അച്ഛന്‍ വന്ന് കാണും ''.



ഡോക്ടര്‍ പറഞ്ഞ കാര്യങ്ങല്ലാം ഗോപാലകൃഷ്ണന്‍ വിവരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ കൂടാതെ പറ്റില്ല. അതിന്ന് ധാരാളം പണച്ചിലവുണ്ട്. അനൂപിന്‍റെ കുടുംബത്തിന്ന് താങ്ങാനാവുന്ന ഒന്നല്ല അത്. അവരെ സഹായിക്കാന്‍ ബന്ധുക്കളാരുമില്ല. പോരാത്തതിന്ന് അവന്‍റെ
അച്ഛന്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കൂടി കഴിയാത്ത രോഗിയാണ്. അനുജത്തിയുടെ പഠിപ്പ് കഴിഞ്ഞിട്ടില്ല. പഠിപ്പോ ലോകപരിചയമോ ഇല്ലാത്ത വെറുമൊരു വീട്ടമ്മയാണ് അവന്‍റെ അമ്മ. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി കാണാതെ അവര്‍ കൂട്ടആത്മഹത്യക്ക് ഒരുങ്ങിയതാണ്. തക്ക സമയത്ത് ഞങ്ങള്‍ അവിടെ എത്തിയതുകൊണ്ട് ആ ദുരന്തം തടയാനായി. എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുകയാണ്.


 '' ഇനി പറയൂ, നമുക്ക് എന്തു ചെയ്യാനാവും '' ഗോപാലകൃഷ്ണന്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ഒരു ചോദ്യമെറിഞ്ഞു.




'' എന്‍റെ കയ്യില്‍ ഒരു ലക്ഷത്തോളം രൂപയുണ്ട്. അത് ഞാന്‍ തരാം '' ആദ്യം സഹായ ഹസ്തം നീട്ടിയത് പ്രദീപാണ്.



'' എന്‍റെ മോട്ടോര്‍ സൈക്കിള്‍ വിറ്റു കിട്ടുന്ന പണം ഞാന്‍ തരാം '' റഷീദ് പറഞ്ഞു.


'' എന്നിട്ട് പണിക്കു പോവാനോ '' ഗോപാലകൃഷ്ണന്‍ അവനോട് ചോദിച്ചു.



'' വേറൊന്ന് ഞാന്‍ ലോണില്‍ വാങ്ങും ''.



'' ഇത്തരത്തിലുള്ള പ്രതികരണമല്ല നമുക്കാവശ്യം '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' അനൂപിനോട് ഇവര്‍ക്കുള്ള സ്നേഹത്തിനേയോ, ഇവരുടെ ത്യാഗ സന്നദ്ധതയേയോ താഴ്ത്തി കാണാതെ തന്നെ പറയട്ടെ. അനൂപിന്‍റെ ചികിത്സയ്ക്ക് വേണ്ട പണം ഏതാനും ആളുകള്‍ ചേര്‍ന്ന് എടുക്കുകയല്ല മറിച്ച് ഈ നാട്ടിലെ ഉദാരമതികളായ ആളുകളില്‍ നിന്ന് സംഭരിക്കുകയാണ് വേണ്ടത്. അഞ്ചോ, പത്തോ, അമ്പതോ, നൂറോ, അഞ്ഞൂറോ, ആയിരമോ എന്തു നല്‍കിയാലും അതിന്ന് പുറകില്‍ ആ പണം നല്‍കുന്നവരുടെ പ്രാര്‍ത്ഥന കൂടി അവനു വേണ്ടി ഉണ്ടാവും. അത് ചില്ലറ കാര്യമല്ല ''. അത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.


'' പണം ഉണ്ടാക്കിയാല്‍ മാത്രം പോരാ. അനൂപിന്‍റെ ഓപ്പറേഷന്ന് ആള്‍സഹായവും വേണം. അതിന്ന് നല്ലൊരു ടീം ഉണ്ടാവണം ''.



'' നമ്മളൊക്കെ പോരേ സാറേ ''.റഷീദ് ചോദിച്ചു.


'' പോരാഞ്ഞിട്ടല്ല. എങ്കിലും കുറച്ചുകൂടി വിപുലമായിക്കോട്ടേ. പഞ്ചായത്ത് പ്രസിഡണ്ടിനേയും അനൂപ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററേയും ചേര്‍ക്കണം. നല്ലൊരു രക്ഷാധികാരി വേണം. അദ്ദേഹത്തിന്‍റെ പേരു കേട്ടാല്‍ തന്നെ അഞ്ചു രൂപ തരാന്‍ ഉദ്ദേശിച്ച ആള്‍ അമ്പതു രൂപ തരുന്ന വിധം പേരുള്ള ഒരാള്‍ ''.


'' ആരേയെങ്കിലും സാര്‍ ഉദ്ദേശിച്ചിട്ടുണ്ടോ '' പ്രദീപ് ചോദിച്ചു.



'' ഉണ്ട്. പക്ഷെ അദ്ദേഹം ഇവിടെയില്ല ''.


'' എന്നാലും അറിഞ്ഞോട്ടെ ''.


'' ശിവശങ്കരമേനോനെയാണ് ഞാന്‍ മനസ്സില്‍ കരുതിയത്. പക്ഷെ അദ്ദേഹം ഇല്ലാതെ തീരുമാനിക്കാന്‍  പാടില്ലല്ലോ ''.


'' അത് സാരൂല്യാ. ഞാന്‍ അച്ഛനോട് പറഞ്ഞോളാം '' രാധിക പറഞ്ഞതോടെ ആ പ്രശ്നം തീര്‍ന്നു.



'' എന്‍റെ ഭാര്യയുടെ കുടുംബക്കാരുടെ വക ഒരു ട്രസ്റ്റുണ്ട് '' കെ.എസ്.മേനോന്‍ പറഞ്ഞു '' ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലംതോറും വലിയൊരു തുക ട്രസ്റ്റില്‍ നിന്ന് കൊടുക്കാറുണ്ട്. ഞാന്‍ മകനോടു പറഞ്ഞ് മാക്സിമം വാങ്ങിത്തരാം ''. എല്ലാവരും കയ്യടിച്ചു.


'' ആദ്യത്തെ സംഭാവന എന്‍റെ വക '' പതിനായിരത്തിയൊന്ന് രൂപയുടെ ചെക്ക് നല്‍കിക്കൊണ്ട് രാധിക പറഞ്ഞു '' ഇനി അച്ഛന്‍ വേണ്ടത് ചെയ്തോളും ''.



'' അച്ഛന്‍ വന്നിട്ട് അടുത്ത മീറ്റിങ്ങ് കൂടാമെന്ന് പറയൂ '' ഗോപാലകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. വൈകുന്നേരം അയാള്‍ക്ക് ശിവശങ്കരമേനോന്‍റെ ഫോണ്‍ വന്നു.



'' പൊതുവെ ഞങ്ങള്‍ ബിസിനസ്സുകാര്‍ പണപ്പിരിവിന്ന് ഇറങ്ങുന്ന പതിവില്ല. എപ്പോഴെങ്കിലും വല്ലതും ചോദിച്ച് ആരെങ്കിലും വന്നാല്‍ കൊടുക്കും. '' അയാള്‍ പറഞ്ഞു '' പക്ഷെ, ഇത് എന്‍റെ മകള് ഏറ്റതല്ലേ. അതോണ്ട് ഞാന്‍ ഒഴിവ് പറയുന്നില്ല. പക്ഷെ എനിക്ക് തിരക്കുള്ളപ്പോള്‍ എന്നെ ഒഴിവാക്കണം ''.


ഗോപാലകൃഷ്ണന്‍ ചിരിച്ചു, മനസ്സു നിറഞ്ഞ ചിരി.

Tuesday, January 1, 2013

നോവല്‍ - അദ്ധ്യായം - 60.

ആശങ്കകള്‍ മുഴുവനും വിട്ടകന്നിട്ടില്ല. എങ്കിലും ആശ്വാസത്തിന്‍റെ കുളിര്‍മഴയേറ്റത്തോടെ അനൂപിന്‍റെ കുടുംബത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകള്‍ കിളുര്‍ക്കാന്‍ തുടങ്ങി.

തളത്തില്‍ കത്തിച്ചുവെച്ച നിലവിളക്ക് അണഞ്ഞിട്ടില്ല. അതിന്‍റെ വെളിച്ചം കിടപ്പുമുറിയിലേക്ക്ഒഴുകി വരുന്നുണ്ട്. രാമകൃഷ്ണന്‍ അനൂപിനോടൊപ്പം കട്ടിലില്‍ കിടപ്പാണ്. നിലത്തു വിരിച്ച പുല്ലുപായയില്‍ രമയെ ചേര്‍ത്തു പിടിച്ചു കിടന്നുകൊണ്ട് ഇന്ദിര ചിന്തകളില്‍ മുഴുകി.

എല്ലാവരും ആഹാരം കഴിച്ചു എന്ന് ഉറപ്പു വരുത്തിയതിന്നു ശേഷമാണ് ഗോപാലകൃഷ്ണന്‍ നായരും പ്രദീപും പോയത്. ''പണത്തിനൊക്കെ ഞാന്‍ വഴി കണ്ടിട്ടുണ്ട് ''എന്ന് അദ്ദേഹം പറഞ്ഞതോടെ പകുതി സമാധാനമായി. അല്ലെങ്കിലെന്താ ചെയ്യുക? ചികിത്സിക്കാന്‍ കഴിയാതെ അനൂപ് കടന്നു പോകും. എത്ര നല്ല ആളാണ് അദ്ദേഹം. എന്‍റെ പെങ്ങളാണ് എന്നു പറഞ്ഞ് ചേര്‍ത്തുപിടിച്ചപ്പോള്‍ കണ്ണുകളോടൊപ്പം മനസ്സും തണുത്തു.

'' നോക്കൂ, എന്തൊരു സ്നേഹമുള്ള കൂട്ടക്കാരാ അവര് '' ഇന്ദിര ഭര്‍ത്താവിന്‍റെ ശബ്ദം കേട്ടു.

