Sunday, September 23, 2012

നോവല്‍ - അദ്ധ്യായം - 51.

'' ഇന്നും നീ ചോറ് ബാക്കി വെച്ചു '' ചോറ്റുപാത്രം തുറന്നു നോക്കിയ ഇന്ദിര അനൂപിനോട് പറഞ്ഞു      '' രണ്ടുമൂന്ന് ദിവസായി ഞാന്‍ ശ്രദ്ധിക്കുന്നു. കൊണ്ടുപോയ ചോറ് പകുതി ബാക്കി വെക്കുന്നുണ്ട് ''. '' എന്തോ എനിക്ക് വായയ്ക്ക് പിടിക്കിണില്ല അമ്മേ ''.

'' കണ്ണില്‍ കണ്ട ഹോട്ടലില്‍ നിന്നൊക്കെ തിന്ന് രുചി കണ്ടു. അതാ പിടിക്കാത്തത് ''.

'' അതൊന്ന്വോല്ല. ആഹാരം കഴിക്കുമ്പൊ ഒരു മനംപുരട്ടല് തോന്നുണുണ്ട് ''.

കുറച്ചു ദിവസമായി അനൂപിന് ഭക്ഷണത്തില്‍ താല്‍പ്പര്യക്കുറവ് തോന്നാന്‍ തുടങ്ങിയിട്ട്. ജോലിക്ക് പോവുമ്പോള്‍ വീട്ടില്‍ നിന്ന് കൊടുത്തയച്ച ഉച്ച ഭക്ഷണം കഴിച്ച ശേഷം ബാക്കി വരുന്നത് തിരിച്ചു കൊണ്ടു വരും. വെറുതെ കളയുന്നത് പശുവിന് കൊടുക്കാമല്ലോ.

'' വയറ്റില് അജീര്‍ണ്ണം വല്ലതും ഉണ്ടാവും. അയമോദകം വറുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചു തരാം. ഒറ്റ പ്രാവശ്യം കഴിച്ചാല്‍ മതി. സൂക്കട് മാറും ''.

'' അമ്മ എനിക്ക് നല്ലൊരു കാപ്പി തരൂ. ഇത്തിരി തണുപ്പ് തോന്നുന്നുണ്ട് ''. ഇന്ദിര മകന്‍റെ ദേഹത്ത് തൊട്ടു നോക്കി.

'' പനിക്കിണൊന്നും ഇല്ല. തണുപ്പത്ത് അലഞ്ഞിട്ടാ. വേണച്ചാല്‍ കുറച്ചു നേരം കിടന്നോ. ഞാന്‍ കാപ്പി ഉണ്ടാക്കി കൊണ്ട് വരാം ''. 

ഇന്ദിര കാപ്പിയുമായി വരുമ്പോള്‍ അനൂപ് അച്ഛന്‍റെ കട്ടിലില്‍ മൂടിപ്പുതച്ചു കിടപ്പാണ്. മകന്‍റെ അരികിലായി രാമകൃഷ്ണന്‍ ഇരിപ്പുണ്ട്. കട്ടിലിന്‍റെ ഒരു ഓരത്ത് ഇന്ദിര ഇരുന്നു.

'' നാളെ കുറച്ച് ഉപ്പും പുളിയും കൂടി വെളിച്ചപ്പാട് വേലൂന്‍റെ അടുത്ത് കൊണ്ടുപോയി കൊതിക്ക്  ഊതിച്ചിട്ട് വരൂ. ആരടേങ്കിലും കണ്ണ് പറ്റിയിട്ടുണ്ടെങ്കില്‍ വായയ്ക്ക് പിടിക്കാതെ വരും. എനിക്ക് അതാ തോന്നുണ് '' രാമകൃഷ്ണന്‍ ഭാര്യയോട് പറഞ്ഞു. അനൂപ് കാപ്പി ഊതി കുടിക്കാന്‍ തുടങ്ങി.

'' ഞങ്ങള് നിന്നോട് ഒരു കാര്യം പറയണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസായി. ആ പെണ്ണിനെ അറിയിക്കണ്ട എന്നു കരുതി മിണ്ടാതിരുന്നതാ '' മകന്‍റെ മുടിയിലൂടെ വിരലോടിച്ച് അമ്മ  പറഞ്ഞു തുടങ്ങി. 

'' അവളില്ലേ ഇവിടെ '' രാമകൃഷ്ണന്‍ ചോദിച്ചു.

'' ഇല്ല. കുളത്തിലിക്ക് മേല് കഴുകാന്‍ പോയി. അമ്പലത്തില്‍ തൊഴുതിട്ടേ ഇനി മടങ്ങി വരവ് ഉണ്ടാവൂ. ആ തക്കം നോക്കി ഇവനോട് പറയാലോന്ന് വെച്ചിട്ടാ ''.

'' എന്താ അമ്മേ കാര്യം ''.

'' നിനക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് '' ഇന്ദിര വെട്ടിത്തുറന്ന് പറഞ്ഞു.
 
