Sunday, July 31, 2011

നോവല്‍ - അദ്ധ്യായം - 13.

'' നാളത്തേം മറ്റന്നാളത്തേം കൂടി പണീണ്ടാവും. അതോടെ എന്‍റെ ഇവിടത്തെ പണി കഴിഞ്ഞു '' അടുക്കളയില്‍ വീതന കെട്ടിക്കൊണ്ടിരിക്കുന്ന പാറു ഇന്ദിരയോട് പറഞ്ഞു. തേക്കുകയും നിലം നേരാക്കുകയും ചെയ്യാത്ത അടുക്കളയുടെ ഒരു മൂലയില്‍ ചെങ്കല്ലുകൊണ്ട് അടുപ്പ് കൂട്ടി അതിലായിരുന്നു ഇതേവരെ പാചകം ചെയ്തിരുന്നത്.

'' രണ്ട് പറ ചുണ്ണാമ്പ് വാങ്ങി ചുമരിലൊക്കെ അടിക്കണം എന്നുണ്ട് '' ഇന്ദിര പറഞ്ഞു '' തല്‍ക്കാലത്തേക്ക് അതും കൂടി മതി ''.

'' വാര്‍പ്പ് കെട്ടിടത്തില്‍ ചുണ്ണാമ്പ് അടിക്ക്യേ. ഒരു ചാക്ക് വെള്ള സിമിന്‍റ് വാങ്ങി അടിക്കിന്‍ ''.

'' അതിനൊക്കെ തോനെ കാശാവില്ലേ ''.

'' ഒരുപാടൊന്നും വരില്ല. എന്നെങ്കിലും കാലത്ത് മകന് വീട് പെയിന്‍റ് അടിക്കണം എന്ന് തോന്ന്യാല് ചുണ്ണാമ്പ് തേച്ചാ ശരിയാവില്ല ''.

'' എങ്ങിനേങ്കിലും അത് വാങ്ങിയാല്‍ പിന്നെ പെയിന്‍റ് അടിക്കുന്ന ആരേയെങ്കിലും വിളിക്കെണ്ടി വരും അത് ചുമരിലൊക്കെ അടിക്കാന്‍ ''.

'' അതൊന്നും വേണ്ടാ. ഇത്തിരി വീതിയുള്ള ഒരു ബ്രഷ് വാങ്ങി തന്നാല്‍ ഞാന്‍ തന്നെ അടിക്കാം ''.

'' എന്നാല്‍ അതും കൂടി തീര്‍ത്തിട്ട് നീ പൊയ്ക്കോ ''.

ചിമ്മിനിയുടെ ചുവടെ ചെറിയൊരു തിണ്ട് കെട്ടി പാറു അതില്‍ അടുപ്പുണ്ടാക്കി തുടങ്ങി.

'' അല്ലാ തമ്പുരാട്ട്യേ, കുറച്ച് ദിവസായി ചോദിക്കണം എന്ന് വിചാരിക്കുന്നതാ. നിങ്ങളുക്ക് ബന്ധുക്കളും വേണ്ടപ്പെട്ടോരൊന്നും ഇല്ലേ ''.

ഇന്ദിര ഒന്നും പറഞ്ഞില്ല. അവരുടെ കണ്ണ് നിറഞ്ഞു.

'' അച്ഛനും അമ്മയും ഒക്കെ ചത്തു പോയാലും കൂടപ്പിറപ്പുകള്‍ കാണില്ലേ. അതാ ചോദിച്ചത് ''.

'' ഉണ്ട്. കലയും പുലിയും പൊലെ രണ്ട് ആങ്ങളാരുണ്ട് ''.

'' എന്നിട്ട് അവരൊന്നും ഇങ്ങിട്ട് വരാറില്ലേ ''.

'' കാശും പണൂം ഇല്ലാത്ത ഗതികെട്ട പെങ്ങളെ ആരക്കാ വേണ്ടത്. ലോഹ്യത്തിലാണെങ്കില്‍ വല്ല സഹായൂം ചോദിച്ചാലോ. അലോഹ്യപ്പെട്ട് കഴിഞ്ഞാല്‍ അത് കൂടാണ്ട് കഴിഞ്ഞില്ലേ ''.

'' നല്ല ആള്‍ക്കാര്. നിങ്ങള് ഭാഗം ചോദിക്കണം. അപ്പൊ എത്തും നിങ്ങടെ മുമ്പില് ''.

'' അതൊന്നും നടക്കില്ല '' ഇന്ദിര പറഞ്ഞു '' അച്ഛന്‍ മരിച്ച പുലടെ എടേല് എന്നെക്കൊണ്ട് കുറെ കടലാസില്‍ ഒപ്പിടീപ്പിച്ചു. ഭാഗാധാരം ഉണ്ടാക്കാനാണെന്ന് പറഞ്ഞിട്ട് ചെയ്യിച്ചതാ. ഞാനൊരു പൊട്ടിക്കാളി. ഏട്ടന്മാരല്ലേ എന്നും വിചാരിച്ച് ഒപ്പിട്ടു കൊടുത്തു. രണ്ട് മഹാപാപികളും കൂടി കുടുംബ സ്വത്തിലുള്ള എന്‍റെ അവകാശം പണം വാങ്ങി ഒഴിമുറി വെച്ചൂന്ന് എഴുതി ഉണ്ടാക്കി എന്നെ പറ്റിച്ചു. എന്‍റെ ഉള്ളിലെ വേദനയുണ്ടല്ലോ, അതിന് അവര് അനുഭവിക്കും ''.

'' അപ്പൊ അച്ഛന്‍ ഇരിക്കുമ്പൊ ഒന്നും തന്നില്ല ''.

'' എനിക്ക് വേറൊരു കല്യാണം അച്ഛന്‍ പറഞ്ഞ് ഉറപ്പിച്ചതായിരുന്നു. അതൊന്നും എനിക്കറിയില്ല. എന്തോ എന്‍റെ രാമേട്ടനെ കണ്ടതും എനിക്ക് ഇഷ്ടായി. എതാണ് എന്‍റെ ആള് എന്ന് മനസ്സില്‍ ഒരു തോന്നല്‍. ആദ്യം ആരും സമ്മതിച്ചില്ല. ഒടുക്കം എന്‍റെ മനസ്സ് മാറില്ല എന്നു കണ്ട് കല്യാണം നടത്തി തന്നതാണ്. അതോണ്ട് പൊന്നും പണ്ടൂം ഒക്കെ പേരിനെ തന്നുള്ളു ''.

'' നിങ്ങള്‍ക്ക് ഒന്നും തരണ്ടാന്ന് അച്ഛന്‍ വിചാരിച്ചിട്ടുണ്ടാവും ''.

'' ഏയ്. അതല്ല. അച്ഛന്ന് പിന്നെ വിഷമം തോന്നീട്ടുണ്ടാവും. അമ്പലത്തിലെ താലപ്പൊലിക്ക് കൊട്ടാന്‍ വന്നപ്പൊ ഇവിടെ വന്നിരുന്നു. എന്‍റെ കുട്ടിക്ക് ഞാന്‍ ഒന്നും തന്നില്ലാന്ന് കരുതി വിഷമിക്കണ്ടാ. ഭാഗത്തിനുള്ള ഏര്‍പ്പാട് ചെയ്യുന്നുണ്ട്. വേണ്ട മാതിരി ഒക്കെ തരും എന്ന് പറഞ്ഞു പോയതാ. പെട്ടെന്നല്ലേ അച്ഛന്‍റെ മരണം ''.

'' ഇനി പറഞ്ഞിട്ട് കാര്യൂല്യാ. വിധീന്ന് കരുതി സമാധാനിച്ചോളിന്‍ ''.

'' അതന്നെ ചെയ്യുണത് ''.

'' തമ്പുരാന്‍റെ വീട്ടുകാരോ ''.

'' അത് അതിലും വിശേഷം. ഒന്നാമത് അവര്‍ക്ക് വലിയ സ്വത്തും മുതലും ഇല്ല. സൂത്രത്തില്‍ അച്ഛന്‍റെ കൂടെ കൂടി അമ്പലത്തിലെ പണി തരപ്പെടുത്തീലേ, ഇനി വേറെ വീതം ചോദിക്കാന്‍ പാടില്ല എന്നായി അനുജനും പെങ്ങളും മദ്ധ്യസ്ഥരും. കേള്‍ക്കുന്നോര്‍ക്ക് അതല്ലേ ന്യായം തോന്നുള്ളു. ഉണ്ടായിരുന്ന പേരും പെരുമയും സമ്പാദ്യവും കളഞ്ഞ് അച്ഛന്‍റെ വാക്കാണ് വലുത് എന്നും പറഞ്ഞ് അമ്പലത്തിലെ പണി ഏറ്റെടുത്തതാണന്ന് നമുക്കല്ലേ അറിയൂ ''.

'' എന്നിട്ട് ഒന്നും കിട്ടീലേ ''.

'' ഓ. നല്ലോണം കിട്ടി. ഒരു ചെല്ലപ്പെട്ടീം കോളാമ്പീം രാമേട്ടന്‍ കിടക്കിണ കട്ടിലും കിട്ടി. ധാരാളം ആയില്യേ. ആകെ ഉണ്ടായ ഉപകാരം കിടപ്പിലായ പിന്നെ മൂത്രം ഒഴിക്കാന്‍ സൌകര്യായി. നിറയുമ്പൊ കൊണ്ടുപോയി തൂത്തു കളയ്യല്ലേ വേണ്ടൂ ''.

'' ബന്ധുക്കള് ഇല്ലാത്തോരക്ക് ഇല്ല എന്നൊരു സങ്കടേ ഉള്ളു. ഉണ്ടായിട്ട് ഇത് മാതിരി ആയാല്‍ അതിലേറെ സങ്കടം ഉണ്ടാവും ''.

'' എന്തിനാ പാറു സങ്കടം തോന്നുണത്. നമ്മടെ തലേലെ വര നന്നായില്ല. അതിന് ആരേയെങ്കിലും കുറ്റം
പറഞ്ഞിട്ട് കാര്യൂണ്ടോ ''.

'' തമ്പുരാട്ടി ഒരു കാര്യം ചെയ്യിന്‍. എങ്ങിനേങ്കിലും വാതിലും ജനലും കൂടി വെപ്പിക്കിന്‍. പിന്നെ വീടിന്‍റെ കാര്യത്തില്‍ ബേജാറാവണ്ടല്ലോ ''.

'' മോഹൂല്യാഞ്ഞിട്ടല്ല. കൂട്ട്യാല്‍ കൂടണ്ടേ ''.

'' മരം പണി തീര്‍ത്ത് പരിയമ്പുറത്ത് അടുക്കീട്ടുണ്ടല്ലോ. കൂലിക്കുള്ളതല്ലേ കാണണ്ടൂ ''.