'' ഞാനും അതു തന്ന്യാ ആലോചിച്ചോണ്ടിരിക്കുന്നത് ''.

'' ഇപ്പഴാ എനിക്ക് ഒരു കാര്യം ഓര്‍മ്മ വരുന്നത് '' രാമകൃഷ്ണന്‍ മൌനത്തിന്ന് വിരാമമിടുകയാണ്.

'' എന്താ കാര്യം ''.

'' മുമ്പൊരിക്കല്‍ ഞാന്‍ ഒരു സ്വപ്നം കണ്ട കാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ. നമ്മുടെ അനു വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ രണ്ടു വയസ്സന്മാര്‍ ചേര്‍ന്ന് അവനെ രക്ഷപ്പെടുത്തിയത്. 

അന്നെന്ന്യാണ് ഇദ്ദേഹവും കൂട്ടുകാരനും കൂടി എന്നെ കാണാന്‍ വന്നത് ''.

'' ദൈവം സ്വപ്നത്തില്‍ കൂടി ഓരോന്ന് കാണിച്ചു തന്നതാവും ''.

'' നമുക്ക് ഒരു കാര്യം ചെയ്യാ '' രാമകൃഷ്ണന്‍ ചോദിച്ചു '' ഈ വീടങ്ങിട്ട് കൊടുക്ക്വാ. കിട്ടുന്ന പണം ആ സാറിന്‍റെ കയ്യില്‍ ഏല്‍പ്പിക്കാം. പോരാത്തതിനല്ലേ അവര് ബുദ്ധിമൂട്ടണ്ടൂ ''.

'' അതു ശര്യാണ്. നമ്മളുടെ കുട്ടിക്കുവേണ്ടി നമ്മളൊന്നും ചെയ്തില്ല എന്ന് തോന്നണ്ടല്ലോ ''.

'' പിന്നെ എവിടേയാ താമസിക്ക്യാ '' അനൂപ് ചോദിച്ചു.

'' ഏട്ടന്‍  അത് ആലോചിച്ച് ബേജാറാവണ്ടാ. വാടകയ്ക്ക് വീട് കിട്ടില്ലേ. തല്‍ക്കാലം അങ്ങിനെ കഴിയ്യാ. കാശുണ്ടാവുമ്പോള്‍ നമുക്ക് വീടൊക്കെ ഉണ്ടാക്കാലോ ''രമയും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.

'' ഗോപാലകൃഷ്ണന്‍ സാറ് വിചാരിച്ചാല്‍ കുറച്ചെന്തെങ്കിലും പൈസ എടുക്കാന്‍ പറ്റും. മറ്റേ ആള്‍ക്ക് അത്ര കഴിവെടം ഇല്ലാന്നാ എനിക്ക് തോന്നുണത് '' ഇന്ദിര മനസ്സില്‍ തോന്നിയത് അറിയിച്ചു.

'' അമ്മയ്ക്ക് അറിയാഞ്ഞിട്ടാണ് '' അനൂപ് പറഞ്ഞു '' മേനോന്‍ അങ്കിള്‍ കോടീശ്വരനാണെന്ന് അമ്മൂമ പറഞ്ഞിട്ടുണ്ട്. വീട്ടുകാരോട് പിണങ്ങി ഇങ്ങോട്ട് പോന്നതാണത്രേ ''.

'' അങ്ങിനെയാണെച്ചാല്‍ മൂപ്പരും എന്തെങ്കിലും തരും ''.

'' അമ്മ ഇങ്ങനെ മനക്കണക്കും കൂട്ടിക്കോണ്ടിരിക്കണ്ടാ. ഒക്കെ ശരിയാവും എന്ന് സമാധാനിച്ച് കിടക്കൂ '' രമ അമ്മയെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.

'' വിവേക് വിളിച്ചിട്ട് അവന്‍റെ കരള് തരാന്ന് പറഞ്ഞു ''.

'' അങ്ങിനെയൊന്നും പാടില്ല. കുട്ടീം കുടുംബൂം ഉള്ള ആളാണ്. പത്തു ദിവസം അയാള് കിടപ്പിലായാല്‍ അവരുടെ സ്ഥിതിയെന്താവും '' ഇന്ദിര ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു

 '' എന്‍റെ കുട്ടിക്ക് അമ്മ തര്വോലോ ''.

'' എന്താ ഇങ്ങിനെ പറയിണത്. വീട് നോക്കാനുള്ള ആളാണ്. കിടക്കുന്നോരെ ശുശ്രൂഷിക്കും വേണം. അപ്പൊ എങ്ങിന്യാ ശരിയാവ്വാ '' രാമകൃഷ്ണന്‍ ഇടപെട്ടു '' മുടക്കാച്ചരക്കായിട്ട് ഞാനൊരാള് ഇവിടെ കിടക്കിണില്യേ. ഞാന്‍ കൊടുത്തോളാം ''.

 '' അച്ഛന് വയസ്സായി. പോരാത്തതിന്ന് ദേഹത്തിന് സുഖൂല്യാത്ത ആളും. ഞാന്‍ കൊടുത്തോളാം എന്‍റെ ഏട്ടന് ''.

'' അങ്ങിനെ തീരുമാനിക്കാന്‍ വരട്ടെ '' അനൂപ് തടഞ്ഞു '' എന്‍റെ ശരീരത്തിന് യോജിച്ചതേ പറ്റൂ. ആദ്യം അത് ഏതാന്ന് അറിയട്ടെ ''.

'' ഇനിയിപ്പൊ അത് കിട്ടാതെ വര്വോ '' ഇന്ദിരയ്ക്ക് ആധിയായി.

'' അമ്മ പേടിക്കണ്ടാ. എല്ലാം ശരിയാവും '' അനൂപ് അമ്മയെ ആശ്വസിപ്പിച്ചു.

'' സൂര്യനേം ചന്ദ്രനേം ഗ്രഹണം ബാധിക്കാറില്ലേ. അതുപോലെയാണ് മനുഷ്യര്‍ക്ക് കഷ്ടകാലം വരുണത് '' രാമകൃഷ്ണനും ഭാര്യക്ക് ആശ്വാസം പകര്‍ന്നു '' കുറച്ചു കഴിഞ്ഞാല്‍ വന്നത് വന്നതു പോലെ പോവും. ഗ്രഹണം കഴിഞ്ഞാല് നേരത്തെ ഉള്ളതിലും വെച്ച് പ്രഭ ഉണ്ടാവില്ലേ. അതുപോലെ നല്ലകാലം കേറി വരും. ഇപ്പൊ കുട്ടി പറഞ്ഞതുപോലെ ഒക്കെ ശരിയാവും എന്നു വിചാരിച്ചു കിടന്നോളൂ ''.

'' എനിക്കൊന്നും അറിയില്ലാന്‍റെ ഈശ്വരന്മാരേ. എന്‍റെ കുട്ടിക്ക് ഒരാപത്തും വരുത്തരുതേ. അവനെ കണ്ടുംകൊണ്ടു വേണം എന്‍റെ കണ്ണടയാന്‍ '' ഇന്ദിര വിമ്മിക്കരഞ്ഞു.

'' അവന് ഒന്നും വരില്ലാന്നേ. സമാധാനായിട്ട് കിടന്നോളൂ '' ഭര്‍ത്താവ് നല്‍കിയ ആ ഉറപ്പും വിശ്വസിച്ച് ഇന്ദിര കിടന്നു. കുളക്കരയിലെ ആല്‍മരക്കൊമ്പില്‍ നിന്ന് കൂമന്‍റെ കൂവല്‍ ഉയര്‍ന്നു. പ്രത്യാശയുടെ പ്രതീകമെന്ന മട്ടില്‍ നിലവിളക്കിന്‍റെ പ്രകാശരേണുക്കള്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി വന്നുകൊണ്ടിരുന്നു

കല്യാണവീട്ടില്‍ ഇരിക്കുമ്പോഴും റഷീദിന്‍റെ മനസ്സ് മുഴുവന്‍ അനൂപിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.എന്തൊരു ദുര്യോഗമാണ് അവന്‍റെ കുടുംബത്തിന്‍റേത്. ദാരിദ്ര്യത്തില്‍ നിന്ന് ഒരുവിധം കരകയറി വരാന്‍ തുടങ്ങിയതേയുള്ളു. അപ്പോഴേക്കും ഇതാ വേറൊരു പരീക്ഷണം. അവര്‍ക്ക് ഇത് മറി കടക്കാനാവുമോ. 

'' നീയെന്താ ഒരു മൂഡൌട്ട് മാതിരി ഇരിക്കുന്നത് '' നോക്കിയപ്പോള്‍ വധുവിന്‍റെ ആങ്ങളയാണ്.

'' ഏയ്, ഒന്നൂല്യാ. വര്‍ക്കിന്‍റെ കാര്യം ആലോചിച്ചിരുന്നതാ ''.

'' ഈ നേരത്തോ '' അയാള്‍ അകത്തേക്കു പോയി.

ഈ മാസം സെയില്‍സ് മെച്ചപ്പെടുമെന്ന് തോന്നുന്നു. സെക്കണ്ടറി സെയില്‍സ് കൂടിയിട്ടുണ്ട്. വീണ്ടും ക്ലിനിക്കുകളില്‍ പേഷ്യന്‍റ്സിന്‍റെ തിരക്കായി. ഇങ്ങിനെ പോയാല്‍ ടാര്‍ജെറ്റ് അച്ചീവ് ചെയ്യാനാവും . 

പോക്കറ്റിലിരുന്ന മൊബൈല്‍ ഒന്നു വിറച്ചു. വൈകീട്ട് ഡോക്ടറുടെ ക്യാബിനില്‍ കയറുമ്പോള്‍ സൈലന്‍റ് മോഡിലിട്ടതാണ്. പിന്നീടത് മാറ്റാന്‍ വിട്ടുപോയി. അനൂപിന്‍റെ വാര്‍ത്ത അറിഞ്ഞതിന്നുശേഷം ഒന്നിനും തോന്നിയില്ല എന്നതാണ് വാസ്തവം. പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു നോക്കി. അയാള്‍ തന്നെ. എത്രാമത്തെ തവണയാണ് ഇന്ന് വിളിക്കുന്നത്. രാത്രി പത്തുമണി ആവാറായിരിക്കുന്നു. ഈ നേരത്ത് വിളിച്ചതില്‍ റഷീദിന്ന് വിരോധം തോന്നി.

