Friday, December 21, 2012

നോവല്‍ - അദ്ധ്യായം - 59.


'' ഹല്ലോ '' ഗോപാലകൃഷ്ണന്‍ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടതും എടുത്തു.

'' അങ്കിള്‍ ഇപ്പോള്‍ എവിടെയാണ് '' പ്രദീപിന്‍റെ സ്വരമാണ്.

'' കുതിരാനില്‍. കോഴിക്കോടു നിന്ന് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്നേയും കാത്ത് ഒരു കൂട്ടുകാരന്‍ ഇരിക്കുന്നു. മൂപ്പര്‍ക്ക് മണ്ണൂത്തിയില്‍ നിന്ന് കുറെ ചെടികള്‍ വാങ്ങണം. അതിന് തുണ പോവാനായിട്ട് എന്നെ വിളിക്കാന്‍ വന്നതാണ് '' അയാള്‍ വിശദമായിത്തന്നെ മറുപടി പറഞ്ഞു '' ചെടികളൊക്കെ വാങ്ങി ഞങ്ങള്‍ കാറില്‍ തിരിച്ചു വരികയാണ്. എന്താ, വിശേഷമൊന്നുമില്ലല്ലോ ''.

'' ഉണ്ട് അങ്കിള്‍ '' പ്രദീപ് നടന്ന സംഭവങ്ങള്‍ വിവരിച്ചു '' എനിക്കെന്തോ ഒരു പിശക് തോന്നുന്നു ''.

ഗോപാലകൃഷ്ണനും പരിഭ്രമമായി. നിസ്സഹായാവസ്ഥയില്‍ മനുഷ്യര്‍ മരണത്തിലേക്ക് എടുത്തുചാടുക പതിവാണ്. അതിനെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ അനൂപിന്‍റെ വാക്കുകളിലുണ്ട്. എന്തെങ്കിലും ഉടനെ ചെയ്തേ മതിയാവൂ. അല്‍പ്പം ഉദാസീനത കാണിച്ചാല്‍ ആ കുടുംബം ഇല്ലാതാവും. അതിനുമുമ്പ് അവരെ ചെന്ന് ആശ്വസിപ്പിക്കണം, അവര്‍ക്ക് ആത്മവിശ്വാസം പകരണം. പറ്റുമെങ്കില്‍ ഇന്നുതന്നെ.

'' പ്രദീപേ. ഞാന്‍ എത്തിയതും നമുക്ക് അനൂപിന്‍റെ വീട്ടിലേക്ക് പോണം. വീട്ടില്‍ ചെന്ന് എന്‍റെ ബൈക്ക് എടുക്കാനുള്ള നേരം മാത്രേ വേണ്ടൂ ''.

'' അതു വേണ്ടാ അങ്കിള്‍. ഒട്ടും സമയം കളയണ്ടാ. നമുക്ക് എന്‍റെ ബൈക്കില്‍ പോവാം. ടൌണ്‍ ബസ്സ് സ്റ്റാന്‍ഡിന്‍റെ മുമ്പില്‍ ഞാന്‍ കാത്തു നില്‍ക്കാം ''. ഗോപാലകൃഷ്ണന്‍ സമ്മതിച്ചു.

പ്രദീപ് റഷീദിനെ വിളിച്ചു.

'' എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോവാനുണ്ട്. നമുക്ക് നാളെ കാണാം '' അവന്‍ പറഞ്ഞു. വിവേകിനോട് യാത്രപോലും പറയാതെ അവന്‍ ബൈക്ക് വിട്ടു.

മംഗളം ടവറിലേക്കുള്ള കവാടമൊഴിച്ച് റോഡിന്‍റെ ഒരുവശം മുഴുവന്‍ വഴിവാണിഭക്കാര്‍ കയ്യടക്കിയിട്ടുണ്ട്. ബസ്സുകളും ഓട്ടോറിക്ഷകളും കാറുകളും ബൈക്കുകളും ഇട കലര്‍ന്ന് അണമുറിയാതെ ഒഴുകുകയാണ്. ജോലി കഴിഞ്ഞു മടങ്ങി പോവുന്നവരും ഷോപ്പിങ്ങിന് ഇറങ്ങിയവരും വഴിയാത്രക്കാരുമായി ഏതെല്ലാം തരം ജനങ്ങളാണ് കടന്നു പോകുന്നത്. മറ്റെപ്പോഴെങ്കിലുമാണെങ്കില്‍ നേരം പോവാന്‍ ഇതൊക്കെ നോക്കി നിന്നാല്‍ മതി. പക്ഷെ ഇപ്പോള്‍ ഓരോ സെക്കണ്ടും കടന്നു പോവുന്നത് മനസ്സില്‍ തീ കോരി ചൊരിഞ്ഞു കൊണ്ടാണ്. ഗോപാലകൃഷ്ണനങ്കിള്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. കാത്തു നില്‍ക്കാതെ പറ്റില്ല. വിവേക്  പറഞ്ഞ വിവരം കേട്ട ഉടനെ തന്നെ അനൂപിന്‍റെ വീട്ടിലേക്ക് പോവാമായിരുന്നു. വെറുതെ അങ്കിളിനെ വിളിക്കാന്‍ തോന്നി.

ഗോപാലകൃഷ്ണന്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയതും അയാള്‍ ബൈക്കില്‍ കയറി.

'' ഹൈവേ മഹാമോശം. കുണ്ടും കുഴിയും കാരണം വേഗത്തില്‍ പോരാന്‍ പറ്റില്ല. പോരാത്തതിന്  കോട്ട മൈതാനത്ത് എത്തിയപ്പോഴൊരു ബ്ലോക്കും. അതാ ഇത്ര വൈകിയത് '' അയാള്‍ പറഞ്ഞു '' വീടെത്താന്‍ കുറച്ച് വൈകും എന്ന് കാറില്‍നിന്നന്നെ അമ്മിണിയെ വിളിച്ചു പറഞ്ഞു ''

പ്രദീപ് ഒന്നും പറഞ്ഞില്ല. തിരക്കിനിടയിലൂടെ ബൈക്ക് ഊളയിട്ട് പാഞ്ഞു. ടൌണ്‍ ലിമിറ്റ് കഴിഞ്ഞതും വീണ്ടും വേഗത കൂടി. പ്രകാശം തൂവി നില്‍ക്കുന്ന വൈദ്യുത വിളക്കുകള്‍ക്ക് ചുറ്റും ചെറുപ്രാണികള്‍  നൃത്തം ചെയ്യുന്നുണ്ട്.

'' അങ്കിള്‍, കണ്ണില്‍  പ്രാണി പെടാതെ സൂക്ഷിച്ചോളൂ '' പ്രദീപ് മുന്നറിയിപ്പ് നല്‍കി.

'' അല്ല പ്രദീപേ, എന്തിനാ ആ വിദ്വാന്‍ അനൂപിന്‍റെ വീട്ടില്‍ചെന്ന് വേണ്ടാത്തതൊക്കെ പറഞ്ഞ് അവരെ പേടിപ്പിച്ചത്. ഏഷണി പറയുന്ന തരത്തിലുള്ള ആളാണോ അവന്‍ ''.

'' ഏയ്, അങ്ങിനെയൊന്നുമില്ല. അവനാളൊരു അപ്പാവിയാണ്. പിന്നെ വിവരം പോരാ എന്ന ഒറ്റ കുഴപ്പം മാത്രമേയുള്ളു. ശരിക്കു പറഞ്ഞാല്‍ ഉറുപ്പികയ്ക്ക് തൊണ്ണൂറ് പൈസ ഉള്ള ടൈപ്പ്. എന്‍റൊപ്പം പാരലല്‍ കോളേജില്‍ പഠിച്ചതാ അവന്‍. പഠിക്കാന്‍ തീരെ മോശമായതോണ്ട് കോഴ്സ് മുഴുമിപ്പിച്ചില്ല. കല്യാണം കഴിച്ച് ഒരു കുട്ടിയും ആയി. വീട്ടിലാണെങ്കില്‍ ഒന്നൂല്യാ. കാറുകളില്‍ എല്‍.പി.ജി. കിറ്റ് പിടിപ്പിക്കുന്ന കമ്പിനിയില്‍ കമ്മിഷന്‍ ബേസിസില്‍ പണി ഉണ്ടായിരുന്നു. ശമ്പളമൊന്നും കിട്ടാത്തതോണ്ട് അത് വിട്ടു. ഇപ്പോള്‍ ഞാനൊരു സ്പെയര്‍പാര്‍ട്ട്  കടയില്‍ പണിയാക്കി കൊടുത്തിട്ടുണ്ട്. വലിയ വരുമാനമൊന്നും  ഇല്ല. എങ്കിലും അതുകൊണ്ട് കഷ്ടിച്ചങ്ങിനെ കഴിയുന്നു ''.