'' വേശടെ മകളെ പെറ്റ് പറഞ്ഞയയ്ക്കാന്‍ കാശില്ലാണ്ടെ ബുദ്ധിമുട്ടാണ്, തൊടീലെ മരങ്ങള് വില്‍ക്കുന്നൂ എന്ന് കേട്ടപ്പോള്‍ ഞാന്‍ അന്നത് മൊത്തതില്‍ വാങ്ങി. വീടുപണി അപ്പൊ തുടങ്ങീട്ടുണ്ടായിരുന്നില്ല. മനസ്സില്‍ ഒരു ഉദ്ദേശം ഉണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ. വേലനാശാരിയെക്കൊണ്ട് കുത്തുപുള്ളി ഉണ്ടാക്കി. മില്ലില് കൊണ്ടു പോയി മരം പിടിപ്പിച്ചു. മിഷ്യനില്‍ തന്നെ മിനുസം ഉഴിയിച്ച് കൊണ്ടുവന്ന് അടുക്കി വെച്ചു. എന്നെങ്കിലും കാലത്ത് ഉപകാരം ആവ്വോലോ ''.

'' ഞാന്‍ ഒരു കാര്യം പറയട്ടെ. ആഴ്ച ഫണ്ടില് ഇട്ട കുറെ പണം എനിക്ക് കിട്ടാനുണ്ട്. ഞാന്‍ അത് എടുത്ത് തരാം. തമ്പുരാട്ടി മരപ്പണി തീര്‍ക്കിന്‍. എപ്പഴെങ്കിലും എനിക്ക് മടക്കി തന്നാല്‍ മതി ''.

'' എന്‍റെ പാറൂ. ആദ്യായിട്ടാണ് ഒരാള് സഹായിക്കാന്ന് ഇങ്ങോട്ട് പറയിണത് '' ഇന്ദിര തേങ്ങി കരഞ്ഞു.

'' ഇന്ന് ഫണ്ടിന്‍റെ ദിവസാണ്. പൈസ എടുത്തോട്ടെ '' വൈകുന്നേരം പണി മാറി പോവാനൊരുങ്ങുമ്പോള്‍ പാറു ചോദിച്ചു.

'' അമ്പലത്തിന്ന് രാമേട്ടന് ഏഴെട്ടായിരം ഉറുപ്പിക കിട്ടീട്ടുണ്ട്. അത് തീരുമ്പൊ പറയാട്ടോ '' ഇന്ദിര പറഞ്ഞു .

പാറു പോവുന്നതും നോക്കി ഇന്ദിര നിന്നു. ഇല്ലാത്തോരാണ് ഭേദം അവര്‍ക്ക് മറ്റുള്ളോരടെ ദുഖം അറിയാം എന്ന് അവള്‍ മനസ്സില്‍ ഓര്‍ത്തു.

************************************************

പൌച്ചില്‍ കിടന്ന് മൊബൈല്‍ ഇളകി. വൈബ്രേഷന്‍ മോഡിലാണ്. ഡോക്ടര്‍മാരെ കാണാന്‍ നില്‍ക്കുമ്പോള്‍ അതാണ് പതിവ്. എത്ര നേരത്തെ കാത്തു നില്‍പ്പിന്ന് ശേഷമാണ് ഡോക്ടറെ കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ കയറിയ പേഷ്യന്‍റ് ഇറങ്ങിയാല്‍ കയറിക്കോളൂ എന്ന് വാതില്‍ക്കല്‍ നില്‍ക്കുന്ന ആള്‍ സമതം തന്നിട്ടുണ്ട്.

ഡോക്ടറെ കാണാനെത്തുന്ന റെപ്പുകള്‍ ശത്രുക്കളാണെന്ന മട്ടിലാണ് പല രോഗികളുടേയും അവര്‍ക്ക് തുണ വരുന്നവരുടേയും ഭാവം. ബാഗും തൂക്കിക്കൊണ്ട് എത്തിക്കോളും സമയം മിനക്കെടുത്താത്താന്‍. വല്ലപ്പോഴും ഡോക്ടര്‍മാരെ കാണാനെത്തുന്ന അവര്‍ക്ക് നിത്യവും കാത്തു നിന്ന് ഡോക്ടര്‍മാരെ കാണുന്ന റെപ്പുകളുടെ വിഷമം മനസ്സിലാവില്ല.

പേഷ്യന്‍റ് ഇറങ്ങിയതും അനൂപ് അകത്ത് കയറി. സാമ്പിളുകള്‍ ഏല്‍പ്പിച്ച് ഡീറ്റെയ്‌ല്‍ ചെയ്ത് വെളിയില്‍
ഇറങ്ങുന്നതിനിടെ പലവട്ടം കോള്‍ വന്നിരുന്നു. സ്കൂട്ടര്‍ നിര്‍ത്തിയ സ്ഥലത്തു ചെന്ന് അവന്‍ മൊബൈല്‍
എടുത്തു നോക്കി. ഏരിയ മാനേജരാണ്. എന്താണാവോ ഇത്ര തിടുക്കപ്പെട്ടു വിളിക്കാന്‍. അനൂപ് തിരിച്ചു വിളിച്ചു.

'' എത്ര പ്രാവശ്യമായി ഞാന്‍ വിളിക്കുന്നു. എന്താ നീ ഫോണ്‍ എടുക്കാഞ്ഞത് '' എ. ബി. എം. ചോദിച്ചു.

'' ഞാന്‍ ഡോക്ടറുടെ ക്യാബിനില്‍ ആയിരുന്നു. എന്താ സാര്‍ കാര്യം ''.

'' നിന്‍റെ രണ്ട് സ്റ്റോക്കിസ്റ്റുമാരും തന്ന ചെക്കുകള്‍ ബൌണ്‍സായി. ഇപ്പോള്‍ തന്നെ നീ ചെന്ന് അന്വേഷിച്ച് വിവരം അറിയിക്ക് ''.

'' സാര്‍, ഞാനിപ്പോള്‍ .. '' അനൂപ് താന്‍ എവിടെയാണെന്നുള്ള വിവരം പറഞ്ഞു.

'' ഇനി കാളൊന്നും കാണാന്‍ നില്‍ക്കണ്ടാ. വേഗം ചെന്ന് പറഞ്ഞപോലെ ചെയ്യ് '' ഫോണ്‍ കട്ടായി.

അനൂപ് വാച്ചിലേക്ക് നോക്കി. സമയം അഞ്ചാവാറായി. ഇവിടെ നിന്ന് ടൌണിലേക്ക് നാല്‍പ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. കഷ്ടപ്പെട്ട് ചെല്ലുമ്പോഴേക്കും സ്റ്റോക്കിസ്റ്റ് കട അടച്ചു പൂട്ടി പോയാലോ. എന്തായാലും ചെന്ന് നോക്കാം. അവന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ നിന്നെടുത്തു. സാധാരണ ദൂരദിക്കുകളിലേക്ക് ബസ്സിലാണ് പോവാറ്. അല്ലെങ്കില്‍ ഇപ്പോഴത്തെ പെട്രോള്‍ വിലയ്ക്ക് മുതലാവില്ല. ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാരുടെ കൂടെ പോകാറുണ്ട്. പെട്രോള്‍ ചിലവ് ഷെയര്‍ ചെയ്താല്‍ മതി. പരിചയത്തിലുള്ള ആരും ഇവിടേക്ക് വരാറില്ല. അവരുടെ ടെറിട്ടറിയില്‍ ഇവിടം പെടാത്തതിനാലാണ്. ബസ്സില്‍ വരാമെന്നു വെച്ചാല്‍ അതും പറ്റില്ല. ഓരോ ഡോക്ടര്‍ ഓരോ ദിക്കിലാണ്. ഉള്ള കാശ് മുഴുവന്‍ ഓട്ടോറിക്ഷക്കാര്‍ക്ക് കൊടുക്കേണ്ടി വരും.

അനൂപ് എത്തുമ്പോള്‍ ഒരു സ്റ്റോക്കിസ്റ്റ് ഉണ്ട്. അവന്‍ വിവരം പറഞ്ഞു.

'' ഇവിടെ നിന്ന് മടക്കി അയച്ച സാധനങ്ങള്‍ക്കുള്ള ക്രെഡിറ്റ് നോട്ട് അയച്ചു തരാന്‍ പറ. എന്നിട്ട് നോക്കാം '' അയാള്‍ പറഞ്ഞു.

വേണ്ടത് ചെയ്യാമെന്നും പറഞ്ഞ് അനൂപ് അടുത്ത ദിക്കിലേക്ക് തിരിച്ചു. ഷട്ടര്‍ ഇട്ട ശേഷം കടയുടമ പൂട്ടി പുറപ്പെടാന്‍ നില്‍ക്കുന്നു.

'' എന്താ എല്ലാവരും പോണ നേരത്ത് വന്നത് '' സ്റ്റോക്കിസ്റ്റിന്ന് ആ നേരത്ത് ചെന്നത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി. അനൂപ് കാര്യം പറഞ്ഞു.

''ഞാന്‍ സ്റ്റോപ്പ് പെയ്‌മെന്‍റ് ഓര്‍ഡര്‍ കൊടുത്തതാണ്. എല്ലാ സാധനവും ഓര്‍ഡര്‍ കൊടുത്തതിലും വെച്ച് ഇരുപത്തഞ്ച് മുപ്പത് ശതമാനം അധികം അയച്ചിട്ടുള്ളത് എന്തിനാണെന്ന് എനിക്കറിയണം ''.

'' ഞാന്‍ മാനേജറോട് ചോദിച്ചിട്ട് പറയാം ''.

'' അയാളോട് ഇങ്ങോട്ട് വരാന്‍ പറ. നേരിട്ട് നാല് പറയാനുണ്ട്. ഇനി ഇത് മാതിരി കാണിക്കരുത് ''.

'' ശരി '' അനൂപ് പറഞ്ഞു.

'' ഇല്ലെങ്കില്‍ വന്നതൊക്കെ ഞാന്‍ അതേപടി മടക്കി അയയ്ക്കും '' അയാള്‍ കാറില്‍ കയറി.

പത്ത് ലക്ഷം രൂപ ടാര്‍ജറ്റ് നിശ്ചയിച്ച സ്ഥാനത്ത് കഴിഞ്ഞ മാസം ഏഴു ലക്ഷത്തിന്‍റെ ഓര്‍ഡറേ കിട്ടിയുള്ളു എന്ന് എ. ബി. എം പറഞ്ഞിരുന്നത് അനൂപ് ഓര്‍ത്തു. അത് പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരിക്കും ഇതെന്ന് അവന്ന് തോന്നി.

'' കുട്ടി, പടി അടച്ചോട്ടെ '' വാച്ച്‌മാന്‍ പറഞ്ഞപ്പോള്‍ അനൂപ് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി.

Monday, July 25, 2011

നോവല്‍ - അദ്ധ്യായം - 12.