സെയില്‍സ് കുറഞ്ഞപ്പോള്‍ വേറെ ഏതെങ്കിലും കമ്പിനിയിലേക്ക് മാറിയാലോ എന്നു തോന്നി. നല്ല ഏതെങ്കിലും കമ്പിനിയുടെ സ്പെഷാലിറ്റി ഡിവിഷനാണ് ആഗ്രഹിച്ചത്. ആ മോഹം കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു ലോഞ്ചിങ്ങ് കമ്പിനിയുടെ ആര്‍. എം ന്‍റെ നമ്പര്‍ പറഞ്ഞുതന്നു. അതിലേക്ക്  വിളിച്ചതാണ് പൊല്ലാപ്പായത്. '' നിങ്ങള്‍ക്ക് ഈ മാസം എത്ര സെയില്‍ ഉണ്ടാക്കാന്‍ കഴിയും. അടുത്ത മാസം എത്ര ശതമാനം കൂട്ടാനാവും '' എന്നിങ്ങനെയുള്ള അന്വേഷണമാണ് പിന്നീട് ഓരോ തവണ വിളിക്കുമ്പോഴും. പിടിച്ചതിലും വെച്ച് വലുതാണ് പോട്ടില്‍ കിടക്കുന്നത് എന്ന ചൊല്ലുപോലെയായി കാര്യങ്ങള്‍. ജോലിക്ക് ചേരുന്നതിന്നു മുമ്പ് ഇങ്ങിനെയാണെങ്കില്‍ ചേര്‍ന്നാല്‍ എന്തായിരിക്കും ?

'' എന്താ സാര്‍ '' ചെറിയൊരു മുഷിവോടെയാണ് ചോദിച്ചത്.

'' നിങ്ങള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ലല്ലോ ''.

'' ലോഞ്ചിങ്ങ് കമ്പിനിയല്ലേ. ഡോക്ടര്‍മാരെ പല പ്രാവശ്യം കണ്ടു പറഞ്ഞാലേ അവര് എഴുതാന്‍ തുടങ്ങൂ. പോരാത്തതിന്ന് ഡയബറ്റിക്ക് കാര്‍ഡിയാക്ക് പ്രോഡക്റ്റ്സും. അത്ര പെട്ടെന്നൊന്നും ആരും എഴുതില്ല ''.

'' അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. എപ്പോഴും കാര്യങ്ങള്‍ ക്ലിയറായിരിക്കണം. ഇനി തന്‍റെ ഐഡിയ പറയ് ''.

'' എന്താ സാര്‍ ഞാന്‍ പറയേണ്ടത് ''.

'' ഞാന്‍ ചോദിച്ചത് ഓര്‍മ്മയില്ലേ. ഈ മാസം നിങ്ങള്‍ക്ക് എത്ര സെയില്‍ ചെയ്യാനാവും. അടുത്ത മാസം എത്ര. അതിനടുത്ത മാസം എന്ത്. അപ്പോള്‍ ഒരു ക്വാര്‍ട്ടറിലെ ആയില്ലേ ''.

'' സാറിന്‍റെ ഐം എത്രയാണെന്ന് അറിഞ്ഞാലല്ലേ എനിക്ക് പറയാനാവൂ '' റഷീദ് വഴുതി മാറി.

'' ശരി. ഞാന്‍ പറയാം. ഈ മാസം ഒരു മുപ്പത് മുപ്പത്തഞ്ച് . അടുത്തതില്‍ സെവന്‍റി ഫൈവ്, അതിന്‍റെ അടുത്തതില്‍ വണ്‍ ലാക്ക് ''.

കാലിന്‍റെ ചെറുവിരലില്‍ നിന്നും  തലയിലേക്ക് ദേഷ്യം ഇരച്ചു കയറുന്നതുപോലെ തോന്നി. ഇയാളെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. മേലാല്‍ ആരേയും വിളിച്ച് ശല്യം ചെയ്യരുത്.

'' ഉള്ളത് ഉള്ളതുപോലെ പറയാലോ, എന്നെക്കൊണ്ട് ഇതൊന്നും ആവില്ല '' റഷീദ് തുടര്‍ന്നു 

'' പക്ഷെ സാറിന് പറ്റിയ ഒരാള് എന്‍റെ അറിവിലുണ്ട്. ആ കക്ഷി വിചാരിച്ചാല്‍ ഇതും ഇതിനപ്പുറവും ചെയ്യാന്‍ പറ്റും ''.

'' ആരാ ആള് ''.

'' പറഞ്ഞാല്‍ സാറിനന്നെ ആളെ അറിയും. ഒന്ന് ഊഹിച്ചു നോക്കൂ ''.

'' എനിക്ക് ഊഹിക്കാനൊന്നും നേരൂല്യാ. താന്‍ തന്നെ പറയ് ''.

'' ഗോപിനാഥ് മുതുകാട് എന്നാ പുള്ളിടെ പേര് ''. കൂടുതല്‍ എന്തെങ്കിലും കേള്‍ക്കുന്നതിന്നു മുമ്പ് അവന്‍ ഫോണ്‍ കട്ട് ചെയ്തു. 

അല്‍പ്പ സമയം കഴിഞ്ഞതും വീണ്ടുമൊരു കാള്‍. റഷീദ് ഫോണെടുത്തു. അയാളാണെങ്കില്‍ നന്നായിട്ട് നാലെണ്ണം കൂടി പറയണം. പക്ഷെ വിളിച്ചത് കൂട്ടുകാരനാണ്.

'' എന്താടാ നീ ആ ആര്‍.എമ്മിനോട് പറഞ്ഞത്. അയാള്‍ നിന്നെ കുറിച്ച് എന്നോട് കുറെയധികം പരാതി പറഞ്ഞു ''. റഷീദ് നടന്നതെല്ലാം വിസ്തരിച്ചു.

'' അതാ സംഗതി അല്ലേ. അയാള്‍ ആളൊരു ചേനയാണ്. വെറുതെ ചൊറിഞ്ഞും കൊണ്ടിരിക്കും. ഞാന്‍ നിന്നോടത് പറയാന്‍ വിട്ടുപോയതാ ''.

'' സാരൂല്യാ. ഞാന്‍ നല്ലോണം പുളിവെള്ളം ഒഴിച്ചിട്ടുണ്ട്. ഇനി അയാളങ്ങിനെ ആരേയും ചൊറിയില്ല ''. രണ്ടുപേരും ചിരിച്ചു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ .

Friday, December 21, 2012

നോവല്‍ - അദ്ധ്യായം - 59.


'' ഹല്ലോ '' ഗോപാലകൃഷ്ണന്‍ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടതും എടുത്തു.

'' അങ്കിള്‍ ഇപ്പോള്‍ എവിടെയാണ് '' പ്രദീപിന്‍റെ സ്വരമാണ്.

'' കുതിരാനില്‍. കോഴിക്കോടു നിന്ന് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്നേയും കാത്ത് ഒരു കൂട്ടുകാരന്‍ ഇരിക്കുന്നു. മൂപ്പര്‍ക്ക് മണ്ണൂത്തിയില്‍ നിന്ന് കുറെ ചെടികള്‍ വാങ്ങണം. അതിന് തുണ പോവാനായിട്ട് എന്നെ വിളിക്കാന്‍ വന്നതാണ് '' അയാള്‍ വിശദമായിത്തന്നെ മറുപടി പറഞ്ഞു '' ചെടികളൊക്കെ വാങ്ങി ഞങ്ങള്‍ കാറില്‍ തിരിച്ചു വരികയാണ്. എന്താ, വിശേഷമൊന്നുമില്ലല്ലോ ''.

'' ഉണ്ട് അങ്കിള്‍ '' പ്രദീപ് നടന്ന സംഭവങ്ങള്‍ വിവരിച്ചു '' എനിക്കെന്തോ ഒരു പിശക് തോന്നുന്നു ''.

ഗോപാലകൃഷ്ണനും പരിഭ്രമമായി. നിസ്സഹായാവസ്ഥയില്‍ മനുഷ്യര്‍ മരണത്തിലേക്ക് എടുത്തുചാടുക പതിവാണ്. അതിനെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ അനൂപിന്‍റെ വാക്കുകളിലുണ്ട്. എന്തെങ്കിലും ഉടനെ ചെയ്തേ മതിയാവൂ. അല്‍പ്പം ഉദാസീനത കാണിച്ചാല്‍ ആ കുടുംബം ഇല്ലാതാവും. അതിനുമുമ്പ് അവരെ ചെന്ന് ആശ്വസിപ്പിക്കണം, അവര്‍ക്ക് ആത്മവിശ്വാസം പകരണം. പറ്റുമെങ്കില്‍ ഇന്നുതന്നെ.

'' പ്രദീപേ. ഞാന്‍ എത്തിയതും നമുക്ക് അനൂപിന്‍റെ വീട്ടിലേക്ക് പോണം. വീട്ടില്‍ ചെന്ന് എന്‍റെ ബൈക്ക് എടുക്കാനുള്ള നേരം മാത്രേ വേണ്ടൂ ''.

'' അതു വേണ്ടാ അങ്കിള്‍. ഒട്ടും സമയം കളയണ്ടാ. നമുക്ക് എന്‍റെ ബൈക്കില്‍ പോവാം. ടൌണ്‍ ബസ്സ് സ്റ്റാന്‍ഡിന്‍റെ മുമ്പില്‍ ഞാന്‍ കാത്തു നില്‍ക്കാം ''. ഗോപാലകൃഷ്ണന്‍ സമ്മതിച്ചു.

പ്രദീപ് റഷീദിനെ വിളിച്ചു.

'' എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോവാനുണ്ട്. നമുക്ക് നാളെ കാണാം '' അവന്‍ പറഞ്ഞു. വിവേകിനോട് യാത്രപോലും പറയാതെ അവന്‍ ബൈക്ക് വിട്ടു.