'' സാധു ദുഷ്ടന്‍റെ ഫലം ചെയ്യും എന്നു പറയുന്നത് വെറുതെയല്ല ''.

തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു.


പാല്‍പ്പായസത്തിലേക്ക് കീടനാശിനി ഒഴിക്കുമ്പോള്‍ ഇന്ദിര തേങ്ങി. രമയുടെ മുഖത്ത് നോക്കാനാവുന്നില്ല. ജീവിച്ച് കൊതി തീരാത്ത കുട്ടി. അവളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നറിയാം. എന്തു ചെയ്യാം. പെണ്‍കുട്ടിയായി പോയില്ലേ. ഈ ലോകത്ത് എങ്ങിനെ അവളെ ഒറ്റയ്ക്കാക്കും. സംരക്ഷിക്കാന്‍  ആളുകള്‍ ഉള്ളപ്പോഴേ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാണ്. എന്തൊക്കെ ദ്രോഹങ്ങളാണ് അവര്‍ക്ക് ഈ ലോകത്ത് നേരിടാനുള്ളത്. ചോദിക്കാനും പറയാനും ആളില്ലെങ്കിലത്തെ അവസ്ഥ പറയാനുണ്ടോ.

കീടനാശിനിയുടെ ചൂര് മുറിയിലാകെ പരന്നു. രാമകൃഷ്ണന്‍ കിടന്നയിടത്തു നിന്ന് എഴുന്നേറ്റു.

'' ഒന്നിവിടെ വരൂ '' അയാള്‍ അകത്തേക്കു നോക്കി വിളിച്ചു. ഇന്ദിര അയാളുടെ മുന്നിലെത്തി.

'' എന്താ അവിടെ ചെയ്യുന്ന് ''.

'' പായസം കിണ്ണത്തില്‍ വിളമ്പുന്നു ''.

'' തൃസന്ധ്യ കഴിഞ്ഞിട്ട് കഴിക്കാട്ടോ. പിന്നെ നിലവിളക്കില് നിറച്ച് എണ്ണയൊഴിച്ചു കനം കുറഞ്ഞ തിരിയിട്ട് കത്തിച്ചു വെച്ചോളൂ. മരിച്ചു കഴിഞ്ഞാല്‍ തലയ്ക്കല്‍ വിളക്കു കത്തിച്ചു വെക്കണം. അത് നമുക്കന്നെ ചെയ്യാം. ചത്ത് കിടക്ക്വാണച്ചാലും അതിന്‍റെ ചെതംപോലെ ആവട്ടെ ''.

രാമേട്ടന്‍റെ അവസാനത്തെ മോഹമല്ലേ. അതെങ്കിലും സാധിച്ചോട്ടെയെന്ന് ഇന്ദിര കരുതി. നിലവിളക്കില്‍ എണ്ണയും തിരിയും ഇടാന്‍ അവര്‍ ചെന്നു.

'' ഉമ്മറത്തെ വാതില്‍ ചാരിയിരിക്കുന്നു. ആളും അനക്കവും കേള്‍ക്കാനും ഇല്ല '' ബൈക്കില്‍ 
നിന്നിറങ്ങി പരിസരം വീക്ഷിച്ചതും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

''അങ്കിള്‍ ഉള്ളില് ലൈറ്റ് കാണുന്നുണ്ട്. ചിലപ്പോള്‍ എല്ലാവരും സങ്കടപ്പെട്ട് കിടക്കുന്നുണ്ടാവും '' പ്രദീപ് മൊബൈലിലെ ടോര്‍ച്ച് തെളിച്ചു. ആ വെളിച്ചത്തില്‍ ഇരുവരും മുറ്റത്തുകൂടെ നടന്നു.

ബെല്ലടിച്ച് അല്‍പ്പം കഴിഞ്ഞാണ് വാതില്‍ തുറന്നത്. ആഗതരെ കണ്ടതും ഇന്ദിര ഉച്ചത്തില്‍ 
കരഞ്ഞു.

'' എന്താ ഈ കാട്ടുന്നത്. ആരെങ്കിലും കേട്ടാല്‍ പേടിക്ക്വോലോ '' ഗോപാലകൃഷ്ണന്‍ ശാസിച്ചു.

'' ഞങ്ങളുടെ എല്ലാം കഴിഞ്ഞു. ഇനി ഞങ്ങള്‍ ജീവിച്ചിരിക്കിണില്യാ '' കരച്ചില്‍ ഒന്നുകൂടി ശക്തിയായി. വീടിനകത്തേക്ക് കയറിയതും കീടനാശിനിയുടെ കുത്തുന്ന മണം ഗോപാലകൃഷ്ണന് അനുഭവപ്പെട്ടു. അയാളൊന്ന് പതറി. ഇവര് വിഷം കഴിച്ചു കഴിഞ്ഞുവോ ?

'' പറ്റിച്ചു അല്ലേ '' അയാള്‍ ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല.

'' കഴിച്ചിട്ട് എത്ര നേരമായി '' ഉദ്വേഗഭരിതമായിരുന്നു അടുത്ത ചോദ്യം.

'' ഞങ്ങള്....ഞങ്ങള് കഴിക്കാന്‍ പോണേള്ളൂ ''. ചുട്ടു പൊള്ളുന്ന ദേഹത്ത് പനിനീര് വര്‍ഷിച്ചതുപോലെ ആശ്വാസകരമായി ആ മറുപടി.

 '' എന്താ ഇതിന്‍റെ അര്‍ത്ഥം  '' അല്‍പ്പം ദേഷ്യത്തിലാണ് ചോദ്യം '' മനുഷ്യ ജന്മത്തില്  ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദുരന്തങ്ങളുമൊക്കെ നേരിടാനുണ്ടാവും. അതില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. വരുന്നതുപോലെ കാണാം എന്ന ധൈര്യത്തില്‍ ഇരിക്കണം ''
.

'' ഞങ്ങള്‍ക്ക് ആകെക്കൂടി ഒരു താങ്ങായിട്ടുള്ളത് ഈ മകനാണ്. അവനും കൂടി പോയാലോ ''.

'' അതിന് നിങ്ങളുടെ മകന്‍ എവിടേക്കും പോയിട്ടില്ലല്ലോ ''.

'' ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത സൂക്കടാണ്, ഓപ്പറേഷന്‍ വേണം, പത്തു മുപ്പത് ലക്ഷം ഉറുപ്പിക വേണ്ടി വരും, എന്നിട്ടും ഉറപ്പ് പറയാന്‍ ആവില്ല എന്നൊക്കെ കേട്ടാല്‍ എന്താ ചെയ്യാ. ഞങ്ങള് കൂട്ടിയാല്‍ ഇത്ര വലിയ സംഖ്യ ഉണ്ടാക്കാനാവ്വോ '' വിതുമ്പി കരഞ്ഞുകൊണ്ട് ഇന്ദിര അത്രയും പറഞ്ഞു തീര്‍ത്തു.

'' അങ്ങിനെയുള്ള സമയത്ത് വേണ്ടപ്പെട്ടവര് ഉണ്ടാവും സഹായിക്കാനായിട്ട് ''.

'' ഞങ്ങള്‍ക്ക് ആരൂല്യാ സഹായിക്കാന്‍ ''.

ഗോപാലകൃഷ്ണന്‍ നായര്‍ അവരുടെ അടുത്തേക്ക് ചെന്നു.

'' അനൂപ് എന്നെ എങ്ങിനേയാ വിളിക്കാറ് എന്നറിയ്യോ '' അയാള്‍ ചോദിച്ചു. ഇന്ദിര ആ മുഖത്തേക്കു നോക്കി മിഴിച്ചു നിന്നു.

'' അങ്കിള്‍. അതായത് അമ്മാമന്‍. അപ്പോള്‍ ഇന്ദിര എനിക്കാരാണ്. അനിയത്തി. ഇപ്പോള്‍ മനസ്സിലായോ ''.

'' എന്‍റെ ഏട്ടാ '' എന്ന് വിളിച്ചുംകൊണ്ട് ഇന്ദിര അയാളുടെ കാല്‍ക്കല്‍ വീണു. ഗോപാലകൃഷ്ണന്‍  അവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് ചേര്‍ത്തു നിര്‍ത്തി.  രാമകൃഷ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു.

'' അനൂപിന്‍റെ അമ്മാമനോ ഇന്ദിരയുടെ ആങ്ങളയോ അല്ല നിങ്ങള്. ഈശ്വരനാണ്. സാക്ഷാല്‍ ഈശ്വരന്‍ ''.

'' രാമകൃഷ്ണന്‍ വളരെ കാലം അമ്പലത്തില് പണി ചെയ്തതല്ലേ. എന്‍റെ രൂപത്തിലാണോ അതിനകത്തുള്ള വിഗ്രഹം ''. അല്ലെന്ന് അയാള്‍ തലയാട്ടി.