കളി കഴിഞ്ഞപ്പോള്‍ ഇത് എന്ത് ഫൈനലാണ് എന്ന് അനൂപിന്ന് തോന്നി. ഫൌളും തമ്മില്‍ തല്ലല്ലും ഒക്കെ കൂടി മൊത്തത്തില്‍ കളി അലങ്കോലമാക്കി. മിനക്കെട്ട് ഓടിപ്പാഞ്ഞ് വീടെത്തിയതേ ചന്തപ്പുരമൈതാനിയില്‍ നടക്കുന്ന സെവെന്‍സ് ഫുട്ബാള്‍ ഫൈനല്‍ മത്സരം കാണാനായിരുന്നു.

'' മണല് തീരാറായി. നമുക്ക് രണ്ടാള്‍ക്കും കൂടി രണ്ട് നടയ്ക്ക് മണല് കടത്തിയാലോ കുട്ടാ'' എന്ന് അമ്മ ചോദിച്ചിരുന്നു.

'' നാളെ ഞായറാഴ്ചയല്ലേ. ഒഴിവോടെ കൊണ്ടു വരാലോ. അത് പോരെ അമ്മേ '' എന്നും പറഞ്ഞ് കളി കാണാന്‍ സമ്മതവും വാങ്ങി പോന്നതാണ്.

പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പ്രസംഗം തീര്‍ന്ന് സമ്മാനദാനം തുടങ്ങുമ്പോഴേക്ക് മൈതാനത്തിന്‍റെ കിഴക്ക് ഭാഗത്തായി കാതടപ്പിക്കുന്ന ഒച്ചയോടെ ഇടിയും മിന്നലും ഉണ്ടായി. അനൂപ് ഉടനെ വീട്ടിലേക്ക് തിരിച്ചു.

മെയിന്‍ റോഡില്‍ എത്തുമ്പോള്‍ മഴ പെയ്യുമോ എന്നൊരു സംശയം തോന്നി. സ്കൂട്ടറിലാണ് വന്നതെങ്കില്‍ സ്വല്പ്പ ദൂരം വളഞ്ഞിട്ടാണെങ്കിലും വേഗത്തില്‍ എത്താമായിരുന്നു. നടത്തം എളുപ്പ വഴിക്കാണ്. പഞ്ചായത്ത് റോഡില്‍ നിന്ന് ഇടവഴിയില്‍ കയറി ഒറ്റത്തേക്കിന്നടുത്തു നിന്ന് വയല്‍ വരമ്പിലേക്ക് ഇറങ്ങണം. പിന്നെ പത്ത് മിനുട്ട് നടന്നാല്‍ വീടെത്തി.

മെയിന്‍ റോഡ് വിട്ട് പഞ്ചായത്ത് പാതയില്‍ എത്തിയപ്പോള്‍ ചന്നം പിന്നം മഴ തുടങ്ങി. അനൂപ് നടത്തം ഓട്ടമാക്കി. ഒറ്റത്തേക്കിനടുത്ത് എത്തുന്നതിന്ന് മുമ്പുതന്നെ മഴ കനത്തു. പൊളിഞ്ഞ് പാളീസായി പൂട്ടി കിടക്കുന്ന കുഞ്ഞുമോന്‍റെ പെട്ടിക്കടയുടെ ഇറമ്പിലേക്ക് അനൂപ് കേറി നിന്നു. കളി കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മഴ പെയ്യാനുള്ള ഒരു സാദ്ധ്യതയും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ കയ്യില്‍ ഒരു കുട കരുതുമായിരുന്നു.

അനൂപ് കയ്യിലുള്ള ടോര്‍ച്ച് പെട്ടിപ്പീടികയുടെ മേല്‍ക്കൂരയിലേക്ക് വെറുതെ അടിച്ചു നോക്കി. പേടിച്ചരണ്ട മുഖഭാവത്തോടെ ഒരു വാഴത്തവള മുളങ്കമ്പില്‍ ഒട്ടി പിടിച്ച് ഇരിപ്പുണ്ട്. ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയെങ്കിലും കടയ്ക്ക് ഒരു കാവലുണ്ട് എന്ന് അനൂപ് ഒട്ടു തമാശയോടെ ഓര്‍ത്തു.

കുഞ്ഞുമോന്‍ തീരെ പാവമായിരുന്നു. ആരോടും മുഖത്ത് നോക്കി കാര്യം പറയാന്‍ അറിയാത്ത ആള്‍. പറ്റു വരവുകാര്‍ പലരും കടം വാങ്ങി കൊടുക്കാതെ തോല്‍പ്പിച്ചു. മിക്കവാറും ദിവസങ്ങളില്‍ മൂപ്പര്‍ പാലക്കാട് ചെന്ന് സിനിമ കാണും. ആ സമയത്ത് ചെറിയ അനുജനാണ് പീടികയില്‍ ഇരിക്കാറ്. കടയിലുള്ള മിഠായി കുറെയൊക്കെ അവന്‍ തിന്നും. കടയിലിരിക്കുന്ന സമയത്ത് കുഞ്ഞുമോന്‍ ബീഡിയും സിഗരറ്റും മാറി മാറി വലിയ്ക്കും. സാധനങ്ങളൊക്കെ തീര്‍ന്ന് പീടിക പുട്ടേണ്ട ഘട്ടത്തിലാവുമ്പോള്‍ ബന്ധുക്കള്‍ സഹായിച്ച് കച്ചവടം തുടരും. ഒടുവില്‍ എല്ലാവരും മടുത്തു. ഒരു രാത്രി പീടിക പൂട്ടി പോവുമ്പോള്‍ കാലിക്കുപ്പികള്‍ ചാക്കിലാക്കി വീട്ടിലേക്ക് കടത്തി. പിന്നെ കട തുറന്നിട്ടില്ല. കൊയമ്പത്തൂര്‍ ലോറി ബ്രോക്കെര്‍ ഓഫീസില്‍ കയറ്റിറക്ക് തൊഴിലാളിയായി അയാള്‍ ജോലിക്ക് ചേര്‍ന്നതായി പിന്നീട് അറിഞ്ഞു.

മഴ തോരാനുള്ള ലക്ഷണമില്ല. പഞ്ചായത്ത് റോഡിലൂടെ ഇടയ്ക്കിടയ്ക്ക് ചിലരൊക്കെ കയ്യില്‍ കുടയുമായി വരുന്നുണ്ടായിരുന്നു. അനൂപ് അവരെ ഉറ്റു നോക്കിക്കൊണ്ട് നിന്നു. വീടിന്‍റെ ഭാഗത്തേക്കുള്ള ആരേയും കാണാനായില്ല. അമ്പലത്തിന്നടുത്തുവരെയുള്ള ആരെങ്കിലും കുടയുമായി വന്നാല്‍ എത്ര നന്നായിരുന്നു. തലയെങ്കിലും നനയാതെ അവിടം വരെ എത്താമല്ലോ. പിന്നെ ഒറ്റ ഓട്ടം മതി, വീടെത്തും .

അമ്മ പരിഭ്രമിച്ച് പടിക്കലേക്കും നോക്കി ഇരിക്കുകയായിരിക്കും. ഇടയ്ക്കൊക്കെ ദേഷ്യപ്പെടുമെങ്കിലും സമയത്തിന്ന് മക്കളെ കാണാതിരുന്നാല്‍ അമ്മയ്ക്ക് പേടിയാണ്. വെറുതെ അമ്മയോടൊപ്പം ചെന്ന് കുറെ മണല് കടത്തിയാല്‍ മതിയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പണി മുഴുവന്‍ തീരുമെന്നാണ് പറയുന്നത്. അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അതിരില്ല. അതാലോചിച്ചപ്പോള്‍ അനൂപിന്‍റെ കണ്ണു നിറഞ്ഞു.

'' എന്താ അനൂ നീ ഇവിടെ നില്‍ക്കുന്നത്, കുടയില്ലാഞ്ഞിട്ടാണോ '' എന്ന ചോദ്യം കേട്ടപ്പോള്‍ അനൂപിന്ന് പരിസര ബോധം വന്നു. നോക്കുമ്പോള്‍ മുമ്പില്‍ മേമ നില്‍ക്കുന്നു.

സാവിത്രി വാരസ്യാരെ അനൂപ് മേമ എന്നാണ് വിളിക്കാറ്. ഇന്ദിരയുടെ സമപ്രായക്കാരിയാണ് അവര്‍. രാമകൃഷ്ണനെ സ്വന്തം ആങ്ങളയായിട്ടാണ് സാവിത്രി കണക്കാക്കുന്നതും.

'' വീട്ടില്‍ നിന്ന് വരുമ്പോള്‍ മഴയുടെ ലക്ഷണം ഉണ്ടായിരുന്നില്ല '' അനൂപ് പറഞ്ഞു '' പെട്ടെന്നാണ് മഴ തുടങ്ങിയത് ''.

'' സന്ധ്യക്ക് ശേഷമേ വീടെത്തു എന്ന് തോന്നുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണം. മഴക്കാലത്ത് കുടയും '' അവര്‍ പറഞ്ഞു.

'' എന്‍റേല് ടോര്‍ച്ചുണ്ട് ''.

'' നീ ഈ കുടേലിക്ക് കേറിക്കോ. രണ്ടാളും നനയും. എന്നാലും കുട ഉണ്ടായിരുന്നു എന്ന് പറയാലോ ''.

അനൂപ് സാവിത്രിയുടെ കുടയില്‍ അഭയം തേടി. ഒരു നിമിഷത്തിനകം കുടക്കമ്പികളില്‍ നിന്ന് പ്രവഹിക്കുന്ന മഴവെള്ളത്തില്‍ ഇരുവരുടേയും വസ്ത്രങ്ങള്‍ നനഞ്ഞു.

'' മേമ എന്താ ഇത്ര വൈകിയത് '' അനൂപ് ചോദിച്ചു.

'' ശനിയാഴ്ച ഉച്ചവരയ്ക്കേ ബാങ്കുള്ളൂ. പറഞ്ഞിട്ടെന്താ കാര്യം. അവിടെ നിന്ന് ഇറങ്ങാന്‍ പിന്നേയും സമയം പിടിക്കും. പോരാത്തതിന്ന് ഇന്ന് ബസ്സുകാരുടെ വക മിന്നല്‍ പണിമുടക്കും. ആരോ ചിലര് ഒരു ഡ്രൈവറെ തല്ലീന്നാ പറഞ്ഞത്. ഒരു വിധത്തില്‍ ട്രാന്‍സ്പോര്‍ട്ട് കിട്ടി ഇവിടെ എത്തുമ്പോള്‍ ഇതാ നേരം. ആഴ്ചയില്‍ ഒരു ദിവസേ അമ്മയുടെ അടുത്ത് ഉണ്ടാവൂ. അത് മുടങ്ങിയാല്‍ അമ്മയ്ക്ക് വിഷമം ആയാലോ എന്ന് കരുതീട്ടാ. അല്ലെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് വരില്യായിരുന്നു ''.

രാത്രിയാവാന്‍ ഇനിയും സമയമുണ്ട്. കാറും മഴയും കാരണം നന്നേ ഇരുട്ടയി കഴിഞ്ഞു. ഇടയ്ക്ക് ഉണ്ടാവുന്ന മിന്നല്‍ വെളിച്ചത്തില്‍ വഴി വക്കത്തുള്ള പറമ്പിലെ നനഞ്ഞ വാഴയിലകള്‍ വെട്ടി തിളങ്ങി.