മംഗളം ടവറിലേക്കുള്ള കവാടമൊഴിച്ച് റോഡിന്‍റെ ഒരുവശം മുഴുവന്‍ വഴിവാണിഭക്കാര്‍ കയ്യടക്കിയിട്ടുണ്ട്. ബസ്സുകളും ഓട്ടോറിക്ഷകളും കാറുകളും ബൈക്കുകളും ഇട കലര്‍ന്ന് അണമുറിയാതെ ഒഴുകുകയാണ്. ജോലി കഴിഞ്ഞു മടങ്ങി പോവുന്നവരും ഷോപ്പിങ്ങിന് ഇറങ്ങിയവരും വഴിയാത്രക്കാരുമായി ഏതെല്ലാം തരം ജനങ്ങളാണ് കടന്നു പോകുന്നത്. മറ്റെപ്പോഴെങ്കിലുമാണെങ്കില്‍ നേരം പോവാന്‍ ഇതൊക്കെ നോക്കി നിന്നാല്‍ മതി. പക്ഷെ ഇപ്പോള്‍ ഓരോ സെക്കണ്ടും കടന്നു പോവുന്നത് മനസ്സില്‍ തീ കോരി ചൊരിഞ്ഞു കൊണ്ടാണ്. ഗോപാലകൃഷ്ണനങ്കിള്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. കാത്തു നില്‍ക്കാതെ പറ്റില്ല. വിവേക്  പറഞ്ഞ വിവരം കേട്ട ഉടനെ തന്നെ അനൂപിന്‍റെ വീട്ടിലേക്ക് പോവാമായിരുന്നു. വെറുതെ അങ്കിളിനെ വിളിക്കാന്‍ തോന്നി.

ഗോപാലകൃഷ്ണന്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയതും അയാള്‍ ബൈക്കില്‍ കയറി.

'' ഹൈവേ മഹാമോശം. കുണ്ടും കുഴിയും കാരണം വേഗത്തില്‍ പോരാന്‍ പറ്റില്ല. പോരാത്തതിന്  കോട്ട മൈതാനത്ത് എത്തിയപ്പോഴൊരു ബ്ലോക്കും. അതാ ഇത്ര വൈകിയത് '' അയാള്‍ പറഞ്ഞു '' വീടെത്താന്‍ കുറച്ച് വൈകും എന്ന് കാറില്‍നിന്നന്നെ അമ്മിണിയെ വിളിച്ചു പറഞ്ഞു ''

പ്രദീപ് ഒന്നും പറഞ്ഞില്ല. തിരക്കിനിടയിലൂടെ ബൈക്ക് ഊളയിട്ട് പാഞ്ഞു. ടൌണ്‍ ലിമിറ്റ് കഴിഞ്ഞതും വീണ്ടും വേഗത കൂടി. പ്രകാശം തൂവി നില്‍ക്കുന്ന വൈദ്യുത വിളക്കുകള്‍ക്ക് ചുറ്റും ചെറുപ്രാണികള്‍  നൃത്തം ചെയ്യുന്നുണ്ട്.

'' അങ്കിള്‍, കണ്ണില്‍  പ്രാണി പെടാതെ സൂക്ഷിച്ചോളൂ '' പ്രദീപ് മുന്നറിയിപ്പ് നല്‍കി.

'' അല്ല പ്രദീപേ, എന്തിനാ ആ വിദ്വാന്‍ അനൂപിന്‍റെ വീട്ടില്‍ചെന്ന് വേണ്ടാത്തതൊക്കെ പറഞ്ഞ് അവരെ പേടിപ്പിച്ചത്. ഏഷണി പറയുന്ന തരത്തിലുള്ള ആളാണോ അവന്‍ ''.

'' ഏയ്, അങ്ങിനെയൊന്നുമില്ല. അവനാളൊരു അപ്പാവിയാണ്. പിന്നെ വിവരം പോരാ എന്ന ഒറ്റ കുഴപ്പം മാത്രമേയുള്ളു. ശരിക്കു പറഞ്ഞാല്‍ ഉറുപ്പികയ്ക്ക് തൊണ്ണൂറ് പൈസ ഉള്ള ടൈപ്പ്. എന്‍റൊപ്പം പാരലല്‍ കോളേജില്‍ പഠിച്ചതാ അവന്‍. പഠിക്കാന്‍ തീരെ മോശമായതോണ്ട് കോഴ്സ് മുഴുമിപ്പിച്ചില്ല. കല്യാണം കഴിച്ച് ഒരു കുട്ടിയും ആയി. വീട്ടിലാണെങ്കില്‍ ഒന്നൂല്യാ. കാറുകളില്‍ എല്‍.പി.ജി. കിറ്റ് പിടിപ്പിക്കുന്ന കമ്പിനിയില്‍ കമ്മിഷന്‍ ബേസിസില്‍ പണി ഉണ്ടായിരുന്നു. ശമ്പളമൊന്നും കിട്ടാത്തതോണ്ട് അത് വിട്ടു. ഇപ്പോള്‍ ഞാനൊരു സ്പെയര്‍പാര്‍ട്ട്  കടയില്‍ പണിയാക്കി കൊടുത്തിട്ടുണ്ട്. വലിയ വരുമാനമൊന്നും  ഇല്ല. എങ്കിലും അതുകൊണ്ട് കഷ്ടിച്ചങ്ങിനെ കഴിയുന്നു ''.

'' സാധു ദുഷ്ടന്‍റെ ഫലം ചെയ്യും എന്നു പറയുന്നത് വെറുതെയല്ല ''.

തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു.


പാല്‍പ്പായസത്തിലേക്ക് കീടനാശിനി ഒഴിക്കുമ്പോള്‍ ഇന്ദിര തേങ്ങി. രമയുടെ മുഖത്ത് നോക്കാനാവുന്നില്ല. ജീവിച്ച് കൊതി തീരാത്ത കുട്ടി. അവളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നറിയാം. എന്തു ചെയ്യാം. പെണ്‍കുട്ടിയായി പോയില്ലേ. ഈ ലോകത്ത് എങ്ങിനെ അവളെ ഒറ്റയ്ക്കാക്കും. സംരക്ഷിക്കാന്‍  ആളുകള്‍ ഉള്ളപ്പോഴേ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാണ്. എന്തൊക്കെ ദ്രോഹങ്ങളാണ് അവര്‍ക്ക് ഈ ലോകത്ത് നേരിടാനുള്ളത്. ചോദിക്കാനും പറയാനും ആളില്ലെങ്കിലത്തെ അവസ്ഥ പറയാനുണ്ടോ.

കീടനാശിനിയുടെ ചൂര് മുറിയിലാകെ പരന്നു. രാമകൃഷ്ണന്‍ കിടന്നയിടത്തു നിന്ന് എഴുന്നേറ്റു.

'' ഒന്നിവിടെ വരൂ '' അയാള്‍ അകത്തേക്കു നോക്കി വിളിച്ചു. ഇന്ദിര അയാളുടെ മുന്നിലെത്തി.

'' എന്താ അവിടെ ചെയ്യുന്ന് ''.

'' പായസം കിണ്ണത്തില്‍ വിളമ്പുന്നു ''.

'' തൃസന്ധ്യ കഴിഞ്ഞിട്ട് കഴിക്കാട്ടോ. പിന്നെ നിലവിളക്കില് നിറച്ച് എണ്ണയൊഴിച്ചു കനം കുറഞ്ഞ തിരിയിട്ട് കത്തിച്ചു വെച്ചോളൂ. മരിച്ചു കഴിഞ്ഞാല്‍ തലയ്ക്കല്‍ വിളക്കു കത്തിച്ചു വെക്കണം. അത് നമുക്കന്നെ ചെയ്യാം. ചത്ത് കിടക്ക്വാണച്ചാലും അതിന്‍റെ ചെതംപോലെ ആവട്ടെ ''.

രാമേട്ടന്‍റെ അവസാനത്തെ മോഹമല്ലേ. അതെങ്കിലും സാധിച്ചോട്ടെയെന്ന് ഇന്ദിര കരുതി. നിലവിളക്കില്‍ എണ്ണയും തിരിയും ഇടാന്‍ അവര്‍ ചെന്നു.

'' ഉമ്മറത്തെ വാതില്‍ ചാരിയിരിക്കുന്നു. ആളും അനക്കവും കേള്‍ക്കാനും ഇല്ല '' ബൈക്കില്‍ 
നിന്നിറങ്ങി പരിസരം വീക്ഷിച്ചതും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

''അങ്കിള്‍ ഉള്ളില് ലൈറ്റ് കാണുന്നുണ്ട്. ചിലപ്പോള്‍ എല്ലാവരും സങ്കടപ്പെട്ട് കിടക്കുന്നുണ്ടാവും '' പ്രദീപ് മൊബൈലിലെ ടോര്‍ച്ച് തെളിച്ചു. ആ വെളിച്ചത്തില്‍ ഇരുവരും മുറ്റത്തുകൂടെ നടന്നു.

ബെല്ലടിച്ച് അല്‍പ്പം കഴിഞ്ഞാണ് വാതില്‍ തുറന്നത്. ആഗതരെ കണ്ടതും ഇന്ദിര ഉച്ചത്തില്‍ 
കരഞ്ഞു.

'' എന്താ ഈ കാട്ടുന്നത്. ആരെങ്കിലും കേട്ടാല്‍ പേടിക്ക്വോലോ '' ഗോപാലകൃഷ്ണന്‍ ശാസിച്ചു.

'' ഞങ്ങളുടെ എല്ലാം കഴിഞ്ഞു. ഇനി ഞങ്ങള്‍ ജീവിച്ചിരിക്കിണില്യാ '' കരച്ചില്‍ ഒന്നുകൂടി ശക്തിയായി. വീടിനകത്തേക്ക് കയറിയതും കീടനാശിനിയുടെ കുത്തുന്ന മണം ഗോപാലകൃഷ്ണന് അനുഭവപ്പെട്ടു. അയാളൊന്ന് പതറി. ഇവര് വിഷം കഴിച്ചു കഴിഞ്ഞുവോ ?

'' പറ്റിച്ചു അല്ലേ '' അയാള്‍ ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല.