'' ജന്മംകൊണ്ടല്ലെങ്കിലും സ്നേഹവും അടുപ്പവുംകൊണ്ട് നമ്മളൊക്കെ ബന്ധുക്കളാണ്. എന്നും അതൊക്കെ ഉണ്ടാവും ചെയ്യും ''. രാമകൃഷ്ണന്‍റെ ചുമലില്‍ അയാള്‍ കൈ വെച്ചു. എല്ലാ കണ്ണുകളും ഈറനണിഞ്ഞു. 

'' ഞങ്ങള്  രണ്ടാളുടെ വീട്ടുകാരും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല''.

'' വേണ്ടാ, അവര് നോക്കണ്ടാ. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. ഞങ്ങള്‍ എന്നുവെച്ചാല്‍ ഞാനും പ്രദീപും എന്നല്ല അര്‍ത്ഥം. അനൂപിനെ രക്ഷിക്കാന്‍ ഒരുപാട് ആളുകളുണ്ട്. എല്ലാവരും കൂടി ആലോചിച്ച് വേണ്ടതൊക്കെ ചെയ്യും '' അയാള്‍ ഉറപ്പു നല്‍കി '' നിങ്ങള്‍ ഒന്നേ ചെയ്യണ്ടൂ. ദൈവത്തെ പ്രാര്‍ത്ഥിച്ച് സമാധാനമായി അടങ്ങി ഇരിക്കണം. നല്ലതേ വരൂ ''. പിന്നെ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. എല്ലാവരും കണ്ണു തുടച്ചു. കഴിക്കാനായി വിഷം ചേര്‍ത്ത് വിളമ്പി വെച്ച പായസം പ്രദീപ് കൊണ്ടുപോയി പാടത്തേക്ക് കളഞ്ഞു.

'' എന്താ രാത്രീലിക്ക് കഴിക്കാന്‍ . ഞാന്‍ പോയി വല്ലതും വാങ്ങീട്ടു വരണോ '' അവന്‍ ചോദിച്ചു.

'' ഒന്നും വേണ്ടാ. അരിമാവുണ്ട്. ദോശ ചുടാം. കുറച്ച് ചായയും ഉണ്ടാക്കാം '' ഇന്ദിര പറഞ്ഞു.

'' ശരി. ചായ ഉണ്ടാക്കൂ. അത് കുടിച്ചിട്ടേ ഞങ്ങള് പോണുള്ളൂ '' ഗോപാലകൃഷ്ണന്‍ കസേലയിലേക്ക് ചാഞ്ഞു. പ്രദീപ് അനൂപിന്‍റെ കയ്യും പിടിച്ച് കട്ടിലില്‍ ഇരുന്നു.

Monday, December 17, 2012

നോവല്‍ - അദ്ദ്യായം - 58.

പൊടുന്നനെ അനൂപിന്‍റെ വീട് മരണം നടന്ന വീടിന്‍റെ മട്ടിലായി. പ്രതീക്ഷയുടെ ഏക നൈത്തിരി അണയാനൊരുങ്ങുകയാണ്. മുന്നില്‍ കൂരിരുള്‍ മാത്രം. ഇന്ദിരയുടെ മനസ്സ് മകനെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി.

ലാളിച്ചു വളര്‍ത്തിയ മകനാണ്. മുതിര്‍ന്ന ശേഷം അവന്‍റെ മോഹങ്ങള്‍ പലതും സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്ക് കഷ്ടപ്പാടുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതെല്ലാം കണ്ടറിഞ്ഞ് ആവശ്യങ്ങളും  ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കിവെച്ച് അവന്‍ നടന്നു. അവന്‍റെ പ്രായത്തിലുള്ളവര്‍ക്ക് കാണാറുള്ള ദുശ്ശീലങ്ങളോ ആഡംബരങ്ങളോ അവനുണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും അവനെ ശാസിച്ചിട്ടുണ്ട്. വീട്ടിലെ നിവൃത്തികേടുകൊണ്ടാണ് അതെന്ന് അവനറിയാം.  അതുകൊണ്ടുതന്നെ അവന്‍ ഒരിക്കലും പരിഭവിച്ചിട്ടുമില്ല.

എന്തെല്ലാം സ്വപ്നങ്ങളാണ് മക്കളെക്കുറിച്ചു കണ്ടത്? മകന്‍റേയും മകളുടേയും കല്യാണങ്ങള്‍ നടത്തി രണ്ടാളേയും ഓരോ കരയ്ക്ക് എത്തിക്കാമെന്ന് മോഹിച്ചു. എല്ലാം വെറുതെയായി. ചിലപ്പോള്‍ നല്ലത് അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല. ഈശ്വരന്‍ പാവപ്പെട്ടവരെ വീണ്ടുംവീണ്ടും പരീക്ഷിക്കുകയാവും.

മകന്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാനാവുന്നില്ല. ആകെയുള്ള അത്താണിയാണ് അവന്‍. ഒന്നും
സമ്പാദിച്ചു തരാനായിട്ടില്ലെങ്കിലും കണ്ണു നിറയെ കണ്ടുകൊണ്ട് ഇരിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നു. അച്ഛനും അമ്മയും മരിക്കുമ്പോള്‍ ചിതയ്ക്ക് കൊള്ളി വെക്കേണ്ടവനാണ്. അവനെ എന്നെന്നേക്കുമായി വേര്‍പെട്ട് കഴിയാനാവില്ല. അവനോടൊപ്പം എല്ലാവരും ജീവിതം അവസാനിപ്പിച്ചാലോ? മനസ്സില്‍ ആ ചിന്തവന്നതും ഇന്ദിര എഴുന്നേറ്റു

'' രാമേട്ടാ '' അവര്‍ വിളിച്ചു. അയാള്‍ തലയുയര്‍ത്തി നോക്കി.

'' നമ്മുടെ അനുവിന്‍റെ കൂടെ നമുക്കും പോയാലോ '' അവര്‍ പറഞ്ഞു '' അവന്‍ പോയിട്ട് നമ്മള് എന്തിനാ ഇരിക്കുന്നത് ''.

'' അപ്പോള്‍ രമ ''.

'' അവളെ ഒറ്റയ്ക്കാക്കിയിട്ട് പോയാല്‍ പോയ ദിക്കിലും ഗതി കിട്ടില്ല. അവളും പോന്നോട്ടെ ''.

'' എനിക്ക് സന്തോഷേ ഉള്ളു. വയ്യാണ്ടെ കിടക്കുമ്പോള്‍ തോന്നിയതാണ് എന്തെങ്കിലും ചെയ്ത് ജീവിതം അവസാനിപ്പിക്കണമെന്ന്. അന്ന് ശരീരത്തിനും വയ്യ, നിങ്ങളെ ഓര്‍ത്ത് ചെയ്യാനും ആയില്ല. ഇനിയൊരു ദുഃഖം സഹിക്കാന്‍ എനിക്കും വയ്യ ''.

'' കുഞ്ഞാലിടെ പാടത്ത് അടിക്കാന്‍ കൊണ്ടു വന്ന മരുന്ന് കുറ്റി കേടുവന്നതോണ്ട് നമ്മടെ തൊഴുത്തില്‍ വെച്ചിട്ടുണ്ട്. ഇന്നു രാത്രി നമുക്ക് അതങ്ങട്ട് കഴിക്കാം ''.

'' എന്തിനാ അമ്മേ മഹാപാപം ചെയ്യുന്നത്. ഈശ്വരകോപം ഉണ്ടാവില്ലേ '' അനൂപ് ചോദിച്ചു.

'' ഈശ്വരന്‍ വെച്ചിരിക്കുന്നു. അത്ര നല്ല ഈശ്വരനാണെങ്കില്‍ നമുക്ക് ദുഃഖങ്ങള്‍ മാത്രം തര്വോ ''.

'' എന്‍റെ രമടെ കാര്യം ആലോചിക്കുമ്പോള്‍ ''.

'' അതിന് അവളെ വിട്ടിട്ട് പോണില്ലല്ലോ '' ഇന്ദിര പറഞ്ഞു '' രാത്രിക്ക് പാല്‍പ്പായസം ഉണ്ടാക്കി അതില് മരുന്നൊഴിച്ച് നമ്മള് കഴിക്കും. കയ്പ്പ് തോന്നി ഛര്‍ദ്ദിച്ചിട്ട് ആരെങ്കിലും ബാക്കി വരണ്ടാ ''.

******************************


കടയിലെത്തി കഴിഞ്ഞിട്ടും വിവേകിന്‍റെ വിഷമം മാറിയില്ല. അനൂപിന്‍റെ അച്ഛന്‍റേയും അമ്മയുടേയും കരച്ചില്‍ മനസ്സിനെ ആകെ ഉലച്ചിരിക്കുന്നു. വെറുതെ അവരോട് കേട്ട വിവരങ്ങള്‍ പറയാന്‍ പോയി. അതുകൊണ്ട് അവരുടെ സങ്കടം കാണേണ്ടി വന്നു. ഒരു കണക്കിനു നോക്കിയാല്‍ പറഞ്ഞത് നന്നായി. എപ്പോഴായാലും അവര്‍ അതറിയും. നേരത്തെ ആയി എന്നല്ലേയുള്ളു.