'' കുടയിലേക്ക് ചേര്‍ന്ന് നില്‍ക്കെടാ അനൂ '' ഒറ്റത്തേക്കും കഴിഞ്ഞ് വരമ്പത്തേക്ക് ഇറങ്ങുമ്പോള്‍ സാവിത്രി പറഞ്ഞു '' വലിയ ആണായീന്ന് തോന്നുന്നുണ്ടോ നിനക്ക് ''. അനൂപിന്‍റെ തോളിലൂടെ കയ്യിട്ട് അവര്‍ അവനെ അടുത്തേക്ക് ചേര്‍ത്തി.

'' ഇന്ദിര ഓപ്പോള് പ്രസവിച്ച് കിടക്കുമ്പോ രാമകൃഷ്ണേട്ടന്‍റെ കൂടെ ഞാന്‍ കാണാന്‍ വന്നതും, എടുത്ത് മടിയില്‍ വെച്ചതും നീ മൂത്രം ഒഴിച്ചതും, '' അവന് നിന്നോട് ഇഷ്ടം ഉള്ളതോണ്ടാണ് എടുത്തതും മേത്ത് മൂത്രം ഒഴിച്ചത് എന്ന് നിന്‍റെ മുത്തശ്ശി പറഞ്ഞതും, ഇപ്പൊ കൂടി ചെവിയില്‍ കേള്‍ക്കുന്നുണ്ട്. എന്നെ മേമ എന്ന് വിളിക്കാന്‍ അവരാ നിന്നെ പറഞ്ഞു പഠിപ്പിച്ചത് ''.

ഇടുത്തത് മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു. തലയില്‍ വീണ വെള്ളം മുഖത്തിലൂടെ ഒലിച്ചിറങ്ങി. വാരിയത്തിന്ന് മുമ്പിലെത്തിയപ്പോള്‍ അവര്‍ നിന്നു. വാതില്‍ പൂട്ടിയിട്ടുണ്ട്.

'' അമ്മയും അമ്മാമനും അമ്പലത്തിലുണ്ടാവും. നീ ഓടിപ്പോയി താക്കോല് വാങ്ങീട്ട് വാ '' സാവിത്രി പറഞ്ഞതും അനൂപ് വേഗം ചെന്നു താക്കോലുമായി എത്തി. സാവിത്രി വാതില്‍ തുറന്നു.

'' മേമേ, ഞാന്‍ പോട്ടേ '' അനൂപ് സമ്മതം ചോദിച്ചു.

'' അവിടെ നില്‍ക്ക് '' എന്നും പറഞ്ഞ് അവര്‍ അകത്തേക്ക് ചെന്നു. ഒരു തോര്‍ത്തുമായി അവര്‍ തിരിച്ചെത്തി.

'' ഇങ്ങിട്ട് നില്‍ക്ക്. തല തോര്‍ത്തട്ടെ. പനി പിടിക്കണ്ടാ '' അവര്‍ പറഞ്ഞു.

അനൂപിന്‍റെ തല തോര്‍ത്തി കൊടുത്ത ശേഷം, അകത്തു പോയി വസ്ത്രം മാറ്റി വന്ന സാവിത്രിയുടെ കയ്യില്‍ ഒരു ചെറിയ ഡപ്പി ഉണ്ടായിരുന്നു.

'' ഇങ്ങിട്ട് നീങ്ങി നിക്ക് '' അവര്‍ അനൂപിനെ അടുത്തേക്ക് നിര്‍ത്തി. ഡപ്പിയില്‍ നിന്നെടുത്ത പൊടി അവന്‍റെ നിറുകയില്‍ ഇട്ട് കൈപ്പടം കൊണ്ട് നന്നായി തിരുമ്മി.

'' രാസ്നാദി പൊടിയാണ്. കുളി കഴിഞ്ഞാല്‍ അമ്മാമ അപ്പൊ തലയില്‍ തിരുമ്പും. ജലദോഷം വരില്ല '' അവര്‍ പറഞ്ഞു '' കുട കൊണ്ടു പൊയ്ക്കോ. നാളെ എത്തിച്ചാല്‍ മതി ''.

ടോര്‍ച്ചും തെളിച്ച് കുടയുമായി അനൂപ് ഇറങ്ങി. ഇന്ദിര മകനെ കാത്ത് ഉമ്മറത്ത് ഇരിപ്പാണ്.

'' കുട ഉണ്ടായിട്ട് ഈറന്‍ പിണ്ടി ആയിട്ടുണ്ടല്ലോ നിന്‍റെ മുണ്ടും ഷര്‍ട്ടും '' നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി എത്തിയ മകനെ നോക്കി അവര്‍ ചോദിച്ചു.

'' ഇത് മേമടെ കുടയാണ് '' അവന്‍ വിവരങ്ങള്‍ വര്‍ണ്ണിച്ചു.

'' പറയുമ്പോലെ ഇന്ന് ശനിയാഴ്ചയാണ്. എന്തേ അവള് ഇത്ര നേരം വൈകിയത് ''.

ബസ്സുകാരുടെ മിന്നല്‍ സമരം കാരണം വൈകിയതാണെന്ന് അനൂപ് പറഞ്ഞു.

'' പാവാണ് അവള്. അതിന്‍റെ ഒരു തലേലെഴുത്ത് '' ഇന്ദിര ആരോടെന്ന പോലെ പറഞ്ഞു.

'' ഹരേ കൃഷ്ണാ '' അതിന്‍റെ തുടര്‍ച്ചയെന്നോണം രാമകൃഷ്ണന്‍റെ ശബ്ദം കേട്ടു.

***********************************************

'' നോക്കെടാ പ്രദീപേ, എനിക്ക് എങ്ങിനെയെങ്കിലും പതിനായിരം ഉറുപ്പിക അഡ്ജസ്റ്റ് ചെയ്തു താടാ. മാസാമാസം ആയിരം ഉറുപ്പിക വെച്ച് ഞാന്‍ മടക്കി തരാം '' ശെല്‍വന്‍ പ്രദീപിനോട് പറഞ്ഞു. ഉച്ചയ്ക്ക് പതിവ് രീതിയില്‍ കോട്ടമൈതാനത്ത് എത്തിയതാണ് അവര്‍. പീടികയില്‍ ജോലിയായ ശേഷം വിവേക് വരാറില്ല. മറ്റുള്ളവരൊക്കെ എത്തുന്നതേയുള്ളു. അത് ഒരു സൌകര്യമായി ശെല്‍വന്‍ കരുതി.

'' എന്‍റെ അടുത്ത് എവിടുന്നാടാ പൈസ '' പ്രദീപ് ചോദിച്ചു.

'' നീ വിചാരിച്ചാല്‍ നടക്കും '' ശെല്‍വന്‍ പറഞ്ഞു '' അച്ഛനും അമ്മയും നിന്നോട് പറയാന്‍ പറഞ്ഞു ''.

'' എന്തിനാടാ നിങ്ങള്‍ക്കിപ്പൊ ഇത്രയധികം പണത്തിന്‍റെ ആവശ്യം ''.

'' നീ എന്‍റെ വീട് കണ്ടിട്ടില്ലേ '' ശെല്‍വന്‍ ചോദിച്ചു.

'' എന്താ നീ അങ്ങിനെ ചോദിച്ചത്. എത്ര പ്രാവശ്യം ഞാന്‍ അവീടെ വന്നിട്ടുള്ളതാണ് ''. ടൌണിലെ കണ്ണായ ഭാഗത്ത് മൂന്ന് സെന്‍റ് സ്ഥലത്തുള്ള ഓടിട്ട ചെറിയൊരു പുരയാണ് അവന്‍റേത്. ചുറ്റുമുള്ള മനോഹങ്ങളായ കെട്ടിടങ്ങള്‍ക്ക് കണ്ണ് പറ്റാതിരിക്കാന്‍ ഉണ്ടാക്കി വെച്ച നോക്കുകുത്തിയാണെന്നേ കാണുന്നവര്‍ക്ക് തോന്നൂ.

'' എടാ, അതിന്‍റെ പട്ടികയും കഴുക്കോലുമൊക്കെ ദ്രവിച്ച് മേല്‍പ്പുര വീഴാറായി കഴിഞ്ഞു. ഉടനെ പൊളിച്ചു കേടുപാടുകള്‍ തീര്‍ത്തില്ലെങ്കില്‍ ഈ മഴക്കാലത്ത് അത് വീഴും. അതിന്നു വേണ്ടിയാണ് നിന്‍റടുത്ത് കടം ചോദിക്കുന്നത്.

'' നീയും അച്ഛനും സമ്പാദിക്കുന്നില്ലേടാ. പിന്നെന്താ ഇത്ര കഷ്ടപ്പാട് ''.

'' ഇതുതന്നെയാണ് എല്ലാരും ചോദിക്കാറ്. നമ്മളുടെ ചുറ്റുപാട് നമുക്കല്ലേ അറിയൂ ''.

ശെല്‍വന്‍ തന്‍റെ വേദനകള്‍ പറഞ്ഞു തുടങ്ങി. ചേച്ചിയുടെ പഠിപ്പിന്ന് വേണ്ടിയാണ് വരുമാനത്തിലെ വലിയ പങ്കും ചിലവാകുന്നത്. എങ്ങിനെയെങ്കിലും അവളെ ഡോക്ടറാക്കണം. അതാണ് എല്ലാവരുടേയും മോഹം. അതിന്നു വേണ്ടി മുണ്ട് മുറുക്കി ഉടുത്ത് കഴിയുകയാണ്. ഒട്ടും നിവൃത്തിയില്ലാത്തതോണ്ടാണ് ഇപ്പോള്‍ കടം ചോദിക്കുന്നത്.

'' കഷ്ടം '' പ്രദീപ് പറഞ്ഞു '' ഏത് ബാങ്കില്‍ നിന്നും പഠിക്കാന്‍ വേണ്ട പണം വായ്പയായി കിട്ടും . നിങ്ങള് ഒരു ആവശ്യവും ഇല്ലാതെ വെറുതെ കഷ്ടപ്പെട്വാണ് ''.

'' ലോണിന്‍റെ കാര്യം അറിയാഞ്ഞിട്ടല്ല പ്രദീപേ. കെട്ടിച്ചു വിടേണ്ട പെണ്ണല്ലേ അവള്‍. ഇട്ടു മൂടാനുള്ള കടവുമായിട്ടാണ് പെണ്ണ് കേറി വന്നത് എന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പറഞ്ഞാലോ. അതാണ് എല്ലാ കഷ്ടവും സഹിച്ച് അവളുടെ പേരില്‍ കടം വാങ്ങാതെ പഠിപ്പിക്കുന്നത് ''.

'' നിന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്തിന്ന് ഇപ്പോഴത്തെ വില എന്താന്ന് അറിയ്യോ. അത് വിറ്റാല്‍ കാശായില്ലേ ''.