'' കഴിച്ചിട്ട് എത്ര നേരമായി '' ഉദ്വേഗഭരിതമായിരുന്നു അടുത്ത ചോദ്യം.

'' ഞങ്ങള്....ഞങ്ങള് കഴിക്കാന്‍ പോണേള്ളൂ ''. ചുട്ടു പൊള്ളുന്ന ദേഹത്ത് പനിനീര് വര്‍ഷിച്ചതുപോലെ ആശ്വാസകരമായി ആ മറുപടി.

 '' എന്താ ഇതിന്‍റെ അര്‍ത്ഥം  '' അല്‍പ്പം ദേഷ്യത്തിലാണ് ചോദ്യം '' മനുഷ്യ ജന്മത്തില്  ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദുരന്തങ്ങളുമൊക്കെ നേരിടാനുണ്ടാവും. അതില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. വരുന്നതുപോലെ കാണാം എന്ന ധൈര്യത്തില്‍ ഇരിക്കണം ''
.

'' ഞങ്ങള്‍ക്ക് ആകെക്കൂടി ഒരു താങ്ങായിട്ടുള്ളത് ഈ മകനാണ്. അവനും കൂടി പോയാലോ ''.

'' അതിന് നിങ്ങളുടെ മകന്‍ എവിടേക്കും പോയിട്ടില്ലല്ലോ ''.

'' ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത സൂക്കടാണ്, ഓപ്പറേഷന്‍ വേണം, പത്തു മുപ്പത് ലക്ഷം ഉറുപ്പിക വേണ്ടി വരും, എന്നിട്ടും ഉറപ്പ് പറയാന്‍ ആവില്ല എന്നൊക്കെ കേട്ടാല്‍ എന്താ ചെയ്യാ. ഞങ്ങള് കൂട്ടിയാല്‍ ഇത്ര വലിയ സംഖ്യ ഉണ്ടാക്കാനാവ്വോ '' വിതുമ്പി കരഞ്ഞുകൊണ്ട് ഇന്ദിര അത്രയും പറഞ്ഞു തീര്‍ത്തു.

'' അങ്ങിനെയുള്ള സമയത്ത് വേണ്ടപ്പെട്ടവര് ഉണ്ടാവും സഹായിക്കാനായിട്ട് ''.

'' ഞങ്ങള്‍ക്ക് ആരൂല്യാ സഹായിക്കാന്‍ ''.

ഗോപാലകൃഷ്ണന്‍ നായര്‍ അവരുടെ അടുത്തേക്ക് ചെന്നു.

'' അനൂപ് എന്നെ എങ്ങിനേയാ വിളിക്കാറ് എന്നറിയ്യോ '' അയാള്‍ ചോദിച്ചു. ഇന്ദിര ആ മുഖത്തേക്കു നോക്കി മിഴിച്ചു നിന്നു.

'' അങ്കിള്‍. അതായത് അമ്മാമന്‍. അപ്പോള്‍ ഇന്ദിര എനിക്കാരാണ്. അനിയത്തി. ഇപ്പോള്‍ മനസ്സിലായോ ''.

'' എന്‍റെ ഏട്ടാ '' എന്ന് വിളിച്ചുംകൊണ്ട് ഇന്ദിര അയാളുടെ കാല്‍ക്കല്‍ വീണു. ഗോപാലകൃഷ്ണന്‍  അവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് ചേര്‍ത്തു നിര്‍ത്തി.  രാമകൃഷ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു.

'' അനൂപിന്‍റെ അമ്മാമനോ ഇന്ദിരയുടെ ആങ്ങളയോ അല്ല നിങ്ങള്. ഈശ്വരനാണ്. സാക്ഷാല്‍ ഈശ്വരന്‍ ''.

'' രാമകൃഷ്ണന്‍ വളരെ കാലം അമ്പലത്തില് പണി ചെയ്തതല്ലേ. എന്‍റെ രൂപത്തിലാണോ അതിനകത്തുള്ള വിഗ്രഹം ''. അല്ലെന്ന് അയാള്‍ തലയാട്ടി.

'' ജന്മംകൊണ്ടല്ലെങ്കിലും സ്നേഹവും അടുപ്പവുംകൊണ്ട് നമ്മളൊക്കെ ബന്ധുക്കളാണ്. എന്നും അതൊക്കെ ഉണ്ടാവും ചെയ്യും ''. രാമകൃഷ്ണന്‍റെ ചുമലില്‍ അയാള്‍ കൈ വെച്ചു. എല്ലാ കണ്ണുകളും ഈറനണിഞ്ഞു. 

'' ഞങ്ങള്  രണ്ടാളുടെ വീട്ടുകാരും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല''.

'' വേണ്ടാ, അവര് നോക്കണ്ടാ. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. ഞങ്ങള്‍ എന്നുവെച്ചാല്‍ ഞാനും പ്രദീപും എന്നല്ല അര്‍ത്ഥം. അനൂപിനെ രക്ഷിക്കാന്‍ ഒരുപാട് ആളുകളുണ്ട്. എല്ലാവരും കൂടി ആലോചിച്ച് വേണ്ടതൊക്കെ ചെയ്യും '' അയാള്‍ ഉറപ്പു നല്‍കി '' നിങ്ങള്‍ ഒന്നേ ചെയ്യണ്ടൂ. ദൈവത്തെ പ്രാര്‍ത്ഥിച്ച് സമാധാനമായി അടങ്ങി ഇരിക്കണം. നല്ലതേ വരൂ ''. പിന്നെ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. എല്ലാവരും കണ്ണു തുടച്ചു. കഴിക്കാനായി വിഷം ചേര്‍ത്ത് വിളമ്പി വെച്ച പായസം പ്രദീപ് കൊണ്ടുപോയി പാടത്തേക്ക് കളഞ്ഞു.

'' എന്താ രാത്രീലിക്ക് കഴിക്കാന്‍ . ഞാന്‍ പോയി വല്ലതും വാങ്ങീട്ടു വരണോ '' അവന്‍ ചോദിച്ചു.

'' ഒന്നും വേണ്ടാ. അരിമാവുണ്ട്. ദോശ ചുടാം. കുറച്ച് ചായയും ഉണ്ടാക്കാം '' ഇന്ദിര പറഞ്ഞു.

'' ശരി. ചായ ഉണ്ടാക്കൂ. അത് കുടിച്ചിട്ടേ ഞങ്ങള് പോണുള്ളൂ '' ഗോപാലകൃഷ്ണന്‍ കസേലയിലേക്ക് ചാഞ്ഞു. പ്രദീപ് അനൂപിന്‍റെ കയ്യും പിടിച്ച് കട്ടിലില്‍ ഇരുന്നു.

Monday, December 17, 2012

നോവല്‍ - അദ്ദ്യായം - 58.

പൊടുന്നനെ അനൂപിന്‍റെ വീട് മരണം നടന്ന വീടിന്‍റെ മട്ടിലായി. പ്രതീക്ഷയുടെ ഏക നൈത്തിരി അണയാനൊരുങ്ങുകയാണ്. മുന്നില്‍ കൂരിരുള്‍ മാത്രം. ഇന്ദിരയുടെ മനസ്സ് മകനെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി.

ലാളിച്ചു വളര്‍ത്തിയ മകനാണ്. മുതിര്‍ന്ന ശേഷം അവന്‍റെ മോഹങ്ങള്‍ പലതും സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്ക് കഷ്ടപ്പാടുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതെല്ലാം കണ്ടറിഞ്ഞ് ആവശ്യങ്ങളും  ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കിവെച്ച് അവന്‍ നടന്നു. അവന്‍റെ പ്രായത്തിലുള്ളവര്‍ക്ക് കാണാറുള്ള ദുശ്ശീലങ്ങളോ ആഡംബരങ്ങളോ അവനുണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും അവനെ ശാസിച്ചിട്ടുണ്ട്. വീട്ടിലെ നിവൃത്തികേടുകൊണ്ടാണ് അതെന്ന് അവനറിയാം.  അതുകൊണ്ടുതന്നെ അവന്‍ ഒരിക്കലും പരിഭവിച്ചിട്ടുമില്ല.

എന്തെല്ലാം സ്വപ്നങ്ങളാണ് മക്കളെക്കുറിച്ചു കണ്ടത്? മകന്‍റേയും മകളുടേയും കല്യാണങ്ങള്‍ നടത്തി രണ്ടാളേയും ഓരോ കരയ്ക്ക് എത്തിക്കാമെന്ന് മോഹിച്ചു. എല്ലാം വെറുതെയായി. ചിലപ്പോള്‍ നല്ലത് അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല. ഈശ്വരന്‍ പാവപ്പെട്ടവരെ വീണ്ടുംവീണ്ടും പരീക്ഷിക്കുകയാവും.

മകന്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാനാവുന്നില്ല. ആകെയുള്ള അത്താണിയാണ് അവന്‍. ഒന്നും
സമ്പാദിച്ചു തരാനായിട്ടില്ലെങ്കിലും കണ്ണു നിറയെ കണ്ടുകൊണ്ട് ഇരിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നു. അച്ഛനും അമ്മയും മരിക്കുമ്പോള്‍ ചിതയ്ക്ക് കൊള്ളി വെക്കേണ്ടവനാണ്. അവനെ എന്നെന്നേക്കുമായി വേര്‍പെട്ട് കഴിയാനാവില്ല. അവനോടൊപ്പം എല്ലാവരും ജീവിതം അവസാനിപ്പിച്ചാലോ? മനസ്സില്‍ ആ ചിന്തവന്നതും ഇന്ദിര എഴുന്നേറ്റു

'' രാമേട്ടാ '' അവര്‍ വിളിച്ചു. അയാള്‍ തലയുയര്‍ത്തി നോക്കി.

'' നമ്മുടെ അനുവിന്‍റെ കൂടെ നമുക്കും പോയാലോ '' അവര്‍ പറഞ്ഞു '' അവന്‍ പോയിട്ട് നമ്മള് എന്തിനാ ഇരിക്കുന്നത് ''.

'' അപ്പോള്‍ രമ ''.