രമ നേരത്തെ ഈ വിവരം പറഞ്ഞതാണ്. അത് സൂചിപ്പിച്ചാല്‍ അവള്‍ക്ക് ഉറപ്പായും ചീത്ത കേള്‍ക്കും. അറിയാത്ത മട്ടിലിരുന്നാല്‍ അമ്മയെ വഞ്ചിക്കുകയാവും. അതിലും ഭേദം സംഭാഷണം വഴി തിരിച്ചു വിടുകയാണ്.

'' അമ്മേ, ആദ്യം രമയുടെ കാര്യം അല്ലേ നമുക്ക് നോക്കണ്ടത്. ഒരു പെണ്‍കുട്ടി ഉള്ളതിനെ കല്യാണം കഴിപ്പിച്ചയയ്ക്കാതെ ആണിന് പെണ്ണു കൊണ്ടു വന്നാല്‍ ആള്‍ക്കാര് എന്താ പറയ്യാ. പോരാത്തതിന് എനിക്ക് അത്ര വയസ്സൊന്നും ആയിട്ടില്ലല്ലോ ''.

'' വയസ്സിന്‍റെ കാര്യം നി വിട്ടളാ. ചോദിക്കുന്നോരടെ അടുത്ത് അരുമക്കല്യാണം ആയി നടത്തീന്ന് ഞാനങ്ങിട്ട് പറയും. രമടെ കാര്യാണെങ്കില്‍ അവള്‍ക്കും നല്ലൊരു ആലോചന ഒത്തു വന്നിട്ടുണ്ട് ''.

'' ആരാ ആള്. എവിടുന്നാ '' അനൂപിന്‍ ആകാംക്ഷയായി.

 '' നിനക്ക് നോക്കിയ കുട്ടിടെ വകേലൊരു വലിയച്ഛന്‍റെ മകനാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകന്‍. ബി.എസ്.സി പാസാണ് എന്നാ പറഞ്ഞത്. താസില്‍ദാരുടെ ആപ്പീസില് ജോലീണ്ട്. വീട്ടില് കുറച്ച് കൃഷിയും റബ്ബറും തെങ്ങും ഒക്കെ ഉണ്ടത്രേ  ''.

'' അപ്പൊ തെറ്റില്ലല്ലോ. അവര്‍ക്ക് നമ്മളെ ഇഷ്ടപ്പെട്വോ ''.

'' അവരുക്ക് വിരോധൂല്യാ. പെണ്ണിന്‍റെ ഫോട്ടൊ കണ്ട് ഇഷ്ടപ്പെട്ടു. ജാതകം ചേരും ചെയ്തു. പക്ഷെ ചെറിയൊരു കുഴപ്പൂണ്ട് ''.

'' അതെന്താ ''.

'' ചെക്കന്‍ കാണാനൊക്കെ നല്ല ആളാണ്. പക്ഷെ കുട്ടീല് പനി വന്നിട്ട് ഒരു കാലിന് ഇത്തിരി ശേഷി കമ്മിയായി. നടക്കുമ്പോ ഒരു ചതുക്കലുണ്ട് ''.

അനൂപ് ഒന്നും പറഞ്ഞില്ല. അനിയത്തിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള തന്‍റെ സങ്കല്‍പ്പത്തില്‍ നിന്ന് ഒരുപാട് അകലെയാണ് പറഞ്ഞുകേട്ട ഈ രൂപം. വില കൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും ഇല്ലെങ്കിലും തന്‍റെ പെങ്ങള്‍ കാണാന്‍ കൊള്ളാം. ആരും കുറ്റം പറയില്ല. എന്നിട്ട് അവള്‍ക്ക് ? പാവം എന്‍റെ രമ. അനൂപിന് വല്ലാത്ത സങ്കടം തോന്നി. മകന്‍റെ മുഖഭാവത്തില്‍ നിന്ന് ഇന്ദിര ചിലതൊക്കെ മനസ്സിലാക്കി.

'' ചന്തൂം സൌന്ദര്യൂം മാത്രം നോക്കിയാല്‍ മതിയോ എന്‍റെ മകനേ '' അവര്‍ പറഞ്ഞു '' കെട്ടിച്ചു വിട്ട ദിക്കില് പെങ്ങള് കഷ്ടപ്പെടുന്നു എന്ന് കേള്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ കെട്ടിയ ചെക്കന് ഇത്തിരി ഭംഗി കുറഞ്ഞാലും അവള് നന്നായി കഴിയുന്നൂ എന്ന് കേക്കുണത് ''.

'' അതു മാത്രോല്ല '' രാമകൃഷ്ണന്‍ ബാക്കി കൂട്ടിച്ചേര്‍ത്തു '' എല്ലാം തികഞ്ഞ ഒരു ബന്ധം നോക്കി പോവാനുള്ള സ്ഥിതി നമുക്കില്ലല്ലോ അനു ''.