ആ വീടിനോടുള്ള വൈകാരികമായ ബന്ധം ശെല്‍വന്‍ ഓര്‍ത്തു. അച്ഛന്‍ മെക്കാനിക്ക് ആയി പണി ചെയ്യാന്‍ തുടങ്ങി അധികം വൈകാതെ കല്യാണം കഴിച്ചു. നാട്ടില്‍ നിന്ന് പണിക്ക് പോയി വരാനുള്ള ബുദ്ധിമുട്ട് കണ്ട് അമ്മയുടെ അച്ഛന്‍ വാങ്ങിക്കൊടുത്ത സ്ഥലമാണ്. നറുക്കും കുറിയും ചേര്‍ന്ന് എങ്ങിനേയോ വീടുണ്ടാക്കി. ചേച്ചിയും താനും അതിലാണ് ജനിച്ചു വളര്‍ന്നത്. അത് നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ വിഷമമാണ്. എങ്കിലും ഇന്നല്ലെങ്കില്‍, നാളെ അത് കയ്യില്‍ നിന്ന് പോവും.

'' എന്താടാ നീയൊന്നും പറയാത്തത് '' പ്രദീപ് ശെല്‍വനെ ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തി.

'' വില്‍ക്കും. പക്ഷെ ഇപ്പോഴല്ല. ചേച്ചിക്ക് കല്യാണം ആകുമ്പോള്‍ പണത്തിന്ന് ആവശ്യം വരും. അന്ന് ഈ സ്ഥലം വില്‍ക്കാതെ പറ്റില്ല '' ശെല്‍വന്‍ പറഞ്ഞു '' അവള്‍ക്ക് വേണ്ടി ഞങ്ങള്‍ എല്ലാം ഉപേക്ഷിക്കും ''.

പഠിക്കാന്‍ മിടുക്കനായിട്ടും ചേച്ചിക്കു വേണ്ടി സ്വന്തം ഭാവി നോക്കാതെ ശെല്‍വന്‍ പഠനം ഉപേക്ഷിച്ച കാര്യം പ്രദീപ് ഓര്‍ത്തു. ഇന്ന് ഒരു മൊബൈല്‍ കമ്പിനിയില്‍ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് ആയി തുച്ഛമായ തുക സമ്പാദിച്ച് അച്ഛനെ സഹായിക്കുകയാണ് അവന്‍.

'' എടാ, നീ വിഷമിക്കേണ്ട '' പ്രദീപ് പറഞ്ഞു '' സുമേഷിന്‍റെ അമ്മയോട് ചോദിച്ച് ഞാന്‍ പണം വാങ്ങിത്തരാം. പക്ഷെ ഒരു കാര്യം. പറഞ്ഞ സമയത്തിന്ന് മടക്കി കൊടുക്കണം കേട്ടോ ''.

'' അങ്ങിനെയാണച്ചാല്‍ സുമേഷിനോട് ചോദിച്ചാല്‍ പോരേ ''.

'' അത് പോരാ. അവന്ന് വീട്ടില്‍ ചോദിക്കാതെ തരാന്‍ പറ്റില്ല. അമ്മയോട് ചോദിക്കുന്നതാ എളുപ്പം ''

'' നിനക്ക് അവന്‍റെ അമ്മയെ പരിചയം ഉണ്ടോ ''.

'' നോക്ക് നീ നമ്മളുടെ സെറ്റില് എത്ര ആളുടെ വീട്ടില്‍ പോയിട്ടുണ്ട് ''.

''ഒന്ന് നിന്‍റെ വീട്ടില്. വിവേകിന്‍റെ കല്യാണത്തിന്ന് അവന്‍റെ വീട്ടിലും ''.

'' എന്നാലേ ഞാന്‍ എല്ലാവരുടെ വീട്ടിലും എത്തിയിട്ടുണ്ട്. നിങ്ങളെക്കാള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് എന്നെ അറിയും. മിക്കപ്പോഴും പല കാര്യങ്ങള്‍ അവരൊക്കെ എന്നെയാണ് ഏല്‍പ്പിക്കാറ്. ഇപ്പോള്‍ തന്നെ നോക്ക്, നിന്‍റെ അച്ഛനും അമ്മയും പണത്തിന്‍റെ കാര്യം ആരോട് പറയാനാ ഏല്‍പ്പിച്ചത്. പ്രദീപിനോട് ഒരു കാര്യം പറഞ്ഞാല്‍ അത് നടക്കും എന്ന് അവര്‍ക്ക് അറിയും ''.

'' റഷീദ് പറയുന്ന മാതിരി നീ ആളൊരു സംഭവം ആണ് '' ശെല്‍വന്‍ പറഞ്ഞു '' അതല്ലേടാ എന്തിനും ഞങ്ങള്‍ നിന്‍റെ വാലില്‍ തൂങ്ങി നടക്കുന്നത് ''.

'' നമ്മളുടെ കക്ഷികളൊക്കെ ദാ വരുന്നുണ്ട് '' പ്രദീപ് പറഞ്ഞു '' ബാക്കി പിന്നെ പറയാം ''.

പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്‍റെ കവാടം കടന്ന് ബൈക്കുകള്‍ വരുന്നുണ്ടായിരുന്നു.

Saturday, July 16, 2011

നോവല്‍ - അദ്ധ്യായം - 11.

'' എല്ലാവരും പോവാന്‍ നില്‍ക്കുമ്പോഴാ നിന്‍റെ ഒരു വരവ്. ഇത്ര നേരം നീ എവിടെ പോയി കിടക്ക്വായിരുന്നു '' പ്രദീപിന്ന് അനൂപ് വൈകി വന്നത് ഇഷ്ടമായില്ല.

'' ഇന്ന് മാസാവസാനമല്ലേ. സ്റ്റോക്കിസ്റ്റുമാരുടെ അടുത്തായിരുന്നു. ഓര്‍ഡര്‍ വല്ലതും കിട്ട്വോന്ന് നോക്കണ്ടേ ''.

ഇംഗ്ലീഷ് മാസം അവസാനം മിക്കവാറും എല്ലാ കമ്പിനികളും സ്റ്റോക്കിസ്റ്റ്മാരില്‍ നിന്ന് മരുന്നിനുള്ള സപ്ലെ ഓര്‍ഡര്‍ വാങ്ങിക്കും. റെപ്പുകളുടെ ജോലിയുടെ ഭാഗമാണ് അത്.

'' ഞാനത് ഇന്നലെ തന്നെ തീര്‍ത്തു '' റഷീദ് പറഞ്ഞു '' ഓര്‍ഡര്‍ എടുക്കുന്ന പണി ഒരിക്കലും ലാസ്റ്റിലിക്ക് വെക്കരുതെന്ന് വാരിയര്‍ സാര്‍ പറഞ്ഞു തന്നിട്ടുണ്ട് ''.

'' നീ ആഹാരം കഴിച്ച്വോടാ ''പ്രദീപ് ചോദിച്ചു. അധിക ദിവസവും എല്ലാവരുടേയും ഉച്ചഭക്ഷണം കഴിഞ്ഞിട്ടേ അനൂപ് ആഹാരം കഴിക്കാറുള്ളു. അതുവരെ അവന്‍ ഡോക്ടര്‍മാരെ കാണാനുള്ള തിരക്കിലായിരിക്കും.

'' ഇന്ന് രണ്ട് ദോശയാണ് കൊണ്ടു വന്നത് '' അനൂപ് പറഞ്ഞു '' പന്ത്രണ്ട് മണിക്ക് മുമ്പേ അത് തിന്നു. ഇപ്പൊ വയറ് കാലിയാണ് ''.

'' വിശക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ കൂടെ വന്നോ. മസാല ദോശയും ചായയും വാങ്ങിത്തരാം '' സുമേഷ് പറഞ്ഞു '' ഈ മാസം റഷീദിന്ന് ഇന്‍സെന്‍റീവ് ഉണ്ട്. അതിന്‍റെ ചിലവാണ്. നീയില്ലെങ്കില്‍ ഞങ്ങള്‍ പോയി പൊറോട്ടയും ചിക്കണും അടിക്കും '',

'' റെഷീദേ, അതിന് നിന്‍റെ സെയില് കൂടീട്ടുണ്ടോ '' അനൂപ് ചോദിച്ചു.

'' പിന്നെ വെറുതെ ചന്തം കണ്ടിട്ട് ഇവന് കമ്പിനി കൊടുക്ക്വോ '' പ്രദീപ് പറഞ്ഞു '' മനുഷ്യനായാല്‍ ചെയ്യുന്ന ജോലിയോട് ഒരു ആത്മാര്‍ത്ഥത വേണം. എന്നാലേ മേല്‍ ഗതി കിട്ടു ''.

'' അത് പറയാന്‍ പറ്റിയ ഒരാള് '' മറ്റുള്ളവര്‍ കൂവി.

'' നോക്ക് പ്രദീപേ '' അനൂപ് പറഞ്ഞു '' എനിക്ക് ഒരു മൊബൈല്‍ വാങ്ങണം ''.

'' അതിനെന്താ. വാങ്ങാലോ '' പ്രദീപ് പറഞ്ഞു '' എത്രയാ നിന്‍റെ ബഡ്ജറ്റ് ''.

''അങ്ങിനെയൊന്നും ഇല്ല. ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ളത് വാങ്ങിയാല്‍ മതി എന്ന് അമ്മ പറഞ്ഞു ''.

'' അമ്മയ്ക്ക് ഉപയോഗിക്കനാണോ ''.

'' അല്ല. എനിക്ക് വേണ്ടീട്ടാ. എന്‍റെ കയ്യിലെ പഴയത് വീട്ടില്‍ വെക്കും ''.

'' എന്നാല്‍ ബേസ് മോഡല്‍ എടുക്കണ്ടാ. കുറച്ച് ഫീച്ചേര്‍സ് ഉള്ളത് വാങ്ങിക്ക് ''.

'' അതൊന്നും എനിക്കറിയില്ല. നീ വേണ്ട മാതിരി വാങ്ങി തന്നാല്‍ മതി ''.

'' അവന് കമ്മിഷന്‍ വല്ലതും കിട്ടിക്കോട്ടെ അല്ലേടാ '' റഷീദ് ചോദിച്ചു.

'' നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങി തന്ന വകയ്ക്ക് ഒരു കമ്മിഷനും എനിക്ക് വേണ്ടാ '' പ്രദീപ് പറഞ്ഞു.

'' റഷീദ് നിന്നെ ഇളക്കാന്‍ വെറുതെ പറഞ്ഞതല്ലേ '' അനൂപ് അനുനയിപ്പിച്ചു.

'' പോട്ടെ, ഞാനത് വിട്ടു '' പ്രദീപ് പറഞ്ഞു'' നിനക്ക് നല്ലത് നോക്കി ഒരു സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഞാന്‍ വാങ്ങിത്തരാം ''.