ഓപ്പറേഷനുള്ള കാശൊക്കെ എങ്ങിനെയെങ്കിലും ഉണ്ടാക്കി എന്നുതന്നെ വെക്കുക. അതുകൊണ്ടു മാത്രം ആയില്ലല്ലോ. അവനു പറ്റിയൊരു കരള്‍ കിട്ടണ്ടേ. അതില്ലാതെ പണമുണ്ടായിട്ട് എന്താ കാര്യം.

കൂടെയുള്ള കൂട്ടുകാര്‍ക്കൊക്കെ സ്വന്തമായി വല്ലതുമൊക്കെയുണ്ട്. അനൂപിന് എന്തെങ്കിലും കൊടുക്കാന്‍ 
അവര്‍ക്കൊക്കെ കഴിയും. ഒന്നുമില്ലാത്ത ഒരേയൊരാള്‍ താന്‍ മാത്രമേയുള്ളു. അവന്‍റെ ഈ അവസ്ഥയില്‍ എന്തെങ്കിലും കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൂട്ടുകാരനെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്തു ചെയ്യാന്‍ കഴിയുമെന്ന് അവന്‍ തല പുകഞ്ഞ് ആലോചിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി. അവന്‍ മൊബൈലില്‍ അനൂപിനെ വിളിച്ചു.

'' നോക്കെടാ അനൂപേ. കരള് കിട്ടില്ലാന്ന് വിചാരിച്ച് നീ ബേജാറാവണ്ടാ '' അവന്‍ പറഞ്ഞു '' എന്‍റെ കരള് ഞാന്‍ നിനക്കു തരാം. വേണച്ചാല്‍ നീ അത് മുഴുവനും എടുത്തോ ''.

മറുഭാഗത്തു നിന്ന് മറുപടി ഉണ്ടായില്ല. വിവേക് അല്‍പ്പനേരം കാത്തു.

'' എന്താടാ നീ ഒന്നും മിണ്ടാത്തത്. നിനക്കറിയില്ലേ, എന്‍റേല് ഒന്നും ഇല്ലാന്ന്. ഉള്ളത് സന്തോഷായിട്ട് തര്വാണ്. നീ എടുത്തോടാ ''.

ഇത്തവണ അനൂപിന്‍റെ തേങ്ങല്‍ കേട്ടു.

'' നീ കരയണ്ടെടാ. ഒക്കെ ശരിയാവും '' വിവേക് ആശ്വാസം പകര്‍ന്നു.

'' ഒന്നും വേണ്ടാ വിവേകേ '' അനൂപിന്‍റെ സ്വരം അവന്‍ കേട്ടു '' എനിക്ക് ഇത്രയേ ആയസ്സുള്ളൂന്ന് വിചാരിച്ചാല്‍ മതി. മരണം എത്തുന്നത് കാത്തിരിക്കണ്ടാ എന്നാ അമ്മ പറയുന്നത്. അതിനു മുമ്പ്   ഞങ്ങള് സ്ഥലം വിടും ''.

ആ പറഞ്ഞതിന്‍റെ പൊരുള്‍ വിവേകിന്ന് മനസ്സിലായില്ല. അപ്പുറത്ത് ഫോണ്‍ കട്ടായി.

************************

തണല്‍ മരത്തിന്‍റെ ചുവട്ടില്‍ ബൈക്ക് നിര്‍ത്തി റഷീദ് ആസ്പത്രിയിലേക്ക് നടന്നു. നേരം നാലുമണി കഴിഞ്ഞിരിക്കുന്നു. ഇനിയും രണ്ടു മൂന്ന് ഡോക്ടര്‍മാരെ കാണാനുണ്ട്. അതു കഴിഞ്ഞതും വീട്ടിലേക്ക് ചെല്ലണം. തൊട്ടടുത്ത വീട്ടില്‍ നാളെ ഒരു നിക്കാഹുണ്ട്. വൈകീട്ട് അവിടെ ഉണ്ടായേ പറ്റു.

വരാന്തയുടെ അങ്ങേ തലയ്ക്കല്‍ വിനോദ് ആരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് അവന്‍ കണ്ടു.  വേറൊരു കമ്പിനിയുടെ റെപ്രസന്‍റേറ്റീവ് ആണ് വിനോദ്. റഷീദ് മെല്ലെ അവന്‍റെ അടുത്തേക്ക് നടന്നു. മുഖവും തലയുമാകെ പൊതിഞ്ഞു കെട്ടി ഒരാള്‍ ബെഞ്ചില്‍ ചാരി കിടക്കുന്നുണ്ട്. കണ്ണുകളും മൂക്കും വായയും മാത്രമേ കാണാനുള്ളു. അയാളോടൊപ്പമുള്ള സ്ത്രീയോടാണ് വിനോദ് സംസാരിക്കുന്നത്.

'' ആക്സിഡന്‍റ് പറ്റിയതാണോ '' റഷീദ് സംശയം ചോദിച്ചു. വിനോദ് ഉറക്കെ ചിരിച്ചു.

'' നമ്മുടെ ---- ഡോക്ടര്‍ പല്ലു വലിച്ച വിശേഷമാണ് ഈ കാണുന്നത് '' അയാള്‍ പറഞ്ഞു '' കണ്ടില്ലേ മുഖം മുഴുവന്‍ നീരു വന്നിട്ടുണ്ട് ''.

റഷീദിനും ചിരിക്കാതിരിക്കാനായില്ല. ആ ഡോക്ടര്‍ പരിചയക്കാരനാണ്. പഠിപ്പു കഴിഞ്ഞു വന്ന
ശേഷം സ്വന്തമായി ക്ലിനിക്ക് തുടങ്ങിയതാണ്. നിങ്ങളുടെ സഹായമൊക്കെ എപ്പോഴും ഉണ്ടാവണമെന്ന്ക്ലിനിക്ക് തുടങ്ങുമ്പോള്‍ പറഞ്ഞിരുന്നു. അതനുസരിച്ച് ക്ലിനിക്കിന്‍റെ ബോര്‍ഡ് വെക്കാനും നോട്ടീസ് വിതരണം ചെയ്യാനും ഉത്ഘാടനത്തിനുമൊക്കെ സഹകരിച്ചിരുന്നു. തുടക്കത്തില്‍ ഡോക്ടര്‍ ഡൈക്ലോഫിനാക് വിത്ത് പാരസെറ്റാമോള്‍ പ്രമോട്ട് ചെയ്ത് സഹായിച്ചിരുന്നതാണ്. സ്റ്റോക്കിങ്ങ് ഡോക്ടര്‍ ആയതിനാല്‍ കമ്പിനി ഇരുപത് ശതമാനം ഓഫറും നല്‍കിയിരുന്നു. രണ്ടുമാസം തികയും മുമ്പ് അമ്പതു ശതമാനം ഓഫര്‍ ആവശ്യപ്പെട്ടു. അതു കൊടുക്കാനാവാത്തതോടെ സഹായം നിന്നു. മുമ്പ് ക്രെഡിറ്റില്‍ കൊടുത്ത മരുന്നിന്‍റെ പണം കിട്ടാന്‍ ഒരുപാട് നടക്കേണ്ടി വന്നു. ഒടുവില്‍ മുഖം നോക്കാതെ കാര്യം പറഞ്ഞിട്ടാണ് തുക ലഭിച്ചത്.

 '' അതിവെളവന് ഇങ്ങിനെത്തന്നെ പറ്റണം '' റഷീദ് മനസ്സില്‍ കരുതി '' നാട്ടിന്‍പുറത്തെ ക്ലിനിക്കാണ്. ഈ വിവരം കേട്ടാല്‍ ഒരു മനുഷ്യന്‍ അവിടെ കയറില്ല ''. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ പ്രദീപ്.

'' എന്താടാ എപ്പൊ നോക്കിയാലും നിന്‍റെ മൊബൈല്‍ സ്വിച്ചോഫാണല്ലോ '' അവന്‍ പരിഭവിച്ചു.

'' എന്‍റെ മൊബൈല് മഴകൊണ്ടു നനഞ്ഞു. രാവിലെ ക്ലീന്‍ ചെയ്യാന്‍ കൊടുത്തതാ ''.

'' നമ്മുടെ അനൂപിന്‍റെ കാര്യം പറയാന്‍ വിളിച്ചതാണ്. അവന്‍റെ കാര്യം കുറച്ച് പരുങ്ങലിലാണ് '' പ്രദീപ് അറിഞ്ഞതെല്ലാം റഷീദിനോട് പറഞ്ഞു.