ഓരോരുത്തരുടെ വിധിയാണ്. അവള്‍ക്ക് അതാണ് യോഗമെങ്കില്‍ അങ്ങിനെയല്ലേ വരൂ. അനൂപ് മനസ്സിലായ മട്ടില്‍ തലയാട്ടി.

'' ഇനി നിന്‍റെ കാര്യം കൂടി പറയാം '' ഇന്ദിര കാര്യത്തിലേക്ക് കടന്നു '' നമ്മടെ പാറു കൊണ്ടു വന്ന ആലോചനയാണ്. ഞാന്‍ അവിടെ ചെന്ന് കുട്ടിയെ കാണും ചെയ്തു. തങ്കം പോലത്തെ പെണ്ണ്. എല്ലാം കൂടി ഒത്തു വരില്ല എന്ന് പറയാറില്ലേ ? അതുപോലെ അവിടേം ഒരു കുറവുണ്ട് ''.

അവന്‍ അമ്മയുടെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കി.

'' എല്ലാം കൊണ്ടും ഒന്നാന്തരം കേസാണ്. പറഞ്ഞിട്ടെന്താ, കുട്ടിടെ അമ്മയ്ക്ക് സ്വല്‍പ്പം ചിത്തഭ്രമം ഉണ്ട്. എന്നാലോ കാണുമ്പഴോ വര്‍ത്തമാനം പറയുമ്പോഴോ അങ്ങിനെ തോന്ന്വോന്നൂല്യാ. എങ്കിലും ഉള്ള കാര്യം പറയണോലോ ''.

മനസ്സില്‍ മോഹങ്ങളൊന്നും ഇല്ലാത്തതിനാല്‍ അനൂപിന് വിഷമമോ സങ്കടമോ തോന്നിയില്ല. അവന്‍ ഒന്നും പറയാതെ കിടന്നു. മകന്‍റെ മൌനം ഇഷ്ടക്കേടുകൊണ്ടാണ് എന്ന് ഇരുവര്‍ക്കും തോന്നി.

'' അച്ഛനും അമ്മയും കൂടി മക്കളെ ചതിക്കുഴീല്‍ ചാടിച്ചൂന്ന് നിങ്ങള് രണ്ടാള്‍ക്കും തോന്നരുത്. ഒരു കാര്യേ ഞങ്ങളുടെ മനസ്സിലുള്ളു. ഞങ്ങളുടെ കാലം കഴിഞ്ഞാലും നിങ്ങള് സുഖമായി കഴിയണം. അതിന് ഇതേ വഴി കണ്ടുള്ളു '' ഇന്ദിര മുണ്ടിന്‍റെ കോന്തലകൊണ്ട് മുഖം തുടച്ചു.

'' നമ്മുടെ നിവൃത്തികേടോണ്ടാണ് ഇതിന് ഒരുങ്ങുണത്. എന്‍റെ മക്കള് പ്രാകരുത് '' രാമകൃഷ്ണന്‍  വിതുമ്പി. 

അനൂപ് പിടഞ്ഞെഴുന്നേറ്റു. അവന്‍ അച്ഛനേയും അമ്മയേയും മാറി മാറി കെട്ടിപ്പിടിച്ചു.

'' ഈ ജന്മം ഞങ്ങള് അച്ഛനേയും അമ്മയേയും കുറ്റം പറയില്ല '' അവന്‍ തേങ്ങി '' ഞങ്ങളെ വളര്‍ത്തി ഈ നിലയിലാക്കാന്‍ രണ്ടാളും എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലേ ''.

'' ഈ വാക്ക് മതി. സന്തോഷായി. കഷ്ടപ്പെട്ടതിന്‍റെ കൂലി മുഴുവന്‍ ഞങ്ങള്‍ക്ക് കിട്ടി '' അച്ഛന്‍ മകന്‍റെ തോളില്‍ കൈവെച്ചു.

'' നോക്ക്, ആ പെണ്ണ് നിന്നെപോലെയല്ല '' ഇന്ദിര പറഞ്ഞു '' ചിലപ്പൊ എടന്തീന്ന് വല്ല വര്‍ത്തമാനൂം പറയും. നീ അവളെ പറഞ്ഞ് സമ്മതിപ്പിക്കണം ''.

'' അമ്മ അതാലോചിച്ച് വിഷമിക്കണ്ടാ. ഞാന്‍ അവളെ പറഞ്ഞ് സമ്മതിപ്പിച്ചോളാം '' അനൂപ് ഏറ്റു.

'' ഇനി എന്താ വേണ്ടേന്ന് ആലോചിക്കണ്ടേ '' രാമകൃഷ്ണന്‍ അടുത്ത ചുവട് വെക്കാനൊരുങ്ങി. കുളവരമ്പ് കടന്ന് രമ വരുന്നത് ഇന്ദിര കണ്ടു.

'' ഇപ്പൊ വേണ്ടാ. പെണ്ണ് വരുണുണ്ട് '' അവര്‍ തടഞ്ഞു. പടി കടന്ന് രമ മുറ്റത്തെത്തി.