'' പുതിയത് വാങ്ങാനാണ് അമ്മ പറഞ്ഞത് ''.

'' അമ്മയ്ക്ക് അറിയാഞ്ഞിട്ടാണ്. പുത്തന്‍ വാങ്ങി പിറ്റേ ദിവസം കൊടുക്കാന്‍ ചെന്നാല്‍ അഞ്ഞൂറ് ഉറുപ്പിക കളിയില്ലാതെ കയ്യിന്ന് പോകും. അധികം ഉപയോഗിക്കാത്ത സാധനം നോക്കി വാങ്ങിയാല്‍ മതി. നിങ്ങള്‍ക്ക് അറിയ്യോ ഈ ടൌണില് മാസം മാസം മൊബൈല് മാറ്റുന്ന ആള്‍ക്കാര് എത്രയുണ്ടെന്ന് ''.

'' പഴയത് വാങ്ങുന്ന കാര്യം ഞാന്‍ വീട്ടില്‍ ചോദിച്ചിട്ട് നാളെ പറയാം ''.

'' അത് മതി. ഏഴെട്ടായിരം ഉറുപ്പിക പുത്തന് വിലയുള്ള നല്ല സെറ്റ് ചിലപ്പോള്‍ മൂന്നിനും മൂന്നരയ്ക്കും നാലിനും ഒക്കെ കിട്ടും. അതൊക്കെ ഒരു ലക്കാണ് ''.

'' അത്രയൊക്കെ വില കുറച്ച് കിട്ട്വോ ''.

'' എന്താ കിട്ടാണ്ടെ. അടുത്ത മാസം ഞാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് '' നോക്കിയ 5800 '' വാങ്ങുന്നുണ്ട്. 3.2 മെഗാപിക്സല്‍ ക്യാമറയും ഫ്ലാഷും ഉള്ളത്. പുതുതിന്ന് പതിനാലായിരം ഉറുപ്പിക വിലയുണ്ട്. ആറ്, ആറര, ഏഴിന്നുള്ളില്‍ ഞാന്‍ സംഘടിപ്പിക്കും. നിനക്ക് വേണച്ചാല്‍ അത് തന്നെ ഒരെണ്ണം വാങ്ങിച്ചു തരാം. സാംസങ്ങ് മതീച്ചാല്‍ ഗാലക്സി എടുത്തോ. പതിനായിരം മുതല്‍ പതിനയ്യായിരം വില വരുന്ന സെറ്റുകളാണ് പകുതി വിലയ്ക്ക് കിട്ടുന്നത് ''.

'' എനിക്ക് അത്ര പൈസ മുടക്കാനില്ല. ചുരുങ്ങിയ വിലയ്ക്കുള്ളത് മതി ''.

'' അമ്മയുടെ അടുത്ത് ചോദിച്ച് തീരുമാനിക്ക്. എന്നിട്ട് എന്താണ് പറ്റിയത് എന്ന് ആലോചിക്കാം ''.

'' നിങ്ങള് മൊബൈലിന്‍റെ കാര്യം പറഞ്ഞും കൊണ്ട് നിന്നാല്‍ ഞാന്‍ എന്‍റെ വഴിക്ക് പോവും '' റഷീദ് പറഞ്ഞു.

കോട്ടയിലേക്കുള്ള കവാടം കടന്ന് ബൈക്കുകള്‍ റോഡിലേക്കിറങ്ങി.

**********************************************

പിഡിയാട്രീഷ്യനെ കാണാന്‍ അനൂപ് ചെന്നപ്പോള്‍ മുറ്റത്ത് കുട്ടിയേയും എടുത്ത് അനിരുദ്ധന്‍ നില്‍ക്കുന്നു. മറ്റൊരു കമ്പിനിയിലെ മാനേജരാണ് അദ്ദേഹം.

'' എന്താ സാറേ കുട്ടിയ്ക്ക് '' അവന്‍ ചോദിച്ചു.

'' ഇന്നലെ വരെ ഒന്നും ഇല്ല. രാത്രി രണ്ടു മൂന്ന് പ്രാവശ്യം ഛര്‍ദ്ദിച്ചു. രാവിലെ നോക്കുമ്പോള്‍ നല്ല പനി ''.

'' ഡോക്ടറ് നോക്കീലേ ''.

'' ഇല്ല. നേരം വെളുക്കും മുമ്പ് വന്നതാ. അപ്പോഴേക്കും ടോക്കണ്‍ ഇരുപതായി. ഇപ്പോള്‍ നോക്കുന്നത് പന്ത്രണ്ടാണ് ''.

'' ഞാന്‍ നിന്നാല്‍ ഡോക്ടറെ കാണാന്‍ പറ്റില്ല അല്ലേ ''.

'' റെപ്പുകള്‍ ഉച്ചയ്ക്ക് വന്നാല്‍ മതി എന്നും പറഞ്ഞ് രാവിലെ എത്തിയവരെ ടോക്കണ്‍ തരുന്ന സ്ത്രീ മടക്കി അയച്ചു ''.

'' എന്തെങ്കിലും ചെയ്യണോ സാറേ '' അനൂപ് ചോദിച്ചു.

'' ഒന്നും വേണ്ടാ. നിനക്ക് സെയില്‍സ് എങ്ങിനെയുണ്ട് '' അനിരുദ്ധന്‍ ചോദിച്ചു.

'' ആദ്യമൊക്കെ ടാര്‍ജറ്റ് കടന്ന് ഇന്‍സെന്‍റീവ് കിട്ടിയിരുന്നു. പുതിയ സെയില്‍സ് മാനേജര്‍ വന്നതോടെ അത് പോയി. അയാള്‍ മുമ്മൂന്ന് മാസം കൂടുമ്പോള്‍ ടര്‍ജറ്റ് കൂട്ടാന്‍ തുടങ്ങി. എത്ര ഓടിയിട്ടും എത്തുന്നില്ല ''.

'' ഇതന്നെയാണ് ഈ ഫീല്‍ഡിലെ തകരാറ്. ഓരോരുത്തര് വലിയ പോസ്റ്റില്‍ ചാര്‍ജ്ജ് എടുക്കുമ്പോള്‍ ഇത്ര ശതമാനം സെയില്‍സ് കൂട്ടാമെന്ന് കമ്പിനിക്കാരോട് കമ്മിറ്റ് ചെയ്യും. പിന്നെ താഴെക്കിടയിലുള്ളവരുടെ മുതുകത്ത് കുതിര കേറാന്‍ തുടങ്ങും. ആര്‍ക്കായാലും കുറച്ച് കാലം കഴിയുമ്പോഴേക്കും മടുക്കും ''.

കുറച്ചു നേരം രണ്ടു പേരും മിണ്ടാതെ നിന്നു. സ്വന്തം കഷ്ടപ്പാടുകളാണ് ഇരുവരുടേയും മനസ്സ് നിറയെ.

'' വേറെ എന്തെങ്കിലും കിട്ടുന്നത് വരെ ഈ പണി എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു ''അനൂപ് പറഞ്ഞു '' അച്ഛന്‍ സുഖമില്ലാതെ കിടപ്പിലാണ്. അതോടെ അമ്പലത്തില്‍ നിന്നുള്ള വരുമാനം മുടങ്ങി. കഴിഞ്ഞു കൂടാന്‍ എന്‍റെ ഈ പണിയല്ലാതെ വേറൊന്നും ഇല്ല. ''.

'' ഇങ്ങിനെ ഓരോ പ്രശ്നങ്ങള്‍ ഉള്ളതോണ്ടാണ് എല്ലാവരും ഈ ഫീല്‍ഡില്‍ കടിച്ചു പിടിച്ച് നില്‍ക്കുന്നത്. നിങ്ങളൊക്കെ ചെറുപ്പമല്ലേ. കഴിയുന്ന വേഗത്തില്‍ സമാധാനത്തോടെ ചെയ്യാന്‍ പറ്റുന്ന വേറെന്തെങ്കിലും തൊഴില്‍ കണ്ടെത്താന്‍ നോക്ക് '' എന്ന് അനൂപിനെ ഉപദേശിക്കുമ്പോഴും അത് എളുപ്പമല്ല എന്ന വസ്തുത അനിരുദ്ധന്‍ മനസ്സില്‍ ഓര്‍ത്തു.

'' പണി എത്ര വേണച്ചാലും ചെയ്യാന്‍ എനിക്ക് മടിയില്ല സാര്‍ . ഈ പ്രഷറാണ് സഹിക്കാന്‍ വയ്യാത്തത് ''.

'' അനൂപേ, എല്ലാവര്‍ക്കും ഓരോ വിധം പ്രഷര്‍ ഉണ്ട്. അത് സഹിക്കാതെ പറ്റില്ലല്ലോ '' അനിരുദ്ധന്‍ തന്‍റെ പ്രയാസങ്ങള്‍ പറഞ്ഞു തുടങ്ങി.

ഈ സമയത്ത് കോഴിക്കോടുള്ള സ്റ്റോക്കിസ്റ്റിന്‍റെ അടുത്ത് എത്തേണ്ട ആളാണ് ഞാന്‍. ഇരുപത്തഞ്ച് ബോക്സ് പാന്‍റാപ്രസോളിന്ന് അയാള്‍ ഓര്‍ഡര്‍ തന്നതായിരുന്നു. സി അന്‍ഡ് എഫില്‍ സാധനം സ്റ്റോക്കില്ല. അവിടെ ഉണ്ടായിരുന്നത് റാബി പ്രസോള്‍ വിത്ത് ഡോംപെരിഡോണ്‍ ആണ്. റീജിയണല്‍ മാനേജര്‍ അതൊരു മുപ്പത്തഞ്ച് ബോക്സ് അയച്ചു. സ്റ്റോക്കിസ്റ്റിന്‍റെ അടുത്ത് ഇപ്പോഴേ പത്ത് പതിനഞ്ച് ബോക്സുണ്ട്. അയാള്‍ റെപ്പിനെ വിളിച്ച് പൂരത്തെറി. സാധനം തിരിച്ചയക്കുമെന്ന് തറപ്പിച്ച് പറഞ്ഞു. '' അനിരുദ്ധാ, താന്‍ പോയി എങ്ങിനെയെങ്കിലും സംസാരിച്ച് ശരിയാക്ക് '' എന്നും പറഞ്ഞ് എന്‍റെ തലയില്‍ കെട്ടി വെച്ച് ആര്‍. എം. കൈ കഴുകി. ഇന്നലെ അമ്മയുടെ ശ്രാര്‍ദ്ധമായിരുന്നു. അതു കാരണം പോവാനായില്ല. ആര്‍. എം. ചോദിച്ചപ്പോള്‍ അത് പറഞ്ഞു. അയാള്‍ എന്താ പറഞ്ഞത് എന്ന് കേള്‍ക്കണോ '' നോണ്‍സെന്‍സ്. തന്‍റെയൊരു ശ്രാര്‍ദ്ധവും തേങ്ങാക്കുലയും. ഓരോന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ നോക്കണ്ടാ. സാധനം മടങ്ങി വന്നാല്‍ തന്‍റെ പണി കാണില്ല ''. ഇന്ന് കാലത്തു തന്നെ സ്റ്റോക്കിസ്റ്റിനെ കണ്ടു സംസാരിച്ച് ശരിയാക്കാമെന്ന് കാലു പിടിച്ച് പറയുന്നത് പൊലെ പറഞ്ഞിട്ടാണ് അയാള്‍ ഒന്നടങ്ങിയത്. ഇപ്പോള്‍ ഇങ്ങിനേയും ആയി. എട്ടൊമ്പത് കൊല്ലം കാത്തിരുന്നിട്ട് ഉണ്ടായ കുട്ടിയാണ്. അതിന് സുഖമില്ലാതായാല്‍ പണിയാണ് വലുത് എന്നും പറഞ്ഞ് പോവാന്‍ കഴിയില്ല. അതു കാരണം ജോലി പോയാല്‍ പോട്ടെ. അല്ലാതെ എന്താ ചെയ്യാ.