'' എന്താടാ നമ്മള് ചെയ്യാ '' റഷീദിന്‍റെ സ്വരം ഇടറി.

'' നീ വിവേകിന്‍റെ കടയിലേക്ക് വാ. അവിടെ വെച്ച് സംസാരിക്കാം ''.

ഇവിടുത്തെ ഗൈനക്കോളൊജിസ്റ്റിന്ന് നല്‍കാനുള്ള ഒരു ഗിഫ്റ്റ് കയ്യിലിരിപ്പുണ്ട്. അത് കൊടുത്തതും പ്രദീപിന്‍റെ അടുത്തെത്തണം. എന്നിട്ടു മതി കല്യാണ വീട്ടില്‍ ചെല്ലുന്നത്.

'' ഒരേ ഒരു ഡോക്ടറെ കണ്ടതും ഞാനെത്താം '' റഷീദ് സമ്മതിച്ചു.
*******************

പ്രദീപ് ബൈക്ക് നിര്‍ത്തി വിവേകിന്‍റെ കടയിലേക്ക് കയറി.

'' നാളെ ഞങ്ങള്‍ അനൂപിന്‍റെ വീട്ടിലേക്ക് പോണുണ്ട്. നീയും വന്നോ '' അവന്‍ പറഞ്ഞു '' അപ്പോള്‍ കടം വാങ്ങിയ പൈസ നിനക്ക് കൊടുക്കും ചെയ്യാം ''.

'' ഞാന്‍ ഉച്ചയ്ക്കന്നെ അവന്‍റെ വീട്ടില്‍ പോയി പൈസ കൊടുത്തല്ലോ ''.

'' എന്നിട്ട് നീ വല്ലതും പറഞ്ഞ്വോ ''.

'' നീ എന്‍റടുത്ത് പറഞ്ഞതൊക്കെ ഞാന്‍ അവനോട് പറഞ്ഞു '' വിവേക് തുടര്‍ന്നു '' വേണ്ടിയിരുന്നില്ല എന്നായി എനിക്ക്. അച്ഛനും അമ്മയും അവനും കൂടി എന്താ ഒരു കരച്ചില് ''.
പ്രദീപിന്ന് സഹിക്കാനായില്ല.

'' മുഖമടച്ച് ഞാന്‍ ഒന്ന് തന്നാല്‍ നിന്‍റെ പൊങ്ങി നില്‍ക്കുന്ന നാല് പല്ലും നിലത്ത് കിടക്കും '' അവന് അലറി '' നിന്നോടാരാ ഇതൊക്കെ അവിടെ ചെന്നു പറയാന്‍ ഏല്‍പ്പിച്ചത് ''.

'' ആരും പറഞ്ഞിട്ടല്ലാടാ. കേട്ടത് പറഞ്ഞൂന്നേ ഉള്ളു. പിന്നെ ഇവിടെ വന്ന ശേഷം ഞാന്‍ അവനെ ഫോണില്‍ വിളിച്ചു ''.

'' എന്തിന് ''.

'' കരള് കിട്ടാതെ അവന്‍റെ കാര്യത്തിന് ബുദ്ധിമുട്ട് വരില്ല. എന്‍റെ കരള് കൊടുക്കാന്ന്  ഞാന്‍ അവനോട് പറഞ്ഞു ''.

പ്രദീപിന്ന് ദേഷ്യത്തോടൊപ്പം ചിരിയും വന്നു.

'' എന്നിട്ട് അവനെന്താ പറഞ്ഞത് ''.

'' മരിക്കുന്നതുവരെ കാത്തിരിക്കണ്ടാ എന്ന് അവന്‍റെ അമ്മ പറഞ്ഞൂന്നാ അവന്‍ എന്നോട് പറഞ്ഞത്. അതിനു മുമ്പ് അവരെല്ലാവരും കൂടി സ്ഥലം വിട്വോത്രേ '' ഒന്നു നിര്‍ത്തി വിവേക് ഗൌരവത്തില്‍ ഇത്രയും കൂടി ചേര്‍ത്തി '' എവിടെ പോയിട്ടെന്താ കാര്യം. മരണം വരുന്നത് വര്വേന്നെ ചെയ്യും. അത് തടയാന്‍ പറ്റില്ല. ശരി അല്ലേടാ ഞാന്‍ പറഞ്ഞത് ''. അവസാന ഭാഗം പ്രദീപ് കേട്ടതേയില്ല. അനൂപ് പറഞ്ഞതിന്‍റെ പൊരുള്‍ അവന് മനസ്സിലായി.

'' അങ്കിള്‍ ''മൊബൈല്‍ എടുത്ത് അവന്‍ ഗോപാലകൃഷ്ണന്‍ നായരെ വിളിച്ചു.

Wednesday, December 12, 2012

നോവല്‍ - അദ്ധ്യായം - 57.


'' നിങ്ങള്‍ പേഷ്യന്‍റിന്‍റെ ആരാ '' പരിശോധന ഫലങ്ങള്‍ സശ്രദ്ധം നോക്കിയശേഷം ഡോക്ടര്‍ ചോദിച്ചു. ഒരു നിമിഷം എന്താണ് മറുപടി പറയേണ്ടതെന്ന് ഗോപാലകൃഷ്ണന്‍ ആലോചിച്ചു. പെട്ടെന്ന് ഉത്തരം കണ്ടെത്തുകയും ചെയ്തു.

'' അങ്കിള്‍ '' അയാള്‍ പറഞ്ഞു. അനൂപ് അങ്ങിനെയാണല്ലോ വിളിക്കാറ്.

'' നോക്കൂ, ലിവര്‍ ആകെ ഡാമേജായി കഴിഞ്ഞിരിക്കുന്നു '' ഡോക്ടര്‍ പറഞ്ഞു '' പേഷ്യന്‍റിന്‍റെ ക്ഷീണം, തളര്‍ച്ച, രുചിയില്ലായ്മ, ശരീരത്തിലെ മഞ്ഞ നിറം എന്നിവയൊക്കെ കണ്ടപ്പോഴേ എനിക്ക് ലിവറിന്‍റെ പ്രോബ്ലമാണെന്ന് തോന്നിയിരുന്നു. പക്ഷെ ഇത്രത്തോളം ക്രിട്ടിക്കല്‍ ആണെന്ന് വിചാരിച്ചില്ല '' .

കരളിന്‍റെ ഘടനയും പ്രവര്‍ത്തനവും ലിവര്‍ സിറോസിസ് വന്നാല്‍ ഉണ്ടാവുന്ന വ്യതിയാനവും ഡോക്ടര്‍  വിവരിക്കുന്നത് ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഗോപാലകൃഷ്ണന്‍ കേട്ടിരുന്നു.

'' ഐ ഹോപ് യു അണ്ടര്‍സ്റ്റാന്‍ഡ് വാട്ട് ഐ സേ ''. മനസ്സിലായ മട്ടില്‍ ഗോപാലകൃഷ്ണന്‍ തലയാട്ടി.

'' എന്താ സാര്‍ ഇനി വേണ്ടത് '' അയാള്‍ ചോദിച്ചു.

'' അതുതന്നെയാണ് പറയാന്‍ പോകുന്നത്. മരുന്നു കൊണ്ടൊന്നും പേഷ്യന്‍റ് ഇനി രക്ഷപ്പെടില്ല. ആ സ്റ്റേജൊക്കെ കഴിഞ്ഞു ''.

'' എന്നു വെച്ചാല്‍ ''.

'' സത്യം പറഞ്ഞാല്‍ രോഗി മരണത്തിലേക്ക് നീങ്ങുകയാണ്. കൂടി വന്നാല്‍ ഇനി ഏതാനും ആഴ്ചകള്‍. അത്രയേ ഉള്ളു ''.

ഗോപാലകൃഷ്ണന്‍റെ ഉള്ളൊന്ന് നടുങ്ങി. അനൂപിന്‍റെ ജീവിതത്തിന്ന് തിരശീല വീഴാറായി എന്ന ദുഃഖ സത്യം അയാളെ തളര്‍ത്തി. അയാള്‍ തല കുനിച്ചിരുന്നു. അനൂപിന്‍റെ ശബ്ദ സൌകുമാര്യമോ, സ്വഭാവ  ഗുണമോ, സൌമ്യമായ പെരുമാറ്റമോ, നിഷ്ക്കളങ്കതയോ ഒന്നുമല്ല, മറിച്ച് അവനെ മാത്രം ആസ്പദിച്ചു കഴിയുന്ന പാവപ്പെട്ട കുടുംബത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്ക്ണ്ഠയായിരുന്നു മനസ്സ് മുഴുവന്‍ .

'' ഇനിയെന്താ ഉദ്ദേശം '' അല്‍പ്പനേരത്തിന്നു ശേഷം ഡോക്ടര്‍ ചോദിച്ചു.