'' അവളെ ഒറ്റയ്ക്കാക്കിയിട്ട് പോയാല്‍ പോയ ദിക്കിലും ഗതി കിട്ടില്ല. അവളും പോന്നോട്ടെ ''.

'' എനിക്ക് സന്തോഷേ ഉള്ളു. വയ്യാണ്ടെ കിടക്കുമ്പോള്‍ തോന്നിയതാണ് എന്തെങ്കിലും ചെയ്ത് ജീവിതം അവസാനിപ്പിക്കണമെന്ന്. അന്ന് ശരീരത്തിനും വയ്യ, നിങ്ങളെ ഓര്‍ത്ത് ചെയ്യാനും ആയില്ല. ഇനിയൊരു ദുഃഖം സഹിക്കാന്‍ എനിക്കും വയ്യ ''.

'' കുഞ്ഞാലിടെ പാടത്ത് അടിക്കാന്‍ കൊണ്ടു വന്ന മരുന്ന് കുറ്റി കേടുവന്നതോണ്ട് നമ്മടെ തൊഴുത്തില്‍ വെച്ചിട്ടുണ്ട്. ഇന്നു രാത്രി നമുക്ക് അതങ്ങട്ട് കഴിക്കാം ''.

'' എന്തിനാ അമ്മേ മഹാപാപം ചെയ്യുന്നത്. ഈശ്വരകോപം ഉണ്ടാവില്ലേ '' അനൂപ് ചോദിച്ചു.

'' ഈശ്വരന്‍ വെച്ചിരിക്കുന്നു. അത്ര നല്ല ഈശ്വരനാണെങ്കില്‍ നമുക്ക് ദുഃഖങ്ങള്‍ മാത്രം തര്വോ ''.

'' എന്‍റെ രമടെ കാര്യം ആലോചിക്കുമ്പോള്‍ ''.

'' അതിന് അവളെ വിട്ടിട്ട് പോണില്ലല്ലോ '' ഇന്ദിര പറഞ്ഞു '' രാത്രിക്ക് പാല്‍പ്പായസം ഉണ്ടാക്കി അതില് മരുന്നൊഴിച്ച് നമ്മള് കഴിക്കും. കയ്പ്പ് തോന്നി ഛര്‍ദ്ദിച്ചിട്ട് ആരെങ്കിലും ബാക്കി വരണ്ടാ ''.

******************************


കടയിലെത്തി കഴിഞ്ഞിട്ടും വിവേകിന്‍റെ വിഷമം മാറിയില്ല. അനൂപിന്‍റെ അച്ഛന്‍റേയും അമ്മയുടേയും കരച്ചില്‍ മനസ്സിനെ ആകെ ഉലച്ചിരിക്കുന്നു. വെറുതെ അവരോട് കേട്ട വിവരങ്ങള്‍ പറയാന്‍ പോയി. അതുകൊണ്ട് അവരുടെ സങ്കടം കാണേണ്ടി വന്നു. ഒരു കണക്കിനു നോക്കിയാല്‍ പറഞ്ഞത് നന്നായി. എപ്പോഴായാലും അവര്‍ അതറിയും. നേരത്തെ ആയി എന്നല്ലേയുള്ളു.

ഓപ്പറേഷനുള്ള കാശൊക്കെ എങ്ങിനെയെങ്കിലും ഉണ്ടാക്കി എന്നുതന്നെ വെക്കുക. അതുകൊണ്ടു മാത്രം ആയില്ലല്ലോ. അവനു പറ്റിയൊരു കരള്‍ കിട്ടണ്ടേ. അതില്ലാതെ പണമുണ്ടായിട്ട് എന്താ കാര്യം.

കൂടെയുള്ള കൂട്ടുകാര്‍ക്കൊക്കെ സ്വന്തമായി വല്ലതുമൊക്കെയുണ്ട്. അനൂപിന് എന്തെങ്കിലും കൊടുക്കാന്‍ 
അവര്‍ക്കൊക്കെ കഴിയും. ഒന്നുമില്ലാത്ത ഒരേയൊരാള്‍ താന്‍ മാത്രമേയുള്ളു. അവന്‍റെ ഈ അവസ്ഥയില്‍ എന്തെങ്കിലും കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൂട്ടുകാരനെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്തു ചെയ്യാന്‍ കഴിയുമെന്ന് അവന്‍ തല പുകഞ്ഞ് ആലോചിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി. അവന്‍ മൊബൈലില്‍ അനൂപിനെ വിളിച്ചു.

'' നോക്കെടാ അനൂപേ. കരള് കിട്ടില്ലാന്ന് വിചാരിച്ച് നീ ബേജാറാവണ്ടാ '' അവന്‍ പറഞ്ഞു '' എന്‍റെ കരള് ഞാന്‍ നിനക്കു തരാം. വേണച്ചാല്‍ നീ അത് മുഴുവനും എടുത്തോ ''.

മറുഭാഗത്തു നിന്ന് മറുപടി ഉണ്ടായില്ല. വിവേക് അല്‍പ്പനേരം കാത്തു.

'' എന്താടാ നീ ഒന്നും മിണ്ടാത്തത്. നിനക്കറിയില്ലേ, എന്‍റേല് ഒന്നും ഇല്ലാന്ന്. ഉള്ളത് സന്തോഷായിട്ട് തര്വാണ്. നീ എടുത്തോടാ ''.

ഇത്തവണ അനൂപിന്‍റെ തേങ്ങല്‍ കേട്ടു.

'' നീ കരയണ്ടെടാ. ഒക്കെ ശരിയാവും '' വിവേക് ആശ്വാസം പകര്‍ന്നു.

'' ഒന്നും വേണ്ടാ വിവേകേ '' അനൂപിന്‍റെ സ്വരം അവന്‍ കേട്ടു '' എനിക്ക് ഇത്രയേ ആയസ്സുള്ളൂന്ന് വിചാരിച്ചാല്‍ മതി. മരണം എത്തുന്നത് കാത്തിരിക്കണ്ടാ എന്നാ അമ്മ പറയുന്നത്. അതിനു മുമ്പ്   ഞങ്ങള് സ്ഥലം വിടും ''.

ആ പറഞ്ഞതിന്‍റെ പൊരുള്‍ വിവേകിന്ന് മനസ്സിലായില്ല. അപ്പുറത്ത് ഫോണ്‍ കട്ടായി.

************************

തണല്‍ മരത്തിന്‍റെ ചുവട്ടില്‍ ബൈക്ക് നിര്‍ത്തി റഷീദ് ആസ്പത്രിയിലേക്ക് നടന്നു. നേരം നാലുമണി കഴിഞ്ഞിരിക്കുന്നു. ഇനിയും രണ്ടു മൂന്ന് ഡോക്ടര്‍മാരെ കാണാനുണ്ട്. അതു കഴിഞ്ഞതും വീട്ടിലേക്ക് ചെല്ലണം. തൊട്ടടുത്ത വീട്ടില്‍ നാളെ ഒരു നിക്കാഹുണ്ട്. വൈകീട്ട് അവിടെ ഉണ്ടായേ പറ്റു.

വരാന്തയുടെ അങ്ങേ തലയ്ക്കല്‍ വിനോദ് ആരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് അവന്‍ കണ്ടു.  വേറൊരു കമ്പിനിയുടെ റെപ്രസന്‍റേറ്റീവ് ആണ് വിനോദ്. റഷീദ് മെല്ലെ അവന്‍റെ അടുത്തേക്ക് നടന്നു. മുഖവും തലയുമാകെ പൊതിഞ്ഞു കെട്ടി ഒരാള്‍ ബെഞ്ചില്‍ ചാരി കിടക്കുന്നുണ്ട്. കണ്ണുകളും മൂക്കും വായയും മാത്രമേ കാണാനുള്ളു. അയാളോടൊപ്പമുള്ള സ്ത്രീയോടാണ് വിനോദ് സംസാരിക്കുന്നത്.

'' ആക്സിഡന്‍റ് പറ്റിയതാണോ '' റഷീദ് സംശയം ചോദിച്ചു. വിനോദ് ഉറക്കെ ചിരിച്ചു.

'' നമ്മുടെ ---- ഡോക്ടര്‍ പല്ലു വലിച്ച വിശേഷമാണ് ഈ കാണുന്നത് '' അയാള്‍ പറഞ്ഞു '' കണ്ടില്ലേ മുഖം മുഴുവന്‍ നീരു വന്നിട്ടുണ്ട് ''.

റഷീദിനും ചിരിക്കാതിരിക്കാനായില്ല. ആ ഡോക്ടര്‍ പരിചയക്കാരനാണ്. പഠിപ്പു കഴിഞ്ഞു വന്ന
ശേഷം സ്വന്തമായി ക്ലിനിക്ക് തുടങ്ങിയതാണ്. നിങ്ങളുടെ സഹായമൊക്കെ എപ്പോഴും ഉണ്ടാവണമെന്ന്ക്ലിനിക്ക് തുടങ്ങുമ്പോള്‍ പറഞ്ഞിരുന്നു. അതനുസരിച്ച് ക്ലിനിക്കിന്‍റെ ബോര്‍ഡ് വെക്കാനും നോട്ടീസ് വിതരണം ചെയ്യാനും ഉത്ഘാടനത്തിനുമൊക്കെ സഹകരിച്ചിരുന്നു. തുടക്കത്തില്‍ ഡോക്ടര്‍ ഡൈക്ലോഫിനാക് വിത്ത് പാരസെറ്റാമോള്‍ പ്രമോട്ട് ചെയ്ത് സഹായിച്ചിരുന്നതാണ്. സ്റ്റോക്കിങ്ങ് ഡോക്ടര്‍ ആയതിനാല്‍ കമ്പിനി ഇരുപത് ശതമാനം ഓഫറും നല്‍കിയിരുന്നു. രണ്ടുമാസം തികയും മുമ്പ് അമ്പതു ശതമാനം ഓഫര്‍ ആവശ്യപ്പെട്ടു. അതു കൊടുക്കാനാവാത്തതോടെ സഹായം നിന്നു. മുമ്പ് ക്രെഡിറ്റില്‍ കൊടുത്ത മരുന്നിന്‍റെ പണം കിട്ടാന്‍ ഒരുപാട് നടക്കേണ്ടി വന്നു. ഒടുവില്‍ മുഖം നോക്കാതെ കാര്യം പറഞ്ഞിട്ടാണ് തുക ലഭിച്ചത്.