'' ഞാന്‍ വിചാരിച്ചത് മാനേജര്‍ ആയാല്‍ രക്ഷപ്പെട്ടു എന്നാണ് ''.

'' അനൂപിന്ന് അറിയാഞ്ഞിട്ടാണ്. റെപ്പിനെ സഹായിക്കാന്‍ യൂണിയന്‍ എങ്കിലും ഉണ്ട്. മാനേജര്‍മാര്‍ക്ക് അതും ഇല്ല ''.

'' ഞാന്‍ പോട്ടെ സാറെ. ഒന്നു രണ്ട് ഹോസ്പിറ്റല്‍ കാള്‍ കണ്ടിട്ട് പിന്നെ വരാം '' അനൂപ് യാത്ര പറഞ്ഞു.

'' കുട്ടിയെ കാറ്റ് കൊള്ളിച്ച് നിര്‍ത്തണ്ടാ '' എന്നും പറഞ്ഞ് ഭാര്യ വന്ന് കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി. സ്വന്തം ഉദ്യോഗ പ്രശ്നങ്ങള്‍ ഓര്‍ത്തുകൊണ്ട് അനിരുദ്ധന്‍ അവിടെ തന്നെ നിന്നു.


Sunday, July 3, 2011

നോവല്‍ - അദ്ധ്യായം - 10.

'' ചിലപ്പൊ ഞാന്‍ നാളെ ഒരു മരിച്ച അടിയന്തരത്തിന്ന് പോകും. അങ്ങിനെയാണെങ്കില്‍ ഉച്ചയ്ക്കേ എത്തൂ '' പാറു തലേന്ന് ഇന്ദിരയോട് പറഞ്ഞിരുന്നു. സാധാരണ എത്താറുള്ള സമയത്ത് അവളെ കാണാഞ്ഞപ്പോള്‍ വരില്ല എന്ന് ഉറപ്പിച്ചു.

കുട്ടികള്‍ പോയി കഴിഞ്ഞതും ഇന്ദിര കിണറ്റില്‍ നിന്ന് വെള്ളം കോരി വന്ന് നിലവും ചുമരുകളും നനയ്ക്കാന്‍
തുടങ്ങി. വേണ്ട രീതിയില്‍ നനച്ചു കൊടുത്തില്ലെങ്കില്‍ ബലം കിട്ടില്ല എന്ന് പാറു പറഞ്ഞിട്ടുണ്ട്. നനയ്ക്കല്‍ തീര്‍ത്തിട്ട് രാമകൃഷ്ണന്ന് ആഹാരവും മരുന്നുകളും കൊടുക്കണം. എന്നിട്ടു വേണം കുളത്തില്‍ ചെന്ന് വിഴുപ്പ് തുണികള്‍ തിരുമ്പാനും, പശുവിനേയും കുട്ടിയേയും തോട്ടില്‍ കൊണ്ടു പോയി കഴുകാനും. വീടിന്‍റെ പണി തുടങ്ങിയ മുതല്‍ക്ക് മാടിനെ മേക്കാന്‍ സമയം കിട്ടാറില്ല. വൈക്കോല് ഇട്ടു കൊടുക്കും. ഉള്ള വൈക്കോല് മഴക്കാലം ആവുമ്പോഴേക്ക് തീരുമോ എന്നാ പേടി.

രാമകൃഷ്ണന്ന് ഭക്ഷണവും മരുന്നും കൊടുത്ത് ഇന്ദിര ആഹാരം കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ മുറ്റത്ത് നിന്ന് '' ആരൂല്യേ ഇവിടെ '' എന്ന വിളി കേട്ടു. ശബ്ദത്തില്‍ നിന്ന് വിഷ്ണു നമ്പൂതിരിയാണെന്ന് മനസ്സിലായി.

ഇന്ദിര ചെന്ന് നോക്കുമ്പോള്‍ അദ്ദേഹം തന്നെ. അമ്പലത്തില്‍ നിന്ന് വരുന്ന വഴിയാണ്. കയ്യില്‍ ഒരു കറുത്ത ബാഗുണ്ടെന്ന് മാത്രം.

'' എവിട്യാ പൊതുവാള് '' നമ്പൂതിരി ചോദിച്ചു.


'' അകത്ത് കിടപ്പാണ് '' ഇന്ദിര പറഞ്ഞു.

ഇന്ദിരയുടെ പുറകെ അദ്ദേഹം അകത്തേക്ക് ചെന്നു.

'' എന്താടോ കിടന്ന കെടപ്പന്ന്യാണോ. എണീക്കാനൊന്നും വയ്യേ തനിക്ക് '' അദ്ദേഹം രാമകൃഷ്ണനോട് ചോദിച്ചു.


പിടിച്ചെഴുന്നേല്‍പ്പിച്ചാല്‍ ചാരി ഇരിക്കാന്‍ കഴിയുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. എഴുന്നേല്‍പ്പിച്ച് ഇരുത്താന്‍
അയാള്‍ ഇന്ദിരയോട് ആവശ്യപ്പെടുകയും ചെയ്തു.

'' ഒന്നും വേണ്ടാടോ. താനവിടെ കിടന്ന്വോളാ. ഞാന്‍ ഇവിടെ കൂടാം '' കട്ടിലിന്‍റെ ഓരത്ത് അദ്ദേഹം ഇരുന്നു. രോഗവിവരങ്ങളും ചികിത്സയെക്കുറിച്ചും ഇരുവരും സംസാരിച്ചു.

'' ഇന്നലെ ദേവസ്വം ബോര്‍ഡിന്ന് രണ്ട് കൊല്ലത്തെ അരിയേഴ്സ് പാസ്സാക്കി കിട്ടി. ഇന്നലെ തന്നെ ചെക്ക് മാറ്റി എടുക്കും ചെയ്തു. തനിക്ക് എട്ടായിരത്തി ചില്വാനം ഉറുപ്പിക ഉണ്ട്. ക്ലാര്‍ക്ക് അതുംകൊണ്ട് വരാന്‍ നിന്നതാ. ഞാന്‍ കൊണ്ടു പോയി കൊടുത്തോളാന്ന് പറഞ്ഞു. തന്നെ കാണും ചെയ്യാലോ ''.


വിഷ്ണു നമ്പൂതിരി ബാഗ് തുറന്നു. പണവും അക്വിറ്റന്‍സും എടുത്തു.


'' ഒപ്പിടാനാവ്വോ ''.

'' വിരലില് മഷി മുക്കി വെച്ചാല്‍ പോരേ ''.


'' കയ്യ് അനങ്ങാന്‍ വയ്യെങ്കില് പിന്നെന്താ ചെയ്യാ. ക്ലാര്‍ക്കിന് വിവരംണ്ട്. അയാള്‍ മഷി തേക്കാനുള്ളത് തന്നു വിട്ടിട്ടുണ്ട് ''.

രാമകൃഷ്ണന്‍റെ വിരലില്‍ മഷി തേച്ച് ഇന്ദിര അക്വിറ്റന്‍സില്‍ പതിപ്പിച്ചു. നമ്പൂതിരി നീട്ടിയ പണം അവര്‍ ഏറ്റു വാങ്ങി.


'' തന്നോടൊരു കാര്യം പറയാനുണ്ട് ''പുസ്തകം ബാഗില്‍ വെച്ച ശേഷം നമ്പൂതിരി പറഞ്ഞു '' കൊട്ട് ഇല്ലാതെ പൂജയ്ക്ക് ഒരു ഉഷാറ് പോരാ. അമ്പലത്തില്‍ വെച്ച് മകനോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ആ വിദ്വാന്‍ അത് ഇവിടെ പറഞ്ഞില്ലേ ''.


ഉവ്വെന്ന മട്ടില്‍ രാമകൃഷ്ണന്‍ തലയാട്ടി.

'' എന്താ അതിന്ന് വിരോധം വല്ലതും ഉണ്ടോ. ആയിരത്തി അഞ്ഞൂറ് ഉറുപ്പിക ശമ്പളം. വൈകിയാണെങ്കിലും
ബാക്കി ദാ ഇപ്പൊ കിട്ടിയ മാതിരി ഒന്നിച്ച് കയ്യിലെത്തും. പോരാത്തതിന്ന് നേദ്യച്ചോറും ഉണ്ട്. ഒരാള്‍ക്ക് കഴിഞ്ഞു കൂടാന്‍ അതൊക്കെ ധാരാളാണേ ''.

'' അതിന്ന് അവന്‍ ഒറ്റത്തടിയല്ലല്ലോ '' ഇന്ദിര പറഞ്ഞു '' കല്യാണം കഴിച്ചില്ലെങ്കിലും അവനൊരു കുടുംബം
ഇല്ലേ. അമ്മയേയും പെങ്ങളേയും വയ്യാണ്ടെ കിടക്കുന്ന അച്ഛനേയും അവനല്ലാതെ ആരാ നോക്കാനുള്ളത്. അമ്പലത്തിന്ന് കിട്ടുന്നതോണ്ട് കഴിഞ്ഞു കൂടാന്‍ ഒക്ക്വോ ''.

'' ഞങ്ങളൊക്കെ അതോണ്ടല്ലേ കഴിയിണത് ''.


'' തിരുമേനിക്ക് നട വരായ ഉണ്ട്. മാല കെട്ടുന്നതിന്ന് വാരസ്യാര്‍ക്കും എന്തെങ്കിലും കിട്ടും. കൊട്ടുകാരന് എന്താ ഉള്ളത് ''.


'' അതനുസരിച്ചുള്ള പണിയല്ലേ ഉള്ളൂ ''.