'' ഏതെങ്കിലും വലിയ ഹോസ്പിറ്റലില്‍ കൊണ്ടുപോയാലോ ''.

'' അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാവില്ല. ഇവിടെ കിട്ടുന്നതില്‍ കൂടുതലൊന്നും മറ്റെവിടെ പോയാലും കിട്ടാനില്ല ''.

'' അപ്പോള്‍ അനൂപ് രക്ഷപ്പെടില്ലെന്നാണോ ''.

'' എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മരുന്നുകൊണ്ട് പ്രയോജനമില്ലന്നല്ലേ ഞാന്‍ പറഞ്ഞുള്ളു. വേറേയും മാര്‍ഗ്ഗമുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ നടത്താമല്ലോ ''.

'' സാര്‍, അതിന്‍റെ സക്സസ് '' ഗോപാലകൃഷ്ണന് അറിയാന്‍ ധൃതിയായി.

'' സെവന്‍റി ടു എയ്റ്റി പെര്‍സന്‍റ്. ഓര്‍ ഈവന്‍ മോര്‍ '' ഡോക്ടര്‍ പറഞ്ഞു '' ഹാര്‍ട്ടും കിഡ്നിയും ഒക്കെ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാറില്ലേ. അത്ര റിസ്ക്കില്ല. എന്നാലും പ്രശ്നങ്ങള്‍ ഒരുപാടുണ്ട് ''.

'' എന്താ സാര്‍, അത് ''.

'' ഒന്നാമത് പണം. ഓപ്പറേഷനുതന്നെ വലിയൊരു തുക വരും. അത് കഴിഞ്ഞാലും ചുരുങ്ങിയത് അഞ്ചാറു മാസത്തെ ചികിത്സ വേണ്ടി വരും. പത്തു മുപ്പത്ത് ലക്ഷം രൂപ വേണ്ടി വന്നേക്കും ''.

ഭീമമായ സംഖ്യയാണത്. അനൂപിന്‍റെ കുടുംബത്തിന് അത് വഹിക്കാനാവില്ല. മറ്റെന്തെങ്കിലും വഴി കാണണം. അവനെ മരണത്തിന് വിട്ടു കൊടുത്തു കൂടാ.

 '' പണം എങ്ങിനെയെങ്കിലും സ്വരൂപിക്കാം എന്നു വെക്കുക. പിന്നെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ ''.

'' ഇല്ല എന്നു പറയാനാവില്ല. രോഗിക്ക് അനുയോജ്യമായ ലിവര്‍ നല്‍കാന്‍ തയ്യാറുള്ള ആരേയെങ്കിലും കണ്ടെത്തണം. രക്തബന്ധത്തിലുള്ളവരായാല്‍ വളരെ നന്ന്. നിയമപരമായ നൂലാമാലകളൊന്നും പിന്നെ ഉണ്ടാവില്ല ''.

'' ലിവര്‍ ഡോണേറ്റ് ചെയ്യുന്ന ആള്‍ക്ക് പ്രശ്നമെന്തെങ്കിലും ''.

'' സാധാരണ ഗതിയില്‍ ഒന്നുമില്ല. വളരെ പെട്ടെന്നു തന്നെ ലിവര്‍ പഴയ സ്ഥിതിയിലാവും ''.

'' സര്‍ജറി എപ്പോഴാണ് സാര്‍, നടത്തേണ്ടി വരിക ''.

'' ഏര്‍ളിയര്‍ ദി ബെറ്റര്‍ ''. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. റിപ്പോര്‍ട്ടുകളെല്ലാം സൂക്ഷിച്ച കവര്‍ ഡോക്ടര്‍ നീട്ടി. ഗോപാലകൃഷ്ണന്‍ യാന്ത്രികമായി അതേറ്റു വാങ്ങി.

'' ശരി സാര്‍, ഞാന്‍ താമസിയാതെ വരാം ''. അയാള്‍ എഴുന്നേറ്റു. ആകെ അസ്വസ്ഥമായ മനസ്സോടെയാണ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയത്. കൂട്ടിന് ആരെങ്കിലുമുണ്ടെങ്കില്‍ ഉള്ള വിഷമം പങ്കുവെക്കാനായേനെ. സുകുമാരന്‍ വരാനൊരുങ്ങിയതാണ്. റിപ്പോര്‍ട്ടുകള്‍ കാണിച്ച് വിവരം അന്വേഷിക്കുകയല്ലേ വേണ്ടൂ എന്നു പറഞ്ഞ് ഒറ്റയ്ക്ക് പോന്നു. ഒരുകണക്കില്‍ അത് നന്നായി. എന്തെങ്കിലും കേട്ടാല്‍ പരിഭ്രമിക്കുന്ന ആളാണ് അയാള്‍. എല്ലാ കാര്യങ്ങളും ഒരുവിധം ശരിപ്പെടുത്തിയ ശേഷമേ അനൂപിന്‍റെ വീട്ടുകാരെ അറിയിക്കാവൂ. ഇല്ലെങ്കില്‍ അവര്‍ ആകെ തകര്‍ന്നു പോവും.

ട്രെയിന്‍ ഫറോക്ക് കടന്നതും മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ പ്രദീപാണ്. മിടുക്കനാണ് അവന്‍. കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാനും വേണ്ടതുപോലെ ചെയ്യാനും കഴിവുള്ളവന്‍. പലതരം ടെസ്റ്റുകളും ബയോപ്സിയും ചെയ്യിക്കാന്‍ ചെന്നപ്പോഴൊക്കെ അനൂപിനോടൊപ്പം അവനുണ്ടായിരുന്നു.

'' ഹല്ലോ '' അയാള്‍ ഫോണെടുത്തു.

'' അങ്കിള്‍, ഡോക്ടറെന്താ പറഞ്ഞത് ''. രോഗവിവരം ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.

'' ഞാന്‍ വന്നിട്ട് ബാക്കി പറയാം. നമുക്ക് ആലോചിച്ച് ചിലതൊക്കെ ചെയ്യാനുണ്ട്. അതിനു മുമ്പ് ഈ വിവരം അനൂപിന്‍റെ വീട്ടില്‍ അറിയിക്കരുത് '' ഫോണ്‍ കട്ട് ചെയ്തു.

'' ആരോടാ നീ ഇത്ര കാര്യായിട്ട് സംസാരിച്ചത് '' വിവേക് പ്രദീപിനോട് ചോദിച്ചു. അവന്‍ പണി ചെയ്യുന്ന കടയിലിരുന്നാണ് പ്രദീപ് ഫോണ്‍ ചെയ്തത്. കേട്ട വിവരങ്ങള്‍ അവന്‍ കൈമാറി.

'' നോക്കെടാ ഞാന്‍ അവന്‍റേന്ന് അഞ്ഞൂറ് ഉറുപ്പിക കടം വാങ്ങിയിട്ടുണ്ട്. ഇനി എന്താ ഞാന്‍ ചെയ്യാ '' കരയുന്ന മട്ടിലാണ് വിവേക് അത് പറഞ്ഞത്.

പ്രദീപിന്ന് ദേഷ്യമാണ് തോന്നിയത്. ഒരുത്തന്‍ മരിക്കാറായി കിടക്കുന്നു. അതിനിടയിലാണ് ഇവന്‍റെ  അഞ്ഞൂറ് ഉറുപ്പിക.

'' നീ അത് കൊണ്ടുപോയി പുഴുങ്ങി തിന്നോ '' പ്രദീപ് ദേഷ്യപ്പെട്ട് ഇറങ്ങി.

 നട്ടുച്ച നേരത്ത് വിയര്‍ത്തു കുളിച്ചാണ് വിവേക് അനൂപിന്‍റെ വീട്ടിലെത്തിയത്. അനൂപിന്‍റെ അടുത്ത് എത്തിയതും അവന്‍ കയ്യില്‍ കരുതിയ അഞ്ഞൂറിന്‍റെ നോട്ടെടുത്തു നീട്ടി. '' നിനക്ക് തരാനുള്ളതാണ് '' അവന്‍ പറഞ്ഞു '' എന്നാലും നിനക്കിങ്ങിനെ വന്നല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് വരുന്ന സങ്കടം പറയാന്‍ പറ്റില്ല '' അവന്‍ വിങ്ങിക്കരഞ്ഞു.

'' എന്താ കുട്ടീ ഇത്. മനുഷ്യരായാല്‍ സൂക്കട് വരും. കുറച്ചു കഴിഞ്ഞാല്‍ അത് മാറും '' ഇന്ദിര പറഞ്ഞു   '' അതിന് ആരെങ്കിലും ഇങ്ങിനെ കരയാറുണ്ടോ ''.