***************************************

'' മറ്റന്നാള്‍ ഞായറാഴ്ചയാണ്. അന്ന് രാവിലെ ആറരയ്ക്ക് എല്ലാവരും ശെല്‍വന്‍റെ വീട്ടിലെത്തണം '' കൂട്ടുകാരോട് പ്രദീപ് പറഞ്ഞു.

'' എന്താടാ കാര്യം '' റഷീദ് അന്വേഷിച്ചു.

'' പഴനിവരെ നമുക്കൊന്ന് പോണം ''.

'' എന്തിന് തല മൊട്ടയടിക്കാനോ '' പ്രദീപ് കാര്യം വ്യക്തമാക്കാത്തതിലുള്ള അമര്‍ഷം സുമേഷിന്‍റെ വാക്കുകളില്‍ തുളുമ്പി.

'' അല്ല. നമ്മുടെ ശെല്‍വന്‍റെ കല്യാണത്തില്‍ കൂടാന്‍  ''.

'' കല്യാണോ. എന്നിട്ട് ഇതുവരെ അവനൊന്നും പറഞ്ഞില്ലല്ലോ ''.

'' എങ്ങിനെയാടാ അവന്‍ പറയുക. പെങ്ങള് ചാടിപ്പോയതിലുള്ള നാണക്കേട് തീര്‍ക്കാന്‍ ബന്ധുക്കള് ധൃതീല് ഒപ്പിച്ചതാ ഈ കല്യാണം. നിങ്ങളെയൊക്കെ വിളിക്കാന്‍ എന്നെ ഏല്‍പ്പിച്ചതാണ്. നമ്മുടെ വിവേകിന്‍റെ അടുത്തും കൂടി പറയണം ''.

'' അന്‍വറണ്ണനോട് പറഞ്ഞ്വോടാ ''.

'' നീ ഓര്‍മ്മപ്പെടുത്തിയത് നന്നായി. ശെല്‍വന് അണ്ണന്‍റെ സഹായം വേണ്ടി വന്നിട്ടുള്ളതാ ''.

'' ഇതു കാരണമാണോ നാലഞ്ച് ദിവസമായിട്ട് അവനെ കാണാത്തത് '' അനൂപ് ചോദിച്ചു.

'' ആയിരിക്കും. മകള് പോയതില്‍ പിന്നെ അവന്‍റെ അച്ഛന്‍ വീട്ടിന്ന് ഇറങ്ങിയിട്ടില്ല. വേണ്ടപ്പെട്ടോരെ വിളിക്കാന്‍ വേറെ ആരാ പോവാനുള്ളത് ''.

'' എവിടുന്നാ പെണ്‍കുട്ടി '' സുമേഷ് ചോദിച്ചു.

'' ഡീറ്റെയ്‌ല്‍സ് ഒന്നും എനിക്കറിയില്ല. ഒക്കെ സാവധാനത്തില്‍ ചോദിച്ചറിയാലോ ''.

'' നാളെ നമുക്കെന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം. എല്ലാവരും പൈസ കയ്യില്‍ വെച്ചോളിന്‍ '' റഷീദ് ചട്ടം കെട്ടി. 

വിനോദയാത്രയ്ക്കെത്തിയ സ്കൂള്‍ കുട്ടികള്‍ കിടങ്ങിന്‍റെ പാലം കടന്ന് വരിയായി അവരുടെ മുന്നിലൂടെ നടന്നുപോയി

Saturday, September 15, 2012

നന്മയിലേക്ക് ഒരു ചുവടുവെപ്പ് - നോവല്‍ - അദ്ധ്യായം - 50.

അനിരുദ്ധന്‍ സെറ്റിയില്‍ ചാഞ്ഞു കിടന്നു. മുന്നിലുള്ള ക്ലോക്കിന്‍റെ ചെറിയ സൂചി ഏഴിനോട് ചേര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. വലിയ സൂചി പന്ത്രണ്ടിനെ തൊടാന്‍ ശ്രമിക്കുന്നു. രാത്രി പകലിനെ ആട്ടിയോടിച്ചു കഴിഞ്ഞു. എച്ചില്‍പ്പാത്രങ്ങളേയും പാതി ഒഴിഞ്ഞ ഗ്ലാസ്സുകളേയും സാക്ഷി നിര്‍ത്തി സംഭാഷണം പൊടി പൊടിക്കുകയാണ്. രണ്ട് മൂന്ന് മണിക്കൂര്‍ നേരം സോറ പറഞ്ഞിരുന്നിട്ട് ഇവര്‍ക്ക് മതി വന്നിട്ടില്ല. എപ്പോഴാണാവോ ഇവിടെ നിന്ന് പോകാനാവുക. ഇതിനകം രാധിക ആറേഴു തവണ മൊബൈലില്‍ വിളിച്ചു കഴിഞ്ഞു. ബാറ്ററി ഡൌണായി ഇനി വിളിക്കണ്ടാ എന്ന് നുണ പറഞ്ഞ് സ്വിച്ച് ഓഫാക്കിവെച്ചു. അവളെ കുറ്റം പറയാനാവില്ല.പിറന്നാളാഘോഷത്തോടനുബന്ധിച്ച അയ്യപ്പന്‍ പാട്ടിന് എത്തിയവര്‍ കുട്ടിയുടെ അച്ഛനെ അന്വേഷിക്കുന്നുണ്ടാവും. നേരം കൊല്ലുന്ന അതിഥികളോട് ഉള്ളതിനേക്കാള്‍ മനസ്സില്‍ ദേഷ്യം റീജിണല്‍ മനേജരോട് തോന്നി. അയാളൊരുത്തനാണ് വേണ്ടാത്ത ഈ പൊല്ലാപ്പ് തലയില്‍ ഏറ്റിവെച്ചത്.