 '' അതിവെളവന് ഇങ്ങിനെത്തന്നെ പറ്റണം '' റഷീദ് മനസ്സില്‍ കരുതി '' നാട്ടിന്‍പുറത്തെ ക്ലിനിക്കാണ്. ഈ വിവരം കേട്ടാല്‍ ഒരു മനുഷ്യന്‍ അവിടെ കയറില്ല ''. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ പ്രദീപ്.

'' എന്താടാ എപ്പൊ നോക്കിയാലും നിന്‍റെ മൊബൈല്‍ സ്വിച്ചോഫാണല്ലോ '' അവന്‍ പരിഭവിച്ചു.

'' എന്‍റെ മൊബൈല് മഴകൊണ്ടു നനഞ്ഞു. രാവിലെ ക്ലീന്‍ ചെയ്യാന്‍ കൊടുത്തതാ ''.

'' നമ്മുടെ അനൂപിന്‍റെ കാര്യം പറയാന്‍ വിളിച്ചതാണ്. അവന്‍റെ കാര്യം കുറച്ച് പരുങ്ങലിലാണ് '' പ്രദീപ് അറിഞ്ഞതെല്ലാം റഷീദിനോട് പറഞ്ഞു.

'' എന്താടാ നമ്മള് ചെയ്യാ '' റഷീദിന്‍റെ സ്വരം ഇടറി.

'' നീ വിവേകിന്‍റെ കടയിലേക്ക് വാ. അവിടെ വെച്ച് സംസാരിക്കാം ''.

ഇവിടുത്തെ ഗൈനക്കോളൊജിസ്റ്റിന്ന് നല്‍കാനുള്ള ഒരു ഗിഫ്റ്റ് കയ്യിലിരിപ്പുണ്ട്. അത് കൊടുത്തതും പ്രദീപിന്‍റെ അടുത്തെത്തണം. എന്നിട്ടു മതി കല്യാണ വീട്ടില്‍ ചെല്ലുന്നത്.

'' ഒരേ ഒരു ഡോക്ടറെ കണ്ടതും ഞാനെത്താം '' റഷീദ് സമ്മതിച്ചു.
*******************

പ്രദീപ് ബൈക്ക് നിര്‍ത്തി വിവേകിന്‍റെ കടയിലേക്ക് കയറി.

'' നാളെ ഞങ്ങള്‍ അനൂപിന്‍റെ വീട്ടിലേക്ക് പോണുണ്ട്. നീയും വന്നോ '' അവന്‍ പറഞ്ഞു '' അപ്പോള്‍ കടം വാങ്ങിയ പൈസ നിനക്ക് കൊടുക്കും ചെയ്യാം ''.

'' ഞാന്‍ ഉച്ചയ്ക്കന്നെ അവന്‍റെ വീട്ടില്‍ പോയി പൈസ കൊടുത്തല്ലോ ''.

'' എന്നിട്ട് നീ വല്ലതും പറഞ്ഞ്വോ ''.

'' നീ എന്‍റടുത്ത് പറഞ്ഞതൊക്കെ ഞാന്‍ അവനോട് പറഞ്ഞു '' വിവേക് തുടര്‍ന്നു '' വേണ്ടിയിരുന്നില്ല എന്നായി എനിക്ക്. അച്ഛനും അമ്മയും അവനും കൂടി എന്താ ഒരു കരച്ചില് ''.
പ്രദീപിന്ന് സഹിക്കാനായില്ല.

'' മുഖമടച്ച് ഞാന്‍ ഒന്ന് തന്നാല്‍ നിന്‍റെ പൊങ്ങി നില്‍ക്കുന്ന നാല് പല്ലും നിലത്ത് കിടക്കും '' അവന് അലറി '' നിന്നോടാരാ ഇതൊക്കെ അവിടെ ചെന്നു പറയാന്‍ ഏല്‍പ്പിച്ചത് ''.

'' ആരും പറഞ്ഞിട്ടല്ലാടാ. കേട്ടത് പറഞ്ഞൂന്നേ ഉള്ളു. പിന്നെ ഇവിടെ വന്ന ശേഷം ഞാന്‍ അവനെ ഫോണില്‍ വിളിച്ചു ''.

'' എന്തിന് ''.

'' കരള് കിട്ടാതെ അവന്‍റെ കാര്യത്തിന് ബുദ്ധിമുട്ട് വരില്ല. എന്‍റെ കരള് കൊടുക്കാന്ന്  ഞാന്‍ അവനോട് പറഞ്ഞു ''.

പ്രദീപിന്ന് ദേഷ്യത്തോടൊപ്പം ചിരിയും വന്നു.

'' എന്നിട്ട് അവനെന്താ പറഞ്ഞത് ''.

'' മരിക്കുന്നതുവരെ കാത്തിരിക്കണ്ടാ എന്ന് അവന്‍റെ അമ്മ പറഞ്ഞൂന്നാ അവന്‍ എന്നോട് പറഞ്ഞത്. അതിനു മുമ്പ് അവരെല്ലാവരും കൂടി സ്ഥലം വിട്വോത്രേ '' ഒന്നു നിര്‍ത്തി വിവേക് ഗൌരവത്തില്‍ ഇത്രയും കൂടി ചേര്‍ത്തി '' എവിടെ പോയിട്ടെന്താ കാര്യം. മരണം വരുന്നത് വര്വേന്നെ ചെയ്യും. അത് തടയാന്‍ പറ്റില്ല. ശരി അല്ലേടാ ഞാന്‍ പറഞ്ഞത് ''. അവസാന ഭാഗം പ്രദീപ് കേട്ടതേയില്ല. അനൂപ് പറഞ്ഞതിന്‍റെ പൊരുള്‍ അവന് മനസ്സിലായി.

'' അങ്കിള്‍ ''മൊബൈല്‍ എടുത്ത് അവന്‍ ഗോപാലകൃഷ്ണന്‍ നായരെ വിളിച്ചു.

Wednesday, December 12, 2012

നോവല്‍ - അദ്ധ്യായം - 57.


'' നിങ്ങള്‍ പേഷ്യന്‍റിന്‍റെ ആരാ '' പരിശോധന ഫലങ്ങള്‍ സശ്രദ്ധം നോക്കിയശേഷം ഡോക്ടര്‍ ചോദിച്ചു. ഒരു നിമിഷം എന്താണ് മറുപടി പറയേണ്ടതെന്ന് ഗോപാലകൃഷ്ണന്‍ ആലോചിച്ചു. പെട്ടെന്ന് ഉത്തരം കണ്ടെത്തുകയും ചെയ്തു.

'' അങ്കിള്‍ '' അയാള്‍ പറഞ്ഞു. അനൂപ് അങ്ങിനെയാണല്ലോ വിളിക്കാറ്.

'' നോക്കൂ, ലിവര്‍ ആകെ ഡാമേജായി കഴിഞ്ഞിരിക്കുന്നു '' ഡോക്ടര്‍ പറഞ്ഞു '' പേഷ്യന്‍റിന്‍റെ ക്ഷീണം, തളര്‍ച്ച, രുചിയില്ലായ്മ, ശരീരത്തിലെ മഞ്ഞ നിറം എന്നിവയൊക്കെ കണ്ടപ്പോഴേ എനിക്ക് ലിവറിന്‍റെ പ്രോബ്ലമാണെന്ന് തോന്നിയിരുന്നു. പക്ഷെ ഇത്രത്തോളം ക്രിട്ടിക്കല്‍ ആണെന്ന് വിചാരിച്ചില്ല '' .

കരളിന്‍റെ ഘടനയും പ്രവര്‍ത്തനവും ലിവര്‍ സിറോസിസ് വന്നാല്‍ ഉണ്ടാവുന്ന വ്യതിയാനവും ഡോക്ടര്‍  വിവരിക്കുന്നത് ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഗോപാലകൃഷ്ണന്‍ കേട്ടിരുന്നു.

'' ഐ ഹോപ് യു അണ്ടര്‍സ്റ്റാന്‍ഡ് വാട്ട് ഐ സേ ''. മനസ്സിലായ മട്ടില്‍ ഗോപാലകൃഷ്ണന്‍ തലയാട്ടി.

'' എന്താ സാര്‍ ഇനി വേണ്ടത് '' അയാള്‍ ചോദിച്ചു.

'' അതുതന്നെയാണ് പറയാന്‍ പോകുന്നത്. മരുന്നു കൊണ്ടൊന്നും പേഷ്യന്‍റ് ഇനി രക്ഷപ്പെടില്ല. ആ സ്റ്റേജൊക്കെ കഴിഞ്ഞു ''.

'' എന്നു വെച്ചാല്‍ ''.

'' സത്യം പറഞ്ഞാല്‍ രോഗി മരണത്തിലേക്ക് നീങ്ങുകയാണ്. കൂടി വന്നാല്‍ ഇനി ഏതാനും ആഴ്ചകള്‍. അത്രയേ ഉള്ളു ''.

ഗോപാലകൃഷ്ണന്‍റെ ഉള്ളൊന്ന് നടുങ്ങി. അനൂപിന്‍റെ ജീവിതത്തിന്ന് തിരശീല വീഴാറായി എന്ന ദുഃഖ സത്യം അയാളെ തളര്‍ത്തി. അയാള്‍ തല കുനിച്ചിരുന്നു. അനൂപിന്‍റെ ശബ്ദ സൌകുമാര്യമോ, സ്വഭാവ  ഗുണമോ, സൌമ്യമായ പെരുമാറ്റമോ, നിഷ്ക്കളങ്കതയോ ഒന്നുമല്ല, മറിച്ച് അവനെ മാത്രം ആസ്പദിച്ചു കഴിയുന്ന പാവപ്പെട്ട കുടുംബത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്ക്ണ്ഠയായിരുന്നു മനസ്സ് മുഴുവന്‍ .