'' ഇത് അങ്ങിനെയല്ലല്ലൊ അനൂപിന്‍റെ അമ്മേ '' അവന്‍ അറിഞ്ഞ വിവരങ്ങള്‍ അവതരിപ്പിച്ചു. ഇന്ദിരയും രാമകൃഷ്ണനും നെഞ്ചിടിപ്പോടെയാണ് അതെല്ലാം കേട്ടത്. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

'' കുട്ടി പറഞ്ഞത് ശരി തന്ന്യാണോ '' ഇന്ദിര വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

'' ദൈവത്താണെ സത്യം. ഡോക്ടറെ റിസള്‍ട്ട് കാണിക്കാന്‍ ചെന്ന ഗോപാലകൃഷ്ണനങ്കിള്‍ പ്രദീപിനോട് പറഞ്ഞിട്ട് ഞാന്‍ അറിഞ്ഞതാ ''.

'' എന്‍റെ മകനേ '' ഇന്ദിര അനൂപിന്‍റെ ദേഹത്തേക്ക് വീണു. അവരുടേയും രാമകൃഷ്ണന്‍റേയും കരച്ചില്‍  ഉയര്‍ന്നു. അനൂപ് അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പാന്‍ തുടങ്ങി. കണ്ണു തുടച്ചുകൊണ്ട് 
വിവേക് ഇറങ്ങി നടന്നു.

Sunday, December 2, 2012

നോവല്‍ - അദ്ധ്യായം - 56.


മേനോനും ഗോപാലകൃഷ്ണന്‍ നായരും ബൈക്കില്‍ നിന്നിറങ്ങി. വണ്ടി സ്റ്റാന്‍ഡിലിടുമ്പോഴേക്ക് പ്രദീപും റഷീദും അവര്‍ക്കരികിലെത്തി. അനൂപിനെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ ആഗതര്‍ക്ക് കൈമാറി.

'' രണ്ടാഴ്ച പനിയായിരുന്നിട്ടും ഡോക്ടറെ കാണിച്ചില്ലെന്നോ '' മേനോന്‍ അത്ഭുതപ്പെട്ടു.

'' അങ്കിള്‍, അതുതന്നെയാണ് എനിക്കും പറയാനുള്ളത് '' പ്രദീപ് പറഞ്ഞു '' ആരെങ്കിലും ഇമ്മാതിരി വിഡ്ഢിത്തം ചെയ്യോ. ആ ആന്‍റിക്ക് അറിയാഞ്ഞിട്ടാണ് എന്നു പറഞ്ഞാല്‍  നമുക്കത് മനസ്സിലാക്കാം. പക്ഷെ അനൂപിന് അവന്‍റെ അസുഖത്തെക്കുറിച്ച് ബോധം വേണ്ടേ. മരുന്നൊന്നും കഴിക്കാതെ ചരടു ജപിച്ചതും കെട്ടി മൂടി പുതച്ചു കിടന്നാല്‍ മതിയോ ''.

'' അനൂപിനെ കുറ്റപ്പെടുത്താന്‍ നമുക്കാവില്ല. അവന്‍റെ അമ്മ പറയുന്നതിനപ്പുറം മറ്റൊന്നും അവനില്ല. അങ്ങിനെയാണ് അവന്‍ വളര്‍ന്നത് '' ഗോപാലകൃഷ്ണന്‍ അനൂപിനെ ന്യായീകരിച്ചു.

'' എന്നിട്ട് എന്തു തീരുമാനിച്ചു '' മേനോന്‍ അന്വേഷിച്ചു.

'' നാളെ ഞാനും റഷീദും കൂടി അവനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോവും ''.

'' അതു നന്നായി. പഴയ കാലമൊന്നുമല്ല ഇപ്പോഴത്തേത് '' മേനോന്‍ പറഞ്ഞു '' എലിപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങി നൂറ്റെട്ടു കൂട്ടം പനികളുണ്ട്. ശ്രദ്ധിക്കണം ''.

'' ഞങ്ങള്‍ ഡോക്ടറോട് വിശദമായി ചോദിച്ചറിയാം ''.

'' ബ്ലഡ് ടെസ്റ്റോ വല്ലതും വേണച്ചാല്‍ ചെയ്യിക്കണം ''.

'' തീര്‍ച്ചയായും ചെയ്യാം ''.

'' തല്‍ക്കാലത്തെ ആവശ്യത്തിന്ന് കുറച്ചു പണം വെച്ചോളൂ '' മേനോന്‍ പേഴ്സേടുത്തു. ആയിരത്തിന്‍റെ അഞ്ചു നോട്ടുകള്‍ പ്രദീപിന്നു നേരെ നീട്ടി. അവന്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഗോപാലകൃഷ്ണന്‍ കൂടി നിര്‍ബന്ധിച്ചതോടെ അതു വാങ്ങി.

'' വിവരം ഞങ്ങളെ വിളിച്ചറിയിക്കണം ''. രണ്ടുപേരുടേയും മൊബൈല്‍ നമ്പറുകള്‍ പ്രദീപ് സ്വന്തം മൊബൈലില്‍ സേവ് ചെയ്തു, അവന്‍റെ നമ്പര്‍ അവര്‍ക്കും നല്‍കി.

'' എന്നാല്‍ ഞങ്ങള്‍ പോട്ടെ '' പ്രദീപ് യാത്ര പറഞ്ഞു. അവരുടെ ബൈക്ക് ഇടവഴിയിലൂടെ ഓടി മറഞ്ഞു.  ഗോപാലകൃഷ്ണനും മേനോനും കയറിച്ചെല്ലുന്നതും നോക്കി ഉമ്മറത്ത് സന്തോഷം കൊണ്ട് വിടര്‍ന്ന മുഖങ്ങളുമായി അനൂപും ഇന്ദിരയും രാമകൃഷ്ണനും നില്‍പ്പുണ്ടായിരുന്നു.

'' താന്‍ പനിക്കാന്‍ കിടക്ക്വാണ് എന്നാണല്ലോ പറഞ്ഞുകേട്ടത്. പിന്നെന്താ ഉമ്മറത്ത് വന്ന് നില്‍ക്കുന്നത് '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.

'' ഇത്ര നേരം അവന്‍ കിടക്ക്വേന്നെ ആയിരുന്നു '' ഇന്ദിര പറഞ്ഞു '' നിങ്ങള് രണ്ടാളും വന്നൂന്ന് ഞാന്‍ ചെന്നു പറഞ്ഞപ്പോള്‍ എണീറ്റ് വര്വേ ഉണ്ടായത് ''.

രോഗ വിവരങ്ങള്‍ ഇന്ദിര വിസ്തരിച്ചു. '' ഇത്ര പേടിക്കാനൊന്നൂല്യാ. നാലു ദിവസം കഴിഞ്ഞാല്‍ മാറണ്ട സൂക്കടേ ഉള്ളു. എന്നാലും ഡോക്ടറെ കാണിക്കണം എന്ന് ഇപ്പൊ വന്ന കുട്ടികള് പറയുണൂ. അവര്‍ക്ക് അങ്ങിനെ വേണംന്ന് ഉണ്ടച്ചാല്‍ കൊണ്ടുപോയി കാട്ടിക്കോട്ടേ എന്ന് ഞാനും വിചാരിച്ചു ''.

ഗോപാലകൃഷ്ണന്‍ അനൂപിന്‍റെ അടുത്തു ചെന്ന് ദേഹത്ത് കൈ വെച്ചു. വലിയ ചൂട് തോന്നുന്നില്ല. ദേഹത്ത് മഞ്ഞ നിറം ഉണ്ടോ എന്നൊരു സംശയം. അയാള്‍ അത് പറയുകയും ചെയ്തു.

'' അങ്ങിനെ വരാന്‍ വഴീല്യ. കഴിഞ്ഞതിന്‍റെ മുമ്പത്തെ കൊല്ലം അവന് കാമാല വന്നതെ ഉള്ളൂ. ഇന്നലെ കൊടുങ്ങല്ലൂര് പോണ തമ്പാട്ടിയെ വിളിച്ച് മഞ്ഞപ്പൊടി ഇടീച്ചതിന്‍റേയാ. പനിച്ചു പനിച്ചിരുന്ന് അമ്മ തലോട്വോ മറ്റോ ഉണ്ടാവാതെ കഴിക്കണ്ടേ ''.

'' അങ്കിള്‍, അമ്മമ്മയ്ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട് '' അനൂപ് ചോദിച്ചു.

'' നല്ല ഭേദം തോന്നുന്നുണ്ട്. പാട്ടുകാരനെ കാണാനേ ഇല്ലല്ലോ എന്ന് നിത്യവും പറയും ''.

'' ഇതൊന്ന് മാറട്ടെ. ഞാന്‍ അമ്മമ്മയെ കാണാന്‍ വരുന്നുണ്ട് ''.