മകളുടെ പിറന്നാള്‍ പ്രമാണിച്ച് രണ്ടു ദിവസത്തെ ലീവിനുള്ള അപേക്ഷ മുന്‍കൂറായി നല്‍കിയതാണ്. ആ വിവരം റീജിണല്‍ മാനേജര്‍ക്കും അറിയാം. എന്നിട്ടാണ് തന്നെ അയാള്‍ രാവിലെ പത്തു മണിക്ക് വിളിക്കുന്നത്. ആ സമയത്ത് മുറ്റത്തെ പന്തലിലെ കസേലയില്‍ മൂത്ത അളിയനോടൊപ്പം സംസാരിച്ച് ഇരിക്കുകയാണ്. ഈ ചടങ്ങുകളൊന്നും മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.


'' അച്ഛന്‍റെ ഓരോ ഏര്‍പ്പാടുകളേ. ഈ പരിപാടി കല്യാണമണ്ഡപത്തില്‍ വെച്ചു നടത്തിയാല്‍ പോരേ. ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ നല്ലൊരു ഗാനമേള വെച്ചോട്ടെ. സംഗതി കലക്കില്ലേ ''.


മറുപടി ഒരു ചിരിയില്‍ ഒതുക്കി നില്‍ക്കുമ്പോഴാണ് രാധിക മൊബൈലുമായി എത്തുന്നത്.


'' അനിയേട്ടന് ഒരു കാളുണ്ട് '' മൊബൈല്‍ കയ്യില്‍ തന്ന് അവള്‍ തിരക്കിട്ട് അകത്തേക്ക് പോയി. ആര്‍. എം. വിളിച്ചതാണ്.


'' എന്താ സാര്‍ '' അന്വേഷിച്ചു.


'' അനിരുദ്ധന്‍, ഒരു പ്രോബ്ലം ഉണ്ട്. ഇന്നു വൈകുന്നേരത്തേക്ക് ഫിക്സ് ചെയ്ത പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റില്ല ''.


'' എന്തു പറ്റി സാര്‍ ''.


'' കുടുംബത്തിലെ ഒരു കാരണോരുണ്ട്, എണ്‍പ്പത്തെട്ട് വയസ്സായ തന്തപ്പടി. മൂപ്പര്‍ക്ക് ചാവാന്‍ കണ്ട സമയം ഇന്നാണ് ''.


'' എന്നിട്ട് പരിപാടി മാറ്റിയോ ''.


'' അത് പറ്റില്ല. വരുന്ന ഗസ്റ്റുകള്‍ നമ്മളുടെ വെല്‍വിഷേഴ്സല്ലേ. അവരോട് എങ്ങിനേയാ ഇനി ഒരു ദിവസം കൂടാമെന്ന് പറയുക ''.


'' പിന്നെന്താ ചെയ്യുക ''.


'' എനിക്ക് പകരം അനിരുദ്ധന്‍ ചെല്ല്. പരിപാടി മുടക്കണ്ടാ ''.


'' അത് ശരിയാവില്ല സാര്‍. ഒന്നാമത് എനിക്ക് ഇങ്ങിനത്തെ പാര്‍ട്ടികളില്‍ പങ്കെടുത്ത പരിചയമില്ല. പോരാത്തതിന് ഇന്ന് എന്‍റെ മകളുടെ ബെര്‍ത്ത്‌ഡേ ആണ് ''.


'' അതൊന്നും സാരൂല്യാ. ഒന്നു രണ്ട് പ്രോഗ്രാമില്‍ കൂടിയാല്‍ ആര്‍ക്കും പരിചയം ആവും. മകളുടെ ബെര്‍ത്ത്‌ഡേ പരിപാടി ഒഴിവാക്കണ്ടാ. ഉച്ച ഭക്ഷണം കഴിഞ്ഞിട്ട് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ മതി ''.


'' വൈകുന്നേരവും ചില ആഘോഷങ്ങളുണ്ട്. ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി വീട്ടില് ഒരുപാട് ആളുകളും എത്തിയിട്ടുണ്ട്. അതുകൊണ്ട് സാറ് ദയവായി എന്നെ ഇതില്‍ നിന്ന് ഒഴിവാക്കണം ''.