'' ഇനിയെന്താ ഉദ്ദേശം '' അല്‍പ്പനേരത്തിന്നു ശേഷം ഡോക്ടര്‍ ചോദിച്ചു.

'' ഏതെങ്കിലും വലിയ ഹോസ്പിറ്റലില്‍ കൊണ്ടുപോയാലോ ''.

'' അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാവില്ല. ഇവിടെ കിട്ടുന്നതില്‍ കൂടുതലൊന്നും മറ്റെവിടെ പോയാലും കിട്ടാനില്ല ''.

'' അപ്പോള്‍ അനൂപ് രക്ഷപ്പെടില്ലെന്നാണോ ''.

'' എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മരുന്നുകൊണ്ട് പ്രയോജനമില്ലന്നല്ലേ ഞാന്‍ പറഞ്ഞുള്ളു. വേറേയും മാര്‍ഗ്ഗമുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ നടത്താമല്ലോ ''.

'' സാര്‍, അതിന്‍റെ സക്സസ് '' ഗോപാലകൃഷ്ണന് അറിയാന്‍ ധൃതിയായി.

'' സെവന്‍റി ടു എയ്റ്റി പെര്‍സന്‍റ്. ഓര്‍ ഈവന്‍ മോര്‍ '' ഡോക്ടര്‍ പറഞ്ഞു '' ഹാര്‍ട്ടും കിഡ്നിയും ഒക്കെ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാറില്ലേ. അത്ര റിസ്ക്കില്ല. എന്നാലും പ്രശ്നങ്ങള്‍ ഒരുപാടുണ്ട് ''.

'' എന്താ സാര്‍, അത് ''.

'' ഒന്നാമത് പണം. ഓപ്പറേഷനുതന്നെ വലിയൊരു തുക വരും. അത് കഴിഞ്ഞാലും ചുരുങ്ങിയത് അഞ്ചാറു മാസത്തെ ചികിത്സ വേണ്ടി വരും. പത്തു മുപ്പത്ത് ലക്ഷം രൂപ വേണ്ടി വന്നേക്കും ''.

ഭീമമായ സംഖ്യയാണത്. അനൂപിന്‍റെ കുടുംബത്തിന് അത് വഹിക്കാനാവില്ല. മറ്റെന്തെങ്കിലും വഴി കാണണം. അവനെ മരണത്തിന് വിട്ടു കൊടുത്തു കൂടാ.

 '' പണം എങ്ങിനെയെങ്കിലും സ്വരൂപിക്കാം എന്നു വെക്കുക. പിന്നെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ ''.

'' ഇല്ല എന്നു പറയാനാവില്ല. രോഗിക്ക് അനുയോജ്യമായ ലിവര്‍ നല്‍കാന്‍ തയ്യാറുള്ള ആരേയെങ്കിലും കണ്ടെത്തണം. രക്തബന്ധത്തിലുള്ളവരായാല്‍ വളരെ നന്ന്. നിയമപരമായ നൂലാമാലകളൊന്നും പിന്നെ ഉണ്ടാവില്ല ''.

'' ലിവര്‍ ഡോണേറ്റ് ചെയ്യുന്ന ആള്‍ക്ക് പ്രശ്നമെന്തെങ്കിലും ''.

'' സാധാരണ ഗതിയില്‍ ഒന്നുമില്ല. വളരെ പെട്ടെന്നു തന്നെ ലിവര്‍ പഴയ സ്ഥിതിയിലാവും ''.

'' സര്‍ജറി എപ്പോഴാണ് സാര്‍, നടത്തേണ്ടി വരിക ''.

'' ഏര്‍ളിയര്‍ ദി ബെറ്റര്‍ ''. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. റിപ്പോര്‍ട്ടുകളെല്ലാം സൂക്ഷിച്ച കവര്‍ ഡോക്ടര്‍ നീട്ടി. ഗോപാലകൃഷ്ണന്‍ യാന്ത്രികമായി അതേറ്റു വാങ്ങി.

'' ശരി സാര്‍, ഞാന്‍ താമസിയാതെ വരാം ''. അയാള്‍ എഴുന്നേറ്റു. ആകെ അസ്വസ്ഥമായ മനസ്സോടെയാണ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയത്. കൂട്ടിന് ആരെങ്കിലുമുണ്ടെങ്കില്‍ ഉള്ള വിഷമം പങ്കുവെക്കാനായേനെ. സുകുമാരന്‍ വരാനൊരുങ്ങിയതാണ്. റിപ്പോര്‍ട്ടുകള്‍ കാണിച്ച് വിവരം അന്വേഷിക്കുകയല്ലേ വേണ്ടൂ എന്നു പറഞ്ഞ് ഒറ്റയ്ക്ക് പോന്നു. ഒരുകണക്കില്‍ അത് നന്നായി. എന്തെങ്കിലും കേട്ടാല്‍ പരിഭ്രമിക്കുന്ന ആളാണ് അയാള്‍. എല്ലാ കാര്യങ്ങളും ഒരുവിധം ശരിപ്പെടുത്തിയ ശേഷമേ അനൂപിന്‍റെ വീട്ടുകാരെ അറിയിക്കാവൂ. ഇല്ലെങ്കില്‍ അവര്‍ ആകെ തകര്‍ന്നു പോവും.

ട്രെയിന്‍ ഫറോക്ക് കടന്നതും മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ പ്രദീപാണ്. മിടുക്കനാണ് അവന്‍. കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാനും വേണ്ടതുപോലെ ചെയ്യാനും കഴിവുള്ളവന്‍. പലതരം ടെസ്റ്റുകളും ബയോപ്സിയും ചെയ്യിക്കാന്‍ ചെന്നപ്പോഴൊക്കെ അനൂപിനോടൊപ്പം അവനുണ്ടായിരുന്നു.

'' ഹല്ലോ '' അയാള്‍ ഫോണെടുത്തു.

'' അങ്കിള്‍, ഡോക്ടറെന്താ പറഞ്ഞത് ''. രോഗവിവരം ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.

'' ഞാന്‍ വന്നിട്ട് ബാക്കി പറയാം. നമുക്ക് ആലോചിച്ച് ചിലതൊക്കെ ചെയ്യാനുണ്ട്. അതിനു മുമ്പ് ഈ വിവരം അനൂപിന്‍റെ വീട്ടില്‍ അറിയിക്കരുത് '' ഫോണ്‍ കട്ട് ചെയ്തു.

'' ആരോടാ നീ ഇത്ര കാര്യായിട്ട് സംസാരിച്ചത് '' വിവേക് പ്രദീപിനോട് ചോദിച്ചു. അവന്‍ പണി ചെയ്യുന്ന കടയിലിരുന്നാണ് പ്രദീപ് ഫോണ്‍ ചെയ്തത്. കേട്ട വിവരങ്ങള്‍ അവന്‍ കൈമാറി.

'' നോക്കെടാ ഞാന്‍ അവന്‍റേന്ന് അഞ്ഞൂറ് ഉറുപ്പിക കടം വാങ്ങിയിട്ടുണ്ട്. ഇനി എന്താ ഞാന്‍ ചെയ്യാ '' കരയുന്ന മട്ടിലാണ് വിവേക് അത് പറഞ്ഞത്.

പ്രദീപിന്ന് ദേഷ്യമാണ് തോന്നിയത്. ഒരുത്തന്‍ മരിക്കാറായി കിടക്കുന്നു. അതിനിടയിലാണ് ഇവന്‍റെ  അഞ്ഞൂറ് ഉറുപ്പിക.

'' നീ അത് കൊണ്ടുപോയി പുഴുങ്ങി തിന്നോ '' പ്രദീപ് ദേഷ്യപ്പെട്ട് ഇറങ്ങി.

 നട്ടുച്ച നേരത്ത് വിയര്‍ത്തു കുളിച്ചാണ് വിവേക് അനൂപിന്‍റെ വീട്ടിലെത്തിയത്. അനൂപിന്‍റെ അടുത്ത് എത്തിയതും അവന്‍ കയ്യില്‍ കരുതിയ അഞ്ഞൂറിന്‍റെ നോട്ടെടുത്തു നീട്ടി. '' നിനക്ക് തരാനുള്ളതാണ് '' അവന്‍ പറഞ്ഞു '' എന്നാലും നിനക്കിങ്ങിനെ വന്നല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് വരുന്ന സങ്കടം പറയാന്‍ പറ്റില്ല '' അവന്‍ വിങ്ങിക്കരഞ്ഞു.

'' എന്താ കുട്ടീ ഇത്. മനുഷ്യരായാല്‍ സൂക്കട് വരും. കുറച്ചു കഴിഞ്ഞാല്‍ അത് മാറും '' ഇന്ദിര പറഞ്ഞു   '' അതിന് ആരെങ്കിലും ഇങ്ങിനെ കരയാറുണ്ടോ ''.

'' ഇത് അങ്ങിനെയല്ലല്ലൊ അനൂപിന്‍റെ അമ്മേ '' അവന്‍ അറിഞ്ഞ വിവരങ്ങള്‍ അവതരിപ്പിച്ചു. ഇന്ദിരയും രാമകൃഷ്ണനും നെഞ്ചിടിപ്പോടെയാണ് അതെല്ലാം കേട്ടത്. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

'' കുട്ടി പറഞ്ഞത് ശരി തന്ന്യാണോ '' ഇന്ദിര വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

'' ദൈവത്താണെ സത്യം. ഡോക്ടറെ റിസള്‍ട്ട് കാണിക്കാന്‍ ചെന്ന ഗോപാലകൃഷ്ണനങ്കിള്‍ പ്രദീപിനോട് പറഞ്ഞിട്ട് ഞാന്‍ അറിഞ്ഞതാ ''.

'' എന്‍റെ മകനേ '' ഇന്ദിര അനൂപിന്‍റെ ദേഹത്തേക്ക് വീണു. അവരുടേയും രാമകൃഷ്ണന്‍റേയും കരച്ചില്‍  ഉയര്‍ന്നു. അനൂപ് അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പാന്‍ തുടങ്ങി. കണ്ണു തുടച്ചുകൊണ്ട് 
വിവേക് ഇറങ്ങി നടന്നു.