'' കൂട്ടത്തില്‍ ഒരു കാര്യം. ഇന്നു പുലര്‍ച്ചെ മകനെത്തി. കൂടെ രണ്ട് കൂട്ടുകാരും ഉണ്ട്. മ്യൂസിക്ക് ആല്‍ബം ഉണ്ടാക്കുന്നവരാണത്രേ. ഞാന്‍ നിന്‍റെ കാര്യം പറഞ്ഞു. ഒന്നു രണ്ട് പാട്ട് പാടിച്ചു നോക്കട്ടെ എന്ന് അവര് പറയും ചെയ്തു. മൂന്നാളും കൂടി രാവിലെ അങ്ങാടിപ്പുറത്തേക്ക് പോയതാ. ഉച്ചയാവുമ്പോഴേക്ക് മടങ്ങി എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. കണ്ടു കിട്ടിയാല്‍ നിന്നെ കൂട്ടീട്ടു പോയി ഇന്നന്നെ രണ്ടുമൂന്ന് പാട്ട് റിക്കാര്‍ഡ് ചെയ്യിക്കാമെന്നു വിചാരിച്ചു. ഇനിയിപ്പൊ എന്താ ചെയ്യാ. നീ വയ്യാതെ കിടപ്പായില്ലേ ''.

'' അതു സാരൂല്യാ അങ്കിള്‍, ഞാന്‍ വന്നോളാം '' പാട്ട് എന്നു കേട്ടതോടെ അനൂപിന്‍റെ അസുഖം  പറപറന്നു.

'' അതു വേണ്ടാ. ദേഹം അനങ്ങി പനി കൂടുതലാക്കണ്ടാ ''. 

'' പാട്ട് എന്നു പറഞ്ഞാല്‍ ഇവന് പ്രാന്താണ്. ഞാന്‍ എപ്പഴും ചീത്ത പറയും '' മകന്‍റെ പാട്ടിനോടുള്ള അഭിനിവേശത്തിനെ കുറിച്ചു കിട്ടിയ അവസരം മുതലെടുത്ത് ഇന്ദിര  പറഞ്ഞു .

'' എന്തിനാ ചീത്ത പറയുന്നത്. പ്രോത്സാപ്പിക്കുകയല്ലേ വേണ്ടത്  '' മേനോന്‍ ചോദിച്ചു '' പാടാനുള്ള ഈ കഴിവ് അപൂര്‍വ്വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യമല്ലേ ''.

'' എന്തു ഭാഗ്യം. പാടാന്‍ കഴിവുണ്ടായതോണ്ട് വിശപ്പ് മാറില്ലല്ലോ. ഇവന്‍ പണിക്ക് പോവാന്‍ തുടങ്ങിയ ശേഷമാണ് കുടുംബത്തിലെ ദാരിദ്ര്യത്തിന്ന് ഒരു കുറവ് വന്നത് ''.

'' പണിക്ക് പോയാല്‍ കിട്ടുന്നതിന്ന് ഒരു കണക്കുണ്ട് '' ഗോപാലകൃഷ്ണന്‍ പറഞ്ഞു '' കലാകാരന്‍റെ കാര്യം അതല്ല. ഒന്ന് പേരുണ്ടായി കിട്ടിയാല്‍ മതി. പിന്നെ എത്രയാ സമ്പാദിക്കുക എന്ന് പറയാനാവില്ല ''.

'' ഇവന്‍റെ അച്ഛന്‍ വല്യേ കലാകാരനായിരുന്നു. പേരെടുത്ത തായമ്പകക്കാരന്‍. എന്നിട്ടെന്തുണ്ടായി. ഓട്ടു കമ്പിനിയില്‍ മണ്ണു ചുമക്കുന്ന പണിക്ക് പോയിരുന്നെങ്കില്‍ ഇതിലേറെ സമ്പാദിച്ചേനേ ''.

'' അങ്ങിനെ പറയരുത്. അനൂപിന് കഴിവുണ്ട്. ഭാവിയില്‍ അവന്‍ വലിയൊരു പാട്ടുകാരനായി കൂടാ എന്നുണ്ടോ ''.

'' ചെറു വിരല് വീങ്ങിയാല്‍ എത്രകണ്ട് വീങ്ങും. പാടീട്ട് നന്നാവണച്ചാല്‍ അത്രയ്ക്ക് ആള്‍ സ്വാധീനവും കുടുംബത്തില്‍ കെട്ടിയിരുപ്പും വേണം. അതില്ലാത്തോര് ചാടി പുറപ്പെട്ടാല്‍ ഇരിക്കക്കുത്തി വീഴും ''.

'' അങ്ങിനെ പറയരുത്. സമ്പത്തും സ്വാധീനവും ഉണ്ടായിട്ടല്ലല്ലോ യേശുദാസ് ഈ നിലയിലായത് ''.

'' എന്തോ എനിക്കങ്ങിട്ട് വിശ്വാസം വരുണില്യാ ''.

'' ശരി. എങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ. ഞങ്ങളെ വിശ്വാസം ഉണ്ടോ ''.

'' ഇതെന്തൊരു ചോദ്യാണ്. നിങ്ങള് രണ്ടാളും ഞങ്ങള്‍ക്ക് ഈശ്വരന്മാരെപ്പോലെയാണ് ''.

'' ഞങ്ങള്‍ അനൂപിനെ കൊണ്ടുപോയി കുഴീല്‍ ചാടിക്കില്ല എന്ന് തോന്നുന്നുണ്ടോ ''.

'' അതിലെനിക്ക് യാതൊരു സംശയൂല്യാ ''.

'' എന്നാലേ ഇത് അവനെ ഒരു നിലയ്ക്കെത്തിക്കാനുള്ള പരിശ്രമമാണെന്ന് കൂട്ടിക്കോളൂ ''.

'' ഞാന്‍ എന്‍റെ മനസ്സില്‍ കിടന്നത് പറഞ്ഞുന്നേ ഉള്ളു. അവന്‍ നല്ല നിലയ്ക്ക് എത്തുന്നതിന്ന് ആരെന്തു ചെയ്യുന്നതും സന്തോഷം തന്നെ ''.

'' അനൂപിന്നുവേണ്ടി എന്തെങ്കിലും ചെയ്യണംന്ന് അമ്മിണിയ്ക്ക് ഒരേ നിര്‍ബന്ധം. സത്യം പറഞ്ഞാല്‍ എനിക്കവള്‍ സ്വൈരം തരാറില്ല ''.

'' അവനും അമ്മമ്മ എന്നുവെച്ചാല്‍ ജീവനാണ് ''.

'' പറ്റിയാല്‍ ഞാന്‍ അവരേയും കൂട്ടി ഇങ്ങോട്ടു വരാം. രാവിലെ കാറ് വിളിച്ചിട്ടാണ് അവര് പോയത്. അതില് പോരാലോ '' ഗോപാലകൃഷ്ണന്‍ എഴുന്നേറ്റു, ഒപ്പം മേനോനും.

പറഞ്ഞതുപോലെ ഗോപാലകൃഷ്ണന്‍ പരിവാരങ്ങളുമായി അഞ്ചു മണിയോടെ എത്തി.

'' രാത്രീലെ തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് ഇവര്‍ക്ക് പോണം. അതിനു മുമ്പ് കൂട്ടീട്ടു വന്നതാണ് '' അയാള്‍ പറഞ്ഞു. ഇന്ദിരയുടെ ആതിഥ്യമര്യാദ അവര്‍ക്കു മുമ്പില്‍ നിരന്നു.

'' അങ്കിള്‍ നിര്‍ബന്ധിച്ചതോണ്ട് വന്നതാണ്. ഓര്‍ക്കസ്ട്രയൊന്നും ഇല്ല. വെറുതെ പാടിയാല്‍ മതി. പാട്ട് റിക്കോര്‍ഡ് ചെയ്യുന്നുണ്ട്. നന്നെങ്കില്‍ മിക്സ് ചെയ്ത് ശരിയാക്കാം '' താടി വെച്ച ആള്‍ അനൂപിനോട് പറഞ്ഞു. അവന്‍ തലയാട്ടി.

'' ലിറിക്സ് വായിച്ചോളൂ '' മറ്റൊരാള്‍ ഒരു പുസ്തകം അവനെ ഏല്‍പ്പിച്ചു. ആദ്യത്തെ ആളാണ് ട്യൂണ്‍ പറഞ്ഞു കൊടുത്തത്. ഒടുവില്‍ പാട്ട് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.

'' പകലിന്‍റെ പട്ടട കെട്ടടങ്ങി
ഇരുളിന്‍റെ പുക പടര്‍ന്നെങ്ങും
മറ്റൊരു പുലരിയെ കാത്തു ഭൂമി
നീലപ്പുതപ്പെടുത്താകെ മൂടി ''

അനൂപിന്‍റെ സ്വരം ഉയര്‍ന്നു. പടിഞ്ഞാറു നിന്നുള്ള കാറ്റേറ്റ വാഴയിലകള്‍ തല കുലുക്കി.