'' താനൊരു മാനേജരല്ലേ? അതിന്‍റെ ഉത്തരവാദിത്വം ഇല്ലാതെ പീക്കിരി പിള്ളരെപ്പോലെ വര്‍ത്തമാനം പറയുന്നോ. കൈ നീട്ടി കാശ് വാങ്ങുമ്പോള്‍ ചിലതെല്ലാം കമ്പിനിക്കുവേണ്ടി ത്യജിക്കേണ്ടി വരും ''.


ഉണ്ടായ ദേഷ്യത്തിന് കണക്കില്ല. മുമ്പൊന്നും ഇത്തരം പരിപാടി ഇല്ലായിരുന്നു. ഇയാളുടെ തലയില്‍ ഉത്ഭവിച്ച ആശയമാണ് സപ്പോര്‍ട്ട് ചെയ്യുന്നവരെ എന്‍റര്‍റ്റൈന്‍ ചെയ്യുക എന്നത്. ഏതെങ്കിലും കുറച്ച് ഡൂക്കിലികളെ വിളിച്ചു കൂട്ടി പാര്‍ട്ടി നടത്തുക. എന്നിട്ട് അവരോടൊപ്പം ഇരുന്ന് അടിച്ച് ഫിറ്റാവുക. അതാണ് ഇയാളുടെ താല്‍പ്പര്യം. ഉപദേശിക്കാന്‍ വന്നിരിക്കുന്നു. ഇത്തരം വൃത്തികെട്ട പരിപാടിക്ക് മിനക്കെടാതെ നല്ല കരിയര്‍ റിക്കാര്‍ഡ് ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.


'' ഉത്തരവാദിത്വത്തിന്‍റെ കാര്യം സാറ് എന്നെ പഠിപ്പിക്കണ്ടാ. അതൊക്കെ എനിക്കറിയാം. സാറിന്‍റെ ഇന്‍ററസ്റ്റില്‍ അറേഞ്ച് ചെയ്ത പാര്‍ട്ടിയല്ലേ. സാറ് തന്നെ അത് നടത്തിക്കോ ''.


മൊബൈല്‍ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. പത്ത് മിനിട്ട് കഴിഞ്ഞില്ല. അതിനുമുമ്പ് അടുത്ത കാളെത്തി.വൈസ് പ്രസിഡണ്ടാണ്. നല്ല മനുഷ്യന്‍. ഒരിക്കലും അധികാരത്തിന്‍റെ ഭാഷയില്‍ സംസാരിച്ചിട്ടില്ല.


'' അനിരുദ്ധന്‍. ഇന്ന് ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒന്ന് സഹകരിക്കണം, '' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുവിധം രാധികയെ പറഞ്ഞു സമ്മതിപ്പിച്ച് പോന്നതാണ്. ആറു മണിക്ക് മുമ്പ് മടങ്ങിയെത്താമെന്നാണ് കരാര്‍. ആ സമയപരിധി എപ്പോഴോ കഴിഞ്ഞു.


സംഭാഷണം അവസാനിപ്പിച്ച് പോവാനുള്ള ഒരുക്കമാണെന്ന് തോന്നി. ഒന്നു രണ്ടുപേര്‍ എഴുന്നേറ്റു കഴിഞ്ഞു. എല്ലാവരേയും യാത്രയയച്ച് ബില്ല് പേ ചെയ്തു കഴിഞ്ഞാല്‍ തനിക്ക് തിരിച്ചു പോകാം. അനിരുദ്ധന്‍ എഴുന്നേറ്റ് അതിഥികളുടെ അടുത്തേക്ക് ചെന്നു.


'' ആര്‍ യു എ ടീട്ടോട്ടലെര്‍ '' ചോദിച്ചയാള്‍ പ്രമുഖനാണ്. അതെയെന്ന് തലയാട്ടി.


'' എന്താ നിങ്ങളുടെ പേര് '' അപരന് അറിയേണ്ടത് അതാണ്. കിഴവന് തനിയെ എണീറ്റ് നില്‍ക്കാന്‍ വയ്യ. എന്നിട്ടാണ് വെള്ളം അടിക്കാന്‍ വന്നിരിക്കുന്നത്.


'' പി.വി.എ. നായര്‍ '' മറുപടി നല്‍കി.


'' ഇംഗ്ലീഷ് അക്ഷരമാലയല്ല തന്‍റെ പേരാടോ ചോദിച്ചത് '' കക്ഷി ചൂടാവുകയാണ്.


'' അനിരുദ്ധന്‍ ''.


'' അങ്ങിനെ പറയ്. കല്യാണം കഴിച്ചതാണോ ''. ഇയാള്‍ക്ക് എന്തൊക്കെ അറിയണം.


'' അതെ '' നീരസം പ്രകടിപ്പിക്കാതെ പറഞ്ഞു.


'' ഭാര്യയുടെ പേര് ''.


'' രാധിക ''.