'' പണി കൂടിയാലും വേണ്ടില്ല, വരുമാനം വേണം. മണ്ഡല കാലത്ത് വിളക്കെഴുന്നെള്ളിപ്പിന്ന് നാദസ്വരക്കാര് വരാറുണ്ട്. മൂന്നേ മൂന്ന് പ്രദക്ഷീണത്തിന്ന് ഒപ്പം നടക്ക്വേ വേണ്ടു. നദസ്വരക്കാരനും തകിലുകാരനും മുന്നൂറ് ഉറുപ്പിക വെച്ച് കൊടുക്കും. കൊട്ടുകാരനോ. മറ്റുള്ളോരടെ ഒപ്പം പുലര്‍ച്ചെ അമ്പലത്തിലെത്തണ്ടേ. ഉച്ച വരെ അവിടെ നിക്കണോ. വൈകുന്നേരം ചെന്നാല്‍ രാത്രി വരെ ഉണ്ടാവണ്ടേ. അങ്ങിനെ മുപ്പത് ദിവസം പണിതാല്‍
കിട്ടിണത് എന്താ ''.

'' വരുമ്പടി മാത്രം നോക്കരുത്. ഈശ്വരസേവയില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും ഉണ്ടോ. ആ പുണ്യം വേറെന്ത് ചെയ്താലാ കിട്ട്വാ ''.


'' കിട്ട്യേ പുണ്യം കണ്ടില്ലേ. പരാശ്രയം കൂടാതെ കഴിയാന്‍ പറ്റാണ്ടായി. എന്ത് വന്നാലും അനൂനെ ഞാന്‍ ആ പണിക്ക് അയയ്ക്കില്ല. ഒരാള് ദൈവത്തിനെ പ്രസാദിപ്പിച്ചത് തന്നെ ധാരാളായി ''.


'' എന്നാല്‍ ഇനി ഞാനൊന്നും പറയിണില്യാ ''. നമ്പൂതിരി യാത്ര പറഞ്ഞ് ഇറങ്ങി.

**********************************************

കോട്ടമൈതാനത്തെ പതിവ് താവളത്തില്‍ സുഹൃത്തുക്കള്‍ കൂടിയിരിക്കുകയായിരുന്നു. വര്‍ത്തമാനം
പറയുന്നതിന്നിടെ പ്രദീപിന്‍റെ മൊബൈലില്‍ കാള്‍ വന്നു. അവന്‍ എടുത്തു നോക്കി.

'' മാനേജരാണ്. ശബ്ദം ഉണ്ടാക്കരുത്. പറയുന്നത് നിങ്ങളൊക്കെ കേട്ടോളിന്‍ '' അവന്‍ ലൌഡ് സ്പീക്കര്‍ ഓണാക്കി.

'' ഗുഡ് മോണിങ്ങ് സാര്‍ '' അവന്‍ പറഞ്ഞു.

'' ഗുഡ് മോണിങ്ങ്. നീ ഇപ്പോള്‍ എവിടെയാണ് '' മാനേജറുടെ ശബ്ദം എല്ലാവര്‍ക്കും കേള്‍ക്കാം .

'' ഞാന്‍ മണ്ണാര്‍ക്കാട് ആര്യമ്പാവ് എന്ന സ്ഥലത്താണ് '' പ്രദീപ് തട്ടി വിട്ടു.

'' എന്താ അവിടെ ''.

'' ഒരാള് ഡെപ്പോസിറ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അയാള് വരുന്നതും നോക്കി നില്‍ക്കുകയാണ് ''


'' ആരാ ആള് ''.


'' ഒരു ഗള്‍ഫ് പാര്‍ട്ടിയാണ്. രണ്ട് ലക്ഷം ചെയ്യാന്ന് പറഞ്ഞിട്ടുണ്ട് ''.

'' വെരി ഗുഡ്. എങ്ങിനേയാ നീ ആളെ പരിചയപ്പെട്ടത് ''.


'' എന്‍റെ ഒരു കൂട്ടുകാരന്‍റെ ബന്ധുവാണ്. പാര്‍ട്ടി ഇന്നലെ എത്തിയിട്ടേയുള്ളു. വല്ലവരും ക്യാന്‍വാസ്സ് ചെയ്യുന്നതിന്ന് മുമ്പ് പിടിക്കണം എന്ന് വിചാരിച്ച് കാലത്തേ പോന്നതാണ്. ഊണും കൂടി കഴിച്ചിട്ടില്ല ''.

'' നിന്‍റെ കൂട്ടുകാരന്‍ അടുത്തുണ്ടോ ''.


'' പാര്‍ട്ടിയെ കൂട്ടീട്ട് വരാന്‍ അവന്‍ എന്‍റെ ബൈക്കുംകൊണ്ട് പോയി ''.

'' അവനെ നല്ലോണം സോപ്പിട്ടോ. പാര്‍ട്ടിക്ക് എല്ലാ സ്കീമുകളും പറഞ്ഞ് മനസ്സിലാക്കണം. വേണച്ചാല്‍ ഞാന്‍ വരാം ''.

'' സാറ് ബുദ്ധിമുട്ടണ്ടാ. ഞാന്‍ കൈകാര്യം ചെയ്തോളാം ''.

'' പാര്‍ട്ടി വന്നാല്‍ എന്നെ വിളിക്ക്. ഞാന്‍ കൂടി സംസാരിക്കാം ''.

'' ഓക്കെ ''.

'' എന്നാല്‍ ശരി ''. ഫോണ്‍ കട്ടായി.

'' നോക്കെടാ ആ പഹയന്‍റെ ബുദ്ധി. അവന് പാര്‍ട്ടിടെ അടുത്ത് സംസാരിക്കണംന്ന്. അതിന് വഴീണ്ട് ''.

'' അസാദ്ധ്യ സാധനം തന്നെ നീ '' സുമേഷ് പറഞ്ഞു '' നുണ അടിച്ചു വിടാന്‍ നിന്നെപ്പോലെ ആര്‍ക്കും പറ്റില്ല. അത് പോട്ടെ. നീ എന്താ വഴി കണ്ടിരിക്കുന്നത് ''.

'' അതോ, ഒരു പാര്‍ട്ടി ഉണ്ട്. അയാളുടെ പേര് ഇബ്രാഹിം. ദുബായിയില്‍ സ്വന്തം ബിസിനസ്സ്ചെയ്യുന്ന ആള്‍. ഇന്നലെ വന്നതേയുള്ളു. കുറച്ച് കാശ് അയാള്‍ ഡെപോസിറ്റ് ചെയ്യും. പക്ഷെ ഒരു കണ്ടീഷന്‍. അടുത്ത മാസം
ഇരുപത്തേഴാം തിയ്യതി അയാളുടെ പെങ്ങളുടെ കല്യാണമാണ്. അത് കഴിഞ്ഞിട്ടേ ഡെപ്പോസിറ്റ് ചെയ്യുള്ളു ''.

'' ആരാടാ നീ പറയുന്ന ഇബ്രാഹിം '' ശെല്‍വന്‍ ചോദിച്ചു '' അയാള് വിചാരിച്ചാല്‍ വിസ വല്ലതും കിട്ട്വോ ''.

'' പോടാ പോത്തേ. അങ്ങിനെ ഒരാളൊന്നും ഇല്ല ''.

'' പിന്നെ എങ്ങിനേയാ നിന്‍റെ മാനേജര് ആ പാര്‍ട്ടിയോട് സംസാരിക്കുക ''

''പത്ത് മിനുട്ട് കഴിഞ്ഞാല്‍ ഞാന്‍ ആ കൊരണ്ടി മാനേജരെ വിളിക്കും. നിങ്ങള് ആരെങ്കിലും ഒരാള്‍ ഞാനാ ഇബ്രാഹിം എന്നും പറഞ്ഞ് അയാളോട് സംസാരിച്ചാല്‍ മതി ''.

'' ബെസ്റ്റ് ഐഡിയ. പക്ഷെ എന്നെക്കൊണ്ട് ആവില്ല '' സുമേഷ് പറഞ്ഞു. ചുരുക്കത്തില്‍ സംഘത്തിലാര്‍ക്കും മാനേജറോട് സംസാരിക്കാന്‍ വയ്യ.

'' ഒരൊറ്റൊന്നിന്ന് ധൈര്യം ഇല്ല. നോക്കിക്കോ. ഞാന്‍ അലിയെ വിളിക്കും. അവന്‍ പുല്ലു ചവറുപോലെ സംസാരിക്കുന്നത് കണ്ടോളിന്‍ ''.

'' ആരാടാ ഈ അലി '' ശെല്‍വന്‍ അടുത്ത ചോദ്യം ചോദിച്ചു. '' മോട്ടോര്‍ സൈക്കിള്‍ വര്‍ക്ക് ഷോപ്പിലെ പയ്യന്‍. അവന്‍ ഇമ്മാതിരി പരിപാടിക്ക് മിടുക്കനാ ''.

'' എടാ പ്രദീപേ, എത്ര കാലം നിനക്ക് ഇങ്ങിനെ നുണ പറഞ്ഞ് പിടച്ച് നില്‍ക്കാന്‍ പറ്റും '' റഷീദ് ചോദിച്ചു '' കമ്പിനിക്കാര് ഇത് അറിഞ്ഞാല്‍ അന്ന് നിന്‍റെ പണി പോവില്ലേ ''.

'' അതിന് ഞാന്‍ പണിക്ക് നിന്നിട്ട് വേണ്ടേ. കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാറായി. ഈ മാസത്തേതും കൂടി കിട്ടിയാല്‍ എനിക്കൊരു നല്ല മൊബൈല്‍ വാങ്ങാന്‍ പറ്റും. പിന്നെ ഞാന്‍ പണിക്ക് പോവില്ല ''.

'' അതെന്താടാ ''.

''ആരെക്കൊണ്ടാവുന്ന് കണ്ണില്‍ കണ്ടവനോട് ഇരന്ന് കമ്പിനിക്ക് മുതലുണ്ടാക്കാന്‍ '' പ്രദീപ് പറഞ്ഞു '' അത് കൂടാതെ ആനക്കൊട്ട ഇന്‍ററസ്റ്റ് കൊടുക്കാന്ന് ആള്‍ക്കാരോട് പറയുന്നുണ്ട്. കമ്പിനി കൊടുക്ക്വോ ഇല്ലയോ എന്ന് നമുക്കറിയ്യോ. എന്തിനാ വേണ്ടാത്ത പരിപാടിക്ക് നില്‍ക്കുന്നത് ''.

'' എന്നിട്ട് എന്താ നിന്‍റെ പിന്നത്തെ പരിപാടി '' സുമേഷ് ചോദിച്ചു.

'' ഇതുപോലെയൊക്കെ തന്നെ. രാവിലെ എണീറ്റ് കാപ്പി കുടി കഴിഞ്ഞ് ഇറങ്ങും. വട്ടത്തിരിഞ്ഞ് നടന്ന് ഉച്ചയാവുമ്പൊ വീട്ടില്‍ ചെന്ന് ഉണ്ണും. ഇങ്ങോട്ട് പോരും. നിങ്ങളുടെ കൂടെ സൊള്ളിക്കൊണ്ടിരിക്കും.
പിന്നെ വീട്ടില്‍ ചെല്ലും. സുഖമായി കിടന്നുറങ്ങും ''.

'' മതി മതി . ഇനി നീ പറയണ്ടാ '' റഷീദ് വിലക്കി.