'' അവിടെ തെറ്റി. അനിരുദ്ധന്‍ ഉഷയെയല്ലേ കല്യാണം കഴിക്കേണ്ടത് '' വലിയൊരു ഫലിതം പറഞ്ഞ മട്ടില്‍ കക്ഷി ഉറക്കെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. എഴുന്നേല്‍ക്കുന്നതിന്നിടെ അയാളുടെ കയ്യ് തട്ടി ഗ്ലാസ്സില്‍ ബാക്കിയുള്ള മദ്യം അനിരുദ്ധന്‍റെ വസ്ത്രത്തിലേക്ക് തെറിച്ചു. ഷര്‍ട്ടിലും പാന്‍റിലും നനവ് പടര്‍ന്നു. എങ്ങിനെ ഈ വേഷത്തില്‍ വീട്ടിലേക്ക് പോവും ? അയാള്‍ വിഷമത്തിലായി.


'' സോറി. റിയലി സോറി '' അതിഥി മാപ്പു പറഞ്ഞു. കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത്. അത് ചെയ്യാന്‍ പറ്റില്ലല്ലോ.


'' നെവര്‍ മൈന്‍ഡ് '' വിനയത്തോടെ പറഞ്ഞു.


'' അടുത്ത വിസിറ്റിന് വരുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിക്കണം ''.


ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏഴര കഴിഞ്ഞു. വസ്ത്രങ്ങളില്‍ നിന്ന് മദ്യത്തിന്‍റെ മണം ഉയരുന്നു. ഇതുമായി എങ്ങിനെ ബസ്സില്‍ യാത്ര ചെയ്യും. '' കാറില്‍ പോയിട്ട് വരൂ '' എന്ന് രാധിക പറഞ്ഞതാണ്. കുണ്ടും കുഴിയും നിറഞ്ഞ നാഷണല്‍ ഹൈവേയിലൂടെ അത് ഓടിക്കാന്‍ മടിച്ച് ബസ്സില്‍ പോന്നത് അബദ്ധമായി. തിങ്ങി നിറഞ്ഞ ബസ്സില്‍ തൂങ്ങി പിടിച്ചു നില്‍ക്കുമ്പോള്‍ മുക്കാല്‍ മണിക്കൂറിനകം ടൌണില്‍ എത്താമെന്നുള്ള ആശ്വാസമാണ് മനസ്സില്‍ തോന്നിയത്.


പുറകില്‍ നിന്ന് ആരോ പിടിച്ചു തള്ളുന്നതുപോലെ. കുറച്ചു നേരമായി തുടങ്ങിയിട്ട്. തിരിഞ്ഞു നോക്കിയപ്പോള്‍ ഏതോ ഒരു ചെറുപ്പക്കാരന്‍.


'' എന്താ '' അയാളോട് ചോദിച്ചു.


'' കുറച്ച് മാറി നില്‍ക്ക് ''.


'' തിരക്കല്ലേ. നീങ്ങാന്‍ സ്ഥലം ഇല്ലല്ലോ ''.


'' കള്ളു കുടിക്കുന്നത് വലിയ തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ അതുകൊണ്ട് അഭിഷേകം ചെയ്തിട്ട് വന്നാല്‍ മറ്റുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. തന്നെ നാറീട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ ''.
അയാള്‍ തള്ളി മാറ്റാന്‍ നോക്കുകയാണ്. ചുറ്റുമുള്ളവര്‍ എന്തോ വലിയ കുറ്റം ചെയ്ത ആളെ എന്നപോലെ നോക്കുന്നുണ്ട്. ചിലരൊക്കെ മുറുമുറുക്കാന്‍ തുടങ്ങി. ഇനിയും മിണ്ടാതെ നിന്നാല്‍ വിമര്‍ശനം കൂടും.


'' മിസ്റ്റര്‍, താന്‍ വിചാരിക്കുന്ന മട്ടില്‍ ഞാന്‍ മദ്യപിച്ച് വന്ന ആളല്ല. മദ്യപിക്കുന്ന ശീലവും എനിക്കില്ല '' തള്ളി മാറ്റാന്‍ തുനിഞ്ഞവനോട് പറഞ്ഞു '' വേണമെങ്കില്‍ ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് പോവാം ''.


'' അപ്പോള്‍ സ്മെല്ലടിക്കുന്നതോ ''.


'' ഒരു പാര്‍ട്ടി നടക്കുന്ന ദിക്കില്‍ ചെല്ലാനുണ്ടായിരുന്നു. അവിടെ വെച്ച് ഒരാളുടെ കൈ തട്ടി ഡ്രസ്സില്‍ കുറച്ചായി. മാറ്റിയിട്ട് വരാന്‍ വേറെ തുണി ഇല്ല. സ്പെയര്‍ ഡ്രസ്സ് കരുതിയിട്ടല്ലല്ലോ ആരും പാര്‍ട്ടിക്ക് ചെല്ലാറ് ''.


പിന്നെ ആരും ശല്യം ചെയ്തില്ല. പെട്ടെന്ന് ഈ വേഷത്തില്‍ ഭാര്യ വീട്ടില്‍ ചെന്നാലുണ്ടാകാവുന്ന അവസ്ഥയെക്കുറിച്ചോര്‍ത്തു. ഉള്ള സല്‍പ്പേര് നഷ്ടപ്പെടാന്‍ വേറൊന്നും വേണ്ട. എന്തോ ഭാഗ്യത്തിന് ടൌണിലുള്ള വീടിന്‍റെ താക്കോല്‍ ബാഗിലുണ്ട്. ഏതായാലും വൈകി. ഇനി അവിടെ ചെന്ന് കുളിച്ച് വസ്ത്രം മാറി പോകാം.


ബസ്സിറങ്ങി ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിട്ടു. വാച്ച്‌മാന്‍ ഉറങ്ങിയിട്ടില്ല. അകത്തു കേറി വസ്ത്രം ഊരി വാഷിങ്ങി മെഷീനില്‍ കഴുകാന്‍ ഇട്ടു. ചായയ്ക്ക് വെള്ളം തിളക്കാന്‍ വെച്ചിട്ട് കുളിമുറിയില്‍ കയറി. തണുത്ത വെള്ളം ദേഹത്ത് തട്ടിയപ്പോള്‍ എന്തൊന്നില്ലാത്ത സുഖം തോന്നി. ക്ഷീണവും വിഷമവും വിട്ടകന്നു.


വീശക്കുന്നുണ്ട്. ചായയും ബിസ്ക്കറ്റും കഴിച്ചു. അലമാറ തുറന്നപ്പോള്‍ രാധിക വാങ്ങിയ വെള്ള ഷര്‍ട്ടും ഡബ്ബിള്‍ വേഷ്ടിയും ഇരിക്കുന്നു. അനിയേട്ടന് ഇത് നല്ല ഭംഗിയുണ്ടാവും എന്നും പറഞ്ഞ് തന്നതാണ്. '' അയ്യേ. ഇതിട്ടാല്‍ കല്യാണചെക്കനെപോലെ ഉണ്ടാവും. എനിക്കു വേണ്ടാ '' എന്നും പറഞ്ഞ് മാറ്റി വെച്ചു.


മുടി ഒന്നുകൂടി ചീകി പൌഡറിട്ട് ആ ഡ്രസ്സും ധരിച്ച് പുറത്തിറങ്ങി വാതില്‍ പൂട്ടി. പോര്‍ച്ചിലുള്ള മാരുതി 800ല്‍ കയറി. വില്‍ക്കാതെ അത് നിര്‍ത്തിയതുകൊണ്ട് ഇപ്പോള്‍ ഉപകാരപ്പെട്ടു.


'' ഗെയിറ്റ് പൂട്ടിക്കോളൂ. ഞാന്‍ പോണൂ '' വാച്ച്‌മാനോട് പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.


പൂരത്തിനുള്ള തിരക്കാണ് ഭാര്യ വീട്ടില്‍. വീടും പരിസരവും പ്രകാശത്തില്‍ മുങ്ങി കുളിച്ചിരിക്കുന്നു. അയ്യപ്പന്‍പാട്ട് തുടങ്ങി കഴിഞ്ഞു. ആരേയും നോക്കാതെ ആളുകള്‍ക്കിടയിലൂടെ അകത്തേക്ക് നടന്നു. രാധികയുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. വൈകിയതിന്‍റെ പരിഭവം ആ മുഖത്ത് ഒട്ടുമില്ല.


'' അനിയേട്ടന്‍ വീട്ടില്‍ പോയോ '' അവള്‍ ചോദിച്ചു.


'' ഉവ്വ്. രാധികയുടെ മോഹം പോലെ ഡ്രസ്സ് ചെയ്യാമെന്ന് കരുതി ''.


'' എനിക്ക് സന്തോഷായി '' അവള്‍ പറഞ്ഞു '' അനിയേട്ടന്‍ ഭക്ഷണം കഴിച്ചോ ''.


'' ഇല്ല ''.


'' ഞാനും കഴിച്ചിട്ടില്ല. അനിയേട്ടന്‍ വന്നിട്ടേ കഴിക്കൂ എന്ന് വിചാരിച്ച് ഇരുന്നതാണ് ''.


ഡൈനിങ്ങ് ടേബിളില്‍ വിഭവങ്ങള്‍ എടുത്തു വെച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം കഴിക്കാനിരുന്നു. അമ്മ കടന്നു വന്നത് അപ്പോഴാണ്.


'' എപ്പൊ നോക്കിയാലും നിനക്ക് തിരക്കാണ്. ഇന്നെങ്കിലും വീട്ടിലിരുന്നൂടേ. എത്ര നേരായി ഈ കുട്ടി കാത്തിരിക്കാന്‍ തുടങ്ങീട്ട് '' അമ്മ പരിഭവിച്ചു.

'' വേണന്ന് വെച്ചിട്ടില്ല അമ്മേ. ഇനി ഇങ്ങിനെ സംഭവിക്കില്ല ''. അതൊരു കുറ്റസമ്മതമായിരുന്നില്ല. ആ മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ നടക്കുകയായിരുന്